Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശ ചെയ്ത മാതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. കരവാരം ചാത്തമ്പാറ തവക്കൽ മൻസിലിൽ സെനിത്ത് നൌഷാദിന്‍റെ ഭാര്യ ഹയറുന്നിസ(47)യാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയും ഹയറുന്നിസയുടെ മകനുമായ ഷിയാസ് ഒളിവിലാണ്.

ഇവരുടെ അകന്ന ബന്ധുവായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഷിയാസ് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാത്തമ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ഹയറുന്നിസയായിരുന്നു. ഇവരുടെ അറിവോടെയാണ് ഷിയാസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ പീഡനത്തിനുശേഷം ഷിയാസും ഹയറുന്നിസയും വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തതോടെ ഹയറുന്നിസയും ഷിയാസും ഒളിവിൽ പോയി.

ഏറെക്കാലമായി ഒളിവിലായിരുന്ന ഹയറുന്നിസ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിയാസിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു.

പീഡനവിവരം പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലും അറിഞ്ഞിരുന്നു. ഇത് വീട്ടിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഷിയാസും ഒരുക്കമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പതിനേഴ് വയസിലും മുന്‍പ് തന്നെ പെണ്‍കുട്ടിയുമായി ഷിയാസിന് ബന്ധമുണ്ട്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

കരമനയിലെ മരണങ്ങളില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വരുമ്പോള്‍ മരണങ്ങള്‍ കൊലപാതകം ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്. ജയമാധവന്‍ നായരുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നു മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്. തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ഏപ്രിൽ 2-നാണ് കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മുറിയില്‍ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രൻ നായരുടെ മൊഴി.

എന്നാൽ കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് മുൻകാര്യസ്ഥൻ സഹദേവന്റെയും രവീന്ദ്രൻനായരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ് തറയിൽ അബോധാവസ്ഥയിൽ കിടന്ന ജയമാധവൻ നായരെ സഹദേവന്റെ സഹായത്തോടെ വിളിച്ച ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെന്നാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നാണ് സഹദേവന്റെ മൊഴി.

കൂടത്തില്‍ തറവാട്ടിലെ ഏഴു പേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. തറവാട്ടിലെ കാരണവൻമാരിൽ ഒരാളായ വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് പരാതിക്കാരി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.

‘മഹ’ ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമായപ്പോള്‍ തീരത്തടിഞ്ഞത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്. മലപ്പുറം തിരൂരില്‍ പറവണ്ണ വേളാപുരം കടല്‍ത്തീരത്താണ് ബൈക്ക് തീരത്തടിഞ്ഞത്.

സി.പി.ഐ.എം പ്രവര്‍ത്തകനായ ഉനൈസിന്റെതാണ് ബൈക്ക്. മൂന്നുമാസം മുമ്പാണ് ബൈക്ക് കാണാതായത്.

ഇന്നലെ പെയ്ത കനത്ത മഴയില്‍ മണല്‍ത്തിട്ടയിടിഞ്ഞ് ഇളകിയതോടെയാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് കടലില്‍ തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് നിഗമനം.

ബൈക്ക് കടലില്‍ തള്ളിയതാണെന്ന് നേരത്തേ നാട്ടില്‍ പ്രചാരണമുണ്ടായിരുന്നു. തിരൂര്‍ പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരൂര്‍ എസ്.ഐ ജലീല്‍ അറിയിച്ചു.

ഇന്ത്യന്‍ വംശജനും മുതിര്‍ന്ന എംപി-യുമായ കീത്ത് വാസിനെ യുകെ പാര്‍ലമെന്റ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പുരുഷ ലൈംഗികത്തൊഴിലാളിക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാണ് സസ്‌പെന്‍ഷന്‍.

കീത്ത് വാസിനെതിരെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് എംപിമാര്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി എംപി സഹകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് അംഗീകരിച്ച ലേബര്‍ പാര്‍ട്ടി ദുഃഖകരമായ ദിവസം എന്നാണ് പ്രതികരിച്ചത്. അനാരോഗ്യം മൂലം ആശുപത്രിയിലാണെന്നാണ് കീത്ത് വാസ് അറിയിച്ചിരിക്കുന്നത്.

2016-ല്‍ പുരുഷ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കീത്ത് വാസിനെതിരെ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകളാണ് സസ്പെന്‍ഷനിലേക്ക് എത്തിച്ചത്. അന്ന് പരസ്യമായി മാപ്പു പറഞ്ഞ എംപി പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സമിതി മേധാവി സ്ഥാനം രാജിവച്ചിരുന്നു.

പുരുഷ ലൈംഗികത്തൊഴിലാളികളെ വാഷിംഗ് മെഷിന്‍ വില്‍പനക്കാരനെന്ന പേരില്‍ സമീപിച്ച കീത്ത് വാസ് അവര്‍ക്ക് കൊക്കയ്ന്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ മറവിരോഗം ഉണ്ടെന്നും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കീത്ത് വാസ് അന്വേഷണ സമിതിയോടു വ്യക്തമാക്കി.

സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ വച്ച് കീത്ത് വാസ് റൊമേനിയക്കാരായ രണ്ട് ലൈംഗികത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായത്. ഇവര്‍ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടിരുന്നു. വാഷിങ് മെഷീന്‍ കമ്പനിയുടെ സെയില്‍സ്മാനാണെന്നു പറഞ്ഞാണു പരിചയപ്പെട്ടത്.

അടുത്ത തവണ കാണുമ്പോള്‍ കൊക്കെയ്ന്‍ വാങ്ങുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് തുടര്‍ന്നു ചര്‍ച്ച ചെയ്തത്. എന്നാല്‍ ലഹരിമരുന്ന് താന്‍ ഉപയോഗിക്കില്ലെന്നും കീത്ത് വാസ് പറഞ്ഞു. രണ്ടാം തവണ ഇവര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചു കീത്ത് വാസ് സംസാരിക്കുന്നതിന്റെ രേഖകളും പുറത്തുവന്നു.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ താഴെയിറക്കാന്‍ പാക്കിസ്ഥാനില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആരംഭിച്ച പ്രക്ഷോഭം ‘ആസാദി മാര്‍ച്ച്’ ശക്തിപ്പെടുന്നു. ഇന്ന് ഒരു ലക്ഷത്തോളം വരുന്ന പ്രക്ഷേഭകാരികള്‍ ഇസ്ലാമബാദില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചു. ഇമ്രാന്‍ ഖാന്‍ പ്രധാന മന്ത്രി പദം രാജി വെയ്ക്കും വരെ പ്ര്‌ക്ഷോഭം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതിന്റെയും അഴിമതിയുടെയും ഉത്തരവാദിത്വമേറ്റെടുത്ത് ഇമ്രാന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷമായ രാഷ്ട്രീയക്കാരനായ ജെയുഐ-ഐ നേതാവ് മൗലാന ഫസ്‌ലുര്‍ റഹ്മാനാണ് ഒക്ടോബര്‍ 27ന് സമരത്തിന് തുടക്കമിട്ടത്. സമരം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.

ഒക്ടോബര്‍ 31ന് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തിച്ചേരണമെന്നായിരുന്നു പ്രക്ഷോഭകരുടെ തീരുമാനം. എന്നാല്‍, വാഹനങ്ങളുടെ ആധിക്യം യാത്രയുടെ വേഗത കുറച്ചതിനാല്‍ ഇന്നാണ് തലസ്ഥാനത്തെത്തിയത്. സുക്കുര്‍, മുള്‍ട്ടാന്‍, ലാഹോര്‍, ഗുജ്‌റന്‍വാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഇസ്ലാമാബാദിലെത്തിയത്. പ്രധാനമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്ന് ഫസ്‌ലുര്‍ റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് -നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവരും സമരത്തില്‍ അണിചേര്‍ന്നു. പെഷവാറിനടുത്തുള്ള മൈതാനത്ത് പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇമ്രാന്‍ ഖാന്‍ പാവ മുഖ്യമന്ത്രിയാണെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.

അതേസമയം സമരത്തിനെതിരെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നാണ് ഇമ്രാന്റെ ആരോപണം.

യു.കെ മറ്റൊരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ പരസ്യ പ്രതികരണവുമായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബോറിസ് ജോൺസണും നിഗൽ ഫാരേജും ഒരുമിച്ചുനിന്ന് ആര്‍ക്കും ‘തടുക്കാന്‍ കഴിയാത്ത ഒരു ശക്തിയായി മാറണമെന്ന്’ നിര്‍ദേശിച്ച അദ്ദേഹം, ജെറമി കോർബിൻ ‘നിങ്ങളുടെ രാജ്യത്തിന് ഒട്ടും ചേരാത്ത ആളാണെന്ന്’ തുറന്നടിക്കുകയും ചെയ്തു.

അതേസമയം, ജോണ്‍സണ്‍ മുന്നോട്ടു വയ്ക്കുന്ന ബ്രെക്‌സിറ്റ് കരാര്‍ യുഎസുമായി തുടര്‍ന്നൊരു വ്യാപാര കരാർ ഉണ്ടാക്കുന്നതിന് തടസ്സമാണെന്നും ട്രംപ് പറഞ്ഞു. ‘ഇടപാടിലെ ചില വശങ്ങള്‍’ നോക്കുമ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒരു വ്യാപാര ഉടമ്പടി ഉണ്ടാക്കുക അസാധ്യമാണ്’ അദ്ദേഹം വ്യക്തമാക്കി. യു.കെ-ക്ക് ഒരു സ്വതന്ത്ര വ്യാപാര നയമാണ് ഉണ്ടാവുക എന്ന ജോൺസന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രസ്താവനയാണ് ട്രംപിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

പ്രധാനമന്ത്രി ട്രംപുമായി വളരെ അടുപ്പമുള്ളയാളാണെന്നും, യുഎസ് കമ്പനികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പൊതുമേഖല മൊത്തത്തില്‍ തീറെഴുതി കൊടുക്കുവാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നുമാണ് ജോണ്‍സണെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ എൻ‌എച്ച്‌എസ് വാങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, കോർ‌ബിനെതിരെ തിരിയുകയാണ് ചെയ്തത്.

എന്നാല്‍, യുകെ-യുഎസ് വ്യാപാര കരാർ സാധ്യമാകില്ലെന്ന ട്രംപിന്‍റെ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ‘ഞങ്ങളുടെ നിയമങ്ങളുടെയും, വ്യാപാരത്തിന്‍റെയും, അതിർത്തിയുടേയും നിയന്ത്രണം തിരിച്ചുപിടിക്കുന്ന ഒരു പുതിയ കരാര്‍ ഉണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അതു പ്രകാരം യു.കെ യൂറോപ്യൻ യൂണിയന്‍റെ കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തുപോകും. അതിനർത്ഥം ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം സ്വതന്ത്ര വ്യാപാര ഇടപാടുകൾ നടത്താം എന്നാണ്’- നമ്പര്‍ 10 വ്യക്തമാക്കി. ‘ഞങ്ങൾക്ക് യുകെയുമായി വ്യാപാരം നടത്താൻ ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ പ്രകാരം അതിന് സാധ്യതയില്ല’ എന്നാണ് ട്രംപ് പറയുന്നത്.

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് രണ്ട് പേര്‍ കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസിന് വിവരം നല്‍കി. പൊലീസ് എത്തി വിവരം തിരക്കിയപ്പോള്‍ കുട്ടി മരിച്ചതാണെന്നും ബസില്‍ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനാലാണ് ഇവിടെ അടക്കുന്നതെന്നും മൊഴി നല്‍കി.

തന്‍റെ പേരമകളുടെ കുട്ടിയാണെന്നും പേരമകളും പ്രസവത്തിനിടെ മരിച്ചെന്നും പൊലീസിനെ അറിയിച്ചു. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ബാഗില്‍ അടച്ച നിലയിലായിരുന്നു കുട്ടി. എന്നാല്‍, ബാഗ് തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി. കുഞ്ഞിന് ജീവനുണ്ടായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തച്ഛനും അമ്മാവനുമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

 

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന പൊതുപരിപാടിക്കിടെ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ അപമാനിച്ചെന്ന വിവാദത്തിൽ നടന് പിന്തുണയുമായി നിർമ്മാതാവ് സന്ദിപ് സേനൻ. അനിൽ രാധാകൃഷ്ണ മേനോന്റെ നില്‍പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കനാണ് അദ്ദേഹമെന്നും രൂക്ഷമായ ഭാഷയിൽ സേനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ, ബിനീഷിന്റെ ആ ഇരിപ്പിൽ തന്നെ എല്ലാമുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ എന്ന് വ്യക്തമാക്കുന്നു. തന്റെ അടുത്ത സിനിമയിൽ ബിനീഷ് ബാസ്റ്റിനെ ഉൾപ്പെടുത്തുമെന്നും സേനൻ കുറിപ്പിൽ വാഗ്ദാനം നൽകുന്നുണ്ട്.

ഇതിന് പുറമെ കോളേജിലെ പ്രിൻസിപ്പാളിനെയും നിർമ്മാതാവ് വിമർശിക്കുന്നുണ്ട്. ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നും പഠക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.തൊണ്ടിമുതലും ദൃക്സാക്ഷിയും, ഡാകിനി തുടങ്ങി ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസറാണ് സന്ദീപ്.

പോസ്റ്റിന്റെ പുർണരൂപം-

ഈ ഇരുപ്പിൽ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ . അനിൽ രാധാകൃഷ്ണ മേനോൻന്റെ നില്പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കൻ. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളിൽ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരിൽ മനുഷ്യനേതെന്നു തിരിച്ചറിയാം.

ബിനീഷ്… നിങ്ങൾ ഞാൻ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് .

എന്നും ബിനീഷ് ബാസ്റ്റിനൊപ്പം

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ യൂണിയൻ ദിനാഘോഷത്തിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ ഡോ.കുലാസ്. ഒൗദ്യോഗികമായി വിളിച്ചത് അനില്‍ രാധാകൃഷ്ണൻ മേനോനെ മാത്രമാണെന്നും ബിനീഷിനെ വിളിച്ചിരുന്നില്ലെന്നും മുഖ്യാതിഥിയായി വരുന്നതും അറിഞ്ഞിരുന്നില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ബിനീഷിനെ തടഞ്ഞിട്ടില്ലെന്നും പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു വിളിച്ചിട്ടും ബിനീഷ് വന്നില്ലെന്നും ഡോ. കുലാസ് പറഞ്ഞു.

എന്നാൽ ബിനീഷിനെ അപമാനിച്ചെന്ന വിവാദം തെറ്റിദ്ധാരണമൂലമെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രതികരിച്ചു. ബിനീഷിന് ഇനിയും അവസരം നല്‍കും. ഇനി പൊതുപരിപാടികള്‍ക്കില്ലെന്നും അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ വ്യക്തമാക്കി. സംഭവത്തിൽ സർക്കാർ ഇടപെട്ടിരുന്നു. പ്രിന്‍സിപ്പലിനോട് നേരിട്ട് ഹാജരാകാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദേശിച്ചു. സംഭവത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മാപ്പ് പറഞ്ഞു. താന്‍ മാത്രമേ ഉണ്ടാകൂ എന്നാണ് കോളജ് അധികൃതര്‍ അറിയിച്ചത്. സഭാകമ്പം ഉള്ളത് കൊണ്ട് മറ്റുള്ള ആരും പാടില്ല എന്ന് പറഞ്ഞിരുന്നുവെന്നും ബിനീഷിനോട് കസേരയില്‍ ഇരിക്ക് എന്നു പറഞ്ഞിട്ടും കേട്ടില്ലെന്നും അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. ബിനീഷിന് വിഷമം ഉണ്ടായെങ്കില്‍ ഹൃദയത്തില്‍ നിന്ന് മാപ്പ് ചോദിക്കുന്നു. മൂന്നാംകിട നടന്‍ എന്ന് പറഞ്ഞിട്ടില്ല, യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞത് കള്ളമാണെന്നും അനിൽ പറഞ്ഞു.

ബിനീഷിനൊപ്പം വേദി പങ്കിടാൻ അനിൽ രാധാകൃഷ്ണ മേനോൻ തയാറായില്ലെന്ന് പാലക്കാട് മെഡി. കോളജ് യൂണിയന്‍ അധ്യക്ഷൻ കെ.വൈഷ്ണവ് പറഞ്ഞിരുന്നു.ആദ്യം അതിഥിയായി നിശ്ചയിച്ചത് അനിലിനെ മാത്രമായിരുന്നുവെന്നും തൊട്ടുതലേന്നാണ് ബിനീഷ് വരുമെന്നറിയിച്ചതെന്നും കെ.വൈഷ്ണവ് പറഞ്ഞു. വേദിയിലേക്ക് കയറിയപ്പോള്‍ ആദ്യം തടഞ്ഞത് പ്രിന്‍സിപ്പല്‍ ആണെന്നും ക്ഷണിച്ചിട്ട് പോയിട്ടും പട്ടിയോട് എന്നപോലെ പെരുമാറിയെന്നും ബിനീഷ് ബാസ്റ്റിൻ ആരോപിച്ചിരുന്നു.

കേരള കോൺഗ്രസ്(എം) അധികാര തർക്ക കേസിൽ ജോസ്. കെ. മാണിക്ക് കനത്ത തിരിച്ചടി. ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ അല്ലെന്നു കട്ടപ്പന സബ് കോടതി വിധി. കേരള കോൺഗ്രസ്(എം)ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തതിനെതിരെയുള്ള വിലക്ക് തുടരും. ചെയർമാന്റെ അധികാരം തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവച്ചു.

ഇടുക്കി മുൻസിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി സമർപ്പിച്ച അപ്പീലും സബ് കോടതി തള്ളി. ഇടുക്കി മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. അന്തിമ വിധിക്കായി ഇടുക്കി മുൻസിഫ് കോടതിയിൽ ഈ മാസം 22 ന് കേസിൽ തുടർന്നുള്ള വാദം ആരംഭിക്കും.

ജൂണിലാണ് ജോസ് കെ. മാണി വിഭാഗം വിളിച്ചുചേർത്ത കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി യോഗം അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. സംസ്ഥാന സമിതിയിൽ 437 അംഗങ്ങളിൽ 312 പേരും പങ്കെടുത്ത യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. എന്നാൽ 10 ദിവസം മുൻപു നോട്ടിസ് നൽകാതെ വിളിച്ചുചേർത്ത യോഗം നിയമപരമായി നിലനിൽക്കില്ലെന്നും ചട്ടം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ആരോപിച്ച് ജോസഫ്‌ വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽ ഹർജി സമീപിച്ചിരുന്നു.

ചെയർമാൻ തിരഞ്ഞെടുപ്പ് ഇതോടെ ഇടുക്കി മുൻസിഫ് കോടതി സ്റ്റേ ചെയ്തു. എന്നാൽ കേരള കോൺഗ്രസ്(എം) ചെയർമാനായി ജോസ്.കെ.മാണി പ്രവർത്തിക്കുന്നതിന് എതിരെ പി.ജെ.ജോസഫ് വിഭാഗം സമ്പാദിച്ച സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ്‌കോടതിയിൽ ജോസ് കെ.മാണിയും കെ. ഐ. ആന്റണിയുമാണ് അപ്പീൽ നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി ജോസ് കെ. മാണിക്കെതിരെ വിധി പറഞ്ഞിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved