ബക്കിങ്ഹം കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായത്. വിവിയന്‍ റിച്ചാഡ്സ് മലാല യൂസഫ്സായി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .

ലണ്ടന്‍ മോളിലെ ക്രിക്കറ്റ് കാര്‍ണിവലോടെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിലെ വിശ്വപോരാട്ടത്തിന് തുടക്കം .ഡ്രം ആന്‍ഡ് ബാസ് ബാന്‍ഡായ റൂഡിമെന്റല്‍ , കൊമേഡിയ പാഡി മഗ്‍ഗിന്നസ് , എന്നിവരും ക്രിക്കറ്റിന്റെ ആഘോഷത്തിന് മാറ്റുകൂട്ടി. 10 ടീമിന്റെ ക്യാപ്റ്റന്‍മാരും ആഘോഷങ്ങളില്‍ പങ്കെടുത്തു.

ഓരോ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു ക്രിക്കറ്റ് താരവും സെലിബ്രിറ്റിയും പങ്കെടുത്ത 60 സെക്കന്‍ഡ് ക്രിക്കറ്റ് ചലഞ്ചും സംഘടിപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് അനില്‍ കുംബ്ലെയും ഫര്‍ഹാന്‍ അക്തറും. പാക്കിസ്ഥാനായി അസര്‍ അലിക്കൊപ്പം മലാല യൂസഫ്സായും എത്തി.
12 ാം ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിനായി ഇംഗ്ലീഷുകാര്‍ ഒരുങ്ങി. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കണമെന്നാണ് ആരാധകരുടെ ആഗ്രഹമെങ്കിലും അവര്‍ ഭയക്കുന്നത് ഇന്ത്യയെയാണ്.
ലോകകപ്പിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് ഇംഗ്ലീഷ് നഗരങ്ങള്‍. ഒരിക്കല്‍ പോലും കിരീടം നേടാനാകാത്ത ഇംഗ്ലണ്ട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കപ്പടിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ഒന്‍പത് കളികളില്‍ ഏഴും ജയിച്ചതിന്റെ ആത്്മവിശ്വാസം കരുത്താകും .
83 ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ കണക്കുകൂട്ടല്‍. പക്ഷേ വെല്ലുവിളികളുണ്ട് .ആഫ്ഗനിസ്ഥാനെപ്പോലും ചെറുതായി കാണാനാകില്ല. അട്ടിമറികളും വമ്പന്‍ പോരാട്ടങ്ങളും കടന്ന് ലോര്‍ഡ്സില്‍ കപ്പുയര്‍ത്തുന്നവനായുള്ള കാത്തിരിപ്പാണ് ഇനി.
കായിക പ്രേമികൾക്ക് ഏറെ ആവേശം പകരുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഫിഫ വുമൺസ് ലോകകപ്പ്, കോപ്പ അമേരിക്ക, ഫിഫ അണ്ടർ 20 ലോകകപ്പ്. ഇതിൽപരം എന്താണ് ഒരു കായിക പ്രേമിക്ക് വേണ്ടത്. ആവേശത്തിന്റെ പെരുമാഴക്കാലം തീർക്കുകയാണ് ജൂൺ മാസം.
ഏകദിന ക്രിക്കറ്റ് ലോകകപ്പ്
ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യക്കാർക്കിടയിൽ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. മൂന്നാം കിരീടം തേടി കോഹ്‌ലിയും സംഘവും മൈതാനത്ത് ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ സ്വർണ്ണകപ്പിനായി ഐസിസി രാജ്യങ്ങൾ കൊമ്പുകോർക്കുന്നു. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശ പോരാട്ടം ജൂലൈ 14ന് ആണ്. ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്.
ഫിഫ അണ്ടർ 20 ലോകകപ്പ്
ഫിഫ അണ്ടർ 20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. മേയ് 23ന് ആരംഭിച്ച മത്സരങ്ങളുടെ പ്രാഥമിക ഘട്ടം ഇനിയും പൂർത്തിയായിട്ടില്ല. അണ്ടർ 20 ലോകകപ്പിന്റെ 22-ാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത് പോളണ്ടാണ്. 24 രാജ്യങ്ങളുടെ കൗമാര പടയാണ് ലോകകപ്പിൽ മാറ്റൂരയ്ക്കുന്നത്. അർജന്റീനയും പോർച്ചുഗലുമെല്ലാം മത്സരിക്കുന്ന വേദിയിൽ ബ്രസീൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ലോകകപ്പ് നടത്തിപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യയെ മറികടന്ന് പോളണ്ട് യോഗ്യത നേടുകയായിരുന്നു. അണ്ടർ 20 ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് ജൂൺ 15ന് ആണ്.
കോപ്പ അമേരിക്ക
ലാറ്റിനമേരിക്കൻ വമ്പന്മാർ കൊമ്പുകോർക്കുന്ന ഫുട്ബോൾ മാമാങ്കം ആരംഭിക്കുന്നത് ജൂൺ 14നാണ്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളാണ് ടൂർണമെന്റിലെ ശ്രദ്ധകേന്ദ്രങ്ങളെങ്കിലും മറ്റ് രാജ്യങ്ങൾക്കും അതിഥികളായി കോപ്പ അമേരിക്കയിൽ മത്സരിക്കാൻ അവസരം നൽകുന്നുണ്ട്. ബ്രസീലാണ് ഇത്തവണത്തെ കോപ്പാ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. 12 ടീമുകളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഏഷ്യൻ ശക്തികളായ ജപ്പാനും 2022 ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറും കോപ്പ അമേരിക്കയിൽ പന്ത് തട്ടുന്നുണ്ട്.
ഫിഫ വനിത ലോകകപ്പ്
ഇത്തവണത്തെ ഫിഫ വനിത ലോകകപ്പ് നടക്കുന്നതും ഇതേ ദിവസങ്ങളിൽ തന്നെയാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മേയ് 30ന് ആരംഭിക്കുമ്പോൾ വനിത ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നത് ജൂൺ ഏഴിനാണ്. ഫ്രാൻസാണ് ഇത്തവണത്തെ വനിത ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് ഫ്രാൻസ് ടൂർണമെന്റിന് വേദിയാകുന്നതും. ഫ്രാൻസിലെ ഒമ്പത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ ഫ്രാൻസ് സംഘടിപ്പിക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഉപയോഗിക്കുന്ന ആദ്യ വനിത ലോകകപ്പ് എന്ന പ്രത്യേകതയം ഫ്രാൻസ് ലോകകപ്പിനുണ്ട്.
ആകെ 24 ടീമുകളാണ് വനിത ഫുട്ബോൾ ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ഏഷ്യയിൽ നിന്ന് അഞ്ച് ടീമുകൾ, ആഫ്രിക്കയിൽ നിന്ന് മൂന്ന് ടീമുകൾ, നോർത്ത് അമേരിക്കയും സെൻട്രൽ അമേരിക്കയും കരിബീയൻ രാജ്യങ്ങളും ഉൾപ്പെടുന്ന കോൺകാകാഫിൽ നിന്ന് മൂന്ന് ടീമുകളും പങ്കെടുക്കുമ്പോൾ, ദക്ഷിണ അമേരിക്കയിൽ നിന്ന് ഒരു രാജ്യവും ആതിഥേയരായി ഫ്രാൻസും ലോകകപ്പിന് യോഗ്യത നേടി. യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. എട്ട് ടീമുകൾ യൂറോപ്പിൽ നിന്ന് മത്സരിക്കും.
ആര്‍എസ്‌എസിന്റെ അജണ്ട കേരളത്തില്‍ നടപ്പാകില്ലെന്ന് തെളിഞ്ഞെങ്കിലും ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചുവെന്ന് നടന്‍ വിനായകന്‍. ഒരു സ്വകര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ആര്‍എസ്‌എസ്സിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്നും വിനായകന്‍ പറഞ്ഞു.മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും- വിനായകന്‍ പറഞ്ഞു.
ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടില്‍ നടക്കില്ലെന്നുമാണ് വിനായകന്‍ പറയുന്നത്. നമ്മള്‍ മിടുമിടുക്കന്മാരല്ലേ. അത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ല. ഞാന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. പക്ഷേ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്നുവരെ എനിക്ക് ചോദ്യമുണ്ട്- വിനായകന്‍ പറയുന്നു.
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് പൊലീസ് ഹൈക്കോടതിയില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുടുംബാംഗങ്ങള്‍ തന്നെയാണ് മരണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പ്രതികളായ നാല് പേരും പോലീസ് കസ്റ്റഡിയിലാണ്.
ആത്മഹത്യക്കുറിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം പരാമർശിച്ചിട്ടില്ല. മരണത്തിന് മുമ്പ് ജപ്തി നടപടിക്കെതിരെ ലേഖ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പൊലീസിന്‍റെ മറുപടി.
നിലവിലെ സാഹചര്യത്തിൽ ബാങ്കുദ്യോഗസ്ഥരെ കേസിൽ പ്രതിചേർക്കാനാവില്ലെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഹർജിക്കാരനായ ലേഖയുടെ ഭർത്താവാണ് ഭാര്യയെയും മകളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം ലേഖ നൽകിയ കേസ് ഇനി ആരു മുൻപോട്ടു കൊണ്ട് പോകുമെന്നും കോടതി ചോദിച്ചു. നിർഭാഗ്യകരമായ സാഹചര്യമെന്നും കോടതി നിരീക്ഷിച്ചു.
ലേഖയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവ് ചന്ദ്രനും അമ്മയും ബന്ധുക്കളും അറസ്റ്റിലായിരുന്നു. മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാം. ബാങ്കിന് നിയമപരമായ ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിര്‍ദ്ദേശിച്ച കോടതി ഹർജി തീർപ്പാക്കി. അന്വേഷണം സത്യസന്ധമായ രീതിയിൽ മുന്നോട്ടു പോകണം എന്നും കോടതി പറഞ്ഞു
വന്‍കുടലിന് ബാധിച്ച ക്യാന്‍സര്‍ ചികിത്സയ്ക്കാനായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് കോടതിയോട് റോബര്‍ട്ട് വദ്ര. വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിനോടും വദ്ര നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വദ്ര കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.മെച്ചപ്പെട്ട രോഗനിര്‍ണയത്തിനും തുടര്‍ച്ചികത്സയ്ക്കുമായി ലണ്ടനില്‍ പോകാന്‍ തന്റെ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് വദ്ര കോടതിയോടാവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.. എന്നാല്‍ വദ്രയുടെ യാത്രാനുമതിയുമായി ബന്ധപ്പെട്ട വിധി ജൂണ്‍ 3ലേക്ക് ദല്‍ഹി കോടതി മാറ്റി വെച്ചു. ദല്‍ഹിയിലെ ഗംഗ്രാം ഹോസ്പിറ്റലില്‍ നിന്നുള്ള സാക്ഷ്യപത്രമാണ് വദ്ര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും അംഗത്വം ഉണ്ടാകുമെന്ന് സൂചന. കുമ്മനം രാജശേഖരനോട് ഡെല്‍ഹിയിലെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കുമ്മനം അറിയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതാക്കള്‍ വിളിച്ചുവരുത്തുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായേക്കുമെന്നും സൂചനയുണ്ട്. കുമ്മനം നാളെ ഡെല്‍ഹിയിലേക്ക് പുറപ്പെടും.
രാജ്യസഭാംഗമായ വി മുരളീധരന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മുരളീധരന്‍ രാത്രിയോടെ ഡല്‍ഹിക്ക് തിരിക്കും. നിലവില്‍ സഹമന്ത്രിയായ കണ്ണന്താനം സ്ഥാനത്ത് തുടരാനാണ് സാധ്യത. കുമ്മനത്തിന്റെ കാര്യത്തില്‍ വ്യാഴാഴ്ച രാവിലെയോടെ മാത്രമേ വ്യക്തമാകൂ.
നിലവിലെ കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിങ്ങ്, നിര്‍മലാ സീതാരാമന്‍, സുഷമ സ്വരാജ്, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍ എന്നിവര്‍ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. എന്‍ഡിഎ സഖ്യക്കഷികളായ ശിവസേനയ്ക്കും ജനതാദിളിനും ഓരോ ക്യാബിനറ്റ് മന്ത്രിസ്ഥാനവും സഹമന്ത്രി സ്ഥാനവും നല്‍കിയേക്കും.
ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എൻ.ഡി.എ. മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവൻ അങ്കണത്തിലെ തുറന്നവേദിയിൽ വൈകീട്ട് ഏഴിനാണ് ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.
ദില്ലിയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രഅജുൻ മേഖ്‍വാൾ എന്നിവർ തുടരും. ഇവർ മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.
കഴിഞ്ഞ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർക്കൊപ്പം പുതുമുഖങ്ങളും യുവാക്കളും ഇടംപിടിക്കും. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് അഭ്യർഥിച്ച അരുൺ ജെയ്റ്റ്‌ലിയെ പ്രധാനമന്ത്രി രാത്രിയിൽ വീട്ടിലെത്തി കണ്ടത് തുടരണമെന്ന് അഭ്യർഥിക്കാനാണെന്ന് അഭ്യൂഹമുണ്ട്. ചടങ്ങിൽ 6500 ലേറെ പേർ പങ്കെടുക്കും.
സഖ്യകക്ഷികളിൽ ജെഡിയുവിനും എൽ. ജെ. പിക്കും എ. ഡി. എം. കെയ്‌ക്കും മന്ത്രിമാർ ഉണ്ടാവും. എൽ. ജെ. പി നേതാവ് രാംവിലാസ് പാസ്വാൻ ഉൾപ്പെടെയുള്ള ചില സഖ്യകക്ഷി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തേക്കും. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. കുമ്മനം രാജശേഖരനോട് ഇന്ന് ദില്ലിയിലെത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതോടെ ഇദ്ദേഹം കേന്ദ്രമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. കുമ്മനവും കണ്ണന്താനവും കേരളത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. സത്യപ്രതിജ്ഞയ്ക്കുശേഷം രാത്രിവൈകി മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിക്കും.
പൊലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ബാര്‍ ഉടമ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചെന്നൈ മഹാബലിപുരം ഡിഎസ്പി ഓഫിസിന് മുന്നിലാണ് തിരുനെല്‍വേലി സ്വദേശിയായ നെല്ലിയപ്പന്‍ ജീവനൊടുക്കിയത്. മാസപ്പടി ചോദിച്ച് പീഡിപ്പിക്കുന്ന പോലീസുകാരുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പുറത്തുവിട്ട ശേഷമാണ് തീകൊളുത്തിയത്.
തിരുപ്പോരൂരില്‍ ബാര്‍ നടത്തുന്ന നെല്ലിയപ്പന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ പീഡനങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. മാസത്തില്‍ ഓരോ ലക്ഷം രൂപ വീതം പോലീസുകാര്‍ക്ക് മാസപ്പടി കൊടുത്തിട്ടും ഉപദ്രവിക്കുന്നത് തുടര്‍ന്നെന്ന് ഫെയ്സ്ബുക്കിലിട്ട വീഡിയോയില്‍ നെല്ലിയപ്പന്‍ ആരോപിക്കുന്നു. ചിലര്‍ക്ക് എട്ടു ലക്ഷം രൂപ വരെ കൊടുത്തു. മദ്യം കഴിച്ച വകയില്‍ ലക്ഷങ്ങള്‍ വേറെയും കിട്ടാനുണ്ട്. കടം കയറി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നില്ലെന്നും വീഡിയോയില്‍ പറയുന്നു. ഉപദ്രവിച്ച പൊലീസുകാരുടെ പേരു വിവരങ്ങളും പുറത്തുവിട്ടു.
ഇന്നലെ ഉച്ചയോടെ ഡിഎസ്പി ഓഫിസിന് മുന്നിലെത്തിയ ഇയാള്‍ പൊലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെയാണ് കയ്യില്‍കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഏറെ പണിപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവര്‍ തീ അണക്കുമ്പോഴേക്കും എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. വിദഗ്ദ ചികിത്സക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോയില്‍ പേരു പരാമര്‍ശിച്ച പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിട്ടുണ്ട്.
നരേന്ദ്ര മോദിയെ പ്രശംസിച്ച് വിവാദത്തിലായ എ.പി. അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി സൂചന. അബ്ദുള്ളക്കുട്ടി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം വ്യക്തമാക്കി. അബ്ദുള്ളക്കുട്ടി പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി.എം.സുധീരൻ പറഞ്ഞു.
കോൺഗ്രസ് അച്ചടക്ക നടപടിയെടുത്തേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ ചേർക്കാനുള്ള ശ്രമങ്ങൾ ബിജെപി ഊർജിതമാക്കിയത്. അബ്ദുള്ളക്കുട്ടിയുമായി ജില്ലാ നേതൃത്വം
അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് വിവരം. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് നടപടിയുടെ രൂപത്തിലെത്താത്തതിനാൽ അബ്ദുള്ളക്കുട്ടി വ്യക്തമായ മറുപടിയും നൽകിയിട്ടില്ല. എല്ലാ നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.
കണ്ണൂർ ഡിസിസിയുടെ പരാതിയിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാൻ കെ.പി.സി.സി തീരുമാനിച്ചിരുന്നു. ഈ വിശദീകരണം ലഭിച്ച ശേഷം അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വയ്ക്കണം എന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. കൂടാതെ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന പുരസ്‌കാരം നല്‍കണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചിട്ടുണ്ട്.
ഹിന്ദു മഹാസഭയുടെ ഉപാദ്ധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ, സംസ്ഥാന വക്താവ് അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് സവര്‍ക്കരുടെ ജന്മവാര്‍ഷിക ദിനത്തില്‍ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘ഭാരത് രത്‌ന പുരസ്‌കാരം സവര്‍ക്കര്‍ക്ക് നല്‍കുന്നത് അദ്ദേഹത്തിനുള്ള ആദരവായിരിക്കും,’ ഇവര്‍ പറഞ്ഞു. രാജ്യത്തിനായി സവര്‍ക്കര്‍ നടത്തിയ ത്യാഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
Read More: ഗാന്ധിവധം പുനഃസൃഷ്ടിച്ച സംഭവം: ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ അറസ്റ്റില്‍
സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനമായ മെയ് 28ന് അദ്ദേഹത്തെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. സവര്‍ക്കര്‍ രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രചോദനത്തില്‍ നിരവധി ആളുകള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വീര്‍ സവര്‍ക്കര്‍ ശക്തമായ ഇന്ത്യയുടെ അടയാളമാണെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്.
സവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ ഹിന്ദു മഹാസഭ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തികള്‍ വിതരണം ചെയ്തിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഹിന്ദു മഹാസഭാ നേതാക്കള്‍ കത്തികള്‍ വിതരണം ചെയ്തത്.
രാഷ്ട്രീയത്തിലെ ഹിന്ദുത്വവത്കരണവും ഹിന്ദുക്കളുടെ ശാക്തീകരണവുമായിരുന്നു സവര്‍ക്കറുടെ സ്വപ്‌നമെന്നും അതില്‍ ആദ്യത്തേത് മികച്ച വിജയത്തോടെ മോദി സാക്ഷാത്കരിച്ചെന്നും രണ്ടാമത്തെ ആഗ്രഹം നിറവേറ്റാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതെന്നുമായിരുന്നു ഇതേസംബന്ധിച്ച് സംഘടനയുടെ പ്രതികരണം.
‘സ്വയരക്ഷയ്ക്കും രാജ്യരക്ഷയ്ക്കും ഹിന്ദുക്കളെ പ്രാപ്തരാക്കാനാണ് അവര്‍ക്ക് ആയുധങ്ങള്‍ സമ്മാനിച്ചത്. ഹിന്ദുക്കളായ യുവതലമുറയുംട ശാക്തീകരണമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇത് അവരുടെ സ്വയരക്ഷയ്ക്ക് ഉപകരിക്കും,’ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു.
പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്കത്തിയോടൊപ്പം ഭഗവദ്ഗീതയും ഇവര്‍ വിതരണം ചെയ്തിരുന്നു. ഏത് സന്ദര്‍ഭത്തിലാണ് ആയുധം ഉപയോഗിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കത്തിയോടൊപ്പം ഭഗവദ്ഗീതയും നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ആയുധ പരിശീലനം നടത്തേണ്ടത് അനിവാര്യമാണെന്നും പൂജ പാണ്ഡെ പറഞ്ഞു.
നേരത്തേ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുനഃസൃഷ്ടിച്ചതിന് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ആഘോഷിച്ച കേസിലാണ് ഒളിവില്‍ പോയ പൂജ പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാന്ധിവധം ആഘോഷിക്കാനായി ഇവര്‍ നാഥൂറാം ഗോഡ്‌സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തുകയും ചെയ്തിരുന്നു. 1948ല്‍ ഗോഡ്‌സെയാണ് ഗാന്ധിയെ വെടിവച്ച് കൊന്നത്. രക്തസാക്ഷിദിനത്തില്‍ പാണ്ഡെ മധുരം വിതരണം ചെയ്യുകയും ചെയ്തു. ‘ശൗര്യ ദിവസ്’ എന്ന പേരിലാണ് രക്തസാക്ഷിദിനം ഹിന്ദു മഹാസഭ ആചരിക്കുന്നത്. നേരത്തെയും ഇവര്‍ മധുരം വിതരണം ചെയ്തും ഗോഡ്‌സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തിയും വിദ്വേഷം പരത്തിയിട്ടുണ്ട്.
പാണ്ഡെ വെടിവയ്ക്കുമ്പോള്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം ഗാന്ധിജിയുടെ കോലത്തില്‍ നിന്നും ഒഴുകുന്നതായി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന്റെ വീഡിയോ ഹിന്ദു മഹാസഭ തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വ്യക്തിയായി രാജ്യം ഗാന്ധിജിയെ കാണുമ്പോള്‍ ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്.