ഡോക്ടർ എ. സി. രാജീവ് കുമാർ
ഓണം പോന്നോണം തുടങ്ങുക അത്തം മുതൽ ആണല്ലോ. വീടും പരിസരവും വീട്ടുപകരണങ്ങളും ഒക്കെ വൃത്തിയാക്കൽ ഓരോ ദിവസവും ആയി ചെയ്തു വരും. പിന്നീടുള്ള ഓരോ ദിവസവും ഓരോ ഇനം വറ ആണ്. കടല മാവ് കൊണ്ടുള്ള പക്കാവട ഒരു ദിവസം. അടുത്തത് അരി അരച്ചുള്ള കളിയടക്ക കുഴലപ്പം ഒറോട്ടി ഇനങ്ങൾ. ഉപ്പേരി ആണ് അടുത്തത്. ഏത്തക്ക ഉപ്പേരി പല ഇനം. വട്ടം അരിഞ്ഞത്, കനം കുറച്ച് വട്ടം അരിഞ്ഞത്, വട്ടം നടുവെ മുറിച്ചത്, നാലൊന്ന്, ചക്കര വരട്ടിക്ക് കനം ഉള്ളത് ഇങ്ങനെ പല തരം.
അച്ചപ്പം, ഗോതമ്പ് ഡയമാൺ കട്ട്, അത് തന്നെ പഞ്ചസാര വഴറ്റിയത്. വറ ഇനങ്ങൾ ഓരോന്ന് ബിസ്‌ക്കറ്റ് പാട്ടകളിൽ ആക്കി മറ്റുകയാണ് ചെയ്ക.
ഓരോ ദിവസവും ഓണ പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ വറ മണം അടിച്ചു അടുക്കളയിൽ ചെല്ലുമ്പോൾ മുറത്തിൽ അതാതു ദിവസം വറക്കുന്നവ ചൂട് ആറാൻ വെച്ചിരിക്കുന്നുണ്ടാവും. അതിൽ കുറേ എടുത്ത് നിക്കറിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് നടന്നുള്ള തീറ്റി ആയിരുന്നു രസം. ഉത്രാട നാളിൽ ചന്തയിൽ നിന്നും ഒത്തിരി പച്ചക്കറികളുമായി അച്ഛൻ വരുന്നത് ഓർക്കുന്നു. തിരുവോണ സദ്യ ഒരുക്കങ്ങൾ ഉച്ചക്കേ തുടങ്ങും.
പിറ്റേന്ന് തിരുവോണം നാളിൽ തേങ്ങ തിരുമ്മുന്ന ശബ്ദം കേട്ട് ആയിരിക്കും ഉണരുക. പായസത്തിനുള്ള തേങ്ങാ പാൽ എടുക്കാൻ. പായസം ഉണ്ടാക്കി അച്ഛൻ കുളി കഴിഞ്ഞെത്തുമ്പോൾ ഞങ്ങൾ കുട്ടികൾക്ക്. നിലത്ത് പായ വിരിച്ചു തൂശൻ ഇലയിൽ ചോറ് വിളമ്പുന്നതോടെ സദ്യ തുടങ്ങി. ഊണ് കഴിഞ്ഞ് ഊഞ്ഞാൽ ആട്ടം, നിരകളി, തായം, പകിടകളി ഒക്കെ ആയി വൈകുന്നേരം ആക്കും. വൈകിട്ട് മുറ്റത്ത് എല്ലാരും കൂടി കഥകൾ പറഞ്ഞ് രാത്രി ഉറക്കത്തിലേക്ക് പോകുന്നതോടെ ഓണം കഴിഞ്ഞു.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
ഷിബി ചേപ്പനത്ത്
ലണ്ടൻ:- പരിശുദ്ധ സുറിയാനി സഭയുടെ യുകെ ഭദ്രാസന കുടുംബ സംഗമം 2024 സെപ്റ്റംബർ 28, 29 ശനി, ഞായർ തീയതികളിൽ ലെസ്റ്റർ സെന്റ് മേരീസ് ഇടവകയുടെ ആതിഥേയത്വത്തിൽ ലെസ്റ്ററിലുള്ള പ്രജാപതി ഹാളിൽ വച്ചു നടത്തപ്പെടുന്നു. യുകെ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടുംബ സംഗമത്തിന്റെ മുഴുവൻ ക്രമീകരണങ്ങളും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ ഏകോപിപ്പിച്ച് ഭംഗിയായി നടത്തിവരുന്നു.
28 ശനിയാഴ്ച രാവിലെ 8 മണി മുതൽ വിശ്വാസികളെ സ്വീകരിക്കുന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. മുഖ്യാതിഥിയായി എഴുന്നുള്ളി വന്ന് പ്രസ്തുത ചടങ്ങിന്റെ ഉൽഘാടനം നിർവഹിക്കുന്നത് മാർത്തോമ്മാ സഭയുടെ നിലക്കൽ ഭദ്രാസനാധിപൻ റിട്ട. റവ.ഡോ. ജോസഫ് മാർ ബർണാബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ആയിരിക്കും. ചടങ്ങിൽ ഇടവക മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കേരളത്തിൽ നിന്നും വരുന്ന ഡോ. സി ഡി വർഗീസ് സാർ നയിക്കുന്ന കുടുംബ നവീകരണ സെമിനാറുകളും, കുട്ടികൾക്കും, കൗമാരക്കാർക്കും പ്രത്യേകം ബൈബിൾ ക്ലാസുകളും അന്നേദിവസം നടത്തപ്പെടും. വെകിട്ട് സന്ധ്യാപ്രാത്ഥനക്കു ശേഷം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ളവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടും.
29 ഞായറാഴ്ച രാവിലെ 8.30 പ്രഭാത പ്രാത്ഥനയും മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഭദ്രാസനടിസ്ഥാനത്തിൽ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബാനയോടും കൂടി നടത്തപ്പെടും. തുടർന്ന് പ്രദക്ഷിണം ആശീർവാദം പൊതു സമ്മേളനം ഉച്ചഭക്ഷണം കൊടിയിറക്ക് എന്നിവയോടുകൂടി കുടുംബസംഗമത്തിന് തിരശ്ശീല വീഴും.
ആയിരത്തിൽ പരം വിശ്വാസികൾ സെപ്റ്റംബർ 15 ന് അവസാനിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ വഴിയായി ഇതിനോടകം പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന വിവരം ഭഭ്രാസന നേതൃത്വം അറിയിച്ചു കഴിഞ്ഞു. ഇനിയും കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരും കൂടുതൽ വിവരങ്ങൾ ആഗ്രഹിക്കുന്നവരും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
Fr. ABIN MARKOSE- (GENERAL CONVENOR)
07404240659
SHIBI CHEPPANATH
(MSOC UK TREASURER)
07825169330.
വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പിൽ റെനീഷി(31)നെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്പിൽ കൺട്രോൾ റൂമിൽ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്.
മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മർദിച്ചതെന്നാണ് പരാതി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയോളം ചികിത്സയിലായിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളിൽ സ്ഥിരം സാന്നിധ്യമാണ് റെനീഷ്. പെൺകുട്ടിയുടെ വീട്ടുകാർ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി അനുസരിച്ച് ഗാർഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു.
കരിപ്പൂർ വിമാനത്താവളത്തില്‍ പ്രവേശനഫീസ് ഈടാക്കുന്നത് അനധികൃമായിട്ടാണെന്ന പരാതി വ്യാപകം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാൻ പാടില്ലെന്നിരിക്കെയാണ് ഈ കൊള്ള. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളില്‍ നിന്നും 40 രൂപയാണ് അനധികൃത പ്രവേശനഫീസായി പിരിക്കുന്നത്.
ഇത് വാങ്ങാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇത് കാരണം അകത്തേക്ക് പ്രവേശിക്കാതെ കവാടത്തിന് മുന്നില്‍ ആളെ ഇറക്കുകയാണ് പല വാഹനങ്ങളിലെയും ഡ്രൈവർമാർ ചെയ്യുന്നത്. എല്ലാ സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ നിന്നും പ്രവേശനഫീസ് എന്ന പേരില്‍ കരാറുകാർ പണം പിരിക്കുകയാണ്. പ്രവേശനഫീസ് കൊടുത്ത് അകത്ത് കയറുന്ന വാഹനങ്ങള്‍ക്ക് രസീത് കൊടുക്കുന്നില്ല.
രസീത് ചോദിക്കുന്നവർക്ക് സ്വകാര്യമായി പണം തിരികെ നല്‍കുന്നുമുണ്ട്. യാത്രക്കാരും വിവിധ സംഘടനകളും ഈ അനധികൃത പണപ്പിരിവിനെതിരെ രംഗത്ത് വരുന്നുണ്ടെങ്കിലും എയർപോർട്ട് അതോറിറ്റി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നേരത്തെ, കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്കേർപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. പിഴ ചുമത്തുമെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ അധികൃതർ പിൻവാങ്ങി. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു ബോർഡ് കരിപ്പൂർ വിമാനത്താവളത്തില്‍ സ്ഥാപിച്ചത്.
വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാല്‍ 500 രൂപ പിഴ ഇടാക്കുമെന്നും ബോർഡില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തിയതോടെയാണ് ബോര്‍ഡ് മാറ്റി പ്രശ്നം തീര്‍ത്തത്.
ജിമ്മി മൂലംകുന്നം
യുകെയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബർമിംഗ്ഹാം മിഷനായ സാറ്റിലി ഇടവകയിൽ സ്വീകരണം നൽകും. സെപ്റ്റംബർ 16-ാംതീയതിയാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇവിടെ എത്തിച്ചേരുന്നത് .
അന്നേ ദിവസം വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയിൽ പരിശുദ്ധ പിതാവിനോടൊപ്പം രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും കാർമികത്വം വഹിക്കും. തദവസരത്തിൽ വിശുദ്ധ കുർബാനയിലും വിശുദ്ധ കർമ്മങ്ങളിലും ഇടവക ജനങ്ങൾ മുഴുവനും ഒന്നിച്ച് പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാ ഇടവക കുടുംബങ്ങളെയും വികാരി ഫാ. ടെറിൻ മുല്ലക്കര വളരെ സ്നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നു.
ശ്രീകുമാരി അശോകൻ
ഓണത്തുമ്പി പാടൂ നീ
ഓമൽ പാട്ടുകൾ പാടൂനീ
ഓണത്തപ്പനെ എതിരേൽക്കാൻ ഓണച്ചിന്തുകൾ പാടൂ നീ
പാണൻപാടിയ പഴംപാട്ടിൽ
പൂന്തേനൂറും പൊൻപാട്ടിൽ
നാവോറെല്ലാം പൊയ്പ്പോകും
നാട്ടിൽ ലസിക്കും ശ്രീയെല്ലാം.
താരകൾ പൂക്കും മാനത്ത്
താരുകൾ വിടരും താഴത്തു
തുമ്പിപ്പെണ്ണേ കുഞ്ഞോളേ
തുള്ളുത്തുള്ളി നീ വായോ.
ഓണത്തപ്പൻ വന്നാലോ
ഓണസദ്യ ഒരുക്കാലോ
ഓണസദ്യ കഴിച്ചിട്ട്
ഓണക്കോടിയുടുക്കാലോ.
ഓണക്കോടിയുടുത്തിട്ടു
ഓണപ്പാട്ടുകൾ പാടാലോ
ഓണപ്പാട്ടുകൾ പാടീട്ടു
ഓമൽക്കളികൾ തുടരാലോ
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം
ജേക്കബ് പ്ലാക്കൻ
ഓണപ്പൂവിനുൾപ്പൂവിനുള്ളിൽ ഓമൽകിനാവിൻ തേന് ..
ആവണിത്തണു
നീർമണി മുത്തിൽ
പൊന്നാവണി
പൊൻവെയില് ..
കാണാക്കിളിയുടെ പാട്ടിൽ ഓണത്തപ്പന്റെ തെയ്യാട്ടം..!
തോണിപ്പാട്ടിനീണത്തിൽ കരുമാടിക്കുട്ടന്റെ ഓണതോണി ..!
വെയിൽമഴ എഴുത്താണിവിരലാൽ
പുഴമാറത്തോത്തിരി
ഇക്കിളി വൃത്തങ്ങൾ വരച്ചുമാച്ചു ..!
നാണത്താലഴകെഴും
കുട്ടനാട്ടെ പെണ്ണിന്റെ കവിളിൽ കുങ്കുമപ്പൂ ഛായം തെളിഞ്ഞുനിറഞ്ഞു ..!
ഓണത്തുമ്പികൾ സ്വർണ്ണപൂക്കളായി തഞ്ചുമ്പോളോണത്തിനോർമ്മകൾ പൂത്തപോലെ ..!
അങ്ങേവീട്ടിലെ തുഞ്ചോല തുമ്പത്ത് ഓലെ ഞാലിക്കിളിയുമൊരു ഊഞ്ചോലിട്ടു ..!
മുറ്റത്തിനാരോ മൂക്കുത്തിയിട്ടപോൽ മിന്നിത്തിളങ്ങുന്നുപൂക്കളങ്ങൾ ..!
കാറ്റിനോടാരോ പ്രണയം പറഞ്ഞപോൽ തുള്ളികളിക്കുന്നിതാ പൂമരക്കൊമ്പേൽ ..!
പൊന്നാര്യൻപാടത്ത് പുന്നെല്ല് കൊയ്യാൻ
പയ്യാരം ചൊല്ലി പറക്കുന്നു മാടത്തകൾ ..!
ഓണം വന്നുണ്ണിയോണം ..മലയാള മണ്ണിലിന്നോണം വന്നു ..
കാണമറയെത്തെ വിണ്ണിലിരുന്നെന്റെ,യുണ്ണി ഓണപ്രകൃതി കണ്ടാഹ്ലാദിക്കുകയാവാം ..!
ഓണമായാലും ഓണനിലാവായാലും കാണുന്നതിലൊക്കെയീ,യമ്മക്കാണുന്നതെന്നുണ്ണിതൻ മുഖമല്ലോ ..!
കണ്ണിലെ കരിമുകിൽപൊയ്യാതെ …
തെല്ലും പൊഴിക്കാതെ …
കരളിലെ കദനകടലലകൾ കാട്ടാതെ ..ഒട്ടും മൊഴിയാതെ ..!
ഓണത്തിനുണ്ണാനമ്മ,യുണ്ണിക്കുംമൊരു കൂമ്പില ഓർത്തുവെച്ചു ..!
ഉണ്ണിവരില്ലിനി,യൊരിക്കലും ,
ഉണ്ണാനെന്നറിഞ്ഞിട്ടും..
ഉണ്ണിക്കൊരില,യമ്മ ഓർത്തുവെച്ചു ..!
മറക്കാനറിയാത്ത ഓർമ്മകളാ,ലമ്മ ഓണത്തി,നുണ്ണിക്കും കണ്ണീരുറഞ്ഞ മിഴികളാൽ
തുമ്പില,യൊന്നോർത്തുവെച്ചു !
മാമ്പൂ മാങ്കനിയായിവീണു …മുറ്റത്തെ തൈമാവ് മുത്തശ്ശിമാവായി.. എന്നിട്ടും ,അമ്മമനസ്സിലിന്നും ഉണ്ണിക്കന്നത്തെ പ്രായംമാത്രം ..!
അല്ലെങ്കിലുണ്ടോ …നക്ഷത്രങ്ങൾക്ക് പ്രായം …?
അവരെല്ലാം നമുക്കെന്നും വിണ്ണിലെ നമ്മുടെ കുഞ്ഞു മാലാഖമാരല്ലോ ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ശുഭ
പറയാതെ പോകുന്നതെന്തെ, എൻ
പ്രാണനിൽ നീ ചേർന്നൊഴുകുമ്പോൾ
തമ്മിലറിയാതെ പിരിയുവതെങ്ങനെ.
എൻ പ്രാണനകലാതെ പിരിയുവാനാകുമോ സഖി.
പോയിടാം വീണ്ടുമാം രാവിൻ്റെ മാറിൽ
കടലായ് സ്വപ്നങ്ങൾ നെയ്തെടുക്കാം.
തമ്മിൽ തിരയുന്ന സ്വപ്നങ്ങൾ നെയ്തെടുക്കാം.
ഓർമ്മകൾ മെല്ലെ പൂക്കുന്നു എന്നിൽ,
ഓരം ചേർന്നെന്നിൽ നീ ഒഴുകുന്ന പോലെ .
(പറയാതെ പോകുന്നതെന്തെ )
നീയില്ലാ രാവുകൾ തേങ്ങലായ് മാറി
നീയില്ലാ നിമിഷം തുലാവർഷമായി .
ഏതകലങ്ങളിൽ പോയ് മറഞ്ഞാലും,
നിൻ ഓർമ്മയിൽ ഞാൻ നിന്നോടലിഞ്ഞിടാം.
(പറയാതെ പോകുന്നതെന്തെ )
ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കി ളി,നിറക്കൂട്ട്
ഭർത്താവ് – അജേഷ്
വിശാഖ് എസ് രാജ്
വിഷക്കുപ്പിയും മരണക്കുറിപ്പും
പോക്കറ്റിലുണ്ട്.
കൈനോട്ടക്കാരനും
അയാളുടെ തത്തയും
അതറിഞ്ഞിട്ടില്ല.
മരണത്തിനു മുൻപ്
ഒരാളെയെങ്കിലും
വിഡ്ഢിയാക്കാനായല്ലോ.
മറിച്ചായിരുന്നു ഇതുവരെ.
കാലത്തിന്റെ വരകൾ ധാരാളമുള്ള
വൃദ്ധനാണ് കൈനോട്ടക്കാരൻ.
അമ്പലമുറ്റത്തെ ആൽമരം വീട്.
അലങ്കാരമില്ലാതെ ചുറ്റിയ
കാവി മാത്രമുടുപ്പ്.
കൂട്ടിലെ തത്ത പങ്കാളി.
തത്തച്ചുണ്ടിലെ ചീട്ടിൽ
മുൻപ് കാണാത്ത ദൈവം.
മുപ്പത്തിമുക്കോടി വലിയ
സംഖ്യ തന്നെ !
അടുത്തത് ,
സൂക്ഷ്മദർശിനിയുടെ ഊഴം.
കൈരേഖകൾ വലുതാക്കി
തലങ്ങും വിലങ്ങും അതങ്ങനെ..
നോക്കാതെതന്നെ
എനിക്കറിയാം,
ആയുർരേഖ
ദാ ഇത്രമാത്രം.
‘ സാറേ നല്ലതും കെട്ടതുമുണ്ട് ‘
പരിശോധന കഴിഞ്ഞു,
ഇനി പ്രവചനം.
‘ ആയുസ്സുണ്ട്, തൊണ്ണൂറ്റേഴ് വയസ്സ്.
എന്നാലാരോഗ്യം കുറയും.
രോഗങ്ങൾ തോളത്തു നിന്നിറങ്ങില്ല.
ആയിരം പുസ്തകശാലയെ
അറിവിനാൽ വെല്ലും.
പക്ഷേ മനസ്സ്,
കടുപ്പമേറിയ ചായപോലെ
കലങ്ങിക്കിടക്കും. ‘
പേഴ്സിൽ മിച്ചമുള്ള നോട്ടുകൾ
അയാൾക്കു നൽകി.
ചാകാനുറച്ചാണ് ഇറങ്ങിയത്.
എന്നാലിപ്പോൾ
മരണക്കുറിപ്പും വിഷക്കുപ്പിയും
കാണാനില്ല.
അയാളെടുത്തിരിക്കും, തീർച്ച.
വിശാഖ് എസ് രാജ്: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.
സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ , മിസ്റ്ററി (mystery) , റിങ്ങ് (ring) എന്നീ പേരുകളിൽ രണ്ട് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചു. രണ്ടിന്റെയും തിരക്കഥാ രചനയിൽ പങ്കാളിയായി. ചിത്രങ്ങൾ യുട്യൂബിൽ ലഭ്യമാണ്.
ഷെറിൻ പി യോഹന്നാൻ
“മഞ്ഞിൽ പുതച്ചുകിടന്ന പുല്ലിൽ കാൽതെന്നിയാണ് നോട്ടമെത്താത്ത കൊക്കയിലേക്ക് വീണത്. എവിടെയോ തടഞ്ഞു നിന്നു. മുകളിലേക്ക് മുഖമുയർത്തി അലറുന്നുണ്ട്. മഞ്ഞിലും ആഴത്തിലും പതിച്ച് ശബ്ദം നേർത്ത് ഇല്ലാതാവുന്നു. കോട മൂടി കാഴ്ച മറഞ്ഞു. കണ്ണിൽ ഇരുട്ട് കട്ടപിടിച്ചു. തടഞ്ഞതിൽ നിന്നും ഉടഞ്ഞ് താഴേക്ക്…. ”
മുന്നിലിരുന്ന് ഉറങ്ങരുത്. ഉറങ്ങിയാൽ ജീപ്പ് നിർത്തിയിടും! ഹനുമാൻ ഗീയർ വലിച്ചിട്ട് ഡ്രൈവർ അന്ത്യശാസനം നൽകി. ഓഖാ എക്സ്പ്രസിലെ ഉറക്കമളച്ചുള്ള യാത്രയുടെ ക്ഷീണം ഉച്ചയ്ക്കാണ് ശരീരത്തെ ബാധിച്ചത്. ബൈഡൂർ മൂകാംബിക സ്റ്റേഷനിൽ തീവണ്ടിയിറങ്ങുമ്പോൾ പുതിയ പ്രഭാതമാണ്. കാലി മേഞ്ഞു നടന്ന സ്റ്റേഷനിൽ കാൽപെരുമാറ്റം കൂടി. സ്റ്റേഷന്റെ മുന്നിൽ “മൂകാംബികയിലേക്ക് പൊന്നുപോലെ ഇറക്കിതരാമെന്ന” വാഗ്ദാനവുമായി ടാക്സിക്കാരുണ്ട്. മുഖം കൊടുക്കാതെ, ദിശയറിയില്ലെങ്കിലും നീണ്ടുനിവർന്നു അലസമായി കിടക്കുന്ന റോഡിലേക്ക് നാലു ചെറുപ്പക്കാരിറങ്ങി. സ്റ്റേഷനിൽ നിന്നിറങ്ങി വലത്തേക്കുള്ള റോഡിൽ നേരെ നടന്നാൽ മൂകാംബികയ്ക്കുള്ള ബസ് കിട്ടും. ഒരാൾക്ക് 43 രൂപ. മൂകാംബികയിലെ പ്രഭാതത്തിന് മുല്ലപ്പൂ വാസനയുണ്ട്. മലമുകളിൽ പുക പോലെ മഞ്ഞുയരുന്നുണ്ട്. കാടും തണുപ്പും പിന്നിട്ടു ബസ് മൂകാംബിക സ്റ്റാൻഡിലെത്തും. ഇറങ്ങിമുന്നോട്ട് നടന്നാൽ ഭാഷ അറിയില്ലെന്നോ ദേശം അറിയില്ലെന്നോ ഉള്ള പേടി നിങ്ങളെ പിടികൂടില്ല. ഭയത്തെ അരിച്ചുകളയുംവിധം പരിചിതരെന്നു തോന്നുന്ന കുറെ മനുഷ്യർ ചുറ്റും വന്നുകൂടും. നാല് പേർക്ക് കൂടി ഒരു ദിവസം സ്റ്റേ – 1500 രൂപ. ഡീൽ. എന്റെ ലക്ഷ്യം മൂകാംബികയല്ല. കുടജാദ്രിയാണ്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി മുകളിൽ കുടകപ്പാലകൾ പൂത്തുലയുന്ന വനശുദ്ധിയിലേക്കുള്ള യാത്ര.
മൂകാംബികയിലെ പൊള്ളാത്ത ഉച്ചവെയിലിൽ കുടജാദ്രി കുന്നിറങ്ങിയ ജീപ്പിൽ നിന്ന് പുറത്തെത്തി നടുനിവർക്കുന്നവരെ കണ്ടു. ഇന്നുവരെ കേട്ടും അറിഞ്ഞും മനസ്സിലിടംപിടിച്ച ഇടത്തേക്ക് ഞങ്ങൾക്കുവേണ്ടിയും ഒരു ജീപ്പ് കാത്തുകിടക്കുന്നു. ഒരാൾക്ക് 470 രൂപയാണ് ചാർജ്. 400 രൂപ ജീപ്പിനും 70 രൂപ ഫോറെസ്റ്റ് ചെക്ക്പോസ്റ്റിലും നൽകാൻ. കൂടുതലാണെന്ന് തോന്നും. പക്ഷേ ഒരു ജീപ്പ് ഒരുദിവസം ഒറ്റത്തവണ മാത്രമേ പോകൂ. 140 ജീപ്പുകൾ ഉണ്ട്. രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമേ ജീപ്പ് സർവീസ് ഉള്ളൂ.
കൊല്ലൂരിൽ നിന്ന് കുടജാദ്രിയിലേക്ക് 38 കിലോമീറ്റർ. ഒന്നര മണിക്കൂർ അങ്ങോട്ട്, കുടജാദ്രിയുടെ മുകളിലേക്ക് ഒന്നര മണിക്കൂർ, തിരികെ ഒന്നരമണിക്കൂർ. ആകെ ആറുമണിക്കൂർ നീളുന്ന യാത്ര. എട്ടു പേരുണ്ടെങ്കിലേ ജീപ്പ് സ്റ്റാർട്ട് ആക്കൂ എന്നതാണ് അലിഖിത നിയമം. ഞങ്ങൾ നാലുപേർക്കൊപ്പം അഞ്ചുപേരടങ്ങുന്ന കുടുംബമെത്തി. മുന്നിലെ സീറ്റിൽ ഡ്രൈവറിനടുത്തുള്ള ഇരിപ്പിനൊരു പ്രശ്നമുണ്ട്, രസമുണ്ട്. തുടരേതുടരേ നിർദേശങ്ങൾ കിട്ടും. കമുകിൻ തോട്ടങ്ങളും വയലും നിറഞ്ഞ ഗ്രാമമാണ് ഫസ്റ്റ് ഹാഫ് കാഴ്ച. കാട്ടിലേക്ക് കയറുന്നതിനും മുൻപ് ഒരു സ്റ്റോപ്പുണ്ട്. ഉപ്പിട്ടൊരു സോഡാ ലൈമിൽ മയക്കത്തെ പമ്പകടത്തി. കോൺക്രീറ്റ് റോഡിലൂടെ വണ്ടി കുന്നു കയറുകയാണ്. കാടിനൊപ്പം ഓടിയെത്താനുള്ള ശ്രമം രസകരമാണ്. കയറിവന്ന വഴികൾ നേർത്ത ഞരമ്പുപോൽ മാത്രമായി. ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ഫീസ് അടച്ചു. കൈയിലുള്ള പ്ലാസ്റ്റിക് അവിടെ ഏൽപ്പിക്കണം. മുന്നോട്ട് ഇനി കൃത്യമായ വഴിയില്ല. ചെമ്മണ്ണും മഴയും കൂടിക്കുഴഞ്ഞ പാത. ഇരിപ്പ് ഉറപ്പിച്ചോളാൻ നിർദേശം. ചുരുളിയിലെന്നപോലെ അവിടം മുതൽ ജീപ്പ് തനിസ്വരൂപം പുറത്തെടുത്തു.
മണ്ണിലും കുഴിയിലും ആഴ്ന്നിറങ്ങിയ ജീപ്പിൽ കുന്നുകയറുമ്പോൾ എടുത്തെറിയപ്പെടുന്ന പ്രതീതിയാണ്. ഓഫ് റോഡിന്റെ ‘ഗോൾഡൻ എക്സാമ്പിൾ’. കുന്നിറങ്ങിവരുന്ന ജീപ്പുകൾക്ക് കടന്നുപോകാനായി നമ്മുടെ വാഹനം പുറകോട്ട് എടുക്കും. ഏതെങ്കിലും മൺതിട്ടയിലോ പാറയുടെ മുകളിലോ ആവും തടഞ്ഞുനിൽക്കുക. കുത്തനെയുള്ള ഒരു കയറ്റത്തിന് മുന്നേ വണ്ടി നിന്നു. നാലു പേരോട് ഇറങ്ങി മുകളിലേക്ക് അല്പം നടക്കാൻ നിർദേശം. വലുത് എന്തിനോ ഉള്ള തയ്യാറെടുപ്പുപോലെ വണ്ടിയുടെ ഗ്ലാസ് ഉയർത്തി വച്ചു. ഫസ്റ്റ് ഗിയറിലാണെന്ന് ഒന്നുകൂടി ഉറപ്പിച്ച് ആക്സിലറേറ്ററിൽ ചവിട്ടിപിടിച്ചു. പാതി ചരിഞ്ഞും കുലുങ്ങിയും കൽച്ചീളുകളിൽ തെന്നിമാറിയും കുത്തനെയുള്ള കടമ്പ കടന്നു. പച്ചപുല്ല് നിറഞ്ഞ കുന്നിനെ കെട്ടിപിടിച്ചു കിടക്കുന്ന കോടയിലേക്ക് വണ്ടി സെക്കന്റ് ഗീയറിട്ട് നീങ്ങി. ആശ്വാസതുരുത്തുപോലെ ഒരിടം. 10 കിലോമീറ്റർ ഓഫ്‌റോഡിന് അന്ത്യം കുറിച്ച് ജീപ്പ് നിന്നു. മൂല സ്ഥാനത്ത് ദേവീക്ഷേത്രം. ഇനി ഒന്നര കിലോമീറ്റർ കാൽനടയായി കയറണം. സമയം ഉച്ചയ്ക്ക് മൂന്നുമണി.
തെക്കുനിന്നെത്തിയ കാറ്റിനൊപ്പം സമയത്തെ പറഞ്ഞുവിട്ട് മലകയറണം. മലമുകളിൽ നിന്നെത്തുന്ന തണുത്ത വെള്ളമെടുത്ത് മുഖം കഴുകി. വഴികളെല്ലാം നീളുന്നത് ഒരിടത്തേക്കാണ്. ആ ഇടത്തേക്കാണ് കാലും മനസും ഉറപ്പിച്ച് കയറിയ ആയിരക്കണക്കിന് മനുഷ്യരുടെ പിറകെ ഞാനും ഞങ്ങളും കയറുന്നത്. മുന്നിൽ പോയവരൊക്കെ നടന്നുതീർത്ത വഴികൾ. കല്ലും കാറ്റും നിറഞ്ഞ കുന്നുകയറ്റം തുടങ്ങി. ആയാസം എന്ന് തോന്നിയത് അതികഠിനമാകുന്നു. എങ്കിലും മുന്നിൽ താണ്ടേണ്ട ദൂരമുണ്ട്. പഞ്ഞിക്കെട്ടുപോലെ കയ്യെത്തും ദൂരത്തു മേഘങ്ങൾ. തൊടാൻ സമ്മതിക്കാത്തതുപോലെ മഞ്ഞതിനെ മറച്ചുപിടിച്ചു. പകരം നനവ് പകർന്നു. തലയിൽ പറ്റിപിടിച്ച മഞ്ഞുതുള്ളികളുടെ നനവ് ഉള്ളിലേക്കും പതിയെ പടർന്നു. വശങ്ങളിൽ കൊക്കയിലേക്ക് ചാടാൻ തയ്യാറെന്നപോലെ മരങ്ങൾ, പച്ചപിടിച്ചു സ്വസ്ഥമായി നിൽക്കുന്ന കുന്നുകൾ. അതിനിടയിലൂടെ ചരൽ നിറഞ്ഞ വഴി. കേറിപോകുന്ന വഴികൾക്കുമുണ്ട് പ്രത്യേകത. നിരപ്പിൽ നിന്ന് പതുക്കെ കൊക്കയുടെ വശം ചേർന്ന് നടക്കേണ്ടി വരും, പിന്നീട് ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഇരുട്ടിൽ നീങ്ങേണ്ടിവരും, അടിതെറ്റിയാൽ ആത്മാവ് അന്തരീക്ഷത്തിലേക്ക് ഉയരുമെന്നപോലെ കിടക്കുന്ന പാത പിന്നീടേണ്ടി വരും, ഇരുന്ന് പോകും. പക്ഷേ പിന്മാറരുത്. മരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന കാറ്റിൽ ഗൂഢഭാഷയിലുള്ള സ്വരങ്ങൾ ഉണ്ട്. മരത്തടികളിലെ പായലിൽ പിറവിയെടുത്ത ബെഗോണിയ പൂക്കൾ തലപൊക്കി നോക്കുന്നുണ്ട്. ഒപ്പമിരുന്ന് പടം പിടിക്കണം. ഇലകൊഴിയും ശിശിരത്തിനപ്പുറം പച്ചിലകളുടെ ഉത്സവമുണ്ടായി. ആ കാലത്താണ് ഞങ്ങൾ കുന്നുകയറിയതെന്ന് ഓർത്ത് ആനന്ദിച്ചു. കാറ്റിനെ തിരിച്ചറിയുന്നത് അനങ്ങുന്ന ഇലകളെ നോക്കിയാണ്. ചലനാത്മകമായ എല്ലാ ജീവിതങ്ങളിലും എന്തോ ഒന്ന് എവിടെനിന്നോ വീശുന്നുണ്ട്.
കോട കാഴ്ച മറച്ചു. കുന്നിറങ്ങി വരുന്നവരെ കണ്ണിൽപെട്ടപ്പോൾ ഇനി എത്ര ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേക്കെന്ന് ചോദിച്ചു. ഇതാ അവിടെ എന്നുത്തരം. എവിടെ എന്ന ചോദ്യം ഉള്ളിൽ നിറഞ്ഞു. കാലുകൾ തളർന്നു. ശരീരം വിയർത്തു. തൊണ്ട വരണ്ടു. യാത്രയിൽ യാതനയണഞ്ഞാലും യാത്ര യാതനയാവരുത് എന്നാണല്ലോ. യാത്ര കയ്യെത്തും ദൂരത്ത് കളയാൻ ആവില്ല. പതിയെ കോടയ്‌ക്കൊപ്പം കണ്ടു, കുടജാദ്രി കുന്നിലെ സർവജ്ഞപീഠം. ഭക്തിയോ സാഹസികതയോ ജിജ്ഞാസയോ ആവാം നിങ്ങളെ കുടജാദ്രിയിലേക്ക് നയിക്കുന്നത്. ജ്ഞാനത്തിന്റെ പീഠം ഒരു ആശ്വാസപീഠമാകും. തിരിച്ചറിവും ജീവിതാർത്ഥവും മനസിനെ പിടിച്ചിരുത്തും. ശങ്കരപീഠത്തിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ താഴ്വാരത്ത് കൊല്ലൂർ ക്ഷേത്രം കാണാം. സർവ്വജ്ഞ പീഠത്തിന് അപ്പുറവും വഴികളുണ്ട്. പക്ഷേ ഇപ്പോൾ പോകാനാവില്ല. ഇനിയൊരിക്കൽ.
ഈ സ്ഥലത്തിന്റെ പഴമയിൽ മനുഷ്യരെ സന്തോഷിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. മനസ് സ്വസ്ഥമാകുന്നു. കോട മാറി വൈകുന്നേരം മുന്നിൽ തെളിയുന്നു. നൂൽമഴയും ശീതക്കാറ്റും നീർച്ചാലും അനുഭവിച്ച് ഇറക്കം. ഞാനെന്നെ അറിയലെന്നാൽ ഞാനില്ലെന്നറിയലാണ്. കാടിന്റെ നിഗൂഢമായ വശ്യതയിലേക്ക് മെല്ലെ മെല്ലെ ആകൃഷ്ടരാകുന്നതോടെ അകവും പുറവുമായുള്ള അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നു. ഇങ്ങനെയുള്ള യാത്രകൾ മനസ്സിൽ കോറിയിടുന്നത് അതാണ്. കുടജാദ്രിയിൽ പോയിട്ടുള്ളവരോട് ചോദിക്കൂ.. ഇനി പോകാനില്ലെന്ന് പറയുന്നവരെ കാണാനാകില്ല. കാരണം നമ്മെ മനുഷ്യനാകുന്ന എന്തോ ഒന്ന് ആ കാടുകളിലുണ്ട്. ഭൂമിയിലെ എണ്ണിയാൽ ഒടുങ്ങാത്ത മനുഷ്യർക്ക് വസന്തോത്സവങ്ങളുടെ നിമിത്തമായി കുടജാദ്രിയുണ്ട്…
ചെഗുവേര തന്റെ സുഹൃത്ത് ആൽബർടോയുമൊത്ത് നടത്തിയ യാത്രയിൽ ഇങ്ങനെ പറയുന്നുണ്ട്;
ഓരോ സാഹസിക യാത്രയ്ക്കും രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്- യാത്ര തിരിക്കലും മടങ്ങിയെത്തലും. രണ്ടാമത്തെ സൈദ്ധാന്തികകാര്യമെന്നതിനെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന യഥാർത്ഥ നിമിഷവുമായി കൂട്ടിയോജിപ്പിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മാർഗ്ഗത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക. കാരണം, യാത്ര മിഥ്യയായ ഒരിടമാണ്. എപ്പോൾ യാത്ര പൂർത്തിയാക്കുന്നുവോ അപ്പോൾ മാത്രമേ അത് പൂർത്തിയാക്കിയതായി പറയാൻ കഴിയൂ. പൂർത്തിയാക്കലിന് വൈവിധ്യമാർന്ന നിരവധി വഴികളാണുള്ളത്. വഴികൾ അവസാനിക്കുന്നില്ല എന്നാണ് പറയേണ്ടത്…
ഷെറിൻ പി യോഹന്നാൻ
പത്തനംതിട്ട കുന്നംന്താനം സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും നേടി. ചലച്ചിത്ര നിരൂപണങ്ങൾ എഴുതി വരുന്നു. നിലവിൽ മാതൃഭൂമി പത്തനംതിട്ട ബ്യുറോയിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്നു.