ന്യൂസ് ഡെസ്ക് . മലയാളം യുകെ
പുതിയതും എന്നാൽ പുതുമ നിറഞ്ഞതുമായ പ്രവർത്തനങ്ങളിലൂടെ യോർക്ഷയറിൽ മുൻനിരയിലേയ്ക്കെത്തുന്ന യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ പ്രഥമ ഓണാഘോഷം വർണ്ണാഭമായ കലാവിരുന്നോടെ സെപ്റ്റംബർ 15 -ന് ഹരോഗേറ്റിൽ നടന്നു. ഹരോഗേറ്റിലെ ബിഷപ്പ് മോൺക്ടൺ വില്ലേജ് ഹാളിൽ ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ കഥയും തിരക്കഥയും സംവിധാനവും ശബ്ദവും നൽകി അഭിനയിച്ച ഓണം സ്കിറ്റ് അരങ്ങേറി. ഇതുവരെയും കാണാത്ത തീതിയിൽ അവതരിപ്പിച്ച ഓണം സ്കിറ്റ് കാണികൾക്ക് വേറിട്ടൊരനുഭവമായി മാറി. തുടർന്ന് മാവേലിയുടെ എഴുന്നള്ളത്തായിരുന്നു. താലപ്പൊലിയും ചെണ്ടമേളങ്ങളും വാളും പരിചയുമേന്തിയ കളരിപ്പയറ്റുകാരുടെയും നടുവിൽ ഓലക്കുടയും പിടിച്ച് സൈക്കിൾ ചവിട്ടിയാണ് മാവേലി ഇക്കുറിയെത്തിയത്.
ഓണാഘോഷത്തിൽ പങ്കെടുത്ത പാശ്ചാത്യ സമൂഹത്തിന് ഈ ഘോഷയാത്ര വേറിട്ടൊരനുഭവമായിരുന്നു. റിപ്പണിൽ നിന്നുള്ള ഷിജു മാത്യുവാണ് മാവേലിയായി വേഷമിട്ടത്. തുടർന്ന് നല്ലൊരു ഓണസന്ദേശം നൽകി മാവേലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചീഫ് ഗസ്റ്റുമാരായ റിച്ചാർഡ്, ഡീക്കൻ ഡേവിഡ്, യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു. അപ്രതീക്ഷിതമായ തിരക്കുകൾ മൂലം ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ സിറ്റിംഗ് എംപി യോർക്ഷയർ കേരള കമ്മ്യൂണിറ്റിക് ആശംസയറിയിച്ച് അയച്ച വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. പ്രാദേശിക സമൂഹം പ്രവാസി മലയാളികൾക്കു കൊടുക്കുന്ന പരിഗണനയുടെ പ്രകടമായ തെളിവാണിത്.
ഓണപ്പാട്ട്, തിരുവാതിര, കോലുകളി, കൈകൊട്ടികളി, മുപ്പതോളം കുട്ടികൾ ഒരുമിച്ചവതരിപ്പിച്ച പൂവിളി നൃത്തം തുടങ്ങി ഓണത്തിൻ്റെ ഓർമ്മ മലയാളികളുടെ മനസ്സിൽ നിലനിർത്തുന്ന കലാവിരുന്നാണ് സ്‌റ്റേജിൽ അരങ്ങേറിയത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയായിരുന്നു. ഓണസദ്യയ്ക്ക് ശേഷം വിശാലമായ ഗ്രൗണ്ടിൽ കായിക മത്സങ്ങൾ നടന്നു. മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള മത്സരങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്.
വടംവലി, ഉറിയടി തുടങ്ങിയ പരമ്പരാഗതമായ മത്സരങ്ങളാണ് ഏറ്റവും കൂടുതൽ ആസ്വാദന സുഖമുണ്ടാക്കിയത്.
പ്രത്യേകം ക്ഷണിതാക്കളായ പ്രാദേശിക സമൂഹം മലയാളികളേക്കാൾ കൂടുതൽ ആവേശത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. പ്രത്യേകിച്ചും സ്ത്രീകളുടെ വടം വലി മത്സരത്തിൽ ആവേശം മൂത്ത് ഒരു ഇംഗ്ലീഷ് പെൺകുട്ടി ഉടുത്തിരുന്ന സാരി പുരുഷന്മാർ മുണ്ട് മടക്കിക്കുന്നതുപോലെ മടക്കിക്കുത്തി വടം വലിക്കിറങ്ങിയത് കാണികൾക്ക് കൗതുകവും മത്സരാർത്ഥികൾക്ക് ആവേശവും പകർന്നു.
മത്സര വിജയികൾക്ക് ഡോ. റിച്ചാർഡ് സമ്മാനദാനം നിർവ്വഹിച്ചു. ചുവന്ന കാർപ്പെറ്റിലൂടെ നടന്ന് വന്ന് പോടിയത്തിൻ്റെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിന്നുകൊണ്ട് സമ്മാനങ്ങൾ വാങ്ങിയ വിജയികൾക്ക് അതൊരു പ്രത്യേക അനുഭവം തന്നെയായിരുന്നു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് നന്ദി പ്രസംഗം നടത്തി. 6.30 തോടു കൂടി. യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.
യോർക്ഷയർ കേരള കമ്മ്യൂണിറ്റിയെ നയിക്കുന്നവർ ഇവരാണ്. ബിനോയ് അലക്സ് ( പ്രസിഡൻ്റ്, സിനി ജയൻ (സെക്രട്ടറി) ജോഷി ജോർജ്ജ് (ട്രഷറർ), ഗ്ലാഡിസ് പോൾ (ജോയിൻ്റ് സെക്രട്ടറി) കുര്യൻ പൈലി (ജനറൽ കോർഡിനേറ്റർ) കൂടാതെ ഈവൻ്റ് കോർഡിനേറ്ററുമാരായ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവരാണ് യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ നെടുംതൂണുകൾ.
റെക്സം കേരളാ കമ്മ്യൂണിറ്റി (WKC)യുടെ തിരുവോണാഘോഷം 14-ാം തീയതി ശനിയാഴ്ച റെക്സം വാർമെമ്മോറിയൽ ഓഡിറ്റോറിയത്തിൽ പ്രഡഗംഭീരം നടത്തപെട്ടു. രാവിലെ പത്തു മണിക്ക് രജിസ്ട്രേഷൻ, തുടർന്ന് അത്തപ്പൂക്കളം ഇടീൽ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ആനക്ക് വാലുവര, കസേരകളി,. സുന്ദരിക്ക് പൊട്ടുതൊടൽ എന്നിവ മത്സരത്തേക്കാൾ ഉപരി ഏവർക്കും ചിരിപകരുന്ന അനുഭവമായി.
12 മണിയോടെ നാലു ടീമുകൾ ആവേശത്തോടെ നടത്തിയ വടം വലി മത്സരം കാണികൾ ഹർഷാരവത്തോടെയാണ് പ്രോൽസാഹിപ്പിച്ചത്. മനോജ് നാരായണൻ സ്പോൺസർ ചെയ്ത 250 /- പൗണ്ട് ക്യാഷ് പ്രൈസും, WKC സ്പോൺസർ ചെയ്ത ഏവർ റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ശക്തമായ മത്സരത്തിന് റോഷൻ ക്യാപ്റ്റനായ പാപ്പൻ ആന്റ് ടീം, ബെന്നി ക്യാപ്റ്റനായ ഗുരുക്ഷേത്ര ടീം, സെബാസ്റ്റ്യൻ ക്യാപ്റ്റനായ റെക്സം വാര്യയേഴ്സ്, അജു ക്യാപ്റ്റനായ റെക്സം മല്ലൂസ് .എന്നിവരുടെ ശക്തമായ മൽസരം റെക്സം മലയാളികൾക്ക് പുതു അനുഭവമായിരുന്നു..
ബെന്നി ക്യാപ്റ്റനായ ഗുരു ക്ഷേത്ര ഒന്നാം സ്ഥാനവും അജു കാപ്റ്റനായ റെക്സം മല്ലൂസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ആൻസിയും, ബീനയും നേതൃത്വം നല്കിയ സ്ത്രീകളുടെ ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
.
പുരുഷൻമാർക്ക് ഒപ്പം സ്ത്രീകളും വടം വലി മത്സരത്തിൽ മാറ്റുരച്ചത് മൽസരത്തേക്കാൾ ഉപരി ഏവർക്കും സന്തോഷം പകരുന്നതായി.
ഒരുമണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യയും . തുടർന്ന് ബ്രിട്ടീഷ് മലയാളി അവാർഡ്ദാനത്തിലെ അവതാരകരായ അന്നപോളും, പ്രിൻസ് സേവ്യറും ചേർന്ന് വിശിഷ്ട അതിഥികളായ റെക്സം സിറ്റി മേയർ മാഡം ബെറിൽ ബ്ലാക്ക് മോർ, മേയർ കൺസോൾഡ് ഡൊറോത്തി ലോയഡ് എന്നിവരെ മഹാബലിയോടും പുലികളി സംഘത്തോടും ഒപ്പം ചേർന്ന് കമ്മറ്റി അംഗങ്ങൾ ചെണ്ടമേള അകമ്പടിയോടെ സ്റ്റേജി ലേക്ക് ആനയിച്ചു. തുടർന്ന് ഇവാൻജല പ്രിൻസ് ഈശ്വര പ്രാർത്ഥനയും ധന്യാ മനോജ് ഓണത്തിന്റെ ഐതീഹ്യം വിവരിച്ച് സ്വാഗതപ്രസംഗവും നടത്തി. തുടർന്ന് പ്രസിഡന്റും വിശിഷ്ട വ്യക്തികളും ചേർന്ന് തിരി തെളിച്ച് ഉൽഘാടന കർമ്മം നിർവഹിച് ഏവർക്കും ആശംസകൾ നേർന്നു. നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കളെ പൂഞ്ചെണ്ട് കൊടുത്ത് സ്റ്റേജിൽ ആദരിച്ചത് നമ്മുടെ മാതാപിതാക്കളോടുള്ള സ്നേഹത്തിന്റ പ്രകടനമായി മാറി.
.
തുടർന്ന് നടന്ന കലാപരിപാടികൾ ഏവർക്കും ആസ്വാദകരം ആയിരുന്നു. തിരുവാതിര,, വള്ളംകളി, ഫ്യൂഷൻ ഡാൻസ് പാട്ടുകൾ, സ്കിറ്റുകൾ, കപ്പിൾ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ ഏവരുടേയും മനം കവരുന്നതായിരുന്നു.
സദസിന്റെ മുഴുവൻ കൈയടി നേടിയ കേരള മങ്ക പുരസ്കാരത്തിന് റ്റിൻറുവും കേരള ശ്രീമാൻ പുരസ്കാരം മനുവും കരസ്ഥമാക്കി. അഞ്ചു മണിയോടെ ചൂട് പാറുന്ന ചെറുകടികളും ചായ, കാപ്പി എന്നിവ ഏവർക്കും നൽകിയത് കൂടുതൽ ഊർജം പകരുന്നത് ആയിരുന്നു.
പതിനാല് സമ്മാനങ്ങൾ ഉൾകൊള്ളുന്ന റാഫിൾ ടിക്കറ്റ് ഏവർക്കും ഭാഗ്യം പരീക്ഷി ക്കുന്നതും ഉപകാരപ്രഥവുമായിരുന്നു. റെക്സം കേരളാ കമ്യൂണിറ്റിയുടെ ഫണ്ട് ശേഖരണാർത്ഥം നടത്തിയ ആവേശകരമായ ലേലം ഏവരേയും . വാശിയുടെ കൊടുമുടിയിൽ എത്തിച്ചു. നാട്ടിൽ നിന്നും എത്തിച്ച ഓൾഡ് മഗ്ഗ്, യുകെയിലെ മലയാളികളുടെ ഉൽപന്നമായ ഒറ്റ കൊമ്പൻ. സ്വീറ്റ് വൈൻ എന്നിവ 350/- പൗണ്ടിന് രാജേഷും, മനോജ് നാരായണനും ചേർന്ന് ൈ കൈപ്പിടിയിൽ ഒതൂക്കി . ഈ ലേലത്തിൽ ഏവർക്കും പങ്കെടുക്കാൻ കഴിയുന്നത് മത്സര ആവേശവും സന്തോഷവും പകരുന്നതായി മാറി. റെക്സം കേരളാ കമ്മ്യൂണിറ്റി നടത്തിയ സ്പോർട്സ് ഡേ, മറ്റ് കലാ മത്സരങ്ങളുടെയും സമ്മാനവും അതോടൊപ്പം ഓണ ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ കൈമാറുകയുണ്ടായി.
ഓണ പരിപാടികൾക്ക് സംഗീതത്തിന്റെ ലയന, താളം ഒരുക്കാൻ റെക്സം മന്ത്ര ഒരുക്കിയ സംഗീത നിശ ഏവർക്കും നൃത്തചുവടുകൾ വയ്ക്കാൻ പ്രചോദനകരം ആയിരുന്നു..രാത്രി ഒൻപതു മണിയോടെ സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി…
അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ബെഡ്ഫോർഡ് കേന്ദ്രമായുള്ള സെന്റ് അൽഫോൻസാ മിഷനിൽ കഴിഞ്ഞ മൂന്നു വർഷമായി സ്തുത്യർഹമായ നിലയിൽ അജപാലന സേവനം അനുഷ്ഠിക്കുകയും, സെൻറ് അൽഫോൻസാ കമ്മ്യൂണിറ്റിയെ മിഷൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത എബിൻ നീറുവേലിൽ അച്ചൻ സ്ഥലം മാറി പോകുന്ന വേളയിൽ ഇടവകയുടെ നേതൃത്വത്തിൽ അച്ചന് ഹൃദ്യമായ യാത്രയയപ്പു നൽകും.
ഇതോടൊപ്പം ബെഡ്‌ഫോർഡ് സെന്റ് അൽഫോൻസാ മിഷനിൽ ഇടവക വികാരിയായി ചാർജ് എടുക്കുന്ന ഫാ. എൽവിസ് ജോസ് കോച്ചേരി MCBS നു തഥവസരത്തിൽ ഊഷ്‌മള സ്വീകരണം ഒരുക്കുന്നതുമാണ്.
ഫാ. എൽവിസ് കോച്ചേരി MCBS നിലവിൽ എപ്പാർക്കിയൽ മീഡിയ കമ്മീഷൻ ചെയർമാനും, ലെസ്റ്റർ റീജണൽ കോർഡിനേറ്ററുമാണ്. എൽവിസ് അച്ചൻ കെറ്ററിംഗ് & നോർത്താംപ്ടൺ മിഷനുകളിൽ അജപാലന ശുശ്രുഷ ചെയ്തുവരികയായിരുന്നു.
ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ മിഷന്റെ ആല്മീയ തലത്തിലുള്ള സമഗ്ര വളർച്ചയ്ക്കു നേതൃത്വം വഹിച്ച ഫാ. എബിൻ, പ്രശസ്ത ധ്യാനഗുരുവും, വിൻസൻഷ്യൽ സഭാംഗവുമാണ്. കെറ്ററിംഗ് & നോർത്താംപ്ടൺ മിഷൻറെ അജപാലന ശുശ്രുഷ എബിൻ അച്ചൻ ഏറ്റെടുക്കും.
ബെഡ്ഫോർഡിൽ അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റ് എന്ന നിലയിൽ സേവനം അനുഷ്‌ടിക്കുകയും, മിഷൻ പ്രവർത്തനങ്ങളിൽ എബിൻ അച്ചനെ സഹായിക്കുകയും ചെയ്തു വന്നിരുന്ന ജോബിൻ കൊശാക്കൽ അച്ചനും എബിൻ അച്ചനോടൊപ്പം ബെഡ്ഫോർഡിൽ നിന്നും മാറുകയാണ്. സഭ ഏല്പിച്ചിരിക്കുന്ന പുതിയ ദൗത്യം ഇരുവൈദികരും ഉടനെ ഏറ്റെടുക്കും. എബിൻ അച്ചന്റേയും ജോബിൻ അച്ചന്റേയും സ്ഥലം മാറ്റം മിഷനെ സംബന്ധിച്ചിടത്തോളം വലിയ നഷ്‌ടമാണെന്നും, അവരുടെ പുതിയ ദൗത്യത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും, പ്രാർത്ഥനകളും നേരുന്നതായും പള്ളിക്കമ്മിറ്റി അറിയിച്ചു.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പദവി ഒഴിയുന്നു. പകരം കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് മന്ത്രിയാവും.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനൊപ്പം ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തോമസ് കെ. തോമസിന് അനുകൂലമായ തീരുമാനമെടുത്തു. തോമസ് കെ. തോമസിനെ മന്ത്രിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.
ഒരാഴ്ച കാത്തിരിക്കാന്‍ പവാര്‍ ആവശ്യപ്പെട്ടുവെന്നും പ്രഖ്യാപനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പി.സി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ എന്‍സിപിയില്‍ ഏറെനാളായി സജീവമായിരുന്നെങ്കിലും ശശീന്ദ്രന്‍ മാറുന്ന കാര്യത്തില്‍ സമവായമായിരുന്നില്ല.
പാര്‍ട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം രണ്ടര വര്‍ഷക്കാലം വീതം രണ്ട് എംഎല്‍എമാര്‍ക്കും നല്‍കണമെന്ന ധാരണ പാലിക്കണമെന്ന ആവശ്യമാണ് എന്‍സിപി നേതൃത്വം നിയോഗിച്ച സമിതി ശശീന്ദ്രന് കൈമാറിയത്. എന്നാല്‍ അത്തരമൊരു ധാരണ തന്റെ അറിവിലില്ലെന്നായിരുന്നു അദേഹത്തിന്റെ വാദം.
സ്വന്തം പാര്‍ട്ടിയായ എന്‍സിപി കൈവിട്ടെങ്കിലും മുഖ്യമന്ത്രി കൈവിടില്ലെന്നായിരുന്നു ശശീന്ദ്രന്റെ പ്രതീക്ഷ. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ അദേഹം മുഖ്യമന്ത്രയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും എന്‍സിപിയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാനില്ല എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.
മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കണമെന്ന ആവശ്യം ശശീന്ദ്രന്‍ മുന്നോട്ടു വച്ചു. എന്നാല്‍ എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പാര്‍ട്ടി അധ്യക്ഷ പദവി നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം.
അങ്ങനെയെങ്കില്‍ താന്‍ മന്ത്രി സ്ഥാനത്തിനൊപ്പം നിയമസഭാംഗത്വവും ഒഴിയാമെന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പ്രശ്‌നം തീരുമാനമാകാതെ നീണ്ടതോടെയാണ് ശരദ് പവാര്‍ നേരിട്ട് ഇടപെട്ടത്.
അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്.
പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്.
സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ പിന്നീട് എല്‍.പി.ആര്‍. വര്‍മയുടേ ശിക്ഷണത്തില്‍ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂര്‍ എസ് ഹരിഹരസുബ്രഹ്‌മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പതിനാലാമത്തെ വയസ്സില്‍ അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി.
1962 ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. മലയാളത്തില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1965 ലെ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമുള്‍പ്പടെയുള്ള രംഗങ്ങളില്‍ നമുക്ക് കവിയൂര്‍ പൊന്നമ്മയെ മറക്കാനാകില്ല. ആ വര്‍ഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളില്‍ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.
തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, സുഖമോ ദേവി, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുന്നാഥന്‍, ബാബാ കല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. കൂടാതെ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
1963 ല്‍ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങി എട്ടോളം സിനിമകളില്‍ പാട്ടുപിടിയിട്ടുണ്ട്. 1999 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ഒട്ടേറെ പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്.
ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്‌കാരങ്ങള്‍ 1971,1972,1973,1994 എന്നീ വര്‍ഷങ്ങളില്‍ നാല് തവണ ലഭിച്ചു. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തി.
സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. ആദ്യമായി നായികാ വേഷത്തിലെത്തിയ റോസിയുടെ നിര്‍മാതാവായ മണിസ്വാമി സിനിമാ സെറ്റില്‍ വച്ചാണ് വിവാഹഭ്യര്‍ഥന നടത്തിയത്. 1969 ല്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ ബിന്ദു എന്ന മകളുണ്ട്. മകളുടെ ജനനത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വേര്‍പിരിഞ്ഞു. എന്നിരുന്നാലും വാര്‍ധക്യത്തില്‍ മണിസ്വാമി രോഗബാധിതനായപ്പോള്‍ 2011 ല്‍ അദ്ദേഹത്തിന്റെ മരണം വരെ കവിയൂര്‍ പൊന്നമ്മയാണ് പരിചരിച്ചത്.
അന്ന സെബാസ്റ്റ്യൻ്റെ മരണ കാരണം തൊഴിൽ സമ്മർദ്ദമാണെന്ന മതാപിതാക്കളുടെ പരാതി നിഷേധിച്ച് ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ചെയർമാൻ രാജീവ് മേമാനി. അന്നയുടെ അമ്മ ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യയുടെ മേധാവിക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും വൻ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തതോടെയാണ് പ്രതികരണം.
വിഷയത്തെക്കുറിച്ച് സംസാരിച്ച മേമാനി, മറ്റേതൊരു ജീവനക്കാരനെയും പോലെ അന്നയ്ക്കും ജോലി അനുവദിച്ചുവെന്നും ജോലി സമ്മർദ്ദം തൻ്റെ ജീവൻ അപഹരിക്കാനുള്ള സാധ്യതയും നിഷേധിച്ചു.
“ഞങ്ങൾക്ക് ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. ഓരോരുത്തർക്കും കഠിനാധ്വാനം ചെയ്യണമെന്നതിൽ സംശയമില്ല. നാല് മാസമേ അന്ന ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടുള്ളൂ. മറ്റേതൊരു ജീവനക്കാരനെയും പോലെ അവൾക്ക് ജോലി അനുവദിച്ചു. ജോലി സമ്മർദ്ദം അവളുടെ ജീവനെടുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ,” രാജീവ് മേമാനിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മേമാനി അന്നയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഏണസ്റ്റ് & യംഗ് ഇന്ത്യയ്ക്കും അതിൻ്റെ എല്ലാ ജീവനക്കാർക്കും നികത്താനാവാത്ത നഷ്ടമാണെന്നും വിശേഷിപ്പിച്ചു.
2024 മാർച്ച് 18-ന് പൂനെയിലെ EY ഗ്ലോബലിൻ്റെ അംഗ സ്ഥാപനമായ എസ്ആർ ബാറ്റ്‌ലിബോയിയിലെ ഓഡിറ്റ് ടീമിൻ്റെ ഭാഗമായിരുന്നു അന്ന, 2024 മാർച്ച് 18-ന് സ്ഥാപനത്തിൽ ചേർന്നു. നമുക്കെല്ലാവർക്കും നികത്താനാവാത്ത നഷ്ടമാണ് കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ കഴിയില്ലെങ്കിലും, ഇത്തരം ദുരിതസമയങ്ങളിൽ ഞങ്ങൾ എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായവും ഞങ്ങൾ നൽകിയിട്ടുണ്ട്, അത് തുടരും,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച.
കൂടാതെ, അനിത അഗസ്റ്റിൻ (അന്നയുടെ അമ്മ) തനിക്ക് എഴുതിയ കത്തിന് താൻ മറുപടി നൽകിയിട്ടുണ്ടെന്നും സിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ നടപടികൾക്ക് പുറമെ എല്ലാ പിന്തുണയും ഉറപ്പുനൽകിയതായും മേമാനി വെളിപ്പെടുത്തി.
“കുടുംബത്തിൻ്റെ കത്തിടപാടുകൾ ഞങ്ങൾ അതീവ ഗൗരവത്തോടെയും വിനയത്തോടെയും എടുക്കുന്നു. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഞങ്ങൾ ഉയർന്ന പ്രാധാന്യം നൽകുന്നു, കൂടാതെ ഇന്ത്യയിലെ EY അംഗ സ്ഥാപനങ്ങളിൽ ഉടനീളമുള്ള ഞങ്ങളുടെ 100,000 ആളുകൾക്ക് ആരോഗ്യകരമായ ജോലിസ്ഥലം മെച്ചപ്പെടുത്തുന്നതിനും പ്രദാനം ചെയ്യുന്നതിനുമുള്ള വഴികൾ കണ്ടെത്തുന്നത് തുടരും. ,” അവൻ പറഞ്ഞു.
EY തൻ്റെ മകളുടെ ആദ്യ ജോലിയാണെന്ന് അന്നയുടെ അമ്മ പങ്കുവെച്ചു, കമ്പനിയിൽ ചേരുന്നതിൽ അന്ന ‘ത്രില്ലായിരുന്നു’. സ്‌കൂളിലും കോളേജിലും ഒരുപോലെ മികവ് പുലർത്തിയ, എല്ലാ പരീക്ഷകളിലും ഒന്നാമതെത്തിയ അന്നയെ “പോരാളി” എന്നാണ് അവർ വിശേഷിപ്പിച്ചത്. അവളുടെ അഭിപ്രായത്തിൽ, അന്ന EY-യിൽ വിശ്രമമില്ലാതെ ജോലി ചെയ്തു, ജോലിയുടെ വെല്ലുവിളികളെ നേരിടാൻ സ്വയം സമർപ്പണം ചെയ്തു.
ലോകപ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാൻ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നന്നതായി സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. ജഗൻ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സർക്കാറിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം ഗുണമേന്മ ഇല്ലാത്തതാണെന്നും ലഡു തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം കൂടുതൽ ശക്തമാകുന്നതായാണ് ലാബ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഗുജറാത്ത് ആസ്ഥാനമായുള്ള കന്നുകാലി ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പ്രസാദത്തിലെ മായം കണ്ടെത്തുന്നതിനായി നെയ്യിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നുവെന്നും, പരിശോധനയിൽ പ്രസാദത്തിൽ ഉപയോഗിച്ചിരുന്ന നെയ്യിൽ പോത്തിന്റെ നെയ്യിന്റെ സാന്നിധ്യം കണ്ടെത്തിയതായി പാർട്ടി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രസ്തുത ലാബ് റിപ്പോർട്ടും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
ഗുജറാത്തിലെ ആനന്ദിലുള്ള നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ (NDDB) സെൻ്റർ ഫോർ ഒരു മൾട്ടി ഡിസിപ്ലിനറി അനലിറ്റിക്കൽ ലബോറട്ടറിയാണ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF).
അതേസമയം നേരത്തെ കഴിഞ്ഞ നാല് വർഷമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് തങ്ങളിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു.
എന്നാൽ, ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടി (ടിഡിപി) സർക്കാർ അധികാരമേറ്റതു മുതൽ നന്ദിനി നെയ്യ് നൽകിയിട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദമാണ് ലഡു.
കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകളായ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്ന അമ്മയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20ന് താമസ സ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.
‘അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ എക്‌സില്‍ കുറിച്ചു. വൈക്കം സ്വദേശിനിയായ യുവതിയുടെ മരണം സംബന്ധിച്ച് തൊഴില്‍വകുപ്പ് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്നും അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും സ്ഥാപനത്തില്‍ നിന്നും ആരും പങ്കെടുത്തില്ലെന്നും ആരോപിച്ച് യുവതിയുടെ അമ്മ പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്‍മാന് അയച്ച ഹൃദയഭേദകമായ കത്ത് ചർച്ചയായിരുന്നു. ‘അമിത ജോലിയെ മഹത്വവത്കരിക്കുന്ന തൊഴില്‍ സംസ്‌കാരത്തെ തിരുത്താന്‍ കമ്പനി തയ്യാറാകണം. ജോലിയെടുക്കുന്ന മനുഷ്യരെ അവഗണിക്കുന്നത് ഒഴിവാക്കി അവരെ പരിഗണിക്കുന്ന നിലയിലേക്ക് മാറണം. എന്റെ മകളുടെ മരണം ഉണരാനുള്ള ഒരു കോള്‍ ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു’- അന്ന സെബാസ്റ്റ്യന്റെ അമ്മ അനിതാ അഗസ്റ്റിന്റെ കത്തില്‍ പറയുന്നു. അതേ സമയം അന്നയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ കത്തിടപാടുകള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു യുവാവ്.
എക്മോ സപ്പോർട്ടിലാണ് ഇദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. അതേസമയം തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബന്ധുക്കളുടെ നീക്കം.