Latest News

ഭാര്യയെ തീവച്ചു കൊല്ലാൻ ശ്രമച്ചതിനെത്തുടർന്നു ബംഗാൾ സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജൗഹീറുൽ ഇസ്‌ലാമിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. മുഹസിമക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടിൽ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തർക്കം തുടങ്ങി. വീട്ടിൽ കൊണ്ടുചെന്നാക്കാൻ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുൽ ചോദിച്ചെങ്കിലും നൽകിയില്ല. പ്രകോപിതനായ ജൗഹിറുൽ സ്റ്റൗവിൽ ഒഴിക്കാൻ സൂക്ഷിച്ച ഡീസൽ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മൂന്നു വർഷം മുന്‍പായിരുന്നു കെട്ടിട നിർമ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം. രണ്ടു വയസായ ആൺകുഞ്ഞുണ്ട്. കരുളായി റോഡിൽ വാടക ക്വാർട്ടേഴ്‌സിലാണ് താമസം. ‌‌‌‌

പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടിയ മുഹസിമയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ തടഞ്ഞുവച്ച ജൗഹീറുലിനെ എസ്ഐ കെ.കെ.ജയചന്ദ്രൻ എത്തി കസ്റ്റഡിയിലെടുത്തു. നിസാര പരുക്കുള്ള ജൗഹീറുലിന് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. കുട്ടി വനിതാ പൊലീസുകാരുടെ സംരക്ഷണത്തിലാണ്. വ്യാഴാഴ്ച ശിശുക്ഷേമ സമിതി മുൻപാകെ ഹാജരാക്കും.

ഫ്രാൻസിന്റെ വടക്കൻ പ്രവിശ്യയിലെ പാതയോരത്തു ചാക്കിൽ‍ കെട്ടിയ നിലയിൽ കണ്ടെത്തിയ അഴുകിയ ജഡം ഇന്ത്യക്കാരന്റേതെന്നു തിരിച്ചറിഞ്ഞതായി ഫ്രഞ്ച് പൊലീസ്. ശാസ്ത്രീയ തെളിവുകളോ ദൃക്സാക്ഷികളോ അല്ല മ‍ൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്, പോക്കറ്റിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്ററാണ്. ഡിഎൻഎയും വിരളടയാളവും തോറ്റിടത്തു കേസിലേക്കു വെളിച്ചം പകർന്ന ലെറ്ററിനു നന്ദി പറയുകയാണു ഫ്രഞ്ച് പൊലീസ്.

ലൈറ്റർ വെളിച്ചം വീശിയതു കൊല്ലപ്പെട്ടയാളുടെ മുഖത്തേക്കു മാത്രമല്ല, കൊലപാതകി എന്നു സംശയിക്കുന്ന ആളിലേക്കു കൂടിയാണ്. കഴിഞ്ഞ ഒക്ടോബറിൽ ബോർബർഗിൽ ചവറുകൂന വൃത്തിയാക്കുന്നതിനിടെ മെഷീൻ ഓപ്പറേറ്റാണ് അഴുകിയനിലയിൽ ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം ജീർണിച്ച നിലയിലായിരുന്നു. നാടോ വീടോ മരണകാരണമോ കണ്ടെത്താൻ സഹായിക്കുന്ന രേഖകളോ മൊബൈൽ ഫോണോ മൃതദേഹത്തിനരികിൽ നിന്ന് കണ്ടെത്താനായില്ല.

എന്തെങ്കിലും തുമ്പു ലഭിക്കാനായി ഡിഎൻഎയും വിരലടയാളവും പരിശോധിച്ചു. അതും പരാജയപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടയാളുടെ പോക്കറ്റിലുണ്ടായിരുന്ന ലൈറ്റർ അന്വേഷണത്തിൽ വഴിത്തിരിവായി. ‘ക്രോഗ് കഫെ’ എന്ന് ലൈറ്ററിനു മുകളിൽ രേഖപ്പെടുത്തിയിരുന്നു. െബൽജിയത്തിലും നെതര്‍ലൻഡിലും പബ്ബുകളെ പൊതുവായി വിളിക്കുന്ന പേരാണിത്. അന്വേഷണം അങ്ങനെ ബെൽജിയത്തിലേക്കു തിരിഞ്ഞു.

കഴിഞ്ഞ ജൂൺ മുതൽ ബെൽജിയത്തിൽ താമസമാക്കിയ ഇന്ത്യക്കാരനായ 42 വയസ്സുകാരൻ ദർശൻ സിങ്ങിനെ കാണാതായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ബെൽജിയം പൊലീസ്. അന്വേഷണത്തിനിടയിൽ ഡച്ച് അതിർത്തിക്കടുത്തുള്ള ഇയാളുടെ വീടിനു സമീപം ഇത്തരമൊരു പബ്ബ് ഉണ്ടെന്നു കണ്ടെത്തി. കാണാതായ വ്യക്തിയുടെ ടൂത്ത് ബ്രഷിൽ നിന്ന് ശേഖരിച്ച ഡിഎൻഎ സാംപിൾ, കൊല്ലപ്പെട്ട ദർശൻ സിങ്ങിന്റേതാണെന്നു സ്ഥിരീകരിച്ചു.

ആളെ തിരിച്ചറിഞ്ഞതോടെ ബെൽജിയം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ മാർച്ചിൽ സിങ്ങിനെ കൊലപ്പെടുത്തി എന്നു സംശയിച്ചു ചോദ്യം ചെയ്ത മറ്റൊരു ഇന്ത്യക്കാരനിലേക്കാണ് അന്വേഷണമെത്തിയത്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ടു സുപ്രധാന വിവരങ്ങൾ ലഭിക്കാനുണ്ടെന്നു പൊലീസ് അറിയിച്ചു. ഫ്രഞ്ച് അധികൃതർ കേസ് ബെൽജിയം പൊലീസിനു കൈമാറി.

സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ അപകടമരണമല്ലെന്ന് കലാഭവന്‍ സോബി ജോര്‍ജ്. ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയശേഷം തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു സോബി. അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന മൊഴി ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്.

അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തല്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി പറഞ്ഞു. സോബിയുടെ മൊഴിയുടെ നിജസ്ഥിതി പരിശോധിച്ച ശേഷം തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അതേസമയം ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടില്‍ സുഹൃത്തുക്കള്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം തുടരുന്നതോടെ ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകളടക്കം പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഓരോ പ്രോഗ്രാമിനും ലഭിച്ചിരുന്ന പ്രതിഫലവും സമ്പാദ്യവും ഒത്തുനോക്കും.

വിവിധയിടങ്ങളിലെ നിക്ഷേപവും പരിശോധിച്ച് പണം മറ്റാരെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതല്‍ പാലക്കാട് പൂന്തോട്ടം ആയുര്‍വേദാശ്രമം അധികൃതരുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴിയെടുക്കും.

കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച എച്ച് വണ്‍ എന്‍‌ വണ്‍ രോഗിക്ക് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തിൽ അത്യാഹിതവിഭാഗത്തിലെ ആശയവിനിമയത്തില്‍ പിഴവുണ്ടായെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായതെന്ന് കോട്ടയം മെഡിക്കല്‍കോളജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍. രോഗി എത്തിയത് അത്യാഹിതവിഭാഗത്തിലെ പി.ആര്‍.ഒ ഡോക്ടര്‍മാരെ അറിയിച്ചില്ല.

രോഗിയുടെ ബന്ധുക്കള്‍ പി.ആര്‍.ഒയോട് വെന്റിലേറ്റര്‍ സൗകര്യമുളള ICU ബെഡാണ് അന്വേഷിച്ചത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പി.ആര്‍.ഒ അന്വേഷിച്ച് മറുപടി നല്‍കി. ഇതിനിടെ രോഗിയെ മെഡിക്കല്‍ കോളജില്‍ നിന്ന് കൊണ്ടുപോയെന്നും ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും ഡോ.ടി.കെ.ജയകുമാര്‍  പറഞ്ഞു.

ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കാതിരുന്ന രോഗിയെ ബന്ധുക്കള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും കയ്യൊഴിഞ്ഞു. കടുത്ത പനിയും ശ്വാസതടസവുമുളള അറുപത്തിരണ്ടുകാരനായ തോമസ് ജേക്കബിനെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ നിന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്.

നീണ്ട ആംബുലന്‍സ് യാത്രയ്ക്കുശേഷം ഉച്ചയ്ക്ക് 2.10ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും രോഗിയുടെ നില അതീവഗുരുതരമായി‌ . അടിയന്തരമായി വെന്റിലേറ്റര്‍ സഹായം വേണ്ട സ്ഥിതി. എന്നാല്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിച്ച അധികൃതര്‍ രോഗിയെ ആംബുലന്‍സില്‍ എത്തി പരിശോധിക്കാനോ അഡ്മിറ്റ് ചെയ്യാനോ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു

തുടര്‍ന്ന് മെഡിക്കല്‍ കോളജിന് സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും അവരും രോഗിയെ സ്വീകരിച്ചില്ല. ഡിസ്ചാര്‍ജ് റിപ്പോര്‍ട്ട് വായിച്ച് മെഡിക്കല്‍ കോളജിലേക്ക് തന്നെ കൊണ്ടുപോകാന്‍ പറഞ്ഞു. നാലുമണിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തിയെങ്കിലും ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ ജേക്കബ് തോമസ് അന്ത്യശ്വാസം വലിച്ചു.

രോഗി മരിച്ചിട്ടും മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് ക്രൂരമായ പെരുമാറ്റമുണ്ടായെന്നും ഒപ്പമുണ്ടായിരുന്ന മകള്‍ ആരോപിച്ചു. മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് ആരോപണം.

ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് പ്രധിഷേധം ഉയർന്നതോടെ ആണ്    ഡോക്ടര്‍മാര്‍ ആംബുലന്‍സിലെത്തി മരണം സ്ഥിരീകരിക്കാന്‍ തയാറായത്. തുടര്‍ന്ന് അഞ്ചരയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗതെത്തി.

റോഡിൽ മരണപ്പാച്ചിൽ നടത്തിയ കല്ലടയുടെ ബസിനെ തെരുവിൽ േനരിട്ട് യുവാക്കൾ. കൊല്ലം ജില്ലയിൽ വച്ചാണ് സംഭവം. കൊട്ടിയം പള്ളിമുക്കിനടുത്ത് ഇന്നലെ രാത്രി 10.30നാണ് കല്ലട വീണ്ടും അപകടമുണ്ടാക്കിയത്. പള്ളിമുക്ക് പെട്രോൾ പമ്പിന് സമീപത്ത് വച്ച് ബൈക്കിനെ ഉരസിയശേഷം ബൈക്ക് യാത്രക്കാരനെ ജീവനക്കാർ അസഭ്യം പറഞ്ഞു. ശേഷം ബസ് നിർത്താതെ ഒാടിച്ചുപോയി. ഇതു കണ്ടിരുന്ന യുവാക്കൾ ബസിനെ പിന്തുടർന്നു. ഇതിൽ ഒരു ബൈക്കിലും ബസ് തട്ടിയിട്ടതോടെ സംഭവം വഷളാവുകയായിരുന്നു.

ഇതോടെ ബസ് തടഞ്ഞ യുവാക്കൾ ബസിന്റെ ചില്ലടിച്ച് തകർക്കുകയായിരുന്നു. കല്ലും ഇരുമ്പ് കമ്പിയും കൊണ്ട് ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും അടിച്ചു തകർന്നു. ഇതോടെ ബസ് നടുറോഡിലിട്ട് ഡ്രൈവർ ഇറങ്ങിയോടി. പിന്നീട് പൊലീസെത്തി മറ്റൊരു ഡ്രൈവറെക്കൊണ്ടാണ് ബസ് റോഡിൽ നിന്നും മാറ്റിയിട്ടത്. യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ പൊലീസ് കയറ്റിവിട്ടു. ഇൗ സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പൊലീസിനെ സാക്ഷിയാക്കി തന്നെയാണ് നാട്ടുകാർ കല്ലട ബസിന്റെ ചില്ലടിച്ച് തകർത്തത്. വിഡിയോ കാണാം

സതാംപ്ടണിലെ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ രോഹിത് ശർമ നേടിയ സെഞ്ചുറി കരുതായി. 128 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്.

144 പന്തില്‍ നിന്നും 122 റൺസാണ് രോഹിത് നേടിയത്. ഏകദിനത്തിൽ രോഹിത്തിന്റെ 23–ാം സെഞ്ചുറിയാണിത്. ശിഖർ ധവാൻ (12 പന്തിൽ എട്ട്), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (34 പന്തിൽ 18), ലോകേഷ് രാഹുൽ (42 പന്തിൽ 26) , ധോണി (46 പന്തിൽ 34) എന്നിവരാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാദ രണ്ടും പെഹ്‌ലൂക്‌വായോയും ക്രിസ് മോറിസും ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചാഹല്‍ നാലുവിക്കറ്റും, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. ഇവരുടെ ബൗളിംഗ് മികവാണ് നിശ്ചിത 50 ഓവറില്‍ ദക്ഷിണാഫ്രിക്കൻ സ്കോർ 227 റണ്‍സിൽ ഒതുക്കിയത്.

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയെ, എട്ടാം വിക്കറ്റിൽ ക്രിസ് മോറിസ് – കഗീസോ റബാദ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് 200 കടത്തിയത്. ഇരുവരും ചേർന്ന് 66 റൺസെടുത്തു. 34 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 42 റൺസെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ബോളര്‍മാരെ മികച്ച രീതിയില്‍ പിന്തുണച്ച പിച്ചില്‍ മുൻനിര ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്മാന്‍മാര്‍ക്ക് നിലയുറപ്പിക്കാനായില്ല. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ 38), വാൻഡർ ഡ്യൂസൻ (37 പന്തിൽ 22), ഡേവിഡ് മില്ലർ (40 പന്തിൽ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒൻപതു പന്തിൽ ആറ്), ക്വിന്റൺ ഡികോക്ക് (17 പന്തിൽ 10), ജീൻപോൾ ഡുമിനി (11 പന്തിൽ മൂന്ന്), ഇമ്രാൻ താഹിർ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.

പത്തനംതിട്ട∙ കാട്ടാനയുടെ ആക്രമണത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് പൊട്ടി. ബസ് ഡ്രൈവർ പരുക്കുകൾ കൂടാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്നു മൂഴിയാറിനു പോയ ബസിനു നേരെ രാത്രി 10 മണിയോടെ ആങ്ങമൂഴി- ഗവി റൂട്ടിൽ ചോരകക്കി ഭാഗത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ജീവനക്കാരെ കൂടാതെ ആറ് യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ആനയും കുട്ടിയും കൂടി റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബസ് എത്തുന്നത്. ആനയെ കണ്ടയുടൻ ഡ്രൈവർ പി.മനോജ് ബസ് റോഡിൽ നിർത്തി. ഇതിനിടെ മുന്നോട്ട് നടന്ന് പോയ ആന തിരികെ വന്ന് ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. ഗ്ലാസ് തകർത്ത ശേഷം ഡ്രൈവർക്കു നേർക്ക് ആന തിരിഞ്ഞു.ഡ്രൈവിങ് സീറ്റിൽ നിന്നു മാറിയതുകൊണ്ട് രക്ഷപ്പെട്ടു. വെഞ്ഞാറംമൂട് ഡിപ്പോയിലെയാണ് ബസ്. സംഭവം അറിഞ്ഞ് വനപാലകർ മൂഴിയാറിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിനു മുൻപും ഇവിടെ ബസിനു നേർക്ക് കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ആങ്ങമൂഴി കിളിയെറിഞ്ഞാൽ കല്ല് ചെക്ക് പോസ്റ്റ് മുതൽ മൂഴിയാർ വരെയുള്ള ഭാഗം പൂർണ്ണമായും വനമാണ്. മിക്കപ്പോഴും കാട്ടാനകളുടെ സാന്നിധ്യം പതിവാണ്.

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാളിനാണ് ഒന്നാം റാങ്ക്. 720 ല്‍ 701 മാർക്കുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ 700 മാർക്കു നേടി രണ്ടാം സ്ഥാനം പങ്കിട്ടു. 696 മാർക്കു നേടിയ സ്വാസ്തിക് ബൻസാലിനാണ് മൂന്നാം റാങ്ക്. വെബ്സൈറ്റ്: ntaneet.nic.in, mcc.nic.in. അഖിലേന്ത്യാ ക്വോട്ടയിലെയും കേരളത്തിലെയും മെഡിക്കൽ പ്രവേശന നടപടികളും ഇതിന്റെ തുടർച്ചയായുണ്ടാകും. എയിംസ്, ജിപ്മെർ എന്നിവയൊഴികെ ഇന്ത്യയിലെ എല്ലാ മെഡിക്കൽ / ഡെന്റൽ കോളജുകളിലെയും എംബിബിഎസ് / ബിഡിഎസ് പ്രവേശനം നീറ്റ് റാങ്ക് ആധാരമാക്കിയാണ്.

 

അഖിലേന്ത്യാ ക്വോട്ടാ

കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ www.mcc.nic.in എന്ന വെബ്‌സൈറ്റിൽ ചോയ്സുകൾ സ്വീകരിച്ച് അലോട്‌മെന്റ് നടത്തും. നേരിട്ട് ഏതെങ്കിലും കേന്ദ്രത്തിൽ പോകേണ്ട.15% അഖിലേന്ത്യാ ക്വോട്ടയിൽ കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ, ഇഎസ്ഐ കോളജുകൾ എന്നിവയും ഉൾപ്പെടും.

ഫീസ് കുറവ് എവിടെ?

ഡൽഹി സർവകലാശാലയുടെ കീഴിലെ മൗലാന ആസാദ്, ലേഡി ഹാർഡിൻജ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ് എന്നീ മെഡിക്കൽ കോളജുകളിൽ നിസ്സാര ഫീസോടെ എംബിബിഎസിനു പഠിക്കാം. ലേഡി ഹാർഡിൻജിലെ വാർഷിക ഫീസ് 1,355 രൂപ മാത്രം. 10,000 രൂപയിൽ കുറഞ്ഞ വാർഷിക ട്യൂഷൻ ഫീസിൽ എംബിബിഎസിനു പഠിക്കാവുന്ന മുപ്പതോളം മെഡിക്കൽ കോളജുകളിലേക്ക് അഖിലേന്ത്യാ ക്വോട്ട വഴി പ്രവേശനം നേടാനാവും. പക്ഷേ, അതനുസരിച്ച് ഉയർന്ന നീറ്റ് റാങ്ക് ഉണ്ടായിരിക്കണ‌ം.

ഫീസ് ഉൾപ്പെടെ കോളജുകളെ സംബന്ധിച്ച വിവരങ്ങൾക്ക് https://mcc.nic.in/UGCounselling എന്ന വെബ്സൈറ്റിലെ Participating Institutions ലിങ്ക്‌ സന്ദർശിക്കാം.

കേരളത്തിലും പ്രവേശനം

അഖിലേന്ത്യാ ക്വോട്ട വഴി കേരളത്തിലെ സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ 15% സീറ്റുകളിലേക്കും പ്രവേശനം നേടാം. കേന്ദ്ര മാനദണ്ഡപ്രകാരമാകും സംവരണം (പട്ടികജാതി 15%, പട്ടികവർഗം 7.5%, ഒബിസി 27%, ഭിന്നശേഷി 5% എന്നിങ്ങനെ). ഭിന്നശേഷിക്കാർ ചെന്നൈ പാർക്ക് ടൗണിലെ മദ്രാസ് മെഡിക്കൽ കോളജിലോ, നീറ്റ് പ്രോസ്പെക്ടസിൽ പറഞ്ഞിട്ടുള്ള ഡൽഹി / മുംബൈ / കൊൽക്കത്ത മെഡിക്കൽ കേന്ദ്രങ്ങളിലൊന്നിലോ നിന്നുതന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റിടങ്ങളിലെ സർട്ടിഫിക്കറ്റ് സ്വീകരിക്കില്ല.

നടപടിക്രമം പഠിക്കുക

എംബിബിഎസ് / ബിഡിഎസ് പ്രവേശന അർഹതയ്ക്ക് നീറ്റിൽ 50 പെർസെന്റൈൽ സ്കോർ വേണം. പട്ടിക, ഒബിസി വിഭാഗക്കാർക്ക് 40, ഭിന്നശേഷിക്ക് 45 ക്രമത്തിലും. സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്കുള്ള സംവരണം ചേർക്കുന്നപക്ഷം സീറ്റുകളുടെ എണ്ണം വർധിക്കും. അർഹതയ്ക്ക് ഈ വിഭാഗക്കാർ നേടേണ്ടത് 50 പെർസെന്റൈൽ. അഖിലേന്ത്യാ ക്വോട്ടയിലെ പ്രവേശനത്തിന് www.mcc.nic.in എന്ന വെബ്‌സൈറ്റിൽ വരുന്ന നടപടിക്രമം കൃത്യമായി പഠിച്ചുവേണം റജിസ്‌ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തുന്നത്. തീയതിക്രമവും പ്രധാനം. വലിയ സാമ്പത്തിക നഷ്ടത്തിലേക്കു പോലും നയിച്ചേക്കാവുന്ന നിബന്ധനകളുണ്ടാകാം.

എനിക്കു കിട്ടുമോ?

ആർക്കും ക‍ൃത്യമായി ഉത്തരം പറയാനാകാത്ത ഈ ചോദ്യം കുട്ടികൾ നിരന്തരം ചോദിക്കുന്നു. കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയവരിൽ അവസാന റാങ്കുകാരെ മനസ്സിൽ വച്ചു നടത്താവുന്ന ഏകദേശ പ്രവചനമനുസരിച്ച് താഴെ സൂചിപ്പിക്കുന്ന റാങ്കുകാർക്കു വരെ അഖിലേന്ത്യാ ക്വോട്ട‌യിൽ രാജ്യത്തെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനം കിട്ടിയേക്കാം.

എംബിബിഎസ്: ജനറൽ ക്വോ‌ട്ട – 10,000 റാങ്ക് വരെ. ഒബിസി – 10,500; പട്ടികജാതി – 65,000; പട്ടികവർഗം – 78,000; ജനറൽ–ഭിന്നശേഷി – 4,00,000; പിന്നാക്ക-ഭിന്നശേഷി – 3,40,000; പട്ടികജാതി-ഭിന്നശേഷി – 7,20,000; പട്ടികവർഗ-ഭിന്നശേഷി – 6,00,000

ബിഡിഎസ്: ജനറൽ ക്വോ‌ട്ട – 17,000 റാങ്ക് വരെ. ഒബിസി – 16,000; പട്ടികജാതി – 79,000; പട്ടികവർഗം – 1,00,000; ജനറൽ-ഭിന്നശേഷി – 4,75,000; ഒബിസി-ഭിന്നശേഷി – 4,71,000

2018ൽ കേരളത്തിലെ കോളജുകളിൽ പ്രവേശനം കിട്ടിയ അഖിലേന്ത്യാ ക്വോട്ട‌ ജനറൽ സീറ്റ് അവസാന റാങ്കുകൾ:

എംബിബിഎസ്: കോഴിക്കോട് 676; തിരുവനന്തപുരം 1,744; കോട്ടയം 2,963; തൃശൂർ 3,499; ആലപ്പുഴ 3,972; എറണാകുളം 5,134; മഞ്ചേരി 5,160; പാരിപ്പള്ളി 5,285; പാലക്കാട് 5,841

ബിഡിഎസ്: കോഴിക്കോട് 12,965; ആലപ്പുഴ 15,102; തൃശൂർ 15,173; തിരുവനന്തപുരം 15,340; കോട്ടയം 15,573.

സംസ്ഥാന മെഡിക്കൽnപ്രവേശനം
അഖിലേന്ത്യാ ക്വോട്ടയിലെ 15% കഴിച്ചുള്ള എംബിബിഎസ് / ബിഡിഎസ് സീറ്റുകളിലേക്കും ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, ‍യൂനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി ബാച്‍ലർ ബിരുദ സീറ്റുകളിലേക്കും കുട്ടികളെ തിരഞ്ഞെടുക്കുന്നതും നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയാണ്. ഇതിനായി നീറ്റ് ദേശീയ റാങ്കിൽപ്പെട്ടവരിൽ കേരളത്തിലെ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത്, സംസ്ഥാന റാങ്ക് ലിസ്റ്റുണ്ടാക്കും. ഇവിടുത്തെ സംവരണക്രമവും മറ്റു വ്യവസ്ഥകളും പാലിച്ച് എൻട്രൻസ് പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തും. ഇതു സംബന്ധിച്ച വിശദമായ അറിയിപ്പു വൈകാതെ വരും.

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പന്തളം കുടശ്ശനാട് സ്വദേശിയും അബുദാബിയിൽ സ്വകാര്യ കമ്പനി ഡിസൈനറുമായ സഞ്ജയ് നാഥിന് ഒരു കോടി ദിർഹം (18.85 കോടി രൂപ) സമ്മാനമായി ലഭിച്ചു. ഒന്നു മുതൽ 10 വരെയുള്ള സമ്മാനങ്ങളിൽ ഭൂരിഭാഗവും മലയാളികൾക്കായതിനാൽ കോടികൾ ഇന്ത്യയിലേക്ക് ഒഴുകും. പത്ത് സമ്മാനങ്ങളില്‍ ഒൻപതും ഇന്ത്യക്കാർക്കാണ്. ഒരു സമ്മാനം പാക്കിസ്ഥാൻ സ്വദേശി സ്വന്തമാക്കി.

ബിനു ഗോപിനാഥ് (1,00,000 ദിർഹം) ആഷിഖ് പുള്ളിശ്ശേരി (90,000), അനസ് ജമാൽ (80,000), സാഖിബ് നാസർ മുഹമ്മദ് നാസർ (70,000), സുഭാഷ് നായപാക്കിൽ തിക്കൽവീട് (50,000), അബ്ദുൽ അസീസ് വലിയപറമ്പത്ത് (30,000), സുനിൽകുമാർ (20,000), അബ്ദുൽ മുത്തലിബ് ചുള്ളിയോടൻ കോമാച്ചി (10,000), ഒഫൂർ കൂട്ടുങ്ങൽ മാമു (10,000) എന്നിവരാണ് മറ്റു വിജയികൾ. ലാൻഡ് റോവർ വാഹനം ലഭിച്ചത് ബംഗ്ലദേശുകാരനായ ഷിപക് ബാരുവയ്ക്കാണ്.

പേടിയല്ല നീലകണ്ഠാ, എനിക്ക് സന്തോഷമാ, നീയിറങ്ങണം, പഴയ കണക്കുകളൊക്കെ തീർക്കേണ്ടെ’ എന്ന ദേവാസുരത്തിലെ ഡയലോഗിന്റെ അകമ്പടി, കേരള പോലീസ് ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ വൈറലാകുന്നു.ദേവാസുരത്തിലെ ഡയലോഗിന്റെ അകമ്പടി ചേർത്താണ് പൊലീസ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വൻ ബ്ലോക്കിനിടെ അമിതവേഗത്തിൽ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് ട്രാഫിക് പൊലീസ് കൊടുത്ത പണിയാണ് വിഡിയോയിലുള്ളത്. മണിക്കൂറുകളായുള്ള ബ്ലോക്കിൽ നിരന്നു കിടന്നിരുന്ന വാഹനങ്ങളെയെല്ലാം കബളിപ്പിച്ച് വലിയ മിടുക്കനായി മുന്നോട്ട് പോകവുകയായിരുന്നു സ്വകാര്യ ബസ് ഡ്രൈവർ. ഒടുവിൽ മറ്റെല്ലാ വണ്ടികളെയും പിന്നിലാക്കി ഡ്രൈവർ പൊലീസിന് മുന്നിലെത്തി. അപ്പോഴാണ് സ്മാർട്ടാ പൊലീസിന് മുന്നിൽ ഒാവർ സ്മാർട്ടായ ഡ്രൈവറുടെ മാനം പോയത്. ഡ്രൈവറെക്കൊണ്ട് വന്നതിലും വേഗത്തിൽ ബസ് പിന്നോട്ടെടുപ്പിച്ചാണ് പൊലീസ് മാസ് കാണിച്ചത്. റിവേഴ്സ് എടുക്കുന്ന ബസും ഒപ്പം നീങ്ങുന്ന പൊലീസ് വാഹനവും അടങ്ങുന്ന വിഡിയോ വൈറലാവുകയാണ്. ദേശീയപാത 47ൽ തൃശൂർ – പാലക്കാട് റൂട്ടില്‍ കുതിരാനു സമീപമാണ് സംഭവം. ബ്ലോക്കിൽ കിടന്നിരുന്ന വാഹനങ്ങളിലൊന്നിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യം പകർത്തിയത്. വിഡിയോ കാണാം.

RECENT POSTS
Copyright © . All rights reserved