ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ പ്ലാസ പ്രീമിയം ലോഞ്ചിനെതിരെ പൊലീസ് കേസെടുത്തു. ഇവിടെ ചായ ഉണ്ടാക്കാന്‍ ഉപയോഗിച്ച ചായപ്പൊടി പാക്കറ്റുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ ചായപ്പൊടി ഉപയോഗിച്ചായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചായ ഉണ്ടാക്കി നല്‍കിയത്.
അനാരോഗ്യകരമായ രീതിയില്‍ ചായ ഉണ്ടാക്കി നല്‍കിയതിന് ഐപിസി 273 പ്രകാരം ആണ് കേസെടുത്തത്. മാര്‍ച്ച് 9ന് ഹൈദരാബാദിലെ ശംഷാദ്ബാദില്‍ റാലിയില്‍ പങ്കെടുക്കാനായാണ് രാഹുല്‍ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. പുറത്തേക്ക് പോവും മുമ്പ് ഇവിടെ വച്ച് ചായ കുടിക്കാനാണ് രാഹുല്‍ തീരുമാനിച്ചത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന തെലങ്കാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു.
ചായ ഇട്ടു നല്‍കിയെങ്കിലും ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ചായ കുടിച്ചില്ല. ഉടന്‍ തന്നെ ഫൊറന്‍സിക് അധികൃതര്‍ വിമാനത്താവളത്തിലെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 2018നാണ് കാലാവധി അവസാനിച്ചതെന്നാണ് വിവരം. സംഭവത്തില്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 6 മാസം തടവും 1000 രൂപ പിഴയും ഈടാക്കും.
അമേരിക്കയിലെ പ്രശസ്ത റിയാലിറ്റി ഷോയായ ‘ദി വേൾഡ് ബെസ്റ്റി’ൽ ചെന്നൈ സ്വദേശിയായ 13 കാരൻ വിജയിയായി. പിയാനോയിൽ വിസ്മയം തീർത്താണ് ലിഡിയൻ നാദസ്വരം എന്ന കൊച്ചു മിടുക്കൻ ഒരു മില്യൻ യുഎസ് ഡോളർ ( ഏകദേശം 7 കോടി രൂപ) ഒന്നാം സമ്മാനമായി നേടിയത്. കണ്ണുകൾ മൂടിക്കെട്ടിയശേഷം രണ്ടു പിയാനോകൾ ഒരേ സമയം വായിച്ചാണ് ലിഡിയൻ വിധികർത്താക്കളെയും കാണികളെയും ഞെട്ടിച്ചത്.
”കഴിഞ്ഞ നാലു വർഷമായി പിയാനോ പഠിക്കുന്നുണ്ട്. എന്റെ സഹോദരിയിൽനിന്നും അച്ഛനിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പിയാനോ പഠിക്കാൻ തുടങ്ങിയത്. വീട്ടിൽനിന്നും സ്കൂളിൽനിന്നും പ്രോത്സാഹനം ലഭിക്കുന്നത് കൂടുതൽ ശ്രദ്ധയോടെ പിയാനോ പഠിക്കാൻ സഹായകമായി. ലോകത്തിലെ ഏറ്റവും മികച്ച കമ്പോസർ ആകണമെന്നാണ് എന്റെ ആഗ്രഹം,” ലിഡിയൻ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായ എ.ആര്‍.റഹ്മാന്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ഥിയാണ് ലിഡിയൻ.
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും മുല്ലപ്പളളി രാമചന്ദ്രനും മത്സരിക്കില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് വയ്ക്കാൻ സാധിക്കാത്ത അത്രയും മികച്ച പട്ടികയാണ് കേരളത്തിൽ വരുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.
കെ.സി.വേണുഗോപാലിന് കേന്ദ്ര നേതൃത്വത്തിൽ തിരക്കുകളുണ്ടെന്നും ഉമ്മൻ ചാണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരള രാഷ്ട്രീയത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിൽ ഫാസിസ്റ്റ് ഭരണത്തിനും, സംസ്ഥാനത്ത് ആയിരം ദിവസം പൂർത്തിയാക്കിയ പിണറായി സർക്കാരിന്റെ ദുർഭരണത്തിനും എതിരായാണ് ജനം വോട്ട് ചെയ്യുകയെന്ന് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.
വൈകുന്നേരം 6.30 ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഉമ്മൻ ചാണ്ടിയെ സ്ഥാനാർത്ഥിയാക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. സ്ക്രീനിങ് കമ്മിറ്റി ചാണ്ടിയെ ഡൽഹിക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം പോയില്ല. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകില്ലെന്ന് ചെന്നിത്തലയും മുല്ലപ്പളളിയും വ്യക്തമാക്കിയത്.
വയനാട് സീറ്റിൽ ടി.സിദ്ദിഖോ, ഷാനിമോൾ ഉസ്മാനോ എന്ന തർക്കം നിലനിൽക്കുകയാണ്. ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ മത്സരിക്കില്ല. ഇടുക്കിയിൽ ജോസഫ് വാഴക്കനോ അല്ലെങ്കിൽ ഡീൻ കുര്യാക്കോസോ സ്ഥാനാർത്ഥിയാകും. എറണാകുളത്ത് കെ.വി.തോമസോ, ഹൈബി ഈഡനോ എന്ന കാര്യത്തിലും തീരുമാനമായില്ല.
പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെയാകും സ്ഥാനാർത്ഥി. ടി.എൻ.പ്രതാപൻ തൃശ്ശൂരിലും ബെന്നി ബെഹനാൻ ചാലക്കുടിയിലും മത്സരിച്ചേക്കും. കണ്ണൂരിൽ കെ.സുധാകരൻ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. വേണുഗോപാലിന്റെ ഒഴിവിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലിൽ അടൂര്‍ പ്രകാശാവും സ്ഥാനാർത്ഥി. പാലക്കാട്ട് വി.കെ.ശ്രീകണ്ഠനും ആറ്റിങ്ങലിൽ രമ്യ ഹരിദാസിനുമാണ് സാധ്യത.
കേരളത്തിൽ പ്രായ പൂർത്തിയാവാത്ത അമ്മമാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ നിലവാരം ഉൾപ്പെടെ ഉയർന്ന് നിൽക്കുന്ന കേരളത്തിൽ 19 വയസ്സിന് താഴെയുള്ള 22,552 അമ്മമാര്‍ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്ത് വിട്ട സ്റ്റേറ്റ് ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് റിപ്പോർട്ട് 2019 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ലെ വിവരങ്ങൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഇതുപ്രകാരം 2017ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പ്രസവങ്ങളില്‍ 4.48 ശതമാനം 15 നും 19 നും ഇടയിലുള്ള പെണ്‍കുട്ടികളാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നഗര പ്രദേശങ്ങളിൽ 16,639 പ്രസവങ്ങളും, ഗ്രാമങ്ങളിൽ 5,913 പ്രസവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗ്രാമ പ്രദേശങ്ങളിലെ കണക്കുകള്‍ പ്രകാരം രണ്ടാം പ്രസവത്തിനെത്തിയ 137 പേര്‍ 19 വയസിൽ താഴെയുള്ളവരാണ്. ഇതിന് പുറമെ 48 പേർ മൂന്നാം പ്രസവത്തിനും, 37 പേർ നാലാമത്തെ പ്രസവത്തിനുമാണ് എത്തിയതെന്നും കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ തയ്യാറാക്കി റിപ്പോർട്ട് പറയുന്നു.
നഗര പ്രദേങ്ങളിലും ഈ കണക്കുകളിൽ വലിയ മാറ്റമില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 16,639 പേരിൽ 298 പേരാണ് 19 വയസിനിടെ രണ്ടാം പ്രസവത്തിന് എത്തിയിട്ടുള്ളത്. 21 പേർ മുന്നാമത്തെ കുഞ്ഞിന് ജൻമം നൽകിയെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ചെയ്തിട്ടുള്ള 22,552 പേരിൽ 11 അമ്മമാർ 15 വയസിൽ താഴെയുള്ളവരാണെന്നുമാണ് വിവരം.
അതേസമയം, മതപരമായ കണക്കുകൾ പ്രകാരം മുസ്ലീം വിഭാഗങ്ങളിലാണ് 15-19നും പ്രായത്തിനിടയിലുള്ള അമ്മമാർ കുടുതലുള്ളതെന്നും പറയുന്നു. 17,082 പേരാണ് ഈ പ്രായ പരിധിയിൽ പെടുന്നവരുള്ളത്. ഹിന്ദു വിഭാഗത്തിൽ ഇത് 4734 എണ്ണവും ക്രിസ്ത്യൻ വിഭാഗത്തിൽ 702 ഉം പേർ ഉൾപ്പെടുന്നു.
ഇത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ അമ്മമാരായവരിൽ 17,202 പേർ പത്താം ക്ലാസിനും ബിരുദത്തിനും ഇടയിൽ വിദ്യാഭ്യാസം നേടിയവരാണ്. എന്നാൽ 86 പേർ നിരക്ഷരരും, 91 പേർ പ്രാഥമിക വിദ്യാഭ്യാസത്തിൽ ചുവടെയുള്ളവരുമാണെന്നും വ്യക്തമാക്കുമ്പോൾ 3,420 പേർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരിയാണ് മോളി കണ്ണമാലി. എന്നാല്‍ ഇപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട മകനെയോർത്ത് കണ്ണീരൊഴുക്കാനാണ് ഈ അമ്മയുടെ വിധി. മകന്റെ ഭാര്യവീട്ടുകാർ പട്ടയഭൂമി നിഷേധിച്ചതിനെത്തുടർന്നാണ് കയറിക്കിടക്കാൻ ഒരു കൂരയില്ലാത ദുരിതത്തിൽ കഴിയുകയാണ് ഇവരുടെ മകനും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. പട്ടയം ലഭിക്കാനും ഭാര്യവീട്ടുകാർ പൊലീസിൽ നൽകിയ കേസുകൾ തീർക്കാനും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് മോളി കണ്ണമാലിയും കുടുംബവും. സംഭവത്തെക്കുറിച്ച് മോളി കണ്ണമാലിയുടെ വാക്കുകൾ ഇങ്ങനെ
മകൻ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നൽകിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കയ്യിലാണ്. അവർ ഇത് തരാൻ കൂട്ടാക്കുന്നില്ല. മകൻ വീടുവെയ്ക്കാനായി ചെന്നപ്പോൾ അവർ എതിർക്കുകയാണ്.
ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. ഒട്ടും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ് മകന്റെ വീട്. അതുകൊണ്ടാണ് എന്റെ കയ്യിൽ നുള്ളിപ്പെറുക്കിയെടുത്തിട്ടുള്ള രണ്ടോ മൂന്നോ പവൻ വിറ്റിട്ടായാലും കുഞ്ഞിന് ഒരു വീട് കെട്ടി നൽകാമെന്ന് കരുതിയത്. അവർ പക്ഷെ സമ്മതിക്കുന്നില്ല. എതിർപ്പിനൊപ്പം മോന്റെ പേരിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിൽ കള്ളപരാതിയും നൽകി. ഞാനും മോനും കഞ്ചാവാണെന്നും മദ്യപാനമാണെന്നുമൊക്കെയാണ് അവർ നൽകിയത്. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി സഹികെട്ടു. ഞങ്ങൾക്ക് അർഹതയില്ലാത്ത ഒരു സ്വത്തും വേണ്ട, ഇതുപക്ഷെ അവകാശപ്പെട്ടതാണ് ചോദിക്കുന്നത്.
ഇതുവരെയും ഒരാളുടെ അടുത്തും കൈനീട്ടാതെയാണ് മക്കളെ വളർത്തിയത്. എനിക്ക് ഈ അടുത്ത് ഹൃദയാഘാതംവന്ന് ആശുപത്രിയിലായിരുന്നു. അതെല്ലാം ഭേദമായി ആശുപത്രിയിൽ നിന്ന് വിട്ടതിന് പിന്നാലെയാണ് ഈ പ്രശ്നം. ആശുപത്രിയിലും നല്ലൊരു തുക ചിലവായി. എന്നാലും കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ എന്നുകരുതിയാണ് കിട്ടുന്ന ജോലിയ്ക്കൊക്കെ പോയി പണമുണ്ടാക്കുന്നത്. ഞങ്ങൾക്ക് നീതി കിട്ടിയാൽ മതി, അതിൽക്കൂടുതൽ ഒന്നും വേണ്ട– മോളി കണ്ണമാലി പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പട്ടിക സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു. പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ സമര്‍പിക്കും. ഉമ്മന്‍ചാണ്ടി മല്‍സരിക്കുമോ എന്നതിന് മുകുള്‍ വാസ്നിക് മറുപടി പറഞ്ഞില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടി ഇന്നത്തെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. വയനാട്ടില്‍ ടി.സിദ്ദിഖിന് സീറ്റ് നല്‍കുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ത്തതാണ് പ്രധാനമായും അദ്ദേഹത്തെ ചൊടിപ്പിച്ചത്.
പതിനാറുസീറ്റില്‍ ഏഴിലും അനിശ്ചിതത്വം തന്നെ നിലനില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര സീറ്റുകളില്‍ ആണ് ആശയക്കുഴപ്പം വന്നത്. എറണാകുളത്തെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും.
സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും എന്ന് തന്നെയാണ് സൂചന. വയനാട് സീറ്റിൽ ഷാനി മോൾ ഉസ്മാൻ മൽസരിക്കുമോ എന്നതാണ് ഡൽഹിയിൽ ഉയരുന്ന പ്രധാനചോദ്യം. ഐ ഗ്രൂപ്പ് ഷാനിമോൾക്കു വേണ്ടി ഉറച്ചു നിൽക്കുമ്പോൾ ടി.സിദിഖാണ് എ യുടെ നോമിനി. ചാലക്കുടി ബെന്നി ബഹനാന് നൽകുന്നതിനാൽ വയനാട് കിട്ടിയേ മതിയാകൂ എന്ന് ഐ ഗ്രൂപ്പ്.
ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ ടി.എൻ പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും സീറ്റുറപ്പിച്ചു. വടകരയിൽ മുല്ലപ്പള്ളി ഇല്ലെങ്കിൽ വിദ്യാ ബാലകൃഷ്ണന്റെ പേരിനാണ് മുൻതൂക്കം.
കാസർകോടും ആലപ്പുഴയിലും പത്തനംതിട്ടയിലും ചിത്രം തെളിഞ്ഞിട്ടില്ല. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് തന്നെയാണ് പ്രഥമ പരിഗണന. എറണാകുളത്ത് ഗ്രൂപ്പിനതീതമായി ഹൈബി ഈഡന്റ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതാകും.
പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബിജെപിയിൽ പിടിവലി. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകീട്ട് നാലിന് ഡൽഹിയിൽ ചേരും.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ ബിജെപിയില്‍ നേതാക്കളുടെ പോരാട്ടം
കെ.സുരേന്ദ്രന്‍, പി.എസ്.ശ്രീധരന്‍ പിള്ള, എം.ടി.രമേശ് എന്നിവര്‍ രംഗത്ത്
*താല്‍പര്യം അറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, എം.ടി രമേശ്, പി എസ് ശ്രീധരൻപിള്ള വരും പത്തനംതിട്ടയ്ക്കായി കച്ചമുറുക്കി നിൽക്കുന്നു.
ശ്രീധരൻ പിള്ള മിക്കവാറും പുറത്തായേക്കും. തുഷാർ വെള്ളാപ്പള്ളി മൽസരിക്കില്ലെങ്കിൽ തൃശൂരിൽ ടോം വടക്കന് സാധ്യത തെളിയും. വടക്കന്റ പേര് സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിലില്ല. നിർബന്ധിച്ചാൽ മൽസരിക്കാമെന്ന നിലപാടിലാണ് സുരേഷ് ഗോപി. പാലക്കാട് ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ, ആറ്റിങ്ങൽ പി കെ കൃഷ്ണദാസ്, ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനോ, ബി ഗോപാലകൃഷ്ണനോ മൽസരിച്ചേക്കും.
ഭാര്യക്ക് തന്നോടുള്ള സ്‌നേഹം പരീക്ഷിക്കാന്‍ അര്‍ധ രാത്രിയില്‍ നടു റോഡില്‍ നിന്ന് മരണം ഏറ്റുവാങ്ങേണ്ടി വന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ലിഷൂയിയിലാണ് സംഭവം.
ട്രാഫിക് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാന്‍ എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. പാനും ഭാര്യ ഷ്‌വോയും തമ്മില്‍ വഴക്കുണ്ടാക്കി അര്‍ധരാത്രി തിരക്കുള്ള റോഡിനു നടുവിലൂടെ നടക്കുന്നത് കാണാന്‍ സാധിക്കും. പാനിനെ റോഡില്‍ നിന്നും മാറ്റാന്‍ ഭാര്യ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ അതിന് വഴങ്ങുന്നുണ്ടായിരുന്നില്ല.
മിക്ക വാഹനങ്ങളും ഒഴിഞ്ഞുമാറി പോയെങ്കിലും വേഗത്തില്‍ വന്ന ഒരു വാഹനം പാനിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.
തലക്ക് ഗുരുതരമായ പരിക്കും വാരിയെല്ലിനു പൊട്ടലും ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.പാന്‍ മദ്യപിച്ചിരുന്നെന്നും , ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്ന് മരിക്കും മുമ്പ് അയാള്‍ പറഞ്ഞുവെന്നും പോലീസ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
റോഡില്‍ നിന്നും അരികിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ഭാര്യക്ക് തന്നോട് സ്‌നേഹമുണ്ടെന്ന് വിശ്വസിക്കാം എന്നു പറഞ്ഞായിരുന്നു തര്‍ക്കം
കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പ്രിയ പുത്രന്‍ തൈമൂര്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. ഈ കുട്ടിത്താരത്തിന് കരീനയേക്കാളും സെയ്ഫിനേക്കാളും ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ തൈമൂറിനൊപ്പം താരമാകുന്ന മറ്റൊരാളുണ്ട്. തൈമൂറിന്റെ നാനി സാവിത്രി. മാതാപിതാക്കള്‍ക്കൊപ്പം കാണുന്നതിനേക്കാള്‍ കൂടുതല്‍ സമയം തൈമൂറിനെ സാവിത്രിക്കൊപ്പമാണ് കാണാന്‍ കഴിയുന്നത്.
അച്ഛനേക്കാളും അമ്മയേക്കാളും സാവിത്രിയാണ് തൈമൂറിനൊപ്പം കൂടുതല്‍ സമയവും ഉണ്ടാവാറുള്ളത്. കുട്ടിയോടൊപ്പം സാവിത്രി വിദേശയാത്രയും പോകാറുണ്ട്. പ്ലേസ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതുമെല്ലാം ആയയാണ്. പലപ്പോഴും സാവിത്രിയുടെ ഒക്കത്തിരുന്നു വരുന്ന തൈമൂറിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക. അധിക ജോലിയുള്ള മാസങ്ങളില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ ശമ്പളം കൂടാറുണ്ട്. എപ്പോഴും തൈമൂറിനൊപ്പം ഉള്ളതുകൊണ്ട് തന്നെ അധികം ചിത്രങ്ങളിലും സാവിത്രിയും ഉണ്ടാകും.
തൈമൂറിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് ഒരുമാസം ഒന്നരലക്ഷം രൂപയാണ് സാവിത്രിയുടെ ശമ്പളം. അധിക ജോലിയുള്ള മാസങ്ങളില്‍ അത് ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ എത്താറുണ്ട്. കരീനയുടെയും സെയ്ഫിന്റെയും കുടുംബത്തിലുള്ളവരാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാല്‍ കരീനയോ സെയ്‌ഫോ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. പക്ഷേ സംഭവം ശരിവയക്കുന്ന പ്രതികരണം കരീനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്.
ഒരു അഭിമുഖത്തില്‍ അബ്ബാസ് ഖാന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് കരീന ഇക്കാര്യം വ്യക്തമാക്കിയത്. ‘കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് എനിക്ക് വലുത്. അതിനായി എത്ര ചെലവാക്കുന്നുവെന്നത് കണക്കാക്കില്ല. നാനിയുടെ കൈകളില്‍ തൈമൂര്‍ സന്തോഷവാനും സുരക്ഷിതനുമാണ്. അതിന് വിലയിടാനാകില്ല’ കരീന വ്യക്തമാക്കി
മലപ്പുറം: പൊന്നാനിയില്‍ പിതാവ് പൊള്ളലേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ മകനെ കോടതി റിമാന്‍ഡ് ചെയ്തു. പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാമ്പ്ര നാരായണന്‍(65) പൊള്ളലേറ്റ് മരിച്ച കേസില്‍ മകന്‍ വിനോദി (27)നെയാണ് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഒരാഴ്ച മുമ്പാണ് മരണത്തിനാസ്പദമായ സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ പിതാവ് കിടക്കുന്നതിനടുത്തുള്ള വസ്ത്രങ്ങളും പുതപ്പും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായി കിടപ്പിലായ നാരായണന്റെ ദേഹത്തേക്കും തീ പടര്‍ന്നു. കിടപ്പിലായതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച നാരായണനെ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാരായണന്‍ മരണത്തിന് കീഴടങ്ങിയത്.