ഇറ്റലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണെന്ന് കാണിച്ച് യുവാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ലക്ഷങ്ങളാണ് കണ്ടത്. ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയടക്കം സോഷ്യല്‍മീഡിയയില്‍ ഈ വിഡിയോ പങ്കുവച്ചു. മേരാ ഭാരത് മഹാന്‍ എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ വന്നത്. 1.5 ലക്ഷം ആളുകള്‍ കണ്ടു. ആ പേജില്‍ മാത്രം 13000 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
വിഡിയോയില്‍ പറയുന്ന കാര്യങ്ങൾ സത്യമല്ലെന്ന് തെളിഞ്ഞതാണ് പുതിയ വാര്‍ത്ത. ടൂറിനിലെ പിയാസ കാസ്റ്റെലോയിലെ സിറ്റി സ്ക്വയറിലെ മ്യൂസിയം, തിയറ്റര്‍, കൊട്ടാരം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളാണ് യുവാവ് ഷെയര്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇറ്റലിയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് മുന്നില്‍നിന്ന് ഇന്ത്യന്‍ സ്വദേശിയായ യുവാവ് ഈ കെട്ടിടം രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളതാണൊണ് പറയുന്നത്. ഇന്ത്യയെ കൊള്ളയടിച്ച് ഇറ്റലിയില്‍ ഇതു പോലെ മൂന്ന് കൂറ്റൻ കെട്ടിടങ്ങൾ രാഹുലിന്റേതായുണ്ടെന്നും ആരോപിച്ചിരുന്നു. ഈ കെട്ടിടങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് വാടകയായി രാഹുലിന് ലഭിക്കുന്നതെന്നും വിഡിയോയിൽ യുവാവ് അവകാശപ്പെട്ടു
കാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആ പുഞ്ചിരിക്കുന്ന മുഖം ഇനി ഓർമ്മ. കാൻസർ ചികിത്സയിലായിരുന്ന അരുണിമ രാജൻ ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ന് രാവിലെയാണ് അരുണിമ മരണത്തിന് കീഴടങ്ങിയത്. ഡോക്ടര്‍മാര്‍ ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയ അരുണിമയുടെ നേട്ടം തന്നെയാണത്.
ഒരു പല്ലുവേദനയില്‍ നിന്നാണ് അരുണിമയുടെ നീണ്ട ആശുപത്രിവാസം തുടങ്ങുന്നത്. പല്ലുവേദനയ്‌ക്കൊപ്പമെത്തിയ പനിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്തിയത്. ഇതില്‍ കുടലില്‍ അണുബാധ പോലെയെന്തോ ഉണ്ടെന്ന് കണ്ടെത്തി. വിശദപരിശോധനകള്‍ക്ക് മറ്റൊരു ആശുപത്രിയില്‍ ചെന്നെങ്കിലും പേടിക്കാന്‍ മാത്രമുള്ള രോഗമൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എങ്കിലും ഒരിക്കല്‍ കൂടി ഉറപ്പിക്കാനായാണ് എറണാകുളം അമൃത ആശുപത്രിയിലെത്തിയത്.
അവിടെ വച്ചാണ് കുടലില്‍ ക്യാന്‍സര്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്ക് രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. നല്‍കാവുന്ന ചികിത്സകള്‍ക്കും പ്രതീക്ഷകള്‍ക്കുമെല്ലാം പരിധികളേറെയായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികള്‍ക്കുമിടയില്‍ വച്ച് അവര്‍ ചികിത്സ തുടങ്ങി. കീമോയുടെ വേദനകൾ മറക്കാൻ ചിത്രങ്ങൾ വരച്ച അരുണിമ രോഗത്തിന്റെ തളര്‍ച്ചകള്‍ക്കിടയിലുംതാന്‍ വരച്ച ചിത്രങ്ങളുള്‍ക്കൊള്ളിച്ച പ്രദര്‍ശനമൊരുക്കി.
ഇതിനിടെ ആദ്യകീമോയില്‍ പൊട്ടിപ്പോയ കുടലില്‍ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. പലയിടത്തും പഴുപ്പ് കെട്ടി. അതോടെ, തുടര്‍ചികിത്സ കൂടുതല്‍ പ്രശ്‌നത്തിലായി.
ഓഗസ്‌റ്റോടെ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിലെത്തി. ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ വിധിയെഴുതിയപ്പോള്‍ അവള്‍ തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള്‍ കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്. പക്ഷേ ആ ദിനങ്ങള്‍ അവളെ മാറ്റിമറിച്ചു. ആരെയും അമ്പരപ്പിച്ചുകൊണ്ട് കിടന്ന കിടപ്പില്‍ നിന്ന് ഒറ്റയ്ക്ക് എഴുന്നേറ്റുഎങ്കിലും രോഗത്തിന്റെ തീക്ഷണതയെന്ന യാഥാര്‍ത്ഥ്യത്തെ, മറികടക്കാനായില്ല. അരുണിമ യാത്രയായിരിക്കുന്നു.
സമുദ്ര ജലനിരപ്പിലുണ്ടാകുന്ന മാറ്റത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്തിയത് 2015ൽ നാസ നടത്തിയ പഠനത്തിലൂടെയാണ്. നിർണായകമായ പല കണ്ടെത്തലുകളും ഈ പഠനത്തിലൂടെ നാസ പുറത്തുവിട്ടിരുന്നു. രണ്ട് ദശാബ്ഗങ്ങൾക്കുള്ളിൽ ശരാശരി 90 സെന്റിമീറ്റർ വരെ കടൽ ജലനിരപ്പുയരാം. ഇത് തന്നെ അപകടകരമാണെന്നിരിക്കെ ഭൂമിയിൽ ബാക്കിയുള്ള എല്ലാ മഞ്ഞും ഉരുകി വെള്ളമായാൽ എന്ത് സംഭവിക്കും എന്ന് കണ്ടെത്താനുള്ള ഒരു ശ്രമവും ഗവേഷകർ നടത്തി.
ധ്രുവപ്രദേശങ്ങളിലുള്ള എല്ലാ മഞ്ഞുപാളികളും ഉരുകി തീര്‍ന്നാല്‍ കടല്‍ ജലനിരപ്പ് ഏതാണ്ട് 65.8 മീറ്റര്‍ ഉയരും. അതായത് 216 അടി. ഇത്രയും ഉയരത്തിലേക്ക് ജലനിരപ്പുയര്‍ന്നാല്‍ അത് ഭൂമിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ കാണിച്ച് ഒരു അനിമേഷന്‍ തയാറാക്കിയിട്ടുണ്ട്. ധ്രുവപ്രദേശങ്ങളിലെ മാത്രമല്ല ഹിമാലയം ഉള്‍പ്പടെയുള്ള പര്‍വതമേഖലകളിലെയും മഞ്ഞുപാളികള്‍ ഉരുകിയ ശേഷമുള്ള ഭൂമിയെയാണ് ഈ അനിമേഷന്‍ കാട്ടിത്തരുന്നത്. മഞ്ഞുരുകി തീര്‍ന്ന ശേഷം എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും നടത്തുന്ന ഒരു വെര്‍ച്വല്‍ യാത്രയാണ് ഈ അനിമേഷന്‍.
ഓസ്ട്രേലിയ രണ്ടായി പിളരുമെന്നും സിഡ്നി നഗരം കടലിനടിയിലാകുമെന്നും പഠനം പറയുന്നു. ഏഷ്യയില്‍ മുംബൈയും, കൊല്‍ക്കത്തയും മുതല്‍ ഷാങ്ഹായും, ടോക്കിയോയും വരെ കടലെടുക്കും. അമേരിക്കയിലെ വാഷിങ്ടണും, മിയാമിയും, ഉള്‍പ്പെടെയുള്ള തീരദേശ നഗരങ്ങളെല്ലാം കടലിനടിയിലാകും. തെക്കേ അമേരിക്കയിലെ ആമസോണ്‍ വനങ്ങളുടെ വലിയൊരു ഭാഗം കടല്‍ കയറും. ആഫ്രിക്കയുടെ അഞ്ചിലൊന്നു ഭാഗവും കടലെടുക്കും.
20.8 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുപാളികളാണ് ഭൂമിയില്‍ ആകെയുള്ളത്. ഇവ ഉരുകി തീരാന്‍ സാധാരണ ഗതിയില്‍ 5000 വര്‍ഷം വരെ എടുക്കാം. പക്ഷേ ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തില്‍ മഞ്ഞുരുക്കം അതിവേഗത്തിലാണ്. ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ ഭൂമിയിലെ ശരാശരി താപനില 26.6 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്.
ഇപ്പോഴത്തെ ശരാശരി ഏതാണ്ട് 14.4 ഡിഗ്രി സെല്‍ഷ്യസാണ്. ഈ താപനില ഇരട്ടിയോളമായി വർധിക്കുമ്പോള്‍ തന്നെ ഭൂമിയിലെ മിക്ക പ്രദേശങ്ങളിലെയും ജീവിതം ഏറെക്കുറെ അസാധ്യമാകും. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ക്കു ശേഷം വരാനിരിക്കുന്ന ഈ കടല്‍ജലനിരപ്പ് വർധനവ് മനുഷ്യവംശത്തിന്‍റെ അവസാന പ്രതിസന്ധികളില്‍ ഒന്നായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
പത്താംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കൂടി കണ്ടെത്തി. തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിലാണ് ഇൗ ദുരൂഹ സംഭവം. മൂന്നു ദിവസം മുൻപാണ് പത്താം ക്ലാസുകാരിയുടെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിനുള്ളിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കണ്ടെത്തിയത്. പെൺകുട്ടികൾ പീഡനത്തിനിരയായതായും സംശയമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താം ക്ലാസുകാരിയായ വിദ്യാർഥിനിയെ കാണാതായത്. ക്ലാസ് കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയിട്ടില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുട്ടിയുടെ സ്കൂൾ ബാഗും സമീപത്തായി മദ്യക്കുപ്പികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. തുടർന്നാണ് മൂന്ന് ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ശരീരം കണ്ടെത്തുന്നത്.
രണ്ട് മാസം മുൻപാണ് 18 കാരിയായ വിദ്യാർഥിയെ കാണാതായത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് കരുതി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. കിണറിന്റെ ഉടമയടക്കം സംശയമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് പൊലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഇതിനിടെ സമീപ പ്രദേശത്തുനിന്നു 2015ൽ കാണാതായ 11കാരിയുടെ മാതാപിതാക്കളും അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്ര തീരത്തുനിന്ന് വടക്ക് കിഴക്കന്‍ ദിശയില്‍ അകന്ന് പോകുന്നൂവെന്നാണ് കരുതുന്നത്. തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ നാശനഷ്ടമുണ്ടാക്കുമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റ് കേരളാ തീരങ്ങളെ പ്രത്യക്ഷമായി ബാധിക്കില്ല. എങ്കിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വടക്ക് – പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫോനി വടക്ക് – കിഴക്ക് ദിശയില്‍ മാറി സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ വിലയിരുത്തല്‍. മെയ് 1 ന് ശേഷം ഫോനി ഒഡിഷ തീരത്തേക്ക് നീങ്ങും. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് , മലപ്പുറം , കോഴിക്കോട്, വയനാട്, എറണാകുളം , ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ലെങ്കിലും ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ഏഴ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാത്രി എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കും
ഒറ്റയാന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടെന്ന് സഹൃത്തുക്കള്‍. പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. ഞായറാഴ്ച രാത്രി പേപ്പാറ കളോട്ടുപ്പാറയിൽ സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കാൻ പോയ മീനാങ്കൽ പന്നിക്കാല അഭിലാഷ് ഭവനിൽ അനീഷ് (24) ആണ് കൊല്ലപ്പെട്ടത്. അനീഷ്, സുഹൃത്തുക്കളായ സതീഷ്, സജു, അഭിലാഷ്, അനി എന്നിവരുമൊത്താണ് ഇവിടെയെത്തിയത്.
സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഇടയ്ക്ക് മാറി പോയ അഭിലാഷിനെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് സുഹത്തുക്കള്‍ പറയുന്നു. ആനയുടെ ആക്രമണത്തില്‍ അനീഷ് കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. അനീഷിന്‍റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുകയാണ്.
ദിവസങ്ങളായി പൊടിയക്കാല, കുട്ടപ്പാറ, വലിയകിളിക്കോട് ചോനൻ പാറ, കൈതോട്, വാലിപ്പാറ എന്നീ ആദിവാസി മേഖലകളിൽ ആനയുടെ അക്രമവും ഭീഷണിയും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മുറിവേറ്റ് കൂട്ടം തെറ്റി നടക്കുന്ന ആന വനമേഖലയ്ക്ക് സമീപത്തെ ജനസഞ്ചാര മേഖലകളിൽ ഉൾപ്പടെ നാശനഷ്ട്ടം വരുത്തിയിരുന്നു.
കഴിഞ്ഞ ദിവസം എണ്ണകുന്നിന് സമീപത്ത് ബൈക്ക് യാത്രികാർ ഉൾപ്പടെ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആദിവാസി മേഖലകളിൽ ആന വ്യാപകമായി കൃഷി നാശം വരുത്തിയിട്ടുണ്ട്. ആനയുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പിനെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിെവച്ചു. പ്രവര്‍ത്തനം ആലത്തൂര്‍ കേന്ദ്രീകരിക്കുന്നതിനായി പാര്‍ട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് രമ്യ പറഞ്ഞു.
ജയിച്ചാലും തോറ്റാലും ഇനി രമ്യയുടെ പ്രവര്‍ത്തനം ആലത്തൂരില്‍ തന്നെ. പാര്‍ട്ടി നിര്‍ദേശ പ്രകാരം ബ്ലോക്ക് സെക്രട്ടറി മുമ്പാകെ രമ്യ രാജി സമര്‍പ്പിച്ചു. ആലത്തൂരില്‍ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിലാണ് രമ്യ
നിലവില്‍ പ്രസിഡന്റ് പദവി മാത്രമാണ് ഒഴിഞ്ഞത്,വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചിട്ടില്ല.അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ രമ്യക്കും വോട്ടുരേഖപ്പെടുത്താം,തിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം മെമ്പര്‍ സ്ഥാനം രാജിെവച്ചാല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് അംഗബലം തുല്യമാകും,ഭരണം യുഡിഎഫിന് നഷ്ടപ്പെടാനും സാധ്യതയുണ്ട്,ഇത് മുന്നില്‍ കണ്ടാണ് തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് രമ്യയുടെ രാജി
ഫോനി ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്നു. ഇന്ത്യന്‍ തീരത്തുനിന്ന് 950 കിലോമീറ്റര്‍ അകലെയാണ് ഫോനിയുടെ സഞ്ചാരപാത. കേരളം ചുഴലിക്കാറ്റിന്‍റെ പരിധിയില്‍ ഇല്ലെങ്കിലും അതിന്‍റെ സ്വാധീനംമൂലം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നും നാളെയും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . സംസ്ഥാനത്ത് പലയിടത്തും ഇന്നലെ മഴ ലഭിച്ചിരുന്നു.
കയർപിരി തൊഴിലാളി ചകിരിക്കെട്ടിനിടയിൽ മരിച്ച നിലയിൽ. കീരിക്കാട് തെക്ക് കോട്ടക്കടവ് വളയ്ക്കകത്ത് ചിറയിൽ രോഹിണിയാണ് മരിച്ചത്. കളീക്കകടവ് നുസൈബയുടെ വീട്ടിലെ ചകിരി കെട്ടുകൾക്ക് ഇടയിലാണ് രോഹിണിയുടെ മൃതദേഹം കണ്ടെത്തിയത്.
രോഹിണി വർഷങ്ങളായി കയർതൊഴിലാളിയാണ്. സ്വന്തം വീട്ടിലും കയർപിരിക്കുന്നുണ്ടായിരുന്നു. ഒരുമാസമായി നുസൈബയുടെ വീട്ടിൽ ഇവർ കയർപിരി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച പതിവുപോലെ കയർ പിരിക്കാനെത്തിയ രോഹിണിയെ ജോലികൾ ഏൽപ്പിച്ച ശേഷം വീട്ടുകാർ വിവാഹത്തിനു പോയി. വൈകിട്ടാണ് ഇവർ വീട്ടിൽ മടങ്ങിയെത്തിയത്.
ഇന്ന് രാവിലെ വീട്ടുകാർ ചകിരി കെട്ട് മാറ്റുന്നതിനിടയിലാണ് രോഹിണിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രോഹിണിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ഭീകര സംഘടനയില്‍പെട്ടവര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കോട്ടയത്ത് സുരക്ഷ കര്‍ശനമാക്കിയതിനുപിന്നാലെ കൊച്ചിലേക്കും പോലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് അറിയിച്ചു. ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെക്കുറിച്ച് ദിവസവും രാവിലെ വിവരം നല്‍കണം എന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ട് നല്‍കാത്ത ഹോം സ്റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്.
കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചു. എന്നാല്‍, ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കന്‍ സ്‌ഫോടനം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്‍ഐഎ വ്യക്തമാക്കി.
കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍,റെയില്‍വേ സ്റ്റേഷനുകള്‍ ബസ് സ്റ്റാന്റുകള്‍ ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.