മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍. ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിക്ക് പിന്നാലെ സ്പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് വെള്ളിയാഴ്ച ഹാജരാകാന്‍ പറഞ്ഞു.
ജയിലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ 16 കിലോ കുറഞ്ഞെന്നാണ് മിഷേലിന്‍റെ ആരോപണം. യൂറോപ്യന്‍ ഭക്ഷണം ജയിലില്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും ക്രിസ്റ്റ്യന്‍ മിഷേല്‍ പരാതിയില്‍ പറയുന്നു. കൂടെ താമസിക്കുന്നവര്‍ ജയിലിനുള്ളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുകയാണെന്നും തന്നെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിയിലുണ്ട്. കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഏഴുദിവസത്തെ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വെളളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാകും. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. കോടതിയിൽ ഹാജരാകുന്ന ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം നീട്ടി ലഭിക്കാൻ അപേക്ഷ നൽകിയേക്കും. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കഴിഞ്ഞ സെപ്റ്റംബർ 21 നാണ് അറസ്റ്റിലാകുന്നത്. വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ 9 മാസത്തെ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് പ്രതി ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.
പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ള കേസുകൾ മാത്രമെ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കാനാകൂ. അതിനാൽ കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്‌ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്. ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന എന്‍ഡിഎ സര്‍ക്കാര്‍ വാദവും മോദിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് തള്ളി. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം,ജിഎസ്ടി എന്നിവ സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിലവിലെ പോക്ക് ശരിയല്ലെന്ന മോദി ഉപദേശകന്റെ വിമര്‍ശനം.
ബ്രസീല്‍, ദക്ഷിണാഫ്രിക തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം നീങ്ങി കൊണ്ടിരിക്കുന്നത്. കയറ്റുമതി അടിസ്ഥാനമാക്കി ഇന്ത്യന്‍ സബദ്‌വ്യവസ്ഥ നിര്‍ണ്ണയിച്ച് വരുന്നത് 1991ല്‍ നിറുത്തിയതിന് ശേഷം പൗരന്‍മാരുടെ ഉപഭോഗത്തിനെ ആശ്രയിച്ചാണ് സബദ്‌വ്യവസ്ഥ മുന്നേറി കൊണ്ടിരുന്നത്. ഈ സാധ്യതയുടെ പരമാവധിയില്‍ രാജ്യം എത്തി. ഇനി അങ്ങോട്ട് മുരടിപ്പ് നേരിടേണ്ടി വരുമെന്ന് മോദിയുടെ സാമ്ബത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ് പറയുന്നു.
ഒരു ഇംഗ്ലീഷ് ചാനലിന് അനുവദിച്ച് അഭിമുഖത്തിലാണ് രാജ്യത്തെ അപകടകരകമായ സാമ്പത്തിക സ്ഥിതിയുടെ പോക്കില്‍ രതിന്‍ റോയ് ആശങ്ക പങ്ക് വച്ചത്. ഘടനാപരമായ മാറ്റം സാമ്ബത്തിക നയത്തില്‍ വന്നില്ലെങ്കില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഇന്ത്യ കാണും.നമ്മള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണ് പ്രതിസന്ധിയെന്നും രതിന്‍ റോയ് വ്യക്തമാക്കി.
അതേസമയം 2030 ആകുമ്പോള്‍ ഇന്ത്യ ലോകത്തിലെ മൂന്ന് വന്‍ശക്തികളെ പിന്തള്ളി ഒന്നാമതാകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവന നടത്തിയിരുന്നു. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ കുതിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തി. 2014ല്‍ പത്ത് രാജ്യങ്ങളുടെ പട്ടികനോക്കിയാല്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2018 ല്‍ ഇന്ത്യ ആറാം സ്ഥാനത്തായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെയും മീടുവിനെതിരെയും നടന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ശ്രീനിവാസനെ പിന്തിരിപ്പന്‍ എന്നാണ് എന്‍.എസ് മാധവന്‍ വിശേഷിപ്പിച്ചത്.
സ്വഭാവേന പിന്തിരിപ്പനായ ശ്രീനിവാസന്‍ സിനിമാ മേഖലയിലെ മീടു മൂവ്‌മെന്റിനെതിരായി കരാര്‍ പ്രകാരമുള്ള പീഡനം എന്ന പരാമര്‍ശത്തിലൂടെ നടത്തിയത് സെക്‌സിസ്റ്റ് തമാശയാണെന്നും, ഈ അവസരത്തില്‍ താന്‍ ആക്രമിക്കപ്പെട്ട നടിക്കും ഡബ്ല്യൂസിസിയിലെ അവരുടെ സുഹൃത്തുക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നും കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കണമെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയിലെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. ഒരു സ്ത്രീ സ്വയം തയ്യാറായാല്‍ മാത്രമേ എന്തും സംഭവിക്കൂ എന്നും ശ്രീനിവാസന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലെ സ്ത്രീ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനേയും (ഡബ്ല്യു.സി.സി) ശ്രീനിവാസന്‍ വിമര്‍ശിച്ചു.
‘നടിയെ ആക്രമിച്ച സംഭവം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞാണ് ദിലീപ് രംഗത്തെത്തുന്നത്. അത് വരെ പള്‍സര്‍ സുനി മാത്രമാണ് കേസിലുളളത്. കെട്ടിച്ചമച്ച കഥയാണത്. ഒന്നരക്കോടി രൂപക്ക് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നത് ശരിയല്ല. എനിക്ക് അറിയാവുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരക്കോടി പോയിട്ട് ഒന്നര രൂപ പോലും ചെലവാക്കില്ല,’ ശ്രീനിവാസന്‍ പറഞ്ഞു. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ അഭിപ്രായപ്രകടനം.
‘ഡബ്ല്യുസിസി എന്ന് പറഞ്ഞാല്‍ അവരുടെ ഉദ്ദേശം എന്താണെന്നോ ആവശ്യം എന്താണെന്നോ എനിക്ക് മനസ്സിലായിട്ടില്ല. ഒരും സംഘടനയേയും നശിപ്പിക്കാനല്ല ഇക്കാര്യം പറയുന്നത്. സിനിമാ രംഗത്തെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. സിനിമയിലെ വേതനം താരമൂല്യവും വിപണിമൂല്യവും കണക്കിലെടുത്താണ് ലഭിക്കുന്നത്. അത് ചൂഷണമാണെന്ന് കണക്കാക്കാനാവില്ല. നയന്‍താരയ്ക്ക് ലഭിക്കുന്ന വേതനം ഇവിടെ എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീനിവാസന്‍ ചോദിച്ചു.
ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ നടി രേവതി രംഗത്തെത്തിയിരുന്നു.
തങ്ങളുടെ സിനിമകളാല്‍ ബഹുമാനിക്കപ്പെടുന്ന സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് വളരെ ഖേദകരമാണെന്ന് രേവതി പ്രതികരിച്ചു. കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ സംസാരിക്കാന്‍ സെലിബ്രിറ്റികള്‍ ബാധ്യസ്ഥരല്ലേ എന്നും ഇത്തരം പ്രസ്താവനകള്‍ വരും തലമുറകളില്‍ കൂടി പ്രതിഫലിക്കില്ലേയെന്നും ട്വിറ്ററിലൂടെ രേവതി ചോദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ജനങ്ങളുടെ പ്രതികരണങ്ങളെ തളളിക്കളയുന്നതായി അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ശ്രീനിവാസന്റെ അഭിപ്രായപ്രകടനം. ‘ആരാണ് ജനങ്ങള്‍ ? അങ്ങനെയാണെങ്കില്‍ പൊലീസ് എന്തിനാ? ജനങ്ങള്‍ക്ക് അന്വേഷിച്ചാല്‍ പോരേ. അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് താല്‍പര്യം പൊതുജനങ്ങള്‍ക്ക് എന്തിനാ? അത് തന്നെ ഒരു തട്ടിപ്പാണെന്ന് എനിക്ക് തോന്നുന്നു, ഈ പൊതുജനങ്ങള്‍, എന്ത് പൊതുജനങ്ങള്‍. നടിക്കെതിരെ നടന്നത് കാടത്തമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എല്ലാ ഘട്ടത്തിലും പിന്തുണയുണ്ടാകും. അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും തന്നെക്കൊണ്ട് ചെയ്യാവുന്നതാണേല്‍ ചെയ്യുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
വിശാഖപട്ടണം: പന്ത്രണ്ടാം എഡിഷൻ ഐപിഎൽ ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിൽ നടക്കുമെന്ന് ഇന്നറിയാം. പ്ലേ ഓഫിലെ ക്വാളിഫയർ രണ്ട് പോരാട്ടത്തിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും ഇതുവരെ ഫൈനലിൽ പ്രവേശിക്കാത്ത ഡൽഹി ക്യാപ്പിറ്റൽസും ഇന്ന് ഏറ്റുമുട്ടും. ഇന്നു ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിനു യോഗ്യത നേടും. ആദ്യ ക്വാളിഫയറിൽ ജയിച്ച മുംബൈ ഇന്ത്യൻസ് ഇതിനോടകം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. എലിമിനേറ്റർ പോരാട്ടത്തിൽ മുൻ ചാന്പ്യന്മാരായ ഹൈദരാബാദിനെ കീഴടക്കിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ക്വാളിഫയർ രണ്ട് പോരാട്ടത്തിനു യോഗ്യത നേടിയത്. ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ ഡൽഹി ആദ്യമായാണ് ജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
ഡൽഹി ക്യാപ്പിറ്റൽസ് സണ്‍റൈസേഴ്സിനെ കീഴടക്കിയ അതേ മൈതാനത്താണ് ഇന്നത്തെ പോരാട്ടവും. ഐപിഎൽ ഫൈനലിൽ ഇതുവരെ പ്രവേശിക്കാത്ത ടീമെന്ന നാണക്കേട് ഒഴിവാക്കുകയാണ് ഡൽഹിയുടെ ലക്ഷ്യം. ക്വാളിഫയർ ഒന്നിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിനായി വീണ്ടും ശ്രമിക്കുന്നത്.
മുംബൈ: ഐഎൻഎസ് വിരാട് യുദ്ധക്കപ്പലിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയിട്ടില്ലെന്നു മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ എൽ. രാമദാസ്. യുദ്ധക്കപ്പലിൽ ലക്ഷദ്വീപിലേക്ക് രാജീവ്ഗാന്ധി ഔദ്യോഗിക യാത്രയാണു നടത്തിയതെന്ന് അഡ്മിറൽ(റിട്ട.) രാംദാസ് വ്യക്തമാക്കി. ദ്വീപ് വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കാനാണ് രാജീവ്ഗാന്ധി പോയതെന്നും ഐഎൻഎസ് വിരാടിലോ അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളിലോ ഒരു പാർട്ടിയും നടന്നിട്ടില്ലെന്നും റിട്ട. അഡ്മിറൽ രാംദാസ് പ്രസ്താവനയിൽ പറഞ്ഞു.
കവരത്തിയിൽ ദ്വീപ് വികസന യോഗത്തിൽ പങ്കെടുക്കാനാണു രാജീവ്ഗാന്ധിയും ഭാര്യയും എത്തിയതെന്ന് അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വജാഹത് ഹബീബുള്ള പറഞ്ഞു. രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്കുശേഷം കുടുംബാംഗങ്ങൾക്കും മറ്റ് അതിഥികൾക്കും ഒപ്പം ചേരാൻ ബംഗാരം ദ്വീപിലേക്ക് രാജീവ്ഗാന്ധി പോയെന്നും ഹബീബുള്ള കൂട്ടിച്ചേർത്തു.
1987ൽ രാജീവ്ഗാന്ധിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ എല്ലാ പ്രോട്ടോകോളും പാലിച്ചിരുന്നുവെന്ന് വൈസ് അഡ്മിറൽ വിനോദ് പാസ്റിച പറഞ്ഞു. ഐഎൻഎസ് വിരാടിന്റെ ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. തിരുവനന്തപുരത്തുനിന്ന് ലക്ഷദ്വീപിലേക്കു പോയ യുദ്ധക്കപ്പലിൽ വിദേശികളോ മറ്റ് അതിഥികളോ ഉണ്ടായിരുന്നില്ലെന്ന് പാസ്റിച പറഞ്ഞു.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം വിയന്നയിലേക്ക് തിരിച്ചു വിട്ടു. വിയന്ന വിമാനത്താവളത്തിലിറക്കിയ വിമാനത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ലണ്ടനിലേക്ക് യാത്ര തുടരാനായത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് 300 യാത്രക്കാരുമായി തിരിച്ച എയര്‍ ഇന്ത്യ 131 വിമാനത്തിനാണ് യാത്രക്കിടെ എഞ്ചിന്‍ തകരാര്‍ സംഭവിച്ചത്. ഇതേ തുടര്‍ന്ന് വിയന്നയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ സാങ്കേതിക സംഘം വിയന്നയിലെത്തി പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വിമാനം സുരക്ഷിതമായി ലണ്ടനിലെത്തി.
അർത്തുങ്കൽ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥിനികളിൽ ഒരാളെ കാണാതായി. പുലിമുട്ടിലെ കല്ലിൽ പിടിച്ചുകിടന്ന രണ്ടാമത്തെയാൾ കഷ്ടിച്ചു രക്ഷപ്പെട്ടു. പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്തായിരുന്നു ആത്മഹത്യാശ്രമം. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ കളത്തിൽവെളിയിൽ ഉദയകുമാറിന്റെ മകൾ സാന്ദ്രയെയാണ് (17) അർത്തുങ്കൽ ഫിഷ്ലാന്റിംഗ് സെന്ററിൽ തെക്കേ പുലിമുട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കടലിൽ കാണാതായത്.
ചേർത്തല സ്വദേശിനിയും സഹപാഠിയുമായ കൂട്ടുകാരിയുമൊത്ത് ഇന്നലെ രാവിലെ കലവൂരിലെ ആരാധനാലയത്തിൽ പോയ ശേഷമാണ് ഇരുവരും അർത്തുങ്കൽ കടപ്പുറത്തെത്തിയത്. ഇതിനിടെ പ്ലസ്ടു ഫലം മൊബൈൽ ഫോണിലൂടെ അറിഞ്ഞു. സാന്ദ്ര ഫിസിക്സിനും മാത്തമാറ്റിക്സിനും പരാജയപ്പെട്ടപ്പോൾ കൂട്ടുകാരിക്ക് മൂന്നു വിഷയങ്ങളാണ് നഷ്ടമായത്. കടപ്പുറത്തെത്തിയ ഇരുവരും തീരത്തുകൂടി നടന്ന് പുലിമുട്ടിൽ എത്തിയ ശേഷം മൊബൈൽ ഫോണുകൾ പഴ്സിലാക്കി കല്ലിനിടയിലേക്ക് എറിഞ്ഞു.
തുടർന്ന് കൂട്ടുകാരിയെ ചേർത്തുപിടിച്ച് സാന്ദ്ര കടലിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സാന്ദ്രയെ പിന്തിരിപ്പിക്കാൻ കൂട്ടുകാരി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സാന്ദ്ര തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നു. പുലിമുട്ടിലെ കല്ലിൽ പിടിച്ച് വളരെ പണിപ്പെട്ട് കരയിലേക്കു തിരിച്ചു കയറി രക്ഷപ്പെട്ട കൂട്ടുകാരിയാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്.ഉടൻ തന്നെ അർത്തുങ്കൽ പൊലീസും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ കായംകുളം വലിയഴീക്കലിൽ നിന്നു ഫിഷറീസ് വകുപ്പിന്റെ ബോട്ട് എത്തിച്ച് തിരച്ചിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ പൊന്തുവള്ളങ്ങളിൽ എത്തി വലവിരിച്ച് തിരച്ചിൽ നടത്തുന്നത് രാത്രി വൈകിയും തുടർന്നു. ശക്തമായ തിരമാലകളും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. അർത്തുങ്കൽ പൊലീസ് കേസെടുത്തു.
പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്‍- വിമല ദമ്പതികളുടെ മകള്‍ ഭവ്യ (17) യാണ് ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഭവ്യ. വീട്ടില്‍ അമ്മയും സഹോദരിയും ഇല്ലാത്ത നേരത്താണ് ഭവ്യ ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാരാണ് ഭവ്യയെ വീടിന് പുറത്തെത്തിച്ചത്. ഈ സമയത്തിനുള്ളില്‍ തന്നെ ഭവ്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിദേശപൗരത്വ കേസ് സുപ്രീംകോടതി തള്ളി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഇതൊരു പരാതിയായി കാണാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഏതോ കമ്പനിയാണ് രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെ ഏതെങ്കിലും കമ്പനി പറഞ്ഞത് കൊണ്ട് രാഹുല്‍ ബ്രിട്ടീഷ് പൗരനാകുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നുള്ള പരാതിയുണ്ടെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം