Latest News

ഷിബി ചേപ്പനത്ത്

ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് പ്രധാന കാർമികത്വം വഹിക്കുവാൻ എഴുന്നുള്ളി വന്ന യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനിക്ക് ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ ഗംഭീര സ്വീകരണം നൽകി.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എബിൻ ഊന്നുകല്ലുങ്കൽ, ഫാ . ഗീവർഗീസ് തണ്ടായത്, ഫാ.ഫിലിപ്പ് കോണത്താറ്റ്, ഫാ . എൽദോ വേങ്കടത്ത്, ഭദ്രാസന ട്രഷറർ ഷിബി ചേപ്പനത്ത്, ഹാംഷയർ സെന്റ് മേരീസ് പള്ളി വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് പാണം പറമ്പിൽ എന്നിവരും സൗത്ത് ലണ്ടൻ സെന്റ് മേരീസ് ഇടവക വിശ്വാസി സമൂഹവും ചേർന്ന് സ്വീകരിച്ചു. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന സന്ദർശന വേളയിൽ അഭിവന്ദ്യ തിരുമനസ്സ് യുകെ ഭദ്രാസന പ്രതിനിധികളുമായും,വിവിധ ദേവാലയ ഭാരവാഹികളുമായി കുടിക്കാഴ്ചയിലേർപ്പെടുകയും ചെയ്യും.

മാഞ്ചസ്റ്ററിന്‍റെ അങ്കത്തട്ടില്‍ തീപാറി, വടംവലിയിലെ തലതൊട്ടപ്പൻമാർ തങ്ങള്‍ തന്നെയെന്ന് ഹെരിഫോർഡ് അച്ചായൻസ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കൊമ്പൻസ് കാൻ്റബെറിയെ മുട്ടുകുത്തിച്ചാണ് അച്ചായൻസ് തുടർച്ചയായ രണ്ടാം കിരീടം കൈപ്പിടിയിലൊതുക്കിയത്. പതിനാറ് ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കിംഗ്സ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോൺ നാലാം സ്ഥാനവും നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് ബ്രാഡ്ഫോഡില്‍ നിന്നുള്ള പുണ്യാളൻസ് ടീമാണ്.

മികച്ച കമ്പവലിക്കാരനായി ഹെരിഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം
സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൗണ്ടും 251 പൗണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101 പൗണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 51 പൗണ്ടുമാണ് സമ്മാനിച്ചത്.

മാഞ്ചസ്റ്റർ സിറ്റി കൗൺസില്‍ സ്പോർട്സ് സ്ട്രാറ്റജി ഓഫീസർ ഹീത് കോള്‍ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു.
സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടേറിയറ്റ് മെമ്പറും സ്പോർട്സ് കോഡിനേറ്ററുമായ ജിജു സൈമൺ സ്വാഗതം പറഞ്ഞു. നാഷണല്‍ വൈസ് പ്രസിഡന്‍റ് ഭാസ്കരൻ പുരയില്‍, മാഞ്ചസ്റ്റർ യൂണിറ്റ് സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി എന്നിവർ സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗവും വടംവലി കോർഡിനേറ്ററുമായ അരവിന്ദ് സതീഷ് നന്ദി പറഞ്ഞു.

വിശിഷ്ടാതിഥികളും ടീം ക്യാപ്റ്റൻമാരും ചേർന്ന് ദീപം തെളിയിച്ചു. ദിനേഷ് വെള്ളാപ്പള്ളി, ഭാസ്കരൻ പുരയില്‍, ജിജു സൈമൺ, അരവിന്ദ് സതീഷ്, അഡ്വ.ദിലീപ് കുമാർ, ഉണ്ണികൃഷ്ണൻ ബാലൻ,ശ്രീകാന്ത് കൃഷ്ണൻ , രാജി ഷാജി, ഗ്ലീറ്റർ, സുജീഷ് കെ അപ്പു, പ്രവീൻ രാമചന്ദ്രൻ, ബൈജു ലിസെസ്റ്റർ, വിനു ചന്ദ്രൻ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബിജോ പറശേരിലും സെബാസ്റ്റ്യൻ എബ്രഹാമുമാണ് മത്സരം നിയന്ത്രിച്ചത്.

 

ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. വടംവലി മത്സരത്തില്‍ നിന്ന് ലഭിച്ച തുക ഉരുള്‍പൊട്ടലില്‍ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ഗ്രാമത്തിന്‍റെ പുനർനിർമാണത്തിനായി ചിലവഴിക്കും. ദുരന്തത്തില്‍ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ചുനല്‍കാനും സമീക്ഷ തീരുമാനിച്ചിട്ടുണ്ട്. മത്സരവേദിയോട് ചേർന്ന് ചായക്കട നടത്തിയും സമീക്ഷ പണം സ്വരൂപിച്ചിരുന്നു.

 

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ വിതൻഷോവ് പാർക്ക് അത്ലറ്റിക് സെന്‍ററില്‍ എത്തിയത്. സമീക്ഷയുടെ ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കുടുംബസംഗമം കൂടിയായി മത്സരവേദി. സംഘാടന മികവ് കൊണ്ടും ടൂർണമെന്‍റ് വേറിട്ടുനിന്നു. വടംവലി മത്സരം വൻവിജമാക്കിയതിന് പിന്നില്‍ നാല് മാസക്കാലത്തെ ചിട്ടയായ പ്രവർത്തനമാണ്. അടുത്ത വർഷം കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.

മണിപ്പൂരിലെ മൂന്ന് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബല്‍ ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

ആരോഗ്യം, വൈദ്യുതി, മുനിസിപ്പല്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കോടതി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെുള്ള അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്‍പതിന് ഓള്‍ തൗബല്‍ അപുന്‍ബ സ്റ്റുഡന്‌റ് സംഘടിപ്പിച്ച റാലിയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കു മറുപടിയായി തൗബല്‍ ജില്ലാ മജിസ്‌ട്രേറ്റ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം കൂട്ടംകൂടുന്നത് നിയന്ത്രിക്കുകയും തോക്കുകളും ആയുധങ്ങളും കൈവശം വയ്ക്കുന്നത് നിരോധിക്കുകയും നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.

കാങ്പോക്പിയിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ ഒരു വിമുക്തസൈനികനും സ്ത്രീയും കൊല്ലപ്പെട്ടു. പ്രദേശത്തെ ചില വീടുകൾ അക്രമികൾ തീയിട്ടു. പ്രദേശവാസികൾ മറ്റിടങ്ങളിലേക്കു പലായനം ചെയ്തതായാണ് വിവരം.

ഇരുവിഭാ​ഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിനിടെ പ്രദേശത്ത് ബോംബേറുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്നലെ തെരുവിലിറങ്ങിയിരുന്നു. സെക്രട്ടേറിയറ്റിനും രാജ്‍ഭവനും മുന്നിൽ ധർണ നടത്തിയ വിദ്യാർഥികൾ എംഎൽഎമാര്‍ രാജിവെയ്ക്കണമെന്ന മുദ്രാവാക്യവും മുഴക്കി.

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിലെ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓഗസ്റ്റ് 19 നാണ് അദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ യെച്ചൂരിക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് പി.ബി അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു എന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി യെച്ചൂരി ഓഗസ്റ്റ് 22 ന് ആശുപത്രിയില്‍ നിന്ന് വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

സ്നേഹപ്രകാശ്. വി. പി.

അയാൾ മരുന്ന് വായിലേക്ക് ഒഴിച്ചുകൊടുത്ത് ടവ്വൽ കൊണ്ട് അവളുടെ ചുണ്ടുകൾ ഒപ്പി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ രാധ. ആ മുഖത്തേക്ക് കൂടുതൽ നോക്കാൻ ശക്തിയില്ലാതെ, അയാൾ പതിയെ മുറിക്കു പുറത്തേക്കു കടന്നു.

“മാഷേ…ഇനി ഞാനിറങ്ങട്ടെ…. ഈ ചീഞ്ഞ മഴയിൽ വീട്ടിലെത്താൻ ഒരു നേരമാവും….”

വീട്ടിൽ സഹായിക്കാൻ വരുന്ന സുരഭി ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുകയാണ്.

“നാളെ ഞായറാഴ്ച്ച…ഞാൻ ഉണ്ടാവില്ല… എല്ലാം ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട് …”

അവൾ തുടർന്നു.

അഭ്യസ്തവിദ്യയായ സുരഭി, ഞായറാഴ്ച്ചകളിൽ മാത്രമല്ല, പി. എസ്. സി ടെസ്റ്റുകളോ ബാങ്ക് ടെസ്റ്റുകളോ ഉള്ള ദിവസങ്ങളിലും വരാറില്ല. തികച്ചും ആത്മാർത്ഥതയുള്ള അവൾക്ക് അങ്ങനെ ചില ഇളവുകളും സന്തോഷത്തോടെ അനുവദിക്കാറുണ്ട്. അയാളുടെ മൗനം സമ്മതമായെടുത്ത് കുടയും തുറന്ന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൾ വീണ്ടും പിറുപിറുത്തു.

“നശിച്ച മഴ….”

പുറത്ത് നല്ല മഴ. രാവിലെ തുടങ്ങിയ മഴ സന്ധ്യയാവാറായിട്ടും നിർത്താതെ പെയ്യുകയാണ്. കാറ്റത്ത് ആടുന്ന വൃക്ഷത്തലപ്പുകൾ. കാറ്റിന്റെ ഹുങ്കാരം ചെവികളിൽ മുഴങ്ങുന്നു. ഇന്റർ ലോക്ക് പതിച്ച മുറ്റത്ത് അടുത്ത വീട്ടിലെ തെങ്ങിൽ നിന്നും കാറ്റിൽ വന്നുവീണ ഒരു പഴുത്ത ഓലമടൽ. വീട്ടിനു മുന്നിൽ വളർത്തിയ പാഷൻ ഫ്രൂട്ടിന്റെ പന്തലിനടിയിൽ വീണു കിടക്കുന്ന മഞ്ഞ നിറത്തിലുള്ള കായകളിൽ ചിലത് വെള്ളത്തിലൂടെ ഒലിച്ചു പോയി ഗേറ്റിന്റെ അടിവശത്ത് ഡിസൈൻ ചെയ്ത പോലെ നിരനിരയായി തങ്ങി നിൽക്കുന്നു. പച്ച ചായമടിച്ച ഗേറ്റിനു താഴെ മനോഹരമായ ഇളം മഞ്ഞ ഗോളങ്ങൾ.

കാറ്റ് ശക്തമായപ്പോൾ അയാളുടെ മുഖത്തേക്കും മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ കുസൃതിയിൽ ഒരു നിമിഷം അയാൾ രാധയെ മറന്നു. മഴ അയാളിൽ ഒരു വല്ലാത്തൊരു ആവേശം കുത്തിവെച്ചിരുന്നു. മഴയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ചത് രാധയായിരുന്നു എന്നയാൾ ഓർത്തു. മഴയെ മാത്രമല്ല, സ്നേഹിക്കാൻ പഠിപ്പിച്ചതും രാധയായിരുന്നല്ലോ.

ഏതെല്ലാമോ വഴികളിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്ന തന്നിൽ രാധ വരുത്തിയ മാറ്റങ്ങൾ ഏറെ വലുതായിരുന്നു. ഒരിക്കൽ സംഭാഷണത്തിനിടയിൽ സ്നേഹമെന്നാൽ കാപട്യമാണെന്ന് പറഞ്ഞ തന്നെ നോക്കി രാധ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“അതിന് രവി ഇനിയും സ്നേഹിച്ചു തുടങ്ങിയില്ലല്ലോ… ?”

അപ്പോൾ തനിക്കുചുറ്റും വട്ടമിട്ടു പറന്നിരുന്ന ചിത്രശലഭങ്ങൾ …

അയാൾ ഓർക്കാൻ ശ്രമിച്ചു.

“സ്നേഹമെന്താണെന്ന് രവി ഒരു നാൾ പഠിച്ചു തുടങ്ങും… അപ്പോൾ നമുക്ക് ബാക്കി പറയാം.. ”

രാധ വീണ്ടും പൊട്ടിച്ചിരിച്ചു.

പിന്നീട് എപ്പോഴാണ് രാധ തന്നിലേക്ക് വന്നത് എന്ന് ഓർക്കാൻ കഴിയുന്നില്ല. ഒരേ കോളേജിൽ, ഒരേ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ. വീടും, അവളുടെ വീട്ടിൽ നിന്നും ഏറെ അകലെയായിരുന്നില്ല.

ഒരു ഞായറാഴ്ച്ച വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോൾ രാധയുടെ വീട്ടിൽ കയറി.

” ഇന്നൊരു നല്ല ദിവസമാണല്ലോ…. ”

രാധ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു.

“അതെന്താ… ഞാൻ വന്നതുകൊണ്ടാണോ? ”

“ഏയ്‌.. ഒട്ടുമല്ല. മഴ പെയ്യുന്നത് കണ്ടില്ലേ രവി…

ജാള്യത മറച്ചു വെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചായയുമായി രാധയുടെ അമ്മ വന്നത് ഒരു ആശ്വാസമായി അയാൾക്ക് തോന്നി. പിന്നെ രാധ മഴയെപ്പറ്റി വാതോരാതെ സംസാരിച്ചു.

പിന്നീടെത്ര സമാഗമങ്ങൾ. മഴയെപ്പറ്റി പറയാത്ത ദിവസങ്ങൾ ഓർക്കാൻ കഴിയുന്നില്ല. അവളുടെ മഴയനുഭവങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. കാട്ടിലെ മഴ, ശക്തിയായി മഴ പെയ്യുമ്പോഴുള്ള കടലിന്റെ രൗദ്ര ഭാവം, മൈതാനങ്ങളിൽ കത്തിക്കൊണ്ടിരിക്കുന്ന ഫ്‌ളഡ്‌ലൈറ്റിൽ മഴയുടെ മറ്റൊരു ഭാവം. അങ്ങിനെ മഴയെപ്പറ്റി പറയാൻ തുടങ്ങിയാൽ അവൾക്ക് ആയിരം നാക്കാണ്. അങ്ങിനെ അറിയാതെ മഴ തന്റെയും ദൗർഭല്യമാവുകയായിരുന്നു.

ഒരിക്കൽ കടൽത്തീരത്തെ പൂഴിമണലിൽ ഇരിക്കവേ കടലിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

” രവി… ഇപ്പോൾ മഴ പെയ്യും.. ”

മഴ നനയേണ്ടി വന്നേക്കുമെന്ന ഭീതിയേക്കാൾ, മഴയുടെ വരവിലുള്ള ഉത്സാഹമായിരുന്നു ആ വാക്കുകളിൽ. പക്ഷേ ഒട്ടും മഴക്കാറില്ലാത്ത, തെളിഞ്ഞ ആകാശം കണ്ടപ്പോൾ രാധ തന്നെ കളിയാക്കുകയാണെന്നാണ് തോന്നിയത്.

” അതിനെന്താ.. നമുക്ക് മഴ നനഞ്ഞേക്കാം.. ”

പറഞ്ഞു തീർന്നതും പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അതിശക്തിയായ മഴ. തിരിച്ചുള്ള യാത്രയിൽ, മഴയത്ത് ബൈക്കിൽ തന്നോട് ചേർന്നിരുന്നുകൊണ്ട് അവൾ മഴയെപ്പറ്റി പറഞ്ഞു. കടലിലേക്ക് നോക്കി മഴ വരുന്നത് കണ്ടുപിടിക്കുന്ന വിദ്യയെപ്പറ്റി പറഞ്ഞു.

വിവാഹ രാത്രിയിലും മഴയായിരുന്നു. നിറഞ്ഞ വേനലിൽ അന്നു രാത്രി മാത്രം എങ്ങിനെ മഴയുണ്ടായി എന്ന അത്ഭുതത്തിന്, അന്നെന്റെ വിവാഹമായിരുന്നല്ലോ എന്നായിരുന്നു അവളുടെ മറുപടി. !

വീട് വെക്കുമ്പോൾ, വീടിനു മുൻപിലായി ഒരു പുൽത്തകിടിയുണ്ടാക്കാൻ വേണ്ട സ്ഥലം ഒഴിച്ചിടണം എന്നതായിരുന്നു അവളുടെ ഡിമാൻഡ്. മഴ പെയ്യുന്ന രാത്രികളിൽ മഴയെ പുതച്ചുറങ്ങാൻ. പിന്നെ കുറച്ചു വർഷങ്ങളെങ്കിലും ഒന്നിച്ചു ജീവിച്ച്, സ്നേഹിച്ചു മതിയായ ശേഷം മാത്രം കുട്ടികൾ മതിയെന്ന മറ്റൊരു ഡിമാൻഡും വെച്ചിരുന്നു അവൾ.

വീടു വെച്ചു താമസം തുടങ്ങി അധികമായില്ല. എല്ലാം പെട്ടെന്നാണ് കീഴ്മേൽ മറിഞ്ഞത്. എന്തോ അസുഖം അവളെ തളർത്തി. ദിനം പ്രതി ശരീരം ശോഷിച്ചു വന്നു കൊണ്ടിരുന്നു. പരിശോധനകളുടെ ഫലം വന്നപ്പോൾ ശരിക്കും തളർന്നു പോയി. കരളിനാണ് മാരകമായ രോഗം ബാധിച്ചിരിക്കുന്നത്. പൂർണമായും രോഗത്തിന്റെ പിടിയിലായ കരൾ, മാറ്റിവെക്കൽ പോലും സാധ്യമല്ലാത്ത അവസ്ഥ. വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളും അവളുടെ രോഗത്തിനു മുൻപിൽ അടിയറവു പറഞ്ഞു. ഏറെ പ്രസരിപ്പോടെ ഓടിനടന്നിരുന്നവൾ ദിവസങ്ങൾ കഴിയുംതോറും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിലെത്തി. പരസഹായമില്ലതെ നടക്കാൻ പോലും പറ്റാത്ത അവസ്ഥ.

ഉള്ളിൽ നിന്നുമുള്ള രാധയുടെ ചുമ, അയാളെ ചിന്തകളിൽനിന്നും ഉണർത്തി. വാതിലുകൾ പതിയെ ചാരി കിടപ്പുമുറിയിലേക്ക് ചെന്ന് കട്ടിലിൽ ഇരുന്നപ്പോൾ അവൾ ചോദിച്ചു.

“പുറത്ത് മഴ പെയ്യുന്നുണ്ട്.. അല്ലേ…. ”

” ഉം… ”

അയാൾ അലസമായി മൂളി.

“രവി… ഈ ജനൽ അല്പസമയം ഒന്ന് തുറന്നിട്ടുകൂടെ…
ഞാൻ അല്പം മഴ ആസ്വദിച്ചോട്ടേ… ”

“ഡോക്ടർ പറഞ്ഞിട്ടില്ലേ തണുപ്പ് ശരീരത്തിന് നല്ലതല്ലെന്ന്..? ”

” ഒരല്പസമയം മതി.. രവി…ഒരൽപ്പം.. ”

അവൾ, അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാൾ എഴുന്നേറ്റു പോയി ജനൽ പാളികൾ അല്പം തുറന്നു വെച്ചു. അയാളുടെ കൈകളിൽ പിടിച്ച് എഴുന്നേറ്റ് അവൾ ജനലിനരികിൽ നിന്ന് പുറത്തേക്ക് നോക്കി.

“എന്തു നല്ല മഴ… ”

അവൾ ദീർഘമായി ഒരു ശ്വാസം ഉള്ളിലേക്കെടുത്തു. മഴയെ പൂർണമായും ഉള്ളിലേക്ക് ആവാഹിച്ചു. മുഖത്ത് സന്തോഷം വിരിഞ്ഞു.

” ആ കവിത ഒന്നു ചൊല്ലൂന്നേ… മഴയെക്കുറിച്ചുള്ള ആ കവിത.. ”

അയാൾ, ഏതോ അജ്ഞാത കവിയുടെ മഴയെക്കുറിച്ചുള്ള കവിത ചൊല്ലാൻ തുടങ്ങി.

” ജാലകത്തിനു പുറത്ത്
മഴ തിമിർക്കുന്നു..
അങ്ങകലെയേതോ
രാപ്പാടി തൻ ശോക രാഗം…

പുറത്തേക്കു മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ തുറന്നിടട്ടെ…
പുറത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ തുറന്നിടുമ്പോൾ,
അകത്തേക്കു മാത്രം തുറക്കുമൊരു ജാലക വാതിലും
തനിയെ തുറന്നിടുന്നു…

മനോഹരമായ വരികളിലൂടെ മഴയെ വർണ്ണിക്കുന്ന, പ്രണയത്തെ വർണിക്കുന്ന, വിരഹത്തെ വർണിക്കുന്ന കവിത. ഓരോ വരികൾ ആലപിക്കുമ്പോഴും അവളുടെ മുഖത്ത് മിന്നി മായുന്ന ഭാവപ്പകർച്ചകൾ. തിരിച്ചു കട്ടിലിലേക്ക് അയാളുടെ കൈകളിൽ തൂങ്ങി നടക്കുമ്പോഴും കവിതയുടെ അവസാന വരികൾ അവൾ മൂളുന്നുണ്ടായിരുന്നു.

“…..പുറത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ അടച്ചിടട്ടെ…

അകത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ അടയ്ക്കുവതെങ്ങനെ….”

ഒടുവിൽ വളരെ വൈകി ജനലുകളും, വാതിലുകളും അടച്ച് അവർ കിടന്നു.

എപ്പോഴാണ് ഉണർന്നതെന്നറിയില്ല. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റപ്പോൾ അടുത്ത് കിടന്നുറങ്ങിയിരുന്ന രാധ കട്ടിലില്ലായിരുന്നു. അയാൾ ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു. മുറിയിൽ പ്രകാശം പരന്നു. കിടപ്പുമുറിയിലൊരിടത്തും അവളുണ്ടയിരുന്നില്ല. ഒറ്റക്ക് നിൽക്കാൻ പോലും കഴിയാത്തവൾ. വാതിൽ തുറന്നു കിടന്നിരുന്നു. അയാൾ പുറത്തേക്കു നോക്കി. അപ്പോഴും ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെ വകവെക്കാതെ അയാൾ പുറത്തേക്ക് ഓടി. പുറത്തെ കോരിച്ചൊരിയുന്ന മഴയിൽ, പുൽത്തകിടിയിൽ ഒരു പഞ്ഞിക്കെട്ടുപോലെ അവൾ.

നീണ്ടു നിവർന്നു കിടന്ന് അവൾ മഴ നനയുകയായിരുന്നു. അത്‌ അവളുടെ അവസാന മഴയായിരുന്നു.

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .

ഉദയ ശിവ്ദാസ്

ഒരു പൂവു വിരിയുന്ന സുഖമാണു പ്രണയം
ഒരു മഞ്ഞുതുള്ളിതന്നഴകാണ് പ്രണയം
മധുവാണു പ്രണയം, മധുരമാം പ്രണയം
മുഴുനിലാത്തിങ്കളിന്നൊളിയാണു പ്രണയം.

സുഖമുള്ളൊരനുഭൂതിലയമാണു പ്രണയം
ഇരുഹൃദയങ്ങളെ ചേർക്കുന്ന പ്രണയം
ആത്മാവിലാത്മാവു താനേ കുറിക്കുന്നൊ-
രാത്മനിവേദനമാകുന്നു പ്രണയം

അണിനിലാത്തിരിയിട്ട കണിയാണു പ്രണയം
അരുമയാംസൗഹൃദത്തണലാണു പ്രണയം
അകമേ തെളിക്കുംവിളക്കാണു പ്രണയം
ഒരു സാന്ത്വനത്തിന്റെയലിവാണു പ്രണയം.

ഒരു രാത്രിമഴ മെല്ലേ താരാട്ടിയൊഴുകും തളിരലക്കുമ്പിളിൽ കുളിരാണു പ്രണയം
മനമാകെ മന്ദാരമലർ ചൂടുംപ്രണയം
ഋതുവിൽ വസന്തമെന്നോതുന്നു പ്രണയം

ഒരു മന്ദഹാസമായ് കതിരിടും പ്രണയം
ജീവന്റെ ജീവനായൊഴുകിടും പ്രണയം
ഇഴചേർന്ന് സൗഭാഗ്യത്തികവിലേക്കുയരാൻ
ശ്രുതിചേർന്നുമീട്ടുന്ന സ്വരമാണ് പ്രണയം

ചിലതെങ്കിലും കണ്ണിൽക്കരടാകും പ്രണയം
പിടിവിട്ടുപോകുന്ന വിനയാകും പ്രണയം
ചിലനേരമെന്തിനോ
ഗതിമാറിയൊഴുകി,
അഴലിൽപ്പെട്ടുഴലുന്നു വികലമാംപ്രണയം

ഒരു നൊമ്പരത്തീയായ്മാറുന്നു പ്രണയം
പ്രതികാരചിന്തയാലാളുന്ന പ്രണയം
ഒരു പ്രേമനൈരാശ്യത്തീക്കനൽച്ചൂടിൽപ്പെ-
ട്ടുരുകുന്നു,
പിടയുന്നു മുറിവേറ്റ പ്രണയം

വിധിതീർത്ത വിളയാട്ടബൊമ്മകൾപോലെത്ര
ആടിത്തിമർത്തുരസിക്കുന്നു പ്രണയം
വിപരീതചിന്തകൾ പോരടിച്ചൊടുവിൽ
മൃതിയെപ്പുണർന്നുപോം വഴിവിട്ടപ്രണയം!

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇന്ന് സുപ്രധാന ദിനം. റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം മുദ്രവച്ച കവറിൽ സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. കോടതി നിർദ്ദേശപ്രകാരമാണ് നടപടി.

ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബഞ്ചിൻ്റെ സിറ്റിംഗും ഇന്ന് നടക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ , സി എസ് സുധ എന്നിവരടങ്ങുന്നതാണ് പ്രത്യേക ബഞ്ച്. റിപ്പോർട്ടുമായി ബന്ധപ്പെട്ട 6 ഹർജികൾ ഇന്ന് പരിഗണിക്കും.

നിർമ്മാതാവ് സജിമോൻ പാറയിൽ, പായിച്ചിറ നവാസ്, ജോസഫ് എം പുതുശ്ശേരി, ടി പി നന്ദകുമാർ, ആൻ്റി കറപ്ഷൻ ആൻറ് ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ എന്നിവർ സമർപ്പിച്ച ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കുക, റിപ്പോർട്ട് പുറത്തുവിടുന്നത് തടയുക, സിബിഐ അന്വേഷണത്തിന് ഉത്തരവിടുക തുടങ്ങി വ്യത്യസ്ഥമായ ആവശ്യങ്ങളാണ് ഓരോ ഹർജിയിലും ഉള്ളത്.

ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച്‌ 7.60 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിലൊരാളെ കര്‍ണാടകത്തില്‍ നിന്നും പോലിസ് പിടികൂടി. കര്‍ണാടക തുമകുരു ജില്ലയിലെ മധുഗിരി സ്വദേശി ഭഗവാന്‍ റാം ഡി.പട്ടേല്‍ (22) ആണ് അറസ്റ്റിലായത്. ഈ യുവാവാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്ത് ദമ്പതികളെ കെണിയില്‍ വീഴ്ത്തിയത്.

ബെംഗളൂരു യെലഹങ്കയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചാണ് റാമിനെ പിടികൂടിയത്. റാമാണ് വാട്‌സാപ് വഴി ചാറ്റ് ചെയ്തു പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പു സംഘത്തിലെ മൂന്നു പേരെ ജൂലൈ ആദ്യം ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണിത്. ചേര്‍ത്തല പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീടു ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല്‍പതോളം ഇടപാടുകളിലായി പണം സ്വീകരിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ദമ്പതികളുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത വ്യക്തിയിലേക്കു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് എത്തുകയായിരുന്നു. കേസില്‍ വലിയ സംഘത്തിനു പങ്കുണ്ടെന്നും കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഡോക്ടര്‍ ദമ്പതികളെ വാട്‌സാപ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്താണു നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്. വാട്‌സാപ്പില്‍ ചാറ്റ് ചെയ്തത് റാം ആയിരുന്നു. എന്നാല്‍ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടതോടെ രണ്ടു കോടി രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. ഇതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്.

ഭഗവാന്‍ റാം പട്ടേല്‍ പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍രാജ്, എസ്‌ഐ അഗസ്റ്റിന്‍ വര്‍ഗീസ്, എഎസ്‌ഐമാരായ വി.വി. വിനോദ്, ഹരികുമാര്‍ എന്നിവരാണു ബെംഗളൂരുവിലെത്തി പ്രതിയെ പിടികൂടിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബെംഗളൂരുവില്‍ അഞ്ചു ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടാനായത്. ഇന്‍സ്‌പെക്ടര്‍ ജി.അരുണ്‍, എസ്‌ഐമാരായ സജികുമാര്‍, എസ്.സുധീര്‍, സിപിഒമാരായ ബൈജുമോന്‍, ആന്റണി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

കൊടുവള്ളി കൊടകുന്നുമ്മേല്‍ കുന്നയേര്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), ഓമശ്ശേരി പുത്തൂര്‍ ഉള്ളാട്ടന്‍ പ്രായില്‍ പ്രവീഷ് (35), ചേവായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്‌മെന്റില്‍ അബ്ദുല്‍ സമദ് (39) എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായത്.

ഡോ. പ്രമോദ് ഇരുമ്പുഴി

ലക്ഷദ്വീപിലെ ഏക എയർപോർട്ടുള്ള അഗത്തി ദ്വീപിൽനിന്നും 8 കി.മീറ്റർ അകലെ വടക്ക് കിഴക്ക് ഭാഗത്താണ് ബംഗാരം, തിണ്ണകര ദ്വീപുകൾ. ബോട്ടിൽ ഒരു മണിക്കൂറോളം ദൂരം യാത്രയുണ്ട് ഇവിടത്തേക്ക്. ടൂറിസം ഉദ്ദേശ്യത്തിനല്ലാതെ പാരമ്പര്യമായി തദ്ദേശീയർ രണ്ട് ദ്വീപിലും താമസിക്കുന്നില്ല. ബംഗാരം, തിണ്ണകര ദ്വീപുകൾക്കുചുറ്റും 125 ച. കി.മീറ്റർ ചുറ്റളവിൽ ലഗൂണുകൾ ഉണ്ട്. പ്രകൃതിനിർമ്മിതമായ ലഗൂണുകളാണ് ലക്ഷദ്വീപുകളെ കടലാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്.

ബംഗാരം

ഇന്റർനാഷണൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന ബംഗാരം വി.വി.ഐ.പി കൾ സന്ദർശകരുണ്ട് എന്ന കാരണത്താൽ, അവിടേക്ക് പോകാൻ അനുമതി ലഭിക്കാൻ സാധ്യത വളരെ കുറവാണ്. 8.1 കി.മീറ്റർ നീളവും 4.2 കി.മീറ്റർ വീതിയുമുള്ള ദ്വീപ് ചതുരാകൃതിയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാരത്തിന് അടുത്തുള്ള മണൽത്തിട്ട യിൽ നിന്നുമെടുത്ത ഫോട്ടോയും വീഡിയോയും മാധ്യമങ്ങളിലൂടെ പ്രസദ്ധീകരിച്ചിരുന്നല്ലോ?

തിണ്ണകര

ഏകദേശം കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണ് തിണ്ണകരക്ക്. തിണ്ണകരക്കും ബംഗാരത്തിനുമിടയിലെ തിര തീരെ കുറഞ്ഞ ഭാഗത്താണ് സ്നോർക്കലിങ് നടത്തുന്നത്. മനോഹരമായ പവിഴപ്പുറ്റുകളും വിവിധ വർണത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങളുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഏകദേശം 200 വർഷം മുമ്പ് തകർന്ന ഒരു കപ്പലിന്റെ അവശിഷ്ടം സ്നോർക്കലിങ് നടത്തുമ്പോൾ കാണാം. ബംഗാരം ദ്വീപിന്റെ തെക്ക് വടക്ക് ഭാഗത്ത് പറളി 1, 2, 3 എന്നിങ്ങനെ മൂന്ന് കുഞ്ഞൻ ദ്വീപുകളുമുണ്ട്.

പേര് വരാനുണ്ടായ കാരണം

ലക്ഷദ്വീപുകളിൽ ആദ്യം യാത്രികർ എത്തിയത് ബംഗാരം ദ്വീപിൽ ആയിരുന്നത്രെ. ‘വന്ന കര’ എന്ന വാക്കാണത്രെ ബംഗാരമായത് !! ‘തിന്നാൻ കിട്ടിയ കര’ – തിണ്ണകരയുമായി മാറി. ഇവിടെ പോയ സമയത്ത് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചതും തിണ്ണകരയിൽനിന്നുമാണ്. അവിടെ വരുന്നവർക്ക് ഭക്ഷണമൊരുക്കാനായി ചില കുടുംബങ്ങൾ ടൂറിസ്റ്റ് സീസണിൽ അവിടെ കുടിൽ കെട്ടി താമസിക്കും. ഞങ്ങളെ കാത്ത് 3 കുടുംബങ്ങൾ ആ ദ്വീപിൽ ഉണ്ടായിരുന്നു. ധാരാളം തെങ്ങുകളും മറ്റ് സസ്യജാലങ്ങൾ കൊണ്ടും മനോഹരമായ കടൽക്കരകൊണ്ടും സുന്ദരമാണ് ഈ ദ്വീപുകൾ. എത്ര പോയാലും (കണ്ടാലും ) പറഞ്ഞാലും മതിവരാത്ത കാഴ്ച്ചകളും അനുഭവങ്ങളും ലക്ഷദ്വീപിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് തോന്നുന്നു.

 

ഡോ. പ്രമോദ് ഇരുമ്പുഴി

പ്രശസ്ത നാട്ടുവൈദ്യനായിരുന്ന ശിവശങ്കരൻ വൈദ്യരുടെയും ശാന്ത കുമാരിയുടെയും മകനായി മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയിൽ ജനനം ഗവ.എൽ.പി & യു.പി ഇരുമ്പുഴി, ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി, ഗവ.കോളേജ് മലപ്പുറം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ്, എസ്.എൻ.എം ട്രെയിനിങ് കോളേജ് മൂത്തകുന്നം എന്നിവിടങ്ങളിൽ പഠനം. നാട്ടുവൈദ്യം ഒരു ഫോക്ലോർ പഠനം എന്ന വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്നും പി.എച്ച് ഡി

ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ജവാഹർ നവോദയ വിദ്യാലയത്തിൽ അദ്ധ്യാപകനായി.മലപ്പുറം ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂകൂളുകളിൽ ഗസ്റ്റ് ലക്‌ചററായും സ്ഥിരാദ്ധ്യാപകനായും ജോലി ചെയ്തു. ഇപ്പോൾ മഞ്ചേരി ഗവ.ബോയ്‌സ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ ഇന്ത്യയിലെ ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലും പതിനേഴ് വിദേശരാജ്യങ്ങളിലും സഞ്ചാരം. ആനു കാലികങ്ങളിൽ എഴുതാറുണ്ട്.

കൃതികൾ

ഗസ്റ്റ് ലക്ചറർ (കവിതാ സമാഹാരം)

സംവാദത്തിന്റെ പുസ്തകം (അഭിമുഖങ്ങൾ)

ഔഷധസസ്യങ്ങൾ: ശാസ്ത്രീയ നാമങ്ങളും ചികിത്സാവിധികളും

മൽപ്രം ഭാഷ – മൈഗുരുഡ്

യാത്രയുടെ കയ്യൊപ്പ് (എഡിറ്റർ)

കൂട്ട് – റീന കുനൂർ

മക്കൾ – അവന്തിക ഭൈമി, അരുന്ധതി താര

വിലാസം : അവന്തിക, ഇരുമ്പുഴി (തപാൽ) മലപ്പുറം (ജില്ല) 676509 9846308 995 [email protected]

ഡോ.പ്രമോദ് ഇരുമ്പുഴി

 

ഷാനോ എം കുമരൻ

യൂറോപ്പിന്റെ ശീതളച്ഛായയിൽ നൈറ്റ് ഡ്യൂട്ടിയും ചൈൽഡ് കെയറിങ്ങുമൊക്കെയായി അത്യാവശ്യം ആഘോഷപൂർവ്വം അങ്ങനെ ജീവിച്ചു പോകുന്ന കാലം. ഭാര്യമാർ ജോലിക്ക് പോകുമ്പോൾ അടുത്ത കൂട്ടുകാരുമായി ഓൺ ദി റോക്ക്സ് നാലു പെഗ് സിംഗിൾ ബാരൽ നുണഞ്ഞങ്ങനെ ഇരിക്കുമ്പോൾ ഒരു തോന്നൽ , ചെറുതായി ശ്വാസ തടസ്സം ഉണ്ടോ ? ഒരു കിതപ്പ് പോലെ. ഹൃദയത്തിനു ഒരു സ്നേഹമില്ലാത്തതു പോലെ. ശെരിയായിരിക്കും! ദിനം പ്രതി നാലു ഗുളിക വീതമാണ് അകത്താക്കുന്നത്. വെറുതെയല്ല കേട്ടോ. ഇത്തിരി ബി പി പിന്നെ കുറച്ചു കൊളസ്‌ട്രോൾ. മതിയല്ലോ! ഹൃദയത്തിനെ ദോഷം പറയരുത്. മഹാ വൈദ്യൻമാരെ ഫോണിൽ വിളിച്ചപ്പോൾ നീണ്ട കാത്തിരിപ്പു വേണമെന്നറിഞ്ഞു. ക്ഷമയില്ലാഞ്ഞിട്ടല്ല! ഭർത്താവായതുമുതൽ തുടങ്ങിയ ശീലമാണ് അത്യഗാധമായ ക്ഷമാശീലം. ചിലപ്പോളത് ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് പണ്ടെന്നോ കുഞ്ഞമ്മാവൻ ഉപദേശിച്ചതോർമ്മയിലുണ്ട്. കാര്യമതല്ല, ആരോഗ്യസംരക്ഷണത്തിൽ നിലവിൽ പ്രസ്തുത മേഖലയിൽ നിന്നും നേരിടുന്ന കെടുകാര്യസ്ഥത. അത് എന്നെ മാത്രമല്ല എന്നെപോലെയുള്ള ഒട്ടുമിക്ക കുടിയേറ്റക്കാരുടെയും പ്രശ്നമാണെന്ന ചിന്തയാണ് ലേശം ബുദ്ധിമുട്ടിക്കുന്നത്.

സുന്ദരസുരഭിലമായ ലഹരിയുടെ സായാഹ്നങ്ങളെക്കുറിച്ചു ധാരണയില്ലാതിരുന്ന പാവം എന്റെ വാമഭാഗം പറഞ്ഞു. ശെരിയാണ്, നന്നായി ബുദ്ധിമുട്ടുണ്ട്. ശ്വാസഗതിയിൽ വേണമെങ്കിൽ നാട്ടിലൊന്നു പോയി വന്നാലോ? വാർഷിക അവധിയുണ്ട്. രണ്ടാൾക്കും സ്കൂളിൽ അപേക്ഷ കൊടുക്കാം. തന്നെയുമല്ല ഓണക്കാലം കൂടിയല്ലേ! എല്ലാവരെയും കാണുകയും പറ്റിയാൽ നാട്ടിൽ പ്രിയപെട്ടവരുമൊത്തൊരു ഓണക്കാലം ആഘോഷിക്കുകയും ചെയ്യാമല്ലോ!
അതൊരു സ്വീകാര്യമായ നിർദേശമായി എനിക്ക് തോന്നി കാരണം നീണ്ട വർഷങ്ങളുടെ പ്രവാസ ജീവിതത്തിൽ നഷ്ടമായത് ആനയും അമ്പാരിയും മാത്രമല്ല. പ്രജാക്ഷേമ തല്പരനായ സർവോപരി നന്മയുടെ സുവർണ്ണ ധ്വജമായ മാവേലി തമ്പുരാന്റെ വരവിനെ എതിരേൽകാനുള്ള അവസരവും, സ്നേഹത്തിന്റെയും ദീനാനുകമ്പയുടെയും നാഥനായ ദൈവപുത്രന്റെ പിറന്നാളാഘോഷങ്ങളുമെല്ലാം, അങ്ങനെ അങ്ങനെ പലതും വിദൂരത്താണ്. ഇത്തവണ പോയാൽ അതിലൊന്നെങ്കിലും സാധിച്ചു കളയാം എന്നോരുൾപൂതി. എല്ലാത്തിലും ഉപരിയായി ഹൃദയവുമായുള്ള ആത്മ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യാമെന്നുള്ളതാണ്. അങ്ങനെ കാര്യങ്ങൾക്കു തീരുമാനമായി. നല്ല നേരത്തു ജോലിക്കു പോയത് കൊണ്ട് കാശ് നോക്കാതെ വിമാന ടിക്കറ്റുകൾ എടുത്തു. അഞ്ചാറു പെട്ടികൾ നിറയ്ക്കുവാനുണ്ട് എച്ഛ്. ആൻഡ് എം , ടി കെ മാക്സ് പിന്നെ പ്രിമാർക് ഇവിടെയൊക്കെ കയറിയിറങ്ങി എങ്ങനെ നിറയ്ക്കും ആറു പെട്ടികൾ. പണ്ട് ഗൾഫിലായിരുന്നപ്പോൾ ലുലുവും കാരിഫോറും നെസ്‌റ്റോയിലുമെല്ലാം രണ്ടേ രണ്ടു ദിനം കൊണ്ട് പത്തു പെട്ടിക്കുള്ള സാമാനങ്ങൾ വാങ്ങി കൂട്ടുകയും നാലു പെട്ടി നിറച്ചു കെട്ടി എയർ ക്രഫ്റ്റുകാരെ പറ്റിക്കുവാൻ ഏഴു കിലോയുടെ ഹാൻഡ് കാരിയിൽ പത്തു പതിനൊന്നു കിലോ കുത്തിനിറച്ചു ഒരു കാലി കവറും കയ്യിൽ വച്ച് ബാക്കി വന്ന അഞ്ചാറു പെട്ടിക്കുള്ള സാധനങ്ങൾ കാർഡ്ബോർഡ് ബോക്സിൽ അടുക്കിയൊതുക്കി കട്ടിലിനടിയിൽ വച്ചിരുന്ന കാലം. ഓഹ് ഓർക്കുമ്പോൾ ഒരു കുളിരു. തല്കാലം രണ്ടു പെട്ടി നിറച്ചു. പിന്നെ തിരികെ വരുമ്പോൾ മസാലകൾ പച്ചക്കറികൾ മരുന്നുകൾക്കായി നാലു കാലി പെട്ടികൾ കൂടെ യൂറോപ്പ് ഷോപ്പിങ്ങ് ഏതാണ്ട് ഖതം.

അത്തം നാൾ രാവിലെ ആരോ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് അച്ചൻ പുറത്തേക്കു വന്നു നോക്കി. ഒരു ടാക്സി അതാ ഗെയ്റ്റിന് മുന്നിൽ. അതിൽ നിന്നും ഇറങ്ങുന്നതോ യു കെ കാരായ ഞാനും കുടുംബവും. ഇപ്പോഴത്തെ ഒരു ട്രെൻഡ് അതാണ് അച്ഛനമ്മമാർക്കും മറ്റും സർപ്രൈസ് കൊടുക്കുക. അപ്രതീക്ഷിതമായ സന്ദർശനങ്ങൾ ഉളവാകുന്ന ആനന്ദാതിരേകം ഹൃദയത്തിനു പണി കൊടുത്താൽ പെട്ടത് തന്നെ. ഇവിടെ എന്തായാലും എല്ലാവര്ക്കും പരമാനന്ദം. കൂടെ പറയാതെ പറ്റിച്ചതിലുള്ള പരിഭവവും. അത്തമല്ലേ അമ്മയൊരുക്കിയിരുന്നു ഒരു കുഞ്ഞു തുമ്പപൂക്കളം. തുമ്പയും തുളസിയും പിന്നെ തുമ്പികളും.

” മദ്യം കഴിക്കാറുണ്ടോ “? ഭാര്യയുടെ മുന്നിൽ വച്ച് നാട്ടിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്റെ ചങ്കിൽ കൊള്ളുന്ന ചോദ്യം. വിയർത്തോ ? ഹേയ് തോന്നിയതാവും. അല്ല വിയർത്തു ബി പി യും കൂടിയെന്ന് തോന്നുന്നു. പെട്ടു പോയി എന്ന തിരിച്ചറിവിനിടയിലും പറഞ്ഞു. ” ഇല്ല ഡോക്ടർ മദ്യപാനമില്ല …” ഞാനിരിക്കുന്നതു ഡോക്ടറിന് മുന്നിലാണോ അതോ ഒരു ജ്യോത്സ്യന് മുന്നിലാണോ എന്നൊരു വേള ശങ്കിച്ചു. ഡോക്ടർ റിപോർട്ടുകൾ കയ്യിലെടുത്തിട്ടു പറഞ്ഞു ” തനിക്കു മദ്യപാനം മാത്രമല്ല അസാരം വലിയുമുണ്ട്. ഞാൻ തന്റെ കൂടെ കൂടി കള്ളം പറഞ്ഞാലും നടക്കുകേല തന്റെ ഭാര്യ കണ്ടു പിടിയ്ക്കും …..എന്നിട്ടു എന്റെ ഇടതു വശത്തെ കസേരയിൽ ഇരിയ്ക്കുന്ന വലതു ഭാഗത്തിനെ നോക്കി …. നഴ്‌സാണെന്നല്ലേ പറഞ്ഞത് ? താനിതൊക്കെ ശ്രദ്ദിക്കണ്ടേ ഇങ്ങനെ പോയാൽ ഇയാളുടെ കാര്യം ബുദ്ധിമുട്ടാവുമല്ലോ “.
വേറെ വഴിയില്ല മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. വെറുതെ ചമ്മിയ മോന്തായവുമായി തലയും കുമ്പിട്ടു ഇരുന്നു.
അവസ്ഥ മനസ്സിലായ ഭാര്യ രക്ഷയ്ക്കെത്തി. ” അങ്ങനെ അധികമില്ല ഡോക്ടർ ഇടയ്ക്കൊക്കെ ഫ്രണ്ട്‌സ് ആയിട്ട് കൂടാറുണ്ട് ”
ഡോക്ടർ എന്നെയും അവളെയും നോക്കി മെല്ലെയൊന്നു ചിരിച്ചിട്ട് ” ഡോ ഇനി നമുക്കെ ഈ രണ്ടു ശീലവും വേണ്ട കേട്ടോ മരുന്നിന്റെ ഡോസ് ചെറുതായൊന്നു മാറ്റുവാണേ”എന്ന് മാന്യമായി ഉപദേശിച്ചു.
എന്റെ ഭാര്യയോട് ഭയങ്കരമായ സ്നേഹം തോന്നി അവിടെയിരുന്നുരുകുവാൻ വിടാത്തതിൽ ഒപ്പം അവിടെ നിന്നിറങ്ങി കഴിഞ്ഞാലുള്ള അവസ്ഥയോർത്തു ഭയവും.
ഭയപെട്ടപോലെയൊന്നും സംഭവിച്ചില്ല ” മര്യാദയ്ക്കു ജീവിച്ചാൽ കൊച്ചിന്റെ അച്ഛാ എന്ന വിളി കുറേകാലം കൂടി കേൾക്കാം ഇല്ലേൽ ഭിത്തിയിൽ കേറേണ്ടി വരും ”
അത്ര മാത്രം പറഞ്ഞു. ബുദ്ധിമതിയും വിവേകശാലിയുമാണെന്റെ നല്ല പാതി കാലങ്ങൾ കൂടി സ്വവസതിയിലേ ഓണാഘോഷത്തിന് ഭംഗം വരരുതെന്നവൾ തീരുമാനിച്ചിരുന്നു. ഡോക്ടറുടെ നിഗമനങ്ങൾ മുൻകൂട്ടി അറിമായിരുന്ന ഞാൻ അവളെ കൂടാതെ ഡോക്ടറെ കാണുവാൻ ഒരു ശ്രമം നടത്തിയെങ്കിലും വിഫലമായി എന്റെ ആരോഗ്യം അവർക്കാണല്ലോ മുഖ്യം.
ഞാൻ എന്റെ മകളോടൊത്തു തൊടികളിലും മറ്റും ഇറങ്ങി നടക്കുന്നതിൽ പ്രത്യേക ആനന്ദം അനുഭവിച്ചു. അവളോടൊത്തു ആണ് ഞാൻ പൂക്കളിറുക്കുവാനും മറ്റും പോയിരുന്നത്. നാനാ വർണ്ണത്തിലുള്ള പൂക്കൾ തൊടികളിൽ അങ്ങനെ വാരി വിതറിയപോലെ കിടക്കുന്നതു കാണുമ്പോൾ ആ കുരുന്നു മുഖത്തെ സന്തോഷഭാവം വർണ്ണനാതീതമായിരുന്നു. ഞങ്ങളിരുവരും ആയിരുന്നു രണ്ടാം നാൾ ചിത്തിര മുതൽക്കേയുള്ള പൂക്കൾ വീട്ടിലേക്കു എത്തിച്ചിരുന്നത്. ആഘോഷപൂർവ്വമായ അപൂർവ്വമായി കൈവന്ന നാളുകൾ. ഓരോ ദിനവും പൂക്കളമൊരുക്കുവാൻ അവൾ അമ്മയുടെയും അമ്മൂമ്മയുടെയും കൂടെ അതി രാവിലെ തന്നെ മുറ്റത്തു ഹാജരായിരുന്നു. നാളിതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗി ഇത്തവണത്തെ അപ്രതീക്ഷിതമായി ആഘോഷിച്ച ഓണാഘോഷത്തിനുള്ളതുപോലെ ഒരു കുളിർമ്മ എനിയ്ക്കനുഭവപ്പെട്ടു.
എല്ലാത്തിനും മീതെ എന്നും എന്റെ കുട്ടിയ്ക്ക് അവളുടെ അമ്മവീട്ടിൽ പോകണമായിരുന്നു. അവിടെയും അവളുടെ അമ്മമ്മയും അച്ചാച്ഛയും അവൾക്കു വേണ്ടി ഒരുക്കി വച്ചിരിയ്ക്കുന്ന പൂക്കളം കാണുകയെന്നതും അതിനു മുന്നിലിരുന്നു ഫോട്ടോയെടുക്കുവാനും അവൾക്കു പ്രത്യേക സന്തോഷമായിരുന്നു.
ഓണപൂക്കളത്തിന്റെ വർണാഭയിൽ മഴവില്ലിൻ പട്ടുനൂലാൽ ഇഴകൾ പാകിയ പാട്ടുപാവാടയുടുത്തും തുമ്പപ്പൂ ഇറുത്തും തുമ്പിയെ പിടിക്കുവാനോടിയും അവളുടെ കൂടെ എന്റെയും എന്റെ ഭാര്യയുടെയും അച്ഛനമ്മമാർ ആ ഓണക്കാലത്തെ എത്രമേൽ ആസ്വദിച്ചുവെന്നത് ഹൃദയഭാഷയിൽ വർണ്ണനാതീതമാണ്.
ഓണത്തലേന്നു ഉത്രാട നാൾ കുട്ടികളുടെ പ്രിയങ്കരമായ ‘പിള്ളേരോണം ‘അവൾക്കും അവളുടെ മാമന്റെ കുട്ടിക്കും വേണ്ടി ഒരുക്കുമ്പോൾ ഗേറ്റിൽ നിന്നും അവൾ വിളിച്ചു ” അച്ഛാ…..” വിളികേട്ടു ഞാൻ ഇറയത്തേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് അവളതാ നാടോടികളെന്നും മറ്റും നമ്മൾ വിളിക്കുന്ന ദേശാടകരായ ഒരു കുടുംബം , ഒരു ദമ്പതികളും ആ അമ്മയുടെ കയ്യിൽ തൂങ്ങി ഒട്ടിയ വയറും മുഷിഞ്ഞ വസ്ത്രധാരണത്തോടെ ഒരു കൊച്ചു പെൺകുട്ടിയും. ഞാൻ തെല്ലു പരിഭ്രമിച്ചു. ” മോളെ വാ ഇങ്ങോട്ടു ” അല്പം ശകാര ഭാവത്തിൽ ഞാൻ അവളെ വിളിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടി സംഘത്തെകുറിച്ചുള്ള ഒരു നൂറു കഥകൾ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ മിന്നി മറഞ്ഞു. ഞാൻ മുറ്റത്തേക്കിറങ്ങി ചെന്ന് എന്റെ കുട്ടിയുടെ കയ്യിൽ പിടിച്ചു. അവരോടായി ചോദിച്ചു ” എന്താ എന്ത് വേണം”
എന്റെ ശബ്ദത്തിലെ അതൃപ്തിയെ മനസ്സിലാക്കിയിട്ടാവണം ആ പിതാവ് എന്റെ മുഖത്തേക്കും പിന്നീട് അയാളുടെ കുഞ്ഞിന്റെ മുഖത്തേക്കും ദയനീയ ഭാവത്തിൽ നോക്കി. എന്റെ ഉള്ളൊന്നു പിടഞ്ഞു. അവരോടു അവിടെ നില്ക്കു എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് എന്റെ പേഴ്‌സ് എടുക്കുന്നതിനായി മകളുടെ കയ്യും പിടിച്ചു ഞാൻ അകത്തേക്ക് നടന്നു. അപരിചിതരായ ആളുകളെ കണ്ടാൽ മുതിർന്നവരോട് പറയണം തനിയെ പോകരുത് എന്ന് മകളെ ഉപദേശിക്കുവാൻ എന്നിലെ പിതാവ് മറന്നില്ല. പേഴ്‌സ് തുറന്നു ആ മനുഷ്യന്റെ കയ്യിലേക്ക് ഒരു നോട്ട് വച്ച് കൊടുക്കുമ്പോൾ ആ നാടോടി സ്ത്രീ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. എന്റെ മകളുടെ തലയിൽ തലോടി. ഞാൻ നോക്കിയപ്പോൾ അതാ എന്റെ മകൾ അവൾക്കു സമ്മാനമായി കിട്ടിയ ഓണക്കോടികളിലൊന്ന് ആ പാവം പെൺകുട്ടിയുടെ നേർക്ക് നീട്ടുന്നു. നല്ല രീതിയിൽ ദേഷ്യം വന്നു എങ്കിലും എന്റെ മകൾ കൊടുത്ത ആ ഓണസമ്മാനം കൈനീട്ടി വാങ്ങുന്ന ആ പൈതലിന്റെ മുഖത്ത് നോക്കി എന്തെങ്കിലും പറയുവാനോ പ്രകടിപ്പിക്കുവാനോ ഞാൻ അശക്തനായിരുന്നു. അവൾ ആ കുഞ്ഞിനോട് പറയുന്നുണ്ടായിരുന്നു ” ദിസ് ഈസ് മൈ ഓണം സർപ്രൈസ് ഫോർ യു ലിറ്റിൽ ഗേൾ” അവളുടെ ഇംഗ്ലീഷ് ആ കുഞ്ഞിന് മനസ്സിലായോ എന്തോ അത് വെളുപ്പില്ലാത്ത കുഞ്ഞിപ്പല്ലു കാണിച്ചു ചിരിയ്ക്കുന്നുണ്ടായിരുന്നു.
ആ ദമ്പതികളുടെ കൈകൾ അവരുടെ നെഞ്ചോടു ചേർത്ത് തൊഴുതു പിടിച്ചിരുന്നു. സംഭവമറിയുവാൻ അങ്ങോട്ട് കടന്നു അമ്മ അവരെ ആഹാരം കഴിയ്ക്കുവാൻ വിളിക്കുന്നതാണ് ഞാൻ കണ്ടത്. എനിയ്ക്കു സത്യത്തിൽ ദേഷ്യം വന്നു എന്നുള്ളത് നേരാണ്. നാടോടി വേഷത്തിലും വീട്ടു സാമാനങ്ങൾ വിൽക്കാനെന്ന വ്യാജേനയും ആക്രി എടുക്കാനുണ്ടോ എന്ന ചോദ്യവുമായും എത്തി കൊള്ളയും കൊലയും നടത്തുന്ന ഭീതിപ്പെടുത്തുന്ന പല കഥകളും ഉള്ളിലുള്ള പ്രവാസിയായ എനിക്ക് അറിയില്ലാത്ത ആളുകളെ സത്കരിക്കുന്ന ഏർപ്പാട് ദേഷ്യമല്ലാതെ മറ്റെന്ത് വികാരമാണ് എന്നിലുണ്ടാക്കുക. ” ഇഡ്ഡലി …ഇഡ്ഡലി … സാമ്പാർ .. വാ ” അവരുടെ ഭാഷ അറിഞ്ഞുകൂടാത്ത എന്റെ പാവം അമ്മയ്ക്കു സഹായത്തിനു കൈവശമുള്ള ഹിന്ദി ഭാഷയുമായി എന്റെ ഭാര്യകൂടി രംഗത്തെത്തിയതോടെ എന്റെ ദേഷ്യം അടങ്ങി. അടങ്ങണമല്ലോ ബി പി അസാരം ഉണ്ടേ. വിശക്കുന്നവനു ആഹാരം കൊടുക്കണമെന്ന നിര്ബന്ധവും ഉയർന്ന മനസ്സും എന്റെ അമ്മയ്ക്കു ഉണ്ടെങ്കിലും അന്യരായ ആളുകളെ പൂമുഖത്തെ കസേര വരെ ആനയിയ്ക്കുവാനുള്ള ധൈര്യമേ ഉള്ളു എന്ന് കൂടെ പറയട്ടെ.
ആ കുരുന്നിന്റെ മുഖം അവൾ ആഹാരം കഴിക്കുന്നത് അല്ല അവളുടെ ‘അമ്മ ഇഡ്ഡലിയും സാമ്പാറും വാരി അതിന്റെ വായിൽ വച്ച് കൊടുത്തു കഴിപ്പിയ്ക്കുന്ന രംഗം അതിപ്പോഴും ഒരു നനവായി ഉള്ളിലുണ്ട്. കുട്ടികളിൽ നിന്നുമൊരുപാട് കാര്യങ്ങൾ എനിക്കിനിയും പഠിക്കുവാനുണ്ടെന്ന ബോധം എനിക്കെന്നോട് തന്നെ അപമാനമായി തോന്നി.
അങ്ങനെ തിരുവോണനാളെത്തി. വലിയ ആഘോഷമായിരുന്നു എന്റെ വീട്ടിലന്നു പത്തു കളം നിറയെ വലിയ പൂക്കളവും മറ്റും കുട്ടികൾക്ക് ഒരാവേശമായിരുന്നു.
ഉച്ചയൂണ് പതിനെട്ടു കൂട്ടവും പായസവും. എല്ലാം അതി വിസ്തരം തന്നെ. പണ്ട് മുതലേയുള്ള ഒരു പതിവുണ്ട്. ഞങ്ങൾക്കു ഉച്ചയൂണിനു എന്റെ അമ്മ വീട്ടിൽ പോയിരിയ്ക്കണം എന്ന് ഞങ്ങളെ കൂടെ കൊണ്ടുപോകാനായി കുഞ്ഞമ്മാവൻ ഉച്ചയ്ക്ക് മുന്നേ ഹാജരാകും. ഞങ്ങൾക്കൊപ്പം ഉച്ചയൂണ് കഴിഞ്ഞു കുഞ്ഞമ്മാവനൊപ്പം പോകുമെല്ലാവരും. പിന്നെയൊരുറക്കം. രാത്രിയിൽ ഭാര്യവീട്ടിലെ ഓണാഘോഷം അളിയനൊപ്പം. അടിപൊളിയൊരോണം അത് വർണ്ണനാതീതമാണ്. അല്ലെങ്കിലും ഈ അളിയൻ -അളിയൻ വൈബ് ഒന്ന് വേറെയാണ്. വരും വഴി എയർപോർട്ടിൽ നിന്നും അളിയന്റെ പേരിൽ വാങ്ങിയ കുപ്പികളിൽ എന്റെ പ്രത്യേക താല്പര്യം അളിയന് മനസ്സിലായത് കൊണ്ടാവാം ഒന്ന് രണ്ടു പെഗ്ഗ് അങ്ങനെ സെറ്റായി ഓണം തകർത്തു.

അങ്ങനെ അപ്രതീക്ഷിതമായി വീണു കിട്ടിയ ഓണാഘോഷം അവസാനിച്ചു. മധുരമുള്ള അതിലേറെ വേദനാജനകമായ കാത്തിരിപ്പിന്റെ സുഖമുള്ള വിടവാങ്ങലിന് സമയമാഗതമായി തിരിച്ചു പോകുവാനുള്ള തിരക്കിട്ട ഷോപ്പിംഗുകൾ. തയ്യാറെടുപ്പുകൾ. അങ്ങനെ പലതും. ഞങ്ങൾ മൂവരും പറന്നുയർന്നു. കാത്തിരിയ്ക്കുന്ന പ്രിയപ്പേട്ട കൂട്ടുകാരുടെ അരികിലേക്കു അവർക്കുള്ള സമ്മാനങ്ങളും അതിലേറെ മരുന്ന് സഞ്ചികളുമായി എത്രയും വേഗം തിരികെ എത്തുമെന്ന പ്രതീക്ഷയോടെ ഒപ്പം പ്രവാസലോകത്തെ പ്രിയപെട്ടവരുടെ കൂടെ കന്യകാമാതാവിന്റെ ഉദരത്തിൽ ലോകനന്മയ്ക്കായി ഭൂജാതനായ ദൈവപുത്രന്റെ വരവിനെ ആഘോഷിക്കുവാനുള്ള പ്രിയ കരോൾ ചുണ്ടിൽ മൂളികൊണ്ടു വീണ്ടുമൊരു വിമാനയാത്ര.

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.

Copyright © . All rights reserved