യുഎസ് ധനിക വ്യവസായി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. സെക്‌സ് ട്രാഫിക്‌സ് കേസിലാണ് 66കാരനായ ജെഫ്രി എപ്സ്റ്റീന്‍ ജയിലിലായത്. ജൂലായ് ആറിന് അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ ജാമ്യമില്ലാതെ ജയിലിലാണ് എപ്സ്റ്റീന്‍. ജെഫ്രി എപ്സ്റ്റീന്‍ കുറ്റക്കാരനെന്ന് ഇതുവരെ കോടതി വിധിച്ചിട്ടില്ല. കണ്ടാല്‍ എപ്സ്റ്റീനെ പോലൊരാളെ മാന്‍ഹട്ടന്‍ കറക്ഷണല്‍ സെന്ററില്‍ നിന്ന് രാവിലെ 7.30ന് ന്യൂയോര്‍ക്ക് ഡൗണ്‍ടൗണ്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 6.38ഓടെ എപ്സ്റ്റീന് ഹൃദയാഘാതമുണ്ടായിരുന്നു.
എപ്സ്റ്റീന്റെ കഴുത്തിലെ പരിക്ക് സംബന്ധിച്ച് ദുരൂഹതയുണ്ട്. സ്വയം പരിക്കേല്‍പ്പിച്ചതാകാമെന്നും അതല്ല, സഹതടവുകാരന്‍ ആക്രമിച്ചതായിരിക്കാമെന്നും ജയില്‍വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്കിലെ പാം ബീച്ചിലും വിര്‍ജിന്‍ ഐലാന്റിലുമുള്ള തന്റെ വീടുകളില്‍ വച്ച് എപ്സ്റ്റീന്‍ ബലാത്സംഗം ചെയ്തു എന്നാണ് യുവതി പരാതി നല്‍കിയത്. ഇത് സംബന്ധിച്ച അണ്‍സീല്‍ഡ് ഡോക്യുമെന്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2002 – 2005 കാലത്താണ് എപ്സ്റ്റീനെതിരെ ആദ്യം ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.
ബിയര്‍ സ്‌റ്റേണ്‍സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലൂടെയാണ് 1982ല്‍ ബിസിനസ് കുതിപ്പ് തുടങ്ങിയത്. 14 വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതി എപ്സ്റ്റീനെതിരെ വരുന്നത് 2005ലാണ്. തുടര്‍ന്ന് 11 മാസം എഫ്ബിഐ അന്വേഷണം നേരിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ലോ സെക്രട്ടറി അലക്‌സ് അകോസ്റ്റ എപ്സ്റ്റീന്റെ സെക്‌സ് ട്രാഫിക് കേസുകളില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജൂലായില്‍ രാജി വച്ചിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ ഇരകളെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു
ശോശാമ്മ ജേക്കബ്
വാടകവീടിന്റെ ചിതലുകയറിയ വാതിൽപ്പടികൾക്കിടയിലൂടെ ഇരമ്പി കയറി നാസിക തകർത്ത മുല്ലപ്പൂഗന്ധം പെയ്തുതോർന്ന അവന്റെ കണ്ണുകളെ പതിയെ വിളിച്ചുണർത്തി. ഈവിധ ഗന്ധത്തോട് എന്തെന്നില്ലാത്ത ഒരുവിധ അഭിനിവേശം ഈയിടെയായി അവനിൽ ഉണർന്നുവരുന്നത് ആശ്ചര്യംമുളവാക്കുന്നതായിരുന്നു. സൂര്യരശ്മികൾ കടന്നുവന്ന ജനൽപ്പാളികളെ നോട്ടമിട്ട് പതിയെ കിടക്കയിൽ നിന്നും തലപൊക്കി. എഴുന്നേൽക്കുവാൻ മടികാട്ടി കിടക്കും വിധം ശരീരം തളർന്നിരിക്കുന്നു. എങ്കിലും ആ ഗന്ധം അവനെ വല്ലാതെ ഉത്തേജിപ്പിച്ചു ; പ്രകാശകണികകൾക്കു നേരെ എഴുന്നേറ്റു ഇഴഞ്ഞു നടന്ന് ജനൽപ്പടിയിൽ തൂങ്ങി മുറ്റത്തേക്ക് നോക്കി… പുതുമഴയിൽ വന്നുവീണ മഞ്ചാടിക്കുരുവും മാങ്ങാഞ്ചിമൊട്ടുകളും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. ക്ഷീണിച്ച് കറുത്ത് തൂങ്ങിയ കണ്ണുകൾ തിരയുന്നുണ്ടായിരുന്നത് ഇവയൊന്നുമല്ല! രൂക്ഷമായ മുല്ലപ്പൂഗന്ധഉറവിടമാണ്. ചുറ്റുതറകളാൽ ഭംഗിയായി കെട്ടിനിർത്തിയ ഇഷ്ടിക കൂട്ടങ്ങൾക്കിടയിൽ അവയുടെ വേര് കാൺമാറായി. അവൻ കണ്ണുകളെ വികസിപ്പിച്ച് കൂട്ടിത്തിരുമ്മി ഊർജവത്താക്കി, കൺമുമ്പിൽ നിറഞ്ഞുനിൽക്കുന്ന കുഞ്ഞിവെള്ള നിറങ്ങൾ മുല്ലപ്പൂക്കളും അവയുടെ മൊട്ടുകളും ആണെന്ന് അവൻ മനസ്സിലാക്കിയപ്പോഴേക്കും അവനിൽ ഉളവായ ജിജ്ഞാസ പലതിനെയും ഓർമ്മിപ്പിക്കുന്നവയായിരുന്നു.
ഒരുയിർത്തെഴുന്നേല്പിനായി ശ്രമിച്ചുകൊണ്ടിരുന്ന അവനിലേക്ക് ഉണർന്നുവന്ന ശ്രീദേവിയുടെ ഓർമ്മകൾ ഒരു പുൽകൊടി നാമ്പിന്റെ നീർച്ചാർത്തുപോലെ മൃദുലമായിരുന്നു. ലോകസത്യങ്ങൾക്കുപോലും പകരം വെക്കാൻ മറ്റൊന്നില്ലാത്ത അത്രമേൽ ആഴമേറിയ അവരുടെ ബന്ധത്തിന്റെ ശേഷിപ്പായി ഇപ്പോൾ കുറെ ഓർമ്മകൾ മാത്രമാണ് ബാക്കിപത്രം. മുന്തിരിങ്ങയോളം കറുപ്പും, വലിപ്പമുള്ളതുമായ കണ്ണുകൾ. നനവാർന്നതും പതുപതുത്തതുമായ മേൽതൊലികൾ, ആകർഷണ വിധേയമായി നീണ്ടു എടുത്തുകാട്ടാത്തക്കവിധത്തിലുമായി നിൽക്കുന്ന മൂക്ക്, കടുത്ത നിറത്തിൽ അത്രമേൽ വലിപ്പമർഹിക്കാതെ നിലകൊണ്ട ചുണ്ടുകൾ, നല്ല തുടുത്ത കവിളുകളാൽ അല്പം നീണ്ടുകാണപ്പെട്ട മുഖാകൃതി, തെളിഞ്ഞ വെള്ളത്തിനടിയിൽ കാണപ്പെടുന്ന മുറ്റകല്ലിന്റെ നിറവും ശ്രീദേവിക്ക് സ്വന്തമായവയായിരുന്നു. അവന്റെ മനസ്സിൽ ബന്ധിക്കപ്പെട്ടുകിടന്ന മുഖത്തെ തട്ടി മാറ്റും വിധത്തിൽ കതകിൽ കൊട്ട് കേട്ടു. ഞെട്ടിയുണർന്ന് അവൻ മന്ദം മന്ദം നടന്ന് വാതിലുകൾ തുറന്നു.
“ഇതെന്നാവോ? ഈ കതകിന് അകമേ നിന്നും കുറ്റിയിടരുതെന്ന് പറഞ്ഞിട്ടില്ലയോ മ്മള് പുറത്തേക്ക് പോയത്” നസിറുദ്ദീൻ ആരോടെന്നില്ലാതെ കയർത്തു. ഇതൊന്നുമേ തനിക്ക് ബാധകമല്ല എന്ന മട്ടിൽ അവൻ തിരികെ നടന്ന് കട്ടിലിന്മേൽ സ്ഥാനമുറപ്പിച്ചു.
” ശിവാ ! ഇങ്ങളോടല്ലേ മ്മള് പറയുന്നത് ഇജ്ജ് കേക്കണുണ്ടോ? ” നസിറുദ്ദീൻ കട്ടിലിന്റെയരുകിൽ ചെന്ന് നിലത്ത് കുത്തിയിരുന്നു.
“കൂടിയാ ഒന്നോ രണ്ടോ ദീസം. അതിനുമേലെ ഈ വാടകകൂരേല് നിക്കാൻ പറ്റുല്ലാട്ടാ. ഇയ്യ് എന്ത് ചെയ്യും? ”
ശിവ ജാള്യത നിറച്ച ഒരു ചെറു പുഞ്ചിരി ചുണ്ടിൽ വിരിയിച്ച് തലയുയർത്തി നസിറുദ്ദീനെ നോക്കി.
“ഇയ്യ് എത്ര ദീസമായി ഈ കിടപ്പ് കിടക്കണത്? അനക്ക് എടുക്കാനുള്ളതെല്ലാം പെറുക്കി പൂട്ടിക്കോ! ഇങ്ങള് പോര് ഞമ്മള് പെരെലോട്ട് കൊണ്ടുപോകാം. അവിടെ ഞമ്മളും ബാപ്പയും അല്ലാ ഉളള്. ഇങ്ങള് ബന്നാ അവിടെ കൂടാം. എന്തായാലും ഞമ്മടെ പെരെന്ന് ഇങ്ങളെ ആരും ഇറക്കിവിടൂല്ല. ”
നസിറുദ്ദീന്റെ ഈവിധ വാക്കുകൾ ശിവയുടെ മനസ്സിനെ പിടിച്ചുപൂട്ടുന്നവയായിരുന്നു. നസിറുദ്ദീൻ മെല്ലെ എഴുന്നേറ്റ് അകമുറി ലക്ഷ്യമാക്കി നടന്നു. പഴയ ഡ്രംഗ് പെട്ടി വലിച്ചു തുറക്കുന്നതിന്റെയും മറ്റും മൃദുമൂർച്ചസംഗീതം ശിവയുടെ മുറി വരെ മുഴങ്ങിക്കേൾക്കാമായിരുന്നു.
ശിവ മെല്ലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് തലേന്ന് കഴിച്ച് ബാക്കിവെച്ച മസാലക്കറി മണത്ത് പൂച്ചയുടെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു അധികം ഉപ്പു നൽകാതെ എരിവ് കൂട്ടി കഴിച്ച ശീലമാണ് ശിവയ്ക്ക്. അവന്റെ ജനനം മുതൽ ഈ നാൾ വരെയും ശ്രീദേവി അവനെ ആഹാരരീതിയുടെ ആവിധ ചട്ടക്കൂട്ടിൽ തളച്ചിട്ടിരുന്നു. എത്ര ദൂരെയായാലും ശ്രീദേവി ഉണ്ടാക്കുന്ന ആഹാരം കഴിച്ച് തൃപ്തിയടയാൻ ഓടിവന്ന ശിവയെ നസിറുദ്ദീന് നന്നായിട്ടറിയാം. ആ സമയങ്ങളിൽ മുത്തുകളും, ചിപ്പികളും, ലോലാക്കുകളും നിറഞ്ഞ കടൽക്കൊട്ടാരത്തെ മുത്തമിടാൻ ഒരുങ്ങുന്ന മത്സ്യകന്യകയ്ക്ക് തുല്യമായിട്ടവൻ മാറുമായിരുന്നു. തന്റെ മുമ്പിൽ കുന്നുകൂടിയ പാത്രക്കൊട്ടാരം പതിയെ ഒന്നൊന്നായി പെറുക്കിയെടുത്ത് കഴുകിയെടുക്കുവാൻ തുടങ്ങി. പുറത്ത് സൈക്കിൾ ബെൽ മുഴങ്ങിയ നേരം നസിറുദ്ദീൻ മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ട് ശിവ അവിടേക്ക് ചെന്നു. പോസ്റ്റ്മാൻ കീശയിൽ കൈയിട്ട് നീളൻ വെള്ള പേപ്പർ പുറത്തെടുത്തു.
” ഈ മാസത്തെ അമ്മയ്ക്കുള്ള കത്ത് വന്നൂട്ടോ……. ! ഇത് തൃശ്ശൂർ മേൽവിലാസമാണല്ലോ”
പോസ്റ്റുമാൻ കത്തിലൂടെ കണ്ണോടിച്ച് ശിവയ്ക്ക് മുമ്പിലേക്ക് നീട്ടി.
‘ശ്രീദേവി സേതുമാധവൻ’ കത്തിന്റെ പുറതൊലിയിൽ കാണപ്പെട്ട ആ പേരിൽ കണ്ണുടക്കി അവനൊറ്റനില് പാലെ നിന്നു. ഉണങ്ങിയ സിന്ദൂരം പോലെ പറ്റിനിൽകുന്ന ഒരു തരം കറയാണ് ശിവയുടെ ചിന്തയിൽ ശ്രീദേവിയുടെ ഓർമ്മകൾക്ക്. ഒരോവട്ടവും അവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മുടിവിടർത്തി നിൽക്കുന്ന ശ്രീദേവിയുടെ രൂപം; അവന്റെ മുമ്പിൽ മലർന്ന് മരവിച്ച് ജഡമായി തീർന്നപ്പോഴും ശ്രീദേവിക്ക് മുല്ലപ്പൂഗന്ധമായിരുന്നു. പൂട്ടിയ കുഞ്ഞികണ്ണുകളും, ചുരുട്ടിപ്പിടിച്ച ചെറിയ കൈവിരലുകളും ശ്രീദേവി ചേർത്തുനിർത്തി താലോലിച്ചു വളർത്തിയ ശിവയെക്കുറിച്ച് ശ്രീദേവി നസിറുദ്ദീന്റെയടുക്കൽ ഇഴപൊട്ടാതെ പറഞ്ഞുകൊടുക്കുമായിരുന്നു. ഇരുവരുടെയും ദൃഢബന്ധം നസിറുദ്ദീനെ അസൂയാലുവാക്കിതീർത്തതിനെപ്പറ്റി ശ്രീദേവിയോട് ഒരിക്കൽ പറഞ്ഞപ്പോഴുണ്ടായ പ്രതികരണം നസിറുദ്ദീന്റെ മെയ്യും കാലും തളർത്തിയവയായിരുന്നു
” അമ്മാ…… ന്നുള്ള ശിവയുടെ നീണ്ട ആ വിളികൾ ഞാനർഹിക്കുന്ന ഒരു ശിക്ഷയാണ്.”
ആ വാക്കുകൾക്കുള്ളിലെ യാഥാർത്ഥ്യത്തെ ചൂഴ്ന്നെടുക്കുവാൻ നസിറുദ്ദീൻ തയ്യാറായിരുന്നില്ല.
“ത്.. ഫൂ… ” ഉപ്പേടെ നീട്ടിയ കാർക്കിച്ചുതുപ്പൽ കേട്ട് കണ്ണുതുറന്ന് നസിറുദ്ദീൻ ജനറൽപ്പാളിയിലെ വിരി വകഞ്ഞു മാറ്റി മുറ്റത്തേക്ക് നോക്കി പറഞ്ഞു.
“ഉപ്പാ….. ഇന്ന് ന്റെ
ചെങ്ങായി വരൂട്ടാ.”
” ഇജ്ജ് എത്രാമത്തെ ബട്ടമാ നസറൂ യിത് തന്നെ പറയണത്. ഇയ്യ് ധൈര്യമായിട്ട് കൊണ്ടുവരീ.. ആദ്യം ഇയ്യ് കിടക്കപ്പായേന്ന് പോയി പല്ല് ബൃത്തിയാക്ക് ”
നസിറുദ്ദീൻ കിടക്കയിൽനിന്നെഴുന്നേറ്റ് പുരയാകെ ചുറ്റിനടന്ന് വീക്ഷിച്ചു. ചങ്ങാതി വന്നു കയറുമ്പോൾ കുറവൊന്നും പറയാൻ പാടില്ലല്ലോ. പല്ലുതേച്ച്, കുളിച്ച് തലേന്ന് രാത്രി വെള്ളത്തിലിട്ടുവച്ചിരുന്ന പഴഞ്ചോറ് അപ്പാടെ വിഴുങ്ങി, കുപ്പായമിട്ട് നസിറുദ്ദീൻ കവലയിലോട്ട് ഒറ്റ നടത്തം നടന്നു. കവലയിൽ നിന്ന് മാണിക്യത്തിന്റെ പിക്കപ്പ് വാനിൽ കയറി നടക്കാവ് വീടിന്റെ വഴിയോരതെത്തി നീട്ടി ഹോണടിച്ചു. ആളനക്കമില്ലായെന്ന് കണ്ടപ്പോൾ വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ്പാളി മലർക്കെ തുറന്നു. മാണിക്യം വാതിലിനോരം ചേർത്തു പിക്കപ്പ് നിർത്തി ഹോൺ വീണ്ടും നീട്ടിയടിച്ചു.
“ഈ പഹയനിത് പൊന്തീട്ടില്ലേ? ” നസിറുദ്ദീൻ പിറുപിറുത്തു. അടുക്കളവാതിലിന്റെ പിടിയിൽ പിടിച്ചതും വാതിൽ വലിയ വായാലെ തുറന്നു. മാണിക്യം വണ്ടിയിൽ നിന്നിറങ്ങി മുണ്ടുമടക്കിൽനിന്ന് സിഗരറ്റ് കത്തിച്ച് പുകയ്ക്കുവാൻ തുടങ്ങി. നസിറുദ്ദീൻ ഒച്ച കൂട്ടാതെ അകത്തേക്ക് കയറി. മുറിയിലാകെ മുല്ലപ്പൂഗന്ധം. ശിവയുടെ മുറിയിലേക്ക് കയറിചെന്നപ്പോൾ കണ്ടത് ശ്രീദേവിയുടെ ഒട്ടുമിക്ക തുണികളും അലസമായി കട്ടിന്മേൽ ഞാണുകിടക്കുന്നു. അവയോരോന്നായി വകഞ്ഞുമാറ്റികൊണ്ടിരുന്നപ്പോൾ വട്ടമേശമേൽ മൂന്നു മടക്കുകളായി കോർത്ത് കെട്ടി വച്ചിരിക്കുന്ന മുല്ലപ്പൂമാല നസിറുദ്ദീന്റെ കണ്ണിൽപ്പെട്ടു. കമ്പിനൂൽ പാലത്തിന്റെ രണ്ടറ്റത്ത് കല്ലുകൊണ്ട് ശക്തമായി പ്രഹരിക്കുമ്പോൾ ഉണ്ടാകുന്ന കമ്പനം പോലെ അവന്റേയുളള് പിടയ്ക്കുവാൻ തുടങ്ങി.
മറയ്ക്കുള്ളിൽ നിന്ന് വളയനക്കം കേട്ട് കുറച്ചുകൂടി മുന്നോട്ട് ചെന്ന് മറയുടെ ഒരുവശത്തായി കൈകൾ കൂട്ടിപ്പിടിച്ച് പതിയെ മുട്ടിനോക്കി.
ശംഖു കഴുത്തും നീൾചുണ്ടുകളിൽ കടുചുവപ്പുനിറം പൂശി, മയക്കുന്ന പുഞ്ചിരിയുമായി ചുവപ്പ് നിറം കലർന്ന ഒഴുക്കൻ സാരി അലസമായി ചുറ്റി രോമാവൃതമായ വയറുകൾ കാട്ടി സിന്ദൂരപടലത്താൽ പൊട്ടുകുത്തി മറ്റൊരു ശ്രീദേവി രൂപമായി മാറി ശിവ നസിറുദ്ദീന്റെ മുമ്പിൽ പ്രത്യക്ഷനായി.
അഴിച്ചിട്ട മുടിച്ചർത്തുകൾക്കു പകരം തലയൊട്ടി നിൽക്കുന്ന മുടികഷണങ്ങളിൽ ഓരോന്നായി പിടിച്ചു കറക്കി പാതികിറുങ്ങിയ കണ്ണുകളുമായി ശിവ രതിസംഗീതം മൂളിയങ്ങനെ നിന്നു. തനിക്കു ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഒരെത്തും പിടിയും കിട്ടാതെ നിന്ന നസിറുദ്ദീനോടായി ശിവ ചോദിച്ചു.
“നിനക്കറിയോ നസിറുദ്ദീനെ….. ഈ ലോകത്തിൽ പാലിനേക്കാൾ മൃദുവായതും, പ്രകാശത്തെക്കാൾ വന്യമായതും എന്താണെന്ന്? ”
നസിറുദ്ദീൻ കണ്ണുമിഴിച്ച് ചുണ്ട് വിറപ്പിച്ച് അറിയില്ലെന്നമട്ടിൽ തലയനക്കി. ചോരപൊടിയുമെന്ന വിധേന ചുവപ്പായി തീർന്ന കണ്ണുകളാൽ ശിവ മറുപടി പറഞ്ഞു.
“പെണ്ണിന്റെ ശരീരം.”!!!!
ഞാമ്പോവ്വാ നസിറുദ്ദീനെ….. നിനക്കെന്നെ വേണോ? ”
പെണ്ണിന്റെ രതികലർന്ന പുഞ്ചിരിയാൽ ശിവ നസിറുദ്ദീനെ നോക്കി…..
“എങ്ങട്ട്?? ”
മറുപടിയെന്നോണം…. മൂറിന്റെ മയക്കുന്ന മണമുള്ള കത്ത് നസിറുദ്ദീന് നേർക്ക് നീട്ടി ശിവ വട്ടമേശപ്പുറത്തെ മുല്ലപ്പൂമാലയ്ക്ക് നേരെ നടന്നു.
നസിറുദ്ദീൻ ആകാംക്ഷയോടെ കത്ത് തുറന്നു കണ്ണോടിച്ചു.
‘ സരോജം ലോഡ്ജ്
റൂം നമ്പർ : 22
(തയ്യൽ പരിശീലന ബ്ലോക്കിനെതിർവശം, തൃശ്ശൂർ കാളിയാക്കവല)’

ശോശാമ്മ ജേക്കബ്
തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത് മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.
പോർട്ട് ഓഫ് സ്‌പെയ്ൻ: ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നടക്കുന്ന ആദ്യ പരമ്പരയിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നില്ല. മത്സരത്തിൽ ഇന്ത്യൻ നായകനെ കാത്തിരിക്കുന്നത് ഒരു റെക്കോർഡ് കൂടിയാണ്. അതും 26 വർഷം പഴക്കമുള്ള റെക്കോർഡ്. ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്.
വിൻഡീസിനെതിരെ 19 റൺസ് കൂടി കൂട്ടിച്ചേർക്കാനായാൽ കരീബിയൻ പടയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്‌ലി മാറും. പാക്കിസ്ഥാൻ ഇതിഹാസം ജാവേദ് മിയാൻദാദിന്രെ 26 വർഷം പഴക്കുമുള്ള റെക്കോർഡാണ് കോഹ്‌ലി സ്വന്തം പേരിൽ തിരുത്തിയെഴുതാൻ ഒരുങ്ങുന്നത്. 1993ലാണ് ജാവേദ് വിൻഡീസിനെതിരെ അവസാന ഏകദിന മത്സരം കളിച്ചത്.
ജാവേദ് മിയാൻദാദ് 1930 റൺസാണ് വിൻഡീസിനെതിരെ മാത്രം അടിച്ചുകൂട്ടിയത്. 64 മത്സരങ്ങളിൽ നിന്നാണ് താരം ഈ വലിയ സ്കോർ സ്വന്തം അക്കൗണ്ടിൽ ചേർത്തത്. എന്നാൽ റെക്കോർഡുകൾ അനായാസം മറികടക്കാറുള്ള കോഹ്‌ലി ഇത്തവണയും പതിവ് ആവർത്തിച്ചു. നാളെ നടക്കുന്ന മത്സരത്തിൽ റെക്കോർഡ് മറികടക്കാനായാൽ കോഹ്‌ലി ഈ നേട്ടത്തിലെത്താൻ എടുത്തത് കേവലം 34 മത്സരങ്ങൾ മാത്രമായി രേഖപ്പെടുത്തപ്പെടും.
നേരത്തെ ആദ്യ ഏകദിനത്തിൽ ബാറ്റ് വീശാൻ ഇന്ത്യൻ നായകന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം മഴമൂലം പാതിയിൽ ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 13 ഓവറിൽ എത്തി നിൽക്കെയാണ് മഴ കനക്കുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്തത്.
അതേസമയം ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയുടെ പൂർണാധിപത്യമായിരുന്നു. മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോൾ നായകൻ വിരാട് കോഹ്‌ലി തന്നെയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഒരു അർധസെഞ്ചുറി ഉൾപ്പടെ 106 റൺസാണ് കോഹ്‌ലി മൂന്ന് മത്സരങ്ങളിൽ നിന്ന് അടിച്ചെടുത്തത്.
ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ്. ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് സംസാരിച്ചത്.
”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
പ്രാണന്‍ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് എല്ലാവരും ദുരിതാശ്വാസക്യാമ്പുകളിലേക്ക് എത്തുന്നത്.ജീവന്‍ മാത്രം കൈയ്യില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങള്‍ ആരുടേയും കണ്ണുനിറക്കും. വെള്ളത്തിന് നടുവില്‍ വീടിനും മുകളിലും മറ്റും ദിവസങ്ങളോളം കഴിഞ്ഞ ശേഷമാണ് പലരെയും രക്ഷപ്പെടുത്തുന്നത്.
അവസാന നിമിഷം രക്ഷകരായി എത്തുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയുമില്ല. അത്തരത്തില്‍ മരണത്തിന്‍റെ വക്കില്‍ നിന്നും ജീവന്‍ രക്ഷിച്ച സൈനികന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ സന്‍ഗിലിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ചെറുവള്ളത്തില്‍ കുടുംബത്തിനൊപ്പം രക്ഷപ്പെടുമ്പോഴാണ് പെണ്‍കുട്ടി സൈനികന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്നത്. സൈനികര്‍ ഇത് തടയുന്നതും പെണ്‍കുട്ടി കൈകള്‍ കൂപ്പി നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. മാധ്യമപ്രവര്‍ത്തകനായ നീരജ് രജ്പുത് ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
Heart warming video from #sangli where a woman pays gratitude by touching soldiers’ feets for rescuing them#Floods2019 #FloodSangli @adgpi pic.twitter.com/FIp7nTXyao
— Neeraj Rajput (@neeraj_rajput) August 10, 2019
ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ 100 ദിവസം താമസിച്ച ബിസിനസുകാരന്‍ വാടക മുഴുവന്‍ നല്‍കാതെ മുങ്ങി. ഹൈദരാബാദിലെ താജ് ബന്‍ജാര എന്ന ഹോട്ടല്‍ അധികൃതരെയാണ് ബിസിനസുകാരന്‍ പറ്റിച്ചത്. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. വിശാഖപ്പട്ടണത്തെ ബിസിനസുകാരനായ എ ശങ്കര്‍ നാരായണ്‍ എന്നയാളാണ് കബളിപ്പിച്ച് മുങ്ങിയത്.
ആഡംബര സ്യൂട്ടില്‍ 102 ദിവസമാണ് ഇയാള്‍ താമസിച്ചതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മൊത്തം ബില്‍ 25.96 ലക്ഷമായിരുന്നു. ഇതില്‍ 13.62 ലക്ഷം ഇയാള്‍ നല്‍കി. ബാക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഹോട്ടല്‍ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ബാക്കി തുക ഉടന്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും പാലിച്ചില്ല.
കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ ഹോട്ടലില്‍ നിന്നും കാണാതായി. തുടര്‍ന്ന് ഇയാളെ നിരന്തരം ഹോട്ടല്‍ അധികൃതര്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ബന്‍ജാര ഹില്‍സ് പൊലീസിനെ സമീപിക്കുകയായിരുന്നു.
കോൺഗ്രസിൽ അധികാരം നെഹ്റു കുടുംബത്തിന് മാത്രമെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. നാടകീയ നീക്കങ്ങൾക്കൊടുവിൽ സോണിയ ഇടക്കാല പ്രസിഡന്‍റ് സ്ഥാനത്ത് എത്തുമ്പോള്‍ പ്രിയങ്കയ്ക്കാവുമോ അടുത്ത ബാറ്റൺ എന്ന ചോദ്യവും ഉയരുന്നു. നേതൃത്വമില്ലാതെ ആടിയുലഞ്ഞ കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള ബലം തല്‍ക്കാലം നല്കുന്നതാണ് ഈ തീരുമാനം.
ജൂലൈ ആറിനാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. 35 ദിവസവും കോൺഗ്രസ് ചരടുപൊട്ടിയ പട്ടം പോലെ പറന്നു. പാർലമെന്‍റില്‍ പ്രധാന ബില്ലുകളിൽ ആശയക്കുഴപ്പം. പാർട്ടിയിൽ നിന്ന് വൻ കൊഴിഞ്ഞു പോക്ക്. രാഹുൽ ഗാന്ധി പാർട്ടിയോട് നടത്തുന്ന യുദ്ധപ്രഖ്യാപനമായാണ് അദ്ധ്യക്ഷപദത്തിലേക്കില്ലെന്ന രാഹുലിൻറെ നിലപാടിനെ ചിലർ കണ്ടത്. കോൺഗ്രസിൻറെ എല്ലാ തീരുമാനങ്ങളിലും നാടകീയത പ്രധാന ഘടകമാണ്. കശ്മീർ വിഷയം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് രാഹുലിനെ വിളിച്ചു വരുത്തുന്നു, അവിടെ ആളുകൾ മരിക്കുന്നു എന്ന റിപ്പോർട്ടട് അവതരിപ്പിക്കുന്നു, ഇതല്ലാതെ മറ്റൊന്നു ചർച്ച ചെയ്യാനില്ലെന്ന് പറയുന്ന രാഹുലിനെ സോണിയയും പ്രിയങ്കയും പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുന്നു, കുടുംബത്തിനുള്ളിലെ ചർച്ചയ്ക്കു ശേഷം സോണിയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നു.
പ്രിയങ്ക ഗാന്ധി എടുത്ത നിലപാട് നിർണ്ണയാകയമായി. അദ്ധ്യക്ഷ കസേരയിൽ സോണിയാഗാന്ധി ഇരുന്നത് 19 വർഷം. പത്തു വർഷം പാർട്ടി ഭരണത്തിലായിരുന്നു. കോൺഗ്രസിന് എന്തു സംഭവിച്ചു എന്ന ഉത്തരം ഈ പത്തു വർഷം നല്കും. അധികാരം പത്ത് ജൻപഥിൽ കേന്ദ്രീകരിച്ചു. നെഹ്റുകുടുംബത്തിൻറെ അപ്രമാദിത്വം അംഗീകരിക്കുക മാത്രമായി കോൺഗ്രസിൽ സ്ഥാനങ്ങൾ നേടാനുള്ള യോഗ്യത. കരുത്തരായ പ്രാദേശികനേതാക്കളെ എല്ലാം ദുർബലരാക്കി. ജഗൻമോഹൻ റെഡ്ഡിയുമായുള്ള തർക്കം കോൺഗ്രസിന് കരുത്തുള്ള ഒരു സംസ്ഥാനത്തിൻറെ വിഭജനത്തിലേക്ക് നയിച്ചു.
രാഹുൽ ഗാന്ധി അദ്ധ്യക്ഷനായപ്പോൾ സോണിയാഗാന്ധിയുടെ വീട് കേന്ദ്രീകരിച്ച ഒരു സംഘം മുതിർന്ന നേതാക്കളുടെ ബലം ചോർന്നു പോയിരുന്നു. സോണിയ തിരിച്ചെത്തുമ്പോൾ പാർട്ടിയിൽ ആ പഴയ വിഭാഗവും തലപൊക്കും. രാഹുൽ നിയമിച്ച പുതിയ നേതാക്കളുടെ ഭാവി ചോദ്യചിഹ്നമാകും. നാലു നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്നു. കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എന്തു ചെയ്യണം എന്നറിയാതെ പ്രതിപക്ഷം പകച്ചു നില്ക്കുന്നു.
പ്രതിപക്ഷ നിരയെ വീണ്ടും കൂട്ടിയിണക്കാൻ സോണിയ ശ്രമിച്ചേക്കും. നിയസഭാ തെരഞ്ഞെടുപ്പുകൾ ആശയക്കുഴപ്പമില്ലാതെ പാർട്ടിക്ക് നേരിടാം. എന്നാൽ കുടുംബഭരണത്തിനെതിരായ മോദിയുടെ പ്രചാരണത്തിന് പാർട്ടി ഒരിക്കൽ കൂടി ആയുധം നല്കുന്നു.
ജന്മദിന സമ്മാനമായി ലഭിച്ച ബി.എം.ഡബ്യു കാര്‍ നദിയില്‍ ഒഴുക്കിവിട്ട് യുവാവ്. ഹരിയാനയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ വീഡിയോ വൈറലാകുകയാണ്. ഹരിയാനയിലെ യമുനാഗറിലാണ് സംഭവം അരങ്ങേറിയത്. പ്രദേശത്തെ ഒരു വന്‍ ഭൂ ഉടമയുടെ മകനാണ് ഇത്തരം ഒരു കൃത്യം ചെയ്തത്. 35 ലക്ഷം രൂപയെങ്കിലും വില വരുന്ന കാറാണ് നദിയില്‍ ഒരുക്കിയത്.
ഇയാള്‍ തന്‍റെ ജന്മദിനത്തിന് ഒരു ജാഗ്വര്‍ കാര്‍ വേണമെന്നാണ് വീട്ടുകാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ വാങ്ങി നല്‍കിയത് ബി.എം.ഡബ്യു. ഇതില്‍ കുപിതനായ ഇയാള്‍ നദിക്കരയില്‍ എത്തി കാര്‍ നദിയിലേക്ക് തള്ളിയിടുകയായിരുന്നു. കാര്‍ നദി തീരത്തെ പുല്‍കൂട്ടത്തില്‍ പൊങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരയ്ക്ക് എത്തിച്ചു.ബിബിസി അടക്കമുള്ള മാധ്യമങ്ങളില്‍ ഇതിന്‍റെ വാര്‍ത്ത പരന്നതോടൊപ്പം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
30–ലധികം വീടുകള്‍ മണ്ണിലടിയിലായ ദുരന്തത്തില്‍ ഇനിയും എത്ര ജീവനുകൾ അവശേഷിക്കുന്നുവെന്ന് പോലും അറിയില്ല. അതിനിടയിലാണ് മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് കവളപ്പാറയിലെ ദുരന്തത്തിന്‍റെ വ്യപ്തി വര്‍ധിക്കാന്‍ കാരണമെന്ന വാദമുയര്‍ത്തി ചിലര്‍ രംഗത്തുവന്നത്.
കവളപ്പാറക്കാര്‍ എന്ന പേരില്‍ ചാനല്‍ ചര്‍ച്ചകളിലും ഇവര്‍ ഇത്തരം വാദം ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയെന്നും നാട്ടുകാര്‍ മാറാന്‍ തയ്യാറായില്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന്‍റെ കാരണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഉരുള്‍പൊട്ടല്‍ നേരിട്ടനുഭവിച്ച യുവാവ് രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഒരറിയിപ്പും ഉണ്ടായിട്ടില്ലെന്നും ചാനല്‍ ചര്‍ച്ചകളില്‍ കവളപ്പാറക്കാര്‍ എന്ന പേരില്‍ പങ്കെടുക്കുന്നവര്‍ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണെന്നും, അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ള കവളപ്പാറക്കാരെന്നും ദുരന്തത്തില്‍ ജേഷ്ഠനെ നഷ്ടമായ ദിനൂപ് എം നിലമ്പൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദിനൂപിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഭൂദാനം കവളപ്പാറയിലെ ദുരന്തം നാട്ടുകാരെന്നു പറഞ്ഞു ചാനലിൽ സംസാരിക്കുന്ന ചില മാന്യന്മാർക്ക് അറിയില്ലായിരുന്നു, അവിടെ എന്താണ്സംഭവിച്ചതെന്ന്, അവർ തുടക്കത്തിൽ മൈക്ക് കിട്ടിയപ്പോൾ എന്തൊക്കെയോ പറയുന്നു, സത്യം നിങ്ങളറിയണം അതുകൊണ്ടാണ് വിശദമായി എഴുതുന്നത്.
മുത്തപ്പൻ കുന്ന്, എനിക്ക് ഓർമ്മവച്ച കാലം മുതലേ കാരണന്മാർ പറയുമായിരുന്നു കുന്ന് ഇടിയും ഇടിയും എന്ന്. ആ ദുരന്തം കഴിഞ്ഞ ദിവസം നടന്നു, അതിൽ രാഷ്ട്രീയമായും അല്ലാതെയും മുതലെടുപ്പ് ആരും നടത്തേണ്ട, സത്യം ലോകം അറിയണം.
ജേഷ്ഠനെയും (വല്യച്ഛന്റെ മകന്‍) പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിന്‍റെ ദു:ഖത്തിലാണ് ഞങ്ങൾ. ദിവസവും രാവിലെ കാണുന്ന എത്രപേർ, കഴിഞ്ഞവർഷം ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നറിഞ്ഞ് വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ക്യാമ്പിലേക്ക് മാറ്റി. ഇപ്പോൾ കാണാതായവർ അടക്കം കുറഞ്ഞത് ഒരു മുപ്പത് പേരെങ്കിലും വീട്ടിൽ ഉണ്ടായിരുന്നു, ദിവസങ്ങളോളം എല്ലാവരും ഒരുമിച്ചു കഴിഞ്ഞിരുന്നു
ഓണത്തിന് പച്ചക്കറിയുൾപ്പെടെ കിറ്റുകൾ നൽകിയിരുന്നു ഈ വീടുകളിൽ. രണ്ടു മൂന്ന് ദിവസമായി പെയ്തമഴയിൽ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. മൊബൈൽ നെറ്റ്‍വർക്ക് കിട്ടിയിരുന്നില്ല. സംഭവം നടക്കുന്ന ദിവസം ഉച്ചയായപ്പോഴേക്കും ചാലിയാറിലും പരിസരപ്രദേശങ്ങളിലും വെള്ളം ഉയർന്നു. കവളപ്പാറയുടെ ഒരുഭാഗം ചാലിയാറും ഒരുഭാഗം മലയുമാണ്.
ഭൂദാനത്തേക്കു പോയിരുന്നത് പനങ്കയം പാലത്തിലൂടെയായിരുന്നു. പിന്നൊരു മാർഗം ശാന്തീഗ്രാം പാലവും. ഇത് രണ്ടും വെള്ളം കയറി.പനങ്കയത്തിനും കാവളപ്പാറക്കും ഇടയിൽ തുടിമുട്ടിയിൽ വെള്ളം കയറി ഭൂദാനത്തേക്ക് പോകാൻ കഴിയാത്ത രീതിയിൽ കവളപ്പാറ നിന്നും വരുന്ന തോടിലും വെള്ളം ഉയർന്നു. പിന്നെയുള്ളത് എന്‍റെ വീടിനടുത്തുള്ള റോഡും നൂറ്റമ്പതോളം ഓളം വീടും ഒറ്റപ്പെട്ടു, അതുകൊണ്ടാണ് ഇത്രയുംഭീകരമായ അവസ്ഥയുണ്ടായത്. ആർക്കും ഇങ്ങോട്ടും പോകാൻ കഴിയില്ല, നേരം വെളുത്തിട്ട് മാത്രമെന്ന് ചിലർ പറഞ്ഞു, അല്ലാതെ ഒരുമാർഗ്ഗവുമില്ലല്ലോ..
തുടിമുട്ടിയിൽ വെള്ളം കയറിയെന്ന് വിഷ്ണു(പട്ടാളക്കാരനാണ് ലീവിന് വന്നതായിരുന്നു) പറഞ്ഞ് ഞങ്ങൾ അങ്ങോട്ട് പോയി. അവിടെ പനങ്കയത്നിന്നും തുടിമുട്ടിയിൽ നിന്നും ഉള്ള ആളുകൾ കൂടി വീടുകളിൽ വെള്ളം കയറി കുടുങ്ങിക്കിടന്ന 50 ൽ അധികം ആളുകളെ വലിയ ചെമ്പിലും ടൂബിലുമൊക്കെയാക്കി, നാല് മുതൽ രാത്രി ഏഴര വരെ ആളുകളെ വീടുകളിൽ നിന്ന് മാറ്റുകയായിരുന്നു. തുടിമുട്ടിൽ പോയി വെള്ളത്തിൽ നിന്ന് എല്ലാവരും ക്ഷീണിതരായിരുന്നു. അപകടത്തിൽ പെട്ട് രക്ഷപെട്ട ജയേട്ടൻ, കാണാതായ ജേഷ്ഠൻ, വിഷ്ണു അങ്ങനെ പതിനാലോളം പേർ.
അതുകഴിഞ്ഞു വീട്ടിലെത്തി കുളി കഴിഞ്ഞു തണുപ്പുമാറ്റാൻ ചായ കുടിക്കാൻ നിന്നു.
ജയേട്ടനും.അനീഷേട്ടനും ഞങ്ങളെ കാത്തുനിൽക്കാതെ നൂറ് മീറ്റർ അപ്പുറത്തേക്ക് ആളുകളോട് മാറാൻ വേണ്ടി പറയാൻ പോയി. പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സനീഷ് കാറുമായി ആകെ ബഹളവുമായി വന്നു. കാറിൽ നിറയെ ആളുകളായിരുന്നു, കൂട്ടത്തിൽ സിസി പ്രകാശേട്ടനും ഭാര്യയും രണ്ട് കുട്ടികളും, ഇവർ നാല് പേരും മണ്ണിൽ കുളിച്ചായിരുന്നു വന്നിരുന്നത്, നിലവിളിക്കുന്നുണ്ടായിരുന്നു. സകുപ്പാപ്പനും ശ്രീധരൻ വല്യച്ചനും വല്യമ്മയും അവിടെ വീട്ടിൽ കുടുങ്ങിയെന്നും പറഞ്ഞു. ഉടൻതന്നെ കുട്ടികൾക്ക് വീട്ടിൽ നിന്നും തുണി മാറാൻ കൊടുത്ത് ഞങ്ങൾ എട്ട് പത്തു പേർ ഉരുൾ പൊട്ടിയ സ്ഥലത്തേക്ക് പോയി. അവിടെ നിന്നും പന്തിയല്ലാത്ത ശബ്ദം കേട്ടപ്പോൾ ഞങ്ങൾ തിരികെ പൊന്നു. ഞങ്ങൾ ചായ കുടിക്കാൻ നിന്നില്ലായിരുന്നെങ്കിൽ അനീഷേട്ടന്‍റെ, വിഷ്ണുവിന്‍റെ ബാക്കിയുള്ളവരുടെ കൂടെ ഒരുപക്ഷേ ഞങ്ങളും മണ്ണിനടിയിൽ ആയിരുന്നേനെ. തുടിമുട്ടിയിലേക്ക് ഞങ്ങൾ പോകാതെ കവളപ്പാറ ഭാഗത്തേക്ക് പോയിരുന്നെങ്കിൽ ഒരുപാട് ജീവനുകൾ കൂടെയുണ്ടാകുമായിരുന്നു എന്നോർക്കുമ്പോൾ അതിലേറെ സങ്കടമാണ്.
ശേഷം അരകിലോമീറ്ററോളം നടന്നിട്ടാണ് മൊബൈൽ റെയ്ഞ്ച് കിട്ടിയത്. എല്ലാവരും കോളുകൾ ചെയ്യുന്നുണ്ട്, ആർക്കും കോൾ വിളിക്കാൻ പറ്റണില്ല, ലൈനുകളൊക്കെ ബിസിയാണ്. നെറ്റ് ചെറുതായി കിട്ടുമായിരുന്നു, ആ സമയത്താണ് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കവളപ്പാറയിൽ ഉരുൾപൊട്ടിയെന്ന്. മണിക്കൂറുകളോളം കൂടെയുണ്ടായിരുന്ന ജയേട്ടനെയും അനീഷേട്ടനെയും കാണാതായപ്പോൾ ആകെ അങ്കലാപ്പിലായി ഞങ്ങൾ. പിന്നെ പത്തുമണിക്ക് ശേഷം ഉരുൾ പൊട്ടിയ സ്ഥലത്തു പോയി തട്ടാൻ റോഡിൽ റബർ മരങ്ങൾ കണ്ടേ ഞങ്ങളെല്ലാവരും തട്ടാൻ ബാലേട്ടന്‍റെ റബർ തോട്ടത്തിന്മുകളിലേക്ക് കയറി വീണുകിടക്കുന്ന റബർ മരത്തിന്‍റെ മുകളിലൂടെ ഉരുൾ പൊട്ടിയ മണ്ണിലേക്ക് ചാടി. ഒരുകാൽ പൂർണമായും താണുപോയി. പിന്നീട് ടോർച്ച് അടിച്ചുനോക്കിയപ്പോൾ തളർന്നുപോയി. കാരണം ലൈറ്റ് എത്തുന്നിടത്തോളം ദൂരം നോക്കിയാൽ കാണാം, JCB മണ്ണ് നിരത്തിയത് പോലെ. ആകെ തകർന്നുപോയി, ഉറ്റവരും ഉടയവരും നിന്നിരുന്ന വീടും പ്രദേശവും എല്ലാം കാലിയായി കിടക്കുന്നു തിരികെ താഴേക്ക് ഇറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞങ്ങൾക്ക് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, തിരികെ വീട്ടിലെത്തി കിടന്നും നടന്നും ഇരുന്നും നേരം വെളുപ്പിച്ചു. പിന്നീട് രാവിലെ കണ്ടത് ഹൃദയം നിറങ്ങുന്ന കാഴ്ചകളാണ്. വൈകാതെ തന്നെ ഒരുകിലോമീറ്ററോളം നടന്ന് നെറ്റ് വർക്ക് ഉള്ളിടത്ത് വന്ന് കോൾചെയ്യാൻ ആവതും ശ്രമിച്ചെങ്കിലും നടന്നില്ല. 100,101,112, പോത്തുകല്ല് പൊലീസ് സ്റ്റേഷൻ എല്ലായിടത്തേക്കും വിളിച്ചു. കോൾ പോകാതെ വന്നപ്പോഴാണ് രാവിലെ 7 ന് സഹായിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഉദ്യോഗസ്ഥരുടെയോ അധികാരികളുടെയോ ഭാഗത്തു നിന്ന് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് ഒരുവീടിലും അറിയിപ്പ്കൊടുത്തിട്ടും ഇല്ല. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് രണ്ട് പൊലീസുകാർ വീടിന്‍റെ അവിടെ വരെ നിന്നിരുന്നു. അപ്പോൾ ഞങ്ങൾ കവളപ്പാറ മുകളിലേക്കുള്ള റോഡിലേക്ക് വീണ മരം മുറിക്കുകയും റോഡിലെ മണ്ണ് നീക്കുകയുമായിരുന്നു. അവരവിടെ നിന്ന ശേഷം മടങ്ങിപ്പോയി. നേരേ പനങ്കയത്തെക്ക്, ശേഷം അവർക്കും വരാൻ കഴിഞ്ഞില്ല. തുടിമുട്ടിയിൽ വെള്ളം ഉയർന്നതിനാൽ മറിച്ചുള്ള വാർത്ത തികച്ചും നുണയാണ്.
വസ്തുതവിരുദ്ധമാണ് രാത്രി 8 മണിക്ക് ദുരന്തം സംഭവിച്ചിട്ട് പിറ്റേദിവസം 12 മണിയോടെയാണ് സംഭവസ്ഥലത്തേക്ക് വാഹനങ്ങളും മാധ്യമങ്ങളുംവരാൻ തുടങ്ങിയത്. അത്രയ്ക്ക് താറുമാറായികിടക്കുകയായിരുന്നു റോഡും പാലവും. സംഭവം നടന്ന് 16 മണിക്കൂർ കഴിഞ്ഞാണ് വാഹനങ്ങൾ എത്തുന്നത്, പിന്നെന്ത് രക്ഷാപ്രവർത്തനം. അറിയിപ്പ് നൽകിയെന്ന് ചാനലിൽ പറയുന്ന ചിലർ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണ്. അവരും 16 മണിക്കൂറിന് ശേഷം ആണ് അവിടെയെത്തിയത്. അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ളവർ.
മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു, അനീഷേട്ടനെ കാണാനില്ല, രക്ഷപെട്ടു വന്ന ജയേട്ടൻ പറഞ്ഞു. മ്മളെ അനീഷ് പോയെടാ ഏടത്തിയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട്. വെള്ളിമുറ്റത്തേക്ക് പോയപ്പോൾ പലതവണ കണ്ണ് നിറഞ്ഞു. പിന്നീട് വല്യമ്മയെയും നടക്കാൻ പോലുംകഴിയാത്ത വല്യച്ചനെയും കൊണ്ട് ഉപ്പടക്ക് പോയപ്പോൾ എല്ലാം മനസ്സിലൊതുക്കി മൂന്നാമത്തെ ട്രിപ്പ് എന്റെ വീട്ടിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റി ശേഷം ഒന്ന് ഒന്ന് രണ്ടു കോളുകൾ വന്നപ്പോഴേക്കും(വിഷ്ണു എന്‍ വേണുഗോപാല്‍, സുബിൻ കക്കുഴി) എന്‍റെ സങ്കടം അണപൊട്ടിയൊഴുകി കുറെ കരഞ്ഞു. കുറേനേരം അവിടെ നിർത്തിയിട്ടാണ് തിരികെപോന്നത്.
വെറും 3 മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു; പുത്തുമലയുണ്ടായിരുന്നിടത്തു വലിയൊരു പുഴയൊഴുകി. 5 കിലോമീറ്റർ നീളത്തിൽ, 100 ഏക്കറോളം വിസ്തൃതിയിൽ ആ ഗ്രാമം ഒരു െചളിത്തടാകമായി. ”ഇവിടെയൊരു മസ്ജിദുണ്ടായിരുന്നു, ഇവിടെയൊരു അമ്പലമുണ്ടായിരുന്നു, ഇതാണ് ഞങ്ങൾ ചായ കുടിക്കാനെത്തിയിരുന്ന കന്റീൻ, ഇതു കുട്ടികളുടെ കളിസ്ഥലം”….മണ്ണിൽപുതഞ്ഞുപോയ കരിങ്കൽത്തറകൾ ചൂണ്ടിക്കാട്ടി പുത്തുമലക്കാർ പറഞ്ഞുതന്നു. അപ്പോഴും അവരാരും പുറമേ കരയുന്നുണ്ടായിരുന്നില്ല. മഹാദുരന്തങ്ങൾ ചില മനുഷ്യരെ നിസംഗരാക്കുന്നതാവാം. കാണാനെത്തിയ ഓരോരുത്തരോടും അവർ ഓടിനടന്ന് ആ ഗ്രാമത്തിന്റെ കഥ പറയുകയാണ്.

ചിലർ പഴയ പുത്തുമലയുടെ ചിത്രങ്ങൾ കാണിച്ചുതരുന്നു. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട സുന്ദരമായ നാട്. ഒരു വശത്തു വനമാണ്. മുകളിലായി പച്ചക്കാട് ഗ്രാമം. അവിടെയുണ്ടായിരുന്ന വീടുകളോടു ചേർന്നാണ് ഉരുൾപൊട്ടിയത്.

നിലയ്ക്കാത്ത കൊടുംമഴയായിരുന്നു ആദ്യം. തൊട്ടുപിന്നാലെ മലകളിടിച്ചെത്തിയ പ്രളയജലം ഗ്രാമത്തെയാകെ തുടച്ചുനീക്കി. കല്ലും മണ്ണും മരങ്ങളും വലിയ സ്ഫോടനശബ്ദത്തോടെ താഴേക്കുകുത്തിയൊലിച്ചു. രണ്ടുതവണയാണ് ഉരുൾപൊട്ടിയത്. മഹാദുരന്തത്തിന്റെ ഉണങ്ങാത്ത മുറിവുംപേറി ചില മരങ്ങൾ മാത്രം തലയുയർത്തി നിൽപ്പുണ്ട്. ചെളിയിൽ മുങ്ങിയ കാറുകൾ. വലിയൊരു ടാർ മിക്സിങ് യൂണിറ്റ് തലകീഴായി മറിഞ്ഞിരിക്കുന്നു.
വീടുകളിരുന്നിടത്തു വലിയ പാറകളും ഭീമൻ മരത്തടികളും. അവയ്ക്കിടയിൽനിന്നു ചെളിയിൽപ്പുതഞ്ഞ് ഒരു പശു ജീവനോടെ കയറിവന്നു. ആളൊഴിഞ്ഞ പാടികളിൽ ആർക്കോവേണ്ടി കാവലിരിക്കുകയാണ് ഒരു വളർത്തുനായ. പക്ഷേ, ഇനി ഈ ദുരന്തഭൂമിലേക്ക് ആരും മടങ്ങിവരാനില്ല. അവരുടെ ഗ്രാമം ഭൂപടത്തിൽനിന്നേ ഇല്ലാതായിരിക്കുന്നു.