മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്‍ദുല്‍ നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 41കാരനായ സുഡാനി പൗരനെ പിന്നീട് പൊലീസ് പിടികൂടി.
കൈകള്‍ കെട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ഇലക്ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ച ശേഷം കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൃതദേഹത്തില്‍ മുളകുപൊടിയും എണ്ണയും ഉള്‍പ്പെടെയുള്ളവ വിതറി. കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മുറിയുടെ ചുവരില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതിവെയ്ക്കുകയും ചെയ്തു.
നഹാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി മുറി അലങ്കോലമാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധിയില്‍ പറയുന്നു. വധശിക്ഷക്ക് പുറമെ മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇത് അനുഭവിച്ച ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുന്നത്.
ജിദ്ദ: റാപ് സംഗീത താരം നിക്കി മിനാജിന്റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18ന് ജിദ്ദ കിങ് അബ്ദുല്ല സ്‍പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന പരിപാടിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്.
ജിദ്ദ വേള്‍ഡ് ഫെസ്റ്റിന്റെ ഭാഗമായാണ് സൗദി അറേബ്യയില്‍ നിക്കി മിനാജിന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവരുടെ വേഷവും വരികളും സൗദി സംസ്കാരത്തിന് യോജിച്ചതല്ലെന്ന വാദമുയര്‍ത്തി രാജ്യത്തെ സ്ത്രീകളടക്കം രംഗത്തെത്തുകയായിരുന്നു. പരിപാടി റദ്ദാക്കണമെന്ന്, മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി ആക്ടിവിസ്റ്റുകളും നിക്കി മിനാജിനോട് ആവശ്യപ്പെട്ടു. ഇതോടെ നിശ്ചയിച്ച സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു. വ്യാഴാഴ്ചയിലെ മറ്റ് പരിപാടികള്‍ മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ജിദ്ദ വേള്‍ഡ് ഫെസ്റ്റില്‍ പ്രവേശനം.
ട്രാക്ടറിന്റെ ടയർ കയറാതെ അമ്മ പക്ഷി മുട്ടകൾ സംരക്ഷിക്കുന്നതിന്റെ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഉലൻക്വാബ് സിറ്റിലിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഒരാൾ കൃഷി സ്ഥലത്ത് ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിക്കുമ്പോഴാണ് ഒരു പക്ഷി പെട്ടന്ന് ട്രാക്ടറിന്റെ മുമ്പിലേക്ക് ഓടി വന്നത്. ഇയാൾ പെട്ടന്ന് വാഹനം നിർത്തി നോക്കിയപ്പോൾ കാണുന്നത് തന്റെ മുട്ടകളെ സംരക്ഷിച്ച് ഈ പക്ഷി നിൽക്കുന്നതായിരുന്നു. തുടർന്ന് വാഹനം ഇവിടെ നിന്നും മാറ്റിയ ഇയാൾ പക്ഷിക്ക് കുടിക്കാൻ വെള്ളവും ഇവിടെ വച്ചു നൽകി. ഇദ്ദേഹം തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും. സോഷ്യൽമീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Mother bird stops moving tractor to protect eggs pic.twitter.com/CWyA28rbvI
— CGTN (@CGTNOfficial) July 10, 2019
വാഷിംഗ്ടൺ ഡിസി: ബാരി കൊടുങ്കാറ്റിനെത്തുടർന്നു ലൂയിസിയാന സംസ്ഥാനത്ത് പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനിടയുണ്ടെന്നും കനത്ത മഴയുണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്. ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി നാഷണൽ ഗാർഡ്സിനെ സംസ്ഥാനത്തു വിന്യസിച്ചു. മിസിസിപ്പി നദിയിൽ ജലനിരപ്പ് ഉയർന്നു. ന്യൂഓർലിയൻസിൽ പ്രളയത്തിനു സാധ്യതയുണ്ട്. സംസ്ഥാനത്തു ചിലേടങ്ങളിൽ 63 സെന്റിമീറ്റർവരെ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.
ലണ്ടന്‍: റാഫേൽ നദാലിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അടിയറവു പറയിച്ച് റോജർ ഫെഡറർ വിംബിൾഡണിന്റെ ഫൈനലിൽ പ്രവേശിച്ചു. സ്കോര്‍: 7-6, 1-6, 6-3, 6-4. നദാലിനെതിരെ ഒരു സെറ്റു മാത്രം നഷ്ടപ്പെടുത്തിയാണ് ഫെഡററിന്റെ ഫൈനല്‍ പ്രവേശം. കലാശപ്പോരിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചാണ് രണ്ടാം സീഡായ ഫെഡററുടെ എതിരാളി.
കൊച്ചി നെട്ടൂരില്‍ കൊല്ലപ്പെട്ട അര്‍ജുന്‍റെ മരണം തലയോട് തകര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തല്‍ . കല്ലുകൊണ്ട് പല തവണ ഇടിച്ചതുപോലെ തലയോട്ടിയില്‍ ഗുരുതര പരുക്കുകള്‍ കണ്ടെത്തി. അഴുകിയതിനാല്‍ ശരീരത്തിലെ മറ്റ് പരുക്കുകള്‍ കണ്ടെത്താന്‍ വഴിയില്ലെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കി.
കൊല്ലപ്പെട്ട അര്‍ജുനെ ക്രൂരമായി മര്‍ദിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കല്ലും തടിക്കഷ്ണങ്ങളുമുപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് മൊഴി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പോസ്റ്റ്മോര്‍ട്ടത്തിലും ലഭിച്ചത്. പലതവണ കല്ലുകൊണ്ട് ഇടിച്ചതിന് സമാനമായ രീതിയില്‍ തലയോട് തകര്‍ന്നിട്ടുണ്ട്. കൊലപാതകത്തിനുശേഷം ഒന്നരയാഴ്ച കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും അഴുകിയ നിലയിലുള്ള മൃതദേഹത്തിലെ മറ്റ് പരുക്കുകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കി. തലയോടും അസ്ഥികളും മാത്രമാണ് ശേഷിക്കുന്നത്. വിഷാംശം ഉള്ളില്‍ചെന്നിട്ടുണ്ടോയെന്നതും മറ്റും ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നിട്ടേ അറിയാനാകൂ. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും. അതിനു ശേഷമേ മരണ കാരണത്തെക്കുറിച്ച് വ്യക്തയുണ്ടാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പനങ്ങാട് സി.ഐ പറഞ്ഞു.
‘ജ്യേഷ്ഠൻ മരിച്ചതിന്റെ പക തീർക്കാനായിരുന്നെങ്കിൽ കയ്യോ കാലോ എടുത്തിട്ട് എനിക്കെന്റെ മകനെ തിരികെ തരാമായിരുന്നില്ലേ?..’ ചങ്ക് തകർക്കുന്ന ഇൗ അമ്മയുടെ വാക്കിന് മുന്നിൽ ഉത്തരം മുട്ടുകയാണ്. എറണാകുളം നെട്ടൂരിൽ കൊല്ലപ്പെട്ട അർജുന്റെ അമ്മ സിന്ധു പറയുന്നതിങ്ങനെ. മകനെ കാണാതാവുന്നിതിന് നാലുദിവസം മുൻപ് അർജുനോട് അമ്മ പറഞ്ഞത് ഒന്നുമാത്രമായിരുന്നു. ‘നീ നിബിൻ വിളിച്ചാൽ ഒപ്പം പോകരുത്’ പക്ഷേ അപ്പോൾ അവൻ പറഞ്ഞത്. ഇല്ലമ്മേ അവൻ പാവമാണ്. ചേട്ടനെ വലിയ ഇഷ്ടമായിരുന്നു അതാ അവൻ… കണ്ണീരോടെ സന്ധ്യ ഒാർക്കുന്നു. കൂട്ടുകാർ വിളിച്ചാൽ ഏതുനേരത്തും ഇറങ്ങിപ്പോകുന്നവനായിരുന്നു അവൻ. അതാണ് രാത്രി പതിനൊന്നുമണി കഴിഞ്ഞ് പെട്രോൾ തീർന്നെന്നു പറഞ്ഞു കൂട്ടുകാരൻ വിളിച്ചപ്പോൾ ഇറങ്ങിച്ചെന്നത്. രണ്ടു മാസം മുമ്പാണ്, പുതിയ രണ്ട് ഉടുപ്പു വാങ്ങിയത്. കൂട്ടുകാർ വന്ന് ചോദിച്ചപ്പോൾ അവർക്കു കൊടുത്തു. നീ ഇങ്ങനെ ചെയ്താൽ എങ്ങനെയാണെന്നു ചോദിച്ചപ്പോൾ അവർക്ക് ഇല്ലാഞ്ഞിട്ടല്ലേ എന്നായിരുന്നു മറുപടി.
രാത്രി പത്തുമണി വരെയും അർജുന്റെ ഫോണിൽ നിന്ന് കൂട്ടുകാരുമായി ചാറ്റു ചെയ്തതിനു തെളിവുണ്ട്. മകനെ കാണാതായപ്പോഴേ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ കൊന്നുകളയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. മകനോട് ശത്രുത തോന്നാൻ കാര്യങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്. മകനെ തിരിച്ചുകിട്ടുമെന്നു തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അവന്റെ മൃതദേഹം പോലും നേരേ ഒന്നു കാണാൻ സാധിച്ചില്ല– പിതാവ് സങ്കടപ്പെട്ടു.
അനന്തു എന്ന കൂട്ടുപ്രതിയാണ് കൊലപാതകത്തിൽ കൂടെയുണ്ടായിരുന്നവരുടെയെല്ലാം പേരു വെളിപ്പെടുത്തിയത്. അർജുനെ കൊലപ്പെടുത്തിയ വിവരം ആദ്യമേ പുറത്തു പറഞ്ഞതും അനന്തുവാണ്. തന്റെ അടുത്ത ഏതാനും കൂട്ടുകാരോട് അനന്തു എല്ലാം തുറന്നു പറഞ്ഞിരുന്നുവത്രെ. എല്ലാവരും അന്വേഷിക്കുമ്പോഴും അനന്തുവിന്റെ ചില കൂട്ടുകാർക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇവരിൽ നിന്ന് ഇതറിഞ്ഞാണ് അർജുന്റെ സുഹൃത്തുക്കളിൽ ചിലർ അനന്തുവിനെ ചോദ്യം ചെയ്യുകയും പൊലീസിൽ മൊഴികൊടുപ്പിക്കുകയും ചെയ്തത്. പൊലീസ് നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നെങ്കിൽ മകന്റെ മൃതദേഹമെങ്കിലും നേരെ കിട്ടുമായിരുന്നെന്ന് പിതാവ് വിലപിക്കുന്നു. മകന്റെ മൃതദേഹം കണ്ടെത്തി സംസ്കാരം കഴിഞ്ഞ ശേഷം ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ ഞങ്ങൾ എന്താ കണിയാരാണോ’ എന്നു ചോദിച്ചത് ആരാണെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു വിളിച്ചപ്പോഴാണത്രെ ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത്. അത് ആരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു വിദ്യന്റെ മറുപടി.
ഒന്നാംപ്രതി നിബിന്റെ സഹോദരൻ എബിനും കൊല്ലപ്പെട്ട അർജുനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് കളമശേരിയിൽവെച്ചുനടന്ന അപകടത്തിൽ എബിൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അർജുന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുന്റെ ചികിൽസയ്ക്കായി ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ചിലവായത്. എന്നാൽ എബിനെ അർജുൻ മനപൂർവ്വം കൊന്നതാണെന്ന സംശയത്തിന്റെ പേരിലാണ് നിബിൻ അർജുനെ കൊന്ന് ചതുപ്പിൽ ചവിട്ടി താഴ്ത്തുന്നത്. നിബിനുമായും അർജുൻ കൂട്ടായിരുന്നു. നിബിന്റെ കോൾ വന്ന പിറകിനാണ് അർജുൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഈ മാസം രണ്ടാം തീയതി മുതലാണ് അർജുനെ കാണാതാകുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തിങ്കളാഴ്ചയോടെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് ശ്രമം. ഈ മാസം രണ്ടാംതീയതി രാത്രിയില്‍ കൊല്ലപ്പെട്ട കുമ്പളം സ്വദേശി അര്‍ജുന്‍റെ മൃതദേഹം വ്യാഴം രാവിലെയാണ് നെട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപമുള്ള ചതുപ്പില്‍ കണ്ടെത്തിയത്.
മലപ്പുറം വളാഞ്ചേരിയിൽ തനിച്ച് താമസിച്ചിരുന്ന ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹോട്ടൽതൊഴിലാളിയായ യുവാവ് അറസ്റ്റിൽ. വെട്ടിച്ചിറ പുന്നത്തല സ്വദേശി അബ്ദുൽസലാമാണ് അറസ്റ്റിലായത്. ബലാൽസംഗ ശ്രമം വിജയിക്കാതിരുന്നതോടെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം പൂന്തുറ സ്വദേശി നഫീസത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതോടെ രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നഫീസത്ത് താമസിക്കുന്ന വീട്ടിലെത്തിയതെന്ന് അബ്ദുൽസലാം പൊലീസിൽ മൊഴി നൽകി. ശാരീരികമായി കീഴ്‌പ്പെടുത്തുന്നതിനിടെയാണ് കഴുത്തിൽ ഷാൾ മുറുക്കിയത്. മരണം ഉറപ്പായതോടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും നഫീസത്തിന്റെ മൊബൈൽഫോണും കവർന്ന് പ്രതി മംഗലാപുരത്തേക്ക് കടന്നു.
നാട്ടിൽ തന്നെ കുറിച്ച് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് തോന്നിയതോടെ മടങ്ങിയെത്തി വെട്ടിച്ചിറയിൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു.അയൽവാസികൾ നൽകിയ സൂചനകളാണ് കേസന്വേഷണത്തിൽ നിർണ്ണായകമായതെന്ന് പൊലീസ് അറിയിച്ചു. നഫീസത്തിന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്താൻ സഹായകമായി. നഫീസത്തിനെ കൊലപ്പെടുത്തിയ ക്വാർട്ടേഴ്‌സിലും ,ആഭരണവും മൊബൈൽഫോണും വിറ്റ കടകളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ചൊവ്വാഴ്ചയായിരുന്നു നഫീസത്തിനെ വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കോളജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം, വിദ്യാര്‍ഥിക്ക് കുത്തേല്‍ക്കുന്നതിലേക്ക് നയിച്ച കാര്യങ്ങള്‍ , തുടര്‍ സംഭവങ്ങള്‍ എന്നിവ അന്വേഷിച്ച ശേഷമാകണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസ് നിര്‍ദ്ദേശിച്ചു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിതാ വി.കുമാര്‍ അവധിയിലാണ്. അഡിഷണല്‍ ഡയറക്ടര്‍ കെ.കെ.സുമയാവും അന്വേഷണം നടത്തുക.
എസ്.എഫ്.ഐയ്ക്കെതിരെ എ.ഐ.എസ്.എഫ് രംഗത്ത്. യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളമായെന്ന് എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തി. സാമൂഹ്യവിരുദ്ധര്‍ കോളജില്‍ അഴിഞ്ഞാടുന്നു. വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ഏകസംഘടനാവാദത്തിന്‍റെ അനന്തരഫലമാണ് ഇപ്പോഴത്തെ സംഭവമെന്നും അവര്‍ കുറ്റപ്പെടുത്തി.
യൂണിേവഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാനെത്തിയ കെ.എസ്.യുക്കാരെ പൊലീസ് തടഞ്ഞു. കോളജ് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന ഇവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം നേരിയസംഘര്‍ഷത്തില്‍ കലാശിച്ചു. തൊട്ടുപിന്നാലെ എം.എസ്.എഫ്,എ.ബി.വി.പി പ്രവര്‍ത്തകരും എത്തിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് എല്ലാവരേയും നീക്കി.
ഇന്ന് കാമ്പസില്‍ നടന്നത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളും അനുഭാവികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് നെഞ്ചില്‍ കുത്തേറ്റു. ഡിഗ്രി വിദ്യാര്‍ഥിയെ കുത്തിയ യൂണിറ്റ് പ്രസിഡന്റിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യൂണിറ്റ് പ്രസിഡന്റ് നസീം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. പൊലീസുകാരെ മര്‍ദിച്ച കേസില്‍ പ്രതിയാണ് നസീം.
യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുറമെ നിന്ന് ഗുണ്ടകളെ വിളിപ്പിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. നേതാക്കളുടെ അതിക്രമത്തിനെതിരെ പൊട്ടിത്തെറിച്ച് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ക്യാംപസിലെ മരച്ചുവട്ടില്‍ ഇരുന്ന് മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥികളില്‍ ചിലര്‍ പാട്ടുപാടി. ഇത് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സഹപാഠിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ പ്രതികാരത്തിന്റെ കാരണം ഇതാണ്.
മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനാണ് കുത്തേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. പാട്ടുപാടിയതിന്റെ പേരില്‍ അറബിക് വിദ്യാര്‍ഥി ഉമയറിനെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കത്തിക്കുത്തിലെത്തിയത്.
കുത്തേറ്റ അഖിലും മര്‍ദനമേറ്റ വിദ്യാര്‍ഥികളുമെല്ലാം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇതോടെ നേതാക്കളുടെ അതിക്രമത്തില്‍ മനംമടുത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്കും കോളജിലേക്കും മാര്‍ച്ച് നടത്തി.
ഒരുമണിക്കൂറിലേറെ നീണ്ട പരസ്യപ്രതിഷേധത്തിനൊടുവില്‍ എസ്.എഫ്.ഐ ജില്ലാ നേതാക്കളെത്തി അനുനയിപ്പിച്ച് വിദ്യാര്‍ഥികളെ ക്യാംപിസില്‍ കയറ്റിയെങ്കിലും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാതെ വഴങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ നിലാപെടെടുത്തി. യൂണിയന്‍ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനും ശ്രമിച്ചതോടെ ക്യാംപസിനുള്ളില്‍ വീണ്ടും നേതാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമായി.
ഒടുവില്‍ പ്രശ്നം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായിമാധ്യമങ്ങളെ ക്യാംപസില്‍ നിന്നൊഴിവാക്കാനായി എസ്.എഫ്.ഐയുടെ ശ്രമം. അതുവരെ വിഷയത്തിലിടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇതിനായി നേരിട്ടെത്തി. എന്നാല്‍ സ്വന്തം വിദ്യാര്‍ഥിക്ക് കുത്തേറ്റ സാഹചര്യം അപ്പോഴും അദേഹം അറിഞ്ഞിരുന്നില്ല.
എന്നാല്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളുടെ പേര് സഹിതം മുന്നൂറ് വിദ്യാര്‍ഥികള്‍ ഒപ്പിട്ട പരാതി നല്‍കിയതോടെ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും വീണ്ടും പ്രതിരോധത്തിലായി.
കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തി യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ
അടിമകളായില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തും യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ നേതാക്കള്‍. പ്രസ്ഥാനത്തിന് വേണ്ടി ദിവസങ്ങളോളം നിരാഹാരം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ഉമൈറിനെ കഴിഞ്ഞവര്‍ഷം നേതാക്കള്‍ അതിക്രൂരമായി തല്ലിച്ചതച്ചു. ഇതേ നേതാക്കള്‍ തന്നെയാണ് ഇന്ന് പാട്ടുപാടിയതിന്റ പേരില്‍ ഉമൈറിനെ വീണ്ടും മര്‍ദിച്ചത്.
എസ്.എഫ്.െഎയ്ക്കുവേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച ഉമൈറിന് യൂണിവേഴ്സിറ്റി കോളജിലെ നേതാക്കള്‍ കഴിഞ്ഞവര്‍ഷം സമ്മാനിച്ചതാണിത്. ക്രൂരമായ മര്‍ദനമേറ്റ് ദേഹമാസകലം മുറിഞ്ഞു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഉമൈര്‍ പതിനഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടന്നു.
സി.പി.എം ജില്ലാ കമ്മിറ്റിയില്‍പോയി മാതാപിതാക്കള്‍ പരാതി പറഞ്ഞു. യൂണിയന്‍ പ്രവര്‍ത്തനത്തിന് ഇനി മകനെ വിളിക്കരുതെന്ന് അപേക്ഷിച്ചു. പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ ചികില്‍സയ്ക്കായി കുറച്ച് പണം കൊടുത്ത് പാര്‍ട്ടി പ്രശ്നം ഒതുക്കി. അതേ എസ്.എഫ്.െഎ നേതാക്കള്‍ തന്നെയാണ് ഇത്തവണയും ഉമൈറിനെ മര്‍ദിച്ചത്.
ഇത്തവണ ഉമൈറും കൂട്ടുകാരും വെറുതെയിരുന്നില്ല.നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ പരസ്യമായി തെരുവിലിറങ്ങി.
ഭാര്യയുടെയും മക്കളുടെയും തിരസ്‌ക്കാരത്തിലും ജയിലിലെ സൗഹൃദം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലും വീണ്ടും മോഷണം നടത്തി ജയിലില്‍ തിരിച്ചുകയറി മധ്യവയസ്‌കന്‍. 52 കാരനായ ജ്ഞാനപ്രകാശമെന്നയാളാണ് മോഷണക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടുമൊരു മോഷണം നടത്തി ചെന്നൈയിലെ പൂഴാല്‍ സെന്‍ട്രല്‍ ജയിലില്‍ തിരികെത്തിയത്. മോഷണക്കേസില്‍ അറസ്റ്റിലായ ഇയാളെ മാര്‍ച്ച് മാസത്തിലായിരുന്നു ജയിലില്‍ എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ 29 ന് ജ്ഞാനപ്രകാശം പുറത്തിറങ്ങി.
വീട്ടിലെത്തിയ തന്നെ ഭാര്യയും മക്കളും അവഗണിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും തനിക്ക് ജയിലിലെ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച സ്‌നേഹവും കരുതലും സ്വന്തം വീട്ടില്‍ ലഭിച്ചില്ലെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ജയിലില്‍ തിരികെയെത്താനായി വഴിയരികില്‍ നിര്‍ത്തിയിട്ട ഒരു ബൈക്ക് മോഷ്ടിക്കുകയായിരുന്നു ഇയാള്‍. സി.സി ടിവിയില്‍ സ്വന്തം മുഖം കാണിച്ച ശേഷമായിരുന്നു ‘ മോഷണം’.
എങ്ങനെയെങ്കിലും ജയിലില്‍ തിരികെ കയറുക എന്ന ലക്ഷ്യത്തോടെയാണ് മോഷണം നടത്തിയതെന്നും സ്വന്തം വീട്ടില്‍ അദ്ദേഹം സന്തോഷവാനായിരുന്നില്ലെന്നും തമ്പാരം അസിസ്റ്റന്റ് കമ്മീഷണര്‍ പി. അശോകന്‍ പറഞ്ഞു. ജയിലില്‍ നിന്നും പുറത്തുവന്ന ശേഷം ജീവിതം ഒട്ടും സുഖകരമായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലായ്‌പ്പോഴും ഭാര്യയും മക്കളും കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നെന്നും അതുകൊണ്ടാണ് തിരിച്ച് ജയിലിലേക്ക് തന്നെ വരാന്‍ തീരുമാനിച്ചതെന്നുമായിരുന്നു പറഞ്ഞത്.
വെസ്റ്റ് താംബരത്തുനിന്നാണ് ഇയാള്‍ ബൈക്ക് മോഷ്ടിച്ചത്. സിസി ടിവി ക്യാമറയില്‍ തന്നെ വ്യക്തമായി കാണുമെന്ന് ഉറപ്പിച്ച ശേഷമായിരുന്നു മോഷണം. ബൈക്കെടുത്ത് യാത്ര തുടര്‍ന്നു. പെട്രോള്‍ തീര്‍ന്ന ഉടന്‍ തന്നെ മറ്റിരൊടത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും പെട്രോള്‍ കൂടി മോഷ്ടിച്ചു. എന്നാല്‍ പെട്രോള്‍ മോഷണത്തിനിടെയായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ പെട്രോള്‍ മാത്രമല്ല ബൈക്ക് തന്നെ താന്‍ മോഷ്ടിച്ചതാണെന്ന് ജ്ഞാനപ്രകാശം പൊലീസിനോടു പറഞ്ഞു. എങ്ങനെയെങ്കിലും താൻ അറസ്റ്റ് ചെയ്യപ്പെടണം എന്ന നിലപാടിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം ഇദ്ദേഹത്തെ പൂഴാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെയാണ് പൊലീസ് എത്തിച്ചത്.
ആലുവ കീഴ്മാട് കീരൻകുന്ന് ഭാഗത്ത് വീടുകളുടെ വരാന്തയിലും പരിസരങ്ങളിലും രക്തം കണ്ടത് പരിഭ്രാന്തി പരത്തി . എട്ടോളം വീടുകളിലാണ് രക്തതുള്ളികൾ കണ്ടത്. വലിയ മൃഗത്തിന്റേതെന്ന് തോന്നിക്കുന്ന കാൽപാടുകളും ചില ഭാഗത്ത് കണ്ടു.
പുലർച്ചെ വീട് തുറന്ന് പുറത്തിറങ്ങിയ നാട്ടുകാരെ ഞെട്ടിക്കുന്നതായിരുന്നു ഈ ചോര പാടുകൾ. വീടുകളുടെ വരാന്തയിലും മുറ്റത്തുമെല്ലാം രക്തം നിൽക്കുന്നു. റോഡിലും രക്തം വാർന്നുപോയ പാടുകൾ കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെ വിളിച്ചു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ സമീപത്തെ ചെറിയ ചവറുകൂനയിൽ നിന്ന് ഒരു മൊബൈൽ ഫോണും കണ്ടെത്തിയതോടെ ദുരൂഹത വർധിച്ചു. സിം കാർഡ് ഇടുന്ന ഭാഗത്ത് നിന്ന് കാർഡ് എടുത്ത് ബാറ്ററിക്കൊപ്പം ഫോണിനകത്ത് തന്നെ വച്ച നിലയിലായിരുന്നു ഫോണിൽ ഇട്ടുനോക്കിയപ്പോൾ ബുധനാഴ്ച രാത്രി ഒരു നമ്പറിൽ നിന്ന് മാത്രം 28 ഓളം മിസ്ഡ് കോളുകൾ വന്നതായും കണ്ടു.
പൊലീസ് അന്വേഷണം ഊർജിതം ആക്കി. രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു. വലിയ മൃഗത്തിന്റേതെന്ന് തോന്നിക്കുന്ന കാൽപാടുകളും ചില ഭാഗത്ത് കണ്ടു. മുറിവേറ്റ നായയുടേതാകാം രക്തം എന്ന പ്രാഥമിക നിഗമനത്തിൽ ആണ് പൊലീസ്