ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍. ഹസിന് ജഹാനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് താരം ഷമിയുടെ വീടാക്രമിച്ചെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഷഹാസ്പൂരിലെ അലിനഗര്‍ ഗ്രാമത്തിലെ ഷമിയുടെ വീട്ടില്‍ ഹസിന് എത്തിയതാണ് പ്രശ്നത്തിന് വഴിവെച്ചത്. ഷമിയുടെ മാതാവ് ഹസിനെ തടയാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പോലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്തത്.
തന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ഹസിന് വാദിക്കുന്നത്. ഷമിയുടെ മാതാവും പോലീസും തന്നോട് മോശമായി പെരുമാറിയെന്നും ഹസിന് പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഷമിയുടെ കുടുംബ പ്രശ്നം. കഴിഞ്ഞ മാര്‍ച്ചില്‍ പോലീസ് ഷമിയ്ക്കെതിരെ സ്ത്രീധന പീഡനം, ലൈഗിക പീഡനം തുടങ്ങിയ കുറ്റത്തിന് കേസെടുത്തിരുന്നു.
മരണത്തിലേക്കാണ് ഇളംനീല കുപ്പായവും വശ്യമായ ചിരിയും നോട്ടവുമായി ടേൽസ് സൊവാറസ് റാംപ് വാക്ക് നടത്തിയത്. കരഘോഷങ്ങൾ പെട്ടെന്നാണ് കണ്ണീരായി മാറിയത്. ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്ന സദസിന് മുന്നിലേക്ക് ആത്മവിശ്വാസത്തോടെയാണ് ടേൽസ് നടന്നുവന്നത്. എന്നാൽ അപ്രതീക്ഷിതമായി ചെരുപ്പിന്റെ വള്ളിയിൽ തട്ടി ഇവർ നിലത്തേക്ക് വീഴുകയായിരുന്നു. പ്രമുഖ ബ്രസീലിയന്‍ മോഡൽ എഴുന്നേൽക്കുമെന്നാണ് കാണികൾ കരുതിയത്. പക്ഷേ ദാരുണാന്ത്യമാണ് സംഭവിച്ചത്.
വീഴ്ച ഷോയുടെ ഭാഗമാണെന്നും ഇപ്പോൾ ചാടിയെഴുന്നേൽക്കുമെന്നും കരുതി കാഴ്ചക്കാർ കാത്തിരിക്കുമ്പോൾ, മോഡലിന്റെ വായിൽനിന്നു നുരയും പതയും വരാൻ തുടങ്ങി. ഉടൻതന്നെ, സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഓടിയെത്തി. ശനിയാഴ്ച നടന്ന ഫാഷൻ ഷോയിൽ, വേദിയുടെ അങ്ങേയറ്റം വരെയെത്തിയ ശേഷം തിരിയുമ്പോഴാണു ടേൽസ് (26) നിലത്തടിച്ചുവീണത്.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ടേൽസ് മരിച്ചിരുന്നു. മോഡലിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെന്നും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നുമാണു മോഡലിങ് ഏജൻസി അറിയിച്ചത്. എന്നാൽ, വെജിറ്റേറിയനായിരുന്ന ടേൽസിന് ആവശ്യമായ ഭക്ഷണം ചടങ്ങിനിടെ ലഭ്യമാക്കിയില്ലെന്നുൾപ്പെടെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഒന്നേകാൽ വയസ്സുകാരിയെ കൊലപ്പെടുത്തിയത് സ്വൈരജീവിതത്തിനു തടസ്സമായതിനാലാണെന്ന് അമ്മയുടെ മൊഴി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്നും അമ്മ ആതിര പൊലീസിനു മൊഴി നൽകി.
കുഞ്ഞു മരിച്ചിട്ടും സങ്കടമില്ലാതെ ആതിര. ‘കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തി’
കഴിഞ്ഞ ശനി ഉച്ചയ്ക്കാണ് പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോൺ–ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള മകൾ ആദിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം ഉറക്കാൻ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാൽ കുഞ്ഞിനെ അടിച്ചെന്ന് ആതിര മൊഴി നൽകി. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു. ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകൾ അമർത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തൽ.
കുഞ്ഞിനു മുലപ്പാൽ നൽകാറുണ്ടെന്ന ആതിരയുടെ വാക്കുകൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കുഞ്ഞ് രാത്രി ഉണരുമ്പോൾ ആതിരയുടെ ഉറക്കം നഷ്ടമാകുന്നതുൾപ്പെടെ സ്വൈരജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തിൽ കുഞ്ഞിനോടു ദേഷ്യം വച്ചുപുലർത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇന്നലെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ആതിരയെ റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ പിന്നീടു കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മരണം സംഭവിച്ച വീട്ടിൽ ഇന്നലെ ശാസ്ത്രീയ പരിശോധനാ വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധിച്ചു. ആതിരയ്ക്കെതിരെ ജനങ്ങളുടെ പ്രതിഷേധമുള്ളതിനാൽ തെളിവെടുപ്പും തുറന്ന കോടതിയിൽ ഹാജരാക്കലും പൊലീസ് ഒഴിവാക്കി.
കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെയുമെടുത്ത് അയൽവാസി ശ്യാമയുടെ വീട്ടിലെത്തിയ ആതിര പറഞ്ഞു– ‘അക്കേ, കുഞ്ഞ് ഒന്നും മിണ്ടുന്നില്ല’. ഇങ്ങനെ പറഞ്ഞുകൊണ്ട് കുഞ്ഞിനെ എന്റെ കയ്യിലേക്കു തരികയായിരുന്നുവെന്ന് കൊല്ലംവെളിയിൽ ശ്യാമ ഓർക്കുന്നു. കോളനിയിലെ ഒരാളുമായും അടുപ്പമില്ലാത്ത ആതിര പതിവില്ലാതെ തന്റെ വീട്ടിലേക്കു കയറി വന്നപ്പോൾ ശ്യാമയ്ക്ക് ആദ്യം അമ്പരപ്പായിരുന്നു. കുഞ്ഞിന് അസുഖമുണ്ടായാൽ ഒരമ്മയ്ക്കുണ്ടാകുന്ന പരിഭ്രമമോ വിഷമമോ ആതിരയുടെ മുഖത്തുണ്ടായിരുന്നില്ലെന്നു ശ്യാമ ഓർക്കുന്നു.
ശ്യാമ കുഞ്ഞിനെ കൈയിൽ വാങ്ങി, അപസ്മാരബാധയാകുമെന്നു കരുതി പൈപ്പിൽ നിന്നു വെള്ളമെടുത്ത് കാലും മുഖവും നനച്ചുനോക്കി. കുഞ്ഞ് അനങ്ങുന്നില്ലെന്നു കണ്ടതോടെ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കോടി. അൽപം അകലെ, കഴിഞ്ഞ ദിവസം മരണം നടന്ന ഒരു വീട്ടിലായിരുന്നു പ്രദേശത്തെ എല്ലാവരും. അതിനടുത്തുള്ള കുഞ്ഞുമോൻ എന്നയാളുടെ വീട്ടിലാണ് ശ്യാമ എത്തിയത്.
കുഞ്ഞുമോനും അവിടെയുണ്ടായിരുന്നവരും കുഞ്ഞിനെ അനക്കാൻ ശ്രമിച്ചു. കൃത്രിമശ്വാസം നൽകി നോക്കിയെങ്കിലും കുഞ്ഞിന് അനക്കമുണ്ടായില്ല. അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ശ്യാമയും ആതിരയും മറ്റുചിലരും കുഞ്ഞിനെയും കൊണ്ട് കയറി ദേശീയപാതയിലെ പുതിയകാവ് ജംക്ഷനിലെത്തി. അപ്പോഴേക്കും കുഞ്ഞുമോനും മകനും കൂടി ബൈക്കിലെത്തി കുഞ്ഞിനെയും വാങ്ങി വേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പോയി. അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും കുഞ്ഞിനു സുഖമില്ലെന്ന വിവരമറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങി.
ഡോക്ടർ കുഞ്ഞിനെ കിടത്തി ഓക്സിജൻ നൽകി നോക്കി. തുടർ പരിശോധനയിൽ കുഞ്ഞ് മരിച്ചിട്ട് ഒരുമണിക്കൂറിലേറെയായെന്നു വ്യക്തമായി. തുടർന്നാണ് പട്ടണക്കാട് എസ്ഐ അമൃത രംഗന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചത്.
ആതിരയെക്കുറിച്ച് നാട്ടിലാർക്കും നല്ല അഭിപ്രായമില്ല. പല ദിവസങ്ങളിലും വീട്ടിലുള്ളവരെ ആതിര വിളിക്കുന്ന ചീത്ത കേട്ടാണ് ഉണരാറുള്ളതെന്നു നാട്ടുകാർ പറയുന്നു. വീട്ടുകാരെ ചീത്ത പറയാനും മർദിക്കാനും ആതിരയ്ക്കു മടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാരോടുള്ള ദേഷ്യം തീർക്കാൻ കുഞ്ഞിനെ തല്ലുന്നതും പതിവായിരുന്നത്രേ. ആതിരയുടെ ഭർത്താവ് ഷാരോണും ഭർതൃമാതാവ് പ്രിയയും ചെമ്മീൻ പീലിങ് ഷെഡ്ഡിൽ ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. ഷാരോണിന്റെ പിതാവ് ബിജുവിനു വർഷങ്ങളായി ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഷാരോണും പ്രിയയും വീട്ടിൽ നിന്നിറങ്ങിയാൽ ആതിര കതകടച്ച് വീടിനുള്ളിലായിരിക്കും. വീട്ടുമുറ്റത്തു പട്ടിയെ അഴിച്ചുകെട്ടും. കുഞ്ഞ് പുറത്തിറങ്ങുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതോ ആതിരയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ഷാരോണോ പ്രിയയോ വീട്ടിലെത്തിയ ശേഷമാകും കുഞ്ഞ് പുറംലോകം കാണുന്നത്. സമപ്രായക്കാരിയായ അയൽക്കാരി അവന്തികയാണ് ആദിഷയുടെ കൂട്ടുകാരി. എന്നാൽ, ആതിര കാൺകെ അവന്തികയുമായി കളിക്കാൻ സമ്മതിക്കാറില്ലത്രേ.
ഷാരോണിന്റെ അമ്മയെയും സഹോദരിയെയും ആതിര മർദിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കൽ ഷാരോണിന്റെ സഹോദരി ശിൽപയുടെ കയ്യൊടിക്കുകയും ചെയ്തതായും നാട്ടുകാർ പറഞ്ഞു. വഴക്കിനിടയിൽ തടസ്സംപിടിക്കാനെത്തുന്നവരെയും ചീത്തപറയും. കുഞ്ഞിന്റെ ഡയപ്പറും മറ്റും അയൽവീടുകളുടെ മുകളിലേക്കു വലിച്ചെറിയുന്ന ശീലവുമുണ്ടായിരുന്നു. തങ്ങളുടെ നിലവിളക്കും വസ്ത്രങ്ങളുമൊക്കെ ആതിര മോഷ്ടിക്കാറുണ്ടെന്ന് അയൽവാസികളിൽ ചിലർ പറഞ്ഞു.
കുറച്ചുനാൾ മുൻപ് അടുത്തുള്ള അങ്കണവാടിയിലെ കുഞ്ഞിന്റെ സ്വർണ മാല മോഷ്ടിക്കാൻ ആതിര ശ്രമിച്ചതു പിടിക്കപ്പെട്ടിരുന്നു. അന്ന് കഴുത്തിൽ നിന്നു മാല പൊട്ടിച്ചെടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ മാല നിലത്തിട്ടശേഷം ആതിര തന്നെ എടുത്തു കുഞ്ഞിനു കൊടുത്ത് തടിതപ്പുകയായിരുന്നത്രേ.
സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റിന് 212; പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റിന് 167. ഓപ്പണർ ഡേവിഡ് വാർണറുടെ ഉജ്വല ഇന്നിങ്സിന്റെ (56 പന്തിൽ 81) കരുത്തിലാണു ഹൈദരാബാദ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
മനീഷ് പാണ്ഡെ (25 പന്തിൽ 36), വൃധിമാൻ സാഹ (13 പന്തിൽ 28), മുഹമ്മദ് നബി (10 പന്തിൽ 20) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. കെ.എൽ രാഹുലിന്റെ (56 പന്തിൽ 79) ഇന്നിങ്സിലൂടെ മത്സരം സ്വന്തമാക്കാനുള്ള പഞ്ചാബിന്റെ ശ്രമം 3 വിക്കറ്റെടുത്ത റാഷിദ് ഖാന്റെ ഉശിരൻ ബോളിങ്ങിനു മുന്നിൽ വിഫലമായി. ഖലീൽ അഹമ്മദും 3 വിക്കറ്റെടുത്തു.
മായങ്ക് അഗർവാൾ (27), നിക്കോളാസ് പുരാൻ (21) എന്നിവരാണു പഞ്ചാബിന്റെ പ്രധാന സ്കോറർമാർ. ക്രിസ് ഗെയ്ൽ 4 റൺസിനു പുറത്തായതാണു സന്ദർശകർക്കു തിരിച്ചടിയായത്. നേരത്തെ 4 ഓവറിൽ 66 റൺസ് വഴങ്ങിയ പഞ്ചാബ് സ്പിന്നർ മുജീബ് റഹ്മാൻ സീസണിലെ ഏറ്റവും മോശം ഇക്കോണമി നിരക്ക് സ്വന്തമാക്കിയിരുന്നു.
ആകാശവാണിയിലെ വാർത്താ അവതാരകനും ഒട്ടേറെ പരസ്യചിത്രങ്ങൾക്കു ശബ്ദം നൽകിയ കലാകാരനുമായ ഗോപൻ അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ഒരു കാലഘട്ടത്തിന്റെ തന്നെ പ്രിയ ശബ്ദമായിരുന്നു ഗോപന്റേത്. 1962 മുതൽ 2001 വരെ ഡൽഹി ആകാശവാണി മലയാള വിഭാഗത്തിൽ അദ്ദേഹം ജോലി ചെയ്തു. ഇക്കാലത്ത് റേഡിയോയിലൂടെ ‘വാർത്തകൾ വായിക്കുന്നത് ഗോപൻ’ എന്ന ശബ്ദം മലയാളിയുടെ ഗൃഹാതുരതയുടെ തന്നെ ഭാഗമാണ്.
തിരഞ്ഞെടുപ്പ് വാർത്തകളുടെ കാലഘട്ടത്തില്‍ റേഡിയോയ്ക്ക് മുന്നിൽ മലയാളിയെ പിടിച്ചിരുത്തിയ ഗോപൻ വിടവാങ്ങിയതും മറ്റൊരു തിരഞ്ഞെടുപ്പ് കാലത്ത് തന്നെയായി എന്നത് കാലം കാത്തുവച്ച വിധികളില്‍ ഒന്നായി.
39 വർഷം ആകാശവാണിയുടെ ഒരേ നിലയത്തിൽ തന്നെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ എന്ന അപൂർവ നേട്ടത്തിനും അദ്ദേഹം അർഹനാണ്. കേന്ദ്രസർക്കാരിന്റെ ഒട്ടേറെ പരസ്യങ്ങൾക്കും ശബ്ദം നൽകിയത് ഗോപനായിരുന്നു.
‘ശ്വാസ കോശം സ്പോഞ്ച് പോലെയാണ്..’ എന്ന വളരെ ശ്രദ്ധേ നേടിയ പരസ്യത്തിന്റെ ആകർഷണം തന്നെ ഗോപന്റെ ശബ്ദമായിരുന്നു. ഇത്തരത്തിൽ പുകയിലക്കെതിരെ പത്തോളം പരസ്യത്തിന് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. പിന്നീട് ഇത് മിമിക്രി വേദികളിലും ഇൗ പരസ്യവാചകങ്ങൾ നിറഞ്ഞതോടെ അദ്ദേഹം ടെലിവിഷൻ ചാനലുകളിൽ അതിഥിയായി ഒട്ടേറെ പരിപാടികൾക്കും എത്തി.
തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശ്സതമായ കുടുംബത്തിലാണ് ഗോപൻ ജനിച്ചത്. സി.വി രാമൻപിള്ളയുടെ കൊച്ചുമകളുടെ മകനായിരുന്നു. അടൂർ ഭാസിയും ഇ.വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കളായിരുന്നു. അധ്യാപകനാകണം എന്ന മോഹവുമായി ഡൽഹിക്ക് വണ്ടി കയറിയ ഗോപനെ വിധി എത്തിച്ചത് മറ്റൊരിടത്തായിരുന്നു. വിദ്യാർഥികളോട് സംസാരിക്കാൻ കൊതിച്ച ആ ശബ്ദം പിന്നീട് പതിറ്റാണ്ടുകൾ മലയാളിയോട് ഒട്ടേറെ കാര്യങ്ങൾ പങ്കുവട്ടു. ഡൽഹി ആകാശവാണിയിൽ കാഷ്വൽ അനൗൺസർ എന്ന തസ്തികയിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അരപതിറ്റാണ്ടിലേറെയായി ഡൽഹിയിലായിരുന്നു ഗോപൻ താമസിച്ചിരുന്നത്. ആകാശവാണിയിൽ നിന്ന് വിരമിച്ചെങ്കിലും പരസ്യചിത്രങ്ങൾക്ക് ശബ്ദം നൽകിയും വിശ്രമജീവിതത്തിലും സജീവമായിരുന്നു അദ്ദേഹം.
ഒന്നരവയസുകാരിയുടെ കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കുട്ടിയുടെ അമ്മ. പൊലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ വാ പൊത്തിപ്പിടിത്തതാണെന്നും കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്കി.
എന്നാല്‍ അമ്മയുടെ മൊഴിയില്‍ അവിശ്വാസ്യത ഉള്ളതായി തോന്നുന്നുവെന്നും അതിനാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റ സമ്മതം നടത്തിയ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അച്ഛനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. ഉറക്കി കിടത്തിയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ശനിയാഴ്ച പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ വീട്ടിലാണ് പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷാരോണ്‍-ആദിര ദമ്പതികളുടെ മകള്‍ ആദിഷയാണ് മരിച്ചത്. കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ചലനമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാതാപിതാക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.
130 വർഷം മുന്‍്പ് മരിച്ച് കുട്ടിയുടെ ശവക്കല്ലറ. എന്നും അവിടെ പ്രത്യക്ഷപ്പെടുന്ന പാവ. ഇക്കാലമത്രയും ദുരൂതയുണർത്തിയ ശവക്കല്ലറയുടെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ ഹോപ് വാലി സെമിത്തേരിയിലാണ് സംഭവം. ഇവിടെ ഹെർബട്ട് ഹെന്റി ഡിക്കർ എന്ന ഒരു രണ്ടുവയസുകാരന്റെ ശവക്കല്ലറയിലാണ് കഴിഞ്ഞ എട്ടു വർഷമായി സ്ഥിരമായി മാസത്തിൽ ഒരു തവണ കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
1885 ജൂണ്‍ രണ്ടിനാണ് ഈ കുഞ്ഞ് മരിച്ചത്. എട്ടു വർഷമായി ഇതുതുടരുന്നെങ്കിലും ആരാണ് ഈ കളിപ്പാട്ടങ്ങൾ ഇവിടെക്കൊണ്ടുവന്ന് വയ്ക്കുന്നതെന്ന് കണ്ടെത്താൻ ആർക്കും സാധിച്ചിരുന്നില്ല. ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താൻ പോലീസും ചരിത്രകാരൻമാരുമൊക്കെ ശ്രമിച്ചു. എല്ലാവരും തോറ്റുപോയി.
എന്നാൽ ഇപ്പോൾ അതിന്റെ ഉത്തരം ലഭിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ലിങ്കില്‍ ജൂലിയ റോഡ്സ് എന്ന ഹോപ്പ് വാലി സ്വദേശി ഇട്ട കുറിപ്പാണ് ആ രഹസ്യംത്തിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചത്. ‘ഞാനും എന്റെ സുഹൃത്ത് വിക്കി ലോയ്സും ചേര്‍ന്നാണ് ആ കളിപ്പാട്ടങ്ങള്‍ അവിടെ വെക്കുന്നത്’ ഇതായിരുന്നു ആ കുറിപ്പ്.
‘ഒരു ദിവസം ഈ കല്ലറയ്ക്ക് അടുത്തുകൂടി നടക്കുമ്പോള്‍ ഈ കല്ലറ കാട് മൂടി കിടക്കുന്നത് കണ്ടു. ഒരു ചെറിയ കുട്ടിയുടെ കല്ലറ ഇത്രയും മോശം അവസ്ഥയില്‍ കണ്ടത് വളരെ സങ്കടപ്പെടുത്തി. അതിനാല്‍ അത് വൃത്തിയാക്കി അവിടെ ചില കളിപ്പാട്ടങ്ങള്‍ വച്ചു. അത് ഇപ്പോഴും മാസത്തിലൊരിക്കൽ തുടരുന്നു’. അവർ പറഞ്ഞു.
ഒരിക്കലും കല്ലറകൾ കാടുകയറി കിടക്കാൻ പാടില്ലെന്നും അതിനെ സംരക്ഷിക്കണമെന്നുമാണ് ജൂലിയ റോഡ്സ് പറയുന്നത്.കുഞ്ഞിന്റെ മരണംനടന്ന് അഞ്ചു വർഷത്തിന് ശേഷം മാതാപിതാക്കൾ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെനിന്ന് വളരെ ദൂരെയുള്ള ടാസ്മാനിയയിലേക്ക് സ്ഥലം മാറിപ്പോയി. പിന്നീട് ഒരിക്കലും അവർ ആരും ഇവിടേക്ക് എത്തിയിട്ടില്ല
ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് നവ്ജ്യോത് സിങ് സിദ്ദു. ജനങ്ങള്‍ ദേശീയത പഠിക്കേണ്ടത് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവായിരുന്നു സിദ്ദു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും പഞ്ചാബില്‍ മന്ത്രിസഭയില്‍ ഇടംനേടുകയും ചെയ്തു. റായ്ബറേലിയിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ദു.
കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് സാമ്പത്തികമായ വികസനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണത്തെയും സിദ്ദു തള്ളി. രാജ്യത്തിന് ആവശ്യമായ സൂചി മുതൽ വിമാനം വരെയുള്ള കാര്യങ്ങൾ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം സോണിയ ഗാന്ധി വളരെ മികച്ച രീതിയിലാണ് കോണ്‍ഗ്രസിനെ നയിച്ചതെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
ബിജെപിയോട് അടുപ്പം പുലര്‍ത്തുന്നവര്‍ ദേശസ്നേഹികളായും, എതിരാളികളെ ദേശവിരുദ്ധരായും ആണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ ഇടപാടിലെ കളക്കളികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിലേക്ക് നയിക്കുമെന്നും സിദ്ദു വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കും എന്ന ഭയത്താല്‍ ആണ് വയനാട് മണ്ഡലത്തില്‍ നിന്ന് കൂടി ജനവിധി തേടുന്നത് എന്നായിരുന്നു ബിജെപി ആരോപിച്ചത്. ഹിന്ദുക്കളെ പേടിച്ച് വയനാട്ടിലേക്ക് ഒളിച്ചോടി എന്നാണ് രാഹുലിന്റെ രണ്ടാം മണ്ഡല കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പരിഹസിച്ചത്. അമേഠിയില്‍ രാഹുലിന് എതിരാളിയായി രണ്ടാം തവണയും എത്തുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെ ആണ്.
പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരെ നടപടിയെടുക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അറിയിച്ചു. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കരുതെന്ന കമ്മിഷന് നിര്‍ദേശം ഇരുവരും ആവര്‍ത്തിച്ചു ലംഘിക്കുകയാണ്.
അഹമദാബാദില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മോദി റോഡ്ഷോ നടത്തിയതും പെരുമാറ്റചട്ട ലംഘനമാണ്. ഇക്കാര്യങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പന്ത്രണ്ട് പരാതികള്‍ കമ്മിഷന് നല്കി. അഞ്ചു തവണ കമ്മിഷന് മുന്‍പാകെ നേരിട്ട് ഹാജരായി തെളിവുകള്‍ കൈമാറിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് എം.പി സുശ്മിത ദേവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള കിർക്കിബി എന്ന സ്ഥലത്താണ് ബെക്ക് എഡ്മണ്ട് എന്ന സ്ത്രീ താമസിക്കുന്നത്. ഭർത്താവ് മരിച്ച ഇവർ തനിച്ചാണ് താമസിക്കുന്നത്. അർധരാത്രി കഴിഞ്ഞപ്പോൾ ആരോ ഇവരുടെ വാതിലിൽ മുട്ടിവിളിച്ചു. തനിച്ചായിരുന്നതുകൊണ്ട് വാതിൽ തുറക്കാൻ ബെക്ക മടിച്ചു. അപ്പോൾ കത്തുകൾ ഇടാൻ വാതിലിൽ ഉണ്ടാക്കിയിരിക്കുന്ന വിടവിലൂടെ ആരോ തന്നോട് സംസാരിക്കുന്നതുപോലെ ബെക്കയ്ക്കു തോന്നി. ഒരു സ്ത്രീയുടെ ശബ്ദമാണ് കേൾക്കുന്നത്.
എനിക്ക് പോകാൻ ഒരിടമില്ല, വാതിൽ തുറന്നു തരണം എന്ന് അഭ്യർഥിക്കുകയാണ്. എന്നാൽ ബെക്ക വാതിൽ തുറന്നില്ല. ഏകദേശം ഒരു മണിക്കൂറോളം ഈ മുട്ടലും അഭ്യർഥനയും തുടങ്ങി. ഇടയ്ക്ക് ഭീഷണി കലർന്ന സ്വരത്തിലും സംസാരിച്ചു. ഭയന്നു വിറച്ച ബെക്ക മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു. പിറ്റേദിവസം അയൽക്കാരിയുമായി ഇക്കാര്യം സംസാരിച്ചപ്പോൾ അവർക്ക് മറ്റൊരു ദിവസം സമാനമായ അനുഭവമുണ്ടായതായി പറഞ്ഞു. അവിടെയും എഴുത്തിടാൻ വാതിലിൽ ഉണ്ടാക്കിയ ചെറിയ വിടവിലൂടെയാണ് സ്ത്രീയുടെ ശബ്ദം കേട്ടത്. കള്ളൻമാരായിരിക്കും എന്നു കരുതി അവരും വാതിൽ തുറന്നില്ല. പിന്നീട് ബെക്കും അയൽക്കാരിയും ചേർന്നു നടത്തിയ അന്വേഷണത്തിൽ സമാനമായ നിരവധി സംഭവങ്ങൾ ആ ചെറിയ പ്രദേശത്ത് ഉണ്ടായതായി മനസിലാക്കി. എല്ലായിടത്തും സ്ത്രീയുടെ ശബ്ദം കേൾക്കുന്നത് വാതിലിലുള്ള എഴുത്തിടാനുള്ള പെട്ടിയിലൂടെ.
പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് സംഭവം നടക്കുന്നത്.മിക്കവരും തന്നെ മോഷണം ഭയന്ന് വാതിൽ തുറന്നില്ല. തുറന്നവർക്ക് ആരേയും കാണാനും കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. പക്ഷെ പോലീസ് അരിച്ചുപെറുക്കിയിട്ടും നാട്ടുകാർ പറയുന്ന സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതായാലും വാതിലിന്റെ വിടവിലൂടെ സംസാരിക്കുന്ന സ്ത്രീയെ പേടിച്ചാണ് ഇവിടത്തുകാർ ഓരോ ദിവസവും ചെലവഴിക്കുന്നത്.