Latest News

ലഹരി തിരഞ്ഞെത്തിയ എക്സൈസ് സംഘത്തിന് മുന്നിൽ തുറന്നത് ‘സ്വർഗവാതിൽ.’ കഴിഞ്ഞദിവസം ജില്ലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന മുറി കണ്ടെത്തിയത്. ഈ മുറിക്ക് ‘സ്വർഗവാതിൽ’ എന്നാണു വിദ്യാർഥികൾ പേരിട്ടിരിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ വാർഡൻ നടത്തിയ പരിശോധനയിലാണു ലഹരി ഉപയോഗിക്കുന്നെന്നു സംശയിക്കുന്ന മുറി കണ്ടെത്തിയത്. ഇവിടം പരിശോധിക്കാൻ ശ്രമിച്ച വാർഡനെ വിദ്യാർഥികൾ വിരട്ടിയോടിച്ചു. തുടർന്ന് വാർഡൻ എക്സൈസിന് വിവരം നൽകുകയായിരുന്നു. പരിശോധനയിൽ മുറിയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി.

എക്സൈസ് നടത്തിയ ചോദ്യം ചെയ്യലിൽ വിദ്യാർഥികൾ ലഹരി ഉപയോഗം സമ്മതിച്ചു. എന്നാൽ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന അളവിൽ ലഹരി പദാർഥങ്ങൾ ലഭിക്കാത്തതിനാൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഹോസ്റ്റലിലെ പരിശോധനയിൽ കഞ്ചാവ് അരികളും കണ്ടെത്തി.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നീക്കവുമായി പോലീസും എക്‌സൈസും. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വേദനസംഹാരി മരുന്നുകള്‍ ലഹരിമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ഇതില്‍ പ്രധാനം. ഇന്ന് ചേര്‍ന്ന പോലീസ്- എക്‌സൈസ് സംയുക്ത യോഗത്തിലാണ് മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള തീരൂമാനമെടുത്തത്. കാന്‍സര്‍ രോഗികള്‍ക്കുള്ള വേദനസംഹാരികള്‍ ചെറുപ്പക്കാര്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കും. മരുന്നിന്റെ ദുരുപയോഗം തടയാന്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് കത്തയയ്ക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ വഴി വില്‍ക്കുന്ന മരുന്നുകളാണ് ഇവയൊക്കെ എന്നതാണ് പ്രധാനം. സംസ്ഥാനത്ത് സിന്തറ്റിക് ലഹരി വേട്ട ശക്തമാക്കിയിരുന്നു. കൊല്ലം റൂറല്‍ എസ്പി കിരണ്‍ നാരായണന്‍, തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ തുടങ്ങിയ ഉദ്യോഗസ്ഥാരാണ് കാന്‍സര്‍ വേദനസംഹാരി മരുന്നുകളുടെ കാര്യം ചര്‍ച്ചയില്‍ കൊണ്ടുവന്നത്. ഈ മരുന്നുകളെ അബ്കാരി നിയമത്തിന്റെ കീഴിലുള്ള ലഹരിമരുന്നുകളുടെ പട്ടികയില്‍ പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇങ്ങനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഡോക്ടറിന്റെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വില്‍ക്കാനോ കൈവശം വയ്ക്കുന്നതോ കുറ്റകരമാകും. കുറിപ്പടിയില്ലാതെ ഇങ്ങനെ മരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കാനുള്ള അധികാരം പോലീസിനും എക്‌സൈസിനും ലഭിക്കും.

സംസ്ഥാന വ്യാപകമായി ലഹരിക്കെതിരായ വേട്ട ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതന്റെ ഭാഗമായി സംസ്ഥാന വ്യാപക റെയ്ഡ് തുടര്‍ന്നുണ്ടാകും. ഇതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാന്‍ പൊലീസ്-എക്‌സൈസ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്‌സൈസ് കമ്മീഷണറും നോഡല്‍ ഓഫീസറാകും. ഇരു വകുപ്പുകളും ചേര്‍ന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തര്‍ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്‌സൈസിന് ആവശ്യമായ സൈബര്‍ സഹായം പൊലീസ് ഉടന്‍ ചെയ്യും. കേസുകളില്‍ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വില്‍പ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരും യോഗം ചേരണമെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

‘എട്ട് ദിവസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഒരു വെള്ളിയാഴ്ചയാണ് ആദ്യമായി മൂന്നുപേരടങ്ങുന്ന ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ എന്റെ റൂമിന്റെ വാതിലില്‍ മുട്ടുന്നത്. പക്ഷെ, വാതില്‍ തുറന്നില്ല. അടുത്തദിവസം രാവിലെ അവര്‍ വീണ്ടുമെത്തി. അതിനുമുമ്പുതന്നെ തന്റെ പൂച്ചക്കുട്ടിയെ സുഹൃത്തിനെ ഏല്‍പ്പിച്ച് കൈയില്‍ കിട്ടിയതൊക്കെ വാരിക്കെട്ടി ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍നിന്ന് കാനഡയ്ക്കുള്ള വിമാനം പിടിച്ചു’- പലസ്തീന്‍ അനുകൂലിയെന്ന് ആരോപിച്ച് അമേരിക്കന്‍ ഭരണകൂടം വീസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടന്നുപോയിട്ടുള്ള അനുഭവങ്ങളാണിവ.

രഞ്ജനി ശ്രീനിവാസന്‍ സ്വന്തം രാജ്യമായ ഇന്ത്യയിലേക്ക് എത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കാനഡയിലേക്കാണ് പോയതെന്ന് രഞ്ജനി വെളിപ്പെത്തിയത്. അമേരിക്കയില്‍ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെ ആഭ്യന്തരസുരക്ഷാവകുപ്പിന്റെ സിബിപി ആപ്പ് ഉപയോഗിച്ച് രാജ്യംവിടാനുള്ള സന്നദ്ധത ഇവര്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി ഇന്ത്യയിലേക്കാണ് പോയതെന്നായിരുന്നു വിലയിരുത്തലുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താന്‍ അനുഭവിക്കുന്ന കാര്യങ്ങളും രഞ്ജനി ന്യൂയോര്‍ക്ക് ടൈംസുമായി പങ്കുവെച്ചിരുന്നു.

ഇസ്രയേല്‍-പലസ്തീന്‍ ആക്രമണങ്ങളെ അപലപിച്ച് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ ഇസ്രയേലിനെതിരായി പ്രതിഷേധം സംഘടിപ്പിച്ച മഹ്‌മൂദ് ഖലീലിനെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രഞ്ജനി ശ്രീനിവാസനെ തേടിയും ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ എത്തിയത്. പലസ്തീന്‍ അനുകൂലിയാണെന്നതാണ് ഇന്ത്യക്കാരിയായ ഈ യുവതിക്കുമേല്‍ അമേരിക്കന്‍ ഭരണകൂടം ചാര്‍ത്തിയ കുറ്റം. ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ ഭരണകൂടം, കേവലം സ്റ്റുഡന്റ് വിസയുടെ മാത്രം ബലത്തില്‍ കഴിയുന്ന യുവതിക്കെതിരേ ഏതറ്റംവരെയും പോകുമെന്ന തിരിച്ചറിവാണ് രഞ്ജനിയുടെ ഈ രക്ഷപെടലിന് പിന്നിൽ.

ഒന്നും രണ്ടും തവണ രഞ്ജനിയുടെ വീട്ടുവാതിലില്‍ മുട്ടിയ ഉദ്യോഗസ്ഥര്‍ മൂന്നാംതവണ അറസ്റ്റ് വാറണ്ടുമായാണ് എത്തിയത്. വാതില്‍ തുറന്ന് അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചപ്പോൾ മാത്രമാണ് രഞ്ജനി രാജ്യംവിട്ട വിവരം ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത്. അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചെന്നാരോപിച്ച് മാര്‍ച്ച് അഞ്ചിന് വിദേശകാര്യവകുപ്പ് അവരുടെ വിസ റദ്ദാക്കിയിരുന്നു. യുഎസില്‍ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് രഞ്ജനി കാനഡയിലേക്ക് കടന്നത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടിയാണ് രഞ്ജനി കൊളംബിയ സര്‍വകലാശാലയില്‍ നഗരാസൂത്രണവിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിനിയായി എത്തിയത്. ക്യാംപസില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്തുവെന്നാണ് രഞ്ജനിക്കെതിരേയുള്ള ആരോപണം. ഇത് അമേരിക്കയുടെ പലസ്തീന്‍ വിരുദ്ധ നിലപാടിന് നിരക്കാത്ത പ്രവര്‍ത്തനമാണെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം പ്രതിഷേധക്കാര്‍ക്കെതിരേ പ്രതികാര നടപടി ആരംഭിക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിറിയന്‍ വംശജനായ മഹ്‌മൂദ് ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കുമെന്നും നാടുകടത്തുമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇയാളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ രഞ്ജനിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതിന്റെ തൊട്ടടുത്ത ദിവസം കൊളംബിയ സര്‍വകലാശാലയിലേക്കുള്ള അവരുടെ പ്രവേശനവും തടഞ്ഞിരുന്നു. ഇതിന്റെ കാരണം തിരക്കിയപ്പോഴാണ് വിസ റദ്ദാക്കിയ വിവരം രഞ്ജനി അറിയുന്നത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുകയോ വിശദീകരണം ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ലെന്നാണ് രഞ്ജനി പറയുന്നത്. വിസ റദ്ദാക്കിയതുകൊണ്ടോ സര്‍വകലാശാലയിലെ പ്രവേശനം നിഷേധിച്ചത് കൊണ്ടോ ട്രംപ് ഭരണകൂടത്തിന്‍റെ പ്രതികാരം അടങ്ങിയില്ലെന്നതാണ് വസ്തുത.

ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും, അമേരിക്ക ഭീകരസംഘടനയായി പരിഗണിക്കുന്ന ഹമാസിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നും ആരോപിച്ച് രഞ്ജനിയെ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്ന വ്യക്തിയായി ചിത്രീകരിക്കുന്ന പ്രസ്താവനയും ആഭ്യന്തര സുരക്ഷ വിഭാഗം പുറത്തിറക്കി. ഈ യുവതിയുടെ പലായനത്തെ സ്വയം നാടുകടത്തല്‍ എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. അമേരിക്കയില്‍ താമസിച്ച് പഠിക്കാന്‍ സാധിക്കുന്നത് സവിശേഷമായ പദവിയാണ്. എന്നാല്‍, നിങ്ങള്‍ അക്രമത്തിനും ഭീകരതയ്ക്കും അനുകൂലമായി നിലപാട് സ്വീകരിച്ചാല്‍ ഈ പദവി നഷ്ടപ്പെടുമെന്നാണ് യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായ ക്രിസ്റ്റി നോം രഞ്ജനിയുടെ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എന്നാല്‍, ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടേയും ആരോപണങ്ങളെല്ലാം തള്ളുകയാണ് രഞ്ജനിയുടെ അഭിഭാഷകര്‍. അവകാശലംഘനമെന്നാണ് ഭരണകൂടത്തിന്റെ നീക്കങ്ങളെ അവര്‍ വിമര്‍ശിച്ചിരിക്കുന്നത്. രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് വിസ റദ്ദാക്കിയതെന്നാണ് വിശദീകരണം. എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരായ തുടര്‍നടപടിക്കുള്ള ന്യായമായ അവസരം പോലും ഇവിടെ നിഷേധിച്ചിരിക്കുകയാണ്. ഇതിനുപുറമെ, അടിസ്ഥാനരഹിതവും അമേരിക്കന്‍ വിരുദ്ധവുമായ നടപടിയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നാണ് അഭിഭാഷകര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.

യു.എസ്. ഭരണകൂടത്തിന്റെ വേട്ടയാടലിന് ആദ്യമായല്ല ഈ യുവതി ഇരയാകുന്നത്. ഏതാണ്ട് ഒരുവര്‍ഷം മുമ്പാണ് ആദ്യമായി രഞ്ജനിക്കെതിരേ പോലീസ് നടപടിയുണ്ടാകുന്നത്. പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ സര്‍വകലാശാലയിലെ ഹാമിള്‍ട്ടണ്‍ ഹാളില്‍ പ്രതിഷേധം സംഘടിച്ച ദിവസം പ്രധാന കവാടത്തില്‍വെച്ച് രഞ്ജനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ പ്രതിഷേധക്കാരില്‍പ്പെട്ടയാളല്ലെന്നും താമസസ്ഥലത്തേക്ക് പോകുമ്പോള്‍ പ്രതിഷേധക്കാരുടെ ബാരിക്കേഡുകള്‍ക്കിടയില്‍ പെട്ടുപോയതാണെന്നുമാണ് അവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അത് ചെവിക്കൊള്ളാന്‍ അവര്‍ തയാറായില്ല. രണ്ടുകേസുകളാണ് അന്ന് എടുത്തത്. എന്നാല്‍, പിന്നീട് കോടതി അത് തള്ളുകയായിരുന്നു.

പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാകുകയോ വിവാദമായ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താല്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്റ്റുഡന്റ് വിസ റദ്ദാക്കാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അധികാരമുണ്ട്. എന്നാല്‍, ഇപ്പോള്‍ കൊളംബിയ സര്‍വകലാശാലയില്‍ നടക്കുന്നതുപോലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടി അസ്വാഭാവികമാണ്. മുമ്പ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കന്‍ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.

പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന വിദ്യാര്‍ഥികളെ നാടുകടത്തുന്നത് ഉള്‍പ്പെടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളെ ചോദ്യ ചെയ്യുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളാണ് ഭരണകൂടം നടപ്പാക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂത വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇവര്‍ക്ക് നല്‍കിയിരുന്ന 400 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം ട്രംപ് നിര്‍ത്തലാക്കിയിരുന്നു. വിദ്യാര്‍ഥികളെ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്ന നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍കിടെക്ട് ആയിരുന്ന രഞ്ജനി 2016-ലാണ് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലെത്തുന്നത്. 2020-ലാണ് കൊളംബിയ സര്‍വകലാശാലയില്‍ ചേരുന്നത്. നഗരാസൂത്രണവിഭാഗത്തിലെ ഗവേഷണത്തിന്റെ അഞ്ചാം വര്‍ഷമാണ് ഇത്. ഗാസ യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രതിപാദിക്കുന്ന പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും മാത്രമാണ് ഈ പലസ്തീന്‍ വിഷയത്തില്‍ താന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയിട്ടുള്ള ഇടപെടല്‍ എന്നാണ് രഞ്ജനി പറയുന്നത്.

ഷിബിൻ പനക്കൽ

ന്യൂപോർട്ട് : വെയിൽസിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യവും സംസ്കാരസംരക്ഷണവും ലക്ഷ്യമാക്കി രൂപീകൃതമായ വെയിൽസ് ഹിന്ദു കൂട്ടായ്മ (Wales Hindu Community) വിവിധ ധാർമ്മിക, സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നേറുന്നു.

ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നടത്തുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.

മാസത്തിൽ ഒരിക്കൽ നടത്തുന്ന ഒത്തുചേരലുകൾ, ഭജന, ശ്ലോക പാരായണം, പൗരാണിക കഥകൾ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസുകൾ സംഘടിപ്പിക്കപ്പെടുന്നു. ഹിന്ദു സംസ്കാര ക്ലാസുകൾ, കുടുംബ സംഗമങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിവ മുഖേന സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ ലക്ഷ്യമിടുന്നു. വിഷു, ഓണം, ദീപാവലി, ശിവരാത്രി, നവരാത്രി, ഹോളി തുടങ്ങിയ പ്രധാന ഹിന്ദു ഉത്സവങ്ങൾ ആചരിക്കുമ്പോൾ, അതിന്റെ യഥാർത്ഥ താത്പര്യവും ആദ്ധ്യാത്മിക മുഖവും പങ്കുവയ്ക്കാൻ പ്രത്യേക സെഷനുകളും ഒരുക്കുന്നു.

യുകെയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടനങ്ങൾ നടത്തുക, യോഗ പരിശീലനം സംഘടിപ്പിക്കുക, സമൂഹത്തിനു ധാർമ്മിക ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന സംരംഭങ്ങൾ. കൂടാതെ, സാമ്പത്തിക-സാമൂഹിക പിന്തുണ നൽകുന്നതിനുള്ള സേവനപ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാകാൻ തയ്യാറെടുക്കുകയാണ്.

ഈ കഴിഞ്ഞ മാർച്ച് 08 ന് നടന്ന മീറ്റിങ്ങിൽ അടുത്ത 2 വർഷ കാലഘട്ടത്തേക്കുള്ള (2025-2027) നേതൃത്വത്തെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് – ബിനു ദാമോദരൻ
വൈസ് പ്രസിഡന്റ് – സൺ കെ. ലാൽ
സെക്രട്ടറി – ഷിബിൻ പനക്കൽ
ജോയിന്റ് സെക്രട്ടറി – അഞ്ജു രാജീവ്
ട്രഷറർ – അഖിൽ എസ്. രാജ്
ആർട്സ് കോർഡിനേറ്റർമാർ – പ്രശാന്ത് & രേവതി മനീഷ്
ഇവന്റ് കോർഡിനേറ്റർമാർ – അനീഷ് കോടനാട് & ബിനോജ് ശിവൻ

കൂടാതെ, സാന്ദ്ര, മഞ്ജു, അശ്വതി, ഷിബിൻ, പ്രശാന്ത് എന്നിവരെ പ്രധാന അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്.

കുടുംബത്തിനു വാർഷിക ഫീസ് £10 മാത്രം. ഇതിലൂടെ എല്ലാ പരിപാടികൾക്കും ക്ലാസുകൾക്കും അംഗങ്ങൾക്ക് സൗജന്യ പ്രവേശനം ലഭിക്കും.

കൂടാതെ ഈ വർഷത്തെ വിഷു ആഘോഷ പരിപാടികൾ 19 ഏപ്രിൽ 2025 നു വിപുലമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിഷു പരിപാടിയിൽ ആർക്കെങ്കിലും പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇവന്റ് കോഓർഡിനേറ്റർ അനീഷ് കോടനാടുമായി ഈ നമ്പറിൽ (+44 7760 901782 ) ബന്ധപ്പെടാവുന്നത് ആണ്.

വെയിൽസ് ഹിന്ദു കൂട്ടായ്മയുടെ ഈ പ്രവർത്തനങ്ങൾ ഹിന്ദു സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.

 

പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

ഞായറാഴ്ച മൂന്നരയോടെയാണ് സംഭവം. എടത്വാ പുത്തന്‍വരമ്പിനകം പാടത്ത് ക്രിക്കറ്റ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നു. ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്ന അഖില്‍ ചുണ്ടന്‍വള്ളത്തിന്റെ പണികള്‍ക്കും പോകുമായിരുന്നു.

ബിനോയ് എം. ജെ.

എല്ലാവരും തന്നെ ഓട്ടത്തിലാണ്. ഈ കാലങ്ങളിൽ ഓട്ടത്തിന്റെ വേഗത കൂടുന്നുവോ എന്നും സംശയം തോന്നുന്നു. വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലങ്ങളിൽ കാൽനടയായി ഓടുവാൻ പറ്റില്ലല്ലോ. ആധുനികകാലങ്ങളിൽ വാഹനങ്ങളുടെ ബാഹുല്യം നിമിത്തം ഓട്ടം ഒരു സാർവ്വലൗകിക പ്രതിഭാസമായി മാറിയിരിക്കുന്നു. എല്ലാവരും തന്നെ കാറുകളും ഇരുചക്രവാഹനങ്ങളും മറ്റും വാങ്ങിക്കുന്നത് കൂടുതൽ വേഗത്തിൽ ഓടുവാൻ വേണ്ടിയാണ്. മനുഷ്യന് ഇരിപ്പുറക്കുന്നില്ല. സ്ട്രസ് അവന്റെ ശരീരത്തിലും മനസ്സിലും പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഈ സ്ട്രെസ് എവിടെ നിന്നും വരുന്നു? ഉള്ളിൽ നിന്നോ പുറത്ത് നിന്നോ? വാസ്തവത്തിൽ ആന്തരികലോകവും ബാഹ്യലോകവും തമ്മിലുള്ള സംഘർഷത്തിൽ നിന്നുമാണ് സ്ട്രസ് രൂപം കൊള്ളുന്നത്. ഉള്ളിൽ വസിക്കുന്ന ആത്മാവ് ഒന്നു പറയുന്നു സമൂഹം മറ്റൊന്ന് പറയുന്നു. അതങ്ങനെയാകുവാനെ തരമുള്ളൂ. കാരണം ആധുനിക മനുഷ്യൻ സദാ ആത്മാവിനെ തള്ളിപ്പറയുന്നു. അങ്ങിനെയൊന്നില്ല എന്നാണല്ലോ ശാസ്ത്രകാരന്മാരുടെ വാദം. അതുകൊണ്ടുതന്നെ ആ സത്ത സ്വാഭാവികമായും അടിച്ചമർത്തപ്പെട്ടു പോകും. അടിച്ചമർത്തപ്പെടുന്ന അല്ലെങ്കിൽ നിഷേധിക്കപ്പെടുന്ന ആത്മാവിന് ആവിഷ്കാരം നഷ്ടപ്പെട്ടു പോകുന്നു. ഇത് മൂലം ജീവിതം അർത്ഥ ശൂന്യമായി മാറുന്നു. അവൻ സമൂഹത്തിന്റെ പുറകെ ഓടുവാൻ ശ്രമിച്ചാലും അത് അർത്ഥശൂന്യമാകുവാനെ വഴിയുള്ളൂ. അതങ്ങനെ ഒരു ദൈനംദിന പ്രതിഭാസമായി മാറുന്നു.

ആധുനിക മനുഷ്യൻ സമൂഹത്തിന്റെ പിറകെ വളരെയധികം ഓടുന്നു എന്നത് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ സമൂഹത്തിൽ മനുഷ്യജീവിതം വ്യർത്ഥമാണ്. അതുകണ്ടല്ലേ അവന് ഒരിടത്തും സംതൃപ്തി കണ്ടെത്തുവാൻ ആകാത്തത്. അവന്റെ താമസസ്ഥലവും ജോലിസ്ഥലവും സദാ മാറിക്കൊണ്ടിരിക്കുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ഈ മാറ്റത്തിന്റെ മന:ശ്ശാസ്ത്രം എന്താണ്? അസംതൃപ്തി! ഇക്കരെ നിൽക്കുമ്പോൾ അക്കരെപ്പച്ച. എവിടെയോ പിഴവ്പറ്റിയിരിക്കുന്നു. എന്നാൽ എവിടെയാണ് പിഴവ് വന്നത്? ആർക്കും അറിഞ്ഞുകൂടാ. ജീവിതം വ്യർത്ഥമാണെന്ന് ഒടുവിൽ അവൻ സമ്മതിക്കും. എന്നാൽ നാം കരുതുന്ന മാതിരി ജീവിതം വ്യർത്ഥവും അല്ല. ജീവിതം വ്യർത്ഥമാണെങ്കിൽ എന്തിനുവേണ്ടിയാണ് ഇതെല്ലാം? ബാഹ്യ ജീവിതമാണ് വ്യർത്ഥമായി നമുക്ക് അനുഭവപ്പെടുന്നത്. ആന്തരിക ജീവിതത്തിലേക്ക് തിരിയൂ ജീവിതം അപ്പാടെ മാറിക്കൊള്ളും. ഒരിക്കൽ ആത്മസത്തയെ കണ്ടെത്തിയാൽ പിന്നെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും ദുഃഖിക്കുകയില്ല. അപ്പോൾ നിങ്ങൾക്ക് എവിടെയും പോകാം; എന്തും ചെയ്യാം. എല്ലാ ക്ലേശങ്ങളും അവിടെ തിരോഭവിക്കുന്നു. മനോസമ്മർദ്ദം എന്നൊന്ന് ഉണ്ടാവുകയില്ല.

ഏകാന്തതയെ സ്നേഹിച്ചു തുടങ്ങുവിൻ. ഒറ്റയ്ക്കായിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുവാൻ. അപ്പോൾ അറിയാതെ, അറിയാതെ നിങ്ങൾ നിങ്ങളുടെ ആത്മസത്തയിലേക്ക് നടന്ന ടുക്കുകയാണ്. അനന്തമായ ഏകാന്തത! സകലദിനെയും മറക്കുവിൻ. ബന്ധുമിത്രാദികളെ മറക്കുവിൻ. അതിനപ്പുറത്തുള്ള വലിയ സമൂഹത്തെയും മറക്കുവിൻ. അപ്പോൾ ഈ സാമൂഹികജീവിതം തുച്ഛമായി നിങ്ങൾക്കനുഭവപ്പെടും. എല്ലാറ്റിനേയും വലിച്ചെറിയുവിൻ. അപ്പോൾ ഉള്ളിലുള്ള ഈശ്വരന്റെ പ്രകാശം നിങ്ങൾ കണ്ടു തുടങ്ങും. ഉള്ളിൽ ഉണരുന്ന ഈശ്വരന്റെ അനന്തപ്രഭയിൽ കപട ലോകത്തിന് പിടിച്ചുനിൽക്കുവാൻ ആവില്ല. അപ്പോൾ ലോകം മുഴുവൻ നിങ്ങളുടെ മുമ്പിൽ കൈകൂപ്പും. അപ്പോൾ മാത്രമാണ് നിങ്ങളുടെ ജീവിതം അർത്ഥവ്യത്താകുന്നത്. അപ്പോഴാണ് നിങ്ങൾ സ്വാതന്ത്ര്യം പ്രാപിക്കുന്നത്. അപ്പോൾ നിങ്ങളെ ബാധിക്കുവാനോ പ്രലോഭിപ്പിക്കുവാനോ ഉള്ള സാമർത്ഥ്യം ബാഹ്യലോകത്തിനില്ലെന്ന് നിങ്ങൾ അറിയുന്നു. നിങ്ങൾ എല്ലാ ബന്ധനങ്ങളെയും അറുത്തുമാറ്റി കളഞ്ഞിരിക്കുന്നു!

ഇവിടെ സ്വാഭാവികമായും ഒരു പ്രശ്നം ഉയരുന്നു. കർമ്മത്തിന് അല്ലെങ്കിൽ സാമൂഹ്യ ജീവിതത്തിന് ഒരു വിലയും ഇല്ലേ? സമൂഹം ഒരു ചീത്ത യജമാനന്നാണെന്ന് മാത്രമേ ഇവിടെ വിവക്ഷയുള്ളൂ. മറിച്ച് നിങ്ങൾ സമൂഹത്തിന്റെ യജമാനൻ ആകണം. നിങ്ങൾ സമൂഹത്തിന്റെ അടിമയല്ല. മറിച്ച് സമൂഹം നിങ്ങളുടെ അടിമയാണ്. സമൂഹം നിങ്ങളുടെ ഭാഗമാണ്. നിങ്ങൾ സമൂഹത്തിന്റെ ഭാഗമല്ല. സമൂഹം വളരെ വലുതാണെന്നും നിങ്ങൾ വളരെ ചെറുതാണെന്നും പ്രാഥമിക വിശകലനത്തിൽ തോന്നിയേക്കാം. ഇതൊരു മിത്ഥ്യാഭ്രമം മാത്രം. ഈ മിഥ്യാ ഭ്രമം മനുഷ്യ ജീവിതത്തെ കദനത്തിലാഴ്ത്തുന്നു. താൻ ചെറുതാണെന്നുള്ള അപകർഷത ഇതിനോടൊപ്പം വന്നുചേരുന്നു. ഈ തെറ്റായ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെ സാമൂഹിക ജീവിതം ഓടുന്നത്. ഇത് സത്യവിരുദ്ധമാണെന്ന് അറിഞ്ഞുകൊള്ളുവിൻ. വാസ്തവത്തിൽ സമൂഹം എന്ന ഒരു സത്ത അവിടെയുണ്ടോ? അത് കുറെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും സമാഹാരം മാത്രം. സത്യത്തിൽ ഉള്ളത് വ്യക്തികൾ മാത്രം. സമൂഹം മായയാണ്. വ്യക്തിയാകട്ടെ ഈശ്വരൻ തന്നെ. ഈശ്വരന്റെ അവതാരമായ വ്യക്തികൾ മായയുടെ അടിമകളാവുകയും അതിന്റെ താളത്തിന് തുള്ളുകയും ചെയ്യുമ്പോൾ അവിടെ വലിയ ഒരു ദുരന്തം തന്നെ സംഭവിക്കുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച സത്തയാണ് നിങ്ങൾ എന്ന് അറിഞ്ഞു കൊള്ളുക. നിങ്ങൾ തീർച്ചയായും പ്രപഞ്ചത്തെക്കാൾ ഉപരിയും ശ്രേഷ്ഠനുമാണ്. ഈ സത്യം നിങ്ങൾക്ക് ബോധ്യമാവണമെങ്കിൽ നിങ്ങൾ നിങ്ങളിലേക്ക് തന്നെ തിരിയേണ്ടിയിരിക്കുന്നു. നിങ്ങൾ നിങ്ങളെ തന്നെ അറിയേണ്ടിയിരിക്കുന്നു. അത്തരം ഒരു അറിവിലേക്ക് നിങ്ങൾ പ്രവേശിച്ചു കഴിഞ്ഞാൽ സമൂഹത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള വിജ്ഞാനം അതിന്റെ പിറകെ വന്നുകൊള്ളും. കാരണം നിങ്ങൾ സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും കാരണമാണ്. കാരണമാണ് വിജ്ഞാനം. അത് കിട്ടിക്കഴിഞ്ഞാൽ സമസ്തവും അറിഞ്ഞു കഴിഞ്ഞു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ഫാ. ഹാപ്പി ജേക്കബ്ബ്

ഔദാര്യം – ആവശ്യം ഉള്ളിടത്ത് സ്വീകാര്യവും സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ അസ്വീകാരവും പിന്നെ അതിലേറെ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതുമാണ്. ദയയുടെ ഭാഗമായി ചിന്തിക്കുമ്പോൾ അർത്ഥം കൂടുതൽ മനസ്സിലാകും എന്നാൽ കൊടുത്ത് കഴിഞ്ഞിട്ടും പിന്നെയും അതിന് പുറകെ പോകുകയും ദയയിൽ നിന്ന് മാറ്റി അല്പം അഹംഭാവം ചേരുമ്പോൾ ചെയ്തതിന് അർത്ഥമില്ലാതെ പോകുകയും ചെയ്യും. ഇത് ഇന്നത്തെ പ്രസക്തമായ ചിന്താ ഭാഗമാണ്. എന്നാൽ നാലു വ്യക്തികളുടെ കരുണയിലും സ്നേഹത്തിലും വിശ്വാസത്തിലും തികഞ്ഞ ഔദാര്യം ഒരു മനുഷ്യനെ എങ്ങനെ രൂപാന്തരപ്പെടുത്തി എന്നാണ് ഈ വലിയ നോമ്പിന്റെ മൂന്നാം ആഴ്ച നാം ചിന്തിക്കുന്നത്. വി. മർക്കോസ് 2 : 1 – 12 വിശ്വാസം നാം എല്ലാവരും പുലർത്തുന്ന സ്വഭാവമാണ്. ദൈവത്തിൽ വിശ്വസിക്കുക, മനുഷ്യരിൽ വിശ്വസിക്കുക, തന്നെ തന്നെ വിശ്വസിക്കുക എന്തിലേറെ നാം യാത്ര ചെയ്യുന്ന വാഹനം അത് നിയന്ത്രിക്കുന്ന ഡ്രൈവർ ഇങ്ങനെ അനുദിന ജീവിതത്തിൽ വിശ്വസിക്കേണ്ട സാധ്യതകൾ അനവധിയാണ്. ഈ വേദഭാഗത്ത് വിശ്വാസം മാത്രമല്ല അതിനോട് ചേർന്നുള്ള പ്രവർത്തനം കൂടിയായപ്പോൾ അവരുടെ ആഗ്രഹം സഫലീകരിക്കപ്പെടുകയും ഏവർക്കും വിശ്വാസ പൂർത്തീകരണത്തിന് പ്രചോദനം ആവുകയും ചെയ്തു.

കർത്താവ് ആ നഗരത്തിൽ എത്തിയപ്പോൾ ധാരാളം ജനങ്ങൾ അവന്റെ പിന്നാലെ വന്ന് അവൻറെ വചനം കേൾക്കുകയും അത്ഭുതങ്ങൾ ദർശിക്കുകയും ചെയ്തു. അപ്പോഴാണ് നാല് പേർ ഒരുവനെ ചുമന്ന് വരുന്നത് ലക്ഷ്യം സൗഖ്യം നേടണം. പ്രതിബന്ധങ്ങളോ അനവധി. ജനക്കൂട്ടം, വീട്, മേൽക്കൂര ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ. എന്നാൽ അവർ ദൃഢനിശ്ചയത്തോടെ മേൽക്കൂര പൊളിച്ച് കട്ടിലോടു കൂടി അവനെ കത്തൃസന്നിധിയിൽ എത്തിക്കുന്നു. സൗഖ്യത്തിനും അത്ഭുതത്തിനും നമ്മെ സഹായിക്കുന്ന ചില ചിന്തകൾ . ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാം.

1 . അപേക്ഷയും പ്രാർത്ഥനയും വിശ്വാസത്തോടുകൂടി ആയിരിക്കണം

നാം വസിക്കുന്ന ഇടങ്ങളിലും കാണും ഇതുപോലെ കഷ്ടപ്പെടുന്ന ആളുകൾ. നിത്യവൃത്തിക്ക് സാധ്യതയില്ല, ജോലിയോ ഉത്തരവാദിത്വമോ നിവർത്തിക്കുവാൻ കഴിയാത്തവർ, വേദനയിലും രോഗത്തിലും കഴിയുന്നവർ. അവരെ ആശ്വസിപ്പിക്കുവാനും, ആഹാരം നൽകുവാനും ചിലപ്പോൾ നമുക്ക് കുറച്ചുനാൾ കഴിഞ്ഞു എന്ന് വന്നേക്കാം. എന്നാൽ ഈ നാല് പേർ ചിന്തിക്കുന്നത് എന്ത് കഷ്ടം സഹിച്ചാലും നിത്യമായ സൗഖ്യം അവന് നേടിക്കൊടുക്കണം. ഞാൻ പ്രാർത്ഥിക്കാം ഞാൻ ചെയ്യാം എന്നീ വാഗ്ദാനങ്ങൾ അല്ല അപ്രകാരം അവർ പ്രവർത്തിച്ചു. അവരുടെ വിശ്വാസം കണ്ട്, അവരുടെ പ്രവർത്തനം കണ്ട് അവരുടെ നിശ്ചയം കണ്ട് കർത്താവ് അവന് സൗഖ്യം നൽകി.

2 . ശാരീരിക സൗഖ്യവും ആന്തരിക സൗഖ്യവും പ്രാർത്ഥനയുടെ ഫലം

ആ സംസാരം ഒന്ന് ശ്രദ്ധിക്കുക. തളർന്ന് കിടക്കുന്നവനെ കണ്ടിട്ട് കർത്താവ് പറയുകയാണ് മകനേ നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നുവെന്ന്. കൊണ്ട് വന്നവർ അവൻറെ ശരീര ബുദ്ധിമുട്ടാണ് കണ്ടതെങ്കിൽ സൗഖ്യ ദാതാവ് അവൻറെ ആത്മാവിൻറെ കളങ്കങ്ങളും മാറ്റി കൊടുക്കുന്നു. നോമ്പിന്റെ ദിവസങ്ങൾ ഭക്ഷണം ത്യജിക്കുക മാത്രമല്ല പാപങ്ങൾ മോചിക്കപ്പെടുക എന്ന് കൂടി വ്യാപ്തിയോടെ നാം ഉൾക്കൊള്ളുക. ഈ അനുഭവം ആണ് നാം പ്രാർത്ഥിക്കുമ്പോൾ അനേകർ പ്രാർത്ഥിക്കുമ്പോൾ നാം പോലും അറിയാതെ രോഗങ്ങൾ നമ്മിൽ നിന്ന് അകന്ന് പോകുന്നത്. പാപമോചനം ദൈവത്തിൻറെ ഔദാര്യമാണ്. അതുകൊണ്ടാണ് അവന്റെ കൃപയാണ് ജീവിത നിലനിൽപിന് കാരണമെന്ന് ശ്ലീഹന്മാർ പഠിപ്പിച്ചത്. മറ്റുള്ളവരുടെ കടങ്ങൾ പൊറുത്തത് പോലെ എന്റെ കടങ്ങളേയും പൊറുക്കണമെന്ന് പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. എഴുന്നേൽക്കുക നടക്കുക എന്നുള്ളത് ശരീര സൗഖ്യവും, പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നത് പാപമോചനം ആയി നാം മനസ്സിലാക്കുക.

3 . പാപമോചനം ദൈവത്തിലൂടെ മാത്രം.

കർത്താവ് അരുളിചെയ്തു. നീ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക. ഈ മനുഷ്യൻ എന്തിനെ ആശ്രയിച്ചാണോ അവിടേക്ക് വന്നത് അതിനെ നിസ്സാരമായി അവൻ എടുത്തു കൊണ്ട് പോകുന്നു. ദൈവത്തിങ്കലേക്ക് വരുവാൻ പല മാർഗങ്ങൾ നാം അവലംബിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഈ മാർഗങ്ങൾക്ക് ദൈവ പ്രാധാന്യം നാം കൊടുക്കും. യഥാർത്ഥ ലക്ഷ്യം മറക്കുകയും ചെയ്യും. ഈ ഒറ്റ സംഭവത്തിൽ പാപം മോചിക്കുവാൻ തനിക്ക് അധികാരം ഉണ്ടെന്ന് ജനത്തിന് കാട്ടി കൊടുക്കുകയും ചെയ്തു.

അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരെ നിങ്ങൾ എന്റെ അടുത്ത് വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (വി. മത്തായി 11: 18 – 20) എന്ന ആഹ്വാനം ചെവി കൊള്ളുക. നമ്മുടെ ശാരീരിക ആന്തരിക ബലഹീനത മാത്രമല്ല നമ്മുടെ വിശ്വാസ പ്രവർത്തനം മൂലം അനേകർക്ക് സൗഖ്യം നേടുവാനും സാധാരണ ജീവിതത്തിലേയ്ക്ക് വരുവാനും അങ്ങനെ ദൈവപ്രീതി ഉള്ളവരായി തീരുവാനും നമുക്ക് കഴിയട്ടെ.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം. യു.എസ് സൈനിക നടപടിയില്‍ 15 പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അസറുള്ള മീഡിയയാണ് ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണം’- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ട്രംപ് ചുമതലയേറ്റതിന് ശേഷം ജനുവരി മുതല്‍ ഹൂതികള്‍ക്കെതിരേയുള്ള നടപടി ആരംഭിച്ചിരുന്നു. ഇസ്രയേലിനെതിരെ ഹൂതികള്‍ വീണ്ടും ആക്രമണം തുടങ്ങി വച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്ക തിരിച്ചടിക്കാന്‍ തീരുമാനിച്ചത്.

ട്രംപ് രണ്ടാം തവണയും പ്രസിഡന്റയ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതത്തിന് ഹൂതികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ വാണിജ്യ കപ്പലുകളെ തടയാന്‍ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാന്‍ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കത്തിന് ഹൂതികള്‍ കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ 60 കപ്പലുകളെയാണ് ഇവര്‍ ആക്രമിച്ചത്. അതേസമയം യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തീര്‍ച്ചയായും മറുപടി നല്‍കുമെന്ന് അല്‍ മസിറ ചാനലിലൂടെ ഹൂതികള്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂതി കൂട്ടിച്ചേര്‍ത്തു.

ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നത് തടഞ്ഞ ഇസ്രയേലിന്റെ കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇസ്രയേലി കപ്പലുകള്‍ക്ക് ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.

ആറുമാസം പ്രായമുള്ള ആൺകുട്ടിക്ക് പ്രേതബാധയെന്ന് സംശയം. ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ട് ദുർമന്ത്രവാദി. പിഞ്ചുകുഞ്ഞിന് ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടമായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ദാരുണ സംഭവം. ശനിയാഴ്ച അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കാഴ്ച വീണ്ടെടുക്കാനാവുമോയെന്നത് സംശയകരമെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.

മാർച്ച് 13ന് കോലാരസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പിഞ്ചുകുഞ്ഞിനെതിരായ അതിക്രമം നടന്നത്. രാത്രിയിൽ കുഞ്ഞ് കരയുന്നത് പതിവായതിന് പിന്നാലെയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ദുർമന്ത്രവാദിയുടെ അടുക്കൽ എത്തിച്ചത്. രഘുവീർ ദാഘട് എന്നയാളാണ് കുഞ്ഞിനെ ബാധയൊഴിപ്പിക്കൽ എന്ന പേരിൽ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ടത്. കുട്ടിയെ അന്ധകാരം പിന്തുടരുന്നുവെന്നാണ് ഇയാൾ മാതാപിതാക്കളോട് പറഞ്ഞത്. ഇതിന് പ്രതിവിധിയായാണ് പ്രാകൃതമായ ഒഴിപ്പിക്കൽ ഇയാൾ ചെയ്തത്. മാതാപിതാക്കൾ നോക്കിനിൽക്കുമ്പോഴായിരുന്നു ഇത്.

വേദനയും പൊള്ളലും സഹിക്കാനാവാതെ കുഞ്ഞ് നിലവിളിച്ചെങ്കിലും ദുഷ്ടശക്തികളുടെ ശല്യം മാറികിട്ടുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ ഇത് കാര്യമാക്കിയില്ല. തുടര്‍ന്ന് കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കള്‍ ശിവപുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദുര്‍മന്ത്രവാദത്തിന്റെ പേരിൽ നടന്ന ക്രൂരത പുറത്തറിയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം അറിഞ്ഞത്.

കുട്ടി ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിൽമന്ത്രവാദിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുഞ്ഞിന് കാഴ്ച വീണ്ടെടുക്കാനുള്ള സാധ്യതകൾ 72 മണിക്കൂറിന് ശേഷം മാത്രം അറിയാൻ കഴിയൂവെന്നാണ് ശിവപുരി ജില്ലാ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

സംവിധായകനായും നടനായും സിനിമാപ്രേമികളുടെ സ്നേഹബഹുമാനങ്ങള്‍ ഏറെ നേടിയ ചലച്ചിത്രകാരനാണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയിലൂടെ ഭാഷയ്ക്ക് അതീതമായി പ്രേക്ഷകരുടെ കൈയടി നേടിയ അദ്ദേഹം ഇപ്പോള്‍ നടനായും അത് നേടിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ചിത്രം പൊന്‍മാന്‍ തിയറ്റര്‍ റണ്ണിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും വന്‍ പ്രതികരണമാണ് നേടുന്നത്. ബേസിലിന്‍റെ പ്രകടനത്തിനും വന്‍ കൈയടിയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു അഭിനേതാവ് എന്ന നിലയില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

വന്‍ താരനിരയുള്ള, ഏറെ ശ്രദ്ധ നേടിയ ഡയറക്ടര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബേസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്. അഥര്‍വ, ശ്രീലീല, ദേവ് രാംനാഥ്, പൃഥ്വി രാജന്‍ എന്നിവര്‍ക്കൊപ്പം മിന്നല്‍ മുരളിയിലൂടെ ബേസില്‍ മികച്ച കഥാപാത്രത്തെ കൊടുത്ത ഗുരു സോമസുന്ദരവും ചിത്രത്തിലുണ്ട്. ശ്രീലീലയുടെയും തമിഴ് അരങ്ങേറ്റമാണ് ഇത്.

ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രീലങ്കയില്‍ നിന്നുള്ള ലൊക്കേഷനിലേതാണെന്നാണ് കരുതപ്പെടുന്നത്. ബേസിലിനൊപ്പം ഇരിക്കുന്ന രവി മോഹനേയും ചിത്രത്തില്‍ കാണാം. പഴയ കാലം പശ്ചാത്തലമായി വരുന്ന ചിത്രത്തിനായി മധുര റെയില്‍വേ സ്റ്റേഷന്‍ ശ്രീലങ്കയില്‍ സെറ്റ് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു.

RECENT POSTS
Copyright © . All rights reserved