മോദിയെ പ്രശംസിച്ച നിലപാടില്‍ നിന്ന് പിന്നാക്കം പോകാതിരുന്ന അബ്ദുല്ലക്കുട്ടി പരിഹാസത്തോടെയുള്ള മറുപടിയായിരുന്നു നല്‍കിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി. പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ അബ്ദുല്ലക്കുട്ടി അവഹേളിച്ചെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തിൽ വിശദീകരണം ചോദിച്ച കെ.പി.സി.സി യെ പരിഹസിച്ച് എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ഒരു ഭാരവാഹിത്വവും വഹിക്കാത്ത തന്നോട് കെ.പി.സി.സി തന്നെയാണോ വിശദീകരണം ചോദിക്കേണ്ടത് എന്ന പരിഹാസത്തോടെയാണ് മറുപടി നൽകിയിരിക്കുന്നത്. പോസ്റ്റിൽ ഉറച്ച് നിൽക്കുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
കണ്ണൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ.സുധാകരൻ പറഞ്ഞിട്ടും ഗുജറാത്ത് മോഡൽ ഉയർത്തിക്കാട്ടുന്നതിൽ നിന്നും താൻ പിന്നോട്ട് പോയിട്ടില്ലെന്നും എന്നിട്ടും ആ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ മറുപടിയിൽ എ.പി.അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിളിച്ച് ചോദിക്കുന്നതിന് മുമ്പ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തിയതിനും പാർട്ടി മുഖപത്രം അക്ഷേപിച്ചതിനും എന്ത് ന്യായമാണ് ഉള്ളതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.മോദി സ്തുതിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് അദ്ദേഹത്തെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതും.
കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍റെ സ്വീകരണപരിപാടിക്കിടെ സംഘര്‍ഷം. എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടതായാണ് പരാതി. കൊല്ലം പാരിപ്പള്ളിയിലും മുക്കടയിലുമാണ് സംഘര്‍ഷമുണ്ടായത്.
പരവൂരിൽ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു എംപിയും സംഘവും പോകുന്നതിനിടെയാണ് സംഭവം. ഒരു സംഘം ആളുകള്‍ പ്രേമചന്ദ്രന്‍റെ വാഹനം തടയുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ പ്രതിഷേധിച്ച് എം.പിയുടെ നേതൃത്വത്തിൽ പരവൂർ–പാരിപ്പള്ളി റോഡ് ഉപരോധിച്ചു.
മേയ് 31ന് മുതല്‍ എറണാകുളത്ത് നിന്നും കാണാതായ വയനാട് സ്വദേശിനി വിഷ്ണുപ്രിയയെ കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് വച്ച് റെയില്‍വേ പൊലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുടുംബവുമായി വിഷ്ണുപ്രിയ സംസാരിച്ചു. ഇപ്പോള്‍ കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുളളത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു.
അതിനിടെ വിഷ്ണുപ്രിയയുടെ അച്ഛന്‍ ശിവജി മകളെ കണ്ടുകിട്ടിയതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അതിനായി തന്നെ സഹായിച്ച എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്. മകള്‍ നഷ്ടപ്പെട്ട വിവരവും ശിവജി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് വാര്‍ത്ത പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ശിവജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്റെ മകളെ കിട്ടി പോസ്റ്റ് sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,മീഡിയ, സുഹൃത്തുക്കള്‍ ചടയമംഗലം പോലീസ് സ്റ്റേഷന്‍ si പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പോലീസ് അധികാരികള്‍ സഹായം നല്‍കാന്‍ എത്തിയ എല്ല നല്ലവരായ ആളുകള്‍ക്കും നന്ദി സ്‌നേഹ പൂര്‍വ്വം sivaji
വിനായകനെതിരെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൃദുല ദേവി ശശിധരന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് നടന്‍ വിനായകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിനായകന്‍ സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രമാണ് കാണുന്നതെന്നാണ് യുവതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല.
കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്ബയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു.
സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ
കാന്‍സറില്ലാത്ത വീട്ടമ്മ കീമോ ചെയ്തത് പലതവണയാണ്. കീമോ ചെയ്ത് രോഗിയുടെ തലയിലെ മുടി മുഴുവനും കൊഴിഞ്ഞു പോയി. ഇല്ലാത്ത രോഗത്തിനാണ് കീമോ ചെയ്തത് എന്നതാണ് ഇവരെ വളരെയധികം വേദനിപ്പിക്കുന്നത്. രോഗ നിര്‍ണ്ണയത്തില്‍ ലാബ് അധികൃതര്‍ക്ക് വന്ന വീഴ്ചയാണ് ഈ വീട്ടമ്മ ഇന്ന് ദുരിതം പേറാന്‍ കാരണം.
ക്ലിനിക്കൽ പരിശോധനയിലും, മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയാണെന്ന കാര്യം കൂടി പരിഗണിച്ച് സ്ഥിതി ഗുരുതരമാക്കുന്നതിന് മുൻപ് ചികിൽസ തുടങ്ങുകയായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. കാൻസറില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ കീമോതെറാപ്പി നിര്‍ത്തി.
അതേസമയം കാന്‍സര്‍ പരിശോധന പിഴവിൽ ലാബ് അധികൃതര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി. പിഴവ് സമ്മതിച്ചെന്നും പ്രശ്നമാക്കരുതെന്ന് ആവശ്യപ്പെട്ടെന്നും കുടശനാട് സ്വദേശി രജനി പറഞ്ഞു. എന്തു വേണമെങ്കിലും ചെയ്യാമെന്ന സ്വകാര്യ ലാബ് അധികൃതര്‍ വാഗ്ദാനം ചെയ്തു.
ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്ത് ചികിൽസ പൂർത്തീകരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കാൻസർ സ്ഥിരീകരിക്കാതെ കീമോതെറാപ്പി ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കാൻസറുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഡയനോവ ലാബ് എ ഐ വൈ എഫ് പ്രവർത്തകർ അടച്ചു പൂട്ടിച്ചു. തെറ്റായ റിപ്പോർട്ട് നൽകി ലബോറട്ടറി ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം, കാന്‍സര്‍ ചികില്‍സയ്ക്കുള്ള നടപടിക്രമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡോക്ടര്‍മാര്‍ കൂടിയാലോചിച്ചാണ് ചികില്‍സ തുടങ്ങിയതെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.
ഇനി മുതല്‍ കാന്‍സര്‍ ചികില്‍സ നിശ്ചയിക്കുന്നത് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചാകും.
ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കൽ കോളജിലെത്തിയത്. സർജറി വിഭാഗം ബയോപ്സിക്കു നിര്‍ദേശിച്ചു. മെഡിക്കൽ കോളജിലെ ഫലം വൈകുമെന്നതിനാൽ സ്വകാര്യ ലാബിൽ കൂടി പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിനു സമീപമുള്ള ഡയനോവ ലാബിൽനിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടങ്ങിയത്.
ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നുള്ള ഫലം ലഭിച്ചത്. മുഴ കാൻസർ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഏപ്രിലിൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർസിസി) പോയി. കാൻസർ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോർട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകൾ ആർസിസിയിൽ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നൽകി. മുഴ ഏപ്രിലിൽ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇതിന്റെ സാംപിൾ പരിശോധനാഫലം ലഭിക്കാനുണ്ട്.
ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള വ്യോമാക്രമണത്തില്‍ മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.
കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍. നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപയെന്ന് സൂചന. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് നിപയെന്ന സംശയം ഉയര്‍ത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്. അതിനുശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. സംസ്ഥാനത്ത് 22 പേര്‍ നിരീക്ഷത്തിലാണ്. നിപ സംശയം തൊടുപുഴ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്കാണ്. പറവൂര്‍ സ്വദേശിയാണ്. അതേസമയം, വിദ്യാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. വിദ്യാര്‍ത്ഥി തൃശ്ശൂരിലെത്തിയിരുന്നതായും വിവരമുണ്ട്.
യുവാവ് രണ്ട് ആഴ്ചത്തെ തൊഴില്‍ പരിശീലനത്തിനായാണ് തൃശൂരെത്തിയത്. തൃശൂരെത്തുമ്പോള്‍ പനി ഉണ്ടായിരുന്നു. തൃശൂരില്‍ നിന്ന് നാലാം ദിവസം യുവാവ് മടങ്ങി. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല. പനിയുടെ ഉറവിടം തൃശൂരല്ലെന്നും ഡിഎംഒ വ്യക്തമാക്കി.
വിദ്യാര്‍ത്ഥി പഠിച്ച കോളേജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ. മുന്‍കരുതല്‍ നടപടികള്‍ എടുത്തുവെന്നും ഡിഎംഒ വ്യക്തമാക്കി. കോഴിക്കോട് നിന്ന് മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഘ സംഘം കൊച്ചിയിലെത്തും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചെന്ന പരാതിയിൽ കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നു. സംസ്കരിച്ച് 20 ദിവസത്തിന് ശേഷം ഇന്നലെ കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. മരണകാരണം ചികിൽസാ പിഴവാണെന്ന യുവതിയുടെ ഭർത്താവിന്‍റെ പരാതിയിലാണ് നടപടി. ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
കഴിഞ്ഞമാസം പതിനൊന്നിനാണ് വടക്കൻ പറവൂർ കൂട്ടുകാട് സ്വദേശി റിൻസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയെ തുടർന്ന് റിൻസിക്ക് ഹൃദയസ്തംഭനമുണ്ടായി മരിച്ചുവെന്നാണ് ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ശ്വാസതടസമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് റിൻസിയുടെ ജീവനെടുത്തതെന്ന് വ്യക്തമായതായി ബന്ധുക്കൾ പറയുന്നു.
ഭർത്താവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടത്. തുടർന്ന് സബ് കലക്ടറുടെ സാന്നിധ്യത്തിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതേസമയം റിൻസിയുടെ ശസ്ത്രക്രിയയിലും ചികിൽസയിലും പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസതടസത്തെ തുടർന്നുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാമെന്ന് അറിയിച്ചിരുന്നുവെങ്കിലും, യുവതിയുടെ ബന്ധുക്കൾ താൽപര്യം കാണിച്ചില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഗ്രൗണ്ടിലേക്ക് നഗ്നരായി യുവതികൾ ഓടിക്കയറുന്ന സംഭവം ഇതാദ്യമല്ല. ഇന്നലെ മാഡ്രിഡിലെ സ്‌റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ നടന്ന ലിവർപൂൾ– ടോട്ടനം മൽസരത്തിനിടയിലും അങ്ങനൊരാൾ ഗ്രൗണ്ടിലെത്തി. പക്ഷേ ആരാധകനൊന്നുമല്ല.
റഷ്യൻ മോഡലാണ് സ്വിം സ്യൂട്ട് ധരിച്ച് ഓടിക്കയറിയത്. അവർ ധരിച്ചിരുന്ന സ്വിം സ്യൂട്ടിൽ വൈറ്റലി ആൺസെൻസേർഡ് എന്ന് എഴുതിയിരുന്നു. കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിനെയും ഗാലറിയെയും ഞെട്ടിച്ചാണ് ഇവർ ഗ്രൗണ്ട് വിട്ടത്.
കിൻസി വൊളാൻസ്കി എന്നാണ് ഇവരുടെ പേര്. കാമുകന്‍ ആരംഭിച്ചിരിക്കുന്ന പോൺ സൈറ്റിന്റെ പ്രമോഷനായിട്ടാണ് ഗ്രൗണ്ടിലേക്ക് ഇവർ ഇരച്ചു കയറിയത്. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇവരെ പുറത്താക്കി. കിൻസിയുടെ കാമുകൻ ഇക്കാര്യം ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നുവെന്നാണ് ഇയാൾ കുറിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ വൈറലാണ്.
നെയ്മർക്കെതിരെ ബലാൽസംഗ ആരോപണം. പാരീസിലെ ഹോട്ടലിൽ വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തെന്ന് യുവതി പരാതി നൽകിയതായി റിപ്പോർട്ടുകൾ പുറത്ത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെയ് 15–ന് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറെ താൻ പരിചയപ്പെടുന്നത്. മെസേജുകൾ അയക്കുമായിരുന്നു. ഒരിക്കൽ തന്നോട് പാരീസിലേക്ക് വരാൻ ആവശ്യപ്പെട്ടു. നെയ്‌മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്കുള്ള വിമാന ടിക്കറ്റും ഹോട്ടലിൽ റൂമും ബുക്ക് ചെയ്ത് തന്നു. അവിടേക്ക് മദ്യപിച്ചാണ് നെയ്മർ എത്തിയത്.
കുറച്ചു സമയം സംസാരിച്ചിരുന്നു. പിന്നീട് നെയ്മർ അക്രമാസക്തനാകുകയും ബലാൽസംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സാവോ പോളോ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലെ രേഖകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഭവത്തിനു പിന്നാലെ മാനസികമായി തകര്‍ന്നുപോയ യുവതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാരീസ് വിട്ടതെന്നും പരാതിയില്‍ പറയുന്നു.
പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പൊലീസ് അറിയിച്ചിട്ടുണ്ട്. കോപ്പാ അമേരിക്കയ്‌ക്കായി തയ്യാറെടുക്കുകയാണ് ബ്രസീലിലുള്ള നെയ്‌മറിപ്പോള്‍. ആരോപണത്തോട് നെയ്മര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നെയ്ർമറുടെ പിതാവും താരത്തിന്‍റെ ഏജന്‍റുമായ നെയ്‌മര്‍ ദോസ് സാന്‍റേസ് മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയെന്നാണ് റിപ്പോർട്ട്