ന്യൂസ് ഡെസ്ക്
കവൻട്രിയിൽ മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം അബദ്ധവശാൽ സംഭവിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച്ച വൈകുന്നേരം 5.30 ഓടെയാണ് 36 കാരനായ യുവാവിന് നെഞ്ചിൽ കത്തികൊണ്ടുള്ള മുറിവ് ഉണ്ടാവുകയും ഗുരുതരാവസ്ഥയിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്. വിലെൻഹാൾ, സെഡ്ജ് മൂർ റോഡിലെ ഒരു വീട്ടിലായിരുന്നു സംഭവം നടന്നത്.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തുകയും സംഭവുമായി ബന്ധപ്പെട്ട് ഒരു 37 വയസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കവൻട്രി ലൈവിന് നല്കിയ സ്റ്റേറ്റ്മെൻറിൽ, യുവാവിന് പരിക്കേറ്റത് സുഹൃത്തിന്റെ കൈയബദ്ധം മൂലമാണെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. യുവാക്കൾ ദീർഘകാലമായി സുഹൃത്തുക്കളാണെന്നും അബദ്ധം പറ്റി പരിക്കേറ്റതാണെന്ന് ഇരുവരും സ്റ്റേറ്റ്മെൻറ് നല്കിയതായും പോലീസ് പറഞ്ഞു.
പരിക്കേറ്റ യുവാവ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ സുഹൃത്തിനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി കവൻട്രി ലൈവ് ഓൺലൈൻ ന്യൂസ് ഇന്നലെ 11:15 ന് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.
ന്യൂഡല്‍ഹി: കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കെപിസിസി നിര്‍വാഹക സമിതിയില്‍പ്പെട്ടവര്‍ അടക്കം ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. പേര് കേട്ടാല്‍ അതിശയം തോന്നുന്ന പലരും ബിജെപിയില്‍ ചേരാന്‍ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ളയെ കണ്ട ശേഷം ടോം വടക്കനും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശീധരന്‍ പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും. സംസ്ഥാന ഘടകം തയ്യാറാക്കിയ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന ബിജെപി സ്ഥാനാര്‍ഥി പട്ടിക വീണ്ടും മാറിമറിയുന്നു. പ്രമുഖ നേതാക്കളായ പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും എംടി രമേശും പട്ടികയില്‍ ഇല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ നിന്നാവും മത്സരിക്കുക. പത്തനംതിട്ട സീറ്റിനായി സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശക്തമായി രംഗത്തുണ്ടായിരുന്നു. തര്‍ക്കം മുറുകിയതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് സുരേന്ദ്രനെ ആറ്റിങ്ങളിലേക്കും കണ്ണന്താനത്തെ കൊല്ലത്തേക്കും മാറ്റുകയായിരുന്നുവെന്നാണ് സൂചനകള്‍. പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ളയായിരിക്കും സ്ഥാനാര്‍ത്ഥി.
കൊല്ലത്തേക്കു നേരത്തെ പരിഗിണിച്ചിരുന്ന സിവി ആനന്ദബോസ് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഇവിടേക്കു കണ്ണന്താനത്തെ പരിഗണിച്ചത്. അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ എത്തിയ ടോം വടക്കന്‍ എറണാകുളത്തായിരിക്കും ജനവിധി തേടുക. വടക്കു താത്പര്യം തൃശൂര്‍ ആയിരുന്നെങ്കിലും ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സഖ്യകക്ഷിയായ ബിഡിജെഎസ് തയാറായില്ല. തൃശൂരില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാവും.
പത്തനംതിട്ടയിലും കോഴിക്കോട്ടുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെ പരിഗണിച്ചിരുന്നത്. കോഴിക്കോട് സീറ്റ് ബിഡിജെഎസുമായി വച്ചുമാറാനാണ് ഒടുവിലുള്ള ധാരണ. ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു സൂചനകള്‍. ആദ്യവട്ട ചര്‍ച്ചകള്‍ ഈ നിലയ്ക്കു പുരോഗമിച്ചെങ്കിലും കെ സുരേന്ദ്രന്‍ മത്സര രംഗത്ത് ഇല്ലാതാവുന്ന സാഹചര്യം വന്നതോടെ ചര്‍ച്ചകള്‍ വഴിമാറുകയായിരുന്നു. ശബരിമല സമരത്തിന് നേതൃത്വം നല്‍കിയ സുരേന്ദ്രന്‍ തെക്കന്‍ കേരളത്തില്‍ എവിടെയെങ്കിലും സ്ഥാനാര്‍ത്ഥിയാവണം എന്നാണ് നേതൃത്വത്തിന്റെ താത്പര്യം. പത്തനംതിട്ടയ്ക്കാണ് സുരേന്ദ്രന്‍ തീവ്രശ്രമം നടത്തിയതെങ്കിലും സംസ്ഥാന പ്രസിഡന്റ് തന്നെ ഈ സീറ്റില്‍ താത്പര്യം പ്രകടിപ്പിച്ചു രംഗത്തുവരികയായിരുന്നു.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി മകളെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. പതിമൂന്ന് വയസുള്ള പെൺകുട്ടിയെയാണ് തട്ടികൊണ്ടുപോയത് . ഇന്നലെ രാത്രിയാണ് ഓച്ചിറ വലിയകുളങ്ങര എന്ന ഭാഗത്ത് വിഗ്രഹങ്ങളും മറ്റും വിൽക്കുന്ന മാതാപിതാക്കളുടെ മകളെ തട്ടികൊണ്ടുപോയത്. സംഭവം നടന്നതിന് പിന്നാലെ തന്നെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
നാലംഗ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ടുകൾ. ഇവർ വിഗ്രഹങ്ങൾ വിൽക്കുന്നതിന് തൊട്ടടുത്തായി ഷെഡ് കെട്ടിയായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് നാല് യുവാക്കൾ മാതാപിതാക്കളെ ക്രൂരമായി തല്ലിച്ചതച്ച ശേഷം പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയതെന്ന് ഇവർ പോലീസിൽ ഇന്ന് രാവിലെ പരാതി നൽകുകയായിരുന്നു.
പക്ഷെ നേരമിത്രയും പിന്നിട്ടിട്ടും തട്ടികൊണ്ടുപോയ സംഘത്തെ പിടികൂടാൻ പോലീസിന് കഴിയാത്തത് ഗുരുതര വീഴ്ചതന്നെയാണ്. തുടർന്ന് നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് പൊലീസ് അന്വേഷണം തന്നെ തുടങ്ങിയത്. കൊല്ലം എ സി പിയുടെ നേതൃത്വത്തിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്.
ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ചു. അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകി. പ്രദേശവാസികളായ നാല് യുവാക്കളാണ് ഉപദ്രവിക്കാറുള്ളതെന്നും അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ലെന്നും അച്ഛനമ്മമാർ പറയുന്നു. ഇതുവരെയും പെൺകുട്ടി എവിടെയാണെന്ന കാര്യത്തിൽ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിക്കാത്തത് കുട്ടിയുടെ ജീവന് തന്നെ ആപത്തുണ്ടാക്കുമോ എന്ന് മാതാപിതാക്കൾ ഭയപ്പെടുന്നുണ്ട്.
നാട്ടുകാരും മറ്റും വലിയ രീതിയിൽ തന്നെ പോലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു ശേഷമാണ് പോലീസ് അന്വേഷണത്തിനുപോലും മുതിർന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരങ്ങൾ. ഇതിനു മുമ്പും മാതാപിതാക്കളെയും മകളെയും ചിലർ ശല്യപ്പെടുത്തിയിരുന്നതായി പോലീസിൽ പരാതി നൽകിയിരുന്നതായി അറിയാൻ സാധിക്കുന്നു. ഇന്നലെ മാതാപിതാക്കളെ മർദ്ദിച്ച് ഉപേക്ഷിച്ച സ്ഥലത്ത് നിന്നും കരുനാഗപ്പള്ളി ആശുപത്രിയിൽ എത്തിച്ച ശേഷം മാതാപിതാക്കൾ വീണ്ടും ഇവിടെ എത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. പോലീസ് കൂടുതൽ മൊഴി രേഖപ്പെടുത്തും.
മാതാപിതാക്കൾ നാട്ടുകാരോട് പറഞ്ഞത് പ്രദേശവാസികളായ ചിലർ തങ്ങളെ ശല്യപ്പെടുത്തിയിരുന്നു. ആ നാലുപേർ തന്നെയാണ് മകളെ ഇപ്പോൾ തട്ടിക്കൊണ്ടുപോയതെന്നുമാണ്. പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ പെൺകുട്ടി ഇപ്പോൾ എവിടെയുണ്ടെന്നതുൾപ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.
ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം നടുറോഡില്‍ രണ്ട് പേരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി നടന്‍ സുധീര്‍. താന്‍ മദ്യലഹരിയില്‍ അല്ലായിരുന്നെന്നും അനിയനെയും കൂട്ടുകാരെയും മര്‍ദ്ദിക്കുന്നതു കണ്ടിട്ടാണ് താന്‍ പ്രതികരിച്ചതെന്നും സുധീര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് സുധീര്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.
‘ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടെന്നു കരുതിയതാണ്. എന്നാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. എന്നെ മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കള്‍ സത്യാവസ്ഥ അറിയണം, ഞാന്‍ മദ്യപിക്കാറില്ല. ശരീരത്തെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. അഞ്ച് മണിക്കൂറോളം ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. റോഡില്‍ വെച്ചുണ്ടായ വാക്കേറ്റത്തില്‍ എന്റെ അനിയനെ കൂട്ടുകാരെയും തല്ലുന്നത് കണ്ടിട്ടാണ് ഞാന്‍ ചെന്നത്. കൂടപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലു കൂടിയാല്‍ മാനം പോകുമെന്ന് പറഞ്ഞ് നോക്കി നില്‍ക്കാന്‍ ഞാന്‍ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടി വന്നത്. അവര്‍ എന്നെ തിരിച്ചു തല്ലിയപ്പോള്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തു നിന്നത്.’ സുധീര്‍ വീഡിയോയില്‍ പറയുന്നു.
സുധീറിന്റെയും കൂട്ടരുടെയും മര്‍ദ്ദനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കറ്റിരുന്നു. ഇതില്‍ ഒരാളുടെ മൂക്കിന്റെ പാലത്തിന് ഒടിവും, കണ്ണിന് പരിക്കും പറ്റിയിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടര്‍ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു നടനേയും സംഘത്തേയും പൊലീസിന് പിടിച്ചു കൊടുത്തെങ്കിലും അവരെ വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ല പൊലീസ് ചീഫിന് പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സ്ഥാനാര്‍ഥിയെക്കിട്ടാതെ വലഞ്ഞ് പ്രതിസന്ധിയുടെ ക്ലൈമാക്സിലെത്തിയ വടകര അങ്കത്തില്‍ കെ.മുരളീധരന്‍റെ എന്‍ട്രി സൂപ്പര്‍ ട്വിസ്റ്റായി. പോരാളിയുടെ വീരപരിവേഷവുമായാണ് മുരളീധരന്‍ തിരുവനന്തപുരത്തുനിന്ന് വടകരയിലേക്ക് വണ്ടി കയറുന്നത്. മുല്ലപ്പളളിക്കു പകരക്കാരനായി പരിഗണിച്ച ചില ദുര്‍ബലമായ പേരുകള്‍കേട്ട് നിരാശരായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഈ പോക്കുപോയാല്‍ പി.ജയരാജന്‍ വടകര തൂത്തുവാരുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ളാദിക്കുകയും ചെയ്തു. വടകരയിലെ തീരുമാനം കേരളത്തിലാകെ യുഡിഎഫിനെ ക്ഷീണിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതിയിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മുരളിയുടെ രംഗപ്രവേശം. വടകരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് മുല്ലപ്പള്ളിയുടെ മാത്രം ബാധ്യതയായി മാറിയിരുന്നു. മുല്ലപ്പള്ളി നന്നേ വിയര്‍ത്തു. വടകരയില്‍ മല്‍സരിക്കാന്‍ വീണ്ടും സമ്മര്‍ദ്ദമേറി. വി.എം.സുധീരന്‍ അടക്കം പലര്‍ക്കും വിളി പോയി.
ഒടുവില്‍ മുല്ലപ്പള്ളിയെ വെട്ടിലാക്കിയെന്ന് കരുതിയ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തന്നെ മുരളിയെ വിളിച്ചു. അദ്ദേഹം സമ്മതംമൂളി. ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന് പറഞ്ഞത് ശരിയായി– വടകരയില്‍ തുറുപ്പുചീട്ട് തന്നെ ഇറക്കി കോണ്‍ഗ്രസ്. കോഴിക്കോടിന്‍റെ മുന്‍ എം.പിയായ മുരളീധരന്‍ മലബാറിന് സുപരിചിതന്‍. ഇടവേളയ്ക്കുശേഷം മുരളിയുടെ രണ്ടാംവരവ് നാടുവിട്ടുപോയ നായകന്‍റെ തിരിച്ചുവരവുപോലെ നാടകീയം.
പാര്‍ട്ടിക്കുവേണ്ടി മല്‍സരിക്കാന്‍ തയാറെന്ന് കെ. മുരളീധരന്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വിളിച്ചു. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് അവരെ അറിയിച്ചു. എതിരാളി ആരെന്നത് പ്രശ്നമല്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വയനാട്ടില്‍ ടി.സിദ്ദിഖ് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പ്രഖ്യാപനം വൈകാതെയുണ്ടാകും. സ്ഥാനാര്‍ഥിയാവാന്‍ മുരളീധരന്‍ സമ്മതിച്ചെന്ന് മുല്ലപ്പള്ളി സ്ഥിരീകരിച്ചു. ആരായാലും ജയിക്കും, മുരളിയായാല്‍ വിജയം അനായാസമെന്നും അദ്ദേഹം പറഞ്ഞു. അന്തിമതീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും.
യുഡിഎഫില്‍ മൂന്ന് എംഎല്‍എമാര്‍ സ്ഥാനാര്‍ഥികള്‍ ആയതോടെ ഇടതുമുന്നണിയില്‍ നിന്ന് ആറുമടക്കം ഒമ്പത് എംഎല്‍എമാര്‍ ആരെ മല്‍സരിക്കുന്നു. തര്‍ക്കത്തിനും ആശങ്കകള്‍ക്കുമൊടുവിലാണ് കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത്.
ലോകത്തെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നാസ. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സ്ഫോടനം ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിൽ സംഭവിച്ചതായിട്ടാണ് പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ഡിസംബറിലാണ് ഇൗ വലിയ പൊട്ടിത്തെറി നടന്നത്. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റൻ പാറയാണ് പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറി ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാള്‍ 10 മടങ്ങ് വലുതായിരുന്നെന്നും ശാസ്ത്രഞ്ജർ പറയുന്നു.ഇതിന്‍റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് നിഗമനം.
32കിലോ മീറ്റര്‍/സെക്കന്‍റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തില്‍ കടന്നത്. അന്തരീക്ഷത്തില്‍ എത്തി പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് ഈ പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്നും 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നുവെന്നും പറയുന്നു. ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ഉണ്ടായിരുന്നു. ഇതിന്‍റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്. ഇത് കടലില്‍ അയതിനാല്‍ വലിയ ആഘാതങ്ങൾ ഉണ്ടായില്ലെന്നാണ് ശാസാത്രഞ്ജരുടെ അഭിപ്രായം
Some colour views of the #meteor that flew over the North Pacific in December 2018, taken by Japan’s #Himawari satellite.
The meteor is really clear here – bright orange fireball against the blue + white background!Background: https://t.co/r403SQxicZ pic.twitter.com/ctNN8zxsXb
— Simon Proud (@simon_sat) March 18, 2019
കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ സ്ഥാർഥി ചിത്രം ഏകദേശം തെളിഞ്ഞുകഴിഞ്ഞു. ഈ അവസരത്തിൽ എൽഡിഎഫിലും യുഡിഎഫിലുമായി നാലുവനിതകളാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഗോദയിൽ മൽസരിക്കുന്നത്. എണ്ണത്തില്‍ കുറവെങ്കിലും മികവില്‍ മുന്‍പിലാണ് ഈ നാലു സ്ത്രീകളും.
വീണാ ജോർജ്
സാധ്യതകളുണ്ടെങ്കിലും എന്നും പ്രവചനാതീതമായ മണ്ഡലമാണ് പത്തനംതിട്ട. പത്തനംതിട്ടയിൽ വീണാ ജോർജിനെ മൽസരിപ്പിക്കുന്നതിലൂടെ ആറന്മുളയിലെ വിജയചരിത്രം ആവർത്തിക്കാനാണ് എൽഡിഎഫിന്റെ ശ്രമം.
ആറന്മുളയിൽ നിയമസഭാ മണ്ഡലത്തിൽ വീണാ ജോർജിനെ ഇറക്കി വിജയിച്ച അതേ തന്ത്രം തന്നെയാണ് സിപിഎം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും ലക്ഷ്യമിടുന്നത്. പരമ്പരാഗതമായുള്ള യുഡിഎഫ് വോട്ട് സങ്കേതങ്ങളിലേക്ക് കടന്നുചെല്ലുകയാണ് തന്ത്രം. മണ്ഡലത്തിലെ ഭൂരിപക്ഷ വോട്ടുകേന്ദ്രങ്ങളായ ന്യൂനപക്ഷ വോട്ടുകളിലാണ് ഇടതുമുന്നണി കണ്ണുവയ്ക്കുന്നതെന്ന് ചുരുക്കം.
ശബരിമല ഉൾപ്പടെയുള്ള എതിർ ഘടകങ്ങളിൽ തൊടാതെ വികസനത്തിൽ ഊന്നിയുള്ള പ്രചാരണമാണ് വീണാ ജോർജ് നടത്തുന്നത്.
പുതിയ കാലത്തെ വോട്ടർമാർക്ക് വികസനത്തെക്കുറിച്ചാണ് ചർച്ച വേണ്ടതെന്നും ആ ചർച്ചയിൽ യുഡിഎഫിന്റെ വോട്ട് ഇളക്കാമെന്നും ഇടതുമുന്നണി പത്തനംതിട്ടയിൽ പയറ്റുന്ന തന്ത്രം.
പതിറ്റാണ്ടുകളായി വികസനമെത്താതെ കിടന്ന ആറൻമുളയിൽ താൻ എത്തിയതിന് ശേഷം വന്ന വികസനത്തെ അക്കമിട്ട് നിരത്താനും വീണാ ജോർജ് മടിക്കുന്നില്ല. സാധാരണ ഒരു നിയമസഭാ മണ്ഡലത്തിൽ 5 വർഷം കൊണ്ട് 30 കോടിയുടെ റോഡ് വികസനമാണ് ഉണ്ടാകുന്നതെങ്കിൽ 2 വർഷം കൊണ്ട് 350 കോടിയാണ് റോഡ് വികസനത്തിന് എത്തിച്ചതെന്ന് വീണ പറയുന്നു.
അധ്യാപിക, മാധ്യമപ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തും രാഷ്ട്രീയഗോദയിലേക്ക് എത്തിയ വീണയ്ക്ക് മുതൽക്കൂട്ടാണ്. ആറന്മുളയിൽ മൽസരത്തിനിറങ്ങുമ്പോൾ രാഷ്ട്രീയ അടവുകൾ അത്രയൊന്നും പരിശീലിച്ചിട്ടില്ലാത്ത വീണ ഇത്തവണ ഇറങ്ങുന്നത് എംഎൽഎയുടെ അനുഭവസമ്പത്തും കൊണ്ടാണ്.
പി.കെ ശ്രീമതി
സ്ഥാനാർഥിത്വം മുൻപേ ഉറപ്പിച്ച ശ്രീമതി 5 വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ബോർഡുകളുമായി പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു. 2009ൽ 43,151 വോട്ടിനു യുഡിഎഫ് ജയിച്ച കണ്ണൂരിൽ 2014ൽ നേടിയ അട്ടിമറി വിജയം തന്നെയാണു ശ്രീമതിയുടെ അനുകൂലഘടകം. ചരിത്രത്തിലാദ്യമായി കണ്ണൂർ നഗരസഭയിൽ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടതും 35 വർഷത്തിനു ശേഷം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചതുമെല്ലാം ആ അട്ടിമറിക്കു ശേഷമായിരുന്നു. കണ്ണൂർ നഗരം കേന്ദ്രീകരിച്ചുള്ള ശ്രീമതിയുടെ പ്രവർത്തനങ്ങളും ഈ വിജയങ്ങൾക്കു പിന്നിലുണ്ടെന്നാണു പാർട്ടി വിലയിരുത്തൽ.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ 7 നിയമസഭാ മണ്ഡലങ്ങളിൽ 2016ലെ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ, ധർമടം, തളിപ്പറമ്പ്, കണ്ണൂർ മണ്ഡലങ്ങളിൽ എൽഡിഎഫാണ് വിജയിച്ചത്. പക്ഷേ ഇതിൽ കണ്ണൂർ ഒഴികെയുള്ള 3 മണ്ഡലങ്ങളിൽ മാത്രമേ സിപിഎമ്മിനു നിർണായക സ്വാധീനമുള്ളു. അതിനാൽ രാഷ്ട്രീയേതര വോട്ടുകൾ കൂടി സമാഹരിച്ചാലേ വിജയിക്കാനാകൂവെന്നു പാർട്ടി കണക്കുകൂട്ടുന്നു. ഇതും ശ്രീമതിക്ക് അനുകൂലമായി. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ചില വിഭാഗങ്ങളുടെ പിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം ഉറപ്പാക്കിയതു ശ്രീമതി വഴിയായിരുന്നു.
ശ്രീമതിയുടെ എതിരാളി കോണ്‍ഗ്രസിന്റെ കെ സുധാകാരനാണ്. ജില്ലയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവിനെ പരാജയപ്പെടുത്താന്‍ ശ്രീമതിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ വിജയം നില നിര്‍ത്തുകയെന്ന ദൗത്യമാണ് ശ്രീമതിക്കുള്ളത്.
ഷാനി മോൾ ഉസ്മാൻ
ആലപ്പുഴയിൽ എൽഡിഎഫിന്റെ സ്ഥാനാർഥി എം.എ ആരിഫിനെതിരെയാണ് ഷാനിമോൾ മൽസരിക്കുന്നത്. ആദ്യമായി സ്വന്തം മണ്ഡലത്തിൽ നിന്ന് തന്നെ ഷാനി മോൾ മൽസരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അഭിഭാഷകയെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷാനിമോൾ ആലപ്പുഴയക്ക് സുപരിചിതയാണ്.
ആലപ്പുഴ എസ്‌ഡി കോളജ് വിദ്യാർഥിനിയായിരിക്കേ 1983ലാണ് ഷാനിമോൾ കെഎസ്‌യുവിലൂടെ രാഷ്‌ട്രീയരംഗത്തെത്തിയത്. പിന്നീട് ഒരു വ്യാഴവട്ടക്കാലത്തോളം കെഎസ്യു സംസ്‌ഥാന ഭാരവാഹിയായി. തുടർന്ന് കേരള സർവകലാശാലാ സെനറ്റ് അംഗമായ ഷാനിമോൾ എൽഎൽബി വിദ്യാർഥിനിയായിരിക്കേ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് വി.എസ്. അച്യുതാനന്ദന്റെ നാടായ പുന്നപ്രയിൽ സിപിഎം സ്‌ഥാനാർഥിയെ അട്ടിമറിച്ച് ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2000ൽ ആലപ്പുഴ നഗരസഭാധ്യക്ഷ ആകുമ്പോൾ ജില്ലയിൽ ഈ സ്‌ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഷാനിമോൾ.
2002 മുതൽ മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷയായിരുന്ന ഷാനിമോൾ അടുത്തിടെയാണ് ഈ സ്‌ഥാനമൊഴിഞ്ഞത്. നിലവിൽ എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ മത്സരിച്ചിരുന്നു. 2009ൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചെങ്കിലും നിരസിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ എഐസിസി സെക്രട്ടറി കൂടിയാണ് ഷാനിമോൾ ഉസ്‌മാൻ.
രമ്യ ഹരിദാസ്
അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസ് എന്ന പേര് ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് നടന്നു കയറിയത്. ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ ഉറപ്പിക്കുമ്പോള്‍ അത് കഴിവിനുള്ള അംഗീകാരം കൂടിയാകുന്നു. ഇപ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. 29 മത്തെ വയസ്സിൽ ഈ പദവിയില്‍. രാഹുല്‍ കണ്ടെടുത്ത നേതാവ് എന്ന തലക്കെട്ടിലാകും രമ്യ വരുംനാളുകളില്‍ കോണ്‍ഗ്രസില്‍ ഇടമുറപ്പിക്കുക.
∙ ജവഹർ ബാലജനവേദിയിലൂടെ കടന്നു വന്ന് കെ എസ് യു വിലൂടെ വളർന്ന യൗവ്വനം
∙ യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് പാർലമെന്റ് സെക്രട്ടറി ആയി
∙ ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ
∙ കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007 ലെ പൊതു പ്രവർത്തക അവാർഡ്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 6 വർഷം മുന്‍പ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴി പാര്‍ട്ടിയുടെ ശ്രദ്ധ നേടി. 4 ദിവസമായി നടന്ന പരിപാടിയിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ രാഹുലിന്റെ അടക്കം ശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ രാഹുലിന്റെ പ്രത്യേക ടീമിൽ ഇടം. ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തു. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ പങ്കെടുത്തു.
∙ ബി എ മ്യൂസിക് ബിരുധദാരി
∙ ജില്ലാ സംസ്ഥാന സ്കൂൾ കലോൽത്സവ നൃത്ത സംഗീത വേദികളിൽ നിറഞ്ഞു നിന്ന കലാകാരി
∙ കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പിപി ഹരിദാസിന്റെയും രാധയുടെയും മകൾ ആണ് രമ്യ ഹരിദാസ്.
കര്‍ണാടകയിലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ മത്സരിക്കുന്നു. ബിജെപി പിന്തുണയോടെയാണ് സുമലത സ്വതന്ത്രയായി മത്സരിക്കുന്നത്. സുമലത മത്സരിക്കുന്ന മാണ്ഡ്യയിലേക്ക് സംസ്ഥാന ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല.
കേന്ദ്ര നേതൃത്വത്തിന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാണ്ഡ്യ ഒഴിച്ചിട്ടു. ഇതാണ് സുമലതയെ ബിജെപി പിന്തുണയ്ക്കുമെന്ന് കരുതാനുള്ള കാരണം. താരത്തെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തള്ളിയിരുന്നു. ജെഡിഎസിന്റെ സീറ്റ് ഏറ്റെടുക്കുന്നതിന് കോണ്‍ഗ്രസ് താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ റിബലായിട്ടാണ് സുമലതയുടെ രംഗപ്രവേശം.
ജെഡിഎസ് ഈ സീറ്റില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും മൂന്നു സിനിമകളില്‍ അഭിനയിച്ച 28 കാരനായ നിഖില്‍ ഗൗഡയെയാണ് രംഗത്ത് ഇറക്കുന്നത്. നേരത്തെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത വ്യക്തമാക്കിയിരുന്നു.
കന്നഡ സിനിമകളിലെ നിറസാന്നിധ്യവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. 2006ലെ യുപിഎ സര്‍ക്കാരില്‍ വാര്‍ത്താവിനിമയ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വിധി വന്നതിനെ തുടര്‍ന്ന് പ്രതിഷേധസൂചകമായി മന്ത്രിപദം രാജിവെച്ചു. മൂന്നു തവണ ലോക്സഭാംഗയില്‍ മാണ്ഡ്യയെ പ്രതിനിധീകരിച്ച അംബരീഷ് സിദ്ധരാമയ്യ മന്ത്രിസഭയിലും മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. പാര്‍പ്പിട മന്ത്രിയായിട്ടാണ് സംസ്ഥാന മന്ത്രിസഭയില്‍ അംബരീഷ് സേവനം അനുഷ്ഠിച്ചത്.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ മണിയുടെ അടുത്ത സുഹൃത്തുക്കളും അദ്ദഹത്തോട് അടുപ്പമുണ്ടായിരുന്നവരെയും ഇന്നും നാളെയുമായി എറണാകുളം സിബിഐ ഓഫിസിൽ നുണ പരിശോധനയ്ക്ക് വിധേയരാക്കും. മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യൻ, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി. വിപിൻ, സുഹൃത്ത് സി.എ. അരുൺ, എന്നിവരെ ഇന്നും കെ.സി. മുരുകൻ, അനിൽകുമാർ എന്നിവരെ നാളെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കുക. സിനിമാതാരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ, എന്നിവരെയും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്.