Latest News

ന്യൂഡല്‍ഹി : ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയ്ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗരേഖ കൊണ്ടു വരമെന്ന് സുപ്രീംകോടതി നിര്‍ദേശം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം വേണമെന്നും കോടതി നിര്‍ദേശിച്ചു.

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം ഗുരുതരമായ വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതിക്കോ എന്തെങ്കിലും ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കാനും ഭീകരതയും വ്യാജപ്രചാരണവും തടയാനും ഇത് ഉപകരിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ബുധനാഴ്ച്ച തുടങ്ങാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് രോഹിത് ശർമയിലേയ്ക്കാണ്. ടെസ്റ്റ് ഓപ്പണറായുള്ള രോഹിതിന്റെ അരങ്ങേറ്റം എങ്ങനെയുണ്ടാകുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

ലോകേഷ് രാഹുൽ ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുകയും ടീമിൽ നിന്ന് പുറത്താകുകയും ചെയ്തതാണ് രോഹിത് ശർമ്മയുടെ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്കുള്ള തിരിച്ചു വരവ് സാധ്യമാക്കിയത്. ടെസ്റ്റിൽ അഞ്ചാം നമ്പറിലാണ് ഈ വലംകൈയ്യൻ ബാറ്റ്‌സ്മാൻ ഇതിന് മുൻപ് ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. അജിങ്കെ രഹാനെയും ഹനുമാ വിഹാരിയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ മധ്യനിരയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചപ്പോൾ രോഹിതിന് വളരെ കാലം ടീമിന് പുറത്തിരിക്കേണ്ടി വന്നു. ഓപ്പണറായുള്ള സ്ഥാനക്കയറ്റമാണ് രോഹിതിന്റെ ഏകദിന കരിയർ മാറ്റി മറിച്ചത്. അത്തരത്തിലുള്ള പ്രകടനം ടെസ്റ്റ് മത്സരങ്ങളിലും പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മുംബൈക്കാരൻ.

എന്നാൽ ദക്ഷിണാഫ്രിക്കക്കയ്ക്ക് എതിരെ കഴിഞ്ഞ ദിവസം നടന്ന ത്രിദിന പരിശീലന മത്സരത്തിൽ രോഹിത് പൂജ്യത്തിന് പുറത്തായത് രോ-ഹിറ്റ്-മാൻ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. സ്വിങ് ചെയ്യുന്ന പന്തുകൾ കളിക്കുന്നതിലെ പോരായ്മയാണ് പലപ്പോഴും രോഹിതിനെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തിയത്. പന്തിന്റെ സ്വിങ് ഏത് ദിശയിലേയ്ക്കാണെന്ന് തിരിച്ചറിയുന്നതിൽ രോഹിത് നിരന്തരമായി പരാജയപ്പെടുന്നു. ഏകദിനങ്ങളിൽ രോഹിത് ഏറ്റവും കുറവ് റൺ എടുത്തിട്ടുള്ളത് ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ആണ്. ട്രെന്റ് ബോൾട്ട് , രാബാദ പോലുള്ള മികച്ച സ്വിങ് ബൗളർമാരുടെ പന്തുകളിൽ അദ്ദേഹം നിലയുറപ്പിക്കാൻ പാടുപെടുന്നു. ആദ്യ പത്ത് ഓവറുകൾക്കുള്ളിൽ പുറത്താകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിൽ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് വരുമ്പോൾ മുൻപത്തേതിലും വലിയ പ്രതിസന്ധികളാകും രോഹിതിനെ കാത്തിരിക്കുന്നത്. പഴകും തോറും പന്തിന്റെ സ്വിങ് കുറയുകയാണ് ചെയ്യുക. അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യാനെത്തുന്ന ബാറ്റ്സ്മാനെ സംബന്ധിച്ച് സ്വിങ് കാര്യമായ വെല്ലുവിളിയല്ല. എന്നാൽ ഓപ്പണിങ് ബാറ്റസ്മാന്റെ കാര്യം അങ്ങനെയല്ല. ന്യൂ ബോളിന് വേഗതയും സ്വിങ്ങും കൂടുതലായിരിക്കും. എത്ര വലിയ ബാറ്റ്‌സ്മാൻ ആണെങ്കിലും , എത്ര നല്ല ബാറ്റിങ് പിച്ച് ആണെങ്കിലും ആദ്യത്തെ കുറച്ചു ഓവറുകൾ അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആ വെല്ലുവിളി രോഹിത് എങ്ങനെ ഏറ്റെടുക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

മറ്റൊന്ന് അദ്ദേഹം പുറത്താകുന്ന രീതിയാണ്. കുറച്ചധികം ഡോട്ട് ബോളുകൾ ഉണ്ടായാൽ രോഹിത് സമ്മർദത്തിന് അടിപ്പെടുകയും തുടർന്ന് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയും ചെയ്യുന്നു. കോഹ്ലിയെപ്പോലെ സിംഗിളുകളിലൂടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന ബാറ്റിങ് രീതിയല്ല രോഹിതിന്റേത്. പലപ്പോഴും ക്ഷമ നശിച്ച് വിക്കറ്റ് വലിച്ചെറിയുന്ന രോഹിത് ശർമയെയാണ് നമ്മുക്ക് കാണാനാകുക.

പ്രതിഭയുടെ കാര്യത്തിൽ രോഹിത് ശർമയെ ആരുംതന്നെ സംശയിക്കില്ല. മൂന്ന് ഏകദിന ഡബിൾ സെഞ്ചുറികളും നാല് ട്വന്റി ട്വന്റി സെഞ്ചുറികളും ഉള്ള ഒരു കളിക്കാരന്റെ കഴിവിനെ കുറച്ചു കാണേണ്ട കാര്യമില്ല. പരിമിത ഓവർ മത്സരങ്ങളുടെ കാര്യമെടുത്താൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച അഞ്ച് കളിക്കാരിൽ ഒരാൾ രോഹിത് ശർമ്മ ആയിരിക്കും. വിരമിച്ച മുൻതാരങ്ങളെല്ലാം രോഹിതിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നതിന് കാരണം ക്രിക്കറ്റിന്റെ മൂന്ന് ഫോമാറ്റിലും ആ പ്രതിഭ അടയാളപ്പെടണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ്. എന്നാൽ അതേ രോഹിത് ശർമ്മയുടെ ടെസ്റ്റ് മത്സരങ്ങളിലെ ശരാശരി 39.5 ശതമാനം മാത്രമാണ്. പ്രതിഭയുടെ നിഴൽ മാത്രമായ സംഖ്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പര അദ്ദേഹത്തിന്റെ പ്രതിഭ തേച്ചു മിനുക്കിയെടുക്കുന്നതിനുള്ള ഉത്തമ വേദിയാകുമെന്ന് പ്രതീക്ഷിക്കാം.

 

കൊച്ചി മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ പ്രതിസന്ധി തുടരുന്നു. കുടുംബങ്ങളെ പകരം താമസിപ്പിക്കാന്‍ ഫ്ളാറ്റുകളില്ല. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫഌറ്റുകളില്‍ ഒഴിവില്ലെന്ന്
ഫ്ളാറ്റ് ഉടമകള്‍. വിളിച്ചന്വേഷിക്കുമ്പോള്‍ കിട്ടുന്നത് മോശം മറുപടിയെന്ന് ആക്ഷേപം.

മാറി താമസിക്കാന്‍ തയ്യാറായവര്‍ ഇതോടെ പ്രതിസന്ധിയിലായി. ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയുമെന്നാണ് പറഞ്ഞിരുന്നത്. കലക്ടര്‍ എസ് സുഹാസാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തീയതിക്ക് മുന്‍പായി ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മൂന്നിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ 11 മുതല്‍ ഫഌറ്റുകള്‍ പൊളിച്ചു തുടങ്ങാനാണ് തീരുമാനം.

ടെലിവിഷന്‍ സീരിയലുകളില്‍ അമ്മ വേഷങ്ങളും വില്ലത്തി വേഷങ്ങളും അനായാസം ചെയ്യുന്ന താരമാണ് നടി രേഖ. അത്ര വലിയ പ്രായമില്ലെങ്കിലും രേഖയ്ക്ക് അത്തരം വേഷങ്ങളാണ് ലഭിക്കാറുള്ളത്. സീരിയല്‍ വേഷങ്ങളിലൂടെ മാത്രമല്ല പല ഗോസിപ്പുകളിലൂടെയും രേഖ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

രണ്ടില്‍ കൂടുതല്‍ വിവാഹം ചെയ്ത നടി എന്ന പേരും രേഖയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വെറും ഗോസിപ്പു മാത്രമാണെന്ന് രേഖ പറയുന്നു. ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യു ട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്.

കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കമന്റ്‌സ് വായിക്കും. ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ടു തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കുമെന്നും രേഖ പറഞ്ഞു.

ഇപ്പോള്‍ 37 വയസ്സാണെന്നും ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്നാണെന്നും നടി രേഖ പറയുന്നു.

മുംബൈ: മുംബൈയിൽ വൻ ആയുധവേട്ട. 13 കോടിയുടെ വന്‍ ആയുധ ശേഖരവും കോടികള്‍ വില വരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു. അറസ്റ്റിലായ രണ്ടുപേരില്‍ നിന്നും 80 ലക്ഷം രൂപയും കണ്ടെടുത്തു. ഹെറോയിനും ബ്രൗണ്‍ഷുഗറുമടക്കം രാജ്യത്തിന് പുറത്തുനിന്നെത്തിച്ച മയക്കുമരുന്നുകളാണ് കണ്ടെടുത്തത്. അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നാണ് എകെ 47 തോക്കുകകളടക്കം 13 കോടിരൂപയുടെ ആയുധങ്ങള്‍ പിടിച്ചെടുത്തത്. സംഘത്തിന്റെ കൈയില്‍ നിന്നും മയക്കുമരുന്നും പൊലീസ് പിടികൂടി. മഹാരാഷ്ട്ര- ഗുജറാത്ത് അതിര്‍ത്തിയില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലാത്. ഇനിയും ആളുകള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇതുവരെ പിടികൂടിയതില്‍ വെച്ച്‌ ഏറ്റവും വലിയ ആയുധവേട്ടയാണ് സംസ്ഥാനത്ത് നടന്നതെന്ന് മഹാരാഷ്ട്ര പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു

 

ജീവിക്കാന്‍ വേണ്ടിയാണ് അബുദാബിയിലെത്തിയതെന്നും ഭീകരവാദ സംഘത്തില്‍ ചേരാനല്ലെന്നും ഡല്‍ഹിയില്‍നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി. സെപ്റ്റംബര്‍ 18നാണ് കോഴിക്കോട് സ്വദേശിയും സിയാനി ബെന്നിയെന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിയാനിയെ തട്ടിക്കൊണ്ട് പോയതാണെന്നും ഭീകര സംഘടനയില്‍ ചേരാന്‍ യുഎഇയിലേക്ക് കടന്നതാണെന്നുമുള്ള പ്രചരണങ്ങള്‍ എത്തിയിരുന്നു.

19-കാരിയായ പെണ്‍കുട്ടി തനിക്ക് പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരം യുഎഇയിലെത്തിയതാണെന്നുമാണ് ഗള്‍ഫ് ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് നിന്ന് പെണ്‍കുട്ടിയുടെ പിതാവും മാതാവും സഹോദരനും ഇവരെ കാണാന്‍ യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം തിരിച്ച് പോകില്ലെന്നും വിവാഹിതയായി അബുദാബിയില്‍ കഴിയാനാണ് താല്‍പര്യമെന്നുമാണ് യുവതി പറയുന്നത്. 24ാം തീയതി അബുദാബി കോടതിയില്‍ ഹാജരായ സിയാനി സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്നും ആയിഷ എന്ന പേര് സ്വീകരിച്ചിരിക്കുന്നുവെന്നും അറിയിച്ചിരുന്നു.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുമായി സിയാനി കഴിഞ്ഞ ഒമ്പത് മാസമായി പ്രണയത്തിലായിരുന്നുവെന്നും അബുദാബിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ അടുത്തേക്കാണ് സിയാനി എത്തിയതെന്നുമാണ് വിവരങ്ങള്‍. ഡല്‍ഹി ജീസസ് ആന്റ് മേരി കോളേജില്‍ പഠിച്ചിരുന്ന സിയാനി 18-ാം തീയതി വരെ ക്ലാസില്‍ എത്തിയിരുന്നു. അതിനുശേഷമാണ് യുഎഇയിലേക്ക് പോയത്.

(വീഡിയോ കാണാം – ciyani benny)

കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 74കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് മൂഴിക്കുന്ന് സ്വദേശിയായ കണ്ണന്‍കൊറ്റിയെയാണ് പുഴയോരത്തിനരികിലുള്ള കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ശരീരമാസകലം മുറിവുകളുണ്ട്.

ഞായറാഴ്ച്ച ഉച്ചയോടെ കാണാതായ 74കാരിയുടെ മൃതദേഹം തിങ്കളാഴ്ച്ച പൂനൂര്‍ പുഴയോരത്താണ് കണ്ടെത്തിയത്. കഴുത്തിന്‍റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇതാകാം മരണകാരണമെന്നാണ് നിഗമനം. ഇതിനു പുറമേ ഇരുകാലുകളിലും ഒന്നിലധികം മുറിവുകളുണ്ട്. റോഡരികിലാണെങ്കിലും കണ്ണന്‍കൊറ്റിക്ക് തനിച്ച ഈ ഭാഗത്തേയ്ക്ക് എത്താനാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

മകള്‍ക്കൊപ്പം താമസിക്കുന്ന കണ്ണന്‍കൊറ്റി സമീപത്തെ വീടുകളില്‍ ചെറു ജോലികള്‍ ചെയ്താണ് കഴിഞ്ഞിരുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

ഭർത്താവ് ഫിറോസിന്റെ വാദങ്ങളെ തള്ളിയാണ് വഫ രംഗത്ത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവും തുടർന്നുണ്ടായ സംഭവങ്ങളും വലിയ വിവാദമാണ് ഉണ്ടാക്കിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസും വഫാ ഫിറോസും സഞ്ചരിച്ച കാറിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് സമൂഹമാധ്യമത്തിലൂടെ എണ്ണിയെണ്ണി മറുപടി നൽകിയിരിക്കുകയാണ് വഫ ഇപ്പോൾ

വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നതുവരെയുള്ള കാലയളവില്‍ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ വഫ വിഡിയോയില്‍ പറയുന്നു. ‘ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് ഇങ്ങനെ മാറിയത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാൻ കഴിഞ്ഞില്ല. ചെറുപ്പം മുതൽ അറിയാവുന്ന ആളാണ്. എന്നിട്ടും ഇൗ വിവാദസമയത്ത് തുടക്കം ഒപ്പം നിന്നെങ്കിലും പിന്നീട് വിവാഹമോചനം തേടി നോട്ടീസ് അയച്ചു. അദ്ദേഹം അതിൽ പറയുന്ന വാദങ്ങളെല്ലാം തെറ്റാണ്. ഞാൻ മദ്യപിക്കില്ല, ഡാൻസ് പാർട്ടികളിൽ പോയിട്ടില്ല. എനിക്ക് 16 വയസുള്ള മകളുണ്ട്. ശ്രീറാം എന്റെ സുഹൃത്താണ്.

അദ്ദേഹം വിളിച്ചപ്പോൾ ഞാൻ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി എന്നത് ശരിവയ്ക്കുന്നു. എന്നാൽ അതിന് മോശപ്പെട്ട ഒരു അർഥമില്ല. അങ്ങനെയാണെങ്കിൽ ഞാൻ എന്റെ മകളോട് പറഞ്ഞിട്ട് പോകുമോ?. എനിക്ക് ഡ്രൈവിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ടു കൂടിയാണ് കാറെടുത്ത് പോയത്. പക്ഷേ ആക്സിഡന്റായി പോയി..’ വഫ വിഡിയോയില്‍ പറയുന്നു. ഈ വിഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്.

ട്രെയിനിടിച്ച് ഗുരുതര പരുക്കേറ്റത്തിനെത്തുടർന്ന് പാളത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആനയുടെ ദൃശ്യം ഓർമയില്ലേ. കൊടിയ വേദനകൾക്കൊടുവിൽ ഇന്നലെ ആ ആന ചരിഞ്ഞു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽവെച്ചാണ് സിലിഗുരി ദുബ്രി ഇന്‍റര്‍ സിറ്റി എക്സ്പ്രസ് പാളം മുറിച്ചു കടന്ന ആനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആനയുടെ പിൻകാലുകളും ട്രെയിനിന്റെ എൻജിനും തകർന്നു.

പരുക്കേറ്റ് നടക്കാനാവാതെ പാളത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആനയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴിയൊരുക്കിയിരുന്നു. വനത്തിനുള്ളിലൂടെയാണ് ബാനര്‍ഹട്ട് നാഗ്രകട്ട റയിൽവെ പാത കടന്നുപോകുന്നത്. നിരവധി ആനത്താരകൾ മുറിച്ചുകടന്നാണ് ഈ വഴി ട്രെയിൻ കടന്നുപോകുന്നത്.

കാട്ടാനകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിനാൽ 2015-2016 വർഷങ്ങളിൽ 25 കിലോമീറ്ററായി കുറച്ചിരുന്നു. 2004ലാണ് മീറ്റര്‍ ഗേജായിരുന്ന ഈ പാത ബ്രോഡ് ഗേജാക്കിയത്. പാത ബ്രോഡ് ഗേജ് ആയതോടെയാണ് കാട്ടാനകളെ ഇടിക്കുന്ന സംഭവം തുടർക്കഥയാകുന്നത്.

പ്രധാനമന്ത്രിയെന്ന നിലയിലുള്ള ബോറിസ് ജോൺസന്റെ ആദ്യ കൺസർവേറ്റീവ് പാർട്ടി യോഗത്തില്‍തന്നെ അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക ആരോപണം ഉയര്‍ത്തപ്പെട്ടിരുന്നു. അതോടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുവരാന്‍ അദ്ദേഹത്തിന്‍റെ ഓഫീസ് നിര്‍ബന്ധിതമായി. അമേരിക്കൻ ടെക് സംരംഭകയും മുന്‍ മോഡലുമായ ജെന്നിഫർ അർക്കൂറിയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സ്‌പെക്ടേറ്റർ മാസികയുടെ എഡിറ്ററായിരിക്കെ ഉച്ചഭക്ഷണ സമയത്ത് രണ്ട് സ്ത്രീകളുടെ കാലില്‍ മോശമായി സ്പര്‍ശിച്ചു എന്നതാണ് ജോൺസനെതിരെയുള്ള ആരോപണം. 1999-ല്‍ ഒരു സ്വകാര്യ ഉച്ചഭക്ഷണവേളയിൽ ജോണ്‍സണ്‍ ലൈംഗികമായ ദുരുദ്ദേശത്തോടെ തന്‍റെ തുടകളിൽ സ്പര്‍ശിച്ചുവെന്ന് സൺഡേ ടൈംസ് പത്രപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സ് വെളിപ്പെടുത്തി. അതേ പരിപാടിയിൽ മറ്റൊരു സ്ത്രീയോടും അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

ബ്രെക്സിറ്റ് പ്രതിസന്ധിക്കിടെ ലൈംഗികാരോപണ പ്രതിസന്ധിയെ നേരിട്ട് ബോറിസ് ജോൺസൺ

ഡൌണിംഗ് സ്ട്രീറ്റ് തുടക്കത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് മുതിർന്ന മന്ത്രിമാരടക്കം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ‘ആരോപണങ്ങള്‍ അസത്യമാണ്’ എന്ന പ്രസ്താവനയിറക്കാന്‍ നിര്‍ബന്ധിതമായി. ‘പ്രധാനമന്ത്രിക്ക് ചിലപ്പോള്‍ സംഭവം ഓര്‍മ്മയില്ലായിരിക്കാം, പക്ഷെ എനിക്കെല്ലാം വ്യക്തമായി ഓര്‍മ്മയുണ്ടെന്ന്’ എഡ്വേർഡ്സ് ട്വീറ്റ് ചെയ്തു. ജോൺസനെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കാണ് യോഗത്തില്‍ വിഷയം ആദ്യം ഉന്നയിച്ചത്. അത് അപ്പോള്‍ത്തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍, ‘എനിക്ക് ആരോപണം ഉന്നയിച്ച ആളെ അറിയാം, അവളെ വിശ്വസിക്കാം’ എന്നാണ് പിന്നീട് ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാൻ‌കോക്ക് പറഞ്ഞത്. പിന്നാലെ ‘ഞാന്‍ ഹാൻ‌കോക്കിനോട് പൂര്‍ണ്ണമായും യോജിക്കുന്നു’ എന്ന ട്വീറ്റുമായി അംബർ റൂഡും രംഗത്തെത്തി.

അതേസമയം, ബ്രെക്‌സിറ്റ്‌ വിഷയത്തിൽ രണ്ട് വർഷമായി തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ട് കൂടുതല്‍ അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സണ്‍. തന്റെ പദ്ധതികൾക്ക് പാർലമെന്റ് തടസ്സമാകുന്നുവെന്ന് കണ്ടപ്പോഴാണ് പാർലമെന്റ് സമ്മേളനം അഞ്ചാഴ്‌ചത്തേക്ക്‌ സസ്‌പെൻഡ് ചെയ്യാൻ അദ്ദേഹം തയ്യാറായത്. എന്നാൽ, ഈ നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ബോറിസ് ജോൺസണ് കനത്ത പ്രഹരമായി. അതിനുപിന്നാലെ അദ്ദേഹം എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സ്വന്തം എംപിമാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാതയായിരുന്നില്ല ജോണ്‍സണ്‍ പിന്തുടര്‍ന്നിരുന്നത്. എങ്ങനെയെയും ബ്രെക്‌സിറ്റ് നടപ്പാക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ നയം. അതിനാണ് കടുത്ത തിരിച്ചടിയേറ്റത്. ഇനി എങ്ങിനെയെങ്കിലും മറ്റൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനിടയിലാണ് വീണ്ടും ലൈംഗികാരോപണം തലപൊക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. ജോണ്‍സണെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ പലരും രംഗത്തുവരുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved