ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ബി.ജെ.പി. യോഗി യാതൊരുവിധ അധിക്ഷേപ പരാമര്‍ശവും നടത്തിയിട്ടില്ലെന്നും മറ്റേതെങ്കിലും സമുദായത്തിനെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്ന വ്യക്തിയല്ല അദ്ദേഹമെന്നും ബി.ജെ.പി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാക്ക് റെക്കോര്‍ഡ് കമ്മീഷന് പരിശോധിക്കാമെന്നും റുപടി നല്‍കാനുള്ള അവകാശം നിഷേധിക്കരുതെന്നും ബി.ജെ.പി വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിന് യോഗി ആദിത്യനാഥിന് മേല്‍ മൂന്ന് ദിവസത്തെ വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് ഇന്ത്യയെ ബാധിച്ചിരിക്കുന്ന പച്ച വൈറസാണെന്നും അത് മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് തടയണമെന്നും യോഗി പറഞ്ഞിരുന്നു. സമാന പരാമര്‍ശങ്ങള്‍ മുന്‍പും യോഗി നടത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. രണ്ടാംഘട്ട പോളിംഗിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിലക്ക് യു.പിയില്‍ ബി.ജെ.പി പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കും.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കുന്നത് ഇതാദ്യമായിട്ടാണ്. ഏപ്രില്‍ 18, 19 തീയതികളില്‍ ഉത്തര്‍പ്രദേശിന് പുറത്താണ് യോഗിയുടെ പ്രചാരണ പരിപാടികള്‍. ബി.ജെ.പി പാളയത്തില്‍ പ്രചാരണ രംഗത്തുള്ള ദേശീയ നേതാക്കളില്‍ പ്രമുഖനാണ് യോഗി. വിലക്ക് വന്നതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകും. വിലക്ക് നേരിടുന്ന ദിവസങ്ങളില്‍ ബി.ജെ.പി യോഗിയെ പ്രധാന ആകര്‍ഷണമായി പ്രഖ്യാപിച്ചിരുന്ന പ്രചാരണങ്ങള്‍ മാറ്റിവെക്കേണ്ടി വരും.
വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. വർധമാന്റെ മുഖച്ഛായയുള്ള ചിത്രത്തിനൊപ്പമാണ് പ്രചാരണം. ചിത്രത്തിൽ അഭിനന്ദനോട് സാദൃശ്യം തോന്നുന്നയാള്‍ ബിജെപി ചിഹ്നമുള്ള കാവി നിറമുള്ള ഷാളണിഞ്ഞ് നിൽക്കുന്നത് കാണാം.
ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ”ബിജെപിക്ക് പിന്തുണയുമായി വിങ് കമാൻഡർ അഭിനന്ദൻജി. മോദിജിയെ പ്രധാനമന്ത്രിയാക്കണമെന്ന്് അദ്ദേഹം ആവശ്യപ്പെടുന്നു. മോദിയെക്കോൾ മികച്ച പ്രധാനമന്ത്രിമാർ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരിലേക്കും ജിഹാദികളിലേക്കും ഈ പോസ്റ്റ് എത്തിക്കൂ. ജീവനോടെ തിരിച്ചെത്തിയ അഭിനന്ദൻ ബിജെപിക്ക് വോട്ട് ചെയ്തെന്ന് അറിയിക്കൂ.”
ബിജെപി അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും ചിത്രവും പോസ്റ്റും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഈ ചിത്രവും പോസ്റ്റും വ്യാജമാണ്. അഭിനന്ദൻ വർധമാൻ ഇത്തരം രാഷ്ട്രീയപ്രചാരണങ്ങളിൽ പങ്കെടുക്കുന്നില്ല. വ്യോമസേന നിയമപ്രകാരം ഉദ്യോഗസ്ഥർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.
അഭിനന്ദന്റേതിന് സമാനമായ മീശയാണ് ചിത്രത്തിൽ കാണുന്നയാൾക്കുള്ളത്. ഈ സാമ്യവും മുഖച്ഛായയും മുതലെടുത്താണ് വ്യാജ പ്രചാരണം.
ഡിഎംകെ നേതാവും തൂത്തുക്കുടിയിലെ സ്ഥാനാർഥിയുമായ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും ആദായനികുതി വകുപ്പ് പരിശോധന. വെല്ലൂർ ലോക്സഭ മണ്ഡത്തിലെ തിരഞ്ഞെപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ്, മൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡ് നടന്നത്. അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യം വെക്കുന്ന റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡിഎംകെ ആരോപിച്ചു.
അനധികൃതമായി സൂക്ഷിച്ച പതിനൊന്നര കോടി രൂപ പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് തൂത്തുക്കുടിയിൽ റെയ്ഡ് നടന്നത്. പത്തുപേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കുറിഞ്ഞി നഗറിലെ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും പരിശോധന നടത്തി. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വെല്ലൂര്‍ മാതൃകയില്‍ പരിശോധന നടത്തി, തൂത്തുക്കുടിയിലെ തെരഞ്ഞെടുപ്പു കൂടി റദ്ദാക്കാനായിരുന്നു ശ്രമമെന്ന് ഡിഎംകെ ആരോപിച്ചു. അണ്ണാ ഡിഎംകെയും ബിജെപിയും ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഡിഎംകെ നേതൃത്വം വ്യക്തമാക്കി.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷയും കനിമൊഴിയുടെ എതിർ സ്ഥാനാർഥിയുമായ തമിഴസൈ സൌന്ദര്‍രാജന്റെ വീട്ടില്‍ കോടികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ഒരു പരിശോധനയും നടന്നില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിൻ ആരോപിച്ചു. ആണ്ടിപ്പട്ടിയില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ ഓഫിസില്‍ പരിശോധനയ്ക്കെത്തിയ തെരഞ്ഞെടുപ്പ് പ്രത്യേക സ്ക്വാഡ് ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലിസിന് ആകാശത്തേയ്ക്ക് വെടിവെക്കേണ്ടിവന്നു. ഡിഎംകെ നേതാക്കളുടെയും അനുഭാവികളുടെയും വീട്ടില്‍ മാത്രം പരിശോധന നടത്തുന്നത്, വലിയ പ്രതിഷേധത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ അന്തരിച്ചു. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ വച്ചായിരുന്നു അന്ത്യം. വൈകീട്ട് 4.41 ന് ഡിഫന്‍സ് കോളനിയില്‍ നിന്ന് മാക്സ് ഹോസ്പിറ്റലിലേക്ക് ഫോണ്‍ കോള്‍ വന്നു എന്നും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എടുക്കും മുന്‍പ് മരണം സംഭവിച്ചു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 35 വയസ്സായിരുന്നു. ഹൃദായാഘാതമാണ് മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്‍ ഡി തിവാരി, തന്റെ അച്ഛനാണെന്ന് തെളിയിക്കാന്‍ രോഹിത് നടത്തിയ നിയമപോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. രോഹിത്തിന്റെ പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ൽ ഡൽഹി ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. തിവാരി പിതൃത്വം നിഷേധിക്കുകയും ചെയ്തു. ഒടുവിൽ ഡിഎൻഎ പരിശോധനയിൽ തിവാരി തന്നെയാണ് രോഹിത്തിന്റെ പിതാവ് എന്ന് തെളിഞ്ഞു. പിന്നീട് തിവാരി രോഹിതിനെ മകനായി സ്വീകരിക്കുകയും ചെയ്തു. 2018 ലാണ് തിവാരി അന്തരിച്ചത്.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് പുറത്തായപ്പോള്‍ മെസി മാജിക്കില്‍ ബാഴ്സ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ബാഴ്സിലോണ തകര്‍ത്തത്. നൗക്യാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. ലെയണല്‍ മെസി രണ്ട് ഗോളുകള്‍ നേടി കളിയിലെ താരമായി. ഇരു പാദങ്ങളിലായി 4-0 ത്തിന്റെ വിജയമാണ് ബാഴ്സ നേടിയത്. ആദ്യപാദ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സ ജയിച്ചത്.
മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ കുടിഞ്ഞ്യോയുടെ വകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിക്കാനായില്ല. മത്സരത്തിന്റെ 16, 20 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന് ബാഴ്സ രണ്ടാം പകുതിയിലെത്തിയപ്പോള്‍ ഒരു ഗോള്‍ കൂടി സ്വന്തമാക്കി ആധിപത്യം ഉറപ്പിച്ചു. മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് കുടിഞ്ഞ്യോയിലൂടെ ബാഴ്സ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്.
മെസിയുടെ ടീം സെമിയില്‍ പ്രവേശിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് തിരിച്ചടിയായി. റോണോയുടെ യുവന്റസ് ലീഗില്‍ നിന്ന് പുറത്തായി. ഡച്ച് ശക്തികളായ അയാക്സിനോട് പരാജയം വഴങ്ങിയാണ് യുവന്റസ് ലീഗില്‍ നിന്ന് പുറത്തായത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദ മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച് അയാക്സ് സെമിയില്‍ കടന്നു.
ആദ്യപാദ സെമിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് പരാജയം സമ്മതിക്കുകയായിരുന്നു. രണ്ട് പാദങ്ങളിലുമായി 3-2 ന് വിജയിച്ചാണ് അയാക്സ് സെമി പ്രവേശനം നടത്തിയത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ 28-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി യുവന്റസ് കളം നിറഞ്ഞെങ്കിലും 34, 67 മിനിറ്റുകളില്‍ അയാക്സ് തിരിച്ചടിച്ചു. 34-ാം മിനിറ്റില്‍ വാന്‍ ഡി ബീക്കും 67 -ാം മിനിറ്റില്‍ മാത്തിയിസ് ഡി ലിറ്റുമാണ് അയാക്സിനായി ഗോള്‍ നേടിയത്.
ഐഫൽ ഗോപുരം ഫ്രാൻസിന്റെ ദേശീയതയെ പ്രതിനിധീകരിക്കുന്നു. നോട്ടർഡാം കത്തീഡ്രലാകട്ടെ ഫ്രഞ്ച് സംസ്കാരത്തിന്റെ പ്രതീകമാണ്. ഫ്രഞ്ച് വിപ്ലവത്തെ അതിജീവിച്ച കത്തീഡ്രൽ പുനർനിർമാണത്തിനിടെ അഗ്നിബാധയ്ക്കിരയായത് ഫ്രഞ്ചുകാർക്കു സഹിക്കാനാവാത്ത നഷ്ടമാണു വരുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഫ്രാൻസിനു മൊത്തം തീപിടിച്ചുവെന്ന സങ്കടം പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പങ്കുവച്ചത്. ക്രിസ്തുവിനെ ധരിപ്പിച്ച മുൾക്കിരീടവും കുരിശിൽ തറയ്ക്കാനുപയോഗിച്ച ആണിയും അടക്കമുള്ള അമൂല്യവസ്തുക്കളുടെ സൂക്ഷിപ്പുകേന്ദ്രം.
1163-1345 നോട്ടർഡാം കത്തീഡ്രൽ നിർമാണം. പുരാതന ഗാളോ-റോമൻ പട്ടണമായ ല്യുട്ടേഷ്യയുടെ സ്ഥാനത്താണ് ഇതു പണിതത്. 127 മീറ്റർ നീളം, 48 മീറ്റർ വീതി, 47 മീറ്റർ ഉയരം. ഗോപുരങ്ങൾക്ക് 68 മീറ്റർ ഉയരം. പടിഞ്ഞാറേ ഗോപുരം 1200-ൽ നിർമാണം തുടങ്ങി. 1240-ൽ വടക്കേ ഗോപുരം തീർന്നു. 1250-ൽ തെക്കേ ഗോപുരവും. ഫ്രഞ്ച് ഗോഥിക് വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഈ ദേവാലയം. 1789-93 ഫ്രഞ്ച് വിപ്ലവം. കലാപകാരികൾ കത്തീഡ്രലിനു നാശനഷ്ടം വരുത്തി. ബൈബിളിലെ രാജാക്കന്മാരുടെ 28 പ്രതിമകളുടെ ശിരസ് തകർത്തു. ഇവയിൽ 21 എണ്ണം 1977-ൽ സമീപത്തു നടത്തിയ ഖനനത്തിൽ കണ്ടെത്തി. ഇവ ക്ലൂണി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കത്തീഡ്രലിലെ മണികൾ ഉരുക്കി പീരങ്കിയുണ്ടകൾ നിർമിച്ചു. 1804: നെപ്പോളിയൻ ചക്രവർത്തി ദേവാലയം ആരാധനയ്ക്കായി വിട്ടുകൊടുത്തു. ചക്രവർത്തിയുടെ കിരീടധാരണം ഈ ദേവാലയത്തിൽ നടത്തി. 1831: വിക്തോർ യൂഗോയുടെ നോട്ടർഡാമിലെ കൂനൻ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നു. അക്കാലമായപ്പോഴേക്ക് ദേവാലയം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കൂനൻ ക്വാസിമോന്തോയുടെ കഥ ദേവാലയ പുനരുദ്ധാരണത്തിലേക്ക് ജനശ്രദ്ധ ആകർഷിച്ചു.
1844: ദേവാലയ പുനരുദ്ധാരണം ആരംഭിച്ചു. ഴാങ് ബപ്തീസ്ത് ലാസൂസും യൂജീൻ എമ്മാനുവലും നേതൃത്വം നൽകി. 1905: ദേവാലയം ഫ്രഞ്ച് സർക്കാർ ഏറ്റെടുത്തു. ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. 1909: ജോവാൻ ഓഫ് ആർകിനെ പത്താം പിയൂസ് മാർപാപ്പ ഈ ദേവാലയത്തിൽവച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1944 ഓഗസ്റ്റ്: ജർമൻ പിടിയിൽനിന്നു പാരീസ് മോചനം നേടിയതിനു കൃതജ്ഞതാബലി നോട്ടർഡാം കത്തീഡ്രലിൽ. ജനറൽമാരായ ചാൾസ് ഡിഗോളും ഫിലിപ്പ് ലെക്ലറും പങ്കെടുത്തു. 1991: നോട്ടർ ഡാം കത്തീഡ്രൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ. 2012-13: കത്തീഡ്രലിന്റെ 850-ാം വാർഷികം
പാരീസിന്റെ കാവൽവിശുദ്ധരായ ഡെനിസിന്റെയും ജനവീവിന്റെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം. നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി കിരീടം ധരിച്ച വേദി. ജർമനിയുടെ ആധിപത്യത്തിൽനിന്നു പാരീസ് മോചിതമായതിന്റെ കൃതജ്ഞതാബലി നടന്ന സ്ഥലം. ഗോഥിക് വാസ്തുവിദ്യയുടെ മനോഹാരിത. മനോഹരമായ ചില്ലുജനാലകൾ. മണികൾ, 8000 പൈപ്പുകൾ ഉള്ള ഓർഗൻ തുടങ്ങി പുരാതന സാങ്കേതികത്തികവു നിറഞ്ഞ ഉപകരണങ്ങൾ. വിക്തർ യൂഗോയുടെ നോട്ടർഡാമിലെ കൂനൻ എന്ന നോവൽ. പാരീസ് അതിരൂപതയുടെ കത്തീഡ്രൽ. പാരീസിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന സ്ഥലം (വർഷം 1.2 കോടി പേർ).നോട്ടർഡാം കത്തീഡ്രലിനെ വ്യത്യസ്തമാക്കുന്ന, ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായി മാറ്റുന്ന അനേകം സവിശേഷതകളുണ്ട്.
കർത്താവിന്റെ മുൾക്കിരീടം യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകളാണ് കത്തീഡ്രലിന്റെ പ്രധാന പ്രത്യേകത. യേശുവിന്റെ തലയിൽ ചൂടിച്ച മുൾക്കിരീടത്തിന്റെ ഭാഗമാണ് ഇതിലൊന്ന്. മുൾക്കിരീടത്തിൽ ചുറ്റിയ നാട ജറുസലേമിൽനിന്നു കൊണ്ടുവന്നതാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രത്യേകമായി അലങ്കരിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്. യേശുവിനെ തറച്ച കുരിശിന്റെ ഒരു കഷണം, തറയ്ക്കാനുപയോഗിച്ച ആണികളിലൊന്ന് എന്നിവയും ഇവിടെയുണ്ട്. വിശുദ്ധ ലൂയിയുടെ ലിനൻ വസ്ത്രവും ഇവിടെ സൂക്ഷിക്കുന്നു. പതിമ്മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലൂയി രാജാവ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട ഏക ഫ്രഞ്ച് അധികാരിയാണ്.
തിരുശേഷിപ്പുകളെല്ലാം സുരക്ഷിതമാണെന്നാണ് പാരീസ് അധികൃതർ അറിയിച്ചത്. ചില്ലുജനാലകൾ സ്റ്റെയിൻഡ് ഗ്ലാസ് പാനലുകൾ ഉപയോഗിച്ചു നിർമിച്ച മൂന്നു റോസ് വിൻഡോ (പള്ളികളിൽ കാണുന്ന വലിയ വൃത്താകൃതിയിലുള്ള ജനാല)കൾ ഇവിടെ ഉണ്ടായിരുന്നു. പൂക്കളുടെ ദളങ്ങൾ പോലെയുള്ള ഓരോ ഭാഗത്തും ചിത്രങ്ങളുണ്ട്. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും അപ്പസ്തോലന്മാരുടെ ജീവിതത്തിലെയും കഥകളാണ് ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്.
പടിഞ്ഞാറ്, തെക്ക്, വടക്കു ഭാഗത്തായിട്ടാണ് റോസ് വിൻഡോകൾ. തെക്കു ഭാഗത്തുള്ള 43 അടി വ്യാസമുള്ള ഏറ്റവും വലുത് ടൂറിസ്റ്റുകളുടെ പ്രധാന ആകർഷകകേന്ദ്രമാണ്. ജനാലകൾ തീപിടിത്തത്തെ അതിജീവിച്ചെന്നാണു റിപ്പോർട്ട്. മണിഗോപുരങ്ങൾ ഇരട്ട മണിഗോപുരങ്ങളാണ് കത്തീഡ്രലിന്റെ മുഖമുദ്ര. രണ്ടു ഗോപുരങ്ങൾക്കും 68 മീറ്റർ ഉയരം. 387 പടികൾ കയറിയാൽ പാരീസ് നഗരം മുഴുവൻ കാണാം. മണിഗോപുരങ്ങൾ തീപിടിത്തത്തിൽനിന്നു രക്ഷപ്പെട്ടു. മണികൾ
പത്തു മണികളാണുള്ളത്. ഇമ്മാനുവൽ എന്നു പേരുള്ള ഏറ്റവും വലിയ മണിക്ക് 23 ടൺ ഭാരമുണ്ട്. 1685ലാണ് ഇതു സ്ഥാപിച്ചത്. ഫ്രഞ്ച് ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളിൽ ഇമ്മാനുവലിന്റെ മുഴക്കം പാരീസ് നിവാസികൾ കേട്ടു. രണ്ടു ലോകമഹായുദ്ധങ്ങളും അവസാനിച്ചപ്പോൾ മുഴങ്ങിയതടക്കം. ദ ഗ്രേറ്റ് ഓർഗൻ ദ ഗ്രേറ്റ് ഓർഗൻ എന്നു വിളിക്കുന്ന പള്ളിയിലെ ഓർഗൺ 1403ലാണ് ആദ്യം നിർമിച്ചത്. പിന്നീടിങ്ങോട്ട് പലപ്പോഴായി അറ്റകുറ്റപ്പണിയും നവീകരണവും നടത്തി. ഏറ്റവും അവസാനം 2013ലായിരുന്നു. 8000 പൈപ്പുകളാണ് ഓർഗനു ശബ്ദം നല്‍കുന്നത്. ചില പൈപ്പുകൾക്ക് എണ്ണൂറിലധികം വർഷം പഴക്കമുണ്ട്. ഓർഗൻ സുരക്ഷിതമാണെന്നാണ് പാരീസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗറി അറിയിച്ചത്. പള്ളിയുടെ മധ്യത്തിൽ, മേൽക്കൂരയിൽനിന്ന് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന സ്തൂപിക തീപിടിത്തത്തിൽ നശിച്ചു. പാരീസിന്റെ സംരക്ഷക വിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്തൂപികയിലാണു സൂക്ഷിച്ചിരുന്നത്. സ്തൂപിക പലപ്പോഴായി മാറ്റങ്ങൾക്കു വിധേയമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിൽ നശിപ്പിക്കപ്പെട്ട ഇത് 1860ൽ പുനർനിർമിച്ചതായിരുന്നു.
കേരളത്തിൽ മത്സരിക്കാനും നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാകുന്നത് അഭിമാനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിന്റെ ശബ്ദം പ്രതിനിധീകരിക്കാനായാൽ അതു വലിയ ഒരു ഭാഗ്യമാകും. കേരളം പല രംഗത്തും മാതൃകയാണ്. വ്യത്യസ്തങ്ങളായ ആശയങ്ങളും ജീവിതരീതികളും പുലരുന്പോൾ തന്നെ പരസ്പരം കരുതാനും സ്നേഹിക്കാനും കഴിയുന്നവരാണ് കേരളീയർ. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റുള്ളവരുടെ ആശയങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് കേരളീയർ. നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ലഭിച്ച അവസരമായി ഞാൻ ഇതിനെ കാണുന്നു. കേരള ചരിത്രം, പാരന്പര്യം ഇവയെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. നിങ്ങളുടെ ഭാഷ പഠിക്കാനും ശ്രമിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
പരിക്കേറ്റു ചികിത്സയിലായിരുന്നിട്ടും പ്രചാരണ രംഗത്തേക്കു ശക്തമായി മടങ്ങിയെത്തിയ ഡോ. ശശി തരൂരിനെ പ്രകീർത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയായ തരൂരിനെ ചേർത്തു നിർത്തിയാണു രാഹുൽ തരൂരിനെക്കുറിച്ചു വാചാലനായത്. കഴിഞ്ഞ ദിവസം തരൂരിന് ഒരപകടം പറ്റിയതായറിഞ്ഞപ്പോൾ തനിക്കു വലിയ വിഷമം തോന്നിയെന്നും എന്നാൽ, പ്രചാരണത്തിനായി ഇവിടെയെത്തുമ്പോൾ കർമനിരതനും ഉൗർജസ്വലനുമായ തരൂരിനെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.തരൂരിനെക്കുറിച്ച് രാഹുൽ പറഞ്ഞ നല്ല വാക്കുകൾക്കെല്ലാം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകർ ആവേശത്തോടെ കയ്യടിച്ചു. പരിക്ക് ഭേദപ്പെടും മുമ്പ് പ്രചാരണരംഗത്തു മടങ്ങിയെത്തിയത് തരൂരിന്റെ മനഃശക്തിയാണ് തെളിയിക്കുന്നത്. കോണ്‍ഗ്രസ് പാർട്ടിക്കും കേരളത്തിനും കിട്ടിയ അമൂല്യ സമ്പത്താണ് തരൂർ. അതുകൊണ്ട് തരൂരിന്റെ വിജയം തലസ്ഥാനത്തെ ജനങ്ങൾ ഉറപ്പു വരുത്തണം. കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ തലസ്ഥാനത്തെ ജനങ്ങളോട് താൻ ഇതാണ് പറയാൻ ആഗ്രഹിക്കുന്നതെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ലെന്ന് രാഹുൽഗാന്ധി ഉറപ്പു നല്കി. രാജ്യത്ത് ഒരു നീതി മാത്രമേയുണ്ടാകൂ. അതു പാവപ്പെട്ടവനും പണക്കാരനും ഒരേപോലെയാകണം. കർഷകർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അവരോടുള്ള താത്പര്യത്തിന്റെ ഫല മാണ്. ആയിരക്കണക്കിനു കർഷകരോടു സംസാരിച്ചശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം ഉൾപ്പെടുത്തിയത്. കർഷകരോട് ആലോചിക്കാതെ അവരുമായി ബന്ധപ്പെട്ട ഒരു തീരുമാനവുമുണ്ടാകില്ല. റബറിന്റെ മിനിമം വില വർധിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകും. മോദി സർക്കാരിന്റെ നയം മൂലം റബർ വില കുത്തനെ ഇടിയുകയായിരുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
കർഷകർക്കുള്ള നഷ്ടപരിഹാരം, പുത്തൻ സാങ്കേതികവിദ്യയുടെ അവതരണം, സഹായങ്ങൾ ഇക്കാര്യങ്ങളിലൊക്കെ കർഷകരുമായി കൂടിയാലോചന നടത്തും. വിദ്യാഭ്യാസം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ശരിയല്ല. ദരിദ്ര കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം തന്നെ നിഷേധിക്കുന്ന നടപടിയാണിത്. നരേന്ദ്ര മോദി സർക്കാർ വിദ്യാഭ്യാസത്തിനുള്ള സർക്കാർ വിഹിതം വെട്ടിക്കുറച്ചത് ലജ്ജാകരമാണ്. രാജ്യത്തിന്റെ പൊതുവരുമാനത്തിൽ ആറു ശതമാനം വിദ്യാഭ്യാസത്തിനു ചെലവിടണമെന്നതാണ് കോണ്‍ഗ്രസ് നയം: രാഹുൽ പറഞ്ഞു.
ശബരിമല ആചാരം സംരക്ഷിക്കാൻ വിശ്വാസികൾ നടത്തുന്ന സമരത്തിൽ ബിജെപി പാറപോലെ ഉറച്ചുനിൽക്കുമെന്നു ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ. ശബരിമല വിഷയത്തിനുവേണ്ടിയുള്ള സംഘർഷത്തിലായാലും ബിജെപിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽനിന്നു നിരവധി വിധികളുണ്ടായിട്ടും ശബരിമല വിഷയത്തിൽ മാത്രം പിണറായി സർക്കാർ കടുത്ത നിലപാടെടുക്കുകയാണ്.കോടതിവിധിയുടെ മറവിൽ ഭക്തർക്കെതിരേ അക്രമങ്ങളാണു കാണിച്ചത്. രണ്ടായിരം കേസുകളിലായി മുപ്പതിനായിരം ആളുകൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐക്കാരെ പോലീസുകാരാക്കിയാണ് സമരത്തെ തകർക്കാൻ സർക്കാർ ശ്രമിച്ചത്.
ശബരിമലയുടെ പരിപാവനത നശിപ്പിക്കാൻ നടക്കുന്ന ശ്രമത്തിനെതിരേ നടത്തുന്ന പ്രക്ഷോഭത്തിലും സംഘർഷത്തിലും ബിജെപിയുണ്ടാകുമെന്ന് അമിത്ഷാ ആവർത്തിച്ചു. <br> <br> ശബരിമല വിഷയത്തിൽ ആചാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണമായി സുപ്രീംകോടതിയിലെത്തിക്കാൻ ബിജെപി ശ്രമിക്കുമെന്നും പ്രകടനപത്രികയിലും ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1,98,155 കോടി രൂപയാണ് വികസനത്തിനായി കേരളത്തിനു നൽകിയത്. വികസന കാര്യത്തിൽ യുപിഎ സർക്കാർ 45,393 കോടിയാണ് അനുവദിച്ചത്. കേരള സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ സമ്പൂർണ പരാജയമാണ്. പ്രളയത്തിന്റെ കാരണം സർക്കാരിന്റെ കഴിവില്ലായ്മയാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് പോലും പുറത്തുവന്നിരിക്കയാണ്. കേന്ദ്രസർക്കാർ നൽകിയ സഹായം ഉപയോഗിക്കുന്നതിലും പരാജയമാണ്. പിണറായി സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടതായി അമിത് ഷാ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. വി. മുരളീധരൻ എംപി പ്രസംഗം പരിഭാഷപ്പെടുത്തി.
സ്ഥാനാർഥി സുരേഷ് ഗോപി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ, ബിജെപി നേതാക്കളായ എം.ടി. രമേശ്, കെ.പി. ശ്രീശൻ, എം.എസ്. സമ്പൂർണ, ബി. ഗോപാലകൃഷ്ണൻ, പി.എൻ. ഉണ്ണിരാജൻ തുടങ്ങിയവർ പങ്കെടുത്തു. ശബരിമലയെക്കുറിച്ചു പറയാതെ പറഞ്ഞ് സുരേഷ് ഗോപി
യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചതു വഴി വികസനമില്ലാത്ത സംസ്ഥാനമായി കേരളം അധഃപതിച്ചതായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ. കേരളത്തില്‍ ബിജെപിക്ക് അവസരം നല്കിയാല് എന്താണു വികസനമെന്നു ബോധ്യപ്പെടുമെന്നും അമിത്ഷാ പറഞ്ഞു. നെടുമ്പാശേരി അത്താണിയില്‍ സംഘടിപ്പിച്ച എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ തനിക്കുവേണ്ടി നടത്തിയ പൊതുയോഗത്തിൽ ശബരിമലയെക്കുറിച്ച് അമിത്ഷാ വീറോടെ പ്രസംഗിച്ചെങ്കിലും ഒന്നും പറയാൻ പറ്റാത്തതിന്റെ വിഷമം പറയാതെ പറഞ്ഞുതീർത്ത് സുരേഷ് ഗോപി. നിങ്ങൾ ഹൃദയവികാരത്തിന്റെ ഫ്യൂസ് ഉൗരിക്കോളൂ, എന്നാൽ ഒരു കാര്യം ഓർത്തോളൂ, നിങ്ങളുടെ പാർട്ടിയുടെ ഫ്യൂസ് ഉൗരാൻ പോകുകയാണ്. മുമ്പ് തേക്കിൻകാട് മൈതാനത്തു നടത്തിയ ഒരു യോഗത്തിൽ ശബരിമല വിഷയം സംസാരിച്ചതിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ജില്ലാ കളക്ടർ നൽകിയിരുന്നു. ഇതിൽ താൻ ശബരിമല വിഷയത്തിൽ വോട്ടു ചോദിച്ചില്ലെന്നു വ്യക്തമാക്കിയാണ് നോട്ടീസിന് മറുപടി നൽകിയത്.
ഇത്തവണ തൃശൂരിലെ എംഎൽഎ കൂടിയായ മന്ത്രി സുനിൽകുമാറിനെതിരേയായിരുന്നു പ്രസംഗം. കൃഷിയിൽ കേരളം അധഃപതിക്കുകയാണെന്നു സുരേഷ്ഗോപി പറഞ്ഞു. ബിജെപി മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൃഷിരീതികൾ കണ്ടു പഠിക്കണം. മഹാരാഷ്ട്ര യിൽ മൂന്നേകാൽ വർഷംകൊണ്ട് രണ്ടേമുക്കാൽ ലക്ഷം ഹെക്ടറിലാണ് അധിക കൃഷി നടത്തുന്നത്. ഇതൊക്കെ കണ്ട് മന്ത്രി സുനിൽകുമാർ പഠിക്കണമെന്നു സുരേഷ്ഗോപി പറഞ്ഞു. ജയിച്ചാൽ താൻ തൃശൂരിൽ സ്ഥലം വാങ്ങി വീടുവച്ചു താമസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തോടും ഭരണഘടനാ സ്ഥാപനങ്ങളോടും ബി ജെ പി ചെയ്ത അത്രയും ദ്രോഹമൊന്നും ഇടതുപാർട്ടികൾ ചെയ്തിട്ടില്ലെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു ഡി എഫ് പൊതുയോയോഗത്തിലാണ് രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ തലോടുന്ന ഈ പ്രസ്താവന നടത്തിയത്.
ബി ജെ പിയും ആർ എസ് എസും ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ അസ്ഥിവാരം തകർക്കുകയാണ് ചെയ്തത്. എന്നാൽ അത്തരത്തിൽ ഒന്നും ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ആർ എസ് എസും ബി ജെപിയും ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയാണ്. എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം – രാഹുൽ പറഞ്ഞു. ആര്‍എസ്എസിനെ പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി ആലപ്പുഴയിൽ നടന്ന പറഞ്ഞു.
ആർഎസ്എസിനെ പ്രതിരോധിക്കാൻ കഴിയുക കോൺഗ്രസ്സിന് മാത്രമാണെന്നും രാഹുൽ ഗാന്ധി കൂട്ടി ചേര്‍ത്തു. ഇടത് പക്ഷത്തിനെതിരെ ഒരക്ഷരം പറയില്ലെന്ന് വയനാട്ടിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോൾ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെക്കൻ കേരളത്തിൽ പത്തനാപുരത്ത് നിന്ന് തുടങ്ങി പത്തനംതിട്ടയിലും ആലപ്പുഴയിലുമെല്ലാം പൊതുയോഗങ്ങളിൽ പങ്കെടുത്തെങ്കിലും ഒരു വിമര്‍ശനവും രാഹുൽ ഇടത് പക്ഷത്തിനെതിരെ പറഞ്ഞതുമില്ല.
അജു വര്‍ഗ്ഗീസിന്റെ സെല്‍ഫ് ‘സെല്‍ഫ് ട്രോളുകള്‍ എപ്പോഴും ആരാധകരെ രസിപ്പിക്കുന്നവയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു ട്രോള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്. ഇട്ടിമാണി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. അദ്ദേഹത്തിന്റെ അരികില്‍ ചാന്‍സ് ചോദിച്ച് ചെല്ലുന്നതും അങ്ങനെ അദ്ദേഹം സമ്മതിക്കുന്നതുമാണ് രസകരമായ ട്രോളില്‍ കാണാന്‍ കഴിയുക.
‘അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി’ എന്ന അടിക്കുറിപ്പോടെയായിരുന്നു അജു ഈ ചിത്രം പങ്കുവച്ചത്. നവാഗതരായ ജിബി-ജോജു ടീം കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരില്‍ ആരംഭിച്ചു.
തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളാണ് മറ്റുലൊക്കേഷന്‍. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്മജന്, ഹരിഷ് കണാരന്, അജു വര്‍ഗീസ്, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.