ഓണാഘോഷമെന്നാല്‍ എല്ലാവരും ഒരുമിച്ചുള്ള ആഘോഷമാണ്. ഗ്ലോസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ഈ ഓണാഘോഷം തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ്. ട്രസ്റ്റ് ആദ്യമായി ഓണ സദ്യ ഒരുക്കിയിരിക്കുകയാണ് ജീവനക്കാര്‍ക്ക്. ഇത് അപൂര്‍വ്വവുമാണ്.
മലയാളികള്‍ എവിടുണ്ടോ അവിടെ ഓണം ഒരു വലിയ ആഘോഷമാണ്. ഇപ്പോഴിതാ മലയാളി ജീവനക്കാര്‍ മാത്രമല്ല ബ്രിട്ടീഷ് ജീവനക്കാരും ഓണത്തിന്റെ തനതായ വസ്ത്രമണിഞ്ഞ് എത്തി ഓണസദ്യ ആസ്വദിച്ചിരിക്കുകയാണ്.
ഗ്ലോസ്റ്റര്‍ ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ബ്രിട്ടീഷ് ജീവനക്കാര്‍ മുണ്ടും നേരിതും അണിഞ്ഞെത്തിയപ്പോള്‍ അത് കൗതുകവും ഒപ്പം മനസിന് കുളിര്‍മയേകുന്ന ഒരു കാഴ്ച കൂടിയായി. മലയാളികളുടെ സ്‌നേഹം തൊട്ടറിഞ്ഞ് അവരുടെ കൂടെ കൂടി ആഘോഷത്തില്‍ പങ്കാളികളാകാന്‍ കാണിച്ച ബ്രിട്ടീഷ് ജീവനക്കാരുടെ ”വൈബ് ”സോഷ്യല്‍മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
ഗ്ലോസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രി ക്യാന്റീനില്‍ പ്രൊഡക്ഷന്‍ ചുമതലയുള്ള മലയാളി ബെന്നി ഉലഹന്നാനും സഹ ജീവനക്കാരും ചേര്‍ന്നാണ് രുചികരമായ ഓണ സദ്യ ഒരുക്കിയത്. മുന്നൂറോളം പേര്‍ ഓണസദ്യ ആസ്വദിക്കുകയും ചെയ്തു.
നേരത്തെ ക്യാന്റീനില്‍ ദോശയും ചമ്മന്തിയും സാമ്പാറും വിളമ്പി ഇവിടം ശ്രദ്ധ നേടിയിരുന്നു.
യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളി നഴ്‌സുമാര്‍ ജോലിചെയ്യുന്ന ആശുപത്രികളില്‍ ഒന്നായ ഗ്ലോസ്റ്ററില്‍ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. ഓണസദ്യയും ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.
ന്യൂട്രിഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ വീക്കിന്റെ ഭാഗമായി എന്‍എച്ച്എസ് ക്യാന്റീനില്‍ ഒരുക്കിയ തട്ടു ദോശകള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇപ്പോഴിതാ വിഭവങ്ങള്‍ നിറഞ്ഞ ഓണസദ്യയും വൈറലായി കഴിഞ്ഞു.
ഓണം അങ്ങനെ ആഘോഷിക്കുകയാണ്. അതിര്‍വരമ്പുകളില്ലാതെ… ഗ്ലോസ്റ്റര്‍ മലയാളികളാകെ ഏറ്റെടുത്തുകഴിഞ്ഞു ഈ എന്‍എച്ച്എസ് ഓണാഘോഷം.
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (എൽ എച്ച് എ) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 28ന് വൈകിട്ട് 5:30 മുതൽ അരങ്ങേറും. മാസംതോറും സത്‌സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന എൽ എച്ച് എ-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്. ക്രോയ്‌ഡോണിലെ വെസ്റ്റ് തൊണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 28 നു നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു.
മാവേലി എഴുന്നള്ളത്തോട് കൂടി സമാരംഭിക്കുന്ന കാര്യപരിപാടികൾ വിഭവസമൃദ്ധവും തികച്ചും സൗജന്യവുമായ ഓണസദ്യയോട് കൂടി അവസാനിക്കും.
താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികൾ മാവേലി വേഷത്തിലെത്തുന്നു എന്നത് എൽ എച്ച് എയുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്‌ഘാടനത്തിനും ഭദ്രദീപം തെളിയിക്കലിനും ശേഷം ഗാനസന്ധ്യ , കുട്ടികളുടെ നൃത്താർച്ചന, അനുഗ്രഹീത കലാകാരി ഐറീന മിഹേല്ക്കോവിച് (Irena Mihalkovich) അവതരിപ്പിക്കുന്ന മോഹിനിയാട്ടം, എൽ എച്ച് എ അംഗങ്ങളുടെ മെഗാ തിരുവാതിര, സുപ്രസിദ്ധ സോപാന സംഗീതജ്ഞൻ വിശ്വജിത് തൃക്കാക്കര അവതരിപ്പിക്കുന്ന സോപാന സംഗീതം തുടങ്ങിയ തനതു കലാ ശിൽപങ്ങളുടെ അവതരണത്താൽ വേറിട്ടതാകുമെന്ന് സംഖാടകർ അറിയിച്ചു. കേരളത്തിന്റെ തനത് ക്ഷേത്രകലകളിൽ ഒന്നായ സോപാന സംഗീത മേഖലയിൽ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
മുരളി അയ്യരുടെ നേതൃത്വത്തിൽ പ്രത്യേക ദീപാരാധനയും തുടര്‍ന്ന് വിളമ്പുന്ന സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്.
സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് ലണ്ടൻ ഹിന്ദു ഐക്യവേദി സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം, ഒട്ടനവധി സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മോഹൻജി ഫൗണ്ടേഷനോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.
ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് : Registration Form – ONAM 2024 (google.com)
മോഹൻജി ഫൗണ്ടേഷനുമായി ചേർന്ന് ലണ്ടൻ ഹിന്ദു ഐക്യവേദി ലണ്ടനിൽ പണികഴിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ഗുരുവായൂരപ്പക്ഷേത്രം, ശ്രീ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് തന്നെയാണ് പണികഴിക്കുവാൻ ഒരുങ്ങുന്നത്. ലോകത്തിൻറെ നാനാഭാഗങ്ങളിലായി ഒട്ടേറെ സാമൂഹിക-സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് മോഹൻജി ഫൗണ്ടേഷൻ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 17 ൽ പരം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മോഹൻജി ഫൗണ്ടേഷൻറെ സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് 80 ൽ പരം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനം സ്വിട്സര്ലാണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ് ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. യുകെയിലെ സ്കോട്ലാൻഡിലുള്ള അബെർഡീനിൽ മോഹൻജി സെൻ്റർ ഓഫ് ബെനവലൻസ് ഈ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക
സുരേഷ് ബാബു: 07828137478, വിനോദ് നായർ : 07782146185 , ഗണേഷ് ശിവൻ : 07405513236 , ഗീത ഹരി: 07789776536
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.
തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി അനുകൂല ഫെയ്‌സ്ബുക്ക് കൂട്ടായ്മ പോരാളി ഷാജി. നേതാക്കളല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പോരാളി ഷാജി പറഞ്ഞു. തെറ്റുകള്‍ തിരുത്താനുള്ളതാണെന്നും മസില്‍ പിടിച്ച് നിന്നതുകൊണ്ട് കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗാളിലേയും ത്രിപുരയിലേയും സി.പി.എമ്മിന്റെ ചരിത്രവും ജനപ്രതിനിധികളുടെ എണ്ണവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഭൂരിഭാഗവും ഇപ്പോഴും സി.പി.എമ്മാണെന്നും എന്നിട്ടും എങ്ങനെയാണ് പാര്‍ട്ടിക്ക് വോട്ട് കുത്തനെ കുറഞ്ഞതെന്നും കൂട്ടായ്മ ചോദിച്ചു.
സി.പി.എമ്മിന് നഷ്ടപ്പെട്ട വടകര ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയാത്തതിനെ കുറിച്ചും രൂക്ഷമായ പരിഹാസം പോസ്റ്റിന്റെ കമന്റായി പോരാളി ഷാജി കുറിച്ചു. ഒരു വടകര പോയിട്ട് ഇത് വരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം എന്നായിരുന്നു കമന്റ്. നിരവധി പേര്‍ പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് ലൈക്കുകളും കമന്റുകളും ഷെയറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
എയിൽസ്ബറി, ഗ്രേഞ്ച് സ്കൂൾ അങ്കണത്തിൽ വെച്ചു നടത്തപ്പെട്ട ഈ വർഷത്തെ എ.എം.എസ് ഓണാഘോഷ പരിപാടി വളരെ ചിട്ടയോടും നാളെ ഇതുവരെ നടത്തപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രൗഢഗംഭീരവുമായി. മാവേലിയെയും മുഖ്യ അതിഥിയെയും താലപ്പൊലി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്റ്റേജിലേക്ക് ആനയിച്ചു. എയിൽസബറി എം പി, ലോറ ക്രൈക് സ്മിത്ത് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എ.എം.എസ് പ്രസിഡന്റ് കെന്‍ സോജൻ, സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 11 അംഗ കമ്മിറ്റി,ശ്രീജ ദിലീപ്,ജോസ് വർഗീസ്, ജോബിൻ സെബാസ്റ്റ്യൻ, ജോസഫ് കുരുവിള, ബിന്നു ജോസഫ്, സെലസ്റ്റിൻ പാപ്പച്ചൻ, ആന്റണി തോമസ്, ബ്ലെസ്സി ബാബു, സന്തോഷ് എബ്രഹാം എന്നിവർ നേതൃത്വം നൽകി.
വൈവിധ്യമാർന്ന നൃത്ത പരിപാടി, നിരവധി ഗാനാലാപനം, തിരുവാതിര, വടംവലി, തനിമയാർന്ന കേരള ഓണസദ്യ എന്നിവയാൽ സജീവമായിരുന്നു. കലാ, കായിക മത്സരത്തിൽ വിജയികൾ ആയവർക്ക് സമ്മാന വിതരണം നടന്നു. പുതിയ പ്രവർത്തന വർഷത്തിലേക്കുള്ള എ.എം.എസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ശ്രീ രാജേഷ് പ്രസിഡണ്ട് ആയിട്ടുള്ള 11 അംഗ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ആഭ്യന്തര സെക്രട്ടറി വീണ്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി.
ഇന്നലെ രാത്രി തന്നെ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കിയതായാണ് വിവരം. ശുപാര്‍ശ തള്ളണോ സ്വീകരിക്കണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
നേരത്തെ എഡിജിപി അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ, കൂടുതല്‍ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റര്‍ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഈ റിപ്പോര്‍ട്ട് പരിശോധിക്കാനായി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും അത് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.
പൂരം കലക്കലില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എം.ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കമ്മീഷണര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഒപ്പം തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇടതു മുന്നണിയിലെ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. പൂരം നടന്ന ദിവസം എഡിജിപി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പരസ്യ പ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്.
പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ പരസ്യ പ്രസ്താവനകള്‍ താല്‍കാലികമായി അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞത്. എന്നാല്‍ കേസന്വേഷണം കൃത്യമായല്ല നടക്കുന്നത്.
കാട്ടുകള്ളന്‍ പി. ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തില്‍ കത്തി ജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. ആ സൂര്യന്‍ കെട്ടുപോയി എന്ന് ഞാന്‍ അദേഹത്തോട് നേരിട്ട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യമായി താഴ്ന്നു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ 11 പേജ് അടങ്ങിയ പരാതിയാണ് കൊടുത്തത്. അത് വായിച്ച അദേഹം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് കാര്യങ്ങള്‍ പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിന് ചുറ്റുമാണ് ഈ സ്ഥലങ്ങള്‍. മഹാനായ, സത്യസന്ധനായ, മാതൃകപരമായി പ്രവര്‍ത്തിക്കുന്ന എഡിജിപി എല്ലാം വാങ്ങിയത് പണം കൊടുത്താണ്. ഒരു രൂപയുടെ ചെക്കില്ല. പത്ത് ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അവനെ ഡിസ്മിസ് ചെയ്യണം. ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. എങ്ങോട്ടാ ഈ പോക്കെന്ന് പാര്‍ട്ടി സഖാക്കള്‍ ആലോചിക്കട്ടെ.
പാവങ്ങളുടെ പാര്‍ട്ടി എന്ന് പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ എല്ലാവരെയും ഭീഷണിപ്പെടുത്തി ആര്‍ക്കെതിരെയും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാക്കി. എം.വി ഗോവിന്ദന്‍ എന്ന സഖാവിന്റെ ഗതി ഇങ്ങനെയെങ്കില്‍ ബാക്കിയുള്ളവരുെട ഗതി എന്താണ്. എല്ലാവരും ഇവരുടെ അടിമകളായി നില്‍ക്കണം എന്നതാണ് നില. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.
മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദേഹം പറഞ്ഞത്.
എന്നാല്‍ അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ല. 188 ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെയെങ്കിലും ബന്ധപ്പെട്ടാല്‍ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.
സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ പരാതിയിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനിക്ക് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചു.തന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പി.വി അന്‍വര്‍ പരിഹസിച്ചു.
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞിരുന്നു. പീഡനക്കേസുകളും ബലാത്സംഗക്കേസുകളും വാർത്തയാകുമ്പോള്‍ ആണ് ലൈംഗികശേഷി പരിശോധന എന്ന വാക്ക് ഉയർന്ന കേള്‍ക്കാറുള്ളത്.
എന്നാല്‍ പലർക്കും ഇതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കാൻ നടത്തുന്ന പരിശോധന ആണ് ലൈംഗികശേഷി പരിശോധന അഥവാ പൊട്ടൻസി ടെസ്റ്റ്.
ബലാത്സംഗം പോലുള്ള കേസുകളിലെ പ്രതികളെയാണ് ഈ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കുറ്റകൃത്യം ചെയ്യാൻ ശാരീരികമായി പ്രതിയ്ക്ക് ശേഷിയുണ്ടോ എന്ന് അറിയാനാണ് പരിശോധന. ലൈംഗികാതിക്രമ കേസുകളില്‍ ചില പ്രതികള്‍ തങ്ങള്‍ക്ക് ലൈംഗികശേഷി ഇല്ലെന്ന് വരെ വാദിക്കാൻ ശ്രമം നടത്താറുണ്ട്. ഇത്തരത്തിലുള്ള വാദത്തിനെതിരെയുള്ള തെളിവാണ് ലൈംഗികശേഷി പരിശോധന.
പൊട്ടൻസി ടെസ്റ്റുകള്‍ക്കായി പലരീതികള്‍ അവലംബിക്കാറുണ്ട്. സെമൻ അനാലിസിസ്,പീനൈല്‍ ഡോപ്ലർ അള്‍ട്രാസൗണ്ട്,വിഷ്വല്‍ ഇറക്ഷൻ എക്‌സാമിനേഷൻ എന്നിവയാണവ
സെമൻ അനാലിസിസ്
പുരുഷ ശുക്ലത്തിന്റെ പരിശോധനയും അതില്‍ അടങ്ങിയിട്ടുള്ള ബീജത്തിന്റെ അളവുമാണ് ഇവിടെ പരിശോധിക്കുന്നത്. പുരുഷന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് തിരിച്ചറിയാൻ ഈ പരിശോധനയാണ് നടത്തുന്നത്. പുരുഷന്റെ ലൈംഗികശേഷി നിർണയിക്കുന്നതില്‍ ബീജത്തിന്റെ അളവിന് നിർണായകമായ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ഉദ്ധാരണശേഷിയെ വിലയിരുത്താൻ ഈ പരിശോന അപര്യാപ്തമെന്നാണ് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
വിഷ്വല്‍ ഇറക്ഷൻ എക്‌സാമിനേഷൻ
പുരുഷന്റെ വൃഷണത്തെയാണ് പരിശോധനയ്ക്കായി വിധേയമാക്കുന്നത്. ഉത്തേജിതമായ സമയത്തും ഉത്തേജനം കുറഞ്ഞ സമയത്തുമുള്ള പെനിസിന്റെ മാറ്റം ഡോക്ടർമാർ പരിശോധിക്കുന്നു. ഏതെങ്കിലും തകരാറുകളും അല്ലെങ്കില്‍ പരിക്കുകള്‍ പരിശോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.രാവിലെകളിലോ, ഉറക്കത്തിലോ സംഭവിക്കുന്ന ഉദ്ധാരണവും ഈ പരിശോധനയില്‍ വിലയിരുത്തും.
പീനൈല്‍ ഡോപ്ലർ അള്‍ട്രാസൗണ്ട്
ഉദ്ധാരണശേഷി വിലയിരുത്തുന്നതിന് ഏറ്റവുമധികം സഹായകമാകുന്ന പരിശോധനാരീതിയാണ് പീനൈല്‍ ഡോപ്ലർ അള്‍ട്രാസൗണ്ട്. ലിംഗത്തില്‍ മരുന്ന് കുത്തിവച്ച ശേഷം പല തവണകളായി അള്‍ട്രാസൗണ്ട് സ്‌കാൻ ചെയ്യുന്നതാണ് ഈ രീതി. ലിംഗത്തിലേക്കുള്ള രക്തയോട്ടത്തിന്റെ ഗതി മനസ്സിലാക്കാനാണ് ഇത് ചെയ്യുന്നത്. എത്ര അളവില്‍, എത്ര ശക്തമായിട്ടാണ് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം എന്ന് അറിയാനുള്ള പരിശോധനയാണിത്.
ഇത്കൂടാതെ രക്തപരിശോധന,എൻപിടി,ഹോർമോണ്‍ പരിശോധന എന്നിവയും നടത്തുന്നു.
രക്തപരിശോധന: പ്രമേഹമോ, വൃക്കസംബന്ധമായ രോഗങ്ങളോ കുറ്റാരോപിതനായ വ്യക്തിയുടെ ലൈംഗികക്ഷമതയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള പരിശോധനയാണിത്.
റിജിസ്‌കാൻ മോണിറ്ററിങ്ങ്- ഉറക്കത്തിലൊ ഉണരുമ്പോഴോ പെട്ടെന്ന് ഉദ്ധാരണം ഉണ്ടാകുന്നുണ്ടോ എന്നറിയാനായി നടത്തുന്ന പരിശോധന
പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റിറോണിന്റെ രക്തത്തിലെ അളവ് അറിയാനായി നടത്തുന്ന പരിശോധനയാണിത്.
പീഡനക്കേസുകളിലെ പ്രതികളോട് സ്വയംഭോഗം ചെയ്ത് ശുക്ലം പരിശോധനയ്ക്ക് കൊടുക്കാൻ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് കണ്ടതിനെത്തുടർന്ന് ഇത് പിന്നീട് വിലക്കി.
കര്‍ണാടക ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഉത്തര കന്നഡ ജില്ലാ ആശുപത്രിയിലേക്കാണ് മൃതദേഹ ഭാഗങ്ങള്‍ മാറ്റിയത്.
ഡിഎന്‍എ പരിശോധന നടത്തിയതിന് ശേഷം മൃതദേഹം കുടുംബാഗങ്ങള്‍ക്ക് വിട്ടുനില്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ അറിയിച്ചു. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു. അര്‍ജുന്റെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളും ശേഖരിക്കും. മറ്റ് നടപടിക്രമങ്ങളും നടന്നുവരികയാണെന്ന് കളക്ടര്‍ പറഞ്ഞു.
അതേസമയം അര്‍ജുന്റെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൃതദേഹ ഭാഗം അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ജുന്റെ വീട്ടില്‍ എത്തിയ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയോടാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സര്‍ക്കാര്‍ വേണ്ട എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതികരിച്ചു. പിന്നാലെ അദേഹം മന്ത്രി എ.കെ ശശീന്ദ്രനോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ ജൂലൈ 16 നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പല ഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ 71 ദിവസത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎന്‍എ പരിശോധനാ ഫലം ലഭ്യമാകണം.
പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇതിനോടകം എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അര്‍ജുന്റെ ലോറിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തതോടെ ഇവിടുത്തെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇനിയും രണ്ട് പേരേക്കൂടി കണ്ടെത്താനുള്ളതിനാല്‍ പുഴയില്‍ ഡ്രഡ്ജിങ് നടത്തിയുള്ള ദൗത്യം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ലോറി പൂര്‍ണമായും കരയിലേക്ക് മാറ്റിയിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നേഴ്‌സ് സൗദിയില്‍ അന്തരിച്ചു. മദീനയിലെ മുവസലാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകള്‍ ഡെല്‍മ ദിലീപ് (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡെന്ന ആന്റണിയാണ് ഏക സഹോദരി. ഓണത്തിന് നാട്ടില്‍ പോയ ഡെല്‍മ ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ഡെല്‍മ ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.