ലോക പാര്‍ലമെന്‍ററി ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയ അത്യപൂര്‍വം സാമാജികരുടെ നിരയിലാണു കെ.എം.മാണിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിക്കുകയെന്നതു ലോകത്തു തന്നെ അധികമാളുകള്‍ക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്.
മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയത്. പ്രഗത്ഭനായ ഒരു നിയമസഭാ സാമാജികനെയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീനേതാവിനെയുമാണ് നഷ്ടപ്പെട്ടത്. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ ജയിക്കുക, 54 വര്‍ഷത്തോളം തുടര്‍ച്ചയായി നിയമസഭയിലുണ്ടാകുക, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരിക്കുക, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുക എന്നിങ്ങനെ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരുപാട് റെക്കോര്‍ഡുകള്‍ മാണിയുടേതായുണ്ട്.
ദീര്‍ഘകാലം നിയമസഭയിലുണ്ടായി എന്നുമാത്രമല്ല, നിയമനിര്‍മാണ വേളയിലടക്കം നിര്‍ണായകമായ പല ഘട്ടങ്ങളിലും മൗലികമായ നിര്‍ദേശങ്ങളിലൂടെ പുതിയ വഴികള്‍ തുറന്നുകൊടുക്കാനും മാണിക്ക് കഴിഞ്ഞു. ധനകാര്യത്തില്‍ മുതല്‍ നിയമകാര്യത്തില്‍ വരെ വൈദഗ്ധ്യമുണ്ടായിരുന്ന മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്‍റെ നിലവാരം കൂട്ടുന്നതിനു തുടര്‍ച്ചയായി പ്രയോജനപ്പെടുത്തി.
ഭരണഘടനാ വ്യവസ്ഥകള്‍, സഭാനടപടിച്ചട്ടങ്ങള്‍, നിയമവകുപ്പുകള്‍ എന്നിവയിലൊക്കെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം അവയൊക്കെ നിയമനിര്‍മാണത്തില്‍ സമയോചിതം പ്രയോജനപ്പെടുത്തി. കേരളത്തിന്‍റെ പൊതുതാൽപര്യങ്ങള്‍, വിശേഷിച്ച് മലയോര ജനതയുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പ്രത്യേകമായി ശ്രദ്ധവച്ചു.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ സംസ്ഥാനത്തിന്‍റെ താൽപര്യങ്ങള്‍ക്ക് അനുഗുണമായ ഒരുപാട് നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. പുതിയ നിയമസഭാ സമാജികര്‍ മാതൃകയാക്കേണ്ട ഒരു പാടുകാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ട്. എല്ലാവരാലും ആദരിക്കപ്പെട്ട കെ.എം.മാണിയുടെ നിര്യാണം സംസ്ഥാനത്തിന് പൊതുവിലും നിയമസഭയ്ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ്– മുഖ്യമന്ത്രി പറഞ്ഞു.
ഞാന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും മാണി സാര്‍ തിരിച്ചൊന്നും പറയാത്തത് തന്നെ അതിശയപ്പെടുത്തിയിട്ടുണ്ടെന്ന് പി.സി. ജോര്‍ജ്. എത്രമാത്രം ചീത്ത വിളിച്ചാലും ചിരിച്ചോണ്ട് ജോര്‍ജേ എന്നേ വിളിക്കൂ. താന്‍ ഒരുപാട് എതിര്‍ത്തിട്ടും അനുകൂലിച്ചിട്ടുമൊക്കെ ഉണ്ട്. എന്തൊക്കെ പറഞ്ഞാലും കേരള രാഷ്ട്രീയത്തിന് ഇത് നികത്താനാത്ത നഷ്ടമാണെന്ന് ജോര്‍ജ് അനുസ്മരിച്ചു. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആരുമില്ല. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അറിയാം. അസുഖമായ ശേഷം കാണാന്‍ കഴിഞ്ഞില്ലെന്നത് വലിയ ദുഃഖമാണ്.മാണി സാര്‍ ഇല്ലാത്ത കോട്ടയം രാഷ്ട്രീയവും ഉള്ള രാഷ്ട്രീയവും രണ്ടായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം.മാണി ഓർമയായപ്പോള്‍ ആശുപത്രി സാക്ഷിയായത് വികാരനിര്‍ഭര രംഗങ്ങള്‍ക്ക്. . മരണ വാർത്ത പരന്നതോടെ രാഷ്ട്രീയ നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു ആശുപത്രിയിലേക്ക്. മാധ്യമങ്ങളിലൂടെ അറിഞ്ഞ് അണികളുടെയും അണമുറിയാ പ്രവാഹമായി. കണ്ണീരണിഞ്ഞും മുത്തം നല്‍കിയും പലരും പ്രിയ നേതാവിന് വിട നല്‍കി. അണികളെ നിയന്ത്രിക്കാന്‍ പലപ്പോഴും നേതാക്കള്‍ക്കും പൊലീസിനും പാടുപെടേണ്ടി വന്നു.
ജോസ് കെ.മാണി മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി. ജോണി നെല്ലൂര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. സിഎഫ് തോമസാണ് സംസ്കാരം അടക്കം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയിച്ചത്.
ശ്വാസകോശ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന കെ.എം.മാണി ഇന്ന് വൈകിട്ട് നാല് അമ്പത്തിയേഴിനാണ് മരണത്തിനു കീഴടങ്ങിയത്. കൊച്ചിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് കോട്ടയത്തേക്ക് കൊണ്ടു പോകും. മറ്റന്നാൾ വൈകിട്ട് മൂന്നിന് പാലായിലാണ് സംസ്കാരം.
ശ്വാസകോശത്തിലെ അണുബാധ ഏറെ മൂർഛിക്കുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതോടെയാണ് ചൊവ്വാഴ്ച്ച വൈകിട്ട് 4.57 ന് കെ.എം.മാണി മരണത്തിന് കീഴടങ്ങിയത്. ഭാര്യ കുട്ടിയമ്മയും മക്കളും പേരക്കുട്ടികളും അന്ത്യസമയത്ത് അദ്ദേഹത്തിനടുത്തുണ്ടായിരുന്നു. മരണ വാർത്ത പരന്നതോടെ രാഷ്ട്രീയ നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു ആശുപത്രിയിലേക്ക്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പി.ജെ.ജോസഫ്, കെ.ബാബു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയില്‍ വിലയം പ്രാപിക്കുകയുമായിരുന്നു.
ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത…അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ.. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ.. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല…. സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്‍… രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു.. അമ്മയ്ക്കു തണലായി. ഞങ്ങള്‍ക്ക് സ്‌നേഹസ്പര്‍ശമായി….
കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിലുളള കണിശത അച്ചാച്ചന്റെ മുഖമുദ്രയായിരുന്നു. ധരിക്കുന്ന വെള്ളവസ്ത്രം പോലെ പൊതുജീവിതത്തില്‍ സമര്‍പ്പണവും വ്യക്തിശുദ്ധിയും പാലിക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിതന്നെ ഉണ്ടായിരുന്നു… സഹജീവി കാരുണ്യം, സഹിഷ്ണുത പൊതുജീവിതത്തില്‍ അച്ചാച്ചന്‍ എന്നും മുറുകെപിടിച്ച മാനുഷികത..അത് മറക്കാനാവില്ല… എത്രയെത്ര സന്ദര്‍ഭങ്ങളാണ് മനസിലേക്ക് ഓടി വരുന്നത്…
ചെന്നൈയില്‍ നിന്നും അക്കാലത്ത് നിയമബിരുദം നേടിയ അച്ചാച്ചന്‍ ഞങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിലും അതേ ജാഗ്രത പുലര്‍ത്തി…വീട്ടില്‍ നിന്നും അകന്നുളള തമിഴ്‌നാട്ടിലെ വിദ്യാഭ്യാസത്തിന് മുന്‍കൈ എടുത്തതതും അച്ചാച്ചനായിരുന്നു..അച്ചാച്ചന്റെ ആ ക്രാന്തദര്‍ശിത്വം പിന്നീട് പൊതുജീവിതത്തിലേക്ക് കടന്നപ്പോള്‍ അടുത്തറിഞ്ഞു..
കരിങ്ങോഴയ്ക്കല്‍ കുടുംബത്തെക്കാളോ അതിലുപരിയായോ അച്ചാച്ചന്‍ കേരള കോണ്‍ഗ്രസ് കുടുംബത്തെ സ്‌നേഹിച്ചിരുന്നു.. സ്‌നേഹത്തിന്റെ തുലാസില്‍ കേരള കോണ്‍ഗ്രസ് കുടുംബത്തിനായിരുന്നു മുന്‍തൂക്കം….അച്ചാച്ചന്‍ നട്ടുനനച്ച പ്രസ്ഥാനം… ആയിരക്കണക്കിനായ പ്രവര്‍ത്തകരുടെ ആശയും ആവേശവുമായ പ്രസ്ഥാനം… പ്രാണനപ്പോലെ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്ലാമെല്ലാമെന്ന്് അച്ചാച്ചന്‍ എപ്പോഴും പറയുമായിരുന്നു….ഈ വേര്‍പാട്് ഞങ്ങളേക്കാള്‍ ഹൃദയഭേദകമാണ് ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല.. ഹൃദയത്തില്‍ ചാലിച്ചെടുത്ത ആ ബന്ധങ്ങളില്‍ ഈ വേര്‍പിരിയിലിനു പകരം വയ്ക്കാനൊന്നുമില്ല… ഇനി അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കല്‍ വസതി…കേരള കോണ്‍ഗ്രസ്.
കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെഎം മാണി അന്തരിച്ചു. 86 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാണി വൈകിട്ട് 4.47നാണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ അരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കുശേഷം ഗുരുതരമായി. വൈകിട്ട് 4.57ന് മരണം സ്ഥിരീകരിച്ചു. ഇന്ന് കോട്ടയത്ത് പൊതുദര്‍ശനം. ഉച്ചയ്ക്കുശേഷം പാലായിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
നഷ്ടമായത് ഒരു പടത്തലവനെയാണെന്ന് എ.കെ. ആന്‍റണി. യുഡിഎഫിനും ജനാധിപത്യചേരിക്കും വലിയ നഷ്ടമെന്ന് ഉമ്മന്‍ ചാണ്ടി. കേരള രാഷ്ട്രീയത്തിലെ അതികായനെന്ന് വി.എസ്.അച്യുതാനന്ദന്‍. പാലായ്ക്ക് ഹൃദയത്തില്‍ സ്ഥാനം നല്‍കിയ നേതാവെന്ന് പി.ജെ. ജോസഫ്. കെ.എം.മാണി വേറിട്ട വ്യക്തിത്വമെന്ന് കാനം രാജേന്ദ്രന്‍. വരുംതലമുറയ്ക്ക് മാതൃകയാക്കാവുന്ന നേതാവെന്ന് പി.എസ്.ശ്രീധരന്‍പിള്ള.കേരളത്തിന് നികത്താനാകാത്ത നഷ്ടമെന്ന് പിസി ജോര്‍ജും അനുസ്മരിച്ചു. അന്തരിച്ച കെഎം മാണിക്ക് അനുശോചന പ്രവാഹം തുടരുകയാണ്.
മറ്റൊരു ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയപ്പെട്ടവര്‍ മാണി സാര്‍ എന്ന് വിളിക്കുന്ന മാണിയുടെ വിയോഗം. പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി.
രാഷ്ട്രീയ കേരളത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായന്‍ കെഎം മാണി ഇനി ഓര്‍മ. കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. വൈകീട്ട് 4.57ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
മറ്റൊരു ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയപ്പെട്ടവര്‍ മാണി സാര്‍ എന്ന് വിളിക്കുന്ന മാണിയുടെ വിയോഗം. പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി.
കേരള രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകളുടെ ഉടമയുമാണ് കെ.എം.മാണി. മന്ത്രിയായും നിയമസഭാംഗമായും റെക്കോര്‍ഡ്;25 വര്‍ഷം മന്ത്രി , നിയമസഭാംഗമായി 52 വര്‍ഷം. 13 ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും മാണിക്ക് സ്വന്തമാണ്. 1980 മുതല്‍ 1986 വരെ തുടര്‍ച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോര്‍ഡാണ്. പാലായെ നിയസഭയില്‍ പ്രതിനിധീകരിച്ചത് മാണിമാത്രമാണ്. 1965 മുതല്‍ 13 തവണ ജയം നേടി അദ്ദേഹം.
.
സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി നടപടി ഹൈക്കോടതി ശരിവച്ചു. ക്രൈംബാഞ്ച് എസ്.പി. ആയിരുന്ന കെ.ടി.മൈക്കിളിനെ കേസിൽ നിന്ന് കോടതി ഒഴിവാക്കി.
ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഇരുവരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചത്.കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വിട്ടയച്ചിരുന്നു. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേസിൽ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കെ.ടി.മൈക്കിളിനെതിരായ ഉത്തരവിനെ അപക്വം എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. കെ.ടി. മൈക്കിളിനെ നിലവിൽ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നും വിചാരണവേളയിൽ വ്യക്തമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ അപ്പോൾ അക്കാര്യം പരിഗണിക്കാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റർ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരുപാട് സ്വപ്നങ്ങളോടെയാണ് സുധി സലിലയുടെ കൈപിടിച്ചത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളാകാത്തതിൽ ഏറെ ദുഖിതരായിരുന്നു സുധിയും സലിലയും. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനെ താലോലിച്ച് കൊതിതീരുമുൻപേ വിധി സുധിയേയും സലിലയേയും അകറ്റി. അപ്രതീക്ഷിതമായാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി സുധിയുടെ ജീവൻ കവർന്നത്.
മാനത്തൂരിലെ വാഹനാപകടത്തിൽ മരിച്ച സുധിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ സലിലയുടെയും വീട്ടുകാരുടെയും കരച്ചിൽ കണ്ടുനിന്നവരെപ്പോലും ഈറനണിയിച്ചു. ആറുമാസം പ്രായമായ കുഞ്ഞുമായി സുധിയുടെ വരവ് കാത്തിരുന്നവൾക്ക് മുന്നിലെത്തിയത് ചേതനയറ്റ ദേഹം.
തൊടുപുഴ – പാലാ ഹൈവേയിൽ മാനത്തൂർ സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ കടയിലും മരത്തിലും ഇടിച്ചു മറിഞ്ഞ് 5 യുവാക്കളാണ് മരിച്ചത്. ഇവർ സുഹൃത്തുക്കളാണ്. കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (31), കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ്–28), മലേപ്പറമ്പിൽ എം.പി. ഉല്ലാസ് (38), അറയ്ക്കപ്പറമ്പിൽ സുധി ജോർജ് (ജിത്തു–28), വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിൻസ് കെ. ജോർജ് (27) എന്നിവരാണു മരിച്ചത്.
കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കിയിട്ടുണ്ട്. അതേസമയം വൃക്കകളുടെ പ്രവര്‍ത്തനം ഇപ്പോഴും പ്രതിസന്ധിയിലാണ്. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണനിലയിലെത്തുന്നത് വരെ ഡയാലിസിസ് തുടരുമെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന മെഡിക്കല്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. അണുബാധയാണ് നിലവിലെ പ്രധാന പ്രതിസന്ധിയായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ബന്ധുക്കള്‍ ഒഴികെ ആര്‍ക്കും സന്ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല.
മാണിയുടെ അഭാവം യു.ഡി.എഫിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ മാണിയുടെ സാന്നിധ്യം നിര്‍ണായകമാണ്. നേരത്തെ ചാലക്കുടി മണ്ഡലം യു.ഡി.എഫിന് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം സംഭവിച്ചിരുന്നു.
ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രിയിൽ മാത്രമാണ് വെന്റിലേറ്റർ സഹായം നൽകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എം മാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഇസ്രയേലില്‍ നിര്‍ണായക പൊതുതിരഞ്ഞെടുപ്പ് ഇന്ന്. 13 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന നെതന്യാഹുവിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില്‍ മുന്‍ സൈനിക മേധാവി ബെന്നി ഗ്ലാന്‍റ്സാണ് എതിരാളി.
പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് അഞ്ചാം തവണയാണ് നെതന്യാഹു പോരാട്ടത്തിന് ഇറങ്ങുന്നത്. ഇസ്രേയലിന്റെ രാഷ്ട്രപിതാവായ ബെന്‍ ഗൂറിയന്‍ ഭരിച്ചതിലും കൂടുതല്‍ കാലം ഭരിക്കുക എന്നതാണ് നെതന്യാഹുവിന്റെ സ്വപ്നം. സംഘര്‍ഷഭരിതമായിരുന്നു നെതന്യാഹു ഭരിച്ച കഴിഞ്ഞ 13 വര്‍ഷങ്ങള്‍.ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം സര്‍വസീമകളും ലംഘിച്ചു. ഗാസാ മുനമ്പ് പലതവണ കുരുതിക്കളമായി മാറി. ആണവക്കരാറിന്റെ പേരില്‍ അമേരിക്കയെ കൂട്ടുപിടിച്ച് ഇറാനുമായി നെതന്യാഹു തെറ്റി. ഹമാസുമായി പലതവണ ഇസ്രേയലി പട്ടാളം ഏറ്റുമുട്ടി. അഴിമതിക്കറയും നെതന്യാഹുവിനുമേല്‍ പുരണ്ടു.
ഇതൊക്കെയാണെങ്കിലും അഭിപ്രായ സര്‍വേകള്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് അനുകൂലമാണ്. എതിരാളിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവും മുന്‍ സൈനിക മേധാവിയുമയായ ബെന്നി ഗ്ലാന്‍സ് നെതന്യാഹുവിനും ഭാര്യക്കും മേല്‍ ഉയര്‍ന്ന അഴിമതി ആരോപങ്ങള്‍ ഒന്നൊന്നായി വിളിച്ചുപറഞ്ഞാണ് വോട്ടുചോദിച്ചത്. ഇസ്രേയലില്‍ സ്ഥാനാര്‍ഥികള്‍ക്കു പകരം പാര്‍ട്ടികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. 120 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. പ്രധാന രാഷ്ട്രീയ കക്ഷികള്‍ പതിനാലും… 58 ലക്ഷത്തിലേറെ പേര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും.
ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേ ഇന്നു ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ബർലിനിലും , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലും കൂടിക്കാഴ്ച നടത്തും. <br> <br> ബ്രെക്സിറ്റ് കാലാവധി ജൂൺ 30വരെ നീട്ടുന്ന കാര്യത്തിൽ ഇരുവരുടെയും സഹായം തേടുകയാണു ലക്ഷ്യം. ബുധനാഴ്ച ബ്രസൽസിൽ ചേരുന്ന ഇയു ഉച്ചകോടിയാണ് കാലാവധി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രതിപക്ഷ ലേബർ പാർട്ടിയുമായി ചർച്ച നടത്തി ബ്രെക്സിറ്റ് കരാറിനു പിന്തുണ നേടാൻ ശ്രമിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ കാലാവധി നീട്ടിത്തരാൻ സഹായിക്കണമെന്നും മെർക്കലിനോടും മാക്രോണിനോടും മേ ആവശ്യപ്പെടും.
ജൂൺ 30നു പകരം ഒരു വർഷത്തേക്കു കാലാവധി നീട്ടത്തരാമെന്നായിരുന്നു നേരത്തെ ഇയു പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞത്. എന്നാൽ ഹ്രസ്വ കാലാവധിയോടാണു മേയ്ക്കു താത്പര്യം. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കിൽ വെള്ളിയാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്. മാക്രോണിനോടും മെർക്കലിനോടും ചർച്ച നടത്തുന്നതിനു പുറമേ മറ്റ് ഇയു രാഷ്ട്ര നേതാക്കളുമായി ടെലിഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കാനും മേ ശ്രമിക്കും. ഇയുവിലെ 27 രാജ്യങ്ങളും സമ്മതിച്ചാലേ കാലാവധി നീട്ടിത്തരാനാവൂ.