Latest News

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ഇന്ത്യയിൽ ഒക്ടോബർ 8-9 തീയതികളിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നടക്കുന്ന ഈ സന്ദർശനം ബ്രിട്ടൻ-ഇന്ത്യ ബന്ധത്തിനെ പുതിയ ദിശാബോധം നൽകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ലും ഇരു പ്രധാനമന്ത്രിമാരും പങ്കെടുത്ത് മുഖ്യ പ്രഭാഷണങ്ങൾ നടത്തും. ഇന്ത്യ ആവശ്യപ്പെടുന്ന ഭീകരവാദത്തിനെതിരായ പോരാട്ടം, ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ സാന്നിധ്യം, സാമ്പത്തിക കുറ്റവാളികളെ കൈമാറ്റം ചെയ്യൽ തുടങ്ങിയ സുരക്ഷാപരമായ വിഷയങ്ങളും ചർച്ചാവിഷയമാകും. ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധം നൽകുന്ന സന്ദർശനകുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.

ഈ സന്ദർശനം ഇന്ത്യ-ബ്രിട്ടൻ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും, സാമ്പത്തിക, സാങ്കേതിക, പ്രതിരോധ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടം, ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ സാന്നിധ്യം, സാമ്പത്തിക കുറ്റവാളികളെ കൈമാറ്റം ചെയ്യൽ തുടങ്ങിയ വിഷയങ്ങളും ചർച്ചാവിഷയമാകും .

തൃശ്ശൂര്‍ പറപ്പൂക്കര മുദ്രത്തിക്കരയില്‍ വാസിക്കുന്ന വിഷ്ണു എന്ന യുവാവ് വാക്കുതര്‍ക്കത്തിനിടയിൽ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ വിഷ്ണു വീടിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാരും പൊലീസും അറിയിച്ചു. പരിക്കേറ്റ അച്ഛനെ സമീപവാസികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

കഴിഞ്ഞ അഞ്ച് ദിവസമായി വീട്ടിലെ മുറിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വിഷ്ണു, അച്ഛനും അമ്മയും എത്തിയപ്പോഴാണ് അക്രമം നടന്നത്. പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാര്‍ എന്നിവർ ചേര്‍ന്ന് രണ്ടുമണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് വിഷ്ണുവിനെ ബലംപ്രയോഗിച്ച് താഴെയിറക്കിയത്.

ആയോധനകലകള്‍ അഭ്യസിച്ചിരുന്നയാളാണ് വിഷ്ണുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി യുവാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. അതിനിടെ, യുവാവിന്റെ മുറിയില്‍ ആഭിചാരക്രിയകള്‍ നടത്തിയതിന്റെ സൂചനകളുണ്ടെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം ∙ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാർ പരിപാടിയായ മലയാളം വാനോളം, ലാൽസലാം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. “മോഹൻലാൽ നേടിയ നേട്ടം ഓരോ മലയാളിയുടെയും അഭിമാനമാണ്; ഇത് മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം തന്നെയാണ് എന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. അരനൂറ്റാണ്ടിലധികമായി മലയാള സിനിമയുടെ മുഖച്ഛായയായി മോഹൻലാൽ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പരാമർശിച്ചു. കൂടാതെ മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവറിലെ അഭിനയം എക്കാലത്തെയും മികച്ചതാണെന്നും, ഒരേ സമയം നല്ല നടനും ജനപ്രീതിയുള്ള താരവുമാണ് മോഹൻലാലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഫാൽക്കെ പുരസ്കാരം ലഭിക്കുമ്പോൾ ഇതു പോലെ ഒരാഘോഷം ഉണ്ടായിരുന്നില്ലെന്ന് അടൂർ ഗോപലാകൃഷ്ണൻ വേദിയിൽ പറഞ്ഞു. ഇന്നത്തെ ഈ ആഘോഷത്തിൽ അഭിമാനമുണ്ടെന്നും ഓരോ മലയാളിക്കും സ്വന്തം പ്രതിരൂപം മോഹൻലാലിലൂടെ കാണാൻ കഴിയുന്നുവെന്നും അടൂർ കൂട്ടിച്ചേർത്തു.

ഷാജി തോമസ്

ഗാന്ധി ജയന്തി ദിനത്തിൽ ബാരിയിലെ മലയാളി വെൽഫെയർ അസോസിയേഷൻ സേവനദിവസമായി ആഘോഷിച്ചു. ബാരി: ഇന്ത്യയിലെങ്ങും ഗാന്ധി ജയന്തി ആഘോഷിക്കുന്ന സമയത്ത് ഏകദേശം ഏഴായിരം കിലോമീറ്ററുകൾക്കിപ്പുറം വെയിൽസിലെ ബാരി മലയാളി വെൽഫയർ അസോസിയേഷൻ വെയിൽ ഓഫ് ഗ്‌ളാമോർഗൻ കൗണ്ടിയുമായി സംയുക്തമായി ബാരി ഐലന്റിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. മലയാളി വെൽഫയർ അസോസിയേഷന്റെ അംഗങ്ങൾ ഒക്ടോബർ രണ്ടിന് രാവിലെ പത്തു മണിക്ക് ബാരി ഐലൻഡിൽ ഒന്നിച്ചു കൂടുകയും ഗാന്ധി സ്മരണ നടത്തുകയും ചെയ്തു. തദവസരത്തിൽ നടത്തിയ ചടങ്ങിൽ വെയിൽ ഓഫ് ഗ്‌ളാമോർഗൻ കൗന്റിയുടെ മുൻ മേയറായിരുന്ന കൗൺസിലർ ജൂലി ഏവിയേറ്റ് മുഖ്യ അഥിതി ആയിരുന്നു. കൗൺസിലർ ജൂലിയോടൊപ്പം യുക്മ ദേശീയ കമ്മിറ്റി അംഗവും ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലിലെ കൗൺസിലറായ ബെന്നി അഗസ്റ്റിൻ യോഗത്തിൽ സന്നിധിനായിരുന്നു.

 

യോഗത്തിൽ മലയാളി വെൽഫയർ അസോസിയേഷന്റെ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് അധ്യക്ഷം വഹിച്ചു. സെക്രട്ടറി പ്രവീൺ കുമാർ എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. തുടർന്ന് കൗൺസിലർ ബെന്നി അഗസ്റ്റിൻ മഹാത്മാ ഗാന്ധിയെക്കുറിച്ചു സംസാരിക്കുകയും അദ്ദേഹം ലോകത്തിന് നൽകിയ സംഭവനെപ്പറ്റി പരാമർശിക്കുകയും അദ്ദേഹത്തിന്റെ സത്യാഗ്ര-മാതൃക പിന്തുടരുവാൻ അംഗങ്ങളോട് അധ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് മുഖ്യ അഥിതിയായ കൗൺസിലർ ജൂലി ഏവിയേറ്റ് ഗാന്ധി ജയന്തിയെ കുറിച്ച് സംസാരിക്കുകയും, ഗാന്ധിജി ലോകത്തിന് എന്നും ഒരു മാതൃക ആയിരുന്നു എന്നും പ്രതിപാദിച്ചു. അതുപോലെ തന്റെ കൗൺസിൽ മലയാളി വെൽഫയർ അസ്സോസിയേറ്റിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നതായും പറഞ്ഞു. തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് ഗാന്ധി ജയന്തി ദിനത്തിൽ ബാരിയിൽ നടത്തുന്ന സേവന പരിപാടികളെക്കുറിച്ചു വിവരിക്കുകയും ചെയ്തു. യോഗത്തിന് ശേഷം റ്റോമ്പിൽ, ബെന്നി അഗസ്റ്റിൻ, ബെർളി, പ്രവീൺ, ടിറോൺ, നെൽസൻ, ശ്രീജിത്ത്, ദിലീപ്, സിജോ, മാത്യു, അക്സ, അനിൽ എന്നിവർ ബാരി ഐലൻഡിൽ സേവനദിനം ആചരിച്ചുകൊണ്ട്, ചുറ്റുപാടും ശുചികരണം നടത്തി. ഭാവിയിൽ എന്നും സമൂഹത്തിന് വേണ്ടി നിലകൊള്ളുമെന്നും, നമ്മുടെ മലയാളികളുടെ ഏതൊരാവശ്യത്തിലും മുൻഗണന പ്രാബല്യം നൽകി പ്രവർത്തിക്കുമെന്നും പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് പ്രഖ്യാപിക്കുകയും ലോകമെമ്പാടും എല്ലാവരും ഗാന്ധിജിയുടെ പാത തുടരട്ടെയെന്ന ആശംസയും നേർന്നു.

റോമി കുര്യാക്കോസ്
ബോൾട്ടൻ: ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ‘സേവന ദിന’മായി ആഘോഷിച്ചു. ‘സേവന ദിന’ത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടനിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു. ബോൾട്ടൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ ഐ ഓ സിയുടെ വനിതാ – യുവജന പ്രവർത്തകരടക്കം 22 ‘സേവ വോളന്റിയർ’മാർ പങ്കെടുത്തു.
ബോൾട്ടൻ ചിൽഡ്രൻസ് പാർക്കിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെയും വരും ദിവസങ്ങളിൽ ഐ ഓ സിയുടെ നേതൃത്വത്തിൽ യു കെയിലാകമാനം സംഘടിപ്പിക്കുന്ന ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും ബഹു. ബോൾട്ടൻ സൗത്ത് & വാക്ഡൻ എം പി യാസ്മിൻ ഖുറേഷി നിർവഹിച്ചു.  ക്യാമ്പയിനിന്റെ ഭാഗമായി പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എം പി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘സേവന ദിന’ത്തിന്റെ ഭാഗമായ എല്ലാ വോളന്റിയർമാരെയും ആദരിച്ചുകൊണ്ടുള്ള ‘സേവ സർട്ടിഫിക്കറ്റു’കളുടെ വിതരണം എം പി യാസ്മിൻ ഖുറേഷി നിർവഹിച്ചു.
ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്,  ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി & പ്രോഗ്രാം കോർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജിപ്സൺ ഫിലിപ്പ് ജോർജ്‌, അരുൺ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, രഞ്ജിത്കുമാർ കെ വി, ജേക്കബ് വർഗീസ്, ഫ്രബിൻ ഫ്രാൻസിസ്, ബേബി ലൂക്കോസ്, സോജൻ ജോസ്, റോബിൻ ലൂയിസ്, അമൽ മാത്യു, ചിന്നു കെ ജെ, പ്രണാദ് പി പി, ജോയേഷ് ആന്റണി, ജസ്റ്റിൻ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, ലൗലി പി ഡി, സ്കാനിയ റോബിൻ, സോബി കുരുവിള എന്നിവർ സേവന ദിനത്തിൽ സജീവ പങ്കാളികളായി.
മറ്റുള്ളവർക്കായി സേവനം ചെയ്യുക, നമ്മുടെ സമൂഹത്തിന് ഉത്തരവാദിത്തം വഹിക്കുക എന്ന സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും സംഘടനകളും കൂട്ടായ്മകളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തതുകൊണ്ട് എം പി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഐ ഓ സി (യു കെ) – കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ ഓഫീസ് (ബോൾട്ടൻ) കെട്ടിടത്തിൽ ഒരുക്കിയ ‘ഗാന്ധിസ്മൃതി സംഗമ’ ത്തിൽ സാമൂഹ്യ – സാംസ്കാരിക നായകരും ഐ ഓ സി പ്രവർത്തകരും പങ്കെടുത്തു. ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
ചടങ്ങിൽ, രണ്ട് ദിവസം മുൻപ് ലണ്ടനിലെ തവിസ്റ്റോക്ക് സ്‌ക്വയറിൽ മഹാത്മാഗാന്ധിയുടെ പ്രതിമക്ക്‌ നേരെയുണ്ടായയ അക്രമത്തിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്ററിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഈ വിഷയത്തിൽ കുറ്റക്കാരെ പിടികൂടുന്നതിനും  ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഇനി മേലിൽ ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ഗവൺന്മെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി എം പി യാസ്മിൻ ഖുറേഷിക്ക്‌ സമർപ്പിച്ചു.  സംഭവത്തിൽ ഗവണ്മെന്റിന്റെ ത്വരിത ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഉടൻ തന്നെ കത്തയക്കാമെന്നും പ്രശ്നം ഗൗരവമായി കാണുമെന്നും എം പി അറിയിച്ചു.
സേവന ദിനത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയി’നിന്റെ ഭാഗമായി, വരും ദിവസങ്ങളിൽ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ലഹരി ഉപഭോഗത്തിനെതിരെ യു കെയിലെ വിവിധ പ്രദേശങ്ങളിൽ ബോധവൽകരണ പരിപാടികൾ നടത്തപ്പെടും. ഇതിൽ ലഹരി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഇടപെടലുകൾ, ലഹരി വിരുദ്ധ സന്ദേശം പേറിയുള്ള മാരത്തോൺ പോലുള്ള കായിക പരിപാടികൾ, മനുഷ്യ ചങ്ങലകൾ, മറ്റ് ബോധവൽകരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തും.

ബംഗളൂരുവിലെ മാനിപ്പാൽ ആശുപത്രിയിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ജോർജ്, 1950-ൽ ‘ദ ഫ്രീ പ്രസ് ജേർണൽ’ പത്രത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് കടന്നത്. ‘ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്’, ‘ദ സേർച്‌ലൈറ്റ്’, ‘ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ’ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഹോങ്കോങ്ങിൽ ആരംഭിച്ച ‘ ഏഷ്യവീക്ക്’ മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്നു.

ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ എഡിറ്റോറിയൽ അഡ്വൈസറായി സേവനമനുഷ്ഠിച്ച അദ്ദേഹം 25 വർഷത്തോളം ‘പോയിന്റ് ഓഫ് വ്യൂ’ കോളത്തിലൂടെ സാമൂഹ്യ അനീതികൾ, അഴിമതി, മത അസഹിഷ്ണുത, ജനാധിപത്യ വിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവചരിത്രം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ച ജോർജിന് 2011-ൽ ഭാരത സർക്കാർ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.

ഏറ്റുമാനൂരിലെ കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേൽ വീട്ടിൽ 49 കാരിയായ ജെസി സാം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . കൊലപാതകം നടത്തിയതിന് ഭർത്താവ് സാം കെ. ജോർജ് (59) മൈസൂരിൽ നിന്ന് അറസ്റ്റിലായി. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഇറാനിയൻ യുവതിയും പൊലീസ് കസ്റ്റഡിയിൽ ആണ്. സാമിന് മറ്റു സ്ത്രീകളുമായി ഉള്ള ബന്ധം ജെസി ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കവും കൊലപാതകവും ഉണ്ടായതെന്ന് പോലീസ് പറഞ്ഞു .

ഒരു ഐ.ടി പ്രൊഫഷണലായ സാം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയുമാണ്. ഈ കോഴ്സിലെ സഹപാഠിയാണ് ഇറാനിയൻ യുവതിയെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റംബർ 26-ന് രാത്രി, കാണക്കാരിയിലെ വീട്ടിലെ സിറ്റൗട്ടിൽ സാം-ജെസി ദമ്പതികളിൽ വാക്കുതർക്കം ഉണ്ടായപ്പോൾ, സാം കൈയിൽ കരുതിയ മുളക് സ്പ്രേ ജെസിക്കു നേരെ ഉപയോഗിച്ചു. തുടർന്ന് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി തോർത്ത് ഉപയോഗിച്ച് വായും മൂക്കും മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു .

കൊലപാതകത്തിന് ശേഷം സാം മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി 1 മണിയോടെ ചെപ്പുകുളം വ്യൂ പോയിന്റിലെ കൊക്കയിൽ തള്ളിയ ശേഷം മൈസൂരിലേക്കു രക്ഷപ്പെട്ടു. കൊലപാതകത്തിന് 10 ദിവസം മുമ്പ് ഇയാൾ സ്ഥലത്തെ സ്ഥിതിഗതികൾ മുൻകൂട്ടി പരിശോധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു . ദമ്പതികൾക്ക് 25, 23 വയസ്സുള്ള രണ്ട് മക്കളും 28 വയസ്സുള്ള ഒരു മകളും ആണ് ഉള്ളത് . എല്ലാവരും വിദേശത്താണ് . അമ്മയെ ഫോൺ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്ന് മക്കൾ നൽകിയ പരാതിയിൽ നിന്നാണ് കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചതും ഞെട്ടിക്കുന്ന വിവരണങ്ങൾ പുറത്തു വന്നതും .

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി ഇന്ന് നടക്കും.. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ വച്ച് ആരംഭിക്കും. പരിപാടിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പ്രതിപക്ഷ നേതാവും മന്ത്രിമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ നടത്തിയത്. കൃത്യമായ സുരക്ഷാ നടപടികളും സ്റ്റേഡിയത്തിലെ പന്തൽ ഒരുക്കവും സുരക്ഷാ ടീം ഉറപ്പു വരുത്തിയിട്ടുണ്ട്. സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാൻ, തിരുവനന്തപുരം ജില്ല ചുമതലയുള്ള തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവരും ഒരുക്കങ്ങൾ നിരീക്ഷിച്ചു.

പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് മന്ത്രിമാർ അറിയിച്ചു. ആയിരക്കണക്കിന് ആരാധകർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പൊലീസ്, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലും പ്രത്യേക പരിശീലനം നേടിയ വോളൻറിയർമാരും സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

ജിമ്മിച്ചൻ ജോർജ്

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോൽസവത്തിന് മുന്നോടിയായി നടക്കുന്ന റീജിയണൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലെ നൂറിലധികം ഇടവകകൾ/മിഷനുകൾ / പ്രൊപ്പോസ്ഡ് മിഷനുകളിൽനിന്നുമുള്ള മത്സരാർത്ഥികളാണ് റീജിയൺ തല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

പ്രെസ്റ്റൺ റീജിയണിലെ മത്സരങ്ങൾ പ്രെസ്റ്റണിലെ ക്രോസ്‌ഗെയ്റ്റ് ചർച്ച് സെന്ററിലും കെയിംബ്രിഡ്ജ് റീജിയണിലെ മത്സരങ്ങൾ നോറിച്ച് ഹെതേർസെറ്റ് അക്കാദമിയിലുമാണ് നടക്കുക. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റീജിയണൽ കോർഡിനേറ്റർമാർ അറിയിച്ചു.

മത്സരങ്ങൾ എല്ലാ റീജിയണുകളിലും ഏകീകൃതമായ രീതിയിൽ നടക്കുന്നതിനായി നിയമാവലിയും വിഷയങ്ങളും ക്രമബദ്ധമായി തയ്യാറാക്കിയിട്ടുണ്ട്. രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച രൂപതാകേന്ദ്രത്തിന്റെ നിർദേശങ്ങൾ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റ് ഇതിനകം തന്നെ എല്ലാ റീജിയണുകളിലും കൈമാറിയിട്ടുണ്ട്. കലോൽസവ രജിസ്ട്രേഷനുകൾക്കായി ബൈബിൾ അപ്പസ്റ്റോലേറ്റ് നൽകിയിരിക്കുന്ന ഔദ്യോഗിക രജിസ്ട്രേഷൻ ഫോം മാത്രമേ ഉപയോഗിക്കാവൂ.

എല്ലാ റീജിയണുകളിലെയും മത്സരങ്ങൾ ഒക്ടോബർ 25-നകം പൂർത്തിയാകും. ഓരോ റീജിയണിൽ നിന്നും രൂപതാതല മത്സരത്തിന് യോഗ്യത നേടിയവരുടെ പേരുകൾ ഒക്ടോബർ 27-നകം റീജിയണൽ കലോൽസവ കോർഡിനേറ്റർമാർ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് വിഭാഗത്തിലും റീജിയണൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്കാണ് നവംബർ 15-ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ നടക്കുന്ന രൂപതാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

മുതിർന്നവർക്കായുള്ള ഉപന്യാസ മത്സരം ഈ വർഷം മുതൽ റീജിയണൽ തലത്തിൽ വിജയിക്കുന്നവർക്ക് മാത്രമാണ് രൂപതാതല മത്സരങ്ങളിലേക്ക് പ്രവേശനം ലഭിക്കുക. തപാൽ വഴി സമർപ്പിക്കുന്ന ഉപന്യാസ മത്സരങ്ങൾ ഈ വർഷം ഉണ്ടാകില്ല.

എപ്പാർക്കി തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 4-നകം പൂർത്തിയാക്കണം. ഷോർട്ട് ഫിലിം ഒക്ടോബർ 12 രാത്രി 12 മണിയ്ക്ക് മുൻപായി സമർപ്പിച്ചിരിക്കണം.

നിയമാവലിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി ഈ വർഷം മുതൽ FAQ പേജ് ബൈബിൾ കലോൽസവ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:

https://smegbbiblekalotsavam.com/?page_id=1778

 

ജിമ്മി ജോസഫ്

ടാൻസാനിയ : ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതത്തിൻ്റെ നെറുകയിൽ പാദമൂന്നിയ ആദ്യ യുകെ മലയാളിയായി ഗ്ലാസ്ഗോയിലെ അലീന ആൻ്റണി. അലീന സ്കോട്ലാൻഡിലെ ഡൻഡി യൂനിവേഴ്സിറ്റിയിലെ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. ആഫ്രിക്കയിലെ ടാൻസാനിയായിൽ മൂന്നു മാസത്തെ മെഡിക്കൽ പരിശീലിനത്തിന് ഡൻസി യൂണിവേഴ്സിറ്റിയിൽ നിന്നും പോയ 25 വിദ്യാർത്ഥികളിൽ ഒരാളാണ് അലീന. തങ്ങൾ ജോലി ചെയ്ത ആശുപത്രിയുടെ ശോചനീയാവസ്ഥ കണ്ട് മനമുരുകി , അവിടുത്തെ അശരണരായ രോഗികൾക്കുവേണ്ടി, ഹോസ്പിറ്റലിനു വേണ്ടി സാമ്പത്തികമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടിയാണ് അലീനയും സുഹൃത്തുക്കളും അതിസാഹസികമായ ഈ ഉദ്യമത്തിന് തുനിഞ്ഞത്. അലീനയുടെ നേത്രത്വത്തിൽ 12 പേരടങ്ങുന്ന സംഘമാണ് ആദ്യം ഇതിനായി തയ്യാറെടുത്തത് പിന്നിടത് 8 പേരായി ചുരുങ്ങി , ദൗത്യം പൂർത്തിയാക്കിയത് വെറും 3 പേർ.
ഒട്ടേറെ പ്രതിസന്ധികളെയും, ദുർഘട സാഹചര്യങ്ങളെയും അതിജീവിച്ചാണ് അലീനയും സംഘവും കിലി മഞ്ചാരോ കൊടുമുടിയുടെ നെറുകയിലെത്തിയത് . പർവ്വതമുകളിൽ ഓക്സിജൻ്റെ കുറവും, അന്തരീക്ഷ ഊഷ്മാവ് -20 °C യിലും കുറവുമായിരുന്നു. ഇവയെല്ലാം തരണം ചെയ്യാനുള്ള മുൻകരുതൽ ഇവർ എടുത്തിരുന്നു കൂടാതെ ആഴ്ചകൾക്കു മുൻപേ ആവശ്യമായ പ്രതിരോധ മരുന്നുകളും പ്രത്യേക ഭക്ഷണ ക്രമീകരണങ്ങളും നടത്തി. 6 ദിനരാത്രങ്ങൾ കൊണ്ട് സമുദ്രനിരപ്പിൽ നിന്നും 5895 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലെത്തുന്ന രീതിയിലാണ് പർവ്വതാരോഹണം ക്രമീകരിച്ചത് എന്നാൽ അലീതയും സംഘവും വെറും 4 ദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കി.

കലാകേരളം ഗ്ലാസ്ഗോയുടെ പ്രഥമ പ്രസിഡൻ്റും, ഗ്ലാസ്ഗോ മലയാളി കുടിയേറ്റ ചരിത്രത്തിനു തനതായ സംഭാവനകൾ നല്കിയ തൃശ്ശൂർ, ചാലക്കുടി സ്വദേശി ആൻ്റണി ജോസഫിൻ്റെയും – സിനിയുടെയും ഇളയ മകളാണ് അലീന. സഹോദരൻ ആൽബർട്ട് ആൻ്റണി വാർത്തകളിൽ നിറഞ്ഞു നിലക്കുന്ന, നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സ്കോട്ലാൻഡ് ബോക്സിംങ് ചാമ്പ്യനാണ്.

അലീനയ്ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്ന ,ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടു നില്ക്കുന്ന ഈ കുടുംബത്തിനും അലീനയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

RECENT POSTS
Copyright © . All rights reserved