അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി, സഖ്യകക്ഷി ചർച്ചകൾ സജീവം. മധ്യപ്രദേശിൽ കേവലഭൂരിപക്ഷം നേടാത്ത കോൺഗ്രസ്, ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ അധികാരത്തിലെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഗവർണർ ആനന്ദിബെൻ പട്ടേലിനെ കാണാൻ അവർ ഇന്നലെ തന്നെ അനുമതി തേടിയിരുന്നു.
എന്നാൽ മുഴുവൻ ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ഗവർണറുടെ നിലപാട്. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 116ലെത്താന്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റിന്‍റെ കുറവുണ്ട്. രണ്ടു സീറ്റ് നേടിയ ബിഎസ്പിയുടെയും ഒരു സീറ്റുനേടിയ എസ്.പിയുടെയും പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു. ജയിച്ച നാലു സ്വതന്ത്രരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് വിമതരാണ്. ഇവരെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം തുടങ്ങി.
അതോടൊപ്പം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ബി.എസ്.പിയുടെ പിന്തുണ. ബിജെപി ഭരണത്തില്‍ ജനം പൊറുതിമുട്ടിയെന്നും ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. അവശ്യമെങ്കില്‍ രാജസ്ഥാനിലും ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു.
ഇന്ന് ഭോപ്പാലിലെത്തുന്ന എ.കെ ആന്റണി കോൺഗ്രസ് നിയമസഭകക്ഷി യോഗത്തില്‍ പങ്കെടുക്കും. വിമതരും സ്വതന്ത്രരും ഒപ്പം നില്‍ക്കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ. നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഓജ പറഞ്ഞു.
ബിജെപിയും ഇവിടെ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിട്ടുണ്ട്. 109 സീറ്റുള്ള ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിച്ച് ഗവര്‍ണറെ കാണും. ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിെജപി നേതാക്കള്‍ യോഗം ചേർന്നു.
രാജസ്ഥാനിൽ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തും. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ ഇനിയും നടക്കാനിരിക്കുന്നേയുള്ളു. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും വിജയിച്ചതിനാൽ മുഖ്യമന്ത്രി ചർച്ചകൾക്ക് ചൂടുപിടിക്കും.
ഛത്തീസ്ഗഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാൽ മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണു കോൺഗ്രസിനുള്ള വെല്ലുവിളി.
അതേസമയം, മിസോറമിൽ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനൽ ഫ്രണ്ട് അംഗങ്ങൾ ഗവർണർ കുമ്മനം രാജശേഖരനെ കണ്ടു. എംഎൻഎഫ് പ്രസിഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ സന്ദർശിച്ചത്.
തെലങ്കാനയിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ അധികാരത്തിലെത്തുമെന്നാണു സൂചന. സത്യപ്രതിജ്‍ഞ നാളെത്തന്നെയുണ്ടാകുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിച്ചു.
തെലങ്കാന തൂത്തുവാരിക്കൊണ്ടാണ് ചന്ദ്രശേഖര റാവുവിന്റെ അധികാര തുടർച്ച. സംസ്ഥാനത്തു തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും തുടങ്ങിവച്ച ജലസേചന പദ്ധതികളടക്കം ഉടൻ പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പു വിജയശേഷം കെസിആർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് – ബിജെപി ഇതര മൂന്നാം മുന്നണിക്കായി പ്രയത്നം തുടരും. തെലങ്കാനയിലെ വികസന – സാമ്പത്തിക-കാർഷിക നയങ്ങൾ രാജ്യം മാതൃകയാക്കണമെന്നും കെ.സി.ആർ പറഞ്ഞു.
അതേ സമയം തോൽവി ചർച്ച ചെയ്യാൻ മഹാകൂട്ടമി നേതാക്കൾ ഇന്ന് യോഗം ചേർന്നേക്കും. വിവി പാറ്റ് രസീതുകൾ എണ്ണണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതാൻ മഹാകൂട്ടമി നേതൃത്വം സ്ഥാനാർഥികളായിരുന്നവരോട് ആവശ്യപെട്ടിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലേറ്റ തിരിച്ചടിക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവില്‍ മൗനം വെടിഞ്ഞു. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. വിജയവും പരാജയവും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ചത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം വിശ്രമമില്ലാതെ ബിജെപി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാവിയില്‍ ഞങ്ങള്‍ക്ക് തിരുത്താനും ഇതിലും ശക്തമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കാനുമുള്ള ഊര്‍ജമാണ് ഇന്നത്തെ ഫലമെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ അറിയിച്ചു. മൂന്ന് ട്വീറ്റുകളിലായാണ് മോദിയുടെ പ്രതികരണം.
എന്നാൽ തങ്ങളുടെ വിജയം കര്‍ഷകരുടെയും യുവാക്കളുടെയും വിജയമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രാഹുല്‍ഗാന്ധി നന്ദി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയെ പരാജയപ്പെടുത്തിയെന്ന് രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി.
ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നവരുടെയും പേരുവിവരങ്ങള്‍ പുറത്തു വിടരുതെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളുടെ എഫ്‌ഐആര്‍ പോലീസ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഇരയെക്കുറിച്ച് വിദൂര സൂചനകള്‍ നല്‍കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ നല്‍കാന്‍ പാടില്ലെന്നും ജസ്റ്റിസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം, ബലാല്‍സംഗം, ലൈംഗികപീഡനം തുടങ്ങിയവ സംബന്ധിച്ച കേസുകളുടെ എഫ്‌ഐആര്‍ പേരുകള്‍ മറച്ചു വെച്ചുപോലും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കരുത്. ഇരകള്‍ക്ക് ബുദ്ധിസ്ഥിരത ഇല്ലാതാകുകയോ അവര്‍ മരിക്കുകയോ ചെയ്താല്‍ പോലും പേര് പുറത്തു വിടാന്‍ പാടില്ല. ഇരകളുടെ അവകാശങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനുമിടയിലെ അതിര്‍വരമ്പ് നിര്‍ണ്ണയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബലാല്‍സംഗക്കേസിലെ ഇരകളെ തൊട്ടുകൂടാത്തവരായി കാണുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇരകളെ ക്രോസ് വിസ്താരം ചെയ്യുമ്പോള്‍ മോശക്കാരായി ചിത്രീകരിക്കുന്നത് ജഡ്ജിമാര്‍ കണ്ടുനില്‍ക്കുന്ന പ്രവണതയുണ്ട്. പ്രതിഷേധങ്ങളുടെ പ്രതീകമായി ഇരകളുടെ പേരുപയോഗിക്കുന്നത് അവരുടെ താല്‍പര്യം സംരക്ഷിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ജയ്പൂരില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ അടിയന്ത സാഹചര്യം. 136 യാത്രക്കാരുമായി പറന്ന വിമാനത്തില്‍ നിന്നുമാണ് പുക ഉയര്‍ന്നത്. വിമാനകമ്പനിയുടെ 6ഇ-237 എന്ന പുതിയ ജെറ്റ്‌ലൈനറാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് കനത്ത പുക ഉയര്‍ന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്നും രക്ഷാ ച്യൂട്ട് വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
കൊല്‍ക്കത്തയില്‍ നിന്നും 45 മൈല്‍ അകലെ എത്തിയപ്പോഴാണ് പൈലറ്റുമാര്‍ ‘മേയ്‌ഡേ’ അറിയിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിമാനവും, യാത്രക്കാരും അപകടത്തിലാണെന്ന് അറിയിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കോക്പിറ്റ്, ക്യാബിന്‍, ലാവറ്ററി എന്നിവിടങ്ങളിലാണ് പുക പടര്‍ന്നത്. അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി ഇന്‍ഡിഗോ സ്ഥിരീകരിച്ചു.
വിമാനത്തിനുള്ളില്‍ പുക പരക്കുന്നത് ഏറ്റവും അപകടകരമായ സാഹചര്യമാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. വിമാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള ഓക്‌സിജന്‍ മാസ്‌കുകള്‍ പുകയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയല്ല. കോക്പിറ്റില്‍ പൈലറ്റുമാര്‍ക്ക് മാത്രമാണ് മുഖം മറയ്ക്കുന്ന തരത്തിലുള്ള മാസ്‌കുകള്‍ ഉള്ളത്. കൊല്‍ക്കത്തയിലുള്ള വിമാനം ഇപ്പോള്‍ മെയിന്റനന്‍സ് ജീവനക്കാര്‍ പരിശോധിച്ച് വരികയാണ്.
1998 സെപ്റ്റംബറില്‍ 229 യാത്രക്കാരാണ് കാനഡയില്‍ സമാനമായ രീതിയില്‍ ക്യാബിനില്‍ പുക നിറഞ്ഞ് അപകടത്തില്‍ പെട്ടത്. എന്തായാലും ഇന്‍ഡിഗോ വിമാനം കൂടുതല്‍ അപകടം കൂടാതെ നിലത്തിറക്കാന്‍ പൈലറ്റുമാരുടെ നിശ്ചയദാര്‍ഢ്യമാണ് വഴിയൊരുക്കിയത്.
കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് മലയാളി മരിച്ചതെന്നാണ് സംശയം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തില്‍ ഇവര്‍
നായാട്ടിന് പോയതെന്നാണ് പ്രാഥമിക നിഗമനം. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബഹ്‌റൈനില്‍ നിന്നും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളിയെ താന്‍ ഉപയോഗിച്ചിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ബഹ്‌റൈനിലെ താമസ സ്ഥലത്തു നിന്നും കാണാതായ തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സതീഷ് കുമാറിനെ(56) മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തിയത്. അതേസമയം മരണം ആത്മഹത്യയാണെന്നും ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
30 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ സതീഷ് നിലവില്‍ ഹിദ്ദിലെ ബോക്‌സ് മൈക്കേഴ്‌സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. കുടുംബം നേരത്തെ ബഹ്‌റൈനിലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നാട്ടിലാണ്. സഹോദരിയും ഭര്‍ത്താവും ബഹ്‌റൈനിലുണ്ട്. ഹിദ്ദ് പ്രവിശ്യയിലെ അറേബ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റിനു സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലെ കാറിനുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ ശെര്‍ലി. മക്കള്‍ സ്വാദി, അശ്വിന്‍
തനിക്ക് അശ്ലീല സന്ദേശമയച്ച യുവാവിന് ചുട്ടമറുപടി നല്‍കി നടി ഗായത്രി അരുണ്‍. സമൂഹമാധ്യമത്തിലൂടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഗായത്രി മറുപടി നല്‍കിയത്. രണ്ടു ലക്ഷം രൂപ തരാമെന്നും ഒരു രാത്രി കൂടെ വരുമോ എന്നുമായിരുന്നു ഗായത്രിയ്ക്കു ലഭിച്ച സന്ദേശം.
ഇക്കാര്യങ്ങള്‍ രഹസ്യമായിരിക്കുമെന്നും മണിക്കൂറിനാണു രണ്ടു ലക്ഷമെന്നും യുവാവ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഈ സന്ദേശം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഗായത്രി അയാളുടെ സഹോദരിയുടേയും അമ്മയുടേയും സുരക്ഷയ്ക്കായി പ്രാര്‍ഥനകളില്‍ അവരെ ഓര്‍ക്കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതിനു പിന്നാലെ ഗായത്രിയ്ക്കു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. സമൂഹമാധ്യമങ്ങളെ എന്തും പറയാനുള്ള വേദിയാക്കി മാറ്റുന്നതിനെതിരെയും അസഭ്യമായി സന്ദേശങ്ങള്‍ അയക്കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. ഇതോടെ ഇയാളുടെ അക്കൗണ്ട് അപ്രത്യക്ഷമായി.
കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് സീരിയല്‍ താരം ഗായത്രി അരുണ്‍. വ്യക്തവും ശക്തവുമായ നിലപാടുകളുടെ പേരില്‍ താരത്തിന് പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്തുവെന്ന പ്രചാരണത്തിനും തന്റെ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിനുമെതിരെ ഗായത്രി മുന്‍പ് രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി സർക്കാരിന് കീഴിൽ രാജസ്ഥാനിൽ അച്ഛേ ദിൻ വരില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട്. വിജയം പങ്കുവയ്ക്കാൻ അദ്ദേഹം ചായ വിതരണം ചെയ്തതും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ജയ്പൂരിലെ തന്റെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുംാണ് അദ്ദേഹം തന്നെ നേരിട്ട് ചായ വിതരണം നടത്തിയത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സമാന ചിന്താഗതിക്കാരായ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അദ്ദേഹത്തിന്‍റെ വസതിക്കു പുറത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ വിജയം പാർട്ടി അധ്യക്ഷപദം ഏറ്റെടുത്ത് ഒരു വർഷം തികയ്ക്കുന്ന രാഹുൽ ഗാന്ധിക്കുള്ളതാണെന്നാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
‘ഞങ്ങള്‍ കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. അന്തിമഫലമെത്തുമ്പോൾ വ്യക്തമായും കേവലഭൂരിപക്ഷം നേടാനാവുമെന്ന് ഉറപ്പാണ്. സമാന ചിന്താഗതിക്കാരായ, ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഞങ്ങളെ പിന്തുണയ്ക്കാനായി സ്വാഗതം ചെയ്യുന്നു. അവരുമായി ചർച്ചകൾ നടത്തിവരികയാണ്”, സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ആദ്യഘട്ട ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ അദ്ദേഹം എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ മിന്നിത്തിളങ്ങുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം കടന്നു. ഛത്തീസ്ഗഢില്‍ ലീഡില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചാണ് മുന്നേറ്റം. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നില ഓരോനിമിഷവും മാറിമറിഞ്ഞു. രാജസ്ഥാനില്‍ മിക്കസമയങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ടുനിന്നത്. കഴിഞ്ഞ അരമണിക്കൂറിലേറെയായി അവരുടെ ലീഡ് നില കേവലഭൂരിപക്ഷത്തിനാവശ്യമായ 100 സീറ്റിനുമുകളിലാണ്. മധ്യപ്രദേശിലെ ലീഡ് നിലയും ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്.
ബിജെപിയും പലതവണ കേവലഭൂരിപക്ഷത്തിനുവേണ്ട 116 സീറ്റില്‍ ലീഡ് എത്തിച്ചിരുന്നു. അറുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകള്‍ ഇതിനകം എണ്ണിക്കഴിഞ്ഞു. ഒട്ടേറെ മണ്ഡലങ്ങളില്‍ ഇപ്പോഴും ആയിരം വോട്ടില്‍ താഴെയാണ് സ്ഥാനാര്‍ഥികളുടെ ലീഡ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ബിഎസ്പിയുടെ നിലപാട് നിര്‍ണായകമാകും. തെലങ്കാനയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയാണ് ടിആര്‍എസ് കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട മഹാകൂട്ടമിയെ തറപറ്റിച്ചത്. മിസോറമില്‍ തുടര്‍ച്ചയായി മൂന്നാംവട്ടം അധികാരം ലക്ഷ്യമിട്ട കോണ്‍ഗ്രസ് മിസോ നാഷണല്‍ ഫ്രണ്ടിന്റെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ അധികാരനഷ്ടം പൂര്‍ണമായി.
आज यहां आवास पर आगंतुकों से मुलाकात। pic.twitter.com/UPaCpl8vRG
— Ashok Gehlot (@ashokgehlot51) December 11, 2018
മധ്യപ്രദേശിൽ ബിജെപിയെ പിന്നിലാക്കി വീണ്ടും കോണ്‍ഗ്രസ്. കോൺഗ്രസിനെ പിന്നിലാക്കി ലീഡ് പിടിച്ച് ബിജെപി മുന്നിലെത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ നടക്കുന്നത്. ആകെയുള്ള 230 സീറ്റുകളിൽ 110 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ഒരുഘട്ടത്തിൽ കേവലഭൂരിപക്ഷവും കടന്ന് കുതിച്ച കോൺഗ്രസ് 107 സീറ്റിലൊതുങ്ങുന്ന കാഴ്ചയായിരുന്നു അല്‍പം മുന്‍പ് കണ്ടത്. ബിജെപി 107 സീറ്റിലാണ് ഇപ്പോള്‍ മുന്നില്‍.
8 സീറ്റുകളിൽ ബിഎസ്പിയും മറ്റ് പാർട്ടികള്‍ നാല് സീറ്റിലും മുന്നിലാണ്. ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പി സ്വാധീനമുള്ള 22 മണ്ഡലങ്ങള്‍ ആണ് ഇനി നിര്‍ണ്ണായകം. ഈ സീറ്റുകളില്‍ ലീഡ് നില അയ്യായിരത്തില്‍ താഴെ മാത്രമാണ്.
നാലാം തവണയും അധികാരത്തിലെത്തുന്നത് സ്വപ്നം കാണുന്ന ബിജെപിക്ക് മധ്യപ്രദേശ് നിർണായകമാണ്. മധ്യ ഇന്ത്യയുടെ മണ്ണിൽ വീണ്ടും വേരോടാൻ കോൺഗ്രസിന് ജയം കൂടിയേ തീരൂ. തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കി. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 165 സീറ്റ് നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. 58 സീറ്റിലൊതുങ്ങിയ കോൺഗ്രസിന് ആശ്വാസം പകരുന്നതാണ് നിലവിലെ ഫലം.
രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് അധികാരമുറപ്പിച്ചു. 199 സീറ്റുകളുള്ള രാജസ്ഥാനിൽ 92 സീറ്റുകളില്‍ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 80 സീറ്റുകളിൽ ബിജെപിയും നാലിടത്ത് ബിഎസ്പിയും മുന്നിലാണ്. മറ്റ് പാർട്ടികൾ 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
57 സീറ്റുകളിൽ ലീഡ് ചെയ്യുന്ന കോൺഗ്രസ് ഛത്തീസ്ഗഢിൽ ഭരണമുറപ്പിച്ചുകഴിഞ്ഞു. ബിജെപി 24 സീറ്റിൽ മുന്നിലാണ്.
രണ്ട് സംസ്ഥാനങ്ങളിൽ ബിജെപിയെ അടിതെറ്റിച്ച് മുന്നോട്ടുകുതിക്കുമ്പോഴും ഭരണത്തിലിരുന്ന മിസോറാം കോൺഗ്രസിനെ കൈവിട്ടു. പത്ത് വർഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നു എന്ന സൂചനയാണ് മിസോറാം നൽകുന്നത്.
ആകെയുള്ള 40 സീറ്റുകളിൽ 27 സീറ്റിൽ എംഎൻഎഫ് ലീഡ് ചെയ്യുന്നു. കോൺഗ്രസ് ഏഴിലൊതുങ്ങി. മിസോറാം പീപ്പിൾസ് കോൺഫറൻസ് അഞ്ചിടത്തും ബിജെപി ഒരിടത്തും മുന്നിലാണ്. ഇനിയൊരു തിരിച്ചുവരവ് കോൺഗ്രസിന് അപ്രാപ്യമാണ്.
ലൂസിഫര്‍ ഒരു മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞവരുണ്ടെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവെച്ച് ഇട്ട ഫെ്‌യ്സ്ബുക് പോസ്റ്റിലാണ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശദമാക്കി കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം.
‘ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന കഥാപാത്രത്തോടും, വിട പറയുകയാണ്. എന്റെ മറ്റ് യാത്രകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫര്‍ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് മണ്ടന്‍ തീരുമാനമാകുമെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ ഭൂരിഭാഗം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ സമയം നഷ്ടപ്പെടുത്തി കൊണ്ടുള്ള തീരുമാനമാണിതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തില്‍ നിന്നു പഠിച്ചതിലും അറഞ്ഞതിലും കൂടുതല്‍ ഈ കഴിഞ്ഞ 6 മാസം കൊണ്ട് ഞാന്‍ പഠിച്ചിട്ടുണ്ട്.
എന്നില്‍ വിശ്വസിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംമ്പിള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും.’-പൃഥ്വി കുറിച്ചു.
തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ലൂസിഫര്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.