‘ഭൂമിയുടെ ശ്വാസകോശ’മെന്നാണ് ആമസോൺ മഴക്കാടുകളെ വിശേഷിപ്പിക്കാറ്. ഈ വിശേഷണം തന്നെ ആമസോൺ മഴക്കാടുകളുടെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു. പുതിയ വാർത്തകൾ പറയുന്നത് ഈ കാടുകൾ കത്തിയമർന്നു കൊണ്ടിരിക്കുകയാണ് എന്നാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം 2018 ല്‍ ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 83% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ ഭീതിതമാണ് ഈ വിവരങ്ങൾ.
എന്താണ് ആമസോൺ മഴക്കാടുകളിൽ ഇപ്പോള്‍ സംഭവിക്കുന്നത്?
തീപിടിത്തത്തില്‍ നിന്നുള്ള പുക തിങ്കളാഴ്ച സാവോ പോളോ നഗരത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ശക്തമായ കാറ്റിനൊപ്പം 2,700 കിലോമീറ്റര്‍ അകലെനിന്നും ആമസോണസ്, റോണ്ടോണിയ എന്നീ സംസ്ഥാനങ്ങളില്‍ എത്തിയ കനത്ത പുക ഒരു മണിക്കൂറോളം പ്രദേശത്തെയൊന്നാകെ ഇരുട്ടിലാക്കി. ഈ തീപ്പിടിത്തം ഇപ്പോഴും പലയിടങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണ്.വരണ്ട കാലങ്ങളില്‍ സാധാരണ ബ്രസീലില്‍ കാട്ടുതീ ഉണ്ടാവാറുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി മനപ്പൂര്‍വം വനനശീകരണവും അനുസ്യൂതമായി നടക്കുന്നുമുണ്ട്.
ആമസോണും കേരളവും തമ്മിലെന്ത്?
ആമസോണിൽ നിന്നുമുള്ള ഭൂമിശാസ്ത്രപരമായ അകലം കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നതിൽ നിന്നും കേരളത്തെ മാറ്റി നിർത്തില്ല. ഇതിനകം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി മാറിക്കഴിഞ്ഞിട്ടുള്ള കേരളത്തിൽ കാട്ടുതീയും വലിയ പ്രശ്നമായി വളരുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ തട്ടേക്കാട് വന്യജീവി സങ്കേതത്തിലുണ്ടായ തീപ്പിടിത്തം ഈ നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കാലവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു തന്നെ വേണം കേരളത്തിലെ വർധിക്കുന്ന കാട്ടുതീകളെക്കുറിച്ചും ചർച്ച ചെയ്യാനെന്നാണ് വിദഗ്ധർ പറയുന്നു. കാട്ടുതീയിൽ അടിക്കാടുകള്‍ കത്തിനശിക്കുന്നത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി വിദഗ്ദ്ധര്‍ പറയുന്നു. അടിക്കാടുകള്‍ ക്തതിനശിക്കുകയും കാട്ടുതീയുണ്ടാവുകയും ചെയ്ത മേഖലകളിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും ഉണ്ടായത്. ഇത് ആപത്കരമായ സൂചനയാണെന്നും മാറിയ കാലാവസ്ഥയില്‍ കാട്ടുതീയുടെ പ്രഹരം അടിക്കടിയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ഇരയായി മാറിയിട്ടും ഇപ്പോഴും അത്തരം ചർച്ചകളിലേക്ക് പോകാൻ കേരളം തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.
കാലിഫോർണിയയിൽ തീപ്പിടിത്തമുണ്ടായപ്പോൾ ആദ്യം വീടുവിട്ടോടേണ്ടി വന്നവരുടെ കൂട്ടത്തിൽ കിം കർദാഷിയാൻ അടക്കമുള്ള സെലിബ്രിറ്റികളും ഉണ്ടായിരുന്നു.കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന ഉയർന്ന ചൂടാണ് തീപ്പിടുത്തങ്ങൾക്കെല്ലാം അടിസ്ഥാനപരമായി കാരണമാകുന്നത്. ഈ തീപ്പിടിത്തങ്ങൾ സാമ്പത്തികമാന്ദ്യം അടക്കമുള്ള പ്രതിസന്ധികൾ ഗ്രാമങ്ങളിലുണ്ടാക്കുന്നു. സമ്പന്നർ പണം ചെലവിട്ട് ചൂടിൽ നിന്നും രക്ഷ നേടും. ബാക്കിയുള്ളവരെല്ലാം കഷ്ടപ്പെടുകയാണ്. ആഗോള താപനത്തിന്‍റെ പ്രത്യാഘാതങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ, വെള്ളം, ഭക്ഷണം, പാർപ്പിടം എന്നിവയടക്കമുള്ള അടിസ്ഥാന അവകാശങ്ങളെ മാത്രമല്ല, ജനാധിപത്യത്തെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്തുമെന്ന് കടുത്ത ദാരിദ്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ യു.എൻ നിയോഗിച്ച ഫിലിപ്പ് ആൽസ്റ്റൺ പറയുന്നു.
കഴിഞ്ഞ 50 വര്‍ഷംകൊണ്ട് ആരോഗ്യ രംഗത്തും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്തും നമ്മള്‍ നേടിയ പുരോഗതിയാണ് ഇല്ലാതാകാന്‍ പോകുന്നതെന്ന് ആൽസ്റ്റൺ പറയുന്നു. ലോക ജനസംഖ്യയുടെ പകുതിയോളംവരുന്ന ഏറ്റവും ദരിദ്രരായവര്‍ 10% കാർബൺ ഡൈ ഓക്സൈഡ് മാത്രമാണ് പുറന്തള്ളുന്നത്. എന്നാല്‍, അതിന്‍റെ 75% വഹിക്കുന്നത് വികസ്വര രാജ്യങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആമസോണ്‍ മഴക്കാടുകളിലെ കാട്ടുതീ ആഗോളവിഷയമായി കണ്ട് അടിയന്തിരമായി ചര്‍ച്ചചെയ്യാന്‍ ജി-7 രാജ്യങ്ങള്‍ തീരുമാനിച്ചു. വനനശീകരണ നയങ്ങളില്‍ മാറ്റം വരുത്താന്‍ ബ്രസീലിന്മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് വന്‍കിട രാജ്യങ്ങള്‍ തയ്യാറെടുക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണാണ് തുടക്കം മുതല്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പിന്നാലെ ജര്‍മ്മനിയും അയര്‍ലാന്‍ഡും അതിനെ അനുകൂലിച്ചു. ആത്മഹത്യപാതയാണ് ബ്രസീല്‍ ഭരണകൂടം സ്വീകരിക്കുന്നതെന്നും അതില്‍നിന്ന് അവര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.
ജയര്‍ ബോള്‍സോനാരോ സര്‍ക്കാര്‍ വനനശീകരണം തടയുന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനും തെക്കേ അമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള മെര്‍ക്കോസൂര്‍ സ്വതന്ത്ര വ്യാപാര കരാര്‍ അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സും അയര്‍ലന്‍ഡും ഭീഷണിപ്പെടുത്തി. ബ്രസീലിനെതിരെ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഫിന്‍ലന്‍ഡും ആരംഭിച്ചു. ബ്രസീലിയന്‍ ഗോമാംസം ഇറക്കുമതി നിരോധിക്കാനുള്ള സാധ്യത അടിയന്തിരമായി പരിശോധിക്കണമെന്ന് ഫിന്നിഷ് ധനമന്ത്രി മൈക ലിന്റില പറഞ്ഞു.
അതേസമയം ബോള്‍സോനാരോ സര്‍ക്കാരിനെതിരെ ബ്രസീലില്‍ വ്യാപകമായി സമരങ്ങള്‍ അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ ബ്രസീലിയന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ആമസോണ്‍ മഴക്കാടുകളില്‍ കന്നുകാലിക്കൃഷിക്കാരും മരംവെട്ടുമാഫിയയും മനഃപൂര്‍വം തീയിടുന്നുവെന്നും ഇതിന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനോരോ പിന്തുണ നല്‍കുന്നുവെന്നുമാണ് പരിസ്ഥിതിസംഘടനകളുടെ ആരോപണം.
കഴിഞ്ഞ വര്‍ഷം ഉണ്ടായതിനേക്കാള്‍ 80 ശതമാനം അധികം ഇടങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചുവെന്നാണ് ഔദ്യോഗിക വിവരം. അസാധാരണ തീപിടിത്തം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ബ്രസീല്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച് (ഐഎന്‍പിഇ) പുറത്തുവിട്ടിരുന്നു.
ഈ വര്‍ഷം ഇതുവരെ 72,000 കാട്ടുതീകളാണ് ബ്രസീലില്‍ രേഖപ്പെടുത്തിയത് ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതിനേക്കാള്‍ 84% വര്‍ധന. ‘നമ്മുടെ വീടാണ് കത്തിക്കൊണ്ടിരിക്കുന്നത്’ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ മാക്രോണ്‍ ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ പ്രതികരിച്ചത്.
ബ്രസീലിന്റെ പങ്കാളിത്തമില്ലാത്ത ജി 7 ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള ആഹ്വാനം ‘തെറ്റായ കൊളോണിയലിസ്റ്റ് മനോഭാവ’മാണെന്ന് ബോള്‍സോനാരോ നേരത്തെ പറഞ്ഞിരുന്നു. പോപ് ഗായിക മഡോണ. നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ, ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ ഉള്‍പ്പെടെ വിഷയത്തില്‍ ആശങ്ക പങ്കുവച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് നജീം അർഷാദ്. പിന്നണിഗാനരംഗത്ത് സജീവമാണിപ്പോൾ നജീം. അടുത്തിടെ റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയപ്പോൾ മാതാപിതാക്കളുടേത് മിശ്രവിവാഹമാണെന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് നജീം.
താൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സംഗീതത്തിന് ജാതിയും മതവുമില്ലെന്നും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കില്ലെന്നും നജീം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കുറിപ്പ് വായിക്കാം:
എല്ലാവർക്കും നമസ്കാരം .. ഈയിടെ ഒരു പ്രമുഖ ചാനലിൽ ഞാൻ ഗസ്റ്റ് ആയി പോയിരുന്നു .. എന്നോട് ചോദിച്ചപ്പോ അവിടെ ഞാൻ പറഞ്ഞ ഒരു കാര്യം അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം കൂടി ആണ് .. അതിനെ വളച്ചൊടിച്ചു വർഗീയമായി ചിത്രീകരിക്കുന്നവരോട് .. നിങ്ങൾ ഇത് ചെയ്യുന്നത് യൂട്യൂബ് ചാനൽ കണ്ടന്റിനും അത് വഴി പൈസ കിട്ടാനുമാണ് .. പക്ഷെ ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത് ..
ഞാൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല .. എന്റെ ഉമ്മയും വാപ്പയും മിശ്രവിവാഹം ആയിരുന്നു ..കൺവേർട്ടഡ് ആയി ഇസ്ലാം മതം സ്വീകരിച്ചു …അങ്ങനെ ഒരു ചുറ്റുപാടിൽ തന്നെ ആണ് ഞാൻ വളർന്നിട്ടുള്ളതും .. പിന്നെ എന്റെ സംഗീതം അതിനു ജാതിയില്ല മതമില്ല .. എല്ലാവര്ക്കും ഉള്ളതാണ് .. എല്ലാവരും കൂടി ആണ് എന്നെ വളർത്തിയത് .. അവർക്കു വേണ്ടി ശബ്ദം ഉള്ളത് വരെ ഞാൻ പാടും .. ഫേസ് ബുക്ക് അഡ്മിൻസ് ആന്‍ഡ് യൂട്യൂബ് .. ഒരിക്കൽ കൂടി പറയുന്നു ഉപകാരം ചെയ്താലും ഉപദ്രവം ചെയ്‌യരുത്..ആൾക്കാർ ന്യൂസ് വായിക്കാൻ വേണ്ടി ഇങ്ങനെ ഉള്ള ക്യാപ്ഷൻസ് കൊടുക്കരുത്.
കൊച്ചി∙ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിൽ ഉള്ള വീട്ടിൽ തീപിടിത്തം. ഒരു മുറി മുഴുവൻ കത്തിനശിച്ചു. ആളപായമില്ല.വീടിന്റെ ഒരു കിടപ്പ് മുറിയും ഹാളും കത്തി നശിച്ചു. ആളപായമില്ല. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയായിരുന്നു സംഭവം. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും രണ്ട് സഹായികളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു തീപിടിത്തം.
ഈ സമയം ശ്രീശാന്തിന്റെ ഭാര്യയും മക്കളും മുകളിലത്തെ നിലയിലായിരുന്നു. സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം മുകളിലത്തെ നിലയിലെ ഗ്ലാസ് ഡോർ തുറന്ന് ഏണി വഴി താഴെയിറക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധി നഗർ സ്റ്റേഷനുകളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്.
കോഴിപ്പോര് തമിഴ്നാട് മധുരയില്‍ യുവാവിന്റെ ജീവനെടുത്തു. തര്‍ക്കത്തെ തുടര്‍ന്ന് മധുര പുത്തൂരില്‍ എട്ടംഗ സംഘം റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ പട്ടാപകല്‍ വെട്ടികൊന്നു. ഒരാഴ്ചക്കിടെ മധുര നഗരത്തില്‍ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.
തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അക്രമികളാണ് നാടുഭരിക്കുന്നത്. മധുര രാമവര്‍ഷ സ്ട്രീറ്റിലെ പുതൂരില്‍ കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയും പലിശ ഇടപാടുകാരനുമായ രാജയെന്ന യുവാവ് ബവിറജസ് കോര്‍പ്പറേഷന്റെ ഔട്ട് ലറ്റില്‍ നിന്ന് മദ്യം കഴിച്ചു പുറത്തിറങ്ങുന്നതിനിടെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
വ്യാപാരമേഖലയിലെ പകയാണ് കൊലക്ക് കാരണമെന്നായിരുന്നു തുടക്കത്തില്‍ പൊലിസ് കരുതിയിരുന്നത്. .എന്നാല്‍ അന്വേഷണം പുരോഗമിച്ചപ്പോഴാണ് മൂന്നുവര്‍ഷം മുമ്പുനടന്ന കോഴിപ്പോരിനിടെ നടന്ന തര്‍ക്കമാണ് കൊലയുടെ കാരണമെന്ന് വ്യക്തമായത്. നാലുപേരെ പൊലീസ് പിടികൂടുകയും ചെയ്തു. ഭാരതിറോഡിലെ കാര്‍ത്തിക്,നിസാമൂദ്ദീന്‍ ഹരികൃഷ്ണന്‍ തുടങ്ങി കൊലയാളി സംഘത്തിലെ നാലുപേരാണ് പിടിയിലായത്. നാലുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. എട്ടുദിവസത്തിനിടെ നഗരത്തില്‍ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.
റോഷിൻ എ റഹ്‌മാൻ
പ്രിയപ്പെട്ട അമ്പിളീ, മാപ്പ്… നിന്റെ നിഷ്കളങ്കത തമാശയായി കണ്ട് ആർത്തു ചിരിച്ചതിന്; നിന്റെ മനസ്സു കാണാതെ, നീ പ്രകടമാക്കിയ ചേഷ്ടകളിൽ മാത്രം രസിച്ചതിന്; ഒക്കെയും മാപ്പ്… നീ എന്തിനാണ് അമ്പിളീ ഞങ്ങളൊക്കെ വെറും ചെറിയ മനുഷ്യ ജന്മങ്ങളാണെന്ന് പറയാതെ പറഞ്ഞുവച്ചത്? സ്നേഹക്കൂടുതലുള്ളവരൊക്കെ ഭ്രാന്തന്മാരാണെന്ന് പേരറിയാത്ത ആ സ്ത്രീ പറഞ്ഞത് എത്രയോ ശരി! ആ സ്നേഹക്കൂടുതൽ കൊണ്ടാവും, നീ സൗബിൻ ഷാഹിർ എന്ന പ്രതിഭയിലേക്ക് അത്രമേൽ ലയിച്ചു ചേർന്നത്, അല്ലേ? നീയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭ്രാന്തൻ എന്നു പറയുമ്പോൾ, അല്പം ജാള്യതയോടെ പറയട്ടെ, ഞങ്ങളൊക്കെയും ഈ ലോകത്ത് ഭ്രാന്തില്ലാതെ ജീവിക്കുന്നു എന്നത് എന്തോ, വലിയൊരു തെറ്റായി തോന്നുന്നു… ഡോക്ടർ ചൗധരി പറഞ്ഞതുപോലെ, നമ്മെ തേടി വരുന്ന സ്നേഹം മനസ്സിലാക്കുമ്പോഴേക്കും നമ്മുടെ കണ്ണു നിറഞ്ഞിരിക്കും… സത്യം, നീ ഞങ്ങളുടെ കണ്ണു നിറച്ചു – മനസ്സും..! ടീനയെപ്പോലൊരു പെൺകുട്ടിയും, കുര്യച്ചനെപ്പോലെയൊരു പിതാവും നമ്മുടെയിടയിൽ എവിടെയെങ്കിലുമൊക്കെ ഉണ്ടാവണേ എന്ന് അറിയാതെയെങ്കിലും ആഗ്രഹിച്ചുപോയെങ്കിൽ, പ്രിയ കഥാകൃത്തേ, അത് താങ്കളുടെ വിജയത്തിന്റെ പൂർണതയാണ്!

സാധാരണക്കാരന്റെ നിഷ്കളങ്കതയെയും നിസ്സഹായതയെയും ചൂഷണം ചെയ്യുന്ന കോർപറേറ്റ് ചിന്താഗതിയെ വെറുമൊരു നാട്ടിൻപുറത്തിന്റെ പച്ചനിറമുള്ള, ഏലയ്ക്കാ മണമുള്ള ക്യാൻവാസിൽ എത്ര തന്ത്രപരമായാണ് ജോൺ പോൾ ജോർജ്, താങ്കൾ വരച്ചിട്ടത്! ‘ഫ്ളക്സിലേക്ക്’ മാറാൻ താൽപര്യമില്ലാത്ത അമ്പിളിയെ ‘പൊട്ടൻ’ എന്ന് വിളിക്കുന്നവരെ ഷേവിംഗ് മിററിലൂടെ സ്വന്തം ഉള്ളു കാണിച്ചു കൊടുക്കുന്ന താങ്കളുടെ ബ്രില്യൻസ് അപാരം..! മിസ്റ്റർ ബീനിലേക്കും, ‘ദൈവ തിരുമകളിലെ’ കൃഷ്ണയിലേക്കുമൊക്കെ വഴുതി പോകാമായിരുന്ന ‘അമ്പിളി’യെ സ്വന്തം വ്യക്തിത്വത്തിൽ തന്നെ ഉറപ്പിച്ചു നിർത്തിയ സൗബിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല…
തയ്യൽക്കടക്കാരൻ ചേട്ടനും, പ്രസ്സ് മുതലാളിയും, പാൽക്കാരൻ തമിഴനും, ബൈക്ക് മെക്കാനിക്കുമെല്ലാം നമുക്കിടയിൽ ഇന്നും ജീവിക്കുന്നവരാണെന്നു നിസ്സംശയം പറയാം… ജോൺ പോൾ ജോർജ് എന്ന അതുല്യ പ്രതിഭ ജലാശയത്തിലെ ‘ഗപ്പി’യിൽ നിന്നും ആകാശത്തെ ‘അമ്പിളി’യിലേക്ക് ഉയർന്നു പൊങ്ങിയപ്പോൾ ഓരോ മലയാളി പ്രേക്ഷകനും ലഭിച്ചത് നേരിന്റെയും തിരിച്ചറിവുകളുടെയും നിലാവെളിച്ചമാണ്…
ചില നഷ്ടപ്പെടലുകളിലേക്കും, മറ്റു ചില തിരിച്ചറിവുകളിലേക്കും വെളിച്ചം വിതറുന്ന എന്തോ ഒരു മാന്ത്രികത ഈ ‘അമ്പിളി’യിലുണ്ട്, തർക്കമില്ല (ഇടയ്ക്കെപ്പോഴോ ഒരു ‘ലാഗ്’ അടിപ്പിച്ചു എന്നതൊഴിച്ചാൽ)… ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല എന്ന വസ്തുതയും ‘അമ്പിളി’ വെളിവാക്കുന്നു. അമ്പിളി എന്ന ചിത്രത്തെ ഏത് ഗണത്തിൽ പെടുത്തണം എന്ന് സത്യമായും അറിയില്ല; അല്ലെങ്കിലും ചിലതിനെ ഒരു ഗണത്തിലും പെടുത്താതെ സ്വതന്ത്രമായി വിടുന്നതാണ് ഉചിതം…
അമ്പിളിയുടെ യാത്രകൾ തുടരട്ടെ, കാലങ്ങളോളം, മണ്ണിലും മനസ്സിലും…

റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.
പൊതുമേഖല വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ കുടിശ്ശികയിനത്തില്‍ ഇന്ധനക്കമ്പനികള്‍ക്ക് നല്‍കാനുള്ളത് 5000 കോടിയിലേറെ രൂപ. കഴിഞ്ഞ എട്ട് മാസമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനടക്കമുള്ള കമ്പനികള്‍ക്ക് കൊച്ചിയടക്കമുള്ള ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ ഇന്ധനം വാങ്ങിയ പണം നല്‍കിയിട്ടില്ല. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ക്കും എയര്‍ ഇന്ത്യ പണം നല്‍കാനുണ്ട്.
പെട്രോളിയം കമ്പനികള്‍ ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചി, പുണെ, പട്ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി വിമാനത്താവളങ്ങളില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് വ്യാഴാഴ്ച മുതല്‍ പ്രതിസന്ധിയിലായിരുന്നു. ഈ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കേണ്ടെന്നാണ് പെട്രോളിയം കമ്പനികളുടെ സംയുക്ത തീരുമാനം. ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. എങ്കിലും മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് ഇന്ധനം നിറച്ചാണ് ഈ ആറ് വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസ് നടത്തുന്നത്.
പലിശ സഹിതമാണ് ഇത്രയും കുടിശ്ശികയായത്. പെട്രോളിയം കമ്പനികളില്‍നിന്ന് ഇന്ധനം വാങ്ങിയാല്‍ മൂന്ന് മാസത്തിനകം പണം നല്‍കണമെന്നാണ് കരാര്‍. 5000 കോടി കുടിശ്ശികയിലേക്ക് ഇപ്പോള്‍ വെറും 60 കോടി നല്‍കാമെന്നാണ് എയര്‍ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. 58000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം. എയര്‍ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വക്താവ് വ്യക്തമാക്കി.
നടൻ മുകേഷിന്റേതെന്ന പേരിലുള്ള പേജിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൽകിയ മറുപടിയും വൈറലായി. മുകേഷ് എം എന്ന പേരിലുള്ള പേജിൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് കമന്റും മറുപടിയും വന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മുകേഷ് നിൽക്കുന്ന ചിത്രമാണ് പോസ്റ്റു ചെയ്തത്. ഇതിന് താഴെ സിറാജ് ബിൻ ഹംസ എന്നയാൾ ‘കിളവന്മാർ എങ്ങോട്ടാ’ എന്ന കമന്റിട്ടു. ഇതിന് ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ’ എന്നായിരുന്നു മറുപടി. തുടർന്നാണ് ആളുകൾ ഇത് ഏറ്റെടുത്തത്. അതേസമയം, സംഭവം നിഷേധിച്ച് മുകേഷ് എംഎൽഎ രംഗത്തെത്തി.

മറുപടി വൈറലായതിന് പിന്നാലെ ‘ഹംസക്ക’യെ കാണാൻ നിരവധി പേരാണ് പോസ്റ്റിന് താഴെയെത്തിയത്. പോസ്റ്റ് അവിടെ തന്നെയുണ്ടെങ്കിലും കമന്റും അതിന് നൽകിയ മറുപടിയും അപ്രത്യക്ഷമായിരുന്നു. കമന്റിട്ടയാളുടെ അച്ഛന് മുകേഷ് വിളിച്ചുവെന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഏഴ് മണിക്കൂർ മുൻപിട്ട പോസ്റ്റ് പതിമൂവായിരത്തിലധികം പേർ ലൈക്ക് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് പോസ്റ്റിന് കമന്റിട്ടത്.
അതേസമയം, അത്തരത്തിലൊരു കമന്റിട്ടത് താനല്ലെന്ന് വ്യക്തമാക്കി നടൻ മുകേഷ് രംഗത്തെത്തി. സംഭവത്തെ കുറിച്ച് അറിയില്ലെന്ന് മുകേഷ് ട്വന്റിഫോറിനോട് പറഞ്ഞു. അച്ഛന് വിളിച്ചുവെന്ന തരത്തിലാണ് ആക്ഷേപം ഉയർന്നിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ അത്തരത്തിൽ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് മുകേഷ് ചോദിക്കുന്നു. നാട്ടിൽ നിരവധി കോമഡികളുണ്ടെന്നും ഇതൊരു കോമഡിയാണോ എന്നും മുകേഷ് ചോദിച്ചു. തന്റെ നിലപാടനുസരിച്ച് താൻ അങ്ങനെ പറയില്ല. പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ല. അത് വ്യാജമാണ്. മുകേഷ് മാധവൻ എന്നുള്ളതാണ് തന്റെ അക്കൗണ്ടെന്നും മുകേഷ് അറിയിച്ചു.
പാലായില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് പിജെ ജോസഫ്. നിഷ ജോസ് കെ മണിയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചാലും പിന്തുണക്കും. ജോസ് കെ മാണി പാര്‍ട്ടിക്ക് ബാധ്യതയാണെന്നും കേരള കോണ്‍ഗ്രസ്സ് സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷം പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തിലെ 25 നേതാക്കളെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയും, പാല നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായും ചേര്‍ന്ന യോഗത്തിനു ശേഷമാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പ്രതികരണം. യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിക്ക് പാലായില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം.
എന്നാല്‍ പാര്‍ട്ടി ചിഹ്നം ആര്‍ക്കു നല്‍കണം എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്ക് മാത്രമാണെന്നും യോഗത്തിനു ശേഷം പി.ജെ ജോസഫ് പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചാണ് ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നതെന്നും, യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്തുവെന്നും ജോസഫ് അവകാശപെട്ടു. കെ.എം മാണിയുടെ മരണശേഷം പാര്‍ട്ടി കാര്യങ്ങള്‍ ജോസ് കെ മാണി പക്വതയോടെ കൈകാര്യം ചെയ്തില്ലെന്നും പി.ജെ ജോസഫ് കൂട്ടിചേര്‍ത്തു.
ഇരു വിഭാഗം നേതാക്കളും തുറന്ന പോര് തുടരവേ, സമവായ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന പി ജെ ജോസഫിന്റെ പ്രസ്ഥാവന യുഡിഎഫ് നേതൃത്വത്തിനു ആശ്വാസമാണ്. അതേസമയം, സ്ഥാനാര്‍ഥിയായി മാണി കുടുംബത്തില്‍ നിന്നൊരാളുടെ പേര് വീണ്ടും ചര്‍ച്ചയാകുന്നത്, ജോസ് കെ മാണി വിഭാഗം നേതാക്കളിള്‍ അഭിപ്രായ വ്യത്യാങ്ങള്‍ക്കിടയാക്കുമെന്ന വിലയിരുത്തലുമുണ്ട്.
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒരു സ്വകാര്യ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന രാജുകുമാറാണ് ഭാര്യയെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തത്. നവി മുംബൈയിലെ ഉരാനിലാണ് സംഭവം നടന്നത്.
കൊലയ്ക്ക് ശേഷം ഇവരുടെ ഒന്നും രണ്ടും പ്രായമുള്ള പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് 31കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. 24 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ മുറിയില്‍ കഴിഞ്ഞ കുട്ടികളെ യുവാവ് ജോലി ചെയ്യുന്ന കമ്ബനിയിലെ അധികൃതര്‍ എത്തിയതിന് ശേഷമാണ് രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യ ചെയ്തത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു.
കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം കുട്ടികളെ മൃതദേഹത്തോടൊപ്പം കെട്ടിയിട്ട് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച വൈകീട്ട് കമ്ബനിയിലെ മറ്റുജോലിക്കാര്‍ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. മൃതദേഹവും രണ്ട് കുട്ടികളെയും വീട്ടില്‍ കണ്ടെത്തിയതോടെ തൊഴിലാളികള്‍ പൊലീസിനെ വിവരമറിയിച്ചു.