പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി പുലിവാല് പിടിച്ചിരിക്കുകയാണ് കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്. ഫോട്ടോകളിലെ ഗൗരിയുടെ വേഷമായിരുന്നു ചിത്രങ്ങള്‍ വൈറലാക്കിയത്. സദാചാരവാദികളും പാരമ്പര്യവാദികളും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടുവെന്ന് അണിയറക്കാര്‍ പറയുന്നു. സഭ്യതയുടെ സീമലംഘിക്കുന്നതായിരുന്നു പല കമന്റുകളും. പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോ ഷൂട്ട് നടത്തിയ കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്.
പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം പറയുന്നു. ”സത്യത്തില്‍ ഇത്രയും വൈറലാകും എന്നു കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല അത്. പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബര്‍ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവര്‍ ഫോട്ടോ ഷൂട്ടിന് സമീപിച്ചത്. അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു. ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ല എന്ന് പറയാന്‍ ഈ സര്‍വീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് പറ്റുമോ. അല്ലാതെ ഞങ്ങള്‍ക്ക് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ല. ചിത്രങ്ങള്‍ വൈറലായതിന്റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ട്. ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചു”
സമൂഹമാധ്യമങ്ങളില്‍ അസഭ്യം പറയുന്നവരില്‍ പലരും ഫെയ്സ് ബുക്കിലെ ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും അതാണ് അവര്‍ക്കുണ്ടായ ശല്യമെന്നും ഷാലു പറയുന്നു.
പിനക്കിളിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതുവരെ ചെയ്ത മറ്റ് ഇവന്റുകളുടെ ചിത്രങ്ങളുമുണ്ട്. കേരളത്തിലുള്ളവരുടെ ഈ പ്രീവെഡിങ് ചിത്രങ്ങള്‍ ആരും കാണുകയോ അതേപറ്റി പറയുകയോ െചയ്യുന്നില്ലെന്നും ഷാലു പറയുന്നു. ധനുഷ്കോടിയിലും ആന്‍ഡമാനിലും ശ്രീലങ്കയിലും ഒക്കെ പോയി മലയാളി ദമ്പതികളെ വച്ച് ഫോട്ടോ ഷൂട്ട് നടത്തി. അതൊന്നും ആരും കാണുന്നില്ലെന്നും ഷാലു പറഞ്ഞു.
”ഇപ്പോള്‍ ഇതിന്റെ പേരില്‍ ഫെയ്സ് ബുക്കില്‍ നിന്ന് ഫോണ്‍ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. പിനാക്കിളിന്റെ സി.ഇ.ഒയുടെ മൊഴിമുത്തുകള്‍ എന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ ഇട്ടുകളയും. പറയൂ സുഹൃത്തേ എന്നു പറഞ്ഞ് മുഴുവന്‍ കേള്‍ക്കുകയേ നിര്‍വാഹമുള്ളു. ആ, നീ കേള്‍ക്കുന്നുണ്ടോ എന്നു ചോദിച്ചാകും പിന്നെ അസഭ്യവര്‍ഷം. വെസ്റ്റേണ്‍ കള്‍ച്ചര്‍ അടിച്ചേല്‍പ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. ചിലരൊക്കെ നല്ല അഭിപ്രായം പറയും, എന്തായാലും ഇതിനുശേഷം വര്‍ക്കും കൂടുന്നുണ്ട്”
23 വയസുള്ള, തിരുവല്ല സ്വദേശിയായ ഷാലു എംബിഎ പഠിച്ച ശേഷം തുടങ്ങിയ ഒറ്റയാള്‍ കമ്പനിയാണ് പിനക്കിള്‍. ഒരുവര്‍ഷമേ ആയുള്ളു തുടങ്ങിയിട്ട്. കുറഞ്ഞ നിരക്കില്‍ ചിത്രങ്ങളെടുത്ത് നല്‍കുന്നതാണ് രീതി. ഇപ്പോള്‍ വര്‍ക്ക് ഏല്‍പ്പിക്കുന്ന പലര്‍ക്കും ആല്‍ബമായൊന്നും ചെയ്തു കിട്ടേണ്ടെന്നും ഷാലു പറഞ്ഞു. ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടാന്‍ കുറച്ചു ഫോട്ടോകള്‍ മതി. അതുകൊണ്ട് ഷാലുവിനും ജോലിഭാരം കുറവാണ്. എന്തായാലും സേവ് ദ ഡേറ്റ് വൈറലായതില്‍ സന്തോഷവും ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ആശങ്കയുമാണ് ഷാലുവിനിപ്പോള്‍.
ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടില്‍ ഇടമറുകിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് കാവും പീടികയില്‍ ഷെഫീഖിന്റെ മകന്‍ ഹഫ് സിന്‍ മുഹമ്മദ് ആണ് മരിച്ചത്.
ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലും ഈരാറ്റുപേട്ട, ഭരണങ്ങാനം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു
മലിനജലം ഒഴുക്കുന്ന പൈപ്പിടാൻ നിർമിച്ച കുഴിയിൽ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ അഗ്നിശമനസേനാംഗം മരിച്ചു. പുനെയിലെ ദാപോഡിയിലാണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗം ഉൾപ്പടെ 4 പേർ കുഴിയിൽ പെട്ടതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തനിടെ 3 പേരെ പുറത്തെത്തിച്ചെങ്കിലും സേനാംഗം മരിച്ചു.കുട്ടിയെയും മറ്റൊരാളെയും രക്ഷിക്കാനായില്ല. 15 അടിയോളം ആഴമുളള കുഴിയില്‍ വീണവരെ രക്ഷിക്കാനായി കൂടുതൽ അഗ്നിശമന സേനാഗംങ്ങളും ദുരന്ത നിവാരണ സേനയും പത്തോളം കൂറ്റൻ ട്രക്കുകളും സ്ഥലത്തെത്തി.
മലയാളി സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും മലയാളികൾക്കു നേരെ വംശീയ അധിക്ഷേപം. നോർത്താലേട്ടൻ സ്വദേശിയായ മലയാളികൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് അതിക്രമം നടന്നത്. തലയ്ക്ക് അതീവ ഗുരുതരമായ പരിക്കേറ്റു മലയാളിയെ ആശുപത്രിയിൽ പ്രവേശിച്ചിരിപ്പിക്കുകയാണ്. അറിയപ്പെടുന്ന പ്രൊഫഷണൽ ഷെഫായ പാർട്ട് ടൈം ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കാറിനുള്ളിൽ ഉപയോഗിക്കുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചാണ് മലയാളിയെ ആക്രമിച്ചത്. വൈക്കത്തിനടുത്തുള്ള കരിപ്പാട്ടുർ സ്വദേശിയായ യുകെ മലയാളി നോർത്ത് യോർക്ക് ഷെറിലെ നോർത്ത് അലെർട്ടിലാണ് താമസിക്കുന്നത്.
നോർത്ത് അലെർട്ടിൽ വച്ചു തന്നെയാണ് ആക്രമണമുണ്ടായതും. ഇന്റൻസീവ് യൂണിറ്റിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി സുഹൃത്ത് അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സുഹൃത് കൂട്ടായ്മകളിലും സുഹൃത്തുക്കൾക്ക് ഇടയിൽ രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കി ഇദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ വളരെ പ്രിയപ്പെട്ടവനാണ്. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനുണ്ടായ ദുരന്തത്തിൽ ദുഃഖാർത്തരായ നൂറുകണക്കിന് മലയാളികളാണ് അപകടത്തിലായ ഇദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നത്. സ്വകാര്യത മാനിച്ചാണ് ഞങ്ങൾ യുകെ മലയാളിയുടെ പേര് വെളിപ്പെടുത്താത്തത്.
ബാസൽ : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാൻ B & T മ്യൂസിക്കിന്റെ ബാനറിൽ ദിവ്യതാരകം റിലീസ് ചെയ്തു. ക്രൈസ്തവർ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്ത ഈ സംഗീത ശില്പം ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ക്രിസ്മസ് സമ്മാനമാണ്.
കലാകാരനും എഴുത്തുകാരനുമായ ടോം കുളങ്ങരയുടെ തൂലികയിൽ പിറന്ന ഈ വർഷത്തെ മൂന്നാമത് ഗാനമാണ് ദിവ്യതാരകം. നിരവധി ഗാനങ്ങൾക്ക് സംഗിതം പകർന്ന സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലിയാണ് ഈ ആൽബത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നല്ലൊരു ഗായകനെന്ന നിലയിൽ ബാബു സ്വിസ്സ് മലയാളികൾക്ക് സുപരിചിതനാണ്. ക്യാമറ,എഡിറ്റിംഗ് ജോലികൾക്ക് പിന്നിൽ പ്രവർത്തിച്ചത് ബാസലിൽ നിന്നുള്ള ജോണി അറക്കൽ ആണ്. സ്വര മാധുരി കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച യുവഗായകൻ അഭിജിത്തിന്റെ ആലാപനത്തിലൂടെ ദിവ്യതാരകം ഹൃദയത്തിന്റെ ആഴങ്ങളിൽ ദിവ്യസ്പർശമാവുകയാണ്. ജോസി ആലപ്പുഴയാണ് ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ചത്.
കലുഷിത ലോകത്ത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെള്ളിവെളിച്ചവുമായി ആകാശത്ത് ക്രിസ്മസ് നക്ഷത്രം തെളിയുമ്പോൾ നമ്മുടെ മനസ്സുകളിലേക്ക് ഒരു പ്രകാശ കിരണമായി ഈ ഗാനം കടന്നുവരും. മനുഷ്യരിൽ കുടികൊള്ളുന്ന ദൈവത്തെ കണ്ടെത്തുവാനും ഒരു പുത്തൻ മാനവികതയുടെ അരുണോദയമാകുവാനും ദിവ്യതാരകം നമ്മെ സഹായിക്കുമെന്നുറപ്പുണ്ട്.
പ്രത്യാശയുടെ മഹോത്സവമായ പിറവിത്തിരുനാളിന് മലയാളികൾക്ക് സമ്മാനമായി ലഭിക്കുന്ന ഈ ആൽബം സ്പോൺസർ ചെയ്തിരിക്കുന്നത് ജോബിൻസൻ കൊറ്റത്തിൽ മാനേജിംഗ് ഡയക്ടറായ സ്വിറ്റ്സർലന്റിലെ യൂറോപ്പ് ടൂർസ് ആൻഡ് ട്രാവൽസ് (ETT) ആണ്.
വിവാദങ്ങളിലൂടെ ഷെയ്ന്‍ നിഗം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വെയില്‍, ഖുര്‍ബാനി സിനിമാ ചിത്രീകരണത്തിനിടയില്‍ അരങ്ങേറിയ സംഭവങ്ങളും അതേത്തുടര്‍ന്നുള്ള ആരോപണങ്ങളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതേസമയം ഷെയ്ൻ നിഗം എന്ന നടനെ വിലക്കിയതല്ല ഒതുക്കിയതാണെന്ന് താരത്തെ പിന്തുണച്ച് രംഗത്തെത്തിയവർ എല്ലാവരും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരത്തെ പിന്തുണച്ച് സിനിമ താരങ്ങളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഷെയിന്‍ നിഗത്തെ ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തൻ ഓൺലൈൻ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യാഹിയ രംഗത്തെത്തിയിരിക്കുകയാണ്. ഷെയിനിന് എതിരെ പെയ്ഡ് ന്യൂസ് കൊടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ വാട്ട്സ്‌ആപ്പില്‍ തന്നോട് ഇതുമായി സംസാരിച്ച വ്യക്തിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.
സാജിദ് യാഹിയ പറയുന്നതിങ്ങനെയാണ്… എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസേജ് ആണിത്. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും.
എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസേജ് ആണിത്.
കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ് പോർട്ടൽസ്, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്റുകൾ, സ്റ്റോറീസ് വരണം. അതായത് ‘പെയ്ഡ് ന്യൂസ്’.
വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഷെയിൻ മാത്രമല്ല വില്ലൻ. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്.#തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..
അതേസമയം ഷെയ്ന്‍ മുടി വെട്ടിയതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. താരത്തിനെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇത്തരത്തിലൊരു കാര്യത്തെ പിന്തുണയ്ക്കില്ലെന്നും, പ്രേക്ഷകര്‍ ഒപ്പമുണ്ടാവുമെന്നുമാണ് കരുതുന്നതെന്നുമായിരുന്നു സിനിമാലോകത്തെ ഒരുവിഭാഗം പ്രതികരിക്കുന്നത്. എന്നാൽ തന്റെ ഭാഗം കേള്‍ക്കാനോ എന്താണ് സംഭവിച്ചതെന്നറിയാനോ ആരുമുണ്ടായിരുന്നില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. പ്രതികരിച്ച് കഴിഞ്ഞാല്‍ കഞ്ചാവായാണ് വിശേഷണം. ട്രോളുകളും കുറവല്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ. സിനിമയില്‍ത്തന്നെ തുടരും. ഈ രണ്ട് സിനിമകളുമായി സഹകരിക്കില്ലെന്ന് താന്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു.
താരത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കുന്നതിന് പിന്നിലുള്ള ശ്രമങ്ങളെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. ഷെയ്ന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കുന്നില്ല എന്നാല്‍ ഈ പ്രശ്‌നത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പക്വതയില്ലാത്ത പെരുമാറ്റമാണ്, അത് തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. താരത്തെ വിമര്‍ശിക്കുന്നവരുടെ പ്രായത്തെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് താരതമ്യം ചെയ്യുന്നതിന് പകരം പക്വതയോടെ വിഷയത്തെ സമീപിക്കാമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.
ഫാ. ബിജു കുന്നയ്ക്കാട്ട്
ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടു വർഷങ്ങൾക്കു മുൻപ് രൂപീകരിക്കപ്പെട്ട രൂപതാ വനിതാ വേദിയായ ‘വിമെൻസ് ഫോറം’, ഡിസംബർ ഏഴിന് രൂപതാതല വാർഷിക സംഗമം ഒരുക്കുന്നു. രൂപതയുടെ എട്ടു റീജിയനുകളിൽനിന്നായി രണ്ടായിരത്തോളം വനിതകൾ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിൻറെ ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ അവസാനഘട്ടത്തിലാണന്ന് കോ ഓർഡിനേറ്റർ വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു.
‘ടോട്ട പുൾക്ര’ എന്ന് പരി കന്യകാമാതാവിനെ വിളിക്കാൻ ആദിമസഭയിലെ പ്രാർത്ഥനകളിൽ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നൽകിയിരിക്കുന്നത്. ലത്തീൻ ഭാഷയിൽ (ടോട്ട പുൾക്ര) ‘സർവ്വമനോഹരി’ എന്നാണ് ഈ അഭിസംബോധനയുടെ അർത്ഥം. പരി. കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിൻറെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിൻറെ കുടക്കീഴിൽ ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.
മനുഷ്യജീവിതത്തിൽ ആത്മീയവും ഭൗതികവുമായ തലങ്ങൾ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്ക് തലമുറകളെ വിശ്വാസം പരിശീലിപ്പിക്കുന്നതിലും സ്ത്രീത്വത്തിൻറെ പ്രാധാന്യം കണക്കിലെടുത്താണ്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഏതാനും വർഷങ്ങൾക്കുമുൻപ് സ്ത്രീത്വത്തിൻറെ മഹത്വം ഉയർത്തിക്കാട്ടാൻ ‘വിമെൻസ് ഫോറം’ രൂപീകരിച്ചത്. ഭൗതികജീവിത സാഹചര്യങ്ങളിൽ മാത്രമല്ല, സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിലും സ്ത്രീകൾക്ക് സുപ്രധാനസ്ഥാനമുണ്ടന്ന തിരിച്ചറിവിൽ സഭ സ്ത്രീത്വത്തിനു നൽകുന്ന ആദരം കൂടിയാണിത്.
അടുത്ത ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രെജിസ്ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റെവ. സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന വി. കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിൽ ശുശ്രുഷചെയ്യുന്ന വൈദികർ സഹകാർമ്മികരായിരിക്കും. ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകൾ അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവർഷമായ ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനവും നടക്കും.
രൂപതയിലെ എല്ലാ വനിതകളെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രോമോ വീഡിയോ പുറത്തിറങ്ങി. വീഡിയോ കാണാം. Video Link – https://www.youtube.com/watch?v=O2UTvvl9xl8
അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. സംഭവത്തില്‍ മുത്തശ്ശിയെയും ആട്ടോഡ്രൈവറെയും ഏരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയുമാണ് അറസ്റ്റിലായത്. അഞ്ചല്‍ ഏരൂരിലാണ് സംഭവം. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ആട്ടോറിക്ഷയുടെ ഡ്രൈവര്‍ ഗണേശ് ഇവരുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ചെന്ന് എരൂര്‍ പൊലീസ് പറഞ്ഞു.
കർണാടക പ്രീമിയർ ലീഗ് (കെപിഎൽ) ക്രിക്കറ്റ് ഒത്തുകളി വിവാദത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ റോബിൻ ഉത്തപ്പ, പേസ് ബോളർ വിനയ് കുമാർ എന്നിവർക്കു പൊലീസ് നോട്ടിസ്. ഒത്തുകളി കേസ് രാജ്യാന്തര താരങ്ങളിലേക്കു നീങ്ങുന്നുവെന്നു കഴിഞ്ഞ ദിവസം സൂചന നൽകിയ പൊലീസ് ഇതിനു പിന്നാലെയാണു രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോൾ സജീവമല്ലാത്ത റോബിൻ ഉത്തപ്പയ്ക്കും വിനയ്കുമാറിനും നോട്ടിസ് അയച്ചത്. കേരളത്തിന്റെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ഇപ്പോൾ.
വാതുവയ്പുകാർക്കായി ഫൈനൽ ഉൾപ്പെടെയുള്ള മത്സര ഫലങ്ങൾ നേരത്തേ നിശ്ചയിക്കുകയും അതനുസരിച്ച് ബാറ്റിങ് മെല്ലെയാക്കുകയും ചെയ്തെന്ന കേസിൽ കർണാടക രഞ്ജി താരങ്ങളായ സി.എം.ഗൗതം, അബ്രാർ ഖാസി, ബെളഗാവി പാന്തേഴ്സ് ടീം ഉടമ അലി അസ്ഫക് താര, ബെംഗളൂരു ബ്ലാസ്റ്റേഴ്സ് താരങ്ങളായ എം.വിശ്വനാഥൻ, നിഷാന്ത് സിങ് ഷെഖാവത്, ബോളിങ് കോച്ച് വിനു പ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 പേര്‍ മഹാസഖ്യസര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. വിശ്വാസപ്രമേയം അവതരിപ്പിച്ചത് അശോക് ചവാനായിരുന്നു. എന്നാൽ സഭാ നടപടിക്രമങ്ങള്‍ക്കിടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ബിജെപി എംഎല്‍മാരെയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രോ ടൈം സ്പീക്കറെ ശാസിച്ചു. ബിജെപി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചു.
മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപക ചട്ടലംഘനമെന്ന് ഫഡ്നാവിസ് ആരോപിച്ചു. ഭരണഘടനാവിരുദ്ധ നടപടികളുടെ ഭാഗമാകാനില്ല. ഔദ്യോഗിക അറിയിപ്പ് വൈകി, എല്ലാവരെയും എത്തിക്കാനായില്ലെന്നും ഫഡ്നാവിസ് സഭയിൽ പറഞ്ഞു.