Latest News

ഐ ഒ സി ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓണാഘോഷം
പ്രൗഢഗംഭീരമായി. സെപ്റ്റംബർ 13 – ന് ഇപ്സ്വിച്ചിലെ നോർവിച്ച് റോഡിലുള്ള സെന്റ് മേരീസ് മഗ്‌ദലാൻ ചർച്ച് ഹാളിൽ ഉച്ചയ്ക്ക് 12 മണിയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി.

യൂണിറ്റിലെ കർമ്മനിരതരായ അംഗങ്ങങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ സ്റ്റേജും, പൂക്കളവും അടങ്ങുന്ന മനോഹരമായി അലങ്കരിച്ച ഹാളിലേക്ക് ചെണ്ടമേളങ്ങളുടെയും,താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ ആനയിച്ചു. മാവേലിയോടൊപ്പം ഐ ഒ സി നാഷണൽ പ്രസിഡന്റ്‌ (കേരള ചാപ്റ്റർ )ശ്രീ സുജു കെ ഡാനിയേൽ അടക്കമുള്ള നിരവധി നാഷണൽ നേതാക്കൾ സന്നിഹിതരായിരുന്നു.

മാവേലിയെ സ്റ്റേജിലേക്ക് ആനയിച്ച ശേഷം, ഇപ്സ്വിച്ച് യൂണിറ്റ് മുൻ പ്രസിഡന്റ്റും നാഷണൽ കമ്മിറ്റി അംഗവുമായ ശ്രീ കെ ജി.ജയരാജ്‌ ഐ ഒ സി ഓണാഘോഷത്തെ കുറിച്ചും ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ പ്രാധാന്യത്തെ കുറിച്ചും ആമുഖമായി സംസാരിച്ചു.

തുടർന്നു റീജിയൺ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ സെക്രട്ടറി അഡ്വക്കേറ്റ് സി. പി .സൈജേഷ് സ്വാഗതമരുളി.

അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ഐ ഒ സി യു കെ നാഷണൽ പ്രസിഡന്റ് (കേരള ചാപ്റ്റർ)ശ്രീ സുജു . കെ.ഡാനിയേൽ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടർന്നു ലക്ഷണമൊത്ത മാവേലിയായി വേഷമിട്ട, ഭാരവാഹികളിലൊരാളായ ജിനീഷ് ലൂക്കാ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

സാംസ്കാരിക സമ്മേളനത്തിനും ശേഷമുള്ള മിഴിവാർന്ന തിരുവാതിരയ്ക്കും ശേഷം ഇപ്സ്വിച്ച് റീജിയൺ സ്ഥാപക പ്രസിഡന്റ് ശ്രീ ജയരാജിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യ 200 ഓളം ആളുകൾ അസ്വദിച്ചു. തുടർന്നു യൂണിറ്റിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ഓണാഘോഷത്തിന് കൊഴുപ്പേകി.

പ്രസ്‌ഥാനത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ഫണ്ട്‌ രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ റാഫിൾ വിൽപ്പനയും നറുക്കെടുപ്പും പ്രസ്ഥാനത്തോടുള്ള അംഗങ്ങളുടെ ആത്മാർത്ഥത വിളിച്ചോതുന്നതായിരുന്നു. യോഗത്തിന്റെ മുഖ്യാഥിതിയായി പങ്കെടുത്ത യുക്മാ നാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് ഐബി സെബാസ്റ്റ്യൻ ഏവർക്കും ഓണസന്ദേശം നൽകി.

കാസർകോട് ചെറുവത്തൂരിൽ 16-കാരനെ പ്രകൃതിവിരുദ്ധമായി ഉപയോഗിച്ച കേസിൽ രാഷ്ട്രീയ നേതാവിനെയും ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി 14 പേർക്കെതിരെ കേസ്. ഇവരിൽ എട്ടുപേരെ പൊലീസ് പിടികൂടി. ശേഷിക്കുന്ന പ്രതികളെ പിടികൂടാൻ വിവിധ സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.

പ്രതികളിൽ വിദ്യാഭ്യാസവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനും, ആർപിഎഫ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രവർത്തകനും ഉൾപ്പെടുന്നു. 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് പൊലീസിൽ നൽകിയ പരാതിയിലൂടെയാണ് സംഭവം പുറത്തുവന്നത്. കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരങ്ങൾ വെളിപ്പെട്ടത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാൽ, ചന്തേര സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓരോ സംഘത്തിനും രണ്ട് വീതം പ്രതികളെ പിടികൂടാനുള്ള ചുമതല നൽകിയിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടാൻ പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ലണ്ടനില്‍ സ്വീകരിച്ച “വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ” പുരസ്‌കാരത്തെ ചുറ്റിപ്പറ്റി കടുത്ത വിവാദം. സര്‍ക്കാര്‍ അനുമതിയോടെ നഗരസഭയുടെ ഫണ്ടില്‍ നിന്നാണ് ആര്യയുടെ യാത്രയ്ക്കും ചെലവുകള്‍ക്കും അനുമതി ലഭിച്ചത്. എന്നാല്‍, പുരസ്‌കാരചടങ്ങ് യഥാര്‍ത്ഥ ബ്രിട്ടീഷ് പാര്‍ലമെന്റിലല്ല, ഹൗസ് ഓഫ് കോമണ്‍സിലെ വാടക ഹാളിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.

സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ നിറച്ചപ്പോള്‍, എതിരാളികള്‍ പണം കൊടുത്താണ് അവാര്‍ഡ് വാങ്ങിയത് എന്നാരോപിച്ച് രംഗത്തെത്തി. ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ പോലും ‘ആര്യ രാജേന്ദ്രന്‍, സിപിഎം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, പുരസ്‌കാരം നല്‍കിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സംഘടന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുമായി ബന്ധമുള്ള സ്ഥാപനം ആണെന്നുമാണ് ആരോപണം.

നഗരത്തിലെ യാഥാര്‍ത്ഥ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച് മേയര്‍ തട്ടിക്കൂട്ടി ലഭിച്ച അവാര്‍ഡ് വാങ്ങാനാണ് വിദേശയാത്ര നടത്തിയിരിക്കുന്നത് എന്ന് ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സീഡ് ബോള്‍ ക്യാമ്പെയ്ൻ പ്രവര്‍ത്തനത്തിന് നല്‍കിയ പുരസ്‌കാരം സ്വീകരിക്കാനായിരുന്നു യാത്രാനുമതി. എന്നാല്‍, നഗരത്തിലെ മാലിന്യ നിയന്ത്രണ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോഴാണ് മേയര്‍ ഇത്തരം അവാർഡ് നേടിയതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത് .

കാത്തോലിക് സിറോ-മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, കമ്മീഷൻ ഫോർ ഇവാഞ്ചലൈസേഷൻ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 20-ാം തീയതി ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് സംഗമം. ഔർ ലേഡി ഓഫ് ദി റോസറി ആൻഡ് സെന്റ് തെരേസ് ഓഫ് ലിസിയു ചർച്ച് ആണ് കൺവെൻഷൻ വേദി.

ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ കൺവെൻഷൻ നയിക്കുന്നത് ഫാ. ഷിനോജ് കലാരിക്കൽ ആണ് . ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയ എസ്എച്ച് അടക്കമുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോ മൂലേച്ചേരി വി സി (07796290284), ലിജോ ജോർജ് (07717316176), ജെസ്സി ജോസഫ് (07360093536) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാറിനെ ഹൈക്കോടതി വെറുതെവിട്ടു. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസന്‍ നാടാർ നല്‍കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മുന്‍പത്തെ ശിക്ഷാ നടപടി റദ്ദാക്കിയത്.

1999 ഫെബ്രുവരി 27-ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നായിരുന്നു പരാതി. ഔദ്യോഗിക ആവശ്യത്തിനായി വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു കേസ്. 2002-ല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും രംഗത്തെത്തിയത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ ജില്ലാ കോടതിയും ശിക്ഷ വിധിച്ചിരുന്നെങ്കിലും, ഹൈക്കോടതി ഇന്ന് അത് റദ്ദാക്കി.

തിരുവനന്തപുരം: ലൈംഗികാരോപണങ്ങളില്‍ പെട്ട് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ശക്തമായി എതിർത്തിരുന്നെങ്കിലും, രാഹുല്‍ സഭയില്‍ ഹാജരായി മാധ്യമങ്ങളെയും കണ്ടു. പാര്‍ട്ടിയോടുള്ള വിധേയത്വം തുടരുകയാണെന്നും നേതൃത്വത്തെ ധിക്കരിക്കാനല്ലെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിക്കുള്ളിലെ ശക്തമായ ഭിന്നതകള്‍ക്കു വഴിവച്ചിരിക്കുകയാണ്.

രാഹുല്‍ സഭയിലെത്തിയത് സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. പാലക്കാട് മണ്ഡലത്തിലെ അണികളെ കാണാനും തുടര്‍ നടപടികള്‍ ആരംഭിക്കാനും അദ്ദേഹത്തിന്റെ പക്ഷം തയ്യാറെടുപ്പിലാണ്. എന്നാല്‍, രാഹുലിന്റെ സാന്നിധ്യം സഭയിലെ ചര്‍ച്ചകളുടെ ഫോക്കസ് നഷ്ടപ്പെടുത്തുമെന്ന ആശങ്കയാണ് പ്രതിപക്ഷ നേതൃത്വത്തിനുള്ളത്. ആരോഗ്യവകുപ്പിലെ ആരോപണങ്ങളും പൊലീസ് അതിക്രമങ്ങളും ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ത്താനിരിക്കുന്ന വിഷയങ്ങളുടെ പശ്ചാത്തലത്തില്‍, രാഹുലിന്റെ പ്രശ്നം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, സംഘടനാപരമായി ഇതിനകം നടപടികള്‍ എടുത്തുകഴിഞ്ഞിട്ടുള്ളതിനാല്‍ വീണ്ടും ശിക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് മറ്റൊരു വിഭാഗം നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ കരുത്താര്‍ജിച്ച പ്രതിപക്ഷ നേതാവിനെ ദുര്‍ബലപ്പെടുത്താനായി രാഹുലിന്റെ വിഷയം ഉപയോഗപ്പെടുത്തപ്പെടുന്നതായും ആരോപണമുണ്ട്. ആദ്യഘട്ടത്തില്‍ രാഹുലിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച പലരും ഇപ്പോള്‍ മൗനം പാലിക്കുന്ന സാഹചര്യത്തില്‍, സംഭവ വികാസങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്.

സോഷ്യൽ മീഡിയയിൽ പുതിയൊരു എഐ ട്രെൻഡാണ് ഇപ്പോൾ തരംഗമാകുന്നത്. 90കളിൽ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലിൽ പെൺകുട്ടികൾ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ആളുകൾ പങ്കുവയ്ക്കുന്നത്. ഗൂഗിൾ ജെമിനിയിലെ Nano Banana tool ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നത്. ChatGPT പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും കിട്ടുന്ന prompts ഉപയോഗിച്ചാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്.

ഈ ചിത്രങ്ങൾ തയ്യാറാക്കാൻ ആദ്യം Google Gemini തുറന്ന് ലോഗിൻ ചെയ്യണം. അവിടെ കാണുന്ന വാഴപ്പഴത്തിന്റെ ഐക്കണിൽ ക്ലിക്ക് ചെയ്ത് വ്യക്തമായൊരു സെൽഫിയോ ചിത്രമോ അപ്‌ലോഡ് ചെയ്താൽ മതി. തുടർന്ന് താഴെ പറയുന്ന commands നൽകുക:

1. Create a retro vintage grainy but bright image of the reference photo but draped in a perfect black party wear saree pinteresty aesthetic retro saree…
2. Create a retro, vintage-inspired image – grainy yet bright – based on the reference picture. The girl should be draped in a perfect off-white cotton saree with red polka dots on it…
3.Convert, 4k HD realistic, A stunning portrait of a young Indian woman…

ദമ്പതികളുടെ ചിത്രങ്ങൾ തയ്യാറാക്കാനും ഇത്തരം prompts തന്നെ ഉപയോഗിക്കാം. ഉദാഹരണത്തിന്:

1. Create a retro, vintage-inspired image grainy yet bright – based on the reference picture. The girl should be draped in a perfect black cotton saree… the guy should be wearing a blue short kurta with white chinos…
2. Create a retro, vintage-inspired image – grainy yet bright – based on the reference picture. The girl should be draped in a perfect red, Pinterest-style aesthetic retro saree, and the guy should be wearing a white kurta…

ഇത്തരത്തിലുള്ള നിരവധി ready-made prompts ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി, ഓരോരുത്തർക്കും സ്വന്തം സ്റ്റൈലിലുള്ള സാരി ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും.

പാലക്കാട് സ്വദേശിനിയായ 15 കാരിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ കൊല്ലം സ്വദേശി ബിബിൻ എന്ന ടാറ്റൂ ആർട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌നാപ്ചാറ്റ് വഴി പരിചയം സ്ഥാപിച്ചാണ് പ്രതി ചിത്രങ്ങൾ കൈപ്പറ്റിയത്. പെൺകുട്ടിയും പ്രതിയും ഒരിക്കലും നേരിൽ കണ്ടിട്ടില്ലെന്നാണ് വിവരം.

ചിത്രങ്ങൾ സ്വന്തമാക്കിയ ശേഷം പ്രതി അത് മറ്റുള്ളവർക്ക് കൈമാറി പണം സമ്പാദിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ എറണാകുളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നേരത്തേ തേഞ്ഞിപാലത്തും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ഇരകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

മനോജ് ജോസഫ്

നാടൻ സദ്യയും, നാടൻ മേളങ്ങളും, നാട്യ വിസ്‌മയങ്ങളുമൊരുക്കി വെസ്റ്റ് ഡെർബിയിലെ കാർഡിനൽ ഹീനൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ വൻ ജനസഞ്ചയമാണ് പങ്കെടുത്തത്.

സെപ്റ്റംബർ 13-ന് രാവിലെ 9 മണിക്ക് ലിമ കുടുംബാംഗങ്ങൾ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കുട്ടികളും മുതിർന്നവരും പങ്കെടുത്ത കായിക മത്സരങ്ങൾ നടന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം ഓണാഘോഷത്തിന് ആവേശം പകർന്നു. ഓണാഘോഷ പരിപാടികൾ രാത്രി 11.30 വരെ നീണ്ടുനിന്നു.

പരിപാടികളിൽ പങ്കെടുത്തവർ കേരളത്തിന്റെ തനത് വസ്ത്രങ്ങൾ അണിഞ്ഞെത്തി. ഓണക്കോടിയുടെ നിറവും ഓണപ്പൂക്കളുടെ മണവും മനസ്സിൽ ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു.

ലിവർപൂളിലെ വിഡ്‌നെസിലുള്ള ഗോൾഡ് മൈൻ റെസ്റ്റോറന്റ് ഒരുക്കിയ ഇരുപത്തിയാറു വിഭവങ്ങളുള്ള വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു.

കേരളീയ വേഷമണിഞ്ഞു താലപ്പൊലികളേന്തിയ മലയാളി മങ്കമാരുടെ അകമ്പടിയോടെ മാവേലി തമ്പുരാനെയും വിശിഷ്ടാതിഥിയെയും വേദിയിലേക്ക് ആനയിച്ചു. തുടർന്ന് ലിമയിലെ സുന്ദരികളായ യുവതികൾ അവതരിപ്പിച്ച തിരുവാതിര അരങ്ങേറി.

ലിമ പ്രസിഡന്റ് സോജൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സെക്രെട്ടറി ആതിര ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സോജൻ തോമസ് അധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയായ ആർ‌സി‌എൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യനും പ്രശസ്ത സിനിമാതാരം നേഹ സക്സേനയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദേശത്തുപോലും ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണം ആഘോഷിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്ന് നേഹ സക്സേന പറഞ്ഞു. ഇരുപത്തിയഞ്ചു വർഷമായി മലയാളി സമൂഹത്തിന് ലിമ നൽകിയ സംഭാവനകളെ ബിജോയ് സെബാസ്റ്റ്യൻ പ്രശംസിച്ചു.

തുടർന്ന് യുക്മ വള്ളംകളി മത്സരത്തിലും, യുക്മ നോർത്ത് വെസ്റ്റ്, ദേശീയ കായിക മത്സരങ്ങളിലും വിജയം നേടിയ ലിവർപൂളിലെ മലയാളി ചുണക്കുട്ടികളെയും ജിസിഎസ്‌സി, എ-ലെവൽ പരീക്ഷകളിൽ മികച്ച വിജയം നേടിയ ലിമ കുടുംബത്തിലെ കുട്ടികളെയും മൊമന്റോ നൽകി ആദരിച്ചു.

ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘Face of LIMA’ മത്സരത്തിൽ ‘മലയാളി
മങ്കയായി സനുജയും കേരള ശ്രീമാനായി അരുണും തിരഞ്ഞെടുക്കപ്പെട്ടു.

വൈവിധ്യമാർന്ന കലാപരിപാടികളാണ് ലിമയുടെ ‘ദേ മാവേലി 2025’ ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. കേരളത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന നൃത്തങ്ങളും ഗാനങ്ങളും സ്കിറ്റുകളും ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ ഒരു ഫാമിലി എന്റർടെയ്ൻമെന്റ് കോമഡി സ്കിറ്റും ശ്രദ്ധേയമായി.

ലിമ അംഗങ്ങളുടെ കൂട്ടായ പരിശ്രമവും കഠിനാധ്വാനവുമാണ് ഇത്തവണത്തെ ഓണാഘോഷം ഇത്രയും വിജയകരമാക്കിയത്. ഓരോ മലയാളിയുടെയും മനസ്സിൽ അവിസ്മരണീയമായ ഒരനുഭവമായി ഈ ഓണാഘോഷം മാറി.

കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്.

വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം. വിമാനം അൽപ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവം അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ അബുദബിയിലേക്ക് കൊണ്ടുപോകും. പക്ഷിയിടിച്ചതിനെതുടര്‍ന്ന് വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ട്. ഇതിനാൽ ഈ വിമാനത്തിൽ യാത്ര പുനരാരംഭിക്കാനാകില്ല. ഇതിനാലാണ് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷിയിടിച്ചത്.

RECENT POSTS
Copyright © . All rights reserved