മോഹൻലാൽ നായകനായി, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവ്വം’ സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാകും. ഓഗസ്റ്റ് 28-ന് ഓണം റിലീസായി എത്തി, വിജയകരമായി തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം 10 വർഷത്തിന് ശേഷം സത്യൻ അന്തിക്കാടുമായുള്ള അദ്ദേഹത്തിന്റെ കൂട്ടായ്മയാണ്. സിദ്ദീഖ്, ജനാർദ്ദനൻ, ബാബുരാജ്, ലാലു അലക്‌സ്, മാളവിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തിലും പുണെയിലുമായാണ് കഥ നടക്കുന്നത്. അഖിൽ സത്യൻ കഥ ഒരുക്കിയപ്പോൾ, അനൂപ് സത്യൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ടി.പി. സോനു തിരക്കഥ എഴുതി, അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2025’ പ്രൗഢ ഗംഭീരമായി. ഓണപ്പൂക്കളത്തിനു വലംവെച്ച്, ‘സർഗ്ഗതാള’ത്തിന്റെ വാദ്യമേളങ്ങളത്തോടെയും, താലപ്പൊലിയുടെയും, മുത്തുക്കുടകളുടെയും, നാടൻ കലാ രൂപങ്ങളുടെയും അകമ്പടിയോടെയും, മഹാബലിയെ വേദിയിലേക്ക് ആനയിക്കുമ്പോൾ സദസ്സിന്റെ ഹർഷാരവവും ആർപ്പോ വിളിയും ബാൺവെൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അലയടിയായി.
സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് മനോജ് ജോൺ ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.

മാവേലിയോടൊപ്പം സർഗ്ഗം പ്രസിഡന്റ് മനോജ് ജോൺ, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ, ഖജാൻജി ജോർജ്ജ് റപ്പായി,വൈസ് പ്രസിഡണ്ട് ടെസ്സി ജെയിംസ്, ജോ. സെക്രട്ടറി ആതിരാ മോഹൻ, സർഗ്ഗം കമ്മിറ്റി അംഗങ്ങളായ ജിനേഷ് ജോർജ്ജ്, പ്രിൻസൺ പാലാട്ടി, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗ്ഗീസ് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തികൊണ്ടു ‘ഓണോത്സവം’ ഉദ്‌ഘാടനം ചെയ്തു.

ഓണാഘോഷത്തിനു പ്രാരംഭമായി ആവേശപ്പൂർവ്വമായ കലാ പരിപാടികളും, കേരള പ്രൗഢിയും, സൗന്ദര്യവും, മലയാളത്തനിമയും വിളിച്ചോതിയ വെൽക്കം ഡാൻസും ഏറെ ആകർഷകമായി. കൂടാതെ സ്റ്റീവനേജിന്റെ അഭിമാനമായ ‘സർഗ്ഗതാളം ചെണ്ട’ ഗ്രൂപ്പ് ക്രിസ് ബോസിന്റെ നേതൃത്വത്തിൽ നടത്തിയ ശിങ്കാരി മേളം പരിപാടിയിലെ ഹൈലൈറ്റായി.
തുടർന്ന് സമ്മാന ദാനങ്ങൾക്കുള്ള അവസരമായി. യുക്മ യുടെ അംഗ അസ്സോസ്സിയേഷൻ എന്ന നിലയിൽ ഈസ്റ്റ് ആംഗ്ലിയാ റീജണിൽ നിന്നും പ്രഥമ വര്ഷം തന്നെ സ്പോർട്സ് മീറ്റിൽ ലഭിച്ച റണ്ണറപ്പിനുള്ള ട്രോഫി സർഗം അസോസിയേഷന് വേണ്ടി യുക്മ റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, മനോജ് ജോൺ എന്നിവർ സർഗ്ഗം സ്പോർട്സ് ടീം ക്യാപ്റ്റൻ ടിന്റു മെൽവിനു സമ്മാനിച്ചു. കൂടാതെ റീജണൽ തലത്തിൽ അജയ്യരായി തിളങ്ങിയ ആറു വ്യക്തിഗത ചാമ്പ്യന്മാരെയും തദവസരത്തിൽ ആദരിക്കുകയും ചെയ്തു. ആദം ജിൻറ്റോ, ജോസഫ് റോബിൻ, സാവിയോ സിജോ, ജിൻറ്റോ പ്ലാക്കാട്ട്, ദീപു ജോർജ്ജ്, ടിന്റു മെൽവിൻ അതോടൊപ്പം സമ്മാനങ്ങൾ നേടിയ കായിക താരങ്ങളായ ടോം ഷിബു, ആൽഫ്രഡ്, ജോവൻ, ജിൽസ, മെൽവിൻ, ആൽബി അടക്കം താരങ്ങളെ സർഗ്ഗം അനുമോദിച്ചു. ദേശീയ തലത്തിൽ തിളങ്ങുകയും വ്യക്തിഗത ചാമ്പ്യൻമാരാവുകയും ചെയ്ത സാവിയോ സിജോ, ടിന്റു മെൽവിൻ, ദേശീയ ഇനങ്ങളിൽ മെഡൽ നേടിയ ജോസഫ് റോബിനെയും പ്രത്യേകം അഭിനന്ദിച്ചു.

കേരളത്തിന്റെ കുട്ടികളുടെ സർഗ്ഗാല്മക പ്രതിഭയെ പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സർഗ്ഗം അസ്സോസ്സിയേഷൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന്, യുക്മ സെക്രട്ടറി ഭുവനേഷ് പീതാംബരൻ സമ്മാനദാന വേദിയിൽ എടുത്തു പറഞ്ഞു. റീജണൽ കലാമേളയിൽ ഏറെ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു. സ്റ്റീവനേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങളും തദവസരത്തിൽ വിതരണം ചെയ്യുകയുണ്ടായി.
തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധവും, ആസ്വാദ്യകരവുമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി. സദസ്സിനെ ആവേശത്തിന്റെയും, ആഹ്ളാദത്തിന്റെയും കൊടുമുടിയിൽ എത്തിച്ച തിരുവാതിര, ഗാനാലാപനങ്ങൾ, ഓണപ്പാട്ടുകൾ, നൃത്തനൃത്ത്യങ്ങൾ സ്‌കിറ്റുകൾ എന്നിവ ആഘോഷസന്ധ്യയെ വർണ്ണാഭമാക്കി.

ടെസ്സി ജെയിംസ് , ജിൻറ്റു ജിമ്മി, പ്രിൻസൺ പാലാട്ടി എന്നിവർ അവതാരകരായി തിളങ്ങി. GCSE യിൽ ഉയർന്ന വിജയം നേടിയ മെൽവിൻ ഡി മാത്യു, ആൻഡ്രിയ ജെയിംസ് എന്നിവർക്കുള്ള കാഷ് പ്രൈസ് മനോജ് ജോൺ വിതരണം ചെയ്തു. സർഗ്ഗം പൊന്നോണത്തിൽ സജീവമായി പങ്കുചേരുകയും, വിജയിപ്പിക്കുകയും ചെയ്ത ഏവർക്കും സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ ഹൃദ്യമായ നന്ദിപ്രകാശനം നടത്തി.

തിരുവോണ ഓർമ്മകൾ ഉണർത്തി ഓണപ്പാട്ടോടെ ഹെൻട്രിൻ, ജെസ്‌ലിൻ വിജോയും, തേജിനും ചേർന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടപ്പോൾ, തട്ടു പൊളിപ്പൻ ഗാനങ്ങളുമായി ടാനിയാ അനൂപും, ഡോ. ആരോമലും വേദി കയ്യടക്കി. പോപ്പ് ഗാനവുമായി എറിൻ ജോൺ സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി. മരിയ ടോം, ഇവ അന്നാ ടോം, ആൻ മേരി ജോൺസൺ, നിസ്സി ഗിബി, ക്രിസ് ബോസ്, ഏഞ്ചൽ മേരി ജോൺസൺ, ആൻറണി ടോം എന്നിവർ വേദിയിൽ സംഗീതസാന്ദ്രത പകർന്നു.

ജോവൻ, ആൽഫ്രഡ്, ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയ സജൻ, ആൻ അജിമോൻ, ആൻഡ്രിയ, അസിൻ,ജോസ്ലിൻ, ടെസ്സ അനി, ആദ്യ ആദർശ് , അദ്വൈത ആദർശ്, അന്നാ, ലക്സ്മിത പ്രശാന്ത്, മരിയ അനി ജോസഫ്, സാറ സുനിൽ, റീത്ത, ഇഷ ബിബിൻ എന്നിവർ നൃത്തം അവതരിപ്പിച്ചു.,ആതിര, ടെസ്സി, അനഘ,ശാരിക, എന്നിവരുടെ ഗ്രൂപ്പ് ഡാൻസും അൻസാ, അലീന,അന്ന,സോന,ടാനിയ,അനാമിക, അജീന എന്നിവരുടെ ഗ്രൂപ്പ് ഡാൻസും, വൈഗ വിവേക്, ജിൽസ, ഏഞ്ചൽ, ജോസ്‌ലിൻ, ഇവലിൻ, ലെന എന്നിവരുടെ ഗ്രൂപ്പ് ഡാൻസും ഓണാഘോഷത്തിൽ വേദിയിൽ മാസ്മരികത വിരിയിക്കുകയായിരുന്നു. നോയൽ, ക്രിസ്, ജോഷ്, മരിറ്റ, ക്രിസ്സി, ഹൃദ്യ എന്നിവർ നടത്തിയ ഫ്യൂഷൻ ഡാൻസും ആകർഷകമായി.
എൽ ഇ ഡി സ്ക്രീനും, ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്‌മ്മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങൾ എട്ടു മണിക്കൂറോളം നീണ്ടു നിന്നു.

അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: കായിക പ്രേമികളുടെ ഈറ്റില്ലമായ ഹർട്ട് ഫോർഡ്ഷെയറിലെ സ്റ്റീവനേജിൽ അത്യാവേശകരമായ ഓൾ യു കെ T10 ഏകദിന ക്രിക്കറ്റ് മത്സരം സ്റ്റീവനേജ് കൊമ്പൻസും, ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്നു. മറ്റന്നാൾ ഞായറാഴ്ച, സെപ്തംബർ 21 ന് രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങൾക്ക് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയം വേദിയാകും.
കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ക്രിക്കറ്റ് രാജാക്കന്മാർ മാറ്റുരക്കുന്ന അത്യാവേശകരമായ കായിക മാമാങ്കം ഇദംപ്രഥമമായി സ്റ്റീവനേജിൽ ഒരുങ്ങുമ്പോൾ, മത്സരങ്ങൾക്ക് പ്രോത്സാഹനവും, അസുലഭമായ ആവേശ നിമിഷങ്ങൾക്ക് നേർസാക്ഷികളാകുവാനും ഉള്ള വലിയ സുവർണ്ണാവസരമാണ് കായിക പ്രേമികൾക്കായി ഒരുങ്ങുന്നത്.
നാം, ബിഎംസിസി , കൊമ്പൻസ്-ഹോക്സ്, ഫോർട്ട് സിസി, മേർത്യർ ടൈറ്റൻസ്, ലൂട്ടൻ ടസ്‌ക്കേഴ്‌സ്, യുണൈറ്റഡ് സ്‌ട്രൈക്കേഴ്‌സ്, ഫാൽക്കൺ തണ്ടേഴ്സ് എന്നീ എട്ടു ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.
നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടു വേദികളിലായിട്ടാവും ഏക ദിന ക്രിക്കറ്റ് മത്സരം നടക്കുക. എട്ടു ടീമുകൾ നോക്ക്ഔട്ട് അടിസ്ഥാനത്തിലാകും മത്സരിക്കുക.
സ്റ്റീവനേജ് അഖില യു കെ ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.
അത്യാവേശകരമായ ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും, മത്സരത്തിനുള്ള ഫിക്സ്ച്ചർ തയ്യാറായെന്നും, എല്ലാ കായിക-ക്രിക്കറ്റ് പ്രേമികളെയും ഹാർദ്ധവമായി മത്സര വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ലൈജോൺ ഇട്ടീര – 07883226679
മെൽവിൻ അഗസ്റ്റിൻ – 07456281428
അർജുൻ – 07717121991
ശരത് – 07741518558
Venue: Knebworth Park Cricket Sadium,
SG3 6HQ

കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ കന്നി മാസ ശ്രീ അയ്യപ്പ പൂജ, 2025 സെപ്റ്റംബർ 20-ാം തീയതി ശനിയാഴ്ച നടക്കും. രാവിലെ 8:00 മണിക്ക് ഗണപതി ഹോമം. വൈകുന്നേരം 6:30 മുതൽ ഗണപതി പൂജ, ഒറ്റയപ്പം നിവേദ്യം, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.വിനായക സ്വാമിയുടെ ഇഷ്ട വഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമർപ്പിതവുമാകുന്ന ഒറ്റയപ്പം വഴിപാടിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,07973 151975

ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊച്ചുമക്കളെ നോക്കാനായി യുകെയിലെത്തിയ മലയാളി വീട്ടമ്മ ചന്ദ്രി (63) അന്തരിച്ചു. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യയായ ചന്ദ്രി, സതാംപ്ടണിൽ മകൻ സുമിത്തിന്റെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് സെപ്റ്റംബർ 15-നാണ് സതാംപ്ടൺ ജനറൽ ആശുപത്രിയിൽ മരണം സംഭവിച്ചത്.
മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നതാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ യുകെയിലേയ്ക്ക് വന്നപ്പോൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടില്ലാത്തതിനാൽ ആശുപത്രിയിൽ 5000 പൗണ്ടിന്റെ ബിൽ അടയ്ക്കാനുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവും ബന്ധുക്കൾക്ക് വഹിക്കാൻ പ്രയാസമായതിനാൽ ആശങ്കയിലാണ് കുടുംബം.
സുമിത് ടെസ്‌കോ വെയർഹൗസിലും ഭാര്യ ജോയ്‌സ് കെയററായും ജോലി ചെയ്യുന്നു. ചന്ദ്രിയുടെ മറ്റു മക്കൾ സന്ദീപ് (ഒമാൻ), സുശാന്ത് എന്നിവരും മരുമക്കൾ ജോയിസ്, പ്രീജ, സഹോദരങ്ങൾ വാസു, ചന്ദ്രൻ, ശശി എന്നിവരും നാട്ടിലാണ്.
താമരശ്ശേരി: മദ്യലഹരിയിൽ അയൽവാസി യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് നടപടികളിലെ വീഴ്ച വിവാദമാകുന്നു. വീടിനു സമീപം മറ്റൊരു കുട്ടിയെ ഉപദ്രവിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് യുവതി ആക്രമിക്കപ്പെട്ടതെന്നാണ് പരാതി. പുതുപ്പാടി ആനോറമ്മൽ സൗമ്യ (25) യ്ക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് സൗമ്യ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയത്.
എന്നാൽ സ്റ്റേഷനിൽ പരാതി സ്വീകരിച്ച് റസീപ്റ്റ് നൽകാൻ പോലീസ് തയ്യാറായില്ലെന്നാണ് സൗമ്യയുടെ ആരോപണം. അടിവാരം ഔട്ട് പോസ്റ്റിൽ നിന്നും പോലീസെത്തിയ ശേഷം മാത്രമാണ് പരാതി രേഖപ്പെടുത്തിയത്. രാത്രി ആയതിനാലാണ് ഉടൻ റസീപ്റ്റ് നൽകാൻ സാധിക്കാതിരുന്നതെന്ന് പോലീസ് വിശദീകരിച്ചു. യുവതിയുടെ ആരോപണങ്ങളും പൊലീസിന്റെ നിലപാടും പ്രദേശത്ത് ശക്തമായ പ്രതികരണങ്ങൾക്ക് വഴിവച്ചു. സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
കൊച്ചി: നടി റിനി ആൻ ജോർജിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച സംഭവത്തിൽ ഷാജൻ സ്‌കറിയ, രാഹുൽ ഈശ്വർ എന്നിവരടക്കം നാലുപേരെ പ്രതി ചേർത്തു കേസെടുത്തു. എറണാകുളം റൂറൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
നടിയുടെ പരാതി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നേരിട്ട് നൽകിയതിനെ തുടർന്നാണ് നടപടി. ഐടി ആക്ടിലെ സെക്ഷൻ 67, ബി.എൻ.എസ്, കേരളാ പോലീസ് ആക്ട് എന്നിവയുടെ വകുപ്പുകളാണ് ചുമത്തിയത്. റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും യുട്യൂബ് ചാനൽ വഴിയും നടത്തിയ അധിക്ഷേപമാണ് അന്വേഷണ വിധേയമാകുന്നത്. കൂടുതൽ പേരെ പ്രതികളായി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്താൽ മതിയെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചു . 24 മണിക്കൂറും ശൗചാലയം തുറക്കണമെന്ന് മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തിരുത്തിയത്.
ശൗചാലയം ഉപഭോക്താക്കളല്ലാത്തവർ ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യവുമായി പമ്പുടമകൾ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, സിംഗിൾ ബെഞ്ച് പൊതു ജനങ്ങൾക്കും സൗകര്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പമ്പിന്റെ പ്രവൃത്തി സമയത്തേക്ക് മാത്രം പരിമിതപ്പെടുത്തിയാണ് ഡിവിഷൻ ബെഞ്ച് വിധി നൽകിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലൊക്കെയും ഒരുപോലെ തിളങ്ങിയ നടിയാണ് മോഹിനി. ‘പഞ്ചാബി ഹൗസ്’, ‘പരിണയം’, ‘ഗസൽ’, ‘നാടോടി’ തുടങ്ങിയ മലയാള സിനിമകളിലെ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് എന്നും ഓർമ്മിക്കപ്പെടുന്ന താരമായി അവർ മാറി. യഥാർത്ഥ പേര് മഹാലക്ഷ്മി ശ്രീനിവാസൻ ആയിരുന്നെങ്കിലും സിനിമയ്ക്കായി അവർ ‘മോഹിനി’ എന്ന പേരിലാണ് അറിയപ്പെട്ടത്. 1990-കളിൽ തുടർച്ചയായി നൂറിലധികം സിനിമകളിൽ അഭിനയിച്ച് മുന്നേറ്റം നടത്തിയ മോഹിനി പിന്നീട് ഭരതിനെ വിവാഹം കഴിച്ച് അമേരിക്കയിൽ താമസം തുടങ്ങി.
വിവാഹശേഷം രണ്ടു മക്കളുടെ അമ്മയായ മോഹിനി കുടുംബജീവിതത്തിൽ സന്തോഷത്തോടെ മുന്നേറുകയായിരുന്നു. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം കടുത്ത വിഷാദം അവരെ പിടികൂടി. ജീവിതത്തിൽ വലിയ പ്രതിസന്ധികളൊന്നുമില്ലാതെ തന്നെ നിരന്തരം മാനസിക വിഷമം അനുഭവിച്ചതായി അവർ വെളിപ്പെടുത്തി. ആത്മഹത്യക്ക് ഏഴ് തവണ ശ്രമിച്ചിട്ടും ജീവിക്കാൻ തന്നെ വിധിക്കപ്പെട്ടവളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അതിന് പിന്നിൽ ദൈവിക ഇടപെടലുണ്ടെന്ന വിശ്വാസത്തിലേക്കാണ് മോഹിനി തിരിഞ്ഞത്.
ചില ജോത്സ്യന്മാർ ‘ആർക്കോ ക്ഷുദ്രപ്രയോഗം ചെയ്തതാണ് പ്രശ്നത്തിന് കാരണം’ എന്ന് പറഞ്ഞപ്പോൾ ആദ്യം അത് തമാശയായി തോന്നിയെങ്കിലും പിന്നീട് മോഹിനി ആത്മപരിശോധനക്ക് വഴിമാറി. കരിയറിലും കുടുംബജീവിതത്തിലും പ്രശ്നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ വിഷാദം പിടികൂടിയപ്പോൾ, അതൊരു അസാധാരണ അനുഭവമാണെന്ന് അവർ മനസ്സിലാക്കി. ഒടുവിൽ യേശുവിലുള്ള വിശ്വാസമാണ് അവരെ പുതുവഴിയിലേക്ക് നയിച്ചത്. കടുത്ത വിഷാദത്തിന് അടിമയായിരുന്ന അവർക്കു, വിശ്വാസം വഴിയാക്കി സമാധാനം വീണ്ടെടുക്കാൻ കഴിഞ്ഞു.
ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെ കുറിച്ച് അവർ തുറന്നുപറഞ്ഞപ്പോൾ, “യേശു കൂടെയുണ്ടെങ്കിൽ ഒരനർഥവും സംഭവിക്കുകയില്ല” എന്ന ഉറച്ച വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് അവർ വ്യക്തമാക്കി . നെഗറ്റീവ് അനുഭവങ്ങളെ പോസിറ്റീവായി കാണാൻ പഠിപ്പിച്ച വിശ്വാസം തന്നെ ഏറ്റവും വലിയ കരുത്തായെന്നും അവർ പറഞ്ഞു. ഇന്ന് ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള സമാധാന ജീവിതം ആസ്വദിക്കുന്ന മോഹിനി, സിനിമാലോകത്തെ അത്ര സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇപ്പോഴും സ്വന്തം സ്ഥാനം നിലനിർത്തുന്ന നടിയാണ് .
സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും, വാട്സാപ്പിലൂടെ അശ്ലീല വിഡിയോകളും മെസേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശിയെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തേക്കുംകര പുന്നപ്പറമ്പ് താഴത്തുവീട്ടിൽ ടി.കെ.സംഗീത് കുമാറാണ് (29) അറസ്റ്റിലായത്. ഫെയ്സ്ബുക്കിൽ നിന്നാണ് ഇയാൾ പെൺകുട്ടികളുടെ വിവരം ശേഖരിക്കുക.
കോളജിലെ സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും. വാട്സാപ്പിൽ ഗ്രൂപ്പുകൾ നിർമിച്ചും പിന്നീട് നേരിട്ടും ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വിഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശത്തോടു കൂടിയ മെസേജുകളും ഇയാൾ അയച്ചിരുന്നു.
ഇയാളുടെ പക്കൽനിന്ന് ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്ത കേസുകൾ അടക്കം സമാനമായ ഒട്ടേറെ പരാതികൾ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.
സൈബർ ക്രൈം പൊലീസ് അസി. കമ്മിഷണർ ജി.ബാലചന്ദ്രന്റെ നിർദേശപ്രകാരം കോഴിക്കോട് സിറ്റി സൈബർ സെൽ ഇയാളുടെ ഫോൺ നമ്പറുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫെബിൻ, സിപിഒമാരായ ഷമാന അഹമ്മദ്, വി.ബിജു, മുജീബ് റഹ്മാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു