കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി രാജിവച്ചേക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം വിളിച്ചു. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടേക്കും
കര്‍ണാടക സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. കെ. സുധാകര്‍, എം.ടി.ബി നാഗരാജ് എന്നിവര്‍ സ്പീക്കര്‍ക്ക് രാജിക്കാത്ത് നല്‍കി. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം പതിമൂന്നായി. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ ഗവര്‍ണറെയും സ്പീക്കറെയും കണ്ടു.
ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയും നടത്തി. ബിജെപിയുടെ രാഷ്ട്രീയനീക്കത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും ബെംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജി നിരാകരിച്ച സ്പീക്കർക്കെതിരെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
അബുദാബിയിലെ അല്‍മറായ് എമിറേറ്റ്സ് കമ്പനിയിൽ ഒന്നര വര്‍ഷമായി സെയില്‍സ് അസിസ്റ്റന്റുമായിരുന്ന കണ്ണൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. കണ്ണൂർ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി പക്രുപുരയില്‍ രഘുനാഥിന്റെയും പ്രതിഭയുടെയും മകനുമായ അഭിഷേക് (24)ആണ് അബുദാബിയിൽ വെച്ച് മരിച്ചത്.
ജൂണ്‍ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് 22ന് പുലര്‍ച്ചെ മുസഫയിലെ താമസ സ്ഥലത്ത് സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനിലയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രണ്ടു നേപ്പാള്‍ പൗരന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്. ഏകദിന ക്രിക്കറ്റിൽ ഒരു ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും ഒരു റൺസ് മാത്രമെടുത്ത് പുറത്താകുന്നത് ഇതാദ്യമായാണ്. അഞ്ച് റൺസെടുക്കുന്നതിനിടെയാണ് മുൻനിരതാരങ്ങളായ രോഹിത് ശര്‍മ, ലോകേഷ് രാഹുൽ, വിരാട് കോലി എന്നിവർ ഒരു റൺ മാത്രമെടുത്ത് പുറത്തായത്.
നാല് പന്തിൽ നിന്ന് ഒരു റണ്ണെടുത്ത് രോഹിത് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെ ആറ് പന്തിൽ ഒരു റണ്ണെടുത്ത് കോലിയും പുറത്തായി. ഏഴ് പന്തിൽ നിന്നാണ് രാഹുൽ ഒരു റണ്ണെടുത്തത്. ന്യൂസീലൻഡ് പേസർമാരായ മാറ്റ് ഹെൻറി, ട്രെന്റ് ബോള്‍ട്ട് എന്നിവർ ചേർന്ന് ഇന്ത്യൻ മുൻനിരയെ തകർത്തുവിടുകയായിരുന്നു.
ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യൻ ബാറ്റ്സ്‍മാൻമാർ ന്യൂസീലൻഡ് ബോളിങ്ങിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 18 റൺസിന്റെ തോല്‍വി വഴങ്ങി ഇന്ത്യ ലോകകപ്പിൽനിന്നു പുറത്താകുകയും ചെയ്തു.
മാഞ്ചെസ്റ്റർ: തന്നെ ‘തട്ടിക്കൂട്ട് താരം’ എന്നുവിളിച്ച് പരിഹസിച്ച മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്ക് ‘ജഡ്ഡു’വിന്റെ മറുപടി. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയ അര്‍ധസെഞ്ചുറി നേടിയശേഷമായിരുന്നു തന്റെ പതിവ് ആക്ഷനിലൂടെ രവീന്ദ്ര ജഡേജയുടെ തക്ക മറുപടി. അര്‍ധസെഞ്ചുറി നേടിയാല്‍ ബാറ്റ് ചുഴറ്റി തനിക്ക് എതിര്‍വശത്തേക്കു ചൂണ്ടുക എന്നതാണ് ജഡേജയുടെ രീതി. ഇത്തവണ അത് കമന്ററി ബോക്‌സിലേക്കായിരുന്നു എന്നതാണു പ്രത്യേകത. ബോക്‌സില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതിനിടെ ജഡേജയുടെ ഈ പ്രവൃത്തിയെ സഹതാരം രോഹിത് ശര്‍മ പവലിയനില്‍ ഇരുന്ന് അഭിനന്ദിക്കുകയും ചെയ്തു. തന്റെ മസിലില്‍ തൊട്ടുകൊണ്ട് ജഡേജയുടെ പ്രകടനത്തെ അഭിനന്ദിക്കുകയായിരുന്നു രോഹിത്.
59 പന്തില്‍ 77 റണ്‍സെടുത്ത ജഡേജയാണ് 92 റണ്‍സിന് ആറുവിക്കറ്റ് പോയ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോയത്. എങ്കിലും ന്യൂസിലാന്റ് ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സകലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഫൈനലിലേക്കുള്ള ഇന്ത്യന്‍ സ്വപ്‌നം തകര്‍ന്നുവീണു. രവീന്ദ്ര ജഡേജ പുറത്തെടുത്ത അസാമാന്യ പോരാട്ടവീര്യമാണ് ഇന്ത്യയ്ക്ക് അവസാന ഓവറിലേക്ക് ആയുസ് നീട്ടിനല്‍കിയത്.
നേരത്തേ മഞ്ജരേക്കര്‍ ജഡേജയെ ‘തട്ടിക്കൂട്ട് താരം’ എന്നു വിളിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററില്‍ മഞ്ജരേക്കറും ഇംഗ്ലീഷ് മുന്‍ ക്രിക്കറ്റര്‍ മൈക്കല്‍ വോനും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് മഞ്ജരേക്കര്‍ തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് വോന്‍ ആരോപിച്ചു. സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവന്‍ മഞ്ജരേക്കര്‍ പ്രവചിച്ചിരുന്നു. ടീമില്‍ ജഡേജയെയും മഞ്ജരേക്കര്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നായിരുന്നു പരിഹാസ്യരൂപേണ ചോദ്യവുമായി വോന്‍ രംഗത്തെത്തിയത്. നേരത്തെ, ജഡേജ ഒരു ‘തട്ടിക്കൂട്ട് കളിക്കാരനാ’ണെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. ഏകദിന ടീമില്‍ കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം.
ഇതിന് മറുപടിയുമായി ജഡേജയെത്തുകയും ചെയ്തു. നിങ്ങളേക്കാള്‍ ഇരട്ടി മത്സരം ഞാന്‍ കളിച്ചിട്ടുണ്ടെന്നും മറുപടി നല്‍കി. നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളെ അംഗീകരിക്കാന്‍ പഠിക്കൂവെന്നും ജഡേജ മറുപടിയില്‍ പറഞ്ഞിരുന്നു. മഞ്ജരേക്കര്‍ ഇത്തരത്തില്‍ പരിഹസിച്ച ഒരു താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയത് പരിഹാസത്തോടെ വോണ്‍ ചൂണ്ടികാണിക്കുകയായിരുന്നു. ‘നിങ്ങള്‍, ആ തട്ടിക്കൂട്ട് താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു.’ വോണ്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മഞ്ജരേക്കര്‍ പിടിവിട്ടില്ല. അദ്ദേഹത്തിന്റെ മറുപടിയെത്തി. ‘പ്രവചനമാണ്, എന്റെ പ്രിയപ്പെട്ട വോണ്‍… ഇത് എന്റെ ടീമല്ല’ ഇതായിരുന്നു മുംബൈക്കാരന്റെ മറുപടി. എന്നാല്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്നായി വോണും. ‘എന്നാല്‍ നിങ്ങളുടെ ടീം എന്തെന്ന് പറയൂ പ്രിയപ്പെട്ട സഞ്ജയ്. താങ്കള്‍ ഏതെങ്കിലും തട്ടിക്കൂട്ട് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുമോ..?’ ഇതായിരുന്നു വോണിന്റെ ചോദ്യം. എന്നാല്‍ മറുപടിയൊന്നും മഞ്ജരേക്കറുടെ ഭാഗത്ത് നിന്നുണ്ടായില്ല.
അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിത് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. അഹമ്മദാബാദ് ജില്ലയിലെ വര്‍മോര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹരേഷ് കുമാര്‍ സോളങ്കി(25) എന്ന യുവാവിനെയാണ് ഭാര്യ ഊര്‍മിളയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഏട്ടംഗ സംഘമാണ് വീടിന് പുറത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഊര്‍മിളയുടെ വീട്ടുകാരുമായി സംസാരിക്കാനെത്തിയ വനിതാ ഹെല്‍പ്പ്‌ലൈന്‍ സംഘത്തിനു മുന്നിലിട്ടായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഊര്‍മിളയുടെ പിതാവ് ദഷ്‌റത്സിങ് സാലയാണ് പ്രധാനപ്രതിയെന്നും പൊലീസ് പറഞ്ഞു.
ആറ് മാസം മുമ്പാണ് ഹരേഷും ഊര്‍മിളയും വിവാഹിതരായത്. എന്നാല്‍ ഊര്‍മിളയുടെ രക്ഷിതാക്കള്‍ മകളെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായ ഊര്‍മിളയെ കാണാനില്ലെന്നും പൊലീസ് പറയുന്നു.
ഗര്‍ഭിണിയായതിനാല്‍ ഊര്‍മിളയെ തനിക്കൊപ്പം പറഞ്ഞുവിടണം എന്ന് ആവശ്യപ്പെടാനാണ് ഹരേഷ് ഭാര്യാപിതാവിനെ സമീപിച്ചത്. അദ്ദേഹത്തിനൊപ്പം വനിതാ ഹെല്‍പ്പ്‌ലൈന്‍ സംഘമായ 181 അഭയവും ഒരു വനിതാ പൊലീസ് കോണ്‍സ്റ്റബിളും ഉണ്ടായിരുന്നു. ഇവര്‍ നിരായുധരായാണ് ഊര്‍മിളയുടെ വീട് സന്ദര്‍ശിച്ചത്.
കൗണ്‍സിലര്‍ ഊര്‍മിളയുടെ മാതാപിതാക്കളുമായി ചര്‍ച്ച നടത്തുമ്പോള്‍ പുറത്ത് സര്‍ക്കാരിന്റെ കാറില്‍ കാത്തിരിക്കുകയായിരുന്നു ഹരേഷ് എന്ന് പൊലീസ് പറയുന്നു. 20 മിനിട്ടോളം കൗണ്‍സിലിങ് നീണ്ടു നിന്നതായി ഹരേഷിനൊപ്പം യാത്ര ചെയ്ത കൗണ്‍സിലര്‍ ഭവിക പറയുന്നു.
‘ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു ഹരേഷ്. ഊര്‍മിളയും പിതാവുമായി സംസാരിച്ചതിന് ശേഷം വൈകുന്നേരം ഏഴ് മണിയോടെ ഞങ്ങള്‍ വീടിന് പുറത്തിറങ്ങി കാറിനടുത്തേക്ക് നീങ്ങി. പെട്ടെന്നാണ് ദഷ്‌റത്സിങിനൊപ്പം ഏഴ് പേര്‍ അങ്ങോട്ട് വന്ന് ഹരേഷിനെ കാറില്‍ നിന്നും പിടിച്ചിറക്കിയത്. വാളും കത്തിയും വടിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഞങ്ങളേയും ഉപദ്രവിച്ചു. സഹായത്തിനായി ഞങ്ങള്‍ പൊലീസിനെ വിളിച്ചു,’ ഭവിക പരാതിയില്‍ പറയുന്നു.
ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് പൊലീസ് പറയുന്നു. ദൃക്‌സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹരേഷും വന്നിട്ടുണ്ട് എന്ന് അറിഞ്ഞതോടെ ഊര്‍മിളയുടെ കുടുംബം ദേഷ്യപ്പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് കുടുംബം ഒന്നിച്ച് ഗ്രാമത്തിൽ നിന്നും കടന്നു കളഞ്ഞു. വീട്ടുകാരും ബന്ധുക്കളും നിർബന്ധപൂർവ്വം ഊർമിളയെ പിടിച്ചുവച്ചിരിക്കുകയാണെന്നും ഹരേഷിനെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടതായി ഊർമിള ബോധവതിയായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
മസ്തിഷ്കജ്വരം ബാധിച്ച് നൂറ്റിയമ്പതിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പൂരിലെ വീടുകളില്‍ ഇപ്പോഴും കുട്ടികള്‍ക്ക് മതിയായ പോഷകാഹാരം കൊടുക്കാന്‍ കഴിയുന്നില്ലെന്ന് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍. പാലോ മുട്ടയോ മത്സ്യമോ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാനുള്ള വരുമാനം ഇല്ലാതെ എന്ത് ചെയ്യാനാകുമെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്ന ചോദ്യം. മുസഫര്‍പൂരില്‍ ഇത്ര വലിയ ദുരന്തം നടന്നിട്ടും കുട്ടികള്‍ക്ക് പോഷകാഹാരം കൃത്യമായി കൊടുക്കാനുള്ള ഒരു സംവിധാനവും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാവുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ജൂൺ 16-ന് മസ്തിഷ്കജ്വരം ബാധിച്ച് നൂര്‍ ചപ്രയില്‍ അഞ്ചുവയസ്സുകാരി മരിച്ചിരുന്നു. നൂര്‍ ചപ്ര സ്വദേശികളായ കിഷോറിന്റെയും റാണിദേവിയുടെയും മൂന്നാമത്തെ മകളാണ് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. എന്നാൽ കുട്ടി കൃത്യമായി ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ലെന്ന് അയല്‍വാസി വെളിപ്പെടുത്തിയിരുന്നു. അസുഖം ബാധിച്ചതിന്‍റെ തലേദിവസം കുട്ടി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും അയൽവാസിയായ മഹേഷ് മഹേതോ പറഞ്ഞു. വയറിളക്കമാണ് ആദ്യം പിടിപ്പെട്ടതെന്നും പിന്നീട് പനിക്കൊപ്പം മസ്തിഷ്കജ്വരവും അനുഭവപ്പെടുകയായിരുന്നുവെന്നും മഹേഷ് കൂട്ടിച്ചേർത്തു.
എന്നാൽ മകളുടെ മരണത്തിന് പിന്നാലെ മറ്റ് മൂന്ന് മക്കള്‍ക്കും പാലും മുട്ടയും അടക്കമുള്ള പോഷകാഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മരിച്ച കുട്ടിയുടെ പിതാവ് രാജ് കിഷോര്‍ മാത്തൂര്‍ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാറുണ്ടെന്നും രണ്ട് റൊട്ടിയും പാലുമാണ് കൊടുക്കാറുള്ളതെന്നും രാജ് കിഷോര്‍ കൂട്ടിച്ചേർത്തു. മകള്‍ മരിച്ചപ്പോള്‍ നാലു ലക്ഷം രൂപ സര്‍ക്കാര്‍ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
മാസം മൂവായിരമോ നാലായിരമോ മാത്രം വരുമാനം ലഭിക്കുന്നവരാണ് മുസഫർപൂരിലെ ജനങ്ങൾ. തീരെ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആളുകൾ വീട്ടിൽ താമസിക്കുന്നത്. വല്ലപ്പോഴും ഉണ്ടാവുകയാണെങ്കിൽ പോഷകാഹാരം വല്ലതും കൊടുക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പല വീടുകളിലും ഇതേ സ്ഥിതി തന്നെയാണെന്നും നാട്ടുകാരിയായ കിരൺ ദേവി പറഞ്ഞു.
മാസം കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പോഷകാഹാരം കുട്ടികള്‍ക്ക് കൊടുക്കാനാവില്ലെന്നാണ് മുസഫർപൂരിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നത്. ഇത്രയേറെ കുട്ടികളുടെ ജീവനെടുത്തിട്ടും മുസഫര്‍പൂരിലെ കുട്ടികള്‍ക്ക് ഇന്നും പോഷകാഹാരം കൊടുക്കാനുളള ഒരു സംവിധാനവും സര്‍ക്കാർ ഒരുക്കിയിട്ടില്ലെന്ന വിമർശനവും ശക്തമാണ്.
മലയാളിക്ക് അബിയോടുള്ള ഇഷ്ടം ഒട്ടും കുറയാതെ തന്നെ മകൻ ഷെയ്നോടുമുണ്ട്. വ്യക്തിപരമായും അയാളിലെ നടനോടുമുള്ള ഇഷ്ടം സിനിമകൾ തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ കാണിക്കാറുണ്ട്. ഒടുവിൽ തിയറ്ററിലെത്തിയ ഇഷ്ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഷെയ്ൻ നിഗം ഒരു അഭ്യർഥനയുമായിട്ടാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കണമെന്നാണ് താരത്തിന്റെ ആവശ്യം.
ഒരു വാച്ചിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ അതെന്റെ എല്ലാമെന്ന് ഷെയ്ൻ പറയും.. വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണ് താരത്തിന്റെ കൈയിൽ നിന്നു നഷ്ടമായത്. വനിതയുടെ കവർ ഷൂട്ടിനിടെയാണ് സംഭവം. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു.
ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട അബി casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നൽകിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഃഖമായി. ഇതേത്തുടർന്നാണ് വായനക്കാരുടെ സഹായം തേടി രംഗത്തെത്തിയത്. വാച്ചിന്റെ വിലയിലുപരി വാപ്പച്ചിയുടെ സമ്മാനം നഷ്ടമായതാണ് ഷെയിനെ വേദനിപ്പിക്കുന്നത്.
മഴകാരണം മുടങ്ങിയ ഇന്ത്യ – ന്യൂസീലന്‍ഡ് സെമി ഫൈനല്‍ മല്‍സരം ഇന്ന് പുനരാരംഭിക്കും . 46.1 ഓവറില്‍ ന്യൂസീലന്‍ഡ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴ കളിതടസപ്പെടുത്തിയത് .മൂന്നുറണ്‍സുമായി ടോം ലാഥവും 67 റണ്‍സുമായി റോസ് ടെയിലറുമാണ് ക്രീസില്‍ . ഇന്നും മഴകാരണം മല്‍സരം ഉപേക്ഷിച്ചാല്‍ ഐസിസി നിയമമനുസരിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ ഫൈനലിലെത്തും .
മാഞ്ചസ്റ്ററില്‍ ആദ്യം പെയ്തിറങ്ങിയത് ജസപ്രീത് ബുംറയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും തീപ്പൊരി പന്തുകള്‍ . പന്ത് തൊടാനാകാതെ കീവീസ് ബാറ്റ്സ്മാന്‍ ക്രീസില്‍ കാഴ്ചക്കാരായി . ആദ്യ റണ്‍സ് നേടാനായത് മൂന്നാം ഓവറില്‍ . പിന്നാലെ സമ്മര്‍ദത്തിന് കീഴടങ്ങി ഗപ്റ്റില്‍ പുറത്ത് .
നാലുറണ്‍സ് ശരാശരിക്ക് മുകളില്‍ പോയില്ല കീവീസ് ഇന്നിങ്സ് . മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കെയ്ന്‍ വില്യംസനും റോസ് ടെയ്‍ലറും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ 29ാം ഓവറില്‍ കീവീസ് സ്കോര്‍ 100 കടന്നു . 95 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 65 റണ്‍സെടുത്ത് വില്യംസന്‍ മടങ്ങിയതോടെ പ്രതീക്ഷയത്രയും റോസ് ടെയ്്്ലറില്‍ . 22 റണ്‍സ് എടുത്ത് നില്‍ക്കെ ധോണി ടെയ്്്ലര്‍ക്ക് ജീവന്‍ തിരിച്ചുനല്‍കി . പിന്നാലെ ആദ്യ പന്തില്‍ തന്നെ റിവ്യൂ നഷ്ടപ്പെടുത്തിയതിന് ഒരിക്കല്‍ കൂടി റോസ് ടെയിലറുടെ വിക്കറ്റ് ഇന്ത്യയ്ക്ക് വിലയായി നല്‍കേണ്ടി വന്നു
അര്‍ധസെഞ്ചുറി പിന്നിട്ട ടെയ്്ലര്‍ ടീം സ്കോര്‍ 200 കടത്തി. 40ഓവറിന് ശേഷം ടോപ് ഗിയറിലായ കീവീസ് ഒന്‍പത് റണ്‍സ് ശരാശരിയില്‍ സ്കോര്‍ . തിരഞ്ഞുപിടിച്ച് ആക്രമിച്ചത് ചഹലിനെ . ചഹലിന്റെ അവസാന ഓവറില്‍ അടിച്ചുകൂട്ടിയത് 18 റണ്‍സ് . 47ാം ഓവറില്‍ മഴയെത്തിയതോടെ മാഞ്ചസ്റ്ററിലെ പോര് രണ്ടാം ദിനത്തിലേയ്ക്ക് . 3 ഓവറും അഞ്ചുപന്തുകളും . ഇതില്‍ രണ്ടോവര്‍ എറിയുക എട്ടോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയും
കൊല്ലം ബൈപാസില്‍ കല്ലുന്താഴത്ത് കാറുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് കത്തിനശിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചിനാണ് സംഭവം. കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസും. തിരുവന്തപുരത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്
ന്യൂഡൽഹി: കേരളത്തിൽനിന്നു കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യപ്രകാരമാണു നോട്ടീസ്. മൂന്നു മാസം മുന്‍പു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീടു കാണാതായെന്നു കാട്ടി മാതാവ് ജർമൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നു കാട്ടിയാണു മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയത്.
പരാതി ഡിജിപിക്കു കൈമാറി. ശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. ലിസ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലിസയ്ക്കൊപ്പം വിമാനമിറങ്ങിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ചു പോലീസിനു വിവരമില്ല. ഇയാൾ മാർച്ചിൽ കൊച്ചിയിൽനിന്നു തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം. ലിസയ്ക്കായി മതപാഠശാലകളിലും മറ്റും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായത്തോടെ യെലോ നോട്ടീസ് പുറത്തിറക്കിയത്.