ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികളുടെ സംരക്ഷകരാകാന്‍ ബിജപി. ആഗോളതലത്തിലുള്ള ക്രിസ്തീയ മതവിശ്വാസികളെ സംരക്ഷിക്കാനായി ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനാണ് നീക്കം.
കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതോടൊപ്പം ഉപവാസവും നടത്തും.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇനി പാര്‍ട്ടി വളരണമെങ്കില്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ പിന്തുണ വേണമെന്നാണ് ബിജെപി കരുതുന്നത്.
ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേര്‍ന്നുവെന്നും ചേരുന്നുവെന്നുമടക്കമുള്ള പ്രചാരണം ചൂടുപിടിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ മേനകയുടെ പ്രതികരണമാണ് പുറത്തുവരുന്നത്. അച്ഛന്‍ സുരേഷ് കുമാറും മേനകയും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീര്‍ത്തിയും ബിജെപിയിലേക്കെന്നതായിരുന്നു പ്രചാരണം.
ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്തിക്കൊപ്പം താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം.
ഞാനും ചിത്രത്തിലുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും കീര്‍ത്തി സുരേഷ് ബിജെപിയിലേക്കന്നും വാര്‍ത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ട്. എന്നാല്‍ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
മലയാളം പാട്ട് പാടി നേരത്തേ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയവളാണ് എം എസ് ധോനിയുടെ മകള്‍ സിവ. പാട്ടിന് പിന്നാലെ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിനെ മലയാള അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സ്വരാക്ഷരങ്ങളായ ആ , ആ, ഇ, ഈ എന്നി പറഞ്ഞ് പഠിപ്പിക്കുന്നതിനിടെ ഋഷഭ് രണ്ടക്ഷരം വിട്ടുപോയി. ഇതോടെ എ, ഐ എവിടെ എന്ന് ചോദിച്ച് സിവ ഋഷഭിനോട് ദേഷ്യപ്പെടുന്നത് കാണാം. അത് മേഡം പറഞ്ഞ് തന്നില്ല എന്ന് ഋഷഭ് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ ഹിന്ദിയില്‍ എ, ഐ നീ തിന്നോ എന്നാണ് സിവ- ചോദിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ സിവയുടെ കുസൃതി വൈറലാകുകയാണ്. സിവയുടെ കുസൃതി കാണാന്‍ നിരവധി ആരാധകരാണുളളത്. എട്ട് ലക്ഷത്തോളം പേരാണ് സിവയുടെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ്.
ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിന് ശേഷമെടുത്ത വിഡിയോ ആണിത്.
മാവേലിക്കരയില്‍ കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. തകഴി ഗവ യുപി സ്കൂള്‍ അധ്യാപിക രജിത (39)യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കൊല്ലം ചവറ കൊറ്റംകുളങ്ങര പ്ലാവിളയില്‍ വീട്ടില്‍ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്ബതികളുടെ മകളാണ്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ഇവര്‍ വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്ത ശേഷം എത്താമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു.
എന്നാല്‍, ഉച്ചഭക്ഷണം നല്‍കാന്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ ഇവരെ കാണാനില്ലായിരുന്നു. ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷന്‍ രജിത ഉണ്ടായിരുന്നതായി വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉച്ചയോടെ മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരനാണ് സുജിത്. മക്കള്‍: ദേവനന്ദ, നാലു മാസമായ കുട്ടിയും.
ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമയിലെ നല്ല നടന്മാരാണെന്നുള്ളതിൽ തർക്കമില്ല. ഇപ്പോഴിതാ മിമിക്രിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. അച്ഛൻ സുകുമാരനെ ഇന്ദ്രജിത്ത് അനുകരിക്കുന്ന വിഡിയോ വൈറലാകുകയാണ്. മല്ലികസുകുമാരൻ തന്നെയാണ് മകന്റെ ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്… കൊള്ളാമോ ? എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന ആ രീതിയിൽ തന്നെയാണ് ഇന്ദ്രജിത്തും പറഞ്ഞ് കയ്യടി നേടുന്നത്. വൈറസാണ് ഇന്ദ്രജിത്തിന്റെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. വൈറസ് ജൂണ്‍ 7 ന് തിയേറ്ററുകളില്‍ എത്തും. നേരത്തെ ഇന്ദ്രജിത്തും മക്കളും ഒരുമിച്ചുള്ള ഡാൻസിന്റെ വിഡിയോയും വൈറലായിരുന്നു.
കൊച്ചി വിമാനത്താവളത്തിൽ വിമാനം ടാക്സിവേയിൽനിന്നു തെന്നിമാറിയതും കാനയിൽ കുടുങ്ങി നിരവധി യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിന്റെ സത്യവാസ്ഥ പുറത്ത്. മഴയും കാറ്റുമാണ് ഇത്തരത്തിലൊരു അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവരുന്നത്. സഹപൈലറ്റിനോട് പ്രധാന പൈലറ്റിനുതോന്നിയ ഈഗോയാണ് അപകടമുണ്ടാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2017 സെപ്റ്റംബർ രണ്ടിന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.
അപകട സാധ്യത മുന്നറിയിപ്പ് സഹപൈലറ്റ് നൽകിയെങ്കിലും ജൂനിയറായ വനിതാ പൈലറ്റിന്റെ നിർദ്ദേശം കേൾക്കാൻ പ്രധാന പൈലറ്റ് തയ്യാറായിരുന്നില്ല. പൈലറ്റ് ഗുരീന്ദർ സിങ്, കോ–പൈലറ്റ് ടെലൻ കാഞ്ചൻ എന്നിവരാണ് സംഭവ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനം വിമാനം നിയന്ത്രിച്ചിരുന്നത്. രണ്ടു സാധ്യതകളായിരുന്നു അന്വേഷണത്തിന്റെ വിഷയം. കനത്ത കാറ്റും മഴയും മൂലം വിമാനത്തിന്റെ മുൻചക്രം തെന്നിനീങ്ങിയെന്നും അതുമൂലം തിരിയേണ്ട പോയിന്റിനു മുൻപേ വലത്തേക്കു തെന്നിപ്പോയെന്നുമുള്ള വാദം. പൈലറ്റിന്റെ വീഴ്ചയാകാം എന്നതായിരുന്നു രണ്ടാമത്തെ നിഗമനം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി ക്യാപ്റ്റൻ വിനോദ് കുൽക്കർണിയായിരുന്നു അന്വേഷിച്ചത്.സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റ് പ്രധാന പൈലറ്റിനോട് ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്താമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നിർദ്ദേശം അവഗണിക്കപ്പെട്ടു. ഇതാണ് വിമാനം അപകടത്തിൽപ്പെടാൻ കാരണം. സംഭവത്തിൽ വിമാനത്തിന് വളരെയധികം നാശം സംഭവിച്ചിരുന്നു, മുന്നിലെ ലാൻഡിംഗ് ഗിയർ പൂർണമായി തകർന്നിരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.
പ്രധാന പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദേശം നൽകുകയും ചെയ്തു.
നേപ്പാള്‍ വഴി സ്വര്‍ണ കള്ളക്കടത്തിന് മലയാളി സ്ത്രീകളും. വീട്ടുജോലിക്കാരും കുടുംബിനികളുമടക്കമുള്ളവര്‍ കള്ളക്കടത്തുസംഘത്തിന്റെ കണ്ണികളാണ്. ശരീരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വര്‍ണക്കടത്ത്.
വിമാനത്താവളം വഴി സ്ത്രീകള്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്ന രീതി. തരിയാക്കിയതോ മിശ്രിത രൂപത്തിലുളളതോ ആയ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറയിലാക്കിയാണ് കള്ളക്കടത്ത് സംഘങ്ങള്‍ കാരിയര്‍മാരായ സ്ത്രീകള്‍ക്ക് കൈമാറുക. കസ്റ്റംസ് ദേഹപരിശോധനയില്‍ അത്രവേഗത്തില്‍ പിടിവീഴില്ല. ചുരിദാര്‍ പോലെയുളള വസ്ത്രങ്ങള്‍ ധരിക്കാന്‍ സ്വര്‍ണക്കടത്തുസംഘം പ്രോല്‍സാഹിപ്പിക്കാറില്ല. ഗള്‍ഫില്‍ നിന്നുളള യാത്രയില്‍ ധരിക്കേണ്ട വസ്ത്രമേതെന്നു പോലും സ്വര്‍ണമാഫിയ തീരുമാനിക്കും.
കാഠ്മണ്ഡു വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ബീപ്പ് ശബ്ദമുണ്ടായാല്‍ പോലും വിശദമായ ദേഹപരിശോധനയില്ലാതെ സ്ത്രീകളെ കടത്തി വിടുകയാണ് പതിവ്. സ്ത്രീകളെ തിരഞ്ഞെു പിടിച്ച് കാരിയര്‍മാരാക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന കുടുംബിനികളും വീട്ടുജോലിക്കാരായ സ്ത്രീകളും സ്വര്‍ണം കടത്താറുണ്ടെന്നും കാരിയറായിരുന്ന യുവതി വെളിപ്പെടുത്തി. സ്ത്രീകള്‍ തന്നെയാണ് ലാഭം മോഹിപ്പിച്ച് കാരിയര്‍മാരാക്കുന്നതിന് ഇടനിലക്കാരാവുന്നതും.
കാരിയറായി പ്രവര്‍ത്തിത്തിക്കുന്ന സ്ത്രീകളുടെ കുടുംബപശ്ചാത്തലവും പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പുമെല്ലാം മാഫിയയുടെ കൈവശമുണ്ടാകും. മുങ്ങിയാല്‍ പുരുഷന്‍മാരേക്കാള്‍ സ്വര്‍ണം തിരിച്ചുപിടിക്കാന്‍ സ്ത്രീകളില്‍ നിന്നാണ് എളുപ്പമെന്നും കള്ളക്കടത്ത് സംഘം കണക്കുകൂട്ടുന്നു.
അലങ്കരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിൽ വധു. പിന്നിൽ യാത്രക്കാരായി അമ്മയും ബന്ധുക്കളും. വധു ഓടിച്ച ഓട്ടോയുടെ പിന്നിൽ മുപ്പതിലേറെ ഓട്ടോകളിലായി വീട്ടുകാരും ബന്ധുക്കളും. കുറവിലങ്ങാട് ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളി പെരുന്താനം മാമലയിൽ മോഹനൻ നായരുടെ മകൾ മഹിമയാണ് വിവാഹ ദിനത്തിൽ ഓട്ടോറിക്ഷ ഓടിച്ചു കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് എത്തിയത്. മഹിമയുടെ പേര് തന്നെയാണ് ഓട്ടോറിക്ഷയ്ക്കും. കാൽ നൂറ്റാണ്ടായി ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മോഹനൻ.
2 വർഷം മുൻപ് ഓട്ടോ ഓടിയ്ക്കാൻ ലൈസൻസ് നേടിയ മഹിമ മിക്ക ദിവസവും വണ്ടി ഓടിക്കാറുണ്ട്. പട്ടാമ്പി കൊപ്പം പ്രേംനിവാസിൽ രാജഗോപാൽ–പുഷ്പ ദമ്പതികളുടെ മകൻ സൂരജുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ മറ്റൊരു കാര്യം കൂടി ഉറപ്പിച്ചു.പെരുന്താനത്തു നിന്നു കുറിച്ചിത്താനത്തെ വിവാഹ വേദിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചു പോകും. വിവാഹ നിശ്ചയ ദിനത്തിലും വരനും വധുവും കൂടി ഓട്ടോയിൽ യാത്ര ചെയ്തിരുന്നു. ഇന്നലെ ഒൻപതരയോടെയാണ് വധൂഗൃഹത്തിൽ നിന്നുള്ളവർ ചടങ്ങുകൾക്കായി ഇറങ്ങിയത്.
ഏറ്റവും മുന്നിൽ മഹിമ ഓടിക്കുന്ന മഹിമ എന്ന ഓട്ടോറിക്ഷ. ഇതിൽ യാത്രക്കാരായി അമ്മ ലീലാമണിയും ബന്ധുക്കളും. വധുവിന്റെ വാഹനത്തിനു പിന്നിലായി മുപ്പതോളം ഓട്ടോറിക്ഷകൾ.ബന്ധുക്കളെല്ലാം അതിൽ. ഉഴവൂർ ടൗണിലെ മിക്ക ഓട്ടോറിക്ഷകളും വിവാഹം വ്യത്യസ്തമാക്കാൻ എത്തി. പാലായിൽ ബിഎഡ് വിദ്യാർഥിനിയാണ് മഹിമ. സൂരജ് ബഹ്റൈനിൽ ജോലി ചെയ്യുന്നു. ഇന്ന് നവ ദമ്പതികൾ പട്ടാമ്പിയിലേക്കു പോകും. ആ യാത്ര കാറിലാണെന്നു മാത്രം.
പാലാ സീറ്റിനെ ചൊല്ലി ബിജെപിയും കേരള ജനപക്ഷം സെക്യുലറും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പാലാ സീറ്റ് ജനപക്ഷത്തിന് വിട്ട് കൊടുക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ബിജെപി. ഉപതെരഞ്ഞെടുപ്പിൽ പാലയിൽ ബിജെപി സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ബിജെപിയ്ക്ക്. പാലാ സീറ്റിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ കരുനീക്കങ്ങളും ആയി പിസി ജോർജ് രംഗത്ത് ഇറങ്ങിയിതിനു പിന്നാലെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.
ബിജെപിക്ക് പ്രതീക്ഷയുള്ള സീറ്റായതിനാല്‍ ബിജെപി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് ജില്ലാ അധ്യക്ഷൻ എൻ. ഹരി തുറന്നുപറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ ഹരിയായിരുന്നു പാലായിലെ സ്ഥാനാർഥി. അയ്യായിരത്തിൽ നിന്ന് 25 ആയിരത്തിലേക്ക് വോട്ട് കൂടിയത് ചൂണ്ടിക്കാട്ടിയാണ് സീറ്റിനായുള്ള ബിജെപിയുടെ അവകാശവാദം 2004 ൽ എൻ ഡി എ സ്ഥാനാർത്ഥിയായി പി സി തോമസ് മൂവാറ്റുപുഴയിൽ മത്സരിച്ചപ്പോൾ പാലായിൽ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സീറ്റ് സ്വന്തമാക്കാനുള്ള നീക്കത്തിന് ഇതും ഒരു കാരണമാണ്. എന്നാൽ, സീറ്റ് വിട്ട് നൽകാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചാൽ അംഗീകരിക്കുമെന്നും ബിജെപി ജില്ലാഘടകം വ്യക്തമാക്കുന്നു.
അതേസമയം പാലാ സീറ്റിനെ ചൊല്ലി തർക്കമില്ലെന്നാണ് പി സി ജോർജ് പറയുന്നത്. പാലാ സീറ്റിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് എൻഡിഎയിൽ ചർച്ച ചെയ്താണെന്ന് പിസി ജോർജ് പറഞ്ഞു. ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്ന് ജോർജ് പറഞ്ഞു. സീറ്റ് നിശ്ചയിക്കേണ്ടത് എൻഡിഎ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബിജെപിക്കാണെന്ന് എൻഡിഎ പറഞ്ഞാൽ ബിജെപി മത്സരിക്കുമെന്നും അതല്ല ജനപക്ഷത്തിനാണെന്ന് പറഞ്ഞാൽ ജനപക്ഷം മത്സരിക്കുമെന്നും ജോർജ് അറിയിച്ചു. അതല്ലാതെ ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ജോർജ് വ്യക്തമാക്കി. എന്നാല്‍ മകനെ എംഎല്‍എയാക്കാനുളള പിസി ജോര്‍ജിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണെന്നാണ് സൂചന.