ന്യൂഡൽഹി/വാഷിങ്ടൺ: യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ‘എപ്സ്റ്റീൻ ഫയലുകളിൽ’ ഇന്ത്യയിലെ വ്യവസായി അനിൽ അംബാനിയുടെ പേരും ഉൾപ്പെട്ടതായി റിപ്പോർട്ട്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി 2017 മുതൽ 2019 വരെ അനിൽ അംബാനി നിരന്തരം സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്നും ഇവയുടെ വിശദാംശങ്ങളാണ് പുറത്തുവിട്ട രേഖകളിലുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എപ്സ്റ്റീനെതിരേ ലൈംഗിക കുറ്റങ്ങൾ ചുമത്തുന്നതിന് മാസങ്ങൾ മുൻപുവരെ ഇരുവരും ആശയവിനിമയം നടത്തിയിരുന്നതായും ലോകകാര്യങ്ങൾ, ബിസിനസ്, സ്ത്രീ വിഷയങ്ങൾ തുടങ്ങിയവ ചർച്ചയായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സന്ദർശനം രസകരമാക്കാൻ ‘ഉയരമുള്ള ഒരു സ്വീഡിഷ് സ്ത്രീയുണ്ട്’ എന്ന എപ്സ്റ്റീന്റെ സന്ദേശത്തിന് 20 സെക്കന്റിനുള്ളിൽ ‘അത് ഏർപ്പാടാക്കൂ’ എന്ന മറുപടിയാണ് അനിൽ അംബാനി നൽകിയതെന്നും ഫയലുകൾ വ്യക്തമാക്കുന്നു.
പാരീസിലും പിന്നീട് ന്യൂയോർക്കിലും കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങൾ നടന്നതായും മാൻഹാട്ടനിലെ എപ്സ്റ്റീന്റെ വസതിയിൽ ഇരുവരും കണ്ടുമുട്ടിയതായി അദ്ദേഹത്തിന്റെ സഹായികൾ സ്ഥിരീകരിച്ചതായും രേഖകളിൽ പറയുന്നു. എന്നാൽ വിഷയത്തിൽ അനിൽ അംബാനിയോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ട ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെയാണ് രേഖകൾ ഘട്ടംഘട്ടമായി പുറത്തുവന്നത്.
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ നടന്ന ഗുണ്ടാ ആക്രമണത്തിലും ബലാത്സംഗത്തിലും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും വിവരം ലഭിച്ച ഉടൻതന്നെ പോലീസ് സമയബന്ധിതമായി ഇടപെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിനാണ് സംഭവം നടന്നത്. രണ്ടാം തീയതി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ജീവനക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്‌തതായും പ്രധാനപ്രതിയായ സുബിൻ അലക്‌സാണ്ടറെയും രണ്ടാംപ്രതിയായ ബെർലിൻദാസിനെയും അറസ്റ്റ് ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. മറ്റ് പ്രതികളെ പിടികൂടുന്നതിനായി തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പാ ഉടമയടക്കമുള്ളവരിൽനിന്ന് മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തുകയാണെന്നും സംഭവം ക്വട്ടേഷൻ ആണോയെന്ന് വ്യക്തത വരുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതിജീവിതയ്ക്ക് നിയമസഹായവും കൗൺസിലിങ്ങും നൽകുമെന്നും പ്രധാനപ്രതി വീണ്ടും പുറത്തുവരാതിരിക്കാനുള്ള കരുതൽ തടങ്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയസാധ്യത വിലയിരുത്തി സ്ഥാനാർഥികളെ നിശ്ചയിക്കാൻ 92 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാനൽ തയ്യാറാക്കി. കുണ്ടറ, കരുനാഗപ്പള്ളി, ഹരിപ്പാട്, കോട്ടയം, പറവൂർ മണ്ഡലങ്ങളിലാണ് ഒറ്റപ്പേരുള്ള പാനൽ. ബി.ജെ.പി. ശക്തമായി പിടിക്കാൻ ശ്രമിക്കുന്നതും സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുമായ നേമത്ത് ശശി തരൂരിനെ ഇറക്കാനുള്ള സാധ്യതയും സർവേ ചെയ്യുന്നു. തരൂർ ഉൾപ്പെടെ അഞ്ച് എം.പി.മാരുടെ മത്സരസാധ്യതയാണ് പരിശോധിക്കുന്നത്.
നടൻ രമേഷ് പിഷാരടി, മുൻ ഫുട്ബോൾ താരം ഐ.എം. വിജയൻ എന്നിവരെയും സ്ഥാനാർഥിത്വത്തിന് പരിഗണിച്ചിട്ടുണ്ട്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫർസിൻ മജീദിന്റെയും വടകര എം.പി. ഷാഫി പറമ്പിലിന്റെയും സാധ്യത പരിശോധിക്കുന്നു. നാദാപുരം പിടിക്കാനായി മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്നതിന്റെ ഗുണദോഷങ്ങളും വിലയിരുത്തുന്നു. കെ.എം. അഭിജിത്ത്, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ എന്നിവരുടെ പേരുകളും നാദാപുരത്തും കൊയിലാണ്ടിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസിന് പുറത്തുള്ള പി.വി. അൻവർ, സി.കെ. ജാനു എന്നിവരെയും സർവേയിൽ ഉൾപ്പെടുത്തി. അൻവറിനെ ബേപ്പൂരിലും മുൻ എം.പി. രമ്യാഹരിദാസിനെ ബാലുശ്ശേരിയിലും അടൂരിലും പരിഗണിക്കുന്നു. ഐ.എം. വിജയനെ നാട്ടികയിലും രമേഷ് പിഷാരടിയെ തൃപ്പൂണിത്തുറയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്കിടെ തന്നെ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കവും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.
ഹരാരെയിൽ നടന്ന അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ആറാം തവണയും കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. 80 പന്തിൽ 175 റൺസ് നേടിയ വൈഭവ് സൂര്യവൻഷിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ കരുത്ത്. ആയുഷ് മാത്രെ 53 റൺസുമായി പിന്തുണ നൽകി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ജോസഫ് മൂർസ്, ബെൻ മയേസ്, തോമസ് റ്യൂ എന്നിവരെ തുടർച്ചയായി പുറത്താക്കി ഇന്ത്യ മത്സരത്തിൽ മേൽക്കൈ നേടി. കലേബ് ഫാൽക്കോണർ 115 റൺസുമായി ചെറുത്തുനിന്നെങ്കിലും മറ്റ് ബാറ്റ്സ്മാൻമാർക്ക് പിന്തുണ നൽകാൻ സാധിച്ചില്ല. ഇന്ത്യക്കായി ആർ.എസ്. ആംബ്രിഷ് മൂന്ന് വിക്കറ്റും ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്‌സിൽ വൈഭവിനൊപ്പം ആയുഷ് മാത്രെയും ശക്തമായ അടിത്തറ ഒരുക്കി. വേദാന്ത് ത്രിവേദി, വിഹാൽ മൽഹോത്ര, അഭിഗ്യാൻ കുണ്ടു എന്നിവരും വിലപ്പെട്ട സംഭാവന നൽകി. അവസാന ഓവറുകളിൽ കനിഷ് ചൗഹാന്റെ വേഗമേറിയ 37 റൺസ് സ്കോർ 400 കടക്കാൻ സഹായിച്ചു. ശക്തമായ ബാറ്റിംഗും കൃത്യമായ ബൗളിംഗും ഒരുമിച്ചപ്പോൾ ഇന്ത്യ യുവരാജാക്കന്മാരായി വീണ്ടും ചരിത്രം കുറിച്ചു.
പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും അറസ്റ്റിൽ. ഫെബ്രുവരി ഒന്നിന് ഉച്ചയോടെ തിരുവല്ല നഗരപരിധിയിൽ പ്രവർത്തിക്കുന്ന സ്പായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്ന് കൂട്ടാളികളുമാണ് കേസിൽ ഇതുവരെ പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ ഗൗരവമായി.
പൊലീസ് പറയുന്നതനുസരിച്ച്, സുബിനും സംഘവും നേരത്തെ തന്നെ സ്പായിൽ എത്തി അമ്പതിനായിരം രൂപ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത് സ്പാ ഉടമ നിഷേധിച്ചതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് സംഘം സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കി സ്ഥലം വിട്ടതായും പൊലീസ് വ്യക്തമാക്കി.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇരയായ യുവതി മൗനം പാലിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി മൂന്നിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആകെ ആറുപേരാണ് പ്രതികൾ. സുബിൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
ദില്ലി: കേരള സർക്കാരിന്റെ സിൽവർ ലൈൻ (കെ–റെയിൽ) പദ്ധതി പ്രായോഗികമല്ലെന്നും അത് നടപ്പാക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി. സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ (ഹൈസ്പീഡ് റെയിൽ/ആർആർടിഎസ്) പദ്ധതികൾ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. ആർആർടിഎസ്–ഹൈസ്പീഡ് റെയിൽ പദ്ധതികളെ കുറിച്ച് ഹാരിസ് ബീരാൻ എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ വിശദീകരണം. സിൽവർ ലൈൻ വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതാണെന്നും അത് കേന്ദ്രത്തിന് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹൈസ്പീഡ് റെയിൽ നടപ്പാക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ സഹകരണം അനിവാര്യമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സംസ്ഥാന സർക്കാർ തീരെ സഹകരിക്കുന്നില്ലെന്നും ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയതെന്നും മന്ത്രി വിമർശിച്ചു. സംസ്ഥാനത്തിന്റെ പിന്തുണയില്ലാതെ പദ്ധതികൾ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെ വിമർശിച്ചതോടെ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു. ഇതേസമയം തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹാരിസ് ബീരാന്റെ ചോദ്യത്തിന്, നിലവിൽ 90 ട്രെയിനുകൾ നിർത്തുന്നുണ്ടെന്നും മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്നും മന്ത്രി മറുപടി നൽകി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ വികസിപ്പിക്കുന്നതായും അറിയിച്ചു.
മലപ്പുറത്ത് ഇ. ശ്രീധരൻ ഓഫീസ് തുറന്നത് കേന്ദ്രത്തിന്റെ അനുമതിയോടെയാണോയെന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചപ്പോൾ, ശ്രീധരനെ രാജ്യം മുഴുവൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശം ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് പദ്ധതികളിലും ശ്രീധരന്റെ നിർദേശങ്ങൾ തേടിയിട്ടുണ്ടെന്നും കേരളത്തിൽ അദ്ദേഹം ഓഫീസ് തുറന്നത് സ്വാഗതം ചെയ്യുന്നതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ശബരിപാത ഭൂമി ഏറ്റെടുപ്പ് തെരഞ്ഞെടുപ്പ് അടുത്തതിനാലാണെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പദ്ധതി തുടരുമോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു; ബിജെപി അധികാരത്തിലെത്തിയാൽ പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
മാനന്തവാടി: വയനാട് മാനന്തവാടി–തലശ്ശേരി റൂട്ടില്‍ എരുമത്തെരുവില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശിയും കര്‍ണാടകയിലെ കുട്ടയില്‍ ദീര്‍ഘകാലമായി വ്യാപാരം നടത്തുന്നയാളുമായ സജീര്‍ (44) ആണ് മരിച്ചത്. പൊള്ളലേറ്റ ഭാര്യ നജ്മുന്നിസയും രണ്ടുവയസ്സുകാരിയായ മകള്‍ ആയിഷയും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ആത്മഹത്യാ ശ്രമമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് ലഭിക്കുന്ന വിവരം. സജീറും ഭാര്യയും മക്കളായ നിബ്രാന്‍ (14), നിസാന്‍ (9), ആയിഷ (2) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റതായും ആയിഷയ്ക്കും പൊള്ളലേറ്റതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
എരുമത്തെരുവിലെ ഒരു സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് വാഹനം ഇടിച്ചുകയറിയതിന് പിന്നാലെയാണ് കാറില്‍ തീ പടർന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറിനുള്ളില്‍ പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സജീറിനെ രക്ഷിക്കാനായില്ലെങ്കിലും ഭാര്യയെയും കുട്ടികളെയും പുറത്തെടുക്കാന്‍ സാധിച്ചു. കുട്ടയില്‍ ബേക്കറി നടത്തുന്ന സജീറിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചന നല്‍കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്ന അപകടത്തില്‍ കാര്‍ ഓടിച്ചത് താനാണെന്ന് നടന്‍ മണിയന്‍പിള്ള രാജു സമ്മതിച്ചു. ഒരു ചടങ്ങില്‍ പങ്കെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും, പിന്നില്‍നിന്ന് അതിവേഗത്തില്‍ എത്തിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം ന്യൂസ് ചാനലിനോട് പറഞ്ഞു. ഭയം മൂലമാണ് വാഹനം നിര്‍ത്താതെ പോയതെന്നും, ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നടന്‍ വ്യക്തമാക്കി. അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ‘KL 01 CJ 04’ നമ്പറിലുള്ള കാറാണ് ബൈക്കില്‍ ഇടിച്ചത്. വാഹനത്തിന്റെ ഉടമയായി രജിസ്ട്രേഷനില്‍ കാണിച്ചിരിക്കുന്ന സുധീര്‍കുമാര്‍ രാജു നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാത്രി തന്നെ പൊലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നുവെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണയ്ക്കും സൂരജിനുമാണ് സാരമായി പരിക്കേറ്റത്. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞതായും സൂരജിന് നട്ടെല്ലിന് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിവേദിത് കിംസ് ആശുപത്രിയിലും സൂരജ് എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
ന്യൂഡൽഹി: പാർലമെന്റ് കവാടത്തിൽ കാൽ വഴുതി വീണതിനെ തുടർന്ന് ശശി തരൂർ എംപിക്ക് പരിക്കേറ്റു. നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പാർലമെന്റ് നടപടികൾക്കായി എത്തിയ തരൂർ, പ്രതിഷേധങ്ങൾക്കിടയിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ പടികളിൽ കാൽ തെന്നി വീഴുകയായിരുന്നു.
പരിക്കേറ്റിട്ടും പാർലമെന്ററി ചുമതലകൾ മുടങ്ങില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വീൽചെയറിൽ പാർലമെന്റിലെത്തുമെന്നും പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും അറിയിച്ച അദ്ദേഹം, ഇതിനുപിന്നാലെ വീൽചെയറിൽ പാർലമെന്റിലെത്തുകയും ചെയ്തു.
തിരുവനന്തപുരം: പോറ്റിക്ക് ജാമ്യം ലഭിച്ച സംഭവം സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ജാമ്യം ലഭിച്ചതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ളക്കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. ഇതേസമയം, സ്വർണക്കൊള്ളക്കേസിലെ അന്വേഷണത്തെ ഭയപ്പെടുന്നതാണ് കോൺഗ്രസെന്ന നിലപാടിലാണ് സിപിഎം, പോറ്റിക്കും ജാമ്യം ലഭിച്ചതോടെ കേസ് തന്നെ ദുർബലമാകുന്നുവെന്ന വിമർശനവും പ്രതിപക്ഷം ശക്തമാക്കി.
കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള സർക്കാർ നീക്കമാണിതെന്ന ആക്ഷേപവും ഉയരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചാലും എസ്ഐടിയിൽ വിശ്വാസമുണ്ടെന്ന ഹൈക്കോടതി പരാമർശമാണ് സർക്കാരിന് ആശ്രയമായിരിക്കുന്നത്, എന്നാൽ പ്രതികൾ കൂട്ടത്തോടെ ജയിൽ വിടുന്നതിൽ പൊതുസമൂഹത്തിനുള്ള സംശയങ്ങളിലാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രതീക്ഷ.