Latest News

നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ആ പ്രസ്താവന നടത്തിയത്. അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു സമുദായ നേതാവിന്റെ ആവശ്യം. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തന്റെ സംഘടനയുടെ സമദൂരം എന്ന നിലപാട് മാറ്റി ശരിദൂരത്തിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണച്ചു. ശബരിമല വിഷയം പല സമയത്തും ഉയര്‍ത്തികൊണ്ടുവന്നു. കോന്നി ശബരിമല വിഷയത്തിലായിരിക്കും വിധിയെഴുതുകയെന്ന് പ്രചരിപ്പിക്കപ്പെട്ടു. മഞ്ചേശ്വരത്ത് ഒരു മൃദു ഹിന്ദുത്വ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎമ്മും പരീക്ഷണത്തിനിറങ്ങി. സാമുദായിക വര്‍ഗീയ അജണ്ടയാവും തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുകയെന്ന തോന്നലാണ് ഇതൊക്കെ ഉണ്ടാക്കിയത്. ഫലം വന്നപ്പോള്‍ ഇവരെല്ലാം തോറ്റു. രാഷ്ട്രീയം വിജയിച്ചു. അരൂരും, വട്ടിയൂര്‍ക്കാവും ഇതിന് മാതൃകകളായി.

അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ ശരിയാവില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. എന്‍ഡിഎയ്ക്ക് വേണ്ടി മല്‍സരിക്കേണ്ടിയിരുന്ന ബിഡിജെഎസ് മല്‍സര രംഗത്തുനിന്ന് പിന്‍വാങ്ങുകയും ചെയ്തു. വെളളാപ്പള്ളി നടേശന്‍ പല സമയത്തും ഇടതു അനുകൂല പ്രസ്താവനകളും നടത്തി. മുന്നണികള്‍ പക്ഷെ നടേശന്റെ ഹിന്ദു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ഷാനിമോളെയും, സിപിഎം മനു സി പുളിക്കനെയും സ്ഥാനാര്‍ത്ഥികളാക്കി. വാശിയേറിയെ മല്‍സരത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ ഇടതു കോട്ട പിടിച്ചെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ വിജയത്തിനപ്പുറം കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചുകളയാമെന്ന വെള്ളാപ്പള്ളി നടേശന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്. നേരത്തെയും വെള്ളപ്പള്ളി തോല്‍പ്പിക്കാന്‍ ശ്രമിച്ച സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നുവെങ്കിലും തന്റെ സാമുദായിക അജണ്ട വെള്ളാപ്പള്ളി ഒരോ തെരഞ്ഞെടുപ്പ് വേളയിലും പരസ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇത്തവണ പക്ഷെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നണികള്‍ അദ്ദേഹത്തെ പരിഗണിച്ചില്ല. അദ്ദേഹത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. അങ്ങനെ ആ അജണ്ട നടന്നില്ല.

കോന്നിയില്‍ എന്‍എസ്എസ്സിന്റെ താല്‍പര്യ പ്രകാരമായിരുന്നു കോണ്‍ഗ്രസ് മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കോന്നിയില്‍ കഴിഞ്ഞ കുറെക്കാലം എംഎല്‍എയും എംപിയുമായ അടൂര്‍പ്രകാശിന്റെ അഭിപ്രായം പരിഗണിക്കാതെയാണ് കോണ്‍ഗ്രസ് നീങ്ങിയത്. എന്‍എസ്എസ്സാവും തങ്ങളെ തുണയ്ക്കുകയെന്നായിരുന്നു ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വിശ്വാസം. ഫലമോ കോന്നിയില്‍ രണ്ട് ദശാബ്ദത്തിന് ശേഷം 9953 വോട്ടിന് സീറ്റ് നഷ്ടമായി. സുകുമാരന്‍ നായരും ശബരിമലയുമല്ല, രാഷ്ട്രീയ നിലപാടുകളെയാണ് വോട്ടര്‍മാരെ സ്വാധീനിച്ചതെന്ന് വ്യക്തം. ഇവിടെയും തോറ്റത് സാമുദായിക നേതൃത്വം തന്നെ.

വട്ടിയൂര്‍ക്കാവില്‍ ശരിദുരത്തിലെത്തി യുഡിഎഫിന് വേണ്ടി പരസ്യമായി എന്‍എസ്എസ്സ് കളത്തിലിറങ്ങുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ്സിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളെ ന്യായികരിച്ചു രംഗത്തെത്തി. ഫലമോ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തുണച്ചിരുന്ന വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് നഷ്ടമായി. ഇവിടെയും കോണ്‍ഗ്രസിനൊപ്പം തോറ്റത് സമൂദായ നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ തന്നെ.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് കാരണം ശബരിമലയാണെന്ന ‘അനൗദ്യോഗിക’ വിലയിരുത്തലിലെത്തിയ സിപിഎം മഞ്ചേശ്വരത്ത് നിര്‍ത്തിയത്, എല്ലാ അര്‍ത്ഥത്തിലും മൃദു ഹിന്ദു വാദിയെന്ന് പറയാവുന്ന നേതാവിനെ ആയിരുന്നു.

ശങ്കര്‍ റെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പരസ്യമായി എതിര്‍ത്തു. ആ നിലപാട് വോട്ടു നേടിത്തരുമെന്ന് കരുതിയ സിപിഎം നേതൃത്വം ഒന്നും പറഞ്ഞില്ല. ശബരിമലയിലെ സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ നിലപാട് തെറ്റിപോയെന്ന് പറയുന്ന നേതാക്കള്‍ ഏറെയായിരുന്നു സിപിഎമ്മിലും ഇടതുപക്ഷത്തും. പക്ഷെ ഹിന്ദുത്വ ശക്തികള്‍ക്ക് സ്വാധീനമുണ്ടെന്ന് കരുതുന്ന മഞ്ചേശ്വരത്തും നിലപാടില്‍ വെള്ളം ചേര്‍ത്തത് സിപിഎമ്മിന്റെ രക്ഷയ്‌ക്കെത്തിയില്ല. 2016 ല്‍ 42565 വോട്ടു നേടിയ സ്ഥാനത്ത് ഇത്തവണ കിട്ടിയത് 38233 വോട്ടുകള്‍ മാത്രം. ശബരിമലയല്ല ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തേണ്ട ഫലങ്ങളാണ് ഇന്ന് പുറത്ത് വന്നത്. കാരണം ഈ തെരഞ്ഞെടുപ്പില്‍ തോറ്റത് മത വര്‍ഗീയ സാമുദായിക നിലപാടുകളാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ വസ്തുതകള്‍ എത്രത്തോളം ബോധ്യമായി എന്നത് വരു ദിവസങ്ങളില്‍ കേരളത്തിന് മനസ്സിലാകും.

ബെല്‍ജിയന്‍ പാരാലിമ്പിക് ചാമ്പ്യന്‍ മരികെ വെര്‍വൂട്ട് നാല്‍പതാം വയസ്സില്‍ ദയാവധത്തിലൂടെ ജീവിതത്തിന്റെ ട്രാക്കിനോട് വിടപറഞ്ഞു. 2012ലെയും 2016ലെയും പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ മരികെയാണ് ദയാവധത്തിലൂടെ വിടപറഞ്ഞത്.സുഷുമ്ന നാഡിയെ ബാധിച്ച രോഗം നല്‍കുന്ന വേദനയെ കുറിച്ച് മരികെ പറഞ്ഞിരുന്നു.

വേദന താങ്ങാനാവാത്തതിനെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ 10 മിനിറ്റില്‍ താഴെ മാത്രമാണ് അവര്‍ക്ക് ഉറങ്ങാനായിരുന്നത്. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മരികെ പറഞ്ഞിരുന്നു. ഭേദമാവാന്‍ സാധ്യമല്ലാത്ത രോഗവും പേറി അത്രയും നാള്‍ അവര്‍ ജീവിച്ചതിന് കാരണം താരത്തിന് ട്രാക്കിനോടുള്ള അഭിനിവേശമായിരുന്നു.

മെഡലുകള്‍ വേദന മാറ്റില്ല കൂട്ടുകാരെ. നിങ്ങള്‍ കാണുന്ന ഞാന്‍ സന്തോഷവതിയാണ്. പ്രശസ്തി, ആവശ്യത്തിലേറെ പണം, മെഡലുകളുടെ കൂമ്പാരം. പക്ഷേ നിങ്ങള്‍ക്കറിയാത്ത ഒരു ഞാനുണ്ട്. പത്ത് മിനിറ്റില്‍ കൂടുതല്‍ ഞാനുറങ്ങിയിട്ട് എത്ര വര്‍ഷമായെന്ന് അറിയുമോ? രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാരിയക് പറഞ്ഞു. ഒടുവില്‍ കാഴ്ച ശക്തി കുറഞ്ഞതോടെ ട്രാക്കില്‍ നിന്നും മരികെ പിന്‍മാറുകയായിരുന്നു.

2016-ല്‍ റിയോയില്‍ 400 മീറ്ററില്‍ വെള്ളിയും 100 മിറ്ററില്‍ വെങ്കലും നേടിയിരുന്നു. 14-ാം വയസിലാണ് മരികെയ്ക്ക് സുഷുമ്ന നാഡിയെ ബാധിച്ച ഈ രോഗം സ്ഥിരീകരിച്ചത്. രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ 2008-ല്‍ തന്നെ മരികെ ദയാവധത്തിനുളള പേപ്പറുകള്‍ തയ്യാറാക്കിയിരുന്നു. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ തന്റെ മുന്നില്‍ എന്ന് അവര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് അവരുടെ ദയാവധത്തിനായുള്ള അപേക്ഷ അനുവദിച്ചത്. ദയാവധം നിയമ വിധേയമായ രാജ്യമാണ് ബെല്‍ജിയം.

ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യ എക്കായും നടത്തിയ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തി. 2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്.

സഞ്ജുവിനെ എന്തുകൊണ്ട് ഇതുവരെ ദേശീയ ടീമില്‍ കളിപ്പിക്കുന്നില്ലെന്ന് മുന്‍ താരങ്ങളായ ഗംഭീറും ഹര്‍ഭജനുമെല്ലാം ചോദിച്ചിരുന്നു. ആരാധകരും സഞ്ജുവിനായി മുറവിളി കൂട്ടിയിരുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ്. വിരാട് കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയായിരിക്കും ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു.ടെസ്റ്റിലും ടി20യിലും ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരും ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ ടീമിലെത്തുമെന്ന് കരുതിയ ശിവം ദുബെ ടി20 ടീമിലില്ല.

അടുത്തമാസം മൂന്നിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. ടി20 പരമ്പരക്കുള്ള ടീമിനൊപ്പം ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടി20 ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ ഠാക്കൂര്‍.

ടെസ്റ്റ് ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, സാഹ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, ഋഷഭ് പന്ത്.

ഹരിയാനയില്‍ കാലിടറി ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ ബി.ജെ.പിക്ക് ആയില്ല. അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി. മിന്നും പ്രകടനം കാഴ്ചവച്ച ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായകമാണ്.സര്‍വേ ഫലങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും പ്രവചനങ്ങളെ അപ്രസക്തമാക്കുന്ന അപ്രതീക്ഷിത ജനവിധിയാണ് ഹരിയാന നല്‍കിയത്. 90 ല്‍ 75ന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നായിരുന്നു ബി.ജെ.പിയുടെ ആത്മവിശ്വാസം. പക്ഷെ 46 എന്ന മാജിക്ക് നമ്പറിന് അകലെ താമര വാടി. ഖട്ടര്‍ മന്ത്രിസഭയിലെ ഏഴുമന്ത്രിമാര്‍ പിന്നിലായത് സര്‍ക്കാരിനെതിരായ വികാരത്തിന്‍റെ പ്രകടനമായി. പതിനഞ്ചിന് മുകളില്‍ കടക്കില്ലെന്ന കരുതിയിരുന്ന കോണ്‍ഗ്രസ് മുപ്പതിലേക്ക് മുന്നേറി.

പ്രതീക്ഷിച്ചിരുന്നത് പോലെ പത്തുമാസം പോലും തികയാത്ത ജെ.ജെ.പി കറുത്ത കുതിരയായി. അധികാരത്തിലേക്കുള്ള താക്കോല്‍ ജെ.ജെ.പിയുടെ പക്കലാണെന്ന് സ്വന്തം പാര്‍ട്ടി ചിഹ്നം ഉയര്‍ത്തി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. തൂക്കുസഭയ്ക്ക് സാധ്യതയേറിയതോടെ ജെ.ജെ.പിയെയും സ്വതന്ത്രരെയും ചാക്കിലാക്കാനുള്ള നീക്കം ബി.ജെ.പിയും കോണ്‍ഗ്രസും തുടങ്ങി.ജനവിധി ബി.ജെപിക്ക് എതിരാണ്. അതുകൊണ്ട് എല്ലാപാര്‍ട്ടികളും ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുമിച്ച് നില്‍ക്കണം. എല്ലാ പാര്‍ട്ടികള്‍ക്കും തുല്യമായ പരിഗണന നല്‍കുന്ന സര്‍ക്കാര്‍ കോണ്‍ഗ്രസ് രൂപീകരിക്കം. അതേസമയം മുഖ്യമന്ത്രി സ്ഥാനം വിട്ട് നല്‍കി കര്‍ണ്ണാടക മോഡല്‍ ആവര്‍ത്തിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

അതുപോലെ തന്നെ വൻ മുന്നേറ്റം പ്രതീക്ഷിച്ച മഹാരാഷ്ട്രയില്‍ ബിജെപി–ശിവസേന സഖ്യം തിരിച്ചടി നേരിട്ടുവെങ്കിലും ഒരിക്കല്‍കൂടി മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്. കോണ്‍ഗ്രസ്–എന്‍സിപി സഖ്യം അപ്രതീക്ഷിത നേട്ടമുണ്ടാക്കിയതോടെ അധികാരം തുല്യമായി പങ്കിടണമെന്ന ആവശ്യവുമായി ശിവസേനയും രംഗത്തുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു കഴിഞ്ഞു. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം തികയ്ക്കാനാണ് ബിജെപി പകുതിയിലധികം സീറ്റുകളില്‍ മല്‍സരിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ 122 എന്ന സംഖ്യയുടെ അടുത്തെത്താന്‍ പോലും ബിജെപിക്ക് കഴിഞ്ഞില്ല. അധികാരം ലഭിക്കുമെങ്കിലും ബിജെപിക്ക് സഖ്യസര്‍ക്കാരില്‍ വലിയ വിട്ടുവീഴ്ച്ചകള്‍ നടത്തേണ്ടിവരും.

തകര്‍ന്നടിയുമെന്ന് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ച കോണ്‍ഗ്രസും എന്‍സിപിയും അപ്രതീക്ഷിത മുന്നേറ്റമാണുണ്ടാക്കിയത്.ബിജെപി 102, ശിവസേന 57, എൻസിപി 54, കോൺഗ്രസ് 44, മറ്റുള്ളവർ 34 എന്നിവയാണ് നിലവിലെ സൂചനയനുസരിച്ച് മഹാരാഷ്ട്രയിലെ സീറ്റ് നില. പ്രചാരണരംഗത്തുനിന്ന് വലിഞ്ഞുനിന്ന കോണ്‍ഗ്രസിന് പോലും കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നിലനിര്‍ത്തിനായി. പവാര്‍ പരിവാറിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച ബിജെപി നേതൃത്വത്തിനുള്ള തിരിച്ചടിയായി എന്‍സിപിയുടെ മുന്നേറ്റം. മറാഠാ സ്ട്രോങ്ങ് മാന്‍ ശരത് പവാറിന്റെ മികവില്‍ 2014നേക്കാൾ മികച്ച മുന്നേറ്റമാണ് എന്‍സിപി ലീഡ് പുറത്തെടുത്തത്. പാര്‍ട്ടി തകര്‍ന്നടിയുമെന്ന് കരുതിയ പശ്ചിമ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള മേഖലകളില്‍ എന്‍സിപി മേല്‍ക്കൈ നിലനിര്‍ത്തി. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും സംസ്ഥാന മന്ത്രിയുമായ പങ്കജ മുണ്ടെ ഉള്‍പ്പടെയുള്ള പ്രമുഖരാണ് ഇത്തവണ പരാജയമറിഞ്ഞത്.

സ്വന്തക്കാരെ തിരുകിക്കയറ്റിയും മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയും അധികാരം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കനത്ത തിരിച്ചടിയാണ് നിലവിലെ ഫലം. ഇത്തവണ 126 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതില്‍ അമ്പതിലേറെ സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ചെയ്തു.ബിജെപി പിന്നോട്ട് പോയതോടെ സഖ്യസര്‍ക്കാരില്‍ ശിവസേനയുടെ നിലപാടുകള്‍ നിര്‍ണായകമാകും. അതേസമയം എക്സിറ്റ് പോൾ പ്രവചനങ്ങൾ കാറ്റിൽ പറത്തി ഹരിയാനയിൽ എൻഡിഎ – യുപിഎ കക്ഷികളുടെ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 90 സീറ്റിലെയും ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻഡിഎ 40 സീറ്റിലും യുപിഎ 31 സീറ്റിലും ലീഡു ചെയ്യുകയാണ്. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി 10 സീറ്റിലും മറ്റുള്ളവർ 9 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. ഇതോടെ, പത്ത് സീറ്റുകളിൽ ലീഡ് ചെയ്യുന്ന ജെജെപിയുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.

തോറ്റ ചരിത്രം മാത്രമായിരുന്നു അരൂരില്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ ഷാനിമോള്‍ ഉസ്മാന്റെ കൈമുതല്‍ . ആ തലവര മാറ്റിയെഴുതിയതാകട്ടെ കമ്യൂണിസ്റ്റ് കോട്ടയായ അരൂരിലെ വോട്ടര്‍മാരും. . 2006ല്‍ പെരുമ്പാവുരൂലായിരുന്നു ആദ്യ അങ്കം. ഇടതു തരംഗം ആഞ്ഞ് വീശീയ ആ തിരഞ്ഞെടുപ്പില്‍ 12,461 വോട്ടിന് സാജു പോളിനോട് തോറ്റു. 2009ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാസര്‍കോട് സീറ്റ് നല്‍കിയെങ്കിലും തോല്‍ക്കുന്ന സീറ്റില്‍ മല്‍സരിക്കാനില്ലെന്ന് പറഞ്ഞ് സീറ്റ് നിരസിച്ചു. നേതൃത്വത്തിന്‍റെ അപ്രീതിക്ക് പാത്രമായതോടെ 2011ല്‍ നിയമസഭയിലേക്ക് സീറ്റും കിട്ടിയില്ല.

2016ലായിരുന്നു അടുത്ത മല്‍സരം. അതും ഇടതു കോട്ടയായ ഒറ്റപ്പാലത്ത്. പക്ഷേ സിപിഎമ്മിന്‍റെ പി.ഉണ്ണിയോട് 16,088 വോട്ടിന് തോറ്റു. ലോക്സഭയിലേക്ക് ജയം പ്രതീക്ഷിച്ച് വയാനാട്ടില്‍ നോട്ടമിട്ട ഷാനിമോളോട് ആലപ്പുഴയിലിറങ്ങാനായിരുന്നു പാര്‍ട്ടി നിര്‍ദേശം. കേരളത്തിലെ 20ല്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍, സ്വന്തം തട്ടകമായ ആലപ്പുഴയില്‍ ഷാനിമോള്‍ തോറ്റു. 10,474 വോട്ടിന്. ആറു മാസത്തിനിപ്പുറം വീണ്ടും തിരഞ്ഞെടുപ്പ് ദൗത്യം ഷാനിമോളെ തേടിയെത്തി. അതും തന്‍റെ തോല്‍വിയെ തുടര്‍ന്ന് ഒഴിവു വന്ന അരൂരിലെ ഉപതിരഞ്ഞെടുപ്പില്‍.

പക്ഷേ ഇത്തവണ വിജയവും അരൂരിലെ ജനങ്ങളും ഷാനിമോള്‍ക്കൊപ്പം നിന്നു. ഷാനിമോള്‍ ഈ വിജയം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന്, വിജയമുറപ്പായ ശേഷം നിറഞ്ഞ ആ കണ്ണുകള്‍ പറയും. എല്ലാം ദൈവനിയോഗമെന്ന് പറഞ്ഞ് സ്വീകരിക്കുകയാണ് അരൂരിന്‍റെ നിയുക്ത എംഎല്‍എ.

ഷാനിമോളുടെ ഈ വിജയത്തിന് പ്രത്യേകതകള്‍ ഏറെയാണ്. തന്നെ തോല്‍പിച്ച് എംപിയായ എഎം ആരിഫിന്‍റെ നിയമസഭാ സീറ്റിലെ ഈ വിജയത്തിന് രാഷ്ട്രീയ മറുപടിയുടെ മൂര്‍ച്ചയുണ്ട്. ഇടതു പക്ഷത്തിന്‍റെ ശക്തികേന്ദ്രമായ അരൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ വിജയിക്കുന്ന ആദ്യ സ്ഥാനാര്‍ഥി കൂടിയാണ് ഷാനിമോള്‍ ഉസ്മാന്‍.

അശ്വിന് ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്തതിൻെറ വേദനയിലാണ് ഇടുക്കി ജില്ലാ സംഗമത്തിലെ അംഗങ്ങൾ . ഇടുക്കി ജില്ലാ സംഗമം യുകെയുടെ കഴിഞ്ഞ ക്രിസ്‌മസ് ചാരിറ്റിക്ക് വേണ്ടി തെരഞ്ഞെടുത്ത മേരികുളം, തോണിതടിയിൽ ഉള്ള ഭിന്നശേഷിയുള്ള 6 വയസുകാരനായ അശ്വിൻ വീടിന് അടുത്തുള്ള വെള്ള കുഴിയിൽ വീണ് മരിച്ചു.അശ്വിന്റെ വീട് പണി അടുത്ത മാസം പൂർത്തിയാക്കി കീ കൈമാറാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുകയായിരുന്നു. അശ്വിന്റ സംസ്ക്കാരം വീടിനോട് ചേർന്ന് നടത്തി.

അകാലത്തിൽ മരണമടഞ്ഞ   അശ്വിന്റ വേർപാടിൽ ഇടുക്കി ജില്ലാ സംഗമം അനുശോചിച്ചു .

കൊല്ലം കളക്ടറേറ്റില്‍ തിങ്കളാഴ്ച പരാതിക്കാരിയായും വയോധികയും കളക്ടറും തമ്മിലുണ്ടായ യാദൃച്ഛിക കൂടിക്കാഴ്ചയുടെ ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സംഭവത്തിന് സാക്ഷിയായ ചാനല്‍ അവതാരകന്‍ ഷൈന്‍കുമാറാണ് ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്.

കളക്ടറെ കാണാന്‍ എത്തിയ വയോധികയായ സ്ത്രീ പടിക്കെട്ടുകള്‍ കയറി കളക്ടറുടെ ഓഫീസിലേക്ക് നീങ്ങുന്നു. പടി ഇറങ്ങിവന്ന ഒരാള്‍ നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതെന്ന് പറഞ്ഞ് വയോധികയുടെ കൈപിടിച്ച് കൂടെക്കൂട്ടി കളക്ടര്‍ ലിഫ്റ്റിലേക്ക് പോകുന്നതാണ് സംഭവം. കളക്ടറെ കാണാന്‍ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കില്‍ ഞാനാണ് കളക്ടര്‍ . നല്ലവണ്ണം കണ്ടോ എന്ന് പറഞ്ഞാണ് അദ്ദേഹം അവരെ കൈപിടിച്ച് ലിഫ്റ്റിലേക്ക് നീങ്ങിയത്. ഈ ചിത്രം പകര്‍ത്തിയപ്പോള്‍ കളക്ടര്‍ വിലക്കി. അദ്ദേഹത്തിന്റെ വിലക്ക് മറികടന്നാണ് പോസ്റ്റ് ചെയ്യുന്നതെന്നും ഷൈന്‍കുമാര്‍ പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

സങ്കടങ്ങള്‍ കാണാന്‍ കണ്ണുകളുണ്ടാവണം. ചേര്‍ത്തുപിടിക്കാന്‍ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റില്‍ രണ്ടാം നിലയിലേയ്ക്ക് പടി കയറുമ്പോള്‍ ഒരു ശബ്ദം . നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതു്. നോക്കുമ്പോള്‍ കളക്ടര്‍ അബ്ദുള്‍ നാസറാണ്. മുകളിലേക്ക് കയറാന്‍ പാടുപെടുന്ന ഒരമ്മയോട് സംസാരിക്കുകയാണ്. ഞാന്‍ ശ്രദ്ധിച്ചു കളക്ടര്‍ അടുത്ത് ചെന്ന് ആ അമ്മയെ കൈപിടിച്ച് ഇറക്കിക്കൊണ്ടുവരുന്നു താഴെ ലിഫ്റ്റിലേയ്ക്ക്..

എവിടെ പോകുന്നു.? അമ്മയോട് കളക്ടര്‍. കളക്ടറെ കാണാന്‍ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കില്‍ ഞാനാണ് കളക്ടര്‍ . നല്ലവണ്ണം കണ്ടോ . ആ അമ്മ വിതുമ്പുന്നുണ്ടായിരുന്നു. കരുതി വെച്ചിരുന്ന സങ്കടക്കണ്ണീരത്രയും ആ പടികള്‍ ഏറ്റുവാങ്ങി… പൊതിരെ വിമര്‍ശിക്കുമ്പോഴും ബ്യൂറോക്രസിയിലെ ഈ നന്മകള്‍ കാണാതിരുന്നുകൂടാ. കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ജനാധിപത്യത്തിന്റെ കരുത്താണ്( ഈ ചിത്രം ഞാനെടുത്തപ്പോള്‍ കളക്ടര്‍ വിലക്കി. അതു് മറികടന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു )

എവറസ്റ്റ് കൊടുമുടിയുടെ വലിപ്പം കുറയുന്നതായി റിപ്പോര്‍ട്ട്. 29,029 അടിയാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം എന്നാണ് ഒട്ടുമിക്ക കണക്കുകളിലും പറയുന്നത്. 1950കള്‍ മുതല്‍ ഇതാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരമായി കണ്ടുപോരുന്നത്. അതേസമയം ഇത് കുറയുന്നതായാണ് ചില ശാസ്ത്രജ്ഞര്‍ കരുതുന്നത്. 2015ല്‍ നേപ്പാളിനെ തകര്‍ത്ത വന്‍ ഭൂകമ്പത്തിലാണ് എവറസ്റ്റിന്റെ വലിപ്പം കുറഞ്ഞത് എന്നാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. ഇതാദ്യമായി നേപ്പാള്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരമളക്കാനുള്ള സര്‍വേ നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.

സര്‍വേ ടീമുകളെ ഇതിനോടകം അയച്ചുകഴിഞ്ഞു. രണ്ട് വര്‍ഷം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കുക. 1.3 മില്യണ്‍ ഡോളര്‍ (9,20,83,550 ഇന്ത്യന്‍ രൂപ) ആണ് ചിലവ് പ്രതീക്ഷിക്കുന്നത്. എവറസ്റ്റിന്റെ തെക്കന്‍ ഭാഗം നേപ്പാളിന് അവകാശപ്പെട്ടതാണെങ്കിലും വിദേശികളാണ് ഇതുവരെ അതിന്റെ ഉയരമളന്നിരുന്നത് – യുഎസിലെ കൊളറാഡോ യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്ര വിദഗ്ധന്‍ റോജര്‍ ബിഹാം പറഞ്ഞു. ഇത്തവണത്തെ സര്‍വേയിലൂടെ എവറസ്റ്റിന്റെ ഏറ്റവും കൃത്യമായ ഉയരം നിര്‍ണയിക്കാനാകുമെന്ന പ്രതീക്ഷയാണ് റോജര്‍ ബിഹാം പങ്കുവച്ചത്.

മഞ്ജു-ശ്രീകുമാര്‍ പ്രശ്‌നത്തില്‍ നൈസായി ഒഴിഞ്ഞ് അമ്മ ഭാരവാഹികള്‍. ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. മഞ്ജുവിനെ തൊഴില്‍പരമായി പിന്തുണയ്ക്കുമെന്ന് അമ്മ സംഘടന പറഞ്ഞു.നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇടപെടാനാകില്ല. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ട്. മഞ്ജു അയച്ച കത്ത് കിട്ടിയെന്നും ഇടവേള ബാബു പറഞ്ഞു. ഇതേ അഭിപ്രായമാണ് ഫെഫ്കയും അറിയിച്ചത്. ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക അഭിപ്രായപ്പെട്ടു. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല.

ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇന്നാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഫെഫ്കയ്ക്ക് കത്ത് നല്‍കിയത്. മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു കത്ത്.അതേസമയം, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടര്‍ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ലൈംഗിക ഉത്തേജനത്തിന് വേണ്ടി കരടികളെ കൊന്ന് അതിന്റെ വൃഷണം തിന്നുന്ന വ്യക്തി ഒടുവില്‍ പൊലീസ് പിടിയില്‍. മധ്യപ്രദേശ് സ്വദേശിയായ ജസ്രത്ത് യെര്‍ലെന്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ആറ് വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇയാള്‍ വലയിലായിരിക്കുന്നത്. കടുവ വേട്ടക്കാരന്‍ എന്ന നിലയില്‍ നേരത്തെ തന്നെ ഇയാള്‍ വനം വകുപ്പിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു.

കാട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ കരടികളുടെ വൃഷണം നഷ്ടപ്പെടുന്നു എന്ന് അധികൃതര്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം വരുന്നത്. കരടികളുടെ വൃഷണം കഴിച്ചാല്‍ ലൈംഗീക ഉത്തേജനം ലഭിക്കും എന്നത് മധ്യപ്രദേശിലെ ഗോത്ര വര്‍ഗങ്ങള്‍ക്കിടയിലെ വിശ്വാസമാണ്. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേനയാണ് ഇയാളെ കുടുക്കിയത്.

വിചിത്രമായ രീതികളുടെ പേരിലാണ് യെര്‍ലെന്‍ ആദ്യം തന്നെ പ്രത്യേക ദൗത്യ സേനയുടെ ശ്രദ്ധയില്‍പ്പെടുന്നത്. കാന്‍സര്‍, ആസ്തമ, കലശലായ വേദന തുടങ്ങിയവയ്‌ക്കൊക്കെ കരടികളുടെ പിത്താശയവും പിത്തരസവും ഫലപ്രദമാണെന്ന വിശ്വാസവും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ കരടികളുടെ ആന്തരികാവയവങ്ങള്‍ക്ക് ആവശ്യക്കാരെറേയാണ്.

RECENT POSTS
Copyright © . All rights reserved