BJP releases list of 36 candidates from Andhra Pradesh, Assam, Maharashtra, Odisha. Girish Bapat to contest from Pune (Maharashtra), Sambit Patra to contest from Puri (Odisha). #LokSabhaElections2019
കൊച്ചി: കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മാറി ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്‍റെ മൃതദേഹമാണ് പെട്ടി മാറി സൗദി എയർലൈൻസ് വിമാനത്തിൽ ശ്രീലങ്കയിലെത്തിച്ചത്. പകരം പത്തനംതിട്ടയിലെത്തിച്ചത് ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം ആയിരുന്നു. സംസ്കാരച്ചടങ്ങിന് മുമ്പ് പെട്ടി തുറന്നപ്പോഴാണ് ഉള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് റഫീഖിന്‍റെ മൃതദേഹം എത്തിക്കുക. സൗദി അറേബ്യയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 27 നാണ് റഫീഖ് മരിച്ചത്. അബഹാ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വെച്ച് പെട്ടി മാറിപ്പോവുകയായിരുന്നു. പത്തനംതിട്ടയിൽ എത്തിച്ച ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.
ചെന്നെെ: ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാന്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തിലാണ് മത്സരം. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. ധോണിപ്പട കിരീടം നിലനിർത്താനിറങ്ങുന്പോൾ പലപ്പോഴും വഴുതിപ്പോയ ചാന്പ്യൻപട്ടത്തിനായി കൊതിച്ചാണ് കോലിയും സംഘവും ഇറങ്ങുന്നത്.
മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. താരതമ്യേന ദുർബലമായ ബൗളിംഗ് നിരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി പരിക്കേറ്റ് പിൻമാറിയതാണ് ചെന്നെെ സംഘത്തിന് ക്ഷീണമായിരിക്കുന്നത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ധോണിയും കുട്ടികളും എല്ലാ സീസണിലും പ്ലേഓഫിലും എത്തി. സൂപ്പർ താരങ്ങൾ ഏറെ വന്നിട്ടും പോയിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ്. ഈ ചീത്തപ്പേര് മാറ്റുകയാണ് കോലിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം.
കോലി-ഡിവിലിയേഴ്സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആർസിബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹൽ, ഹെറ്റ്മെയർ, ശിവം ദുബേ , വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവരുടെ പ്രകടനവും നിർണായകമാവും. നേർക്കുനേർ പോരിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. ചെന്നൈ പതിനേഴ് കളിയിൽ ജയിച്ചപ്പോൾ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രം.
തിരുവനന്തപുരം: ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ശശി തരൂർ എം.പിയെ സന്ദർശിച്ചു. വെളളിയാഴ്ച്ച രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്. കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു രാഷ്ട്രീയ നേതാവിനെ കാണാനെത്തുന്നത്. ഒരു പെട്ടി മധുരപലഹാരങ്ങളുമായാണ് അദ്ദേഹം ശശി തരൂരിനെ കാണാനെത്തിയത്. ഷാള്‍ അണിയിച്ചാണ് തരൂര്‍ ശ്രീശാന്തിനെ സ്വീകരിച്ചത്.

ഇതിന് പിന്നാലെ തരൂര്‍ ശ്രീശാന്തിന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ തരൂര്‍ എംപി ഇടപെട്ടിരുന്നു. വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടതും തരൂരാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി.
തനിക്ക് വേണ്ടി ഇടപെട്ട തരൂറിന് നന്ദി പറയാനാണ് എത്തിയത്. വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂർ ആരാഞ്ഞു. എന്നാൽ ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം തരൂരിനോട് വ്യക്തമാക്കി. ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീശാന്ത് അറിയിച്ചു. അരമണിക്കൂറോളം തരൂറിനൊപ്പം ചെലവഴിച്ചാണ് ശ്രീശാന്ത് മടങ്ങിയത്.
ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ 54 അടി ആഴമുളള കുഴല്‍കിണറില്‍ വീണ ഒന്നര വയസുകാരനെ 48 മണിക്കൂര്‍ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. നാദിം ഖാന്‍ എന്ന കുട്ടിയെ വെളളിയാഴ്ച്ച വൈകുന്നേരും 5.30ഓടെയാണ് സൈന്യും ദുരന്തനിവാരണ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു കുട്ടി കിണറ്റില്‍ വീണത്.
ഒരു കര്‍ഷകന്റെ സ്ഥലത്തുളള കുഴല്‍കിണറിന്റെ അടുത്ത് കളിച്ച് കൊണ്ടിരിക്കെയാണ് നാദിം വീണ് പോയത്. മറ്റ് കുട്ടികളാണ് വീട്ടുകാരെ അപകടവിവരം അറിയിച്ചത്. കിണറ്റില്‍ നിന്നും പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ അഗ്രോഹ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യത്തിന്റേയും ദുരന്ത നിവാരണ സേനയുടേയും ഗ്രാമവാസികളുടേയും സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുക്കാനായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അശേക് കുമാര്‍ മീന പറഞ്ഞു.
എത്ര ആഴത്തിലാണ് കുട്ടി വീണതെന്ന് തിരിച്ചറിയാന്‍ കഴിയാഞ്ഞിരുന്നത് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കിയെന്നും കമ്മീഷണര്‍ പറഞ്ഞു. രാത്രി കാണാവുന്ന ക്യാമറ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷിച്ചത്. അകത്ത് ഇരുട്ടായത് കൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് കുട്ടി വീണ സ്ഥലം കണക്കാക്കിയത്. കുട്ടി വളരെ ധൈര്യശാലിയാണെന്നും ജീവനും കൊണ്ട് 48 മണിക്കൂറാണ് കുട്ടി കിണറ്റില്‍ ഇരുന്നതെന്നും മീന പറഞ്ഞു.
വ്യാഴാഴ്ച്ച കുട്ടിക്ക് കിണറ്റിലേക്ക് ബിസ്കറ്റും വെളളവും ഇട്ട് കൊടുത്തിരുന്നു. ഈ ബിസ്കറ്റ് കഴിച്ചാണ് കുട്ടി അതിജീവിച്ചത്. ശ്വാസം മുട്ടാതിരിക്കാനായി ഓക്സിജനും കിണറ്റിനകത്ത് ഒരുക്കി. ഗ്രാമവാസികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി മീന പറഞ്ഞു. കുഴല്‍കിണറിന് സമാനമായി മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. സംഭവത്തില്‍ കുഴല്‍കിണറിന് അടപ്പ് വെക്കാതിരുന്ന കര്‍ഷകനെതിരെ പൊലീസ് കേസെടുത്തു.
ബുവാനോസ് ഐറിസ്: അർജന്റീനിയൻ ജേഴ്സിയിലേക്കുള്ള ലയണൽ മെസിയുടെ തിരിച്ചുവരവ് മഹാദുരന്തമായി. ഒന്‍പതു മാസത്തിനുശേഷം മെസി അർജന്റീനയ്ക്കായി ബൂട്ടുകെട്ടിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ടീം വെനസ്വേലയോടു പരാജയപ്പെട്ടത്. കളിയുടെ ആറാം മിനിറ്റിൽ ന്യൂകാസിൽ യുണൈറ്റഡ് താരം സലോമൻ റോണ്ടണിലൂടെ വെനസ്വേല മുന്നിലെത്തി. ആറു മിനിറ്റിനുശേഷം ജയ്സണ്‍ മുറില്ലോയിലൂടെ വെനസ്വേല ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ യോസഫ് മാർട്ടിനസിലൂടെ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും, 75-ാം മിനിറ്റിൽ ഒരു പെനാൽട്ടിയിലൂടെ വെനസ്വേല മൂന്നാം ഗോളും കണ്ടെത്തിയതോടെ അർജന്റീനയുടെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായി.
ലോകകപ്പിൽനിന്നു പുറത്തായതിനു ശേഷമുള്ള മെസിയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റാണു ടീം ലോകകപ്പിൽനിന്നു പുറത്തായത്. അർജന്റീനയുടെ കഴിഞ്ഞ ആറു മത്സരങ്ങളും മെസി ഒഴിവാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ, ചെൽസി താരം ഗൊണ്‍സാലോ ഹിഗ്വെയ്ൻ, ഇന്റർ മിലാന്റെ ഇക്കാർഡി എന്നിവരെ അർജന്റീന കളിപ്പിച്ചില്ല. ചരിത്രത്തിൽ ഇതു രണ്ടാം തവണ മാത്രമാണ് വെനസ്വേല അർജന്റീനയെ പരാജയപ്പെടുത്തുന്നത്.
ചാംഗ്ഷ: ചൈനയിൽ ബസിനു തീപിടിച്ച് 26 പേർ വെന്തുമരിച്ചു. ഹുനാൻ പ്രവിശ്യയിലെ ചാംഗ്ദെയിലായിരുന്നു അപകടം. അപകടത്തിൽ 28 പേർക്കു പരിക്കേറ്റു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വിനോദ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് ഹാൻഷൗ കൗണ്ടിയിലെ ദേശീയപാതയിലൂടെ സഞ്ചരിക്കവെ തീപിടിച്ചു കത്തുയമരുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. 56 പേർ അപകടസമയത്ത് ബസിലുണ്ടായിരുന്നതായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഹുനാൻ പ്രവിശ്യാ കമ്മിറ്റി വക്താവ് അറിയിച്ചു. രണ്ടു ഡ്രൈവർമാരും രണ്ടു ഗൈഡുകളും ബസിലുണ്ടായിരുന്നു. രണ്ടു ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പക്ഷേ, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉള്‍പ്പെട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണു പട്ടിക പുറത്തുവിട്ടത്.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആസാം, മേഘാലയ എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണു പുറത്തുവിട്ടത്. ആന്ധ്രയില്‍നിന്നുള്ള 23, മധ്യപ്രദേശില്‍നിന്ന് ആറ്, ഒഡീഷയില്‍നിന്ന് അഞ്ച്, ആസാം, മേഘാലയ- ഒന്ന് എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികളുടെ എണ്ണം. കേന്ദ്രമന്ത്രി ജെപി നഡ്ഡയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഒഡീഷയിലെ പൂരിയില്നിന്നു മത്സരിക്കും.
ഇതുവരെ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത പത്തനംതിട്ടയില്‍, സംസ്ഥാന നേതാക്കളെ മാറ്റിനിര്‍ത്തി മറ്റൊരാള്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. ബിജെപിയുടെ ദേശീയ നേതൃത്വം വിജയപ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ആ നിയോഗം ഏല്പിക്കുന്നത് ആരെയാകണമെന്നതില് ദേശീയതലത്തിലും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന.
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ദേശീയ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മോദിയുടെ സന്ദേശം ലഭിച്ചതായി ഇമ്രാൻ വെള്ളിയാഴ്ച രാത്രി ട്വിറ്ററിൽ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ ആശംസകൾ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാൻ ഖാൻ പ്രതികരിച്ചു.
ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാകേണ്ടതെന്നും ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചതായി ഇമ്രാൻ ഖാൻ വ്യക്തമാക്കി. പാക്ക് ജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാൻ ഖാന്‍ പ്രതികരിച്ചു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങാൻ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച വേണം. ജനങ്ങൾക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
പാക്കിസ്ഥാൻ ദേശീയ ദിനത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക്ക് ഹൈക്കമ്മീഷന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനിൽ ശനിയാഴ്ചയാണ് ദേശീയ ദിന ആഘോഷങ്ങൾ നടക്കുക. ഇതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി ആശംസ അറിയിച്ചെന്ന് ഇമ്രാൻ ട്വിറ്ററിൽ പ്രതികരിച്ചത്.
ചുവടുകളും അടവുകളും തേച്ചുമിനുക്കി പി. ജയരാജൻ ഇറങ്ങിനിന്ന കടത്തനാടൻ അങ്കത്തട്ടിലേക്കു ‘പക്ഷിക്കരണം’ മറിഞ്ഞാണ് കെ. മുരളീധരൻ ചാടിവീണത്. ഇതോടെ, പതിനെട്ടടവുകളും പയറ്റുന്ന പൊടിപാറും പോരിന് വടകരയുടെ മണ്ണൊരുങ്ങുകയാണ്. കേരള രാഷ്ട്രീയത്തിലെ രണ്ടു കടുത്ത പോരാളികൾ ഏറ്റമുട്ടുമ്പോൾ പ്രതിയോഗിയെ ചുരികത്തുമ്പിൽ കോർക്കുക യുഡിഎഫോ എൽഡിഎഫോ എന്നറിയാൻ കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പോരാട്ടം കൊഴുപ്പിക്കാൻ എൻഡിഎയും തട്ടിലേറിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിലും കോഴിക്കോട്ടെ വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലുമായി പരന്നു കിടക്കുന്ന വടകര മണ്ഡലത്തിന്റെ രാഷ്ട്രീയ മനസ്സ് ആർക്കുമങ്ങനെ പിടികൊടുക്കാത്തതാണ്.
1971 മുതൽ 6 തവണ കെ.പി. ഉണ്ണിക്കൃഷ്ണനെ കടാക്ഷിച്ചു. വ്യത്യസ്ത മുന്നണികളിലായി കോൺഗ്രസ്, കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) എന്നീ തോണികളിൽ കാലുവച്ചാണ് അദ്ദേഹം വട‘കര’ പിടിച്ചത്. 96ൽ അതേ ഉണ്ണിക്കൃഷ്ണനെ സിപിഎമ്മിലെ ഒ. ഭരതൻ തോൽപിച്ചു. 98ലും 99ലും സിപിഎമ്മിലെ തന്നെ എ.കെ. പ്രേമജത്തിനൊപ്പം. 2004ൽ 1.30 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പി. സതീദേവി. 1980ൽ തോറ്റു മടങ്ങിയ വടകര ചോമ്പാലക്കാരൻ മുല്ലപ്പള്ളി രാമചന്ദ്രൻ 2009ൽ തിരിച്ചെത്തിയപ്പോൾ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് മണ്ഡലം പിടിച്ചു. ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷം നടന്ന 2014 ലെ വോട്ടെടുപ്പിൽ എ.എൻ. ഷംസീറിനെ മറികടന്നാണു വടകര, മുല്ലപ്പള്ളിയുടെ കൈപിടിച്ചത്.
കണ്ണൂർ ജയരാജത്രയത്തിലെ പ്രതാപശാലിയായ പി. ജയരാജനെ ഇക്കുറി സിപിഎം നിയോഗിച്ചപ്പോൾ ലക്ഷ്യം വടകര തിരിച്ചുപിടിക്കുക എന്നതു തന്നെയാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞ് അതിവേഗം വടകരയിലെത്തിയ ജയരാജന്റെ പ്രചാരണ പര്യടനം മുന്നേറി.
മൂന്നാമങ്കത്തിനില്ലെന്നു മുല്ലപ്പള്ളി ഉറച്ചുനിന്നതോടെ കോൺഗ്രസ് ചർച്ചകൾ വഴിമുട്ടി. യുഡിഎഫിനു പിന്തുണ നൽകുമെന്ന് ആർഎംപി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് തീരുമാനം നീണ്ടു. ആ ഘട്ടത്തിലാണു ‘ലീഡറു’ടെ മകന്റെ ‘ലീഡ് റോളി’ലേക്കുള്ള വരവ്. വടകരയിലെ രാഷ്ട്രീയപ്പയറ്റിൽ എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണു മുരളീധരന്റെ രംഗപ്രവേശം. കണ്ണൂരിന്റെ ‘ചെഞ്ചോരപ്പൊൻകതിർ’ കൊയ്തെടുക്കാൻ കോൺഗ്രസിന്റെ വജ്രായുധം.
ജയരാജന്റേതു ലോക്സഭയിലേക്കുള്ള ആദ്യ അങ്കമാണ്. ഇടതു കോട്ടയായ കൂത്തുപറമ്പിനെ 3 തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1999ൽ രാഷ്ട്രീയ എതിരാളികളുടെ വെട്ടേറ്റു കിടക്കയിലായെങ്കിലും കരുത്തനായി തിരിച്ചെത്തി ഇടതുമനസ്സ് കീഴടക്കി. വലതുകൈയുടെ സ്വാധീനക്കുറവും അറ്റുപോയ ഇടതു തള്ളവിരലും ജയരാജനിലെ പോരാളിക്കു തടസ്സമായില്ല. സിപിഎം ജില്ലാ സെക്രട്ടറിയായി 8 വർഷം കണ്ണൂരിൽ പാർട്ടിയെ നയിച്ചു. സഹോദരി സതീദേവി മത്സരിച്ചപ്പോൾ ഉൾപ്പെടെ വടകര മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചതിന്റെ പരിചയവുമുണ്ട്.
ജയരാജനെ തളയ്ക്കാൻ കോൺഗ്രസ് ഇറക്കിയ തുറുപ്പുചീട്ടാണു മുരളീധരൻ. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൻ. വടകരയിൽ ഇറങ്ങാൻ ആരും തയാറാകാതിരുന്നപ്പോൾ വെല്ലുവിളി ഏറ്റെടുത്ത് വീരനായകനായാണു മുരളിയുടെ വരവ്. മുസ്‍ലിം ലീഗിന്റെയും ആർഎംപിയുടെയും ഇടപെടലുകളും അദ്ദേഹത്തിന്റെ വരവിനു കളമൊരുക്കി. മണ്ഡലത്തിലെ ചില ഇടതുപക്ഷ സഹയാത്രികരും മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു.
3 തവണ കോഴിക്കോടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച മുരളിക്കു ജയവും (3 തവണ എംപി, വട്ടിയൂർക്കാവിൽ നിന്നു 2 തവണ എംഎൽഎ) തോൽവിയും (ലോക്സഭയിലേക്കു 3 തവണ, നിയമസഭയിലേക്കു 2 തവണ) പരിചയമുണ്ട്. കെപിസിസി അധ്യക്ഷനായിരിക്കെ മന്ത്രിക്കസേരയിലേറിയശേഷം ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി പിണഞ്ഞിട്ടുമുണ്ട്. തോൽവിയിൽ ഖിന്നനായി കോൺഗ്രസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, തറവാട്ടിലേക്കു മടങ്ങിയെത്തിയതു മുതൽ കോൺഗ്രസിന്റെ കരുത്താണ്. നിലപാടുകളിലെ വ്യക്തതയും ഇടപെടലുകളിലെ തന്ത്രജ്ഞതയും മുരളിയെ ഗ്രൂപ്പുകൾക്ക് അതീതനാക്കി. അക്രമ രാഷ്ട്രീയത്തിനെതിരായ തേരു തെളിച്ച് വടകരയിൽ നിന്നു പാർലമെന്റിലേക്കു പോകാൻ മുരളിക്കേ കഴിയുകയുള്ളൂവെന്നു വിശ്വസിക്കുന്ന പ്രവർത്തകർ കഴിഞ്ഞ ദിവസം വടകരയിൽ രാജകീയ വരവേൽപാണു സ്ഥാനാർഥിക്കു നൽകിയത്.
വോട്ട് ചോദിക്കാനെത്തിയ കെ.മുരളീധരനെ എസ്എഫ്‌ഐ തടഞ്ഞു
ശബരിമല വിഷയത്തിലെ ഇടപെടലുകളും അക്രമ രാഷ്ട്രീയത്തിനെതിരായ വികാരവും തുണയ്ക്കുമെന്നാണു ബിജെപി പ്രതീക്ഷ. വടകര സ്വദേശിയായ സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ ഒരുവട്ടം കൂടി മത്സരത്തിനിറങ്ങുമ്പോൾ മികച്ച പോരാട്ടമാണു പാർട്ടിയുടെ ലക്ഷ്യം. 2009ൽ നേടിയതിനേക്കാൾ ഇരട്ടിയോളം വോട്ടുകൾ കഴിഞ്ഞ തവണ നേടി. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനം 2016ൽ നടത്തി. ഇത്തവണ അതിനേക്കാൾ മികച്ച പ്രകടനമാണു നോട്ടം. ആർഎസ്എസിലൂടെ പൊതുരംഗത്തേക്കെത്തിയ വടകര സ്വദേശിയായ സജീവൻ കഴിഞ്ഞ 4 വർഷമായി ബിജെപി സംസ്ഥാന സെക്രട്ടറിയാണ്.
വടകരയിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും തദ്ദേശസ്ഥാപനങ്ങളും ഇടതുചേർന്നാണു നിൽക്കുന്നത്. 7 മണ്ഡലങ്ങളിൽ പാറക്കൽ അബ്ദുല്ല (മുസ്‍ലിം ലീഗ്) ജയിച്ച കുറ്റ്യാടിയൊഴികെ എല്ലായിടത്തും എൽഡിഎഫ് എംഎൽഎമാരാണ്. തലശ്ശേരി, കൂത്തുപറമ്പ്, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സിപിഎമ്മും വടകരയിൽ ജെഡിഎസും നാദാപുരത്തു സിപിഐയും വെന്നിക്കൊടി പാറിച്ചു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫിന്റെ ആകെ ഭൂരിപക്ഷം 76,991 വോട്ടുകളാണ്. തദ്ദേശസ്ഥാപനങ്ങളിൽ 37 ഇടങ്ങളിലും ഇടതുഭരണമാണ്. യുഡിഎഫിന് 14 തദ്ദേശസ്ഥാപനങ്ങൾ. ഒരിടത്ത് ആർഎംപി.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനം പ്രതികരിക്കുമെന്നു യുഡിഎഫ് കരുതുന്നു. മുസ്‍ലിം ലീഗിന്റെ ഉറച്ച പിന്തുണയും ശബരിമല വിഷയത്തിലെ മുരളിയുടെ ഉറച്ച നിലപാടുകളും വോട്ടാകുമെന്നു യുഡിഎഫ് ക്യാംപ്. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമയെ നിർത്താതെ യുഡിഎഫിനു പിന്തുണ നൽകുന്ന ആർഎംപിയും ആത്മവിശ്വാസം കൂട്ടുന്നു. എൽജെഡിയിലെ ഭിന്നതയും അനുകൂല ഘടകമാകുമെന്നു പ്രതീക്ഷ.
കഴിഞ്ഞ 10 വർഷം വികസനകാര്യത്തിൽ കോൺഗ്രസ് മണ്ഡലത്തെ പിന്നോട്ടു നടത്തിയെന്നാരോപിച്ചാണു സിപിഎം വോട്ട് പിടിക്കുന്നത്. യഥാർഥ വികസനത്തിലേക്കു കൈപിടിച്ചു നടത്താൻ ജയരാജനു കഴിയുമെന്ന് എൽഡിഎഫ് പറയുന്നു. സാന്ത്വനപരിചരണരംഗത്ത് അദ്ദേഹം കണ്ണൂരിൽ നടത്തുന്ന പ്രവർത്തനങ്ങളെ വോട്ടർമാർ അംഗീകരിക്കുമെന്നും ലോക്താന്ത്രിക് ജനതാദളിന്റെ പിന്തുണ തുണയ്ക്കുമെന്നും ആത്മവിശ്വാസത്തോടെ ഇടതുപക്ഷം കണക്കുകൂട്ടുന്നു. മോദി പ്രഭാവത്തിൽ വോട്ട് ശതമാനം കൂടുമെന്നാണു ബിജെപി പ്രതീക്ഷ. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരം തങ്ങളെ തുണയ്ക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
കേരളത്തെ നടുക്കിയ ആ ദുരഭിമാനക്കെലായുടെ ഒന്നാംവാർഷികത്തിലും പ്രണയത്തെ ചേർത്ത് പിടിച്ച് യുവാവ്. ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ..’ എന്നാണ് ആതിരയുടെ ഒന്നാം ചരമവാർഷികത്തിൽ ബ്രിജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ച പെണ്ണ് വിവാഹദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണൻ വെടിഞ്ഞപ്പോൾ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ബ്രിജേഷിന്റെ ചിത്രം മലയാളിയുടെ ഉള്ളുലച്ചതാണ്. ദുരഭിമാന കൊലയ്ക്ക് ഇരയായി ആതിര ജീവൻ വെടിയുമ്പോൾ ഉയർന്ന ചോദ്യങ്ങൾ ഇപ്പോഴും അതുപോലെ നിൽക്കുന്നു.
വിവാഹത്തലേന്നായിരുന്നു ആതിര അച്ഛന്റെ കുത്തേറ്റു മരിച്ചത്. സ്വന്തം ജാതിയിൽ നിന്നല്ലാത്തെ ഒരാളെ മകൾ പ്രണയിച്ച് വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് കൊലപാതകത്തിന് കാരണം. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജൻ മലപ്പുറം ഡിവൈഎസ്പിക്കു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം ക്ഷേത്രത്തിൽ വച്ചു നടത്താനും നിശ്ചയിച്ചു. മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടുകയുംതുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു.