Latest News

ബംഗളൂരുവിലെ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ഹറിക്കെയ്ന്‍ എന്ന റൈഡറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന്റെ കാരണം. താഴെ നിന്നും ഉയര്‍ന്ന് 20അടി പൊക്കത്തില്‍ കറങ്ങുന്നതാണ് ഹറിക്കെയ്ന്‍ എന്ന റൈഡ്. 22പേര്‍ക്ക് കയറാവുന്നതാണ് റൈഡ്.

വെളളിയാഴ്ച്ചയോടെ അപകടദൃശ്യം പാര്‍ക്കിലെത്തിയ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉയരത്തില്‍ നിന്നും താഴൊട്ട് വന്ന് പതിച്ച റൈഡ്, മുന്‍നിരയില്‍ ഇരുന്ന നാലുപേരുടെ കാല്‍മുട്ടിലാണ് പതിച്ചത്. മുന്‍നിരയില്‍ ഇരുന്ന നാലുപേരും അലറികരയുന്ന വീഡിയോ ദ്യശ്യത്തിലുണ്ട്. നാലുപേരുടെയും കാല്‍മുട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. വണ്ടര്‍ലാ അധികൃതര്‍ പരിക്കേറ്റവരെ ഏറെപണിപ്പെട്ടാണ് ആശുപത്രിയിലെത്തിച്ചത്. വൈദ്യുതി നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.

‘പാര്‍ക്കിലെ ജീവനക്കാര്‍ തന്നെ റൈഡ് താഴേക്ക് വലിച്ച് ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സാങ്കേതിക തകരാറുണ്ടായത്. ഇതിനെ തുടര്‍ന്ന് റൈഡ് താഴേക്ക് പതിച്ചു. അപ്പോഴാണ് മുമ്പിലിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റത്,’ ബിദാദി എസ്പി ഹരീഷ് പറഞ്ഞു. സംഭവത്തില്‍ പരുക്കേറ്റ ആരപം പൊലീസിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് അധികൃതരം പൊലീസിനെ അറിയിച്ചിട്ടുണ്ടായിരുന്നില്ല.

സഹപ്രവര്‍ത്തക സൗമ്യയുടെ വിയോഗത്തില്‍ വികാരാധീനനായി സഹപ്രവര്‍ത്തകനും മാവേലിക്കര എസ്‌ഐയുമായ ഷൈജു ഇബ്രാഹിം. സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടിവന്നു ഷൈജുവിന്. പക്ഷെ, ഷൈജു തളര്‍ന്നില്ല. അതെ ഞാന്‍ പോലീസാണ്, ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍.

ഒരിക്കലെങ്കിലും സൗമ്യ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേയെന്ന് കുറിച്ച ഷൈജു ഈ ചിന്ത തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും എഴുതുന്നു. പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ സൗമ്യയുടെ കൊലപാതകത്തിന് കാരണക്കാരനായി എന്നത് തന്റെ വേദനയുടെ ആഴം കൂട്ടുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. .

ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേല്‍ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവര്‍ത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ…
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്…
‘ അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍ ‘.
ഇന്‍ക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്‌മോര്‍ട്ടം സമയത്തും മരവിച്ച മനസ്സില്‍ ആവര്‍ത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു…
‘അതെ ഞാന്‍ പോലീസാണ് ‘

ശരിക്കും എന്നെ യൂണിഫോം താങ്ങി നിര്‍ത്തുകയായിരുന്നു… വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകള്‍ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം…

അതേ പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു…

വാര്‍ത്താ ചാനലുകളില്‍ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പൊള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു… ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…

മൂന്ന് കുരുന്നുകള്‍ക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ ,
കരുതലിന്റെ കാവലാളാവാന്‍ നമുക്ക് കൈകോര്‍ക്കാം…

 

ടെലിവിഷൻ അവതാരകയും മിസ് കേരള മത്സരാർത്ഥിയുമായിരുന്ന എറണാകുളം സ്വദേശിനി മെറിൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കളുടെ ആരോപണം. കഴിഞ്ഞ വർഷം നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാതാപിതാക്കള്‍ പരാതി നൽകി. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മകൾ ആത്മഹത്യ ചെയ്യില്ലെന്നും മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാനുള്ള ഉയരം മെറിനില്ലായിരുന്നുവെന്നും അമ്മ പറയുന്നു. മകളുടെ മരണശേഷം മെറിന്‍റെ ഭർത്താവോ ബന്ധുക്കളോ ഇവരുമായി ബന്ധപ്പെടാത്തതും സംശയത്തിനിടയാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മെറിന്‍റെ ശരീരത്തില്‍ കണ്ട മുറിവുകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ഇല്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

2014 ലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനും തിരൂർ സ്വദേശിയുമായ അഭിലാഷും മെറിനും വിവാഹിതരായത്. സംഭവ ദിവസം മെറിന് ചെറിയ അപകടം പറ്റിയെന്നും ഉടനെ വരണമെന്നും അഭിലാഷിന്റെ സുഹൃത്തുക്കൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് മെറിന്‍റെ മരണ വിവരം അറിയുന്നത്. മകളുടെ മൃതദേഹത്തിൽ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മകളുടെ ഭർത്താവും സുഹൃത്തുക്കളും വീട്ടിലെത്തി മദ്യപിക്കുന്നത് സംബന്ധിച്ച് മെറിനും ഭര്‍ത്താവും തമ്മിൽ വഴക്കിടാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം ഇവർ പരാതി നൽകി.

ഏറ്റുമാനൂർ വയല സ്വദേശി സാബുവാണ് മരിച്ചത്. ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ കണ്ട് ഭയന്നാണ് സാബു പുഴയിലേക്ക് ചാടിയത്.

രാവിലെ പതിനൊന്ന് മണിയോടെ തെങ്ങുകയറ്റ തൊഴിലാളികളായ നാലംഗ സംഘം പാലം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍ വരുന്നതുകണ്ട മൂന്ന് പേർ കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടാൻ കഴിയാതിരുന്ന സാബു രക്ഷപ്പെടാൻ പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ 1.45നാണ് മൃതദേഹം കണ്ടെത്തിയത്. ന്യൂഡൽഹി തിരുവനന്തപുരം കേരള എക്‌സ്പ്രസാണ് അപകട സമയത്ത് ഇതുവഴി കടന്നു പോയത്. സാബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.

പുഴയിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ബോഗിയിൽ സാബുവിന്റെ തലയിടിച്ചിരുന്നു. ഒട്ടേറെ വീടുകളുള്ള പ്രദേശമായിട്ടും പാലത്തിൽ നടപ്പാതയില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്.

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോക്ക് പൊള്ളലേറ്റത്. പരുക്കേറ്റ ടൊവിനോക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാരപരുക്കുകളാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിന്റെ വിഡിയോ നിർമാതാവ് സാന്ദ്രാ തോമസ് പങ്കുവെച്ചിട്ടുണ്ട്. സിനിമയോടുള്ള അഭിനിവേശത്തിൽ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാകില്ലെന്ന അടിക്കുറിപ്പോടെയാണ് സാന്ദ്ര വിഡിയോ പങ്കുവെച്ചത്.

ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ഈ രംഗത്തിൽ അഭിനയിച്ചത്. നാലുഭാഗത്തുനിന്നും തീ പടരുന്ന രംഗമാണ് ചിത്രീകരിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ടൊവിനോ വേണ്ടെന്ന് വെക്കുകയായിരുന്നു. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാൻ കഴിയാത്തതിനാൽ ടൊവിനോ വീണ്ടും അഭിനയിച്ചു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തുതീർത്ത ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്.

സ്വപ്നേഷിന്റെ ആദ്യചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. തീവണ്ടിക്ക് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കണ്ണില്ലാത്ത ക്രൂരതകളുടെ ഇക്കാലത്ത് കണ്ണുകാണാത്തവരോടും ക്രൂരത. ഇത് തെളിയിക്കുന്ന വിഡിയോ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും മറ്റൊരാൾ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരന്റ കയ്യിൽ നിന്നാണ് 23 ടിക്കറ്റുകൾ ഇയാൾ മോഷ്ടിക്കുന്നത്.

വിൽപ്പനക്കാരന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് വലിച്ചെടുക്കുകയാണ്. എന്നിട്ട് മാറി നിന്ന് എണ്ണി നോക്കുന്നതും വിഡിയോയിൽ കാണാം. വിൽപനക്കാരൻ ഇത് അറിയാതെ സമീപത്ത് തന്നെ നിൽക്കുന്നുമുണ്ട്.ഇന്ന് രാവിലെ 9.30നാണ് ഇത് നടന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കാനും നിർദേശമുണ്ട്.
വലിയ രീതിയിലുള്ള രോഷമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇയാളെ വെറുതേ വിടാൻ പാടില്ലെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘ആരുടെ മുന്നിലും കൈ നീട്ടാതെ ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവനെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ട് വരാൻ കഴിയട്ടെ’ എന്നാണ് മറ്റൊരാൾ കുറിച്ചത്.

21.06.2019 രാവിലെ 9.50 ന് തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്പാനൂർ സെൻറൽ ബസ് സ്റ്റാൻ്റിൽ ലോട്ടറി ടിക്കറ്റ് വിൽക്കുകയായിരുന്ന അന്ധനായ വ്യക്തിയിൽ നിന്നും 23 ടിക്കറ്റുകൾ മോഷ്ടിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ഈ സംഭവത്തിൽ
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471-2326543, 9497987013 എന്ന നമ്പറിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക

ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മൽസരത്തിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ശ്രീലങ്ക. ശ്രീലങ്ക ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 47 ഓവറിൽ 212 റൺസെടുക്കാനേ സാധിച്ചുള്ളു. ലങ്കൻ ജയം 20 റൺസിന്. അർധസെഞ്ചുറി നേടിയ ബെൻ സ്റ്റോക്സ് (84 പന്തിൽ 73), ജോറൂട്ട് (89 പന്തിൽ 57) എന്നിവർക്കല്ലാതെ മറ്റാർക്കും ഇംഗ്ലിഷ് നിരയില്‍ തിളങ്ങാനായില്ല. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ ലങ്കൻ ബോളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാല് വിക്കറ്റുകൾ വീഴ്ത്തി. ധനഞ്ജയ ഡിസിൽവ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി.

5ന് 144 എന്ന നിലയിൽ നിന്ന് 68 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളാണു നഷ്ടപ്പെട്ടത്. ജയിംസ് വിൻസ് (18 പന്തിൽ 14), ജോണി ബെയർസ്റ്റോ (പൂജ്യം), ക്യാപ്റ്റൻ ഒയിൻ മോർ‌ഗന്‍ (35 പന്തിൽ 21), ജോസ് ബട്‍ലർ (9 പന്തിൽ 10), മൊയീൻ അലി (20 പന്തിൽ 16), ക്രിസ് വോക്സ് (4 പന്തിൽ 2), ആദിൽ റാഷിദ് (2 പന്തിൽ 1), ജോഫ്ര ആർച്ചർ (11 പന്തിൽ 3), മാർക് വുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഇംഗ്ലിഷ് താരങ്ങളുടെ സ്കോറുകൾ. ലങ്കൻ ബോളർമാരില്‍ ഇസുരു ഉഡാന രണ്ടും നുവാൻ പ്രദീപ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറിൽ‌ 9 വിക്കറ്റ് നഷ്ടത്തില്‍ 232 റൺസെടുത്തു. അർ‌ധസെഞ്ചുറിയുമായി എയ്ഞ്ചലോ മാത്യൂസ് (115 പന്തിൽ 85) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ദിമുത് കരുണരത്നെ (ഒന്ന്), കുശാൽ പെരേര (രണ്ട്), അവിഷ്ക ഫെർണാണ്ടോ (39 പന്തിൽ 49), കുശാൽ മെൻഡിസ് (68 പന്തിൽ 46), ജീവൻ മെൻഡിസ് (പൂജ്യം), ധനഞ്ജയ ഡിസിൽവ (47 പന്തിൽ 29), തിസാര പെരേര (രണ്ട്), ഇസുരു ഉഡാന (ആറ്), ലസിത് മലിംഗ (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ലങ്കൻ താരങ്ങളുടെ സ്കോറുകൾ. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദിൽ റാഷിദ് രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി

കണ്ണൂരിൽനിന്നു കയറിയശേഷം ഡ്രൈവർ ജോൺസൺ തന്നെ പലതവണ ശല്യം ചെയ്തതായി പരാതിക്കാരിയായ യുവതി പറഞ്ഞു. ടിക്കറ്റെടുത്തതാണോ, എവിടെയാണ് ഇറങ്ങുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി 3 തവണ അയാൾ അടുത്തെത്തി. ഉറക്കത്തിൽനിന്ന് തട്ടിയുണർത്തിയായിരുന്നു ചോദ്യങ്ങൾ. തുടർന്ന് കോഴിക്കോട്ടെത്തിയപ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. കേരളത്തിലൂടെ മുൻപും യാത്ര ചെയ്തിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും യുവതി പറഞ്ഞു.

കണ്ണൂരിൽനിന്നു മധുരയ്ക്കു പോകുകയായിരുന്നു യുവതി. സമയം വൈകി വിമാനം കിട്ടാത്തതിനാലാണ് ബസിനെ ആശ്രയിക്കേണ്ടിവന്നത്. കൊല്ലത്തിറങ്ങിയശേഷം അവിടെനിന്ന് നാട്ടിലേക്കു പേകാനായിരുന്നു തീരുമാനം. താൻ ഇറങ്ങുന്ന സ്ഥലം ചോദിക്കാൻ എത്തിയതാണെന്ന ഡ്രൈവറുടെ മൊഴി കള്ളമാണ്. കണ്ണൂരിൽനിന്നു ബസിൽ കയറിയപ്പോഴും ടിക്കറ്റ് എടുത്തപ്പോഴും എവിടെയാണ് ഇറങ്ങുന്നതെന്നു കൃത്യമായി പറഞ്ഞിരുന്നതാണെന്നു യുവതി പറഞ്ഞു.

ബസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് ഏർപ്പാടാക്കിയ മറ്റൊരു ബസിലാണു യുവതിയടക്കമുള്ള യാത്രക്കാർ യാത്ര തുടർന്നത്. തൃശൂരി‍ൽവച്ച് കല്ലടയുടെ മറ്റൊരു ബസിലേക്ക് ഇവരെ മാറ്റി.

എന്നാൽ യുവതി കോഴിക്കോട്ടാണ് ഇറങ്ങുന്നതെന്നു തെറ്റിദ്ധരിച്ചെന്നും അതു പറയാൻ ദേഹത്തുതട്ടി വിളിച്ചെന്നുമാണ് ജോൺസൺ പൊലീസിനു നൽകിയ മൊഴി. കല്ലട ബസിലെ ജീവനക്കാരനായതുകൊണ്ടു മാത്രമാണ് താൻ കുടുങ്ങിയതെന്ന് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ ഇയാൾ മാധ്യമങ്ങളോടു വിളിച്ചുപറഞ്ഞു

യുവതിക്കു നേരെ പീഡന ശ്രമമുണ്ടായിട്ടും ബസ് നിർത്താതെ ഓട്ടം തുടരുകയായിരുന്നു ജീവനക്കാർ. കോഴിക്കോടു നഗരത്തിൽ വച്ചാണ് യാത്രക്കാരിയായ യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവറായ ജോൺസൺ ജോസഫ് കടന്നു പിടിച്ചത്. തുടർന്നു യുവതിയും ജോൺസണും തമ്മിൽ ഏറെനേരം വാക്കേറ്റമുണ്ടായി. ഇതിനിടെ ബസ് നിർത്താൻ സഹയാത്രക്കാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഗൗനിച്ചില്ല. ഒടുവിൽ അരമണിക്കൂറിനു ശേഷം കാക്കഞ്ചേരിയിലാണ് ബസ് നിർത്തുന്നത്.

പുലർച്ചെ 1.30ന് ബസിൽ യുവതിയുടെ ബഹളം കേട്ടാണ് ഉണർന്നതെന്ന് കണ്ണൂർ പയ്യന്നൂർ സ്വദേശികളായ വി.വി.ഹരിഹരനും വിനയനും പറഞ്ഞു. ഇരുവരും യുവതിയുടെ തൊട്ടുമുൻപിലെ സീറ്റുകളിലായിരുന്നു. അപമര്യാദയായി പെരുമാറിയതിനെതിരെ യുവതി ശബ്ദമുയർത്തിയപ്പോൾ ബസിലെ ക്ലീനർ ഇവർക്കെതിരെ ഭീഷണി മുഴക്കി. ഇതോടെയാണ് മറ്റു യാത്രക്കാരും പ്രശ്നത്തിൽ ഇടപെടുന്നത്. ഇതിനിടെ ബസ് നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും കേട്ടില്ലെന്നു നടിച്ച് ഡ്രൈവർ യാത്ര തുടരുകയായിരുന്നെന്ന് ഇവർ പറഞ്ഞു.

ന്യൂഡൽഹി ∙ പഴംതീനി വവ്വാലുകളിൽ നിന്നാണു രണ്ടാംഘട്ടത്തിലും കേരളത്തിൽ നിപ്പ വൈറസ് എത്തിയതെന്നു സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. പുണെയിൽ പരിശോധിച്ച 36 വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിൽ 12 എണ്ണത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം തെളിയുകയായിരുന്നു. ജീവനോടെയുള്ള 9 വവ്വാലുകളെയും ബാക്കിയുള്ളവയുടെ സ്രവങ്ങളുമാണ് പുണെയിലേക്ക് അയച്ചിരുന്നത്.

രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഒരാൾക്കു മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്. അൻപതോളം പേരെ നിരീക്ഷിച്ചതിൽ ആർക്കും നിപ്പയില്ല. ദിവസവും 330 പേരെയെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. എന്നാൽ ആർക്കും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു.

2018ൽ കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്തപ്പോൾ 52 പഴംതീനി വവ്വാലുകളെയാണു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 10 എണ്ണത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. റിയൽ ടൈം ക്യുആർടി‍–പിസിആർ ടെസ്റ്റ് വഴിയായിരുന്നു സ്ഥിരീകരണമെന്നും മന്ത്രി പറഞ്ഞു. നേരത്തേ ബംഗാളിലും (2001,2007) നിപ്പ റിപ്പോർട്ട് ചെയ്തിരുന്നു. 2001ൽ സിലിഗുരിയിൽ 66 പേർക്ക് നിപ്പ സ്ഥിരീകരിച്ചു, 45 പേർ മരിച്ചു. 2007ൽ അഞ്ചു പേരാണ് മരിച്ചത്. 2018ൽ കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണു മരിച്ചതെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി വ്യക്തമാക്കി.

ജൂൺ ആദ്യവാരം നിപ്പ സാന്നിധ്യം തിരിച്ചറിഞ്ഞതിനു പിന്നാലെ ഉറവിടം കണ്ടെത്താൻ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഉദ്യോഗസ്ഥരെ അയച്ചിരുന്നു. വിദ്യാർഥിക്കു നിപ്പ ബാധിച്ചതു പേരയ്ക്ക കഴിച്ചതു മൂലമാണെന്ന സംശയത്തെ തുടർന്നായിരുന്നു സംഘത്തിന്റെ പരിശോധന. ഇവർ പിടികൂടിയ പഴംതീനി വവ്വാലുകളിൽ 9 എണ്ണത്തിനെ ജൂൺ 14നാണ് ജീവനോടെ പുണെയിലേക്ക് അയച്ചത്. വൈറസ് ബാധിച്ച വിദ്യാർഥിയുടെ വീടു സ്ഥിതിചെയ്യുന്ന തുരുത്തിപ്പുറത്തു നിന്നും സമീപ പ്രദേശമായ വാവക്കാട് നിന്നും പിടിച്ച പഴംതീനി വവ്വാലുകളിൽ ഒൻപതെണ്ണത്തിനെയാണു പരിശോധനകൾക്കായി വിമാനമാർഗം പുണെ വൈറോളജി ലാബിലേക്കു കൊണ്ടുപോയത്.

പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.ബി. സുദീപ്, ആലപ്പുഴ എൻഐവി ഉപകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വല വച്ചാണ് ഇവയെ പിടികൂടിയത്. ഇവിടെ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. പോസ്റ്റുകൾ സ്ഥാപിച്ചാണു വലകൾ ഘടിപ്പിച്ചത്. രണ്ടിടത്തുമായി കുടുങ്ങിയവയിൽ ഒൻപതെണ്ണത്തിനെ പുണെയിലേക്കു കൊണ്ടു പോയി. ബാക്കിയുള്ള വവ്വാലുകളെ സ്രവങ്ങൾ ശേഖരിച്ച ശേഷം സ്വതന്ത്രരാക്കി.

എയിംസിലെ ഡോ. അശുതോഷ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും തുരുത്തിപ്പുറത്തു സന്ദർശനം നടത്തിയിരുന്നു.

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശിപാര്‍ശ നല്‍കി. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തു. ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണു കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം.

കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ആദ്യമായാണ്. സര്‍വീസില്‍ പത്തു വര്‍ഷം കൂടി ശേഷിക്കെയാണു പുറത്താകുന്നത്. സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസില്‍ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സര്‍വീസില്‍നിന്ന് സംസ്ഥാന സര്‍വീസിലേക്കു തിരിച്ചുവന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചില്ല.

ഡല്‍ഹിയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍നിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സര്‍ക്കാര്‍ രേഖകളിലില്ല. ഒളിവുജീവിതത്തെപ്പറ്റി ഇതുവരെ വിവരമൊന്നുമില്ലെന്നു സമിതി നിരീക്ഷിച്ചു. സ്‌കൂള്‍ പഠനകാലം മുതല്‍ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എല്‍.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി. െഫെനല്‍ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവില്‍ സര്‍വീസ് പരീക്ഷയിലും ആവര്‍ത്തിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ കലക്ടറായിരുന്നു. 1989ല്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ രാജു നാരായണസ്വാമി അധികാരം കയ്യിലിരുന്നപ്പോഴെല്ലാം അഴിമതിക്കെതിരേ കര്‍ക്കശനിലപാട് കൈക്കൊണ്ടു.


മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പല്‍, പാറ്റൂര്‍ ഫഌറ്റ് അഴിമതി, രാജകുമാരി ഭൂമിയിടപാട്, സിവില്‍ സപ്ലൈസ് അഴിമതിയിലും മറ്റും നിര്‍ണ്ണായക ഇടപെടല്‍ നടത്തി. രാജു നാരായണ സ്വാമിയുടെ അഴിമതി വിരുദ്ധ ഇടപെടലിലൂടെ ഇവയില്‍ പലതും വലിയ വാര്‍ത്താപ്രാധാന്യം നേടി. രാജു നാരായണ സ്വാമിയുടെ ഇടപെടലിലൂടെ പല അഴിമതികളും പുറത്തു വന്നിരുന്നു. കേരളത്തിലെ പല ഐഎഎസുകാരും വെട്ടിലാവുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. മുന്‍മന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു.

ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കര്‍ ഭൂമി കുരുവിളയുടെ മക്കള്‍ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാന്‍ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എബ്രഹാം ഇടപാടില്‍ നിന്നും പിന്മാറി. എന്നാല്‍ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയര്‍ത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു.

കേസില്‍ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന മൂന്നാര്‍ ദൗത്യത്തിന്റെ ചുക്കാന്‍ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതല്‍ ഒകേ്ടാബര്‍ വരെയുള്ള കാലത്തു അനേകം കയ്യേറ്റഭൂമിയാണ് തിരിച്ചു പിടിച്ചത്. തൃശൂര്‍ കളക്ടറായിരിക്കെ റവന്യൂ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ചു നഗരത്തിലെ അഞ്ചുറോഡുകള്‍ വീതികൂട്ടി പുനര്‍നിര്‍മ്മിച്ചു.

കേരളത്തിലെ അഴിമതിക്കാരുടെ കുതന്ത്രങ്ങളില്‍ മനംമടുത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് സ്വാമി മാറിയത്. എന്നാല്‍ അവിടേയും കാത്തിരുന്നത് അഴിമതിക്കാര്‍ തന്നെയായിരുന്നു. അവരെ തിരിച്ചെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ പുറത്താക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്ക് കേരളാ സര്‍ക്കാരിന്റെ എന്‍ഒസിയുമായി കേന്ദ്ര സര്‍ക്കാരില്‍ രാജു നാരായണ സ്വാമി പോയത് കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ നാളികേര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി. എന്നാല്‍ അവിടേയും അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്തു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റയുടന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. സിബിഐയുടെ റിപ്പോര്‍ട്ടില്‍ രാജു നാരായണ സ്വാമി ചിലരെ പുറത്താക്കി.

കര്‍ണാടകയിലെ എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ബോര്‍ഡിന്റെ ബെംഗളൂരുവിലെ ഡയറക്ടര്‍ ഹേമചന്ദ്രയേയും ടെക്‌നിക്കല്‍ ഡയറക്ടര്‍ സിനി തോമസിനേയും രാജു നാരായണസ്വാമി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 15 കോടി രൂപയുടെ ക്രമക്കേടായതിനാല്‍ സിബിഐ. അന്വേഷണത്തിനും രാജു നാരായണസ്വാമി ശുപാര്‍ശ ചെയ്തിരുന്നു. പിരിച്ചു വിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണം എന്നാവശ്യം ഉയര്‍ന്നെങ്കിലും കൂട്ടു നിന്നില്ല. പിന്നീട് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി.

യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് രാജു നാരായണ സ്വാമിയെ അടിക്കടി വകുപ്പുമാറ്റിയിരുന്നു. തുടക്കത്തില്‍ സിവില്‍സപ്‌ളൈസ് കമ്മീഷണറുടെ ചുമതല നല്‍കിയെങ്കിലും ഒമ്പതു മാസത്തിനകം അവിടെനിന്ന് മാറ്റി. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബഌയു ടി ഓ സെല്‍ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റി. വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുന്നതായിരുന്നു എല്ലായിടത്തും പ്രശ്‌നം. അഴിമതിക്കെതിരെ പോരാടുന്നവരെ സംസ്ഥാന സര്‍ക്കാരിന് വേണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങള്‍.

രാജു നാരായണ സ്വാമിക്ക് ഇനിയും ഒന്‍പതുകൊല്ലം സര്‍വ്വീസുണ്ട്. ഒരു വര്‍ഷത്തേക്ക് മാത്രമേ എന്‍ ഒ സി നല്‍കിയിട്ടുള്ളൂ. ഒരു വിശദീകരണം പോലും ചോദിക്കാതെയുള്ള പിരിച്ചുവിടല്‍ നീക്കം അസ്വാഭാവികവുമാണ്. പാറ്റൂര്‍ കേസിലും സിവില്‍ സപ്ലൈസ് അഴിമതിയിലും മറ്റും നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ സ്വാമിയെ സജീവമാക്കാന്‍ പിണറായി സര്‍ക്കാരിനും താല്‍പ്പര്യമില്ല. കേരളത്തിലെ ഐഎസ് ലോബിയുമായി രാജു നാരായണ സ്വാമി നല്ല ബന്ധത്തില്‍ അല്ല. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ തന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സ്വാമി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു.

Copyright © . All rights reserved