ഇടുക്കി കീരിത്തോട്ടിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് സ്വദേശി അജിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുരിക്കാശ്ശേരി മാർ സ്ലീബ കോളേജിലെ വിദ്യാർത്ഥിയായ അജിലിനെ കോപ്പി അടിച്ചെന്ന പേരിൽ കോളേജിൽ നിന്ന് ഡീബാർ ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് അജില്‍ ആത്‍മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
മുംബൈ: മഹാരാഷ്ട്രയുടെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ശിവാജി പാർക്കിൽ വൻ ജനാവലിയെ സാക്ഷിനിർത്തി ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ശിവസേന ജന്മംകൊണ്ട ശിവാജി പാർക്കിൽ ബാൽ താക്കറെയുടെ ശവകുടീരത്തെ സാക്ഷിയാക്കിയാണ് മകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തത്. അങ്ങനെ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ഉദ്ധവ്. ത്രികക്ഷി സഖ്യത്തിലെ ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ശരത് പവാറും സുപ്രിയ സുളെക്കുമൊപ്പം അജിത് പവാറും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
സുപ്രധാനമായ ഒരു രാഷ്ട്രീയ വഴിത്തിരിവിലൂടെ ശിവസേന – എൻസിപി – കോൺഗ്രസ് സർക്കാർ മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനത്ത്, അതും ബിജെപിക്ക് തിരിച്ചടി നൽകിക്കൊണ്ട് അധികാരമേൽക്കുമ്പോൾ, അത് കാണാൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയോ രാഹുൽ ഗാന്ധി എംപിയോ എത്തിയില്ല. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജിയും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ല.
26കാരിയായ യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു. തെലങ്കാന ഷാദ്ർനഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാലത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലാണ് പ്രിയങ്ക ജോലി ചെയ്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോരവെ ഷാദ്‍നഗറില്‍ വെച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്‍റെ ടയര്‍ പഞ്ചറായിരുന്നു. ടയര്‍ നന്നാക്കി കൊടുക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തു.
സഹോദരിയായ ഭവ്യക്ക് ഫോണ്‍ ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഭവ്യയോട് പറയുന്നുണ്ട്. കുറച്ച് ദൂരം പോയാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കില്‍ വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചു. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. എന്നാല്‍, വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പ്രിയങ്ക എത്തിയില്ല.
പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവര്‍ തന്നെയെന്ന് കുടുംബം സ്ഥിതീകരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രിയങ്കയുടെ വാഹനവും കാണാതായി. കൊലയാളികളെ കണ്ടെത്താനായി 10 അന്വേഷണ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു ഹെവി ട്രക്കും ട്രെയിലറും കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന 25കാരനായ ഇന്ത്യക്കാരനാണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപകടത്തെക്കുറിച്ച് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍, അഗ്നിശമനസേനാ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് അപകട കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. സ്വന്തം മൈതാനത്ത് നാപ്പോളിക്കെതിരേ നടന്ന മത്സരത്തില്‍ സമനില വഴങ്ങിയതോടെ ലിവര്‍പൂളിന്റെ നോക്കൗട്ട് സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയായിരുന്നു. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 21-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടെന്‍സിന്റെ ഗോളില്‍ മുന്നിലെത്തിയ നാപ്പോളിക്കെതിരേ 65-ാം മിനിറ്റില്‍ ഡിയാന്‍ ലോവ്റെനിലൂടെ ചെമ്പട സമനില പിടിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരം നിര്‍ണായകമായി.
നാപ്പോളിയുടെ മൈതാനത്തു നടന്ന ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു. റെഡ്ബുള്‍ സാല്‍സ്ബര്‍ഗുമായി ഡിസംബര്‍ 10-നാണ് ലിവര്‍പൂളിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ഇയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. ഒരു പോയന്റ് മാത്രം പിന്നിലാണ് നാപ്പോളി. റെഡ്ബുള്‍ സാല്‍സ്ബര്‍ഗിന് അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുണ്ട്.
നാല്‍പത് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ ആധിപത്യത്തിലേക്ക് മനുഷ്യനെ നയിച്ച ഒരു പരോക്ഷയുദ്ധമുണ്ട്. നമ്മുടെ ‘കസിന്‍സ്സു’മായി നടന്ന അതിജീവനത്തിന്‍റെ ഒരു യുദ്ധം! അതില്‍ അവര്‍ പരാജയപ്പെടുകയും നമ്മള്‍ ഹോമോ സാപ്പിയന്‍സ് വിജയിക്കുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ നിയാണ്ടർത്താലുകളുടെ അന്ത്യത്തിന് കാരണമായത് ഹോമോ സാപ്പിയൻസ് അല്ല, അവരുടെ നിര്‍ഭാഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് നരവംശ ശാസ്ത്രജ്ഞർ.
ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം ആയിരക്കണക്കിന് തലമുറകള്‍ കൊണ്ടു സംഭവിച്ചതാണ്. ഇതില്‍ ഒരുഘട്ടത്തില്‍ ലോകത്തിന്‍റെ ഗതിയെതന്നെ നിര്‍ണയിച്ച ഒരു സഹവര്‍ത്തിത്വം (co-existence) നടന്നിരുന്നു എന്നാണ് അനുമാനം. നിയാണ്ടര്‍ത്താല്‍, ഡെനിസോവന്‍ എന്നീ ഹോമിനുകളുമായി ഹോമോസാപ്പിയന്‍സ് ഏതാണ്ട് അയ്യായിരം വര്‍ഷത്തോളം സഹവര്‍ത്തിച്ചിരുന്നു. ആര് ഭൂമി അടക്കിവാഴും എന്ന് നിര്‍ണ്ണയിച്ച നാളുകളായിരുന്നു അത്. അക്കാലത്ത് ഹോമോസാപ്പിയന്‍സുമായി കിടപിടിക്കത്തക്ക അംഗബലം നിയാണ്ടർത്താലുകള്‍ക്ക് ഉണ്ടായിരുന്നില്ല.
ആധുനിക മനുഷ്യർ യൂറോപ്പിലും സമീപ കിഴക്കിലും എത്തുമ്പോൾ നിയാണ്ടർത്താല്‍ വംശത്തിന്‍റെ ജനസംഖ്യ വളരെ കുറവായിരുന്നു. ജനനനിരക്കില്‍ വന്ന സ്വാഭാവിക വ്യതിയാനങ്ങളും, മരണനിരക്ക് ഉയര്‍ന്നതും, ലിംഗാനുപാതത്തില്‍ വലിയ വിടവുണ്ടായതും നിയാണ്ടർത്താലുകള്‍ക്ക് വിനയായി എന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. .
ചിലര്‍ വാദിക്കുന്നത് പോലെ യൂറോപ്പിലെത്തിയ ആദ്യത്തെ ആധുനിക മനുഷ്യർ നിയാണ്ടർത്താലുകളേക്കാൾ കേമന്മാര്‍ ആയിരുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഹോമോ സാപ്പിയൻസ് യൂറോപ്പിലേക്കും നിയാണ്ടർത്താലുകൾ താമസിച്ചിരുന്ന കിഴക്കോട്ടും ഇരച്ചുകയറി പതിയെ അധീശത്വം സ്ഥാപിച്ചു എന്നൊരു അടിസ്ഥാന കഥയുണ്ട്. ‘എന്നാല്‍ നിയാണ്ടർത്താലുകൾക്ക് വംശനാശം സംഭവിക്കാൻ ആധുനിക മനുഷ്യന്‍ ഒരു കാരണമേ അല്ലായിരുന്നുവെന്നും, അവരുടെ നിര്‍ഭാഗ്യമാണ് കാരണമെന്നും’ ഐൻഡ്‌ഹോവൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകനായ ക്രിസ്റ്റ് വാസൻ പറഞ്ഞു.
ഏകദേശം 40,000 വർഷങ്ങൾക്ക് മുമ്പ് നിയാണ്ടർത്താലുകള്‍ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി ഇല്ലാതായി എന്നും, അതിനും 20,000 വർഷങ്ങൾക്ക് മുമ്പ് ആധുനിക മനുഷ്യര്‍ ആഫ്രിക്കയിൽ നിന്ന് കുടിയേറിത്തുടങ്ങിയെന്നും ശാസ്ത്രജ്ഞർ പൊതുവേ അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാല്‍ എന്തുകൊണ്ടാണ് നിയാണ്ടര്‍ത്താലുകള്‍ ഉന്മൂലനം ചെയ്യപ്പെട്ടതെന്നും, അവരുടെ നാശത്തിന് നേരിട്ടോ പരോക്ഷമായോ ഹോമോ സാപ്പിയന്‍സ് കാരണമായിട്ടുണ്ടോ എന്നും ഇക്കാലമത്രയും തെളിയിക്കപ്പെട്ടിട്ടില്ല.
നരവംശശാസ്‌ത്രം മുന്നോട്ടുവയ്ക്കുന്ന ഒരു ഉത്തരമിതാണ്; നിയാണ്ടര്‍ത്താലുകള്‍ ഒറ്റയടിക്ക് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടതല്ല. ശരാശരി കേവലം നാല്‍പതുവര്‍ഷം മാത്രം ആയുസുണ്ടായിരുന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ ഹോമോ സാപ്പിയനില്‍ ലയിച്ചുചേര്‍ന്നു ഇല്ലാതാവുകയായിരുന്നു. അങ്ങനെ നാല്‍പതിനായിരം വര്‍ഷങ്ങള്‍ മുന്‍പ് അവസാന നിയാണ്ടര്‍ത്താലും ഭൂമുഖത്തുനിന്നു വേരറ്റുപോയി. എന്നാലിന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മറ്റൊരു കാരണം കാലാവസ്ഥാമാറ്റത്തോടു അവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ്. ഈ വാദങ്ങളെയെല്ലാം ആസ്ഥാനത്താക്കുന്ന നിഗമനങ്ങളിലാണ് ശാസ്ത്രലോകം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും മുൻ ഡിജിപി ടിപി സെന്‍കുമാര്‍. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസറഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തിൽ ‘അസമത്വം തിരുത്തല്‍ ‘ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെഎൻയുവിലെ പുരുഷന്മാരുടെ ഹോസ്റ്റലിലെ പെൺകുട്ടികൾ ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് 40 വർഷം മുമ്പായിരുന്നു, ക്യാമ്പസിൽ ഗർഭ നിരോധന ഉറകൾ നിറഞ്ഞിട്ടുണ്ട്. ഇപ്പോൾ യുവതികൾ കോണ്ടം ഉപയോഗിച്ച് മുടി കെട്ടുന്നു, നമുക്ക് അത്തരമൊരു സർവ്വകലാശാല ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ജെഎൻയുവിലെ സമരം കത്തി നിന്ന സമയത്ത് ഗർഭ നിരോധന ഉറകൊണ്ട് മുടികെട്ടിയ യുവതിയുടെ ചിത്രം ടി പി സെൻകുമാർ പങ്ക് വച്ച് സമാനമായ പരാമർശം നടത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹം ഈ ചിത്രം പങ്ക് വച്ചത്. ഇതിന് പിറകെ ചിത്രം അടുത്തിടെ നടന്ന ജെഎൻയു സമരത്തിന്റെ ഭാഗമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
എന്നാൽ ആ തിരുത്തൽ സ്വീകരിക്കാതെയാണ് സെൻകുമാർ വീണ്ടും വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ, ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ഫീസ് വർദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യത്തെ പിന്തുണയ്ക്കുമോ എന്ന് ഒരു വിദ്യാർത്ഥിയോട് ചോദിച്ചപ്പോൾ കേവല സമത്വമാണ് വേണ്ടതെന്നായിരുന്നു മറുപടി.
അതേ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്ത് കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 29 ഉം 30 ഉം – ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശം നൽകുകയും ചെയ്യുന്നു. ഈ അവകാശങ്ങൾ എടുത്ത് കളയണം. ഭരണഘടനയിലെ ഈ രണ്ട് വകുപ്പുകൾ രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഒരു അസമത്വം സൃഷ്ടിക്കുകയാണെന്നും സെൻകുമാർ പറയുന്നു. ഇത്തരം വകുപ്പുകൾ ഒന്നുകിൽ റദ്ദാക്കുകയോ അല്ലെങ്കിൽ ഭൂരിപക്ഷ സമുദായങ്ങൾക്കും ബാധകമാക്കുകയോ ചെയ്യണം അദ്ദേഹം പറയുന്നു.
ഭരണഘടനയുടെ എഴുപതാം വാർഷികത്തിൽ സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കാസർഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ച നടപടിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം നില നില്‍ക്കുന്നതിനിടെയായിരുന്നു പരിപാടി നടന്നത്. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാർ, ജനം ടിവി എഡിറ്റർ ജി.കെ സുരേഷ് ബാബു എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യ പ്രഭാഷകർ.
ഭരണഘടനയും ജനാധിപത്യവും, എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ നടത്തിയത്. എന്നാൽ, സംഘപരിവാര്‍ സഹയാത്രികരെ കൂട്ടത്തോടെ എത്തിച്ച് കൊണ്ട് നടത്തുന്ന ദേശീയ സെമിനാർ അവതരണം സര്‍വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
മനുഷ്യനും മൃഗവും തമ്മിലുള്ള സ്‌നേഹത്തിനും, സൗഹൃദത്തിനും ഉദാഹരണമാണ് ജാവോ അപ്പൂപ്പനും, ഡിന്‍ഡിം എന്ന കുഞ്ഞു പെന്‍ഗ്വിനും. ഒരിക്കല്‍ ജീവന്‍ രക്ഷിച്ച അപ്പൂപ്പനോടുള്ള സ്‌നേഹസൂചകമായി ഡിന്‍ഡിം എല്ലാവര്‍ഷവും അപ്പൂപ്പനെ തേടി എത്തും. കുറച്ചുകാലം ഒപ്പം താമസിച്ച് വീണ്ടും തിരികെ പോകും. എല്ലാവര്‍ക്കും അത്ഭുതമാണ് ഇവരുടെ സ്‌നേഹബന്ധം.
2011 ലാണ് ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്ക് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാത്ത പെന്‍ഗ്വിനെ കിട്ടുന്നത്. അവശത ബാധിച്ചിരുന്ന പെന്‍ഗ്വിനെ ജോവോ അപ്പൂപ്പന്‍ ശിശ്രൂഷിച്ചു. ആരോഗ്യം വീണ്ടെടുത്ത പെന്‍ഗ്വിന് അപ്പൂപ്പന്‍ പേരുമിട്ടു. തുടര്‍ന്ന് പെന്‍ഗ്വിനെ സമീപത്തെ ദ്വീപില്‍കൊണ്ടുപോയി സ്വതന്ത്രമാക്കിയെങ്കിലും ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ തിരിച്ചെത്തി.
എല്ലാ വര്‍ഷവും സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ എത്തുന്നത്. ഏപ്രിലില്‍ പ്രജനന സമയം ആരംഭിക്കുന്നതോടെ ഡിന്‍ഡിം മടക്കയാത്രയും ആരംഭിക്കും. അപ്പൂപ്പനെ കാണാന്‍ 5000 മൈലുകള്‍ താണ്ടി എത്തുന്ന ഡിന്‍ഡിം മഗല്ലനിക് വിഭാഗത്തില്‍ പെട്ട പെന്‍ഗ്വിനാണെന്നും സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.
തനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏർപ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്ന് നടൻ ഷെയ്ൻ നിഗം. സംഘടനയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടന തന്റെ ഭാഗം കേൾക്കുകയുണ്ടായില്ല. തീരുമാനം തന്നെ രേഖാമൂലം ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിയിപ്പുണ്ടായ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ഷെയ്ൻ അറിയിച്ചു.
സിനിമകൾക്ക് ചെലവായ തുക തിരിച്ച് നൽകാതെ ഷെയിനുമായി മലയാളത്തിലെ നിർമ്മാതാക്കൾ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കുന്നതായി അവയുടെ നിർമാതാക്കൾ തീരുമാനമെടുക്കുകയും ചെയ്തു. രണ്ട് സിനിമയ്ക്കുമായി 7 കോടിയോളം രൂപ ചെലവായിട്ടുണ്ട്. ആ തുക തിരിച്ചുകിട്ടാതെ നടനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം.
വിലക്ക് സംബന്ധിച്ച് താരസംഘടനയായ എഎംഎംഎയെ അറിയിച്ചതായി നിർമാതാക്കൾ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഷെയിനിൽ നിന്നും നേരിട്ടത് മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ. മലയാള സിനിമാ വ്യവസായത്തിന് താങ്ങാനാവാത്ത പ്രതിഫലം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
കൊല്ലത്ത് 19 കാരനെയാണ് പൊലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. അതും ഹെൽമറ്റ് വച്ചില്ല എന്ന കാരണം കൊണ്ട്. തലയുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് വയ്ക്കാത്ത യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തി തലയ്ക്ക് തന്നെ അതീവ ഗുരുതര പരുക്ക് നൽകിയിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവിന് പുല്ല് വില നൽകിയാണ് പൊലീസിന്റെ ഇൗ അതിക്രമം.
ലാത്തി ഏറ് കൊണ്ട യുവാവ് ബൈക്കിൽ നിന്നും നിയന്ത്രണം വിട്ട് ഏതിരെ വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയിടിച്ച് വീണ യുവാവിനെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധം ഉയർത്തി നാട്ടുകാർ രംഗത്തെത്തി. ഇതോടെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹെൽമറ്റ് ഇല്ലാത്തതിനാൽ ബൈക്ക് നിർത്താതെ പോയ യുവാവിനെയാണ് പൊലീസുകാരൻ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. ഹെൽമെറ്റ് ലംഘനങ്ങൾക്കെതിരെ നടപടിയാകാം, എന്നാൽ ഒാടിച്ചിട്ട് പിടിക്കരുതെന്നും കായികമായി നേരിടരുതെന്നും ഹൈക്കോടതിയും പൊലീസ് മേധാവിയുടേതടക്കമുള്ള ഉത്തരവ് നിലനിൽക്കെയാണ് പൊലീസിന്റെ ഇൗ കാടത്തം.