തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തിരിമറിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിലെ പ്രതികള്‍ പണം വകമാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
കേസിലെ പ്രതിയായ ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
പുറത്തു വന്നു . കേസിലെ മറ്റ് പ്രതികളും യു.എന്‍.എ ഭാരവാഹികളും ചേര്‍ന്ന് സംഘടനാ ഫണ്ടില്‍ നിന്ന് വകമാറ്റിയ 73 ലക്ഷത്തിലെറെ രൂപയാണ് ഷബ്‌നയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റിയത്.
കേസിലെ രണ്ടാം പ്രതിയും യുഎന്‍എ സംസ്ഥാന പ്രസിഡന്റുമായ ഷോബി ജോസഫ് 4,28,311 രൂപയാണ് ഷബ്‌നയുടെ ആക്‌സിസ് ബാങ്കിലെ എന്‍.ആര്‍.ഒ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മൂന്നാം പ്രതിയും ജാസ്മിന്‍ ഷായുടെ ഡ്രൈവറുമായ നിധിന്‍ മോഹന്‍ 20,38,000 രൂപയും നാലാം പ്രതിയും യുഎന്‍എ ഓഫീസ് സ്റ്റാഫുമായ ജിത്തു 3,08,000 രൂപയും നിക്ഷേപിച്ചു.
യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഷബ്‌നയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് 2,98,000 രൂപയാണ്. ഇങ്ങനെ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ടും കേസിലെ പ്രതികളടക്കം യുഎന്‍എയുമായി ബന്ധമുള്ളവരില്‍ നിന്നുമായി ഷബ്‌നയുടെ അക്കൗണ്ടിലേക്കെത്തിയത് 73,61,872 രൂപയാണ്.
ആക്‌സിസ് ബാങ്കിന് പുറമെ കേരളത്തിലെ അഞ്ച് ബാങ്കുകളില്‍ കൂടി ഷബ്‌നയ്ക്ക് അക്കൗണ്ടുകളുണ്ട്. സമാനരീതിയില്‍ മറ്റ് അക്കൗണ്ടുകളിലേക്കും പണമെത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൊച്ചി ∙ പ്രണയം നിരസിച്ചതിനു സഹപാഠിയുടെ ക്രൂരമർദനത്തിന് ഇരയായ വിദ്യാർഥിനിക്കു കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടേക്കുമെന്ന് ഡോക്ടർമാർ. വിദ്യാർഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷം ശസ്ത്രക്രിയ നടത്താമെന്നാണു ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാലും കേൾവിശക്തി പൂർണമായും തിരിച്ചു കിട്ടുമെന്ന് ഉറപ്പു നൽകിയിട്ടില്ല.
ഇപ്പോൾ ഇടുക്കിയിലെ വീട്ടിലാണു പെൺകുട്ടി. യുവാവിന്റെ ആക്രമണത്തിൽ മാനസികമായി തകർന്ന കുട്ടി സാധാരണ നിലയിലായിട്ടില്ല. ഉണർന്നെഴുന്നേൽക്കുമ്പോൾ ചെവിയിൽ അടിയുടെ ശബ്ദം മുഴങ്ങുന്നെന്നാണു കുട്ടി പറയുന്നത്. പലതവണ അടിയേറ്റതിനാൽ ചെവിക്കുള്ളിലെ മുറിവ് ഗുരുതരമാണ്. ഇയർ ബാലൻസിങ്ങിന്റെ ബുദ്ധിമുട്ടുള്ളതിനാൽ എഴുന്നേറ്റു നടക്കാൻ സാധിക്കുന്നില്ല. ഷൂസിട്ട് ചവിട്ടിയതിനാൽ കാലിനും മുറിവുണ്ട്.
വിദ്യാർഥിനിയെ മർദിച്ച യുവാവിനെ കോളജിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചത് അടക്കമുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ചികിത്സയ്ക്കായി കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു സഹായവുമുണ്ടായില്ലെന്നും കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.
കഴിഞ്ഞ 18ന് ആണ് ഇടുക്കിയിലെ സ്വകാര്യ കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനി സഹപാഠിയുടെ ക്രൂരമർദനത്തിന് ഇരയായത്. ഉച്ചയ്ക്കു ക്ലാസിലെ ആൺകുട്ടികൾ ഊണു കഴിക്കാൻ പോയപ്പോൾ യുവാവ് ക്ലാസിൽ കയറി കതക് അകത്തുനിന്നു പൂട്ടിയ ശേഷം വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനികൾ കതക് ചവിട്ടിത്തുറന്ന് ഒച്ചവച്ച ശേഷമാണ് യുവാവ് പിന്മാറിയത്. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവത്രേ. പിന്നീട് പെൺകുട്ടി പ്രണയത്തിൽനിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.
മുംബൈ: വിഷാദ രോഗിയായ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത് ബലാത്സംഗത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം പാസ്റ്റര്‍ യുവതിയുമായി ഒരു റിസോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുന്നത് ഒരു ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയോട് ചോദിച്ചപ്പോള്‍ നിരന്തരമായ ലൈംഗിക അതിക്രമമാണ് യുവതി സഹിച്ചിരുന്നതെന്ന് വ്യക്തമായി. മുംബൈ വാസെയില്‍ പ്രയര്‍ സെന്റര്‍ നടത്തുന്ന 45കാരനായ പാസ്റ്ററാണ് 21 കാരിയായ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത് പീഡനത്തിന് ഇരയാക്കിയത്.
ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ അസുഖങ്ങള്‍ മാറ്റുമെന്ന അവകാശവാദത്തോടെയാണ് പാസ്റ്റര്‍ പ്രയര്‍ സെന്റര്‍ നടത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് യുവതി ആദ്യമായി ഇവിടെ എത്തുന്നത്. പിന്നീട് സന്ദര്‍ശനം പതിവായി. ചില ദിവസങ്ങളില്‍ യുവതിയെ സെന്ററിലാക്കി മാതാപിതാക്കള്‍ മടങ്ങിയിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ പാസ്റ്റര്‍ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത് ശേഷം പല റിസോര്‍ട്ടുകളിലും കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, തിരികെ വീട്ടില്‍ എത്തിയ ശേഷം യുവതി ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞതുമില്ല. ഇങ്ങനെ ഒരു റിസോര്‍ട്ടില്‍ നിന്ന് മടങ്ങുമ്ബോഴാണ് യുവതിയുടെ ബന്ധു ഇവരെ കണ്ടത്. തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. റിസോര്‍ട്ടില്‍ പോകുന്ന കാര്യത്തെ കുറിച്ച് അവര്‍ക്ക് ഒരു അറിവുമുണ്ടായിരുന്നില്ല
പാറ്റ്ന: ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് പുറത്താക്കിയെന്ന് പരാതി.കഴിഞ്ഞ മൂന്നുമാസമായി റാബ്റി ദേവിയും കുടുംബവും തനിക്ക് ഭക്ഷണംപോലും നല്‍കുന്നില്ലെന്നും അടുക്കളയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയെന്നും ആരോപിച്ച ഐശ്വര്യ ഭര്‍തൃസഹോദരി മിസ ഭാരതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നതെന്നും പറഞ്ഞു.
തന്റെ മാതാപിതാക്കളാണ് ദിവസങ്ങളായി തനിക്ക് ഭക്ഷണമെത്തിച്ചു നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഐശ്വര്യ റായി തന്നെയാണ് ഭര്‍തൃമാതാവ് റാബ്റി ദേവിയും ഭര്‍തൃസഹോദരി മിസ ഭാരതിയും ചേര്‍ന്ന് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.
മിസ ഭാരതി തന്നെ നിരന്തരം ഉപ്രദവിക്കാറുണ്ടെന്നും റാബ്റിയും മിസയും ചേര്‍ന്നാണ് തന്നെ പുറത്താക്കിയതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. തേജ് പ്രതാപ് യാദവ്- ഐശ്വര്യ റായ് വിവോഹ മോചനക്കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
പിറവം വലിയപള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തതോടെ യാക്കോബാ വിശ്വാസികള്‍ ഇന്നലെ കുര്‍ബാന അര്‍പ്പിച്ചത് തെരുവില്‍.. കുരിശു പള്ളിക്ക് സമീപം താത്ക്കാലിക ബലിപീഠമൊരുക്കിയായിരുന്നു കുര്‍ബാന. വലിയ പള്ളിയില്‍ കന്യാമറിയത്തിന്റെയും പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെയും ഗീവര്‍ഗീസ് സഹദായുടെയും നാമത്തിലുള്ള ബലിപീഠത്തില്‍ കുര്‍ബാനകണ്ടു ശീലിച്ച വിശ്വാസികളുള്‍പ്പെടെ പ്രായമായ സ്ത്രീകളിലധികം പേരും നിറകണ്ണുകളോടെയാണ് പൊതു നിരത്തില്‍ ബലിയര്‍പ്പിച്ചത്.
യാക്കോബായ വിഭാഗത്തിന്റെ പൂര്‍ണ അധീനതയിലായിരുന്നു വലിയ പള്ളി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അവരെ ഒഴിപ്പിച്ച് ജില്ലാഭരണകൂടം പള്ളി ഏറ്റെടുത്തത്. ഇന്നലെ കുര്‍ബാനയ്ക്ക് വികാരിയുടെ ചുമതലയുള്ള ഫാ. വര്‍ഗീസ് പനിച്ചിയില്‍ കാര്‍മികത്വം നല്‍കി. കുര്‍ബാന കഴിഞ്ഞശേഷം വിശ്വാസികള്‍ ടൗണില്‍ പ്രകടനം നടത്തി. ‘ഇല്ല, ഇല്ല വിട്ടുതരില്ല, പിറവം പള്ളി വിട്ടുതരില്ല’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. കോടതി വിധിയനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം വലിയ പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചു. കാതോലിക്കേറ്റ് സെന്ററില്‍ ഒത്തുകൂടിയശേഷം രാവിലെ ഏഴുമണിയോടെയാണ് വിശ്വാസികള്‍ വലിയ പള്ളിയിലേക്ക് നീങ്ങിയത്.
അപ്രതീക്ഷിതമായി ആലിപ്പഴം വീണതിന്റെ സന്തോഷത്തിലാണ്. കനത്ത കാറ്റും ഇടിമിന്നലും മഴയും അവഗണിച്ചു പലരും പുറത്തിറങ്ങി ആലിപ്പഴം ശേഖരിക്കാന്‍ എത്തി. പെരുമഴയത്തും ആലിപ്പഴം വാരിക്കൂട്ടാനുള്ള തിരക്കിലായിരുന്നു ആളുകള്‍. കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം എന്നിവിടങ്ങളിലാണ് ആലിപ്പഴത്തിന്റെ പെരുമഴ പെയ്തത്. ഇതോടെ നാട് ആവേശത്തിലായി. ഐസ് കഷണം മുതല്‍ വലിയ ആലിപ്പഴങ്ങളാണ് പെയ്തിറങ്ങിയത്. ശക്തമായ കാറ്റിന്റെ അകമ്ബടിയോടെ എത്തിയ മഴയുടെ തുടക്കത്തില്‍ അപ്രതീക്ഷിതമായി ആലിപ്പഴം വീഴുകയായിരുന്നു.
കനത്ത മഴയ്‌ക്കൊപ്പം വലിയ ശബ്ദത്തോടെ ആലിപ്പഴവും വന്ന് പതിക്കുകയായിരുന്നു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ പള്ളിയുടെ മുറ്റം, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, എംസി റോഡ് എന്നിവിടങ്ങളിലൊക്കെ ആലിപ്പഴം കൊണ്ട് നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറവിലങ്ങാട് മേഖലയില്‍ ആലിപ്പഴം വീഴുന്നതെന്നു കാരണവന്മാര്‍ വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദിന്റെ പ്രധാന അംഗരക്ഷകരിലൊരാൾ വെടിയേറ്റ് മരിച്ചു. മേജർ ജനറൽ അബ്ദുൾഅസീസ് അൽ ഫഖാം ആണ് വെടിയേറ്റു മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് വെടി വെക്കുകയായിരുന്നെന്നാണ് വിവരം. ഇതൊരു വ്യക്തിപരമായ തർക്കത്തിനു പിന്നാലെയാണെന്ന് ദേശീയ ടെലിവിഷൻ പറഞ്ഞു.
വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ല. അവ്യക്തമായ കാര്യങ്ങളാണ് സോഷ്യല് മീഡിയയിൽ പ്രചരിക്കുന്നത്. സൽമാൻ രാജാവിനോട് മേജർ ജനറൽ അബ്ദുൾഅസീസ് പുലർത്തിയിരിന്ന വിധേയത്വം വ്യക്തമാക്കുന്ന ഫോട്ടോകളും ആദരാഞ്ജലിക്കുറിപ്പുകളും പ്രചരിക്കുന്നുണ്ട്.
സൗദി സ്റ്റേറ്റ് ടെലിവിഷൻ ഒരു ട്വീറ്റിലൂടെയാണ് മരണം അറിയിച്ചത്. ജിദ്ദയിൽ വെച്ച് ഒരു വ്യക്തിപരമായ തർക്കത്തിനിടെ വെടിയേറ്റു മരിച്ചു എന്ന് ചുരുങ്ങിയ വാക്കുകളിലായിരുന്നു ട്വീറ്റ്.
മേജർ ജനറൽ അബ്ദുൾഅസീസിന്റെ ഒരു സുഹൃത്താണ് വെടി വെച്ചതെന്ന് സൗദ് പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഒരു സൗദി പൗരനും ഒരു ഫിലിപ്പിൻ പൗരനും പരിക്കേറ്റതായും ഈ റിപ്പോർട്ട് പറഞ്ഞു. വെടി വെച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണത്തിൽ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കുണ്ട്.
രാജാക്കന്മാരുടെ സൂക്ഷിപ്പുകാരൻ എന്നാണ് മേജർ ജനറൽ അബ്ദുൾഅസീസിനെ ഒകാസ് പത്രം വിശേഷിപ്പിച്ചത്.
അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ഇംപീച്ച്മെന്റിനു ഡെമോക്രാറ്റുകള്‍ തയ്യാറെടുക്കുന്നതിനിടെ ട്രംപും അദ്ദേഹത്തിന്‍റെ സ്വകാര്യ അഭിഭാഷകനുമായ റൂഡി ജിയൂലിയാനിയുടെ നേതൃത്വത്തിലുള്ള തീവ്രവലതു സൈന്യവും രൂക്ഷമായ വാക്കുകളുമായി തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ നിന്ന് തന്നെ തടയാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെന്ന് പറഞ്ഞ ട്രംപ്, ജനങ്ങളുടെ സുരക്ഷയും ആരോഗ്യപരിരക്ഷയും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും തുറന്നടിച്ചു.
‘ഉക്രെയ്ൻ പ്രോസിക്യൂട്ടർമാരിൽ നിന്നുള്ള സത്യവാങ്മൂലങ്ങള്‍’ എന്ന പേരില്‍ പരസ്‌പരബന്ധമില്ലാത്ത കാര്യങ്ങളാണ് ജിയൂലിയാനി ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ വിളിച്ചു പറഞ്ഞത്. അജ്ഞാത വിസിൽബ്ലോവറേയും ഡെമോക്രാറ്റുകളും ഇരുവരും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ട്രംപിന്‍റെ നിര്‍ദേശപ്രകാരമാണ് ജിയൂലിയാനി ഉക്രെയിനിയന്‍ അധികൃതരുമായി സംസാരിച്ചത് എന്നതിന് തെളിവുകളുണ്ടായിട്ടും അദ്ദേഹം ആ വാദം തള്ളിക്കളഞ്ഞു. പകരം ‘ഞാൻ ജോ ബൈഡനെക്കുറിച്ച് അന്വേഷിച്ചില, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റൺ ഉക്രെയിനുമായി നടത്തിയ ഗൂഡാലോചനയെ കുറിച്ചാണ് അന്വേഷിച്ചതെന്നാണ്’ അദ്ദേഹം പറയുന്നത്.
അതിനിടെ, ‘ഇത്തരത്തില്‍ മനപ്പൂര്‍വ്വം കല്ലുവെച്ച നുണകള്‍ മാത്രം പ്രചരിപ്പിക്കുന്ന ജിയൂലിയാനിയെ’ ചര്‍ച്ചകള്‍ക്ക് വിളിക്കരുതെന്ന് ബൈഡന്‍റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ പ്രമുഖ ചാനലുകളുടെ മേധാവികള്‍ക്ക് എഴുതിയതായി ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് സംബന്ധിച്ച അന്വേഷണം വീണ്ടും ചൂടുപിടിപ്പിച്ചുകൊണ്ട് ഇത്തവണയും മേല്‍ക്കൈ നേടാന്‍ കഴിയുമോയെന്നാണ് ട്രംപും സംഘവും നോക്കുന്നത്.
പരാതി നൽകിയ വിസിൽബ്ലോവർക്കെതിരെയും ട്രംപ് രംഗത്തെത്തിക്കഴിഞ്ഞു. ‘ഒരു വിദേശ നേതാവുമായി നടത്തിയ വ്യക്തമായ സംഭാഷണത്തെ തീര്‍ത്തും കൃത്യമല്ലാത്തതും വഞ്ചനാപരവുമായ രീതിയിൽ’ അവതരിപ്പിക്കുകയാണ് വിസിൽബ്ലോവർ ചെയ്തതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതുകൊണ്ട് അദ്ദേഹത്തെ നേരില്‍ കാണണമെന്ന് പറഞ്ഞ ട്രംപ് ‘ഈ വ്യക്തി യുഎസ് പ്രസിഡന്റിനെതിരെ ചാരപ്പണി നടത്തുകയായിരുന്നോ?’ എന്നും ചോദിച്ചു. ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ മുൻനിരയിലുള്ള ഇന്റലിജൻസ് കമ്മിറ്റി ചെയർമാനായ ആദം ഷിഫ് അടക്കമുള്ളവരെയും ട്രംപ് വെറുതെ വിട്ടില്ല.
അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ഉക്രെയിനുമായുള്ള ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് പ്രതിനിധിസഭ ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിനുമായും സൗദി നേതാക്കളുമായും ട്രംപ് നടത്തിയ ഫോൺ സംഭാഷണങ്ങൾ ചോരാതിരിക്കാൻ കടുത്ത നടപടികളാണ് വൈറ്റ് ഹൌസ് കൈകൊണ്ടിട്ടുള്ളത്. അത്യാധുനിക കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് ഫോൺ വിവരങ്ങൾ സുരക്ഷിതമാക്കിയതായാണ് റിപ്പോർട്ടുകൾ.
കൊടുങ്ങല്ലൂരിൽ യുവാവിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം നാടുവിട്ട കൊലയാളികളെ തേടി പൊലീസ് സംഘം ഒഡീഷയിലേക്ക് തിരിച്ചു. കൊലയാളികളായ നാലുപേരും ഒഡീഷക്കാരായ കെട്ടിട നിർമാണ തൊഴിലാളികളാണ്.
കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി വിജിത്താണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നിറങ്ങിയ ശേഷം വിജിത്തിനെ കാണാതായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ക്യാംപ് ചെയ്യുന്ന സ്ഥലത്ത് കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡീഷക്കാരും വിജിത്തും തമ്മിൽ തർക്കത്തിനിടെ കൊലപ്പെടുത്തിയതാകാം. സംഭവ ദിവസം തന്നെ ഒഡീഷ സംഘം മുങ്ങി. ട്രെയിൻ മാർഗം നാട്ടിലേയ്ക്ക് മുങ്ങിയതാകാം . ഇവരുടെ നാട്ടിലെ വിലാസം കരാറുകാരൻ പൊലീസ് സ്‌റ്റേഷനിൽ നൽകിയിരുന്നു.
ഈ വിലാസം പിൻതുടർന്നാണ് കൊടുങ്ങല്ലൂർ പൊലീസ് ഒഡീഷയിലേക്ക് തിരിച്ചത്. പതിമൂന്നംഗ സംഘമാണ് അന്വേഷിക്കാൻ പോയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം . ചത്തീസ് ഗഡിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായിരുന്നു വി ജിത്ത്. ഓണത്തിന് നാട്ടിൽ വന്നതായിരുന്നു. മടങ്ങാനിരിക്കെയാണ് കൊലപാതകം.
ജമൈക്കയുെട ഷെല്ലി ആന്‍ ഫ്രേസര്‍ നാലാംതവണയും ലോകത്തിലെ വേഗമേറിയ വനിതതാരം. മിക്സ്ഡ് റിലേയില്‍ രണ്ടുദിവസത്തിനിടെ രണ്ടാം തവണ ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ച് അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ട്രിപ്പിള്‍ ജംപില്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയിലര്‍ നാലാംതവണയും ലോകചാംപ്യനായി.
രണ്ടുവയസുകാരന്‍ മകന്‍ സിയോനെ സാക്ഷിനിര്‍ത്തി ഷെല്ലി ആന്‍ ഫ്രേസര്‍ ലോകത്തിലെ വേഗമേറിയ വനിതയായി. വേഗമേറിയ അമ്മയും.
കുഞ്ഞിന് ജന്‍മം നല്‍കിയശേഷം ട്രാക്കിലേയ്ക്ക് മടങ്ങിയെത്തിയ 32കാരിക്ക് പിന്നിലായി ബ്രിട്ടന്റെ യുവതാരം ഡിന ആഷര്‍ സ്മിത്തും ഐവറി കോസ്റ്റിന്റെ മേരി ടാലുവും. ഒളിംപിക്സ് ചാംപ്യന്‍ ഇലെയ്ന്‍ സ്മിത്തിന് മെഡല്‍പട്ടികയില്‍ ഇടംപിടിക്കാനായില്ല.മിക്സ്ഡ് റിലേയില്‍ സ്ഥിരം ഫോര്‍മുലയില്‍ നിന്ന് മാറി ആദ്യരണ്ടുലാപ്പില്‍ പുരുഷതാരങ്ങളെ ഇറക്കി പോളണ്ട് തുടക്കത്തില്‍ വമ്പന്‍ ലീഡ് നേടിയെങ്കിലും മൈക്കിള്‍ ചെറി അവസാനലാപ്പിലെ കുതിപ്പിലൂടെ അമേരിക്കയെ ലോകറെക്കോര്‍ഡോടെ പൊന്നണിയിച്ചു.
ജമൈക്ക വെള്ളിയും ബഹ്റൈന്‍ വെങ്കലവും നേടിയപ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിയ പോളണ്ട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സീസണിലെ മികച്ച സമയംകണ്ടെത്തിയെങ്കിലും ഇന്ത്യ ഏഴാം സ്ഥാനം മാത്രം. 17.92 മീറ്റര്‍ ദൂരംമറികടന്നാണ് ട്രിപ്പിള്‍ജംപ് ഇതിഹാസം അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയിലര്‍ നാലാം തവണയും ലോകചാംപ്യനായത്.