ശ്വസനപ്രശ്നത്തെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (75) യുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു.വെള്ളിയാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ നടന്നുവരുകയാണ്. രക്തസമ്മര്‍ദം കുറഞ്ഞെന്നു ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുതിര്‍ന്ന സി.പി.എം. നേതാവ് സൂര്യകാന്ത് മിശ്ര തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഭട്ടാചാര്യയെ കണ്ടു.2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യം മോശമായതോടെയാണ് ഭട്ടാചാര്യ 2018-ല്‍ പാര്‍ട്ടിചുമതലകളൊഴിഞ്ഞത്.
കടപ്പുറത്ത് തലയില്ലാത്ത അഴുകിയ ജഡം കരയ്ക്കടിഞ്ഞു.തൃശൂര്‍ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്താണ് സംഭവം.. പുലര്‍ച്ചെ 6.30 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തലയ്ക്കു പുറമെ ഒരു കാലിന്റെ പാദവും നഷ്ടപ്പെട്ടിട്ടുണ്ട്.
മൃതദേഹം അഴുകിയതിനാല്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുനക്കക്കടവ് തീരദേശ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
യുഎഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്സല്‍ ആശുപത്രി അടച്ചുപൂട്ടി. സ്പോണ്‍സറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്
അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ആശങ്കയിലാണ്.
2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ കഴിഞ്ഞ ആറുമാസത്തിലധികമായി ശമ്പള കുടിശികയുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാതികള്‍ അബുദാബി പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്ത്യക്കാരായ ജീവനക്കാര്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്കി. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നും അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ വര്‍ഷം ഏപ്രിലിലും അബുദാബി യൂനിവേഴ്സല്‍ ആശുപത്രി താല്കാലികമായി അടച്ചുപൂട്ടിയിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രോഗികളെ മാറ്റി ആശുപത്രി അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് ഇവ പരിഹരിച്ച് മേയ് മാസത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ശമ്പള കുടിശിക ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അഞ്ഞൂറോളം ജീവനക്കാര്‍.
മികച്ച നടനുള്ള ആദ്യ അന്താരാഷ്ട്ര പുരസ്കാരം പുരസ്കാരം നേടി ഇന്ദ്രന്‍സ്. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് (SSAIFF) മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സിന് ലഭിച്ചത്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
നേരത്തെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു വെയില് മരങ്ങള്‍.
സരിത കുക്കു, കൃഷ്ണന് ബാലകൃഷ്ണന്, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്ധന്,അശോക് കുമാര്‍, നരിയാപുരം വേണു, മെല്വിന് വില്യംസ്, എന്നിവരാണ് മറ്റ് വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന് എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്ത ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്.
റോബി മേക്കര
ഗ്ലോസ്റ്റര്‍ : കല സാംസ്കാരിക സാമൂഹിക മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് മുന്നേറുന്ന ജി എം എ നടത്തുന്ന പ്രിന്‍സ് ആല്വിന് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗ്ലോസ്റ്റെര്‍ഷെയറിലുള്ള കായിക പ്രേമികളായ മുഴുവന്‍ മലയാളികളും . 2011 ല്‍ ജി എം എ കുടുംബത്തില്‍ നിന്നും വേര്‍പെട്ടു പോയ പ്രിന്‍സ് ആല്‍വിന്റെ സ്മരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് മനോഹരമാക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും ജി എം എ യുടെ സ്പോർട്സ് കോർഡിനേറ്ററായ ജിസ്സോ അബ്രഹാമിന്റെ നേതൃതത്തിൽ ഇതിനോടകം നടത്തി കഴിഞ്ഞു.
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്ടി മുഴുവനും വ്യാപിച്ചു കിടക്കുകയും , മിക്കവാറും അംഗങ്ങള്‍ ചെല്‍ട്ടന്‍ഹാം , ഗ്ലോസ്റ്റെര്‍ എന്നി രണ്ടു സിറ്റികളിലായി താമസിക്കുകയും ചെയ്യുന്നതിനാല്‍ മത്സരങ്ങള്‍ ചെല്‍റ്റന്‍ഹാമും ഗ്ലോസ്റ്ററും തമ്മില്‍ അത്യന്തം വാശിയോട് കൂടെയാണ് എല്ലാ വര്‍ഷവും നടത്താറുള്ളത്.
ഇന്ന് രാവിലെ കൃത്യം 10 .30 നു ജൂനിയര്‍ വിഭാഗത്തിന്റെ മത്സരത്തോടെ പ്രോഗ്രാം ആരംഭിക്കുന്നതാണ്. പങ്കെടുക്കുന്ന കുട്ടികള്‍ കൃത്യം പത്തു മണിക്ക് തന്നെ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ജൂനിയര്‍ വിഭാഗത്തിന്റെ മത്സരത്തിന് ശേഷം എല്ലാവരും ആകാംഷപൂര്‍വം എല്ലാ വര്‍ഷവും കാത്തിരിക്കുന്ന ചെല്‍ട്ടന്‍ഹാം വേരിയേഴ്സും ഗ്ലോസ്റ്റെര്‍ ഗ്ലാഡിയേറ്റഴ്സും തമ്മില്‍ ഉള്ള വാശിയേറിയ മത്സരം തുടങ്ങുന്നതാണ്
ജി എം എ കുടുംബാംഗമായിരുന്ന പ്രിന്‍സ് ആല്‍വിന്റെ സ്മരണാര്‍ത്ഥം ഏഴു വര്‍ഷം മുമ്പ് ആരംഭിച്ച ടൂര്‍ണമെന്റ് വളരെ ആവേശത്തോടെയാണ് മുഴുവന്‍ അംഗങ്ങളും സ്വീകരിച്ചു കൊണ്ടിരിക്കുന്നത് . മത്സരത്തിന്റെ മേല്‍ നോട്ടം വഹിക്കുന്നത് ജി എം എ യുടെ തന്നെ സ്പോര്‍ട്സ് വിഭാഗം പോഷക സംഘടനയായ ജി എം സി സി ആണ് . മത്സരം കാണുവാനും പ്രോത്സാഹിക്കാനുമായി വരുന്നവര്‍ക്കായി സ്വാദിഷ്ടമായ ബാര്‍ബിക്യു ഉണ്ടായിരിക്കുന്നതാണ്
മത്സരത്തിനുള്ള എല്ലാ ക്രമീകരണകളും നടന്നു കഴിഞ്ഞതായി പ്രസിഡന്റ് സിബി ജോസഫ് , സെക്രട്ടറി ബിനുമോന് കുര്യാക്കോസ് എന്നിവര്‍ അറിയിക്കുകയും എല്ലാ അംഗങ്ങളെയും മത്സരം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്
Corney Hill RFC,
Metz Way,
Gloucester
വിഖ്യാത പാകിസ്താന് ലെഗ് സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു. 63 വയസായിരുന്നു. ലാഹോറിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇതുവരെ അബ്ദുള്‍ ഖാദിറിന് ഹൃദയസംബന്ധമായ പ്രശ്നമൊന്നും ഇല്ലായിരുന്നു എന്ന് മകന് സല്മാന് ഖാദിര്‍, വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. പ്രത്യേക ശൈലി മൂലം ഡാന്‍സിംഗ് ബൗളര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 67 ടെസ്റ്റുകളിലും 104 104 ഏകദിനങ്ങളില്‍ നിന്ന് 132 വിക്കറ്റുകള്‍ നേടി.
1955 സെപ്റ്റംബര്‍ 15ന് ലാഹോറിലാണ് അബ്ദുള്‍ ഖാദിന്റെ ജനനം. 1977ല്‍ ലാഹോറില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും 1983ല്‍ ബിര്‍മിംഗ്ഹാമില്‍ ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തിലും അരങ്ങേറി. അവസാന ടെസ്റ്റ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 1990ലായിരുന്നു. അവസാന ഏകദിനം 1993ല്‍ ശ്രീലങ്കയ്ക്കെതിരെ ഷാര്‍ജയില്‍.
നൃത്തസമാനമായ ബൗളിംഗിലൂടെയും മാരകമായ ഗൂഗ്ലികളിലൂടെയും ഫ്ളിപ്പറുകളിലൂടെയും എതിര് ടീമുകളുടെ പേടി സ്വപ്നമായി മാറിയിരുന്നു 80കളില്‍ അബ്ദുള്‍ ഖാദിര്‍. ക്യാപ്റ്റന്‍ ഇമ്രാന് ഖാന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഖാദിര്‍. 1989ലെ അരങ്ങേറ്റ മത്സരത്തില്‍ പാക് ബൗളിംഗ് നിരയുടെ ആക്രമണത്തില്‍ മുറിവേറ്റ 16കാരനായിരുന്ന സച്ചിന് ടെണ്ടുല്‍ക്കല്‍ പിന്നീട് അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ നാല് സിക്സര്‍ പറത്തിയാണ് മറുപടി നല്‍കിയത്. അന്ന് സച്ചിനെ അഭിനന്ദിക്കാന്‍ അബ്ദുള്‍ ഖാദിര്‍ മടി കാണിച്ചില്ല. ഓസ്ട്രേലിയയുടെ ഷെയ്ന് വോണ്‍ അടക്കമുള്ള ലെഗ് സ്പിന്നര്‍മാര്‍ പ്രചോദനമായി കണ്ടിരുന്നത് അബ്ദുള്‍ ഖാദിറിനെയായിരുന്നു.
അബ്ദുള്‍ ഖാദിറിന്റെ നിര്യാണം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളെയാണ് നഷ്ടമാക്കിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രതികരിച്ചു.
16കാരനായിരുന്ന സച്ചിന് ടെണ്ടുല്‍ക്കറിന് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ നേരിടേണ്ടി വന്നത് ഇമ്രാന് ഖാനും അബ്ദുള്‍ ഖാദിറും വസീം അക്രവും, പിന്നെ സച്ചിനെ പോലെ തുടക്കാരനായിരുന്നെങ്കിലും അപകടകാരിയായിരുന്ന വഖാര്‍ യൂനിസും ഉള്‍പ്പെട്ട ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ ആണ്. ഇവരുടെ ആക്രമണത്തിന് മുന്നില്‍ ആദ്യ മത്സരത്തില്‍ പതറിയ സച്ചിന് പിന്നീടുള്ള മത്സരങ്ങളില്‍ തന്റെ വരവ് അങ്ങനെ വെറുതെ വന്നുപോകാനല്ല എന്ന് തെളിയിക്കുകയായിരുന്നു. നാല് ടെസ്റ്റുകളില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികളടക്കം 239 റണ്‍സാണ് സച്ചിന് നേടിയത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടന്ന ഏകദിനത്തില്‍ അബ്ദുള്‍ ഖാദറിനെ കടന്നാക്രമിച്ചാണ് സച്ചിന് ശരിക്കും വരവറിയിച്ചത്.
പെഷവാറിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 30 ഓവറിലുള്ള ഒരു പ്രദര്‍ശന മത്സരം കാണികള്‍ക്കായി നടത്തി. സ്റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൃഷ്ണമാചാരി ശ്രീകാന്തും സച്ചിനുമാണ് അന്ന് ആദ്യമിറങ്ങിയത്. ശ്രീകാന്തിന് റണ്‍ ഒന്നും വിട്ടുകൊടുക്കാതെ അബ്ദുള്‍ ഖാദിറിന്റെ മെയ്ഡെന് ഓവര്‍.
അബ്ദുള്‍ ഖാദിര്‍ സച്ചിനോട് പറഞ്ഞു – “അടുത്ത ഓവറില്‍ എന്റെ ഒരു ബോള്‍ സിക്സ് അടിച്ച് കാണിക്ക്, എന്നാല്‍ നീ താരമാകും” എന്ന്. ഒരു സികസര്‍ ചോദിച്ച അബ്ദുള്‍ ഖാദറിന് സച്ചിന് കൊടുത്തത് നാല് സിക്സറാണ്. നന്നായി കളിച്ചിരുന്ന ആ കുട്ടിയോട് തനിക്ക് അന്ന് തന്നെ വളരെയധികം താല്പര്യം തോന്നിയിരുന്നതായി 2018ല്‍ ദുബായില്‍ നടന്ന സലാം ക്രിക്കറ്റ് പരിപാടിയില്‍ അബ്ദുള്‍ ഖാദിര്‍ പറഞ്ഞിരുന്നു.
“സച്ചിന് എന്നോട് മറുപടിയൊന്നും പറഞ്ഞില്ല, പകരം അടുത്ത ഓവറില്‍ നാല് സിക്സ് അടിച്ചു” – അബ്ദുള്‍ ഖാദര്‍ ഓര്‍ത്തിരുന്നു. 18 ബോളില്‍ നിന്ന് 53 റണ്‍സ്. അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ 28 റണ്‍സ്. ആദ്യം ഒരു സിക്സ്, പിന്നെ ഫോര്‍, മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. പിന്നെ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍. മുഷ്താഖ് അഹമ്മദിനും കിട്ടി ഒരോവറില്‍ നാല് സിക്സ്. “ഞാന്‍ സച്ചിനെ ഒതുക്കാന്‍ നോക്കി. പക്ഷെ അയാളുടെ പ്രതിഭ അതിനെ മറികടന്നു” – അബ്ദുള്‍ ഖാദര്‍ പിന്നീട് പറഞ്ഞു
ഓർമ്മകളിലെ ഖാദിർ, അബ്ദുള്‍ ഖാദറിനെതിരെ സച്ചിന്റെ പ്രകടനം – വിഡീയോ
ജീവനക്കാരുടെ സമരത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 20 ശാഖകള്‍ കൂടി പൂട്ടി. ഇതോടെ പൂട്ടിയ ശാഖകളുടെ എണ്ണം 35 ആയി. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ 20 ശാഖകളാണ് മുത്തൂറ്റ് മാനേജ്മെന്റ് ഇന്ന് പൂട്ടിയത്. ഈ ശാഖകളില്‍ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ഇടപാടുകാര്‍ക്ക് ഡിസംബര്‍ ഏഴു വരെ സമയം അനുവദിച്ചതായും മാനേജ്മെന്റ് നല്കിയ പരസ്യത്തില്‍ പറയുന്നു.
അതിനിടെ,കോഴിക്കോടും ആലപ്പുഴയിലും പൊലീസ് സംരക്ഷണത്തോടെ ശാഖകള്‍ തുറന്നു. കോഴിക്കോട് മാവൂര്‍ റോഡിലെയും ആലപ്പുഴ പുന്നപ്രയിലെയും ശാഖകള്‍ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് തുറന്നത്. ശമ്പള വര്‍ദ്ധന അടക്കമുളള ആവശ്യങ്ങള്‍ നടപ്പാക്കാതെ ശാഖകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മുത്തൂറ്റ് എംപ്ളോയീസ് അസോസിയേഷന്. സമരക്കാരും ജോലിക്കെത്തിയവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. എന്നാല്‍ ആകെയുളള 622 ശാഖകളില്‍ 450 എണ്ണവും അടഞ്ഞു കിടക്കുകയാണെന്നും അസോസിയേഷന് അവകാശപ്പെട്ടു.
ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരക്കാരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ട സാഹചര്യത്തില്‍ മുത്തൂറ്റിന്റെ എല്ലാ ശാഖകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് തൊഴില്‍ വകുപ്പ് മന്ത്രി മുത്തൂറ്റ് മാനേജ്മെന്റുമായും സമരക്കാരുമായും ചര്‍ച്ച നടത്തും.
ന്യൂയോർക്: അത്ലാൻറിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ബഹാമസിൽ നാശം വിതച്ച ദൊരെയ്ൻചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 30 ആയി. ബഹാമസിലെ 70,000 പേർക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. നൂറുകണക്കിന് പേരെ കാണാതായെന്നു ബഹാമസ് അധികൃതർ അറിയിച്ചു.
13,500 ലേറെ വീടുകൾ തകർന്നു. കാറ്റ് യു.എസിെൻറ തീരമേഖലകളിലും വൻനാശം വിതച്ചു. സൗത്ത് കാരലൈനയിലും ജോർജിയയിലും പതിനായിരക്കണക്കിനു വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചു. കടൽത്തീരങ്ങളിലും വിനോദസഞ്ചാര കേന്ദങ്ങളിലും നിന്ന് ആളുകളെ ഒഴിപ്പിച്ചു.
അബകോ ദ്വീപിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകാതിരിക്കാൻ വീടിെൻറ മേൽക്കൂരയിലേക്കു കയറ്റിവിട്ട അഞ്ചു വയസ്സുള്ള മകനെയും തേടി അഡ്രിയാൻ ഫറിങ്ടൻ. ചുഴലിക്കാറ്റ് ബാക്കിവെച്ച വെള്ളക്കെട്ടിലൂടെ മുറിഞ്ഞ കാലുമായി ക്ലേശിച്ചാണു മകനെയുംകൊണ്ട് അഡ്രിയാൻ മുന്നോട്ടു നടന്നത്. ഒരു മണിക്കൂറോളം നീണ്ട നടത്തത്തിനിടെ വെള്ളം കയറാത്ത മേൽക്കൂര ഭാഗം കണ്ടപ്പോൾ സുരക്ഷിതമാണെന്നു കരുതി മകനെ അവിടേക്കു കയറ്റിവിടുകയായിരുന്നു.
എന്നാൽ, മേൽക്കൂരയുടെ അറ്റത്തേക്കു പിടിച്ചു കയറുന്നതിനിടെ ആഞ്ഞടിച്ച കാറ്റിൽ പിടിവിട്ട കുട്ടി മറുവശത്തേക്കു തെന്നിവീണു. കുട്ടി വീഴുന്നതു കണ്ടു പൊട്ടിക്കരഞ്ഞ അഡ്രിയാൻ ഫറിങ്ടൻ കലങ്ങിമറിഞ്ഞ വെള്ളത്തിലേക്ക് എടുത്തുചാടി. ചളിവെള്ളത്തിൽ ജൂനിയർ അഡ്രിയാൻ താഴ്ന്നിടത്തേക്കാണ് അഡ്രിയാൻ ഫറിങ്ടൻ നീന്തിച്ചെന്നത്. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.നീന്തിത്തളർന്ന അഡ്രിയാനെ രക്ഷാപ്രവർത്തകരാണ് കണ്ടെത്തിയത്. ഭാര്യയെ നാട്ടുകാർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. അഞ്ചു വയസ്സുകാരൻ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണു രക്ഷാപ്രവർത്തകർ പറയുന്നത്.
വാഷിങ്ടണ്‍: അമേരിക്കയിലെ ഷെറിൻ മാത്യു കൊലക്കേസിൽ പുനർവിചാരണ വേണമെന്ന വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ അപ്പീൽ കോടതി തള്ളി. അമേരിക്കൻ മലയാളിയായ വെസ്ലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂണിലാണ് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ജൂണിൽ നടന്ന വിചാരണയിൽ കുട്ടിയുടെ മൃതദേഹത്തിന്റെ ഫോട്ടോകൾ തെറ്റിദ്ധാരണയുണ്ടാക്കും വിധം പ്രോസിക്യൂഷൻ ഉപയോഗിച്ചു എന്നായിരുന്നു അപ്പീലിലെ വാദം. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് വെസ്ലിയുടെ അഭിഭാഷകരുടെ നീക്കം. 2017 ഒക്ടോബറിലാണ് കുട്ടിയെ ഡാലസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ റോറി ബേണ്‍സ്(81), ക്യാപ്റ്റന്‍ ജോ റൂട്ട്(71) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലെത്തിയത്. രണ്ട് ദിവസം ശേഷിക്കെ ഇംഗ്ലണ്ട് 297 റണ്‍സ് പിന്നിലാണ്. ജോഷ് ഹേസല്‍വുഡിന്റെ മികവിലാണ് ഓസ്ട്രേലിയ കളിയില്‍ പിടിമുറിക്കിയത്. 48 റണ്‍സ് വഴങ്ങിയ ഹേസല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റ് നേടി.
മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍ 25ല്‍ നില്‍ക്കെ ക്രെയ്ഗ് ഓവര്ട്ടന്(5) ഹേസല്‍വുഡിന്റെ പന്തില്‍ സ്മിത്തിന് പിടികൊടുത്ത് മടങ്ങി. പിന്നീടായിരുന്നു ഇംഗ്ലണ്ടിനെ കൈപിടിച്ചുയര്‍ത്തിയ കൂട്ടുകെട്ടുണ്ടായത്. 25ല്‍ ഒത്തു ചേര്‍ന്ന റൂട്ടും ബേണ്‍സും സ്കോര്‍ 166 വരെ എത്തിച്ചു. ബേണ്‍സിനെ സ്മിത്തിന്റെ കൈകളിലെത്തിച്ച് ഹേസല്‍വുഡാണ് കൂട്ടുകെട്ട് പൊളിച്ചത്.
സ്കോര്‍ 175ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ആഘാതമായി ക്യാപ്റ്റന്‍ റൂട്ടും എല്‍ബിയില്‍ പുറത്തായി. ഹേസല്‍വുഡിന് തന്നെയായിരുന്നു വിക്കറ്റ്. കളിയുടെ അവസാന നിമിഷത്തില്‍ ജേസണ്‍ റോയിയുടെ(22) കുറ്റി തെറിപ്പിച്ച ഹേസല്‍വുഡ് ഓസീസിന് മേല്‍ക്കൈ നല്കി. കഴിഞ്ഞ മത്സരത്തിലെ താരം ബെന്‍ സ്റ്റോക്സ്(7നോട്ടൗട്ട്), ബെയര്‍സ്റ്റോ(2 നോട്ടൗട്ട്) എന്നിവരാണ് ക്രീസില്‍.