ഭർത്താവിന് തന്നേക്കാൾ ഇഷ്ടം കുഞ്ഞിനോട്, അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ഉക്രയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണില്‍ 21 കാരിയായ യുവതിയാണ് ഈ ക്രൂരത ചെയ്തത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഭർത്താവ് മാലിന്യം കളയാൻ പോയ സമയത്താണ് യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. ഭാര്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നത് കണ്ട് അന്വേഷണം നടത്തിയപ്പോഴാണ് പെൺകുഞ്ഞിന്റെ മൃതദേഹം കാണുന്നത്. മകൻ പുറത്തുപോയ സമയത്ത് മരുമകൾ അടുക്കളയിൽ നിന്നും കത്തിയെടുക്കുന്നത് കണ്ടതായി ഭർത്താവിന്റെ അമ്മയുടെ പൊലീസിനെ അറിയിച്ചു.
മകൻ സ്വന്തം കുഞ്ഞിനോട് വാത്സല്യം കാണിക്കുന്നതിൽ മരുമകൾക്ക് അസൂയയായിരുന്നുവെന്നും ഇവർ പറയുന്നു. താൻ കുഞ്ഞിനെ സ്നേഹിക്കുന്നതിലും മരുമകൾക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്ന് ഈ അമ്മ പറയുന്നു. അടുക്കളയിലെ സിങ്കിൽ നിന്നാണ് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയത്. അതിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരുന്നു.
പ്രതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മാര്‍ച്ച് മൂന്നിന് ഈ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് ജന്മമേകിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുക്കുകയും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
നയൻതാരയെ പൊതുവേദിയിൽ അവഹേളിച്ച് തമിഴ് നടൻ രാധാ രവി. സ്ത്രീകൾക്കെതിരായ വിവാദപരാമർശത്തിൽ താരം മുൻപും വിവദത്തിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ തമിഴകത്തെ ലേഡീ സൂപ്പർ സ്റ്റാറിന്റെ വ്യക്തി ജീവിതമടക്കം പരാമർശിച്ചാണ് താരത്തിന്റെ വിവാദപരാമർശം. നയൻതാരയുടെ പുതിയ ചിത്രമായ കൊലയുതിർ കാലത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിലാണ് നയൻതാരക്കെതിരായ പരാമർശം.
‘നയൻതാരയെ നിങ്ങൾ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവർ, നടികർ തിലകം, സൂപ്പർ സ്റ്റാർ എന്നൊക്കെ പറയുന്നത്, അത്തരം വിശേഷങ്ങൾ ശിവാജി ഗണേശൻ, എംജിആർ, രജനീകാന്ത് തുടങ്ങിയവർക്കൊക്കയാണ് ചേരുക. അവരോടൊന്നും നയൻതാരയെ താരതമ്യം ചെയ്യരുത്. പിന്നെ നയൻതാരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവർ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്. തമിഴിൽ പ്രേതമായും അതേ സമയം തന്നെ തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കും. എന്റെ കാലത്തൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു സീതയുടെ വേഷം ചെയ്യുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം..’ ഇത്തരത്തിൽ നയൻതാരയുടെ വ്യക്തിജീവിതം അടക്കം പരാമർശിച്ച് തികഞ്ഞ അവഹേളനമാണ് താരം നടത്തിയത്. ഇൗ വിഡിയോ പുറത്തുവന്നതോടെ വൻരോഷമാണ് ഉയരുന്നത്.
ഇതിന് പിന്നാലെ രാധാ രവിയെ വിമർശിച്ച് വിഘ്നേശ് ശിവൻ രംഗത്തെത്തി. ഇയാളെ പോലെ വലിയ കുടുംബത്തിൽ നിന്നുവരുന്ന വൃത്തിക്കെട്ടവനെതിരെ നടപടി എടുക്കാൻ എന്താണ് വൈകുന്നത്. കുറച്ച് ശ്രദ്ധ കിട്ടാൻ ഇയാൾ ഇനിയും ഇങ്ങനെ പറയും. ഇതൊക്കെ കേട്ട് കയ്യടിക്കുന്നവരെ കാണുമ്പോൾ വേദനയുണ്ടെന്നും വിഘ്നേശ് കുറിച്ചു. ഗായിക ചിൻമയിലും രാധാ രവിയെ വിമർശിച്ച് രംഗത്തെത്തി.
തെലുഗു ദേശം പാർട്ടിയെ നാണക്കേടിലാക്കി ചന്ദ്രബാബു നായിഡുവിന്റെയും മകൻ ലോകേഷിന്റെയും നാമനിർദേശ പത്രികകൾ. ഇരുവരുടെയും നാമനിർദേശ പത്രികകളിലെ തെറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നാണക്കേടായത്.
സ്ഥാനത്താണ് അച്ഛൻ ഖർജുര നായിഡുവിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തെറ്റ് തന്നെയാണ് ചന്ദ്രബാബു നായിഡുവിന്റെ മകനായ ലോകേഷിന്റെ പത്രികയിലും. അതിൽ ഭർത്താവിന്റെ സ്ഥാനത്ത് അച്ഛനായ ചന്ദ്രബാബു നായിഡിവിന്റെ പേരാണ് ഇടംപിടിച്ചത്. മത്സരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കണമായിരുന്നു. ഇതിലാണ് തെറ്റുകൾ കയറിക്കൂടിയത്.
ഈ വിവരണകുറിപ്പ് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസ് വഴിയാണ് ലഭിച്ചതെന്നും അവിടെ നിന്നാണ് തെറ്റുകൾ സംഭവിച്ചതെന്നുമാണ് റ്റിഡിപി നൽകുന്ന വിശദീകരണം. ചിറ്റൂരിലെ കുപ്പം നിയോജകമണ്ഡലത്തിൽ നിന്നാണ് ചന്ദ്രബാബു നായിഡു മത്സരിക്കുന്നത്. ലോകേഷ് സംസ്ഥാന തലസ്ഥാനമായ അമരാവതിയിലെ മംഗലഗിരിയിൽ നിന്നും.
മോഹിപ്പിക്കുന്ന കൈക്കൂലി നിരസിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആദരിച്ച് ദുബായ് പൊലീസ്. സ്ഥാനക്കയറ്റം നല്‍കിയാണ് മുഹമ്മദ് അബ്ദുല്ല ബിലാല്‍ എന്ന ഉദ്യോഗസ്ഥന്റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചത്. മദ്യവില്‍പ്പന സംഘത്തിന്റെ വാഗ്ദാനാമായിരുന്നു അബ്ദുല്ല ബിലാല്‍ നിഷേധിച്ചത്.
സത്യന്ധത കാണിച്ചതിനാണ് സ്ഥാനക്കയറ്റവും അനുമോദനവും നല്‍കിയതെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു. മാസംതോറും 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാര്‍, അഡ്വാന്‍സ് ആയി 30,000 ദിര്‍ഹവും നിയമലംഘനത്തിന് കൂട്ടുനിന്നാല്‍ നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥന് ലഭിച്ച വാഗ്ദാനം.
കൊച്ചി: തനിക്കെതിരെ കൊലയാളി പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മറുപടിയുമായി വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍. തനിക്ക് നേരിട്ട ആക്രമണത്തെക്കുറിച്ച് വിവരിച്ചു കൊണ്ടാണ് ജയരാജന്‍ വിശദീകരണ കുറിപ്പ് എഴുതിയിരിക്കുന്നത്. 1999ല്‍ ഇതുപോലൊരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലെ വീട്ടില്‍ ഓം കാളി വിളികളുമായെത്തിയ ആര്‍എസ്എസ് ഭീകരസംഘം എന്നെ വെട്ടിനുറുക്കിയത്. എന്റെ ഇടത് കൈയ്യിലെ പെരുവിരല്‍ അവര്‍ അറുത്തെടുത്തു. വലതു കൈ വെട്ടിപ്പിളര്‍ന്നു. നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും ജയരാജന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.
തന്റെ ഭാര്യയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസാന്നിധ്യമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബ്രീട്ടിഷുകാര്‍ വേട്ടയാടിയത് പോലെയാണ് ഇന്ന് ആര്‍എസ്എസ് സിപിഎമ്മിനെ വേട്ടയാടുന്നതെന്നും നെറികെട്ട കള്ളപ്രചാരണങ്ങളില്‍ കുടുങ്ങിപ്പോവാതിരിക്കാനാണ് താനീകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കുറിച്ചു. 1999ല്‍ വെട്ടേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
നാല്പത്തിയേഴാം വയസ്സുവരെ താന്‍ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോള്‍ ശക്തിയില്ല. ഇടതുകൈയില്‍ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു, എന്ന് പറഞ്ഞു കൊണ്ടാണ് 1999ലെ തിരുവോണ നാളില്‍ താന്‍ നേരിട്ട ആര്‍എസ്എസ് ആക്രമണത്തെ കുറിച്ചും ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.
പി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ടവരേ,
പി. ജയരാജനെ വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ എനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. എന്നെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ പോലും എന്നെ അറിയുന്നയാളെന്നോണം നിര്‍ലജ്ജം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്.
ഒരു കമ്യുണിസ്റ്റിന്റെ ജീവിതം പരവതാനി വിരിച്ചതാവില്ലെന്ന ബോധ്യമുള്ളതിനാല്‍ ഇതുവരെ ഇതിനൊന്നും ഒരു മറുപടിയും നല്‍കാന്‍ ഞാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ എന്നെ വിമര്‍ശിക്കുന്നവര്‍ സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനെങ്കിലും വസ്തുത അന്വേഷിക്കണമെന്ന അഭ്യര്‍ത്ഥന വെയ്ക്കുന്നു. വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സത്യമറിയാം. എന്നാല്‍ ചിലരെങ്കിലും വലതുപക്ഷം നടത്തുന്ന നെറികെട്ട ഇത്തരം കള്ളപ്രചാരണങ്ങളില്‍ കുടുങ്ങിപ്പോവരുതെന്നതുകൊണ്ടുമാത്രം ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ്.
എന്റെ നാല്പത്തിയേഴാം വയസ്സുവരെ ഞാന്‍ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോള്‍ ശക്തിയില്ല. ഇടതുകൈയില്‍ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു. അതിനുശേഷം എനിക്ക് തള്ളവിരലുണ്ടായിട്ടില്ല. സൂചിപ്പിച്ച വയസ്സുവരെ ഏതൊരാളെയും പോലെ ആരോഗ്യവാനായിരുന്നു ഞാനും. എല്ലാവരേയും പോലെ ഭക്ഷണം കഴിക്കാനുള്‍പ്പടെ സാധിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
1999ല്‍ ഇതുപോലൊരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലെ വീട്ടില്‍ ഓം കാളി വിളികളുമായെത്തിയ ആര്‍എസ്എസ് ഭീകരസംഘം എന്നെ വെട്ടിനുറുക്കിയത്. എന്റെ ഇടത് കൈയ്യിലെ പെരുവിരല്‍ അവര്‍ അറുത്തെടുത്തു.വലതു കൈ വെട്ടിപ്പിളര്‍ന്നു. എന്റെ നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി. എന്നാല്‍ എന്റെ പാര്‍ട്ടി സഖാക്കളും ഭാര്യ യമുനയും അന്ന് പതറാതെ കൂടെ നിന്നത് കൊണ്ട് ഞാനിന്നും ജീവിച്ചിരിക്കുന്നു. ഞാന്‍ മരിക്കാത്തതിലെ നിരാശ പലവട്ടം അവര്‍ പിന്നീടും പ്രകടമാക്കിയത് നാട് കണ്ടതാണല്ലോ. എന്റെ അല്പം ശേഷിയുള്ള കൈയും വെട്ടുമെന്നും ജീവനെടുക്കുമെന്നുമെല്ലാം പിന്നെയും അവര്‍ ആവര്‍ത്തിച്ചത് തെളിവുസഹിതം വാര്‍ത്തയായതുമാണല്ലോ.
എന്റേതുപോലെ ആഴത്തില്‍ ശരീരമാസകലം മുറിവേറ്റ ഒരാള്‍ക്ക് ആന്ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സ എത്രമാത്രം പ്രയാസകരമാണെന്നത് വിമര്‍ശിക്കുന്നവര്‍ ഏതെങ്കിലും ഡോക്ടറോട് അന്വേഷിക്കണം. അത്രയേറെ പ്രയാസപ്പെട്ടാണ് ഡോക്ടര്‍ എന്റെ ജീവന്‍ രക്ഷിച്ചത്. അസുഖം വരുന്നത് ആരുടേയും തെറ്റോ കുറ്റമോ അല്ല. എന്റെ അസുഖം ബോധ്യപ്പെട്ടിട്ടും ബോധ്യമാവാതെ, യാത്രചെയ്യാന്‍ ശാരീരിക അവശതമൂലം സാധിക്കാത്ത സാഹചര്യത്തിലും എന്നെ തിരുവനന്തപുരം വരെ യാത്ര ചെയ്യിച്ചു. ജില്ലയ്ക്ക് പുറത്തേക്ക് ഇതുവരെ വാഹനമോടിച്ചിട്ടില്ലാത്തയാളെ ആംബുലന്‍സ് ഡ്രൈവറാക്കിയും എന്റെ ജീവന് ഭീഷണിതീര്‍ക്കാന്‍ ശ്രമിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പാടാക്കിയ ആ ആംബുലന്‍സാവട്ടെ അര്‍ദ്ധരാത്രി അപകടത്തില്‍ പെടുകയും ഭാഗ്യംകൊണ്ട് ഞാന്‍ രക്ഷപ്പെടുകയുമായിരുന്നു എന്നത് പുറത്തുവന്ന കാര്യമാണ്. എന്റെ സഖാക്കള്‍ ആംബുലന്‍സിന് പിറകില്‍ മറ്റൊരു വാഹനത്തില്‍ ഒപ്പമുണ്ടായതുകൊണ്ട് വിവരം അപ്പോള്‍ത്തന്നെ പുറം ലോകമറിയുകയുകയും യാത്രാമധ്യേ തൃശ്ശൂരില്‍ ചികിത്സ ലഭിക്കുകയും ചെയ്തു. ഓരോ ആശുപത്രികളിലേക്കും ചികിത്സയ്ക്ക് കൊണ്ടുപോയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. എന്നിട്ടും ചിലര്‍ കണ്ണില്‍ ചോരയില്ലാത്തവിധം അസുഖം വന്നതുപോലും ആക്ഷേപത്തിന് വിഷയമാക്കുന്നു. അത് അവരുടെ സംസ്‌ക്കാരം എന്നേ കരുതുന്നുള്ളൂ.
വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ആര്‍എസ്എസിന്റെ കിരാതമായ ആക്രമണത്തെ അതിജീവിച്ചുകൊണ്ടാണ് ഇതുവരെ എത്തിയത്.ഒരു കാലത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ആയുധങ്ങള്‍ കൊണ്ടാണ് വേട്ടയാടിയത് എങ്കില്‍ പില്‍ക്കാലത്ത് യുഡിഎഫ് ഗവണ്മെന്റ് കേസുകളില്‍ കുടുക്കി തളച്ചിടാനാണ് ശ്രമിച്ചത്. അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ സാധിക്കുമോ എന്ന് നിരന്തരം ശ്രമിക്കുകയാണ്.
എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചവര്‍ അതിനു ന്യായീകരണമായി പറഞ്ഞിരുന്നത് ജയരാജനാണ് എല്ലാ ആക്രമണങ്ങളുടെയും സൂത്രധാരന്‍ എന്നാണ്. ഈ ആര്‍എസ്എസ് പ്രചാരണം ഇന്ന് കോണ്‍ഗ്രസ്സും ലീഗും ഏറ്റെടുത്തിരിക്കുന്നു എന്ന വ്യത്യാസം മാത്രം. ഇടതുപക്ഷ വിരുദ്ധരാകെ എന്നെ ഗൂഡാലോചനക്കാരനായി ചിത്രീകരിക്കുകയാണ്. എന്റെ 45 വര്‍ഷത്തെ പൊതുജീവിതം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തകമാണ്.
കമ്മ്യുണിസ്റ് പാര്‍ട്ടി ഇന്ത്യയില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് അന്നത്തെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായി പെഷവാര്‍,കാണ്‍പൂര്‍,മീററ്റ് ഗൂഡാലോചന കേസുകള്‍ ചുമത്തിയത്. ഇന്ന് സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രണത്തിലാണ് ഗൂഡാലോചന കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് യാതൊരു തെളിവും ഇല്ലാതെ ഒരു കേസില്‍ എന്നെ പ്രതിചേര്‍ത്തത്.
രാജ്യത്തെ നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഈ കള്ളക്കേസുകളില്‍ നിന്ന് രാജ്യത്തെ നീതിന്യായ സംവിധാനം എന്നെ കുറ്റവിമുക്തനാക്കുമെന്ന ഉറച്ച ബോധ്യമുണ്ട്.
വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കിരാതമായ ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ രാഷ്ട്രീയവൈരാഗ്യം മൂലം ചിലര്‍ പ്രചരിപ്പിക്കുന്നത്.
ചെങ്കോടിപ്രസ്ഥാനം എന്നെപ്പഠിപ്പിച്ചത് അക്രമിക്കാനല്ല, ഏവരെയും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനാണ്. അതുകൊണ്ടുകൂടിയാണ് ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും മുസ്ലിം ലീഗില്‍ നിന്നുമെല്ലാം ശരിയായ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ചെങ്കൊടിക്ക് കിഴിലേക്ക് അണിനിരക്കാനെത്തുന്നവരെ എനിക്കുള്‍പ്പെടെ സ്വീകരിക്കാന്‍ കഴിയുന്നത്. വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇരുട്ട് പരത്തുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ,കോണ്‍ഗ്രസ്സുകാര്‍ പടിപടിയായി ബിജെപിയാകുന്ന ഈ കാലത്ത് , ബി.ജെ.പിയെ നേരിടാന്‍ ഇടതുപക്ഷമാണ് ശരിയെന്ന് ന്യുനപക്ഷ ജനതയുള്‍പ്പടെ എല്ലാവരും തിരിച്ചറിയുന്നുണ്ട്. ചില പഴയകാലകോണ്‍ഗ്രസ്സുകാരും മതനിരപേക്ഷത അപകടപ്പെടുന്നതില്‍ വലിയ ആശങ്ക പങ്കുവെച്ചിട്ടുമുണ്ട്. ഇവിടെ,പരാജയ ഭീതിയിലായ യുഡിഎഫും ബിജെപിയും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനകീയ കോടതിക്ക് മുന്‍പില്‍ ഈ വസ്തുതകള്‍ ഞാന്‍ അവതരിപ്പിക്കും.
കോണ്‍ഗ്രസ്സും ബിജെപിയും എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ നടത്തിയാലും അതെല്ലാം വോട്ടര്‍മാര്‍ പരിഹസിച്ച് തള്ളും. വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്.
ലോക കാലാവസ്ഥാ ദിനത്തിൽ കുളം വൃത്തിയാക്കാനിറങ്ങി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മരുതുംകുഴിയിലെ കുളത്തിലാണ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്.
നശിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചായിരുന്നു രാവിലെ കവടിയാർ കൊട്ടാരത്തിൽ സന്ദർശനം നടത്തിയ ശേഷം സ്ഥാനാർഥിക്ക് പറയാനുണ്ടായിരുന്നത്. ശേഷം കാഴ്ച ഇതായിരുന്നു. കാവി മുണ്ട് കയറ്റിക്കെട്ടി, വെള്ള ബനിയനില്‍ തനിനാടൻ ലുക്കിൽ കുമ്മനം കുളത്തിലെ വെള്ളത്തിലേക്കിറങ്ങി.
സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകരും വെള്ളത്തിൽ ചാടി.ചിറ്റാറ്റിൻകര കോട്ടൂർകോണം കുളത്തിലെ ആന്പൽ വള്ളികളും മാലിന്യങ്ങളും ചാക്കിലേക്ക് നിറച്ചു. കുളത്തിലെ വെള്ളത്തിൽ മാത്രല്ല, കുളം പരിസരം വൃത്തിയാക്കാൻ കുമ്മനം തൂന്പയുമെടുത്തു.
എല്ലാം കഴിഞ്ഞ് രണ്ട് പ്ലാവിൻ തൈകളും നട്ടശേഷം തിരിച്ചെത്തിയ കുമ്മനത്തിനും കൂട്ടർക്കും ക്ഷീണമകറ്റാൻ ചക്കപ്പുഴുക്ക്. ഇതുവരെ ക്ഷേത്രങ്ങളിലും കോളേജുകളിലും സ്ഥാനാർത്ഥികളെ കണ്ട വോട്ടർമാക്ക് കൗതുകമായിരുന്നു കുളത്തിലിറങ്ങിയ കുമ്മനം.
ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി സൗദി അറേബ്യയില്‍ നിന്നെത്തിയ പ്രവാസി കുടുംബത്തെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് ആലപ്പുഴ ജില്ല കളക്ടര്‍ എസ് .സുഹാസ് .ആലപ്പുഴ ബീച്ച് റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമും കുടുംബവുമാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയത്. സലീമിന്റെയും കുടുംബത്തിന്റെയും സമ്മതിദാനം നിവഹിക്കാനുള്ള മനസ് തികച്ചും മാതൃകാപരമാണെന്നും മറ്റുള്ള പ്രവാസികളും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇത്തരത്തില്‍ മുന്നോട്ട് വരണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ റിയാദിനടുത്തു സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന സലീം കഴിഞ്ഞ 35 വര്‍ഷമായി പ്രവാസിയാണ്. ഇതിനിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മിക്കവാറും കുടുംബത്തോടൊപ്പം നാട്ടിലെത്തി വോട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും കളക്ടറുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും സലീമും കുടുംബവും പറഞ്ഞു.
മക്കളും മരുമക്കളും അടക്കം എട്ടു പേരാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയിരിക്കുന്നത്.
വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെടുത്ത് തമിഴ്‌നാട്ടില്‍ നിന്നുമുള്ള 111 കര്‍ഷകര്‍. മോദി സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള അവഗണനക്കെതിരെ ഡല്‍ഹിയിലേക്ക് റാലി നടത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നുമുള്ള കര്‍ഷകരുടെ നേതാവായ പി അയ്യക്കണ്ണ് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
തീരുമാനത്തെ എല്ലാ കര്‍ഷകരും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും അംഗീകരിച്ചതായി അയ്യക്കണ്ണ് വ്യക്തമാക്കി. തങ്ങളുടെ മാനിഫെസറ്റോയില്‍ ബിജെപി തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യത്തിന് മുന്നില്‍ ഉയര്‍ത്തി കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അയ്യക്കണ്ണ് വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ ഡിഎംകെയും എഎംഎംകെയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ ഓര്‍ത്തോഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ എത്തിയത്.
ഇന്നലെ വൈകീട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊലീസ് ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പരിഹാരം കാണാനായില്ല. തുടര്‍ന്ന് ഇരുവിഭാഗവും പളളിയില്‍ സംഘടിച്ചിരിക്കുകയാണ്. പളളിക്കകത്ത് യാക്കോബായ വിഭാഗമുണ്ട്. വരാന്തയില്‍ ഓര്‍ത്തഡോക്സ് വിഭാഗവും ഉണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി പൊലീസ് ചര്‍ച്ചകള്‍ വീണ്ടും നടത്തുമെന്നാണ് വിവരം.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്കധികാരമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്തമാക്കി. പള്ളിയുടെ നിര്‍മാണ പ്രവൃത്തികളില്‍ യാതൊരു പങ്കും വഹിക്കാത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ നിന്ന് പുറത്താക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
കേരളത്തിലെ ചൂട് അതികഠിനമാകുന്നു. സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ മാര്‍ച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു. വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തും. അതിനാല്‍ വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെടുക വലിയ താപനിലയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. കേരളത്തിലെ പല ജില്ലകള്‍ക്കും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടെ എല്‍നിനോ പ്രതിഭാസത്തിനുള്ള സാധ്യത 70 ശതമാനമായി ഉയര്‍ന്നതും കേരളത്തെ വരള്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നത്.
25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്.
കാറ്റ് മുകളിലേക്കാണെങ്കില്‍ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാല്‍ നിലവില്‍ കാറ്റ് താഴേക്കായത് ചൂടുവര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മേഘങ്ങള്‍ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാല്‍ സൂര്യനില്‍നിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തില്‍ സൂര്യനില്‍ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.