Latest News

റോമി കുര്യാക്കോസ്

പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ വേനലവധിക്കാലത്ത് യു കെയിലെ വിദ്യാർത്ഥികൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ഒരു ചുവട് വെയ്പ്പ് എന്ന നൂതന ആശയമാണ് ഈ വലിയ പദ്ധതിയുടെ അടിസ്ഥാനം.

തിങ്കളാഴ്ച പീറ്റർബൊറോയിലെ സെന്റ് മേരീസ്‌ എഡ്യൂക്കേഷണൽ അക്കാദമി ഹാളിൽ വച്ച് നടന്ന ആദ്യ ക്ലാസ്സ് കെ പി സി സി ജനറൽ സെക്രട്ടറിയും കെ പി സി സിയുടെ പബ്ലിക്കഷൻ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ്സ്‌ മുതൽ എ ലെവൽ വരെയുള്ള 21 വിദ്യാർത്ഥികൾ ആദ്യ ദിന ക്ലാസിൽ പങ്കെടുത്തു. ദീപിക ഡൽഹി ബ്യൂറോ ചീഫ് & നാഷണൽ അഫേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യു കെയിലെ പ്രമുഖ മലയാളി സാഹിത്യകാരനും ലോക റെക്കോർഡ് ജേതാവുമായ കാരൂർ സോമൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ട്രഷറർ ദിനു എബ്രഹാം കൃതജ്ഞത അർപ്പിച്ചു. ചടങ്ങുകൾക്ക് സിബി അറയ്ക്കൽ, അനൂജ് മാത്യൂ തോമസ്, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.

സെന്റ. മേരീസ്‌ എഡ്യൂക്കേഷണൽ അക്കാദമി ഡയറക്ടർ സോജു തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മലയാള ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ മുതൽ അക്ഷരമാല പൂർണ്ണമായും ശാസ്ത്രീയമായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.

മൂന്നാം ക്ലാസ്സ് മുതൽ എ ലെവൽ വരെയുള്ള മലയാളം പഠിക്കാൻ തല്പരരായ വിദ്യാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടും. പത്തു ദിന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ പിന്നീട് പ്രത്യേകമായി ഒരുക്കുന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

 

രാജാക്കാട് തിങ്കള്‍ക്കാട്ടില്‍ അഞ്ചുവയസ്സുകാരിയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അതിഥിത്തൊഴിലാളികളുടെ മകളായ കല്പന എന്ന കുലു ആണ് മരിച്ചത്. അസം സ്വദേശിയായ മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ ഇരുത്തിയശേഷം കൃഷിയിടത്തിലേക്ക് ജോലിക്ക് പോയതായിരുന്നു. കുട്ടിയെ ഉടന്‍ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെ തോട്ടം മുതലാളിയുടെ കാറിലായിരുന്നു ഇവർ ജോലിസ്ഥലത്തെത്തിയത്. കുട്ടിയ വാഹനത്തില്‍ ഇരുത്തിയ ശേഷം കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കള്‍ ഉച്ചയ്ക്ക് ശേഷമാണ് ജോലികഴിഞ്ഞ് തിരികെയെത്തിയത്. ആ സമയത്ത് കല്പനയെ വാഹനത്തിനുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ഇതേ വാഹനത്തില്‍ കുട്ടിയെ രാജാക്കാട്ടെ ആശുപത്രിയിലെത്തിച്ചു.

വാഹനത്തിന്റെ വിന്‍ഡോകള്‍ അടച്ചിരുന്നോ എന്നതു സംബന്ധിച്ച് വിവരമില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. അതേസമയം, ശക്തമായ പനിയെത്തുടര്‍ന്ന് കുട്ടിക്ക് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം മരുന്ന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കും. ഉടുമ്പന്‍ചോല പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. അവസാന നിമിഷം വരെ ആവേശ പൂരിതമായ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

കളിയുടെ അവസാന ദിവസം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അറ്റ്കിന്‍സണിനെ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇരുടീമുകളും രണ്ടുവീതം മത്സരം ജയിച്ചതോടെ പരമ്പര സമനിലയിലായി.

പരിക്കേറ്റ വോക്സ് ബാറ്റിങിന് ഇറങ്ങുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ നിര്‍ണായക സമയത്ത് കൈയില്‍ പ്ലാസ്റ്റര്‍ കെട്ടിവെച്ച് വോക്സ് കളിക്കളത്തില്‍ ഇറങ്ങിയത് കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍ ഒരു പന്ത് പോലും വോക്സിന് നേരിടേണ്ടി വന്നില്ല. അതിന് മുന്‍പ് അറ്റ്കിന്‍സണിനെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇന്ത്യയ്ക്ക് വിജയം ഒരുക്കുകയായിരുന്നു.

374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിവസം ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സുമായാണ് കളിക്കളം വിട്ടത്. സെഞ്ച്വറി നേടിയ ജോ റൂട്ടും 98 പന്തുകള്‍ നേരിട്ട് 111 റണ്‍സെടുത്ത ഹാരി ബ്രൂക്കും അര്‍ധ സെഞ്ചറി നേടിയ ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം തുടങ്ങിയത്. ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ പുറത്തായി. താരം 54 റണ്‍സെടുത്തു. സ്‌കോര്‍ 82 ല്‍ എത്തിയപ്പോഴാണ് ഡക്കറ്റ് പുറത്തായി. പ്രസിദ്ധ് കൃഷ്ണയാണ് ഡക്കറ്റിനെ പുറത്താക്കിയത്.

സ്‌കോര്‍ 106 ല്‍ എത്തിയതിനു പിന്നാലെ മുഹമ്മദ് സിറാജ് ക്യാപ്റ്റന്‍ ഒലി പോപ്പിനെ ഔട്ടാക്കി ഇംഗ്ലണ്ടിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. താരം 27 റണ്‍സുമായി മടങ്ങി. പിന്നാലെ ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍, ജോ റൂട്ട് എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. പിന്നീട് വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.

ഇന്ത്യ 374 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സെടുത്ത് ഓള്‍ ഔട്ടായിരുന്നു. സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

164 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ രണ്ട് സിക്സുകളും 14 ഫോറുകളും ഉള്‍പ്പടെ 118 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ (53), ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53) എന്നിവര്‍ അര്‍ധ സെഞ്ചറികള്‍ നേടി.

മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. നായക, വില്ലൻവേഷങ്ങളിൽ തിളങ്ങിയ ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം.

മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. ‘മണിത്താലി’, ‘ഗാനം’, ‘ഹിമം’, ‘ചൈനാ ടൗൺ’, ‘ചിത്രം’, കോരിത്തരിച്ച നാൾ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളിൽ ചിലത്. ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടർന്ന് ഏഴ്‌ സിനിമകളിൽ പിതാവും മകനും ഒന്നിച്ചു. ‘ജനഗണമന’യാണ് അവസാന ചിത്രം.

ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്‌ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽനിന്ന‌്‌ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. എംഎ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് 1981-ൽ പ്രേമഗീതങ്ങളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇരുപത്തഞ്ചോളം സിനിമകളിൽ നായകനായി. ഒട്ടേറെ ചിത്രങ്ങളിൽ വില്ലനും. ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.

1989-ൽ നസീറിന്റെ മരണശേഷവും അഭിനയം തുടർന്നെങ്കിലും വേഷങ്ങളിൽ ആവർത്തനവിരസതയുണ്ടായപ്പോൾ സിനിമാരംഗം വിട്ടു. പിന്നീട് ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ മാനേജരായി. അതിനുശേഷമാണ് സീരിയലിൽ അഭിനയിച്ചതും വീണ്ടും സിനിമയിലെത്തുന്നതും.

പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കൾ: അജിത്ഖാൻ(ദുബായ്), ഷമീർഖാൻ. മരുമകൾ: ഹന(കൊല്ലം). സഹോദരങ്ങൾ: ലൈല, റസിയ, റീത്ത. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പാളയം ജുമാമസ്ജിദിലേക്ക്‌ എത്തിക്കും. തുടർന്ന് അഞ്ചുമണിയോടെ കബറടക്കം.

ആലപ്പുഴയിലെ ജൈനമ്മയുടെ തിരോധനവുമായി ബന്ധപ്പെട്ട് ചേർത്തല പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സെബാസ്റ്റ്യന്റെ വീട്ടു വളപ്പിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനയിൽ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വീടിന്‍റെ തറയിളക്കിയും പരിശോധിക്കുമെന്നാണ് സൂചന.

ആദ്യഘട്ടത്തിൽ വീടിന്റെ പിറകിലുള്ള ശൗചാലയത്തിലേക്കായിരുന്നു കെഡാവർ നായ ഓടിക്കയറിയത്. ശേഷം പറമ്പിലുള്ള കുളത്തിനരികിലേക്ക് വരികയായിരുന്നു. ഇതോടെ കുളത്തിൽ മൃതദേഹം തള്ളിയെന്ന സംശയത്തിലാണ് കുളം വറ്റിച്ചുള്ള പരിശോധന നടത്തിയത്. വെള്ളം പൂർണമായും വറ്റിച്ച് ചെളി ജെസിബി ഉപയോഗിച്ച് മാറ്റിയുള്ള പരിശോധനയിലാണ് സ്ത്രീൾ ഉപയോഗിക്കുന്ന ബാഗും കൊന്ത പോലെയുള്ള വസ്തുവും വസ്ത്ര ഭാഗങ്ങളും കണ്ടെത്തിയത്. മണ്ണിൽ മനുഷ്യ ശരീരഭാഗങ്ങളുണ്ടോ എന്നും കെഡാവർ നായകളെ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. വസ്ത്രങ്ങൾ ആരുടേതാണെന്നത് വ്യക്തമല്ല. ഇത് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.

2.15 ഏക്കർ വരുന്ന പറമ്പ് കാടുമൂടിക്കിടക്കുന്ന നിലയിലാണ്. ഇതിൽ ഒന്നിലധികം കുളങ്ങളുമുണ്ട്. ആഫ്രിക്കൻ മുഷിയടക്കമുള്ള മത്സ്യങ്ങളും കുളത്തിലുണ്ട്. മൃതദേഹങ്ങൾ കുളത്തിൽ തള്ളിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടാൻ ഇതും കാരണമായി. ലൈറ്റുകളടക്കം എത്തിച്ച് പരിശോധന രാത്രിയിലും തുടരും. സെബാസ്റ്റ്യന്‍റെ വീടിന്‍റെ തറയിളക്കിയും പരിശോധന നടത്തുമെന്നാണ് സൂചന.

കെഡാവർ നായ പോകുന്ന സ്ഥലങ്ങളിലൊക്കെ ജെസിബി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പരിശോധന വൈകുന്നേരവും തുടർന്നു കൊണ്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിക്കുന്നില്ലെന്നാണ് വിവരം.

രാവിലെ പറമ്പിൽ നടത്തിയ പരിശോധനയിൽ ആറ് കഷണം അസ്ഥികൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അസ്ഥിഭാഗങ്ങൾ കിട്ടയ സ്ഥലത്തുനിന്ന് അമ്പതോളം മീറ്റർ മാറിയാണ് ഇന്ന് അസ്ഥികൾ ലഭിച്ചത്. ഇവ രണ്ടു ഒരാളുടേത് തന്നെയാണോ എന്നത് ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത സാന്ദ്രാ തോമസ്സിന്റെ പത്രിക തള്ളി. പ്രസിഡണ്ട്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. പത്രിക തള്ളിയതിനെച്ചൊല്ലി വരണാധികാരിയും സാന്ദ്രയും തമ്മില്‍ വാക്കേറ്റം നടന്നു.

ഒമ്പത് സിനിമകള്‍ നിര്‍മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴുസിനിമകളും സ്വന്തം ബാനറില്‍ രണ്ടുസിനിമകളും നിര്‍മിച്ചെന്നും സാന്ദ്ര വരണാധികാരിക്ക് മുമ്പില്‍ വ്യക്തമാക്കി. നിര്‍മാതാവ് എന്ന നിലയില്‍ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. എതിര്‍പ്പ് ഉന്നയിച്ചതോടെ സാന്ദ്രയ്ക്ക് കോടതിയെ സമീപിക്കാം എന്ന് വരണാധികാരി വ്യക്തമാക്കി. അതിനിടയില്‍ നിര്‍മാതാവ് സുരേഷ് കുമാറും സാന്ദ്രാ തോമസ്സും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായി.

തിരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വിനി ഫ്രഡിന്റെ അത്ഭുതകുളം സ്ഥിതി ചെയ്യുന്ന ഹോളി വെൽ തീർത്ഥാടനം ആഗസ്റ്റ് മാസം 17-ാം തീയതി ഞായറാഴ്ച 2.30 ന് നടത്തപ്പെടുന്നു. നോർത്ത് വെയിൽസിലെ വളരെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ഹോളിവെൽ. നിരവധി അത്ഭുതങ്ങളും രോഗശാന്തിയും നടക്കുന്ന പരിശുദ്ധ കുളം സന്ദർശിക്കാൻ ദിവസവും നിരവധി വിശ്വാസികൾ എത്തി ചേരുന്നു. 17 -ാം തീയതി ഞായറാഴ്ച 2.30ന് റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി ഹോളി വെൽ ചർച്ചിൽ മലയാളം കുർബാനയും തുടർന്ന് പരിശുദ്ധ കുളം സന്ദർശനവും നടത്തപ്പെടുന്നു. കുർബാനയിൽ റെക്സം രൂപതയിലെ മറ്റ് വൈദികരും പങ്കെടുക്കുന്നു.

വിശുദ്ധ വിനി ഫ്രഡ് ഏഴാം നൂറ്റാണ്ടിൽ വെയിൽസിൽ ജീവിച്ചിരുന്ന കന്യക ആയ ഒരു രക്തസാക്ഷിയാണ്. അക്കാലത്തെ പ്രധാനി ആയിരുന്ന ഹവാർഡൻ സ്വദ്ദേശി ആയ കരഡോഗ് വിനി ഫ്രഡിൽ ആകൃഷ്ടനായി അവളെ സ്വന്തമാക്കാൻ ശ്രമിച്ചു പക്ഷേ അദേഹത്തിന് വഴങ്ങാതിരുന്ന വിനി ഫ്രഡിനെ അദ്ദേഹം തന്റെ കൈയിൽ കരുതിയ വാളുയോഗിച്ച് അവളുടെ ശിരസ് ഛേദിച്ചു. ഈ സമയം തൊട്ട് അടുത്ത പള്ളിയിൽ ഉണ്ടായിരുന്ന അവളുടെ ബന്ധുവായ വി. ബ്രൂണോ അവളുടെ ശിരസ് എടുത്ത് ശരീരത്തിൽ വച്ചു ഉടൻ തന്നെ അവൾക്ക് ജീവൻ തിരിച്ചു കിട്ടി. ഈ അത്ഭുതം നടന്ന സ്ഥലത്ത് ഒരു നീരുറവ പൊട്ടി പുറപ്പെടുകയും അതിൽ നിന്ന് പുറപെട്ട ജലം ഇപ്പോഴുംഒഴുകി കുളത്തിൽ എത്തുന്നു. ഈ കുളത്തിൽ നിന്നുള്ള ജലം സ്പർശിച്ച നിരവധി ആളുകൾക്ക് രോഗശാന്തിയും അത്ഭുതങ്ങളും ഇപ്പോഴും തുടരുന്നു.

ഈ അത്ഭുതകുളം സന്ദർശിക്കുവാനും പരിശുദ്ധ കുർബാനയിൽ പങ്കു ചേരാനും ഏവരേയും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു കൊള്ളുന്നു. ഈ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 2.30 ന് ഹോളിവെല്ലിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരത്തിനായി വിളിക്കുക..

ഫാദർ ജോർജ് ആരെക്കുഴി സി. എം. ഐ – 07748561391.
ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ സി. എം. ഐ. – 07401441108.

കുർബാന നടക്കുന്ന പള്ളിയുടെ വിലാസം.
St. Winifred RC Church
15 Well Street.
Holywell CH87PL.

ഹോളിവെല്ലിന്റെ അഡ്രസ്

St. Winefrides Shrine
Greenfield Street
Holywell
CH8 7PN.

അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്.

എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല. ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ ആരോപിച്ചു.

മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും ത്യാഗരാജന്‍ പറഞ്ഞു.

ദേശീയപുരസ്കാരത്തിൽ ആടുജീവിതം തഴയപ്പെട്ടതിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസി. സാങ്കേതികമായ പിഴവുകൾ കാരണമാണ് ചിത്രത്തിന് അവാർഡ് ലഭിക്കാതിരുന്നത് എന്ന് പറഞ്ഞ ജൂറി ചെയർമാൻ അശുതോഷ് ഗോവാരിക്കർ മുമ്പ് ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞിരുന്നു എന്നും ബ്ലെസി കൂട്ടിച്ചേർത്തു.

‘ആടുജീവിതത്തിന് സാങ്കേതികമായ പല പിഴവുകളും കാരണമാണ് അവാര്‍ഡ് ലഭിക്കാതെ പോയത് എന്ന് പറഞ്ഞയാള്‍ ഞാന്‍ ഓസ്‌കാറിന്റെ ക്യാമ്പയിനായി ബോംബെയിലെത്തിയപ്പോള്‍ ചെയര്‍മാന്‍ എന്നെ ഫോണില്‍ വിളിച്ച് ലോറന്‍സ് ഓഫ് അറേബ്യക്ക് ശേഷം ഇത്രയധികം മനോഹരമായി ഡെസേര്‍ട്ട് ഷൂട്ട് ചെയ്യപ്പെട്ട ഒരു ചിത്രം കണ്ടിട്ടില്ല എന്നുപറഞ്ഞു. അടുത്ത ദിവസം നമുക്ക് ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാമെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാള്‍ ചെയര്‍മാനായപ്പോള്‍ മാറ്റി പറഞ്ഞതെങ്ങനെയാണ് എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി കാണും മുമ്പ് പറഞ്ഞത് തെറ്റാണെന്ന്’. അവാര്‍ഡ് ലഭിക്കാത്തെ പോയതില്‍ വിഷമമില്ലെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

ബിനോയ് എം. ജെ.

സാമ്പത്തിക പുരോഗതി ഉണ്ടാകുവാൻ വേണ്ടി നാം എന്ത് ചെയ്യണം ? പൗരന്മാർ ധാരാളം ജോലി ചെയ്തു തുടങ്ങിയാൽ സാമ്പത്തിക മണ്ഠലത്തിൽ തീർച്ചയായും ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാകും. അതേസമയം ജോലി ഒരു കഷ്ടപ്പാടായി നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ക്രേശിച്ചുള്ള ഈ സാമ്പത്തിക പുരോഗതി ആർക്കുവേണ്ടി? ലോക മാസകലം കർമ്മം ചെയ്യുന്നു. പക്ഷേ ആരും തന്നെ സംതൃപ്തരല്ല. എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്? സൂക്ഷ്മമായി പരിശോധിച്ചാൽ കർമ്മത്തോടുള്ള നമ്മുടെ സമീപനത്തിലാണ് തെറ്റ് പറ്റിയിരിക്കുന്നതെന്ന് കാണുവാൻ കഴിയും. കർമ്മം ചെയ്യുന്നത് എന്തിനുവേണ്ടി ? ജീവിക്കുവാൻ വേറെ മാർഗ്ഗമില്ലാത്തതിനാൽ നാം സ്വയം സമ്മർദ്ദം ചെലുത്തി കർമ്മം ചെയ്യുന്നു.

മുതലാളിത്ത വ്യവസ്ഥിതി ആണെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണെങ്കിലും കർമ്മം ചെയ്യപ്പെടുന്നത് മനസ്സില്ലാ മനസ്സോടെ ആണ്. ഇവിടെയാണ് പ്രശ്നങ്ങളുടെ എല്ലാം ബീജം കിടക്കുന്നത്. ആരുംതന്നെ കർമ്മം ആസ്വദിക്കുന്നില്ല. ആസ്വാദനത്തിന് വേണ്ടി കർമ്മം ചെയ്യപ്പെടുമ്പോൾ ഒരാൾ 24 മണിക്കൂറും കർമ്മനിരതനും സംതൃപ്തനും ആയി കാണപ്പെടുന്നു. അയാൾക്ക് കർമ്മത്തെക്കുറിച്ചോ അതിന്റെ പ്രതിഫലത്തെക്കുറിച്ചോ യാതൊരു പരാതിയും ഉണ്ടാവില്ല. ഒരുപക്ഷേ അയാൾക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്ന് പോലും അയാൾ ചിന്തിക്കുന്നു ഉണ്ടാവില്ല. അയാൾ നിഷ്കാമകർമ്മം ചെയ്യുന്നു !

നാം ഏതുതരം കർമ്മം ചെയ്താലും അതിനെ ആസ്വദിച്ചുകൊണ്ട് ചെയ്യുക എന്നൊരു വാദം ഇതിനോട്

അനുബന്ധിച്ച് പൊന്തി വരുന്നുണ്ട്. അത് ശരിയുമാണ്. എന്നാൽ കൃത്രിമമായ ഈ ആസ്വാദനം എത്രമാത്രം ഫലപ്രദമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത് തീർച്ചയായും ഒരു പരിധിവരെ ഫലപ്രദം തന്നെയാണ്. എന്നാൽ നാം അറിയാതെ തന്നെ കർമ്മത്തിൽ ലയിച്ചുചേരാൻ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കർമ്മത്തിന്റെ പ്രകൃതത്തിൽ തന്നെ മാറ്റം വരുത്തുക ! ഇന്ന് നാം കർമ്മം ചെയ്യുന്നത് ആന്തരികമോ ബാഹ്യമോ ആയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അപ്രകാരം മനസ്സ് സമ്മർദ്ദത്തിന് വഴങ്ങുമ്പോൾ മനുഷ്യന്റെ ബുദ്ധിശക്തി നിഷ്ക്രിയമായി ഭവിക്കുന്നു. അവിടെ മനുഷ്യൻ ഒരു വണ്ടിക്കാളയെ പോലെ പണിയെടുക്കുന്നു. അവിടെ കർമ്മം ആസ്വദിക്കപ്പെടുന്നില്ല. എന്നാൽ കൈ പ്രവർത്തിച്ചു തുടങ്ങുന്നതിന്

മുമ്പേതന്നെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങിയാൽ അടിമപ്പണിയെ വേരോടെ പിഴുതെറിയുവാൻ നമുക്ക് കഴിയും.

മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം അവന്റെ ആസ്വാദനം മുഴുവൻ ബുദ്ധിശക്തിയെ വിനിയോഗിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് കാണുവാൻ കഴിയും. നമ്മുടെ സംസ്കാരം തന്നെ ബുദ്ധിശക്തിയുടെ ഒരു ആവിഷ്കാരമാണ്. ബുദ്ധിയാകട്ടെ സ്വയം പ്രവർത്തിച്ചു കൊള്ളും. നിങ്ങൾ വെറുതെയിരിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ. മനസ്സ് വളരെ വേഗത്തിൽ പല കാര്യങ്ങളെയും വിശകലനം ചെയ്യുന്നതായി കാണുവാൻ സാധിക്കും. ഇനി അത് ഏത് കാര്യങ്ങളെയാണ് വിശകലനം ചെയ്യുന്നത് എന്ന് പരിശോധിക്കുക. അവിടെ തുടങ്ങട്ടെ

നിങ്ങളുടെ കർമ്മാനുഷ്ഠാനം. നിങ്ങളുടെ കർമ്മത്തിന്റെ അടിസ്ഥാനം നിങ്ങളുടെ ബുദ്ധിയാകട്ടെ. ബുദ്ധിശക്തിയുടെ നിറവിൽ നിങ്ങൾ സ്വയം മറന്നു കർമ്മം ചെയ്യുന്നു.

ബുദ്ധിയും (അറിവും) കർമ്മവും ഉരുകി ഒന്നായി ചേരേണ്ടിയിരിക്കുന്നു. ഒരു ഗവേഷകന്റെ ഉത്സാഹത്തോടെ വേണം നിങ്ങൾ കർമ്മം ചെയ്യുവാൻ. ഓരോ തവണ കർമ്മം ചെയ്യുമ്പോഴും അത് കൂടുതൽ ഫലപ്രദമായും ആയാസരഹിതമായും അർത്ഥവ്യത്തായും ചെയ്യുവാൻ പരിശ്രമിക്കുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും. അറിവിനെയും കർമ്മത്തെയും രണ്ടായി വേർതിരിച്ച് അവ വെവ്വേറെ ആൾക്കാരെ ഏൽപ്പിക്കുന്നത് ഒട്ടും തന്നെ ശാസ്ത്രീയമല്ല. ഇവിടെ ചിലർ സുഖിമാന്മാരായും മറ്റു ചിലർ

കഷ്ടപ്പെടുന്നവർ ആയും കാണപ്പെടുന്നു. ഇത് സമ്പത്ത് വ്യവസ്ഥയുടെ പുരോഗതിക്ക് ഒട്ടും തന്നെ ഗുണകരമല്ല. ഇന്ന് ലോകമാസകലം ബൗദ്ധികമായി ജോലി ചെയ്യുന്നവരും ( White Collar Jobs)ശാരീരികമായ ജോലി ചെയ്യുന്നവരും (Blue Collar Jobs) ആയി രണ്ടു വിഭാഗക്കാർ ഉണ്ട്. എന്തുകൊണ്ട് ബൗദ്ധികമായ ജോലി ചെയ്യുന്നവർക്ക് അല്പം ശാരീരിക ജോലി കൂടി ചെയ്തു കൂടാ? അതുപോലെതന്നെ ശാരീരികമായ ജോലി ചെയ്യുന്നവർ ആ ജോലിയെ അവരുടെ ബുദ്ധിയുമായി കൂട്ടിയിണക്കിയാൽ അവർക്ക് ഗംഭീരമായി കർമ്മം ചെയ്യുവാൻ കഴിയും.

ഇനി മറ്റൊരു കാര്യം കൂടി പരിഗണിച്ചു നോക്കാം. കർമ്മം ചെയ്യാത്തവരായി ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ?

എല്ലാവരും എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ശാരീരികമായി വെറുതെ ഇരിക്കുന്നവരായി കാണപ്പെടുന്നവർ മാനസികവും ബൗദ്ധികവുമായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന വരാണ്. അപ്പോൾ ചില സമ്പദ് വ്യവസ്ഥകൾ മുന്നോട്ടു കുതിക്കുന്നതും മറ്റു ചിലവ പുറകോട്ട് അടിക്കുന്നതും എന്തുകൊണ്ടാണ് ? സംഘടിതമായ സമ്പദ് വ്യവസ്ഥകൾ അതിദ്രുതം മുന്നോട്ടു കുതിക്കുമ്പോൾ അസംഘടിതമായ സമ്പദ് വ്യവസ്ഥകൾ പുറകോട്ട് അടിക്കുന്നു. വെള്ളക്കോളർ ജോലികളും നീലക്കോളർ ജോലികളും തമ്മിലുള്ള അന്തരം വർദ്ധിക്കുമ്പോൾ സമ്പദ് വ്യവസ്ഥ സംഘടിതമായി നീങ്ങുവാനുള്ള സാധ്യതകൾ മങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിതമായ ജോലി അനിവാര്യമായി വരുന്നു.

അധ്വാനിക്കാതെ ആഹാരവും വസ്ത്രവും പാർപ്പിടവും ആർജ്ജിച്ചെടുക്കുവാൻ ആവില്ലല്ലോ. സൃഷ്ടിപരമായും ആസ്വാദ്യകരമായും സ്വാതന്ത്ര്യത്തോടെയും കർമ്മം ചെയ്യുവാൻ നമുക്ക് കഴിയാതെ വരുമ്പോൾ നാം നിർബന്ധിത ജോലികൾക്ക് വിധിക്കപ്പെടുന്നു. ഇതാകുന്നു ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. അതിനാൽ ജോലി ആസ്വദിക്കുവിൻ. സ്വാതന്ത്ര്യത്തോടെ നിങ്ങൾക്ക് ഇഷ്ടമുള്ളവയെല്ലാം ചെയ്തു തുടങ്ങുവിൻ. നിങ്ങളുടെ കൈകൾ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങട്ടെ. ബുദ്ധിപൂർവ്വം കർമ്മം ചെയ്യുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved