Latest News

12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്നാട് ചെന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ ജോഷിൽഡയെയാണ് (26) അഹമ്മദാബാദ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

അസി.കമ്മിഷണറും ഭാര്യയും ചേർന്ന് ജ്വല്ലറി ഉടമയിൽനിന്ന് തട്ടിയത് രണ്ടരക്കോടി; കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു വിട്ടേക്കും

നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കൽ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്കു വ്യാജ മെയിൽ ഐഡികളിൽനിന്നു സന്ദേശമയച്ചത് ജോഷിൽഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിനെ വിവാഹം കഴിക്കാൻ ജോഷിൽഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയിൽ ഇയാൾ വിവാഹം കഴിച്ചതോടെ, ജോഷിൽഡ ദിവിജിനെ കള്ളക്കേസിൽ കുടുക്കാൻ പദ്ധതിയിട്ടു. തുടർന്ന് ദിവിജിന്റെ പേരിൽ ഒട്ടേറെ വ്യാജ മെയിൽ ഐഡികൾ ഉണ്ടാക്കി ഈ ഐഡികൾ ഉപയോഗിച്ച് ബോംബ് ഭീഷണികൾ അയയ്ക്കുകയായിരുന്നു.

ജർമനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകൾ. ഗുജറാത്തിലെ ഒരു സ്കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയിൽ 2023 ൽ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതെന്നും ഇതിൽ ദിവിജിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമർശമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം .നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയും നഷ്ടപ്പെട്ട നാണയം അന്വേഷിച്ച സ്ത്രീയുടെയും നഷ്ടപ്പെട്ട മകന്റെ തിരിച്ചു വരവിനായി കാത്തിരുന്ന പിതാവിന്റെയും മനോഭാവം നമുക്കുണ്ടാവണമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിൽനൽകിയ വചന സന്ദേശത്തിൽ അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് എന്ന നിലയിൽ നാം അംഗമായിരുന്ന കൂട്ടായ്മയെക്കുറിച്ച് നമുക്ക് ചിന്ത ഉണ്ടായിരിക്കണം അതുപോലെ ഈശോ മിശിഹായുടെ തിരുനാമത്തിൽ മാത്രമേ നമുക്ക് ഒരുമിച്ച് കൂടാൻ സാധിക്കൂ, നാം അർപ്പിക്കുന്നത് കൂട്ടായ്മയുടെ ബലിയാണ് നമ്മെ ഏല്പിച്ചിരിക്കുന്ന ഏരിയയിൽ ഉള്ള മുഴുവൻ വിശ്വാസികളെയും ഈശോയിലിലേക്ക് പ്രവേശിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വവും നമുക്കുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു,12 റീജിയണുകളിലെ 101ൽപരം ഇടവക /മിഷൻ /പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുത്ത രൂപത തല കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ വാർഷിക സമ്മേളനം ബിർമിങ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസ്സപ്ഷൻ ദേവാലയത്തിലും ആണ് നടന്നത്
രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്‌മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.

രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വർഷിപ്പോടെആരംഭിച്ച സമ്മേളനത്തിൽ . തുടർന്ന് ഖുത്താ പ്രാർഥനയും പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടന്നു. ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്, രൂപത ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി ,കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റെവ ഫാ ജിബിൻ വാമറ്റത്തിൽ, മറ്റു വൈദികർ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു വിശുദ്ധ കുർബാനക്ക് ശേഷം ഫാ ജിബിൻ വമാറ്റത്തിൽകുടുംബ കൂട്ടായ്‌മയുടെ കടമകളും കർത്തവ്യങ്ങളും സംബന്ധിച്ച ക്ലാസ്സ് നയിച്ചു. കഴിഞ്ഞ ആറ് വർഷക്കാലം കുടുംബ കൂട്ടായ്മ കമ്മീഷന് നേതൃത്വം നൽകിയ കുടുംബ കൂട്ടായ്മ കമ്മീഷൻ കോഡിനേറ്റർ ഷാജി തോമസ്, സെക്രെട്ടറി റെനി സിജു , പി ആർ ഓ വിനോദ് തോമസ്, പുതിയ ഭാരവാഹികൾ ആയ ഡോ മനോ തോമസ്, ജെയ്‌നി ചാക്കോച്ചൻ , ജിനു പോൾ, ഷീബ ബാബു, സീനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മീഷൻ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

 

ന്യൂപോർട്ടിലെ അങ്കത്തട്ടില്‍ തീപാറി, ഈ വർഷത്തെ വടംവലിയിലെ തലതൊട്ടപ്പൻമാർ തങ്ങള്‍ തന്നെയെന്ന് സ്റ്റോക്ക് ലയൺ വാരിയർസ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹെർഫോർഡ് അച്ചായൻസിനെ മുട്ടുകുത്തിച്ചാണ് സ്റ്റോക്ക് ലയൺ വാരിയർസ് കിരീടം കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി സമീക്ഷയുടെ കപ്പുയർത്തിയ അച്ചായൻസിനു ഇതോടെ സമീക്ഷയുടെ എവർ റോളിംഗ് ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണ് നഷ്ടമായത്.

പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ വൂസ്റ്റർ തെമ്മാടിസ് മൂന്നാംസ്ഥാനവും സ്റ്റോക്ക് ലയൺ ചാമ്പ്യൻസ് നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനം കൊമ്പൻസ് ബ്ലൂ കരസ്ഥമാക്കി. ആറും ഏഴും എട്ടും സ്ഥാനങ്ങൾ യഥാക്രമം ചലഞ്ചേഴ്‌സ് സാലിസ്ബറി, റോവേഴ്സ് എക്സിറ്റർ , ടീം ലിവർപൂൾ എന്നിവർ നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് റോവേഴ്സ് എക്സിറ്റർ ടീമാണ്. മികച്ച കമ്പവലിക്കാരനായി ഹെർഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി ഈ വർഷവും തെരഞ്ഞെടുക്കപ്പെട്ടു. യുകെ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ ആറടി ഉയരമുള്ള ട്രോഫിയും, അഞ്ച് അടി വലിപ്പമുള്ള ഏറ്റവും വലിയ എവർ റോളിംഗ് ട്രോഫിയുമാണ് സമീക്ഷ വിജയികൾക്കായി ഒരുക്കിയത്. ഒന്നാം സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 1001 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നാം സ്ഥാനക്കാർക്ക് 751 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 501 പൗണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 151 പൗണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടുമാണ് സമ്മാനിച്ചത്.

സമീക്ഷ നാഷണല്‍ ട്രഷറർ അഡ്വ . ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാർഡിഫ് & വെയിൽസ്‌ യൂണിറ്റ് സെക്രട്ടറി രാകേഷ് രവി സ്വാഗതം പറഞ്ഞു. സമീക്ഷ നാഷണൽ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കാർഡിഫ് & വെയിൽസ്‌ യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് എം ജോർജ് നന്ദി പറഞ്ഞു.

സെബാസ്റ്റ്യൻ എബ്രഹാമും അരവിന്ദ് സതീഷും ചേർന്നാണ് മത്സരം നിയന്ത്രിച്ചത്. ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ ന്യൂപോർട്ടിൽ എത്തിയത്. സംഘാടന മികവ് കൊണ്ടും ടൂർണമെന്‍റ് വേറിട്ടുനിന്നു. വടംവലി മത്സരം വൻവിജമാക്കിയതിന് പിന്നില്‍ മൂന്നു മാസക്കാലത്തെ ചിട്ടയായ പ്രവർത്തനമാണ്.

അമേരിക്കക്കെതിരെ സൈനിക നടപടി ആരംഭിച്ച് ഇറാൻ. ഇറാഖിലും ഖത്തറിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ആറ് മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ തീജ്വാലകള്‍ കണ്ടതായും സ്‌ഫോടനങ്ങൾ കേട്ടതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു.

ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്.

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുമുന്‍പ് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തി. ഖത്തറിന്റെ പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണ് നടന്നതെന്ന് മജീദ് അല്‍ അന്‍സാരി പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരുകയും ജാഗ്രത പാലിക്കുകയും വേണം. ഖത്തര്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. ഖത്തറില്‍ എട്ടരലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്ളതായാണ് വിവരം.

അതിനിടെ കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ് റദ്ദ് ചെയ്തു. വൈകിട്ട് ഏഴിന് ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മസ്‌ക്കറ്റിലേക്ക് തിരിച്ചുവിട്ടു. യുഎഇയിൽ നിന്നുമുള്ള വിമാനങ്ങളും റദ്ദാക്കി. കൊച്ചി – ഷാർജ വിമാനം മസ്കറ്റിൽ ഇറക്കി.

നിലമ്പൂർ പോരിന് ഇറങ്ങേണ്ടതാര്? ഇടതു ബന്ധം മുറിച്ച് പടിയിറങ്ങിയതിനൊപ്പം എം എൽ എ സ്ഥാനവും പി വി അൻവർ രാജിവച്ചതുമുതൽ സി പി എം ഉത്തരം തേടിയ ചോദ്യം അതായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും യു ഡി എഫ് സ്ഥാനാർഥി പ്രചരണത്തിനിറങ്ങിയിട്ടും ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു സി പി എം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ വെല്ലുവിളിയായിരുന്നു പിന്നീട് കേരളം കണ്ടത്. സംസ്ഥാന സെക്രട്ടേറിയേറ്റംഗവും സി പി എമ്മിന്‍റെ സൈബർ ലോകത്തെ ഏറ്റവും പ്രിയങ്കരനുമായ നിലമ്പൂരുകാരനായ എം സ്വരാജിനെ ഇറക്കാനായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വെല്ലുവിളി. ആ വെല്ലുവിളിക്ക് വലിയ പ്രസക്തി ആരും കൽപ്പിച്ചില്ലെങ്കിലും സി പി എം നേതൃയോഗങ്ങളിൽ അത് അലയടിച്ചു. നിലമ്പൂരിലെ രാഷ്ട്രീയ പോരിന് മുഖ്യമന്ത്രി പിണറായി വിജയൻ കൂടി സ്വരാജിന്‍റെ പേര് നിർദ്ദേശിച്ചതോടെ തിരുമാനം വൈകിയില്ല. രാഷ്ട്രീയ പോരാട്ടത്തിലെ ഏറ്റവും ഉജ്വലനായ പോരാളി എന്ന വിശേഷണത്തോടെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ എം സ്വരാജിനെ അവതരിപ്പിച്ചു.

കേരളത്തിന്‍റെ പൊതു സമൂഹത്തിൽ അതൊരു ചാട്ടുളിപോലെ തുളച്ചുകയറി. കറകളഞ്ഞ വ്യക്തിത്വമുള്ള യുവ നേതാവ്, കേരളത്തിന്‍റെ ഹൃദയത്തിൽ കടന്നുകയറിയ മികച്ച യുവ വാഗ്മി, നിലപാടുകളുടെ രാജകുമാരൻ, അങ്ങനെ വിശേഷണങ്ങൾ നീണ്ടു. പാർട്ടിയുടെ ആലയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ന നിലയിലാണ് സ്വരാജിനെ അണികൾ കണ്ടിരുന്നത്. പാർട്ടി ഏറെ പ്രതീക്ഷ വച്ച് വളർത്തിയ യുവ നേതാവിനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. എസ് എഫ് ഐ – ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിക്കായി അരയും തലയും മുറുക്കിയിറങ്ങാൻ സി പി എം യുവതലമുറക്കും നിമിഷനേരം പോലും വേണ്ടിവന്നില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. അങ്ങനെ നിലമ്പൂരിൽ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടം തിളച്ചുമറിഞ്ഞു. രാഷ്ട്രീയ പോരാട്ടത്തിൽ സ്വരാജല്ലാതെ മറ്റാര് ജയിക്കാൻ എന്ന വിശ്വാസമായിരുന്നു ഇടത് പക്ഷത്തിനും സഹയാത്രികർക്കും സാംസ്കാരിക പ്രമുഖർക്കും. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സ്വരാജിനും ഇടത് പക്ഷത്തിനും വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. സിപിഎമ്മിന്‍റെ കരുത്തുറ്റ മുഖത്തേറ്റ വലിയ പ്രഹരമായി നിലമ്പൂർ ഫലം മാറി.

സ്വന്തം മണ്ഡലത്തിൽ തോറ്റു എന്നതിനൊപ്പം ജന്മനാട്ടിലും സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി എന്നത് സ്വരാജിനെ സംബന്ധിച്ചടുത്തോളം വലിയ പ്രഹരമാണ്. സി പി എമ്മിന് വലിയ സ്വാധീനമുള്ള പോത്തുകല്ലാണ് സ്വരാജിന്‍റെ ജന്മ സ്ഥലം. സി പി എം ഭരിക്കുന്ന പഞ്ചായത്തായിട്ടും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തിന് മുന്നിലെത്താനായില്ല എന്നത് പാർട്ടിയെ ഞെട്ടിക്കുന്നതാണ്. ഡി സി സി പ്രസിഡന്റ് വി എസ് ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യു ഡി എഫ് മുന്നേറുകയായിരുന്നു. നിലമ്പൂർ നഗരസഭയിലാണ് സ്വരാജ് ഇപ്പോൾ താമസിക്കുന്നത്. സ്വരാജ് വോട്ടിട്ട നഗരസഭയിൽ ഭരണവും സി പി എമ്മിന് തന്നെയാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ഇവിടെയും സ്വരാജിന് ചലനമുണ്ടാക്കാനിയില്ല. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ എൽ ഡി എഫിന് 10 കൊല്ലമായി ഉണ്ടായിരുന്ന ആധിപത്യമാണ് ഇതോടെ നഷ്ടമായത്.

മണ്ഡലത്തിനൊപ്പം നഗരസഭയും പഞ്ചായത്തുകളപ്പാടെയും കോൺഗ്രസിന്‍റെ ‘കൈ’ പിടിച്ചപ്പോൾ ഇനി സി പി എമ്മിലും മുന്നണിയിലും ചർച്ച കനക്കും. നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എല്‍ഡിഎഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതിന് വരുംനാളുകളില്‍ എല്‍ഡിഎഫ് ഉത്തരം തേടും. ഇത്രയും വ്യക്തിപ്രഭാവമുള്ള, പ്രതീക്ഷയുമുള്ള യുവ നേതാവ്, ജന്മ നാട്ടിൽ പോലും പരാജയമേറ്റുവാങ്ങിയതിന്‍റെ കാരണം പാർട്ടി കണ്ടെത്തുമ്പോൾ, ‘ഭരണ വിരുദ്ധ വികാരം’ എന്ന ഉത്തരം കൂടി അതിൽ അടയാളപ്പെടുത്തുകയാണെങ്കിൽ 2026 ലേക്കുള്ള മുന്നറിയിപ്പാകും അത്. സ്വരാജിനെ സംബന്ധിച്ചടുത്തോളം അതൊരു നേരിയ ആശ്വാസവുമാകും.

ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേന വിമാനങ്ങൾ നശിപ്പിച്ചതായാണ്‌ ഇസ്രായേൽ സൈന്യത്തിന്റെ(ഐഡിഎഫ്) അവകാശവാദം. മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും വേണ്ടിയാണ് ഈ വിമാനത്താവളങ്ങൾ ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു.

‘രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ ഇന്റലിജൻസ് നിർദ്ദേശങ്ങളോടെ പതിനഞ്ചിലധികകം വ്യോമസേന പോർവിമാനങ്ങൾ ആക്രമിച്ചു.’ എക്‌സ് പോസ്റ്റിൽ ഐഡിഎഫ് പറഞ്ഞു. ഇറാനിയൻ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ഐഡിഎഫ് ആക്രമണങ്ങൾ ശക്തമാക്കുകയാണെന്നും, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും വ്യോമമേധാവിത്വം നിലനിർത്താനും ലക്ഷ്യമിടുന്നതായും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാനിയൻ സൈനിക കേന്ദ്ര കമാൻഡ് വക്താവ് ‘ചൂതാട്ടക്കാരൻ’ എന്ന് വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങുന്നത് അദ്ദേഹമായിരിക്കാം, എന്നാൽ അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്ന് വക്താവ് മുന്നറിയിപ്പ് നൽകി. ‘ചൂതാട്ടക്കാരനായ മിസ്റ്റർ ട്രംപ്, ഈ യുദ്ധം നിങ്ങൾ തുടങ്ങിയേക്കാം, എന്നാൽ ഞങ്ങൾക്കായിരിക്കും ഇത് അവസാനിപ്പിക്കാൻ കഴിയുക.’ ‘എക്‌സി’ൽ അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.

മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.

കണ്ണുനട്ടുള്ള കാത്തിരിപ്പിന് വിരാമം. ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത് ആരെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ആ രഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങും. ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.

19 റൗണ്ടായാണ് വോട്ടെണ്ണുക. ഓരോ റൗണ്ടിലും 14 വീതം പോളിങ്ബൂത്തുകള്‍ ഉണ്ടാകും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളില്‍ത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം നടക്കും.

1,76,070 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 1403 പോസ്റ്റല്‍വോട്ടുകളാണ്. ഇതാദ്യം എണ്ണും. പിന്നെ സര്‍വീസ് വോട്ടുകള്‍. അതിനുശേഷം ഇവിഎം യന്ത്രത്തിലെ വോട്ടെണ്ണും. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക.

പി.വി. അന്‍വറിന്റെ വിജയത്തിനിടയിലും യുഡിഎഫിന് ഭൂരിപക്ഷം നല്‍കുകയും അവര്‍ ഭരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് വഴിക്കടവ്. ആദ്യമെണ്ണുന്നത് ഇവിടത്തെ തണ്ണിക്കടവ് ബൂത്തിലെ വോട്ടാണ്. ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് മുന്നണികളെ ആശയിലും ഒപ്പം ആശങ്കയിലുമാക്കുന്നത്.

അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം. സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അന്‍വര്‍ കരുതുന്നത്. കഴിഞ്ഞതവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.

സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പിന്നാലെ സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം, ചാവേര്‍ ആക്രമണം നടത്തിയ ആള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബാഷര്‍ അല്‍ അസദിനെ വിമത കലാപത്തിലൂടെ അട്ടിമറിച്ചശേഷം സിറിയയില്‍ നടക്കുന്ന ആദ്യത്തെ ചാവേര്‍ ആക്രമണമാണിത്. ആക്രമണം നടന്ന പള്ളിയില്‍നിന്നുള്ള ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.

മനോജ് ജോസഫ്

ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.

രാവിലെ പത്തുമണി മുതൽ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു. ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

ലിവർപൂൾ മലയാളി അസോസിഷേനിൽ നിന്നുമുള്ള രൺവീർ മിലാൻഡ് ആനപ്പറമ്പിൽ, ഷീൻ മാത്യു, അനസ് അലി എന്നിവർ വ്യക്തിഗത ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.

റീജിയനൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും, ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടന മികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.

കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് “ലൗ റ്റു കെയർ” സ്പോൺസർ ചെയ്ത ഉജ്ജ്വലമായ ക്യാഷ് അവാർഡും, യുക്മ എവർ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു.

കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും, പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കി തീർത്തതിന്, പങ്കെടുത്ത കായികതാരങ്ങൾക്കും, കാണികൾക്കും, നിസ്വാർത്ഥമായി പ്രവർത്തിച്ച സംഘാടകർക്കും, എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.

Copyright © . All rights reserved