തലശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കേസില്‍ വൈദികന് കടുത്ത ശിക്ഷ നല്‍കി നീതിപീഠം. കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാ.റോബിന്‍ വടക്കുംഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുു ലക്ഷം രൂപ പിഴയും തലശേരി പോക്സോ കോടതി ജഡ്ജി പി.എന്‍ വിനോദ് വിധിച്ചു. ബലാത്സംഗം, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഐ.പി.സി 376(2(എഫ്) പോക്‌സോ 3,5 വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ. മൂന്നു വകുപ്പുകള്‍ പ്രകാരവും 20 വര്‍ഷങ്ങള്‍ വീതം ഉള്ള ശിക്ഷ അനുസരിച്ച് 60 വര്‍ഷം തടവുശിക്ഷ ആണ് വിധിച്ചത്. എന്നാല്‍ ഇവയെല്ലാം കൂടി ചേര്‍ത്ത് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും എന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
പ്രതി മൂന്നു ലക്ഷം രൂപ പിഴയായി നല്‍കണം. ആ തുകയുടെ പകുതി ഇരയ്ക്ക് സംരക്ഷണത്തിന് നല്‍കണം. കുഞ്ഞിന്റെ സംരക്ഷണ ചുമതല ലീഗല്‍ സര്‍വീസ് സൊസൈറ്റി ഏറ്റെടുക്കണം. കൂറുമാറിയ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടി പീഡനത്തിന്റെ കാലമത്രയും അനുഭവിച്ച മാനസിക പീഡനം കണക്കിലെടുത്താണ് കൂറുമാറിയിട്ടും കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. കേസിലെ മുഖ്യസാക്ഷി കൂടിയായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അടക്കം മൊഴി മാറ്റുകയും പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായി എന്ന് പ്രതിഭാഗം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ പ്രതിക്ക് കോടതി നല്‍കി. പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയാണ് ഫാ.റോബിന് വിധിച്ചിരിക്കുന്നത്.
തെളിവുകൾ എല്ലാം നശിപ്പിച്ചിട്ടും, പ്രധാന പ്രതിയെ രക്ഷിക്കാനായി ഇര ഉൾപ്പെടെ കൂറ് മാറുകയും ചെയ്‌തിട്ടും ഇത്തരമൊരു വിധി നേടാനായതിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞു. ചില വിഭാഗങ്ങളുടെ അടിമത്തത്തിൽ നിന്നുള്ള പീഡനങ്ങൾക്കെതിരെയുള്ള ചരിത്രപ്രധാനമായ വിധിയെന്നാണ് വിധിക്കുശേഷം അവർ പ്രതികരിച്ചത്. അതേസമയം തലശ്ശേരി രൂപത കോടതിവിധിയെ സ്വാഗതം ചെയ്‌തു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയതിനുള്ള പ്രതികാരം ശക്തമാകും. സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. കാരക്കാമല എഫ്‌സി കോണ്‍വന്റിലെ സിസ്റ്റര്‍ ലൂസിക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കുമെന്നാണു മുന്നറിയിപ്പ്. മുന്‍പത്തെ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ അറിയിച്ചു.
അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു. കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ലൂസിക്ക് നോട്ടിസ് ലഭിച്ചിരുന്നു.
പതിനൊന്ന് അച്ചടക്കലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ സുപ്പീരിയര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
കൊട്ടിയൂർ പീഡനക്കേസിൽ തലശേരി പോക്സോ കോടതി ഇന്ന് വിധി പറയും. വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരാണ് പ്രതികൾ.
കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ് സ്വന്തം മുറിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.
2017 ഫെബ്രുവരിയിൽ ഫാദർ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും. ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ അറസ്റ്റിലായി. എന്നാൽ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി. ഇതോടെ റോബിൻ വടക്കുംചേരി അടക്കം ഏഴ് പ്രതികളാണ് നിലവിൽ.
ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്വെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരാണ് പ്രതികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂർത്തി ആയെന്നും ഇത് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്സോ കോടതി തള്ളി.
ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച. 100 പവന്‍ സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച എന്ന് പൊലീസ് പറയുന്നു.
പുലര്‍ച്ചെ രണ്ടരയോടെ ചെങ്ങമനാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഗ്രേസ് മാത്യൂസിന്റെ അത്താണിയിലെ വീട്ടിലാണ് മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചക്കാര്‍ പിന്‍വാതില്‍ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഈ സമയത്ത് ഉറങ്ങുകയായിരുന്ന ഡോക്ടറെ പിടിച്ച് ഉണര്‍ത്തി കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച.
രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഡോക്ടര്‍ തനിച്ചായിരുന്നു താമസം. ഇക്കാര്യം അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ മറ്റും ശേഖരിച്ച് പ്രതികളെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.
സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം പ്രസവത്തിനായി തിരികെ നാട്ടിൽ എത്തുന്നത് തുറന്ന് എതിർത്ത് ബ്രിട്ടൻ. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തിരിച്ചു വരവിനെ തടയാൻ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയോ രാജ്യത്തുനിന് ഒഴിവാക്കുകയോ വേണമെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. ഷെമീമ ബീഗം തിരികെ ബ്രിട്ടനിൽ എത്തിയാൽ വിചാരണ നേരിടേണ്ടി വരുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പു നൽകി.
2015ലാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഷെമീമ സിറിയയിലേക്ക് കടക്കുന്നത്. 19 വയസ്സുള്ള ഇവര്‍ ഇപ്പോള്‍ ഒമ്പത് മാസം ഗര്‍ഭിണിയാണ്. തന്റെ കുട്ടിയെ ബ്രിട്ടനില്‍ വളര്‍ത്തുന്നതിനു വേണ്ടിയാണ് ഷെമീമ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നത്. മുമ്പ് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും മരിച്ചു. നിലവില്‍ സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ കഴിയുന്നത്.
2015 ൽ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്.
ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം തന്റെ കുഞ്ഞ് അർഹിക്കുന്നുണ്ടെന്നും ബ്രിട്ടനിലേയ്ക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും ഷെമീമ പറയുന്നു. ഒപ്പം കടന്ന കൂട്ടുകാരികളിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാളെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല. ഐഎസ് ചേർന്നതിലും ആ ആശയങ്ങളെ പിന്തുണച്ചതിലും തെല്ലും ഖേദമില്ലെന്നും കുഞ്ഞിനെ ഓർത്ത് മാത്രമാണ് നാട്ടിലേയ്ക്ക് മടങ്ങുന്നതെന്നും ഷെമീമ ബീഗം പറയുന്നു.
തുർക്കി അതിർത്തി കടന്നാണ് സിറിയയിൽ എത്തിയത്. റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും, പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസിൽ നിന്ന് രണ്ടാഴ്ച മുൻപ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷെമീമ പറയുന്നു.ഇപ്പോള്‍ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍.
പത്തനംതിട്ട: സഹോദരന്റെ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ റാന്നി കീക്കൊഴൂര്‍ സ്വദേശി തോമസ് ചാക്കോയ്ക്ക് വധശിക്ഷ. സഹോദരനായ ഷൈബുവിന്റെയും ബിന്ദുവിന്റെ മക്കളായ മെബിന്‍(ഏഴ്), മെല്‍ബിന്‍(മൂന്ന്) എന്നിവരെയാണ് തോമസ് ചാക്കോ വീട്ടില്‍ കയറി അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് വീതം വെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അതിക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ഹരികുമാറാണ് വിധി പ്രസ്താവിച്ചത്.
2013 ഒക്ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ 7.30 ഓടെ തന്റെ കുടുംബ വീട്ടിലെത്തിയ പ്രതി വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെബിനെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാനായി ഓടിയെത്തിയ ബിന്ദുവിന്റെ കണ്ണിലേക്ക് മുളക് പൊടി എറിഞ്ഞു. കണ്ണില്‍ മുളക് പൊടി എറിഞ്ഞ ശേഷം ബിന്ദുവിനെ അക്രമിക്കുകയും ചെയ്തു. പിന്നീട് അകത്ത് കയറിച്ചെന്ന് കസേരയില്‍ വിശ്രമിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ മെബിനെയും കൊലപ്പെടുത്തി.
കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 2017-ലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. അമ്മയുടെ കണ്‍മുന്നിലിട്ട് പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വാദി ഭാഗത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.മനോജാണ് ഹാജരായത്.
കോഴിക്കോട്: ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ പി വാര്യര്‍. ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിയ്ക്ക് 41 ദിവസം വ്രതമെടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ പ്രതികരണത്തിലാണ് പ്രിയ വാര്യരുടെ വാക്കുകള്‍. തുല്ല്യതയുടെ പ്രശ്‌നമാണെങ്കില്‍ ഇതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നും പ്രിയ വാര്യര്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നടന്‍ പൃഥ്വിരാജും സമാനമായ നിലപാട് പറഞ്ഞിരുന്നു.
‘നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ’ എന്നാണ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് ചോദിച്ചത്. ‘ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് വനിതയോടുള്ള അഭിമുഖത്തിൽ പറയുകയുണ്ടായി.
[ot-video][/ot-video]
നഴ്‌സ് ആന്‍ലിയയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ നിലപാട്. അതേസമയം, ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ് എസി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25ന് ബംഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനായിരുന്നു.
ആലുവയില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയെ കൊന്ന് പെരിയാറില്‍ കെട്ടിത്താഴ്ത്തിയതിന് പിന്നില്‍ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് കൊല നടത്തിയത്. ഏഴു ദിവസം വരെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് ശാസ്ത്രീയ പരിശോധന ഫലത്തില്‍ പറയുന്നത്. പ്രതികളെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. യുവതിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ആലുവയിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ്.
മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച വരയന്‍ പുതപ്പ് കളമശേരിയിലെ തുണിക്കടയില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് വാങ്ങിയത്. ഏഴിന് രാത്രി പത്തോടെയാണ് തടിച്ച ശരീരമുള്ള സ്ത്രീയും പുരുഷനും കാറില്‍ തുണിക്കടയില്‍ എത്തിയത്. രാത്രി വൈകി അടയ്ക്കുന്ന കടയാണിത്. ആദ്യത്തെ പുതപ്പിന് വലുപ്പം കുറവായതിനാല്‍ മറ്റൊന്ന് ആവശ്യപ്പെട്ടു. രണ്ടാമത്തേത് വിടര്‍ത്തിനോക്കി മതിയാവുമെന്ന് സ്ത്രീ കൂടെയുള്ള പുരുഷനോട് പറഞ്ഞു. രാത്രി തുറക്കുന്ന കട അന്വേഷിച്ച് ഇറങ്ങിയ ഇവര്‍ യാദൃശ്ചികമായാണ് കട കണ്ടത്. മുന്നോട്ടു പോയ കാര്‍ റിവേഴ്‌സ് എടുത്തു വരുന്നത് സിസിടിവിയില്‍ കാണാം.
കൊച്ചിയിലെ വസ്ത്ര മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് സൂചന കിട്ടിയത്. മൃതദേഹത്തില്‍ കണ്ട പുതപ്പിന് സമാനമായ ഡിസൈനിലുള്ള 860 പുതപ്പുകള്‍ ചെറുകിട കച്ചവടക്കാന്‍ വാങ്ങിയിരുന്നു. ഇവരുടെ വിലാസം ശേഖരിക്കുകയായിരുന്നു. മൃതദേഹം പെരിയാറിലെ വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍ ഒഴുകി എത്തിയത് അല്ല എന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതേ കടവില്‍ കല്ലു കെട്ടി താഴ്തിയതാവാന്‍ സാധ്യതയുണ്ട്.
വൈദിക സെമിനാരിയുടെ സ്വകാര്യ കടവാണിത്. സ്ഥല പരിചയമുള്ളവര്‍ക്കേ ഇവിടെ എത്താനാകൂ. മൃതദേഹം ആദ്യം കണ്ടത് വൈദിക വിദ്യാര്‍ത്ഥികളാണ്. കൊലപാതകത്തില്‍ പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. ജില്ലയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങളും ഹോം നഴ്‌സിങ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും നിരീക്ഷണത്തിലാണ്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേ സമയം യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ട സംഭവത്തിൽ വൈദിക വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. കുളിക്കടവിൽ മൃതദേഹം ആദ്യം കണ്ടത് മംഗലശ്ശേരി സെമിനാരിയിലെ വിദ്യാർത്ഥികളായിരുന്നു. ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചു തന്നെയാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് യുവതിയുടെ കൊലപാതകം ശ്വാസം മുട്ടിച്ച് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. വായിൽ തുണി തിരുകിയോ കഴുത്തിൽ ബലം പ്രയോഗിച്ചോ ആകാം കൊലപാതകമെന്നാണ് പോലീസ് സർജൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ചുരിദാറിൻറെ പാന്‍റ്സാണ് വായിൽ തിരുകിയിരുന്നത്. 25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല.
കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലായിരുന്നു. യുവതിയെ കൊലപ്പെടുത്തി തുണിയില്‍പ്പൊതിഞ്ഞ് മൃതശരീരം കല്ലുകെട്ടി താഴ്തിയിരിക്കാം എന്നും കെട്ട് വിട്ടതിനെത്തുടര്‍ന്ന് മൃതദ്ദേഹം ഒഴുകിയെത്തിയതാവാമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ശരീരം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോൺക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും മൃതദേഹം വെള്ളത്തിനു മീതെ പൊങ്ങിയതു ശക്തമായ അടിയൊഴുക്കിലാണെന്നു കരുതുന്നു. കരയോടുചേർന്ന് അടിഞ്ഞുകൂടിക്കിടന്ന ചെടികളുടെ കൊമ്പിൽ മൃതദേഹം കുടുങ്ങുകയായിരുന്നു
ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ യുവാവും മോഷണവസ്തുക്കൾ വിൽപന നടത്താൻ സഹായിച്ച അമ്മയും പിടിയിലായി. മാമ്മൂട് മുണ്ടുകുഴി സന്തോഷിന്റെ മകൻ രതീഷ് (20), അമ്മ സരള (48) എന്നിവരെയാണു തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മാമ്മൂട് ഭാഗത്തുള്ള കോൺവന്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണു രതീഷ് പിടിയിലായത്.
മല്ലപ്പള്ളിയിലുള്ള കോൺവന്റ് കുത്തിത്തുറന്നുപണം മോഷ്ടിച്ച സംഭവത്തിലും മാമ്മൂട്, ചൂരനോലി ഭാഗങ്ങളിൽ വീടിന്റെ ജനൽ തുറന്നു ബാഗുകൾ പുറത്തെടുത്തു സ്വർണവും പണവും മോഷ്ടിച്ച കേസുകളിലും ചാഞ്ഞോടിയിലുള്ള വീട്ടിൽ നിന്ന് ആറേമുക്കാൽ പവൻ സ്വർണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. ചൂരനോലി ഭാഗത്തു മോഷണം നടന്ന വീട്ടിൽ നിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു. ചെരിപ്പു ധരിക്കാത്ത, കാൽപാദം വലുപ്പം കൂടുതലുള്ള ആളാണു മോഷണം നടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു സമാനമായ രീതിയിൽ മുൻപു പിടിയിലായിട്ടുള്ള രതീഷിനെ പൊലീസ് നിരീക്ഷിച്ചു തുടങ്ങിയത്.
ഇയാളുടെ വീട്ടിൽ പുതുതായി വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ വാങ്ങിയതായി കണ്ടെത്തിയതോടെ പൊലീസ് രതീഷിനെ അന്വേഷിച്ചു വീട്ടിൽ എത്തിയെങ്കിലും തിരുപ്പൂരിൽ ജോലിക്കു പോയിരിക്കുകയാണ് എന്ന മറുപടിയാണു ലഭിച്ചത്. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ മാമ്മൂട് ഭാഗത്തു തന്നെ ഉണ്ടെന്നു കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണമുതൽ വിൽപന നടത്തുകയും പണയം വയ്ക്കുകയും ചെയ്തതിനാണു സരള അറസ്റ്റിലായത്.
ചങ്ങനാശേരിയിലെയും റാന്നിയിലെയും സ്വർണക്കടകളിൽ നിന്നു 13 പവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. രതീഷിന്റെ പിതാവ് സന്തോഷ് മോഷണക്കേസിൽ മാവേലിക്കര സബ്ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, എഎസ്ഐമാരായ സാബു സണ്ണി, ചന്ദ്രബാബു, ഷാജിമോൻ, സാബു, കെ.കെ. റെജി, ബിജു, രഞ്ജീവ് ദാസ്, ബെന്നി ചെറിയാൻ, ഷൈജു ആഞ്ചലോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര മാസത്തെ പരിശ്രമത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.