Latest News

കനത്ത മഴയിൽ കോഴിക്കോട് അരീക്കാടിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി. ഇതേ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര പാകിയ ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീഴുകയും ചെയ്തു. റെയിൽവേ ട്രാക്കിനടുത്തുള്ള വൈദ്യുതി ലൈനും തകർന്നുവീണിട്ടുണ്ട്. ട്രെയിനുകൾ താത്കാലികമായി സർവീസ് നിർത്തിവെച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പടെ മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവക്കും നാളെ അവധിയാണ്.

അതേസമയം, എറണാകുളം ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും റെയിൽവേയും സ്ഥലത്തെത്തി മരം നീക്കാനുള്ള ശ്രമം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ള മകളുടെ ഒപ്പം താമസിക്കാൻ എത്തിയ പിതാവ് മരണമടഞ്ഞു. ചീഡിലിൽ താമസിക്കുന്ന രമ്യയുടെ പിതാവാണ്. എറണാകുളം പാറക്കടവ് സ്വദേശി മോഹൻ ആണ് സ്റ്റോക്ക് ഓൺ ട്രെൻഡ് റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്. ഏതാനും ദിവസം മുൻപാണ് അദ്ദേഹം യുകെയിൽ എത്തിച്ചേർന്നത്.

രമ്യയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അതിശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ കട തകര്‍ന്ന് ദേഹത്തേക്കുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി.

ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചില്‍ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചില്‍ നില്‍ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്‍ശും മഴയില്‍നിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയിനിന്നത്.

ശക്തമായ കാറ്റില്‍ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് എഐസിസി. കൊച്ചിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ നേതാക്കളുടെ നിര്‍ണായക യോഗം ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു.

ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന.

ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിനെതിരേ പി.വി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നും തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തിരുന്നു.

ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.

ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.

കുട്ടികളിൽ വൈവിധ്യമാർന്ന കലാ വാസനകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിൽഷെയർ മലയാളി അസോസിയേഷൻ 7 വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച കിഡ്സ് പാർട്ടി ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു. പഠ്യേതര പ്രവർത്തനത്തോടൊപ്പംതന്നെ കുട്ടികളിൽ ആത്മവിശ്വാസവും വ്യക്തിത്വ വികസനവും കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന മികച്ച പ്രോഗ്രാമായിരുന്നു കിഡ്സ് പാർട്ടി. ഉല്ലാസങ്ങൾക്കും ഒത്തു ചേരലുകൾക്കുമായി നിരവധി അവസരങ്ങൾ ഉള്ള ഇക്കാലത്തു ഏകദേശം 110ൽ അധികം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമായി നടത്തിയ കിഡ്സ് പാർട്ടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

സ്വിൻഡൻ പാർക്ക് സൗത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 നു ആരംഭിച്ച പരിപാടിയിൽ വിൽഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗ്ഗീസ് സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് ജിജി സജി ഉത്ഘാടനവും നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ട്രഷറർ കൃതിഷ് കൃഷ്‌ണൻ ഏവർക്കും നന്ദി അറിയിച്ചു സംസാരിക്കുകയുണ്ടായി.

സമപ്രായത്തിലുള്ള മറ്റു കൂട്ടുകാരെ കാണുവാനും പരിചയപെടുവാനും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനുമായി ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം ശ്രീമതി ജിജി ഉത്ഘാടനവേളയിൽ പങ്കുവെക്കുകയുണ്ടായി. WMA പ്രോഗ്രാം കോർഡിനേറ്റർമാരായ ജയേഷ്, തുഫെൽ, പ്രിയ ജോജി, ഗീതു അശോകൻ, എന്നിവരോടൊപ്പം സൗമ്യ ജിനേഷ്, ജെയ്‌സ്, നിഷാന്ത് എന്നിവരുടെ നേത്രത്വത്തിൽ വളരെ ക്ര്യത്യമായ തയ്യാറെടുപ്പുകളോടെ ഏറെ അടുക്കും ചിട്ടയുമായിട്ടായിരുന്നു ഈ പരിപാടി നടത്തപ്പെട്ടത്.

വിൽഷെയർ മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടെസി അജി, ബൈജു വാസുദേവൻ, തേജശ്രീ, മീഡിയ കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവരോടൊപ്പം മറ്റുകമ്മറ്റി അംഗങ്ങളും വിൽഷെയർ വുമൺ ഫോറം പ്രതിനിധികളും മാതാപിതാക്കളും ഉൾപ്പെടെയുള്ളവരുടെ കഠിനാധ്വാനമാണ് ഈ പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ സഹായകരമായത്.

കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധയിനം വിനോദപരിപാടികളോടൊപ്പം ,നൃത്തം , സംഗീതം എന്നിവയിലൂടെ കുട്ടികളുടെ സർഗ്ഗ വാസനകളും പരിപോഷിപ്പിക്കുവാനുള്ള ഒരു വേദി കൂടി ആയിരുന്നു കിഡ്സ് പാർട്ടി. തുടർന്ന് സ്വാദിഷ്ടമായ ഭക്ഷണവും അതിനുശേഷം കുട്ടികളെ എല്ലാവരെയും ആനന്ദത്തിന്റെ ഉന്നതിയിലെത്തിച്ചു കൊണ്ടുള്ള ഡിജെയും കൂടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ വലിയൊരാഘോഷമായിമാറി. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു. ഇതുപോലുള്ള പരിപാടികൾ വീണ്ടും സംഘടിപ്പിക്കണമെന്ന് കൂട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്രമോ അതിതീവ്രമോ ആയ രീതിയില്‍ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുകയാണ്. കാലവര്‍ഷക്കെടുതിയില്‍ ആറുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. മരങ്ങള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഒട്ടേറെയിടങ്ങളില്‍ ഗതാഗതതടസ്സവും വൈദ്യുതതടസ്സവും അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും വൈദ്യുതക്കമ്പികള്‍ പൊട്ടിവീണത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കറ്റാണ് മൂന്നുമരണമുണ്ടായത്.

സന്ദർശന വിസയിൽ യുഎഇയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സഹോദരങ്ങളുടെ അടുത്തെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. വളാഞ്ചേരി കാവുംപുറം പണ്ടാറ വളപ്പിൽ മുഹമ്മദ് (ബാവ), കദിയാമു ദമ്പതികളുടെ മകൻ മുഹ്‌സിൻ(48) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി സഹോദരങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റഷീദ. മക്കൾ: അമൻ മുഹമ്മദ്, അംന, അമിൽ.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഷൗക്കത്തിന്റെ പേര് മാത്രമാണ് കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറിയത്. ഡിസിസി പ്രസിഡന്റ് വി എസ് ജോയി സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഷൗക്കത്തിനെ പിവി അന്‍വറും പിന്തുണയ്ക്കും. ജോയിയോട് തനിക്ക് പ്രത്യേക താല്‍പ്പര്യമില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഷൗക്കത്തിനോട് താല്‍പ്പര്യക്കുറവില്ലെന്നും പറഞ്ഞു. ഇതും ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നതിന് വ്യക്തമായ സൂചനയുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.

യുഡിഎഫ് സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ആര്യാടന്‍ ഷൗക്കത്തിന് നറുക്കുവീണേക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം കെപിസിസി ഹൈക്കമാന്‍ഡിന് മുന്നില്‍വച്ചു. ജോയിയുമായും ഷൗക്കത്തുമായി പലതവണ ചര്‍ച്ചചെയ്താണ് അന്തിമ തീരുമാനം എഐസിസിയെ അറിയിച്ചത്. മുസ്ലിംലീഗ് ഉള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചയുടെ ഭാഗമായി. വി.എസ്. ജോയ് സ്ഥാനാര്‍ഥിയാവട്ടെ എന്നായിരുന്നു മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ സ്വീകരിച്ചിരുന്ന നിലപാട്. അവസാനം ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പി.വി. അന്‍വറിനുണ്ടായ എതിര്‍പ്പുകൂടി പരിഹരിച്ചു. അതിന് ശേഷമാണ് ഏക പേര് ഹൈക്കമാണ്ടിന് നല്‍കിയത്.

അതേ സമയം ഒരാഴ്ച്ചയ്ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നാണ് സൂചന. നിലമ്പൂരില്‍ പണവും അധ്വാനവും പാഴാക്കേണ്ടെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. ക്രിസ്ത്യന്‍ സമൂഹത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനം സാധ്യതയുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് പറഞ്ഞിരുന്നു. ജൂണ്‍ 19-നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

രാഷ്ട്രീയവിലയിരുത്തലാകില്ല നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്നാണ് ബിജെപി വിലയിരുത്തല്‍. 2021-ലെ തിരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിന്റെ ഭൂരിപക്ഷം 2700 വോട്ടായിരുന്നു. ബിജെപി സ്ഥാനാര്‍ഥി ടി.കെ. അശോക്കുമാര്‍ നേടിയത് 8595 വോട്ടും (4.96 ശതമാനം). മത്സരിക്കേണ്ടെന്ന പൊതു അഭിപ്രായത്തിന് മുന്‍തൂക്കമുണ്ടെന്നാണ് സൂചന. യുഡിഎഫില്‍നിന്ന് അന്‍വറിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തതാണ് ഈ മണ്ഡലം. അതേ അന്‍വര്‍ കൂറൂമാറി വെല്ലുവിളിച്ചുനില്‍ക്കുമ്പോള്‍ എത്രതന്നെ തള്ളിപ്പറഞ്ഞാലും ഇടതുപക്ഷത്തിന് ഭീഷണിയാണ്.

ഒമാനിൽ മാൻഹോളിൽ വീണു ഗുരുതരാവസ്ഥയിലായിരുന്ന പാമ്പാടി സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. സലാല മസ്യൂനയിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നേഴ്സായിരുന്നു ലക്ഷ്മി. മേയ് 15 നാണ് ഇവർ ജോലി ചെയ്തിരുന്ന മസ്യൂനയിൽ വച്ച് അപകടത്തിൽപ്പെടുന്നത്.

താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ കുഴി കാണാതെ മാൻഹോളിൽ വീഴുകയായിരുന്നു. അന്ന് മുതൽ വെൻറിലേറ്ററിലായിരുന്നു.

വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും, കുട്ടിയും, ലക്ഷ്മിയുടെ സഹോദരൻ അനൂപും സാലാലയിലെത്തിയിരുന്നു.

നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോൺസുലാർ ഏജൻ്റ് ഡോ. കെ.സനാതനൻ അറിയിച്ചു. ഒരു വർഷം മുമ്പാണ് ലക്ഷ്മി ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

ഇന്നലെ രാത്രിയിൽ ആരംഭിച്ച തോരാത്ത മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ 7 വീടുകൾ തകർന്നു. 2 പേർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി താലുക്കിൽ മൂന്നും ചങ്ങനാശേരി താലൂക്കിൽ 2 വീടുകളും മീനച്ചിൽ
താലൂക്കിൽ 2 വീടുകളും തകർന്നു . കാഞ്ഞിരപ്പള്ളിയിൽ എരുമേലി സൗത്ത് വില്ലേജിൽ മൂലക്കയം ആറാട്ട് കടവ് ഭാഗത്താണ് 3 വീടുകൾക്കു മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായത്.

ചങ്ങനാശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ഒരു വീടിന് മുകളിൽ മരം വീണ് ഓടു പൊട്ടി ഒരാൾക്ക് പരിക്കേറ്റു. ചങ്ങനാശേരി പുന്നക്കാട് ഭാഗത്ത് വിടിന് മുകളിൽ മരം വീണ് ഷിബിയ എന്ന സ്ത്രീക്ക് പരിക്കേറ്റു. വീടിന് സമീപത്തെ പുളിമരം വീണ് വീട് ഭാഗികമായി തകർന്നു.

വിട് തകർന്നതിന്റെ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളു. താലൂക്ക് ആസ്ഥാനങ്ങളിലും. ജില്ലാ ആസ്ഥാനത്തും കൺട്രോൾ റൂമുകൾ തുറന്നു .

ളാലം വില്ലേജിൽ അന്തിനാട് കരയിൽ പാറക്കൽ ഹരി എന്നയാളുടെ വീടിനു മേൽക്കൂരയിൽ പന ഒടിഞ്ഞു വീണു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കാണക്കാരി വില്ലേജിൽ വെമ്പള്ളി മോഹനനിവാസിൽ സുരണ്യ എസ് മോഹൻ എന്നയാളുടെ വീടിനു മുകളിൽ മരം വീണ് തകർന്നു.

Copyright © . All rights reserved