Latest News

സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ സോഷ്യലിസ്റ്റ് വ്യവസ്ഥയ്‌ക്കെതിരാണെന്ന വ്യാഖ്യാനത്തോടെ ഉത്തര കൊറിയയിൽ യുവതികൾക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും പരസ്യ വിചാരണ നേരിടേണ്ടി വന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു . ബ്രെസ്റ്റ് ഇംപ്ലാന്റ് നടത്തിയെന്ന പേരിലാണ് ഇവരെ പിടികൂടി പൊതുജനങ്ങൾക്ക് മുന്നിൽ വിചാരണയ്ക്ക് വിധേയരാക്കിയത്.

കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരമാണ് അയൽപക്ക നിരീക്ഷണ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗവും സ്ത്രീകളെ കണ്ടെത്തിയത്. ചൈനയിൽ നിന്ന് കടത്തിയ സിലിക്കൺ ഉപയോഗിച്ചാണ് സർജൻമാർ വീട്ടിൽവച്ച് ശസ്ത്രക്രിയ നടത്തിയത്. 20 വയസിന് മുകളിലുള്ള രണ്ട് യുവതികളെയാണ് തെക്കൻ ഹ്വാങ്‌ഹേ പ്രവിശ്യയിലെ സരിവോണിലെ കൾച്ചറൽ ഹാളിൽ സെപ്റ്റംബർ മാസത്തിൽ പരസ്യമായി വിചാരണ ചെയ്തത്.

സോഷ്യലിസ്റ്റ് സമൂഹത്തെ തകർക്കുന്നതെന്ന് കോടതി വിലയിരുത്തിയ ഇവരുടെ പ്രവൃത്തികൾക്കെതിരെ കർശനമായ ശിക്ഷ നൽകുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. ശരീരത്തിൽ മാറ്റങ്ങൾ വന്ന മറ്റ് സ്ത്രീകളെ കണ്ടെത്തി കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അധികാരികൾ വ്യക്തമാക്കി. സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്നാണ് സൂചന.

തിരുവനന്തപുരം നഗരത്തിൽ കോടികൾ വിലമതിക്കുന്ന ഭൂമി ഇടപാടുകളിൽ ഏർപ്പെട്ടെന്ന ആരോപണവുമായി ശബരിമല സ്വർണപ്പാളി വിവാദത്തിലെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലെയ്ഡ് പലിശയ്ക്ക് പണം നൽകി വിവിധ സ്ഥലങ്ങളിൽ ഭൂമി സ്വന്തമാക്കിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 30 കോടിയിലധികം മൂല്യമുള്ള ഇടപാടുകളുടെ രേഖകളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.

സ്വന്തം പേരിലല്ലാതെ ഭാര്യയുടെയും അമ്മയുടെയും പേരിലുമാണ് ഭൂമി സ്വന്തമാക്കിയതെന്നതാണ് അന്വേഷണത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. മുൻ ദേവസ്വം കരാറുകാരൻ ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇടപാടുകളിൽ പലതും ദുരൂഹത നിറഞ്ഞതാണെന്നും പരിശോധനയിൽ വ്യക്തമാകുന്നുണ്ട്.

അതേസമയം, സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് വിഭാഗം ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ ചോദ്യം ചെയ്യാനിരിക്കുകയാണ്. പാളികൾ മാറ്റി കൊണ്ടുപോയ സമയത്തും തിരിച്ചെത്തിയപ്പോഴും ഉള്ള രേഖകൾ, നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്കുകൾ, സ്പോൺസറുടെ വ്യാപക പണപ്പിരിവ് തുടങ്ങിയ വിഷയങ്ങൾക്കാണ് ഉത്തരം തേടുന്നത്.

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരുക്കിയ ലൊക്കേഷനുകൾ എന്നിവയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ച പ്രൊഡക്ഷൻ ഡിസൈൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും “പാട്രിയറ്റ്” എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്സ് – ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

യുകെയിലെ ഒരു പറ്റം കലാകാരന്മാർ മലയാള സിനിമയിലേക്കുള്ള അവരുടെ ആദ്യ ചുവടു വയ്പ്പ് നടത്തുന്നു.
അരങ്ങിലും അണിയറയിലും ഒരുപിടി പുതുമുഖങ്ങൾ അണി നിരക്കുന്ന “കണ്ടൻ ” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പേരുപോലെ തന്നെ വ്യത്യസ്തമായ ഒരു ത്രില്ലെർ ആണ്. ഷോർട്ട് ഫിലിംസിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ജിബിൻ ആന്റണി ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. അലൻ ജെകബ് സിനിമട്ടോഗ്രാഫി നിർവഹിക്കുന്നു.

അഭിനയിക്കുന്നത് യുകെയിലെ പുതുമുഖ കലാകാരന്മാർ ആണ് . ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അടുത്ത വർഷം പകുതിയോടുകൂടി ചിത്രം കേരളത്തിലെയും യൂകെയിലെയും തീയേറ്ററുകൾ റിലീസ് ആകും എന്നാണ് അണിയറയിൽ നിന്നും അറിയാൻ സാധിച്ചത്. പുതുമുഖങ്ങൾ അണിനിരന്ന ഒട്ടനവധി മലയാള ചിത്രങ്ങൾ ചരിത്ര വിജയം നേടിയ മലയാള ചലച്ചിത്ര ചരിത്രത്തിലേക്ക്, ഈ കൊച്ചു ചിത്രം കൂടി എഴുതിച്ചേർക്കപ്പെടട്ടെ. ആശംസകൾ.

വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കോട്ടുകാൽ മുള്ലുമുക്ക് മറിയൻ വില്ലയിലെ എ. ജോസ്(62) ആണ് മരിച്ചത്.

കഴിഞ്ഞ 27-ന് ഉച്ചക്കാലത്ത് പുളിങ്കുടിയിലെ ഒരു സ്വകാര്യ റിസോർട്ടിലെ മാനേജരായ ജോസ്, പ്രമേഹരോഗവുമായി ബന്ധപ്പെട്ട രക്തപരിശോധന നടത്തിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുള്ലുവിള ഭാഗത്തരോഡിൽ തെരുവുനായ കുറുകെ ചാടിയതിനാൽ വീണത്. ബൈക്കോടെ മറിഞ്ഞു റോഡിൽ പതിച്ച് അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.

ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വ്യാഴാഴ്ച രാത്രിയോടെ മരണമടഞ്ഞു . സംസ്‌കാരം വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അടിമലത്തുറ ഫാത്തിമ മാതാ പള്ളിയിൽ നടക്കും. വിഴിഞ്ഞം പൊലീസ് സംഭവം സംബന്ധിച്ച് കേസെടുത്തു.

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എംഎൽഎ പരാതി നൽകാത്തതിനിടയിലും ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തതാണ്. സംഘം ചേർന്നുള്ള തടസ്സപ്പെടുത്തലാണ് ചുമത്തിയ പ്രധാന കുറ്റം.

അതേ സമയം, സമരക്കാർ എംഎൽഎയ്‌ക്കെതിരെയും പരാതി നൽകാനുള്ള നീക്കത്തിലാണ്. സ്ത്രീകളോടടക്കം മോശമായി പെരുമാറിയെന്നാണ് സമരക്കാരുടെ ആരോപണം. പെരിങ്ങത്തൂർ കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിനടുത്ത് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പാനൂർ നഗരസഭയിലെ 28-ാം വാർഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്. തണൽ ഡയാലിസിസ് സെന്ററിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട സമരസമിതി അംഗങ്ങളാണ് എംഎൽഎയെ തടഞ്ഞുവെച്ചത്.

വാഹനത്തിൽ നിന്ന് ഇറങ്ങി അങ്കണവാടിയിലേക്കു നടന്ന് പോകുമ്പോൾ പ്രതിഷേധക്കാർ വഴിയടച്ച് തടഞ്ഞു നിര്‍ത്താൻ ശ്രമിച്ചു. പ്രതിഷേധക്കാർക്കിടയിലൂടെ മുന്നേറുന്നതിനിടെയാണ് കയ്യേറ്റം നടന്നത്. സ്ത്രീകളടക്കം പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രകടനത്തിന്റെ രീതി ശരിയായില്ലെന്ന് എംഎൽഎ പിന്നീട് പ്രതികരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്തെ മാലിന്യ പ്രശ്നത്തെ കുറിച്ച് തന്നെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മാസങ്ങളായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ നിന്ന് ഒഴുകുന്ന മാലിന്യമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. കുടിവെള്ള കിണറുകൾ മലിനമാകുന്നതടക്കം ഗുരുതര പ്രശ്നങ്ങൾ ജനജീവിതത്തെ ബാധിച്ചുവരികയാണെന്ന് നാട്ടുകാർ ആരോപിച്ചു.

ജോബി തോമസ്

ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് ആൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 15 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബേസിംഗ്സ്റ്റോക്കിലെ എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കഴിഞ്ഞ വർഷം ആദ്യമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്ന്ന്റിന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ ആവേശകരമായാണ് പങ്കെടുത്തത്. ഇത്തവണ നടക്കുന്ന രണ്ടാമത് ടൂർണമെന്റിലും യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ടീമുകളുടെ വലിയ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഈ വർഷത്തെ ടൂർണമെന്റിൽ രണ്ട് പ്രധാന വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .

ഇന്റർമീഡിയറ്റ് വിഭാഗം – Yonex Mavis 300 (Blue Cap) നൈലോൺ ഷട്ടിൽ ഉപയോഗിച്ചുകൊണ്ടുള്ള മത്സരങ്ങളാണ് നടത്തുന്നത്. അഡ്വാൻസ്ഡ് വിഭാഗത്തിലുള്ള മത്സരങ്ങളിൽ Yehlex Feather Shuttle ഉപയോഗിച്ചുകൊണ്ടാണ് ടീമുകൾ പങ്കെടുക്കേണ്ടത് .

അഡ്വാൻസ്ഡ് വിഭാഗം ഡിവിഷൻ എ-കൗണ്ടി, ലീഗ് തലത്തിലെ മുൻനിര കളിക്കാർക്കായി പ്രത്യേകിച്ച് നിർദ്ദേശിച്ചിരിക്കുന്നു. മത്സരാർത്ഥികൾ അവരുടെ കഴിവിനും നിലവാരത്തിനും അനുസരിച്ച് യോഗ്യമായ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. അഡ്വാൻസ്ഡ് വിഭാഗം രജിസ്ട്രേഷൻ ഫീസ് ആയി 45 പൗണ്ട് ഓരോ ടീമും നൽകേണ്ടതാണ്.

ഇന്റർമീഡിയറ്റ് വിഭാഗം മത്സരാർത്ഥികൾ  രജിസ്ട്രേഷൻ ഫീസ് ആയി 35 പൗണ്ട് ഓരോ ടീമും നൽകേണ്ടതാണ്.

ആവേശവും സൗഹൃദവും സ്പോർട്സ്മാൻസ്പിരിറ്റും നിലനിർത്തി നടത്തുന്ന ഈ ബാഡ്മിന്റൻ ടൂർണമെന്റിൽ അഡ്വാൻസ്ഡ് വിഭാഗത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനം 450 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 250 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്.

ഇന്റർമീഡിയറ്റ് വിഭാഗം മത്സരിക്കുന്നവർക്ക് ഒന്നാം സമ്മാനം 350 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 200 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്.

അതിഥികൾക്കും കളിക്കാർക്കും വേണ്ടി പാൻ ഏഷ്യൻ കാറ്ററിംഗ് ഒരുക്കുന്ന രുചികരമായ ഭക്ഷണസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
ഇന്റർമീഡിയറ്റ് വിഭാഗം രജിസ്‌ട്രേഷൻ നടത്തുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Intermediate Team Registartion link : https://docs.google.com/forms/d/e/1FAIpQLSf28EmOBWATbzFwhlY3WI5KYq5NrA4vYzy8cIPLHNFMgDdujA/viewform

അഡ്വാൻസ്ഡ് വിഭാഗം രജിസ്‌ട്രേഷൻ നടത്തുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Advanced Team Registration link : https://docs.google.com/forms/d/e/1FAIpQLSdChTiuQhm9yYww9-GYJ7_Diqp-s1A6thT4N0TeOumdXmSOiw/viewform

യുകെയിൽ  ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായ ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ആൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Seljo : 07847 321931
Joby: 07809209406
Raiju: 07469656799
Aswin: 07833813440

മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Everest Community Accademy,
Oxford Way, Sherborne St John,
Basingstoke, RG24 9UP

Date and Time: 15/11/25, 9AM-5 PM.

ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിന്റടിച്ചും വികൃതമാക്കിയ സംഭവത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ കമ്മിറ്റികൾ പ്രതിഷേധിച്ചു. അക്രമികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുവാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഉണ്ടാകണമെന്നും കേരള ചാപ്റ്ററിന്റെ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു.

മെറ്റ് പൊലീസ് സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുവാൻ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാന് നൽകിയ കത്തിൽ സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു. ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കമ്മിറ്റിയുടെ ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയും പറഞ്ഞു. അക്രമത്തിന് പകരം സമാധാനവും വിഭജനത്തിന് പകരം സംഭാഷണവും തിരഞ്ഞെടുക്കാൻ ഗാന്ധിയുടെ പൈതൃകം ലോകത്തോട് ആവശ്യപ്പെടുന്നതായും സാം പിത്രോഡ കൂട്ടിച്ചേർത്തു.

ഇന്ത്യൻ വംശജരും ഗാന്ധിയൻ തത്വ ങ്ങളുടെ അഭിമാനികളായ അവകാശികളും എന്ന നിലയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ഉണ്ടായ അക്രമത്തിൽ കുറ്റവാളികൾക്കെതിരെ സമഗ്രവും സുതാര്യവുമായ അന്വേഷണം അതിവേഗം ഉണ്ടാകണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി കിയേർ സ്റ്റാർമർ ഉൾപ്പടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി അപലപിക്കണമെന്ന് ഐഒസി യുകെ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിക്രം ദുഹാൻ അവശ്യപ്പെട്ടു.

സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിച്ച്‌ വീട്ടില്‍ നിന്നിറക്കിവിട്ടതായി പരാതി.

ആലപ്പുഴ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് ഭർത്താവ് മിഥുൻ, സഹോദരി മൃദുല, സഹോദരീഭർത്താവ് അജി എന്നിവർക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ഓഗസ്റ്റ് 31ന് വിവാഹിതരായ യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍ സ്ത്രീധനമോ മറ്റ് പാരിതോഷികങ്ങളോ നല്‍കാനാവില്ലെന്ന് വിവാഹ നിശ്ചയത്തിനു മുൻപുതന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതിന്റെ ഉറപ്പിലാണ് വിവാഹം നിശ്ചയിച്ചത്.

നിയമപരമായി അടുത്ത മാസം ആറിന് വിവാഹം രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ചിരിക്കെ, ഭർത്താവിന്റെ വീട്ടുകാർ ഇതിന് വിസമ്മതിക്കുകയായിരുന്നു.

കൊച്ചി: കണ്ണമാലിക്ക് പടിഞ്ഞാറ് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ ഇടിച്ചുകയറി . ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ, ‘പ്രത്യാശ’ എന്ന പേരിലുള്ള വള്ളം കടലിൽ നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്നപ്പോഴാണ് സംഭവം.

മത്സ്യത്തൊഴിലാളികളുടെ ആരോപണമനുസരിച്ച്, എംഎസ്‌സി കമ്പനിയുടെ കപ്പലാണ് വള്ളത്തിലേക്ക് ഇടിച്ചു കയറിയത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വള്ളത്തിന് വലിയ കേടുപാടുകളാണ് സംഭവിച്ചത്.

പള്ളിത്തൊഴു സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽ പെട്ടത്. സംഭവത്തില്‍ കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved