ലണ്ടന്‍ എയര്‍ ആംബുലന്‍സിന് സ്വന്തം ബര്‍ത്ത്‌ഡേ വാലറ്റും പോക്കറ്റ് മണിയും സംഭാവന ചെയ്ത മലയാളി ബാലന് സര്‍വീസിന്റെ ആദരം. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മുജീബുറഹ്മാന്‍- യാസ്മിന്‍ ദമ്പതികളുടെ എട്ടു വയസുകാരനായ മകന്‍ മുഹമ്മദ് മുസ്തഫയെയാണ് ലണ്ടന്‍ എയര്‍ ആംബുലന്‍സ് സര്‍വീസ് ആദരിച്ചത്. ഇതിനായി മുസ്തഫയെയും സഹോദരന്‍മാരെയും തങ്ങളുടെ ഹെലിപാഡിലേക്ക് വിളിച്ചു വരുത്തുകയും എയര്‍ ആംബുലന്‍സും സൗകര്യങ്ങളും പരിചയപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സര്‍വീസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലും ഫെയിസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പോസ്റ്റുകളില്‍ മുസ്തഫയക്ക് വലിയ അഭിനന്ദന പ്രവാഹമാണ്. തനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനാലാണ് എയര്‍ ആംബുലന്‍സ് ഫണ്ടിലേക്ക് കൈവശമുണ്ടായിരുന്ന പണം നല്‍കിയതെന്നും മുസ്തഫ പറഞ്ഞതായി ലണ്ടന്‍ എയര്‍ ആംബുലന്‍സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. മുസ്തഫ കാട്ടിയ കരുണയില്‍ നന്ദിയുണ്ടെന്നും സര്‍വീസ് വ്യക്തമാക്കുന്നു.
This morning, we had the pleasure of welcoming one of our youngest ever donors to our helipad. Aged just 8, Muhammad saved up all of his birthday and pocket money and decided to donate it to our charity.
Thank you Muhammad for your amazing generosity 🙌 pic.twitter.com/U58PSFURzD
— London’s Air Ambulance Charity (@LDNairamb) January 4, 2019
https://www.facebook.com/272789145530/posts/10161412855105531/
ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യ. സിഡ്നി ടെസ്റ്റ് മല്‍സരം സമനിലയില്‍ അവസാനിച്ചു. മഴകാരണം അഞ്ചാം ദിനം കളിതടസപ്പെട്ടു. നാലുമല്‍സരങ്ങളുടെ പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര പരമ്പരയിലെ താരം
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ റൺമലയ്ക്കു മീതെ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ സിഡ്നിയിൽ ഇന്നലെ വീണ്ടും പെയ്തിറങ്ങി; അനിവാര്യമായ തോൽവിയിൽനിന്ന് ആതിഥേയരെ കരകയറ്റാനെന്നപോല!
മഴ മാറി മാനം തെളിഞ്ഞപ്പോൾ സൂര്യപ്രഭയോടെ ഉദിച്ചുയർന്ന കുൽദീപ് യാദവിന്റെ 5 വിക്കറ്റ് പ്രകടനത്തിൽ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് 300 റൺസിന് അവസാനിച്ചെങ്കിലും നാലാം ദിവസം അറുപതിലധികം ഓവറുകൾ നഷ്ടമായത് ഇന്ത്യൻ ജയസാധ്യതയ്ക്കു കനത്ത തിരിച്ചടിയായി. 31 വർഷങ്ങൾക്കുശേഷം നാട്ടിൽ ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കുന്ന ടീം എന്ന ഖ്യാതിയോടെയാണ് ഇന്ത്യ ഇന്നലെ തിരിച്ചുകയറിയത്.
64 വർഷങ്ങൾക്കുശേഷമാണ് ഒരു ഇടംകയ്യൻ സ്പിന്നർ ഓസ്ട്രേലിയൻ മണ്ണിൽ 5 വിക്കറ്റ് നേട്ടത്തിലെത്തുന്നത്. 1955ൽ 79റൺസിന് 5 വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ജോണി വാർഡിലാണ് ആദ്യമായി നേട്ടത്തിലെത്തിയത്. ഇന്നലെ 99 റൺസിന് 5 വിക്കറ്റെടുത്ത കുൽദീപ് പട്ടികയിൽ സ്വന്തം പേരും ചേർത്തു. 31 വർഷങ്ങൾക്കുശേഷമാണ് ഓസീസ് നാട്ടിൽ ഫോളോ ഓൺ വഴങ്ങുന്നത്. 1988ൽ ഇംഗ്ലണ്ടിനെതിരെ സിഡ്നിയിൽത്തന്നെയാണ് ഓസീസ് നാട്ടിൽ അവസാനമായി ഫോളോ ഓൺ വഴങ്ങിയത്. ഇന്ത്യയ്ക്കെതിര 1986 സിഡ്നി ടെസ്റ്റിലും ഓസീസ് മുൻപു ഫോളോ ഓൺ വഴങ്ങിയിരുന്നു. 2 മൽസരങ്ങളും സമനിലയിലാണ് അവസാനിച്ചത്.
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ സിപിഎം അക്രമം നടത്തുകയാണെന്നും ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും പിള്ള പറഞ്ഞു. ഭരണസ്വാധീനം ഉണ്ടെന്ന ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും.
ആസുത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമ പോരാട്ടം നടത്തും. കേന്ദ്ര നേതൃത്വം വിഷയത്തെ ഗൗരവമായാണ് കാണുന്നത്. അവരുടെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം ഉന്നയിച്ച് ബിജെപി എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. വി.മുരളീധരന്‍ എംപിയുടെ വീടിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം.
തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം മോഹൻലാലിന്റെ കയ്യിലാണെന്നും ഫെയ്സ്ബുക്കിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവെ ഷമ്മി തിലകൻ പറഞ്ഞു.
തിലകനോട് സംഘടന കാണിച്ച അനീതിക്ക് പരിഹാരം നൽകാമെന്ന് മോഹൻലാലിന്റെ ഉറപ്പിന്മേലാണ് ഒടിയനിൽ പ്രകാശ് രാജിന് ഡബ്ബ് ചെയ്തതെന്ന് നടൻ ഷമ്മി തിലകൻ. അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഒരുമാസത്തോളമാണ് ശ്രീകുമാർ മേനോനെ സഹായിക്കാൻ സ്റ്റുഡിയോയിലിരുന്നത്.
സംഘടനയുമായുള്ള പ്രശ്നം അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയെത്തണമെന്ന് പറഞ്ഞ ആരാധകനാണ് ഷമ്മി തിലകന്റെ മറുപടി.
”വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്നങ്ങൾ യാതൊന്നും തന്നെ ഇല്ല..!
എൻറെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.!!
അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങിൽ ലാലേട്ടൻ എനിക്ക് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ താൽപ്പര്യാർത്ഥം ഞാൻ അദ്ദേഹത്തിന്‍റെ ‘ഒടിയൻ’ സിനിമയിൽ പ്രതിനായകന് ശബ്ദം നൽകുകയും(ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ആ സ്റ്റുഡിയോയിൽ പ്രതിഫലേച്ഛ ഇല്ലാതെ ഞാൻ കുത്തിയിരുന്നത് 07/08/18-ൽ എനിക്ക് ലാലേട്ടൻ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.
എന്‍റെ ഭാഗം കഴിഞ്ഞു..!
ഇനി ലാലേട്ടൻറെ കയ്യിലാണ്…!!
അനുഭാവപൂർവ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം”-ഷമ്മി തിലകൻ കുറിച്ചു.
മേഘാലയയിൽ കിഴക്കൻ ജയിന്‍ഷ്യ മലമടക്കുകളിലെ അനധികൃത കൽക്കരി ഖനികളിലൊന്നില്‍ കുടുങ്ങിയ പതിനേഴോളം തൊഴിലാളികളെ രക്ഷിക്കാന്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും ഇന്ത്യന്‍ ഭരണകൂടം കാര്യമായ ഒരു ശ്രമവും നടത്തിയില്ല. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഇപ്പോള്‍ അയോധ്യയും ശബരിമലയുമാണ് ഇന്ത്യയുടെ നീറുന്ന പ്രശ്നങ്ങള്‍. ബിജെപിയും സഖ്യകക്ഷിയും മേഘാലയാ സര്‍ക്കാര്‍ നിയമവിരുദ്ധ ഖനി മാഫിയയുടെ വാര്‍ത്തകള്‍ പൊതുശ്രദ്ധയില്‍ വരാതെയിരിക്കുവാന്‍ ഈ സംഭവത്തെത്തന്നെ പച്ചയ്ക്ക് കുഴിച്ചുമൂടുവാനാണ് ശ്രമിക്കുന്നത്. എലിക്കുഴികള്‍ എന്നറിയപ്പെടുന്ന ഖനിമടക്കുകളില്‍ കുടുങ്ങിയവരെക്കുറിച്ച് കണ്ണുനീര്‍ പൊഴിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.

ഈ അവസ്ഥയിലാണ്, ഒടുവില്‍ തന്റെ മകനെത്തിരഞ്ഞ് പോകാന്‍ എഴുപതുകാരനായ ഒരു ദരിദ്ര വൃദ്ധന്‍ മുന്നിട്ടിറങ്ങുന്നത്. അസമിലെ ബംഗനാമാരി സ്വദേശിയായ സോലിബാര്‍ റഹ്മാന്‍ ആണ് മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തന്റെ മകനെ തിരക്കി ഖനിയില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. ഡിസംബര്‍ 13നാണ് സോലിബാറിന്റെ മകന്‍ മോനിറുള്‍ ഇസ്ലാം ഉള്‍പ്പടെ പതിനേഴിലധികം പേര്‍ മേഘാലയ കിഴക്കൻ ജയിന്‍ഷ്യ മലമടക്കുകളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയിരിക്കുന്നത്.

380 അടി ആഴമുള്ള ഖനിയിലേക്ക് അടുത്തുള്ള നദിയില്‍ നിന്ന് ശക്തമായി വെള്ളം കയറിയത്തോടെ എലിക്കുഴികള്‍ എന്നറിയപ്പെടുന്ന ഖനിയുടെ ആഴങ്ങളില്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോവുകയായിരുന്നു. 23 ദിവസമായിട്ടും ഇവരെ പറ്റി യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടശേഷമാണ് പുറം ലോകം ഈ വിവരം അറിയുന്നതുതന്നെ. രക്ഷാപ്രവര്‍ത്തനം പേരിനെങ്കിലും തുടങ്ങിയതും അതിനുശേഷം മാത്രമാണ്. ക്രിസ്തുമസ് അവധിയായതോടെ അതു നിലയ്ക്കുകയും ചെയ്തു. ഭരണകൂടം കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് 19 വയസ്സുകാരന്‍ മോനിറുളിന്റെ പിതാവ് സോലിബാര്‍ ഖനിയില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

“കല്‍ക്കരി ഖനിയില്‍ 30 വര്‍ഷം ജോലി ചെയ്തവനാണ് ഞാന്‍. അതിലുള്ളിലെ കാര്യങ്ങള്‍ എനിക്കറിയാം, എങ്ങനെയാണ് ഖനിയിലേക്ക് ഇറങ്ങേണ്ടതെന്നും കയറേണ്ടതെന്നും. എന്റെ മകന്‍ അതിനുള്ളിലുണ്ട്. ഞാന്‍ പോകും. എനിക്ക് അവനെ തിരഞ്ഞ് പോയേ തീരൂ.’ കണ്ണുനീര്‍ പോലും മരവിച്ച മിഴികളോടെ, ശൂന്യതയിലേക്ക് നോക്കി അടക്കിപ്പിടിച്ച വികാരത്തോടെ ആ എഴുപതുകാരനായ അച്ഛന്‍ പിറുപിറുക്കുമ്പോള്‍ നമുക്ക് മറുവാക്കില്ല.

‘ഖനിയിലെ എന്റെ 30 വര്‍ഷത്തെ തൊഴിലില്‍ ഒരുപാട് മരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ ശവശരീരങ്ങള്‍ ഖനിക്ക് പുറത്തേക്ക് ഞാന്‍ ചുമന്ന് എത്തിച്ചിട്ടുണ്ട്.’ എഴുപതു കഴിഞ്ഞ് തളര്‍ന്നു തുടങ്ങിയ തന്റെ ശരീരത്തിന് ഊര്‍ജം പകരാനായിട്ടായിരിക്കും ഓര്‍മ്മകളിലേക്കു തിരിഞ്ഞ് ആ വൃദ്ധന്‍ ഒരിക്കല്‍ക്കൂടി ഖനിയിലേക്കു പോകാന്‍ തനിക്കു കഴിയുമെന്നുതന്നെ പറയുന്നു. മേഘാലയിലെ ആദ്യകാല ഖനി തൊഴിലാളികളിലൊരാളാണ് സോലിബാര്‍ റഹ്മാന്‍. കറുത്ത സ്വര്‍ണ്ണമായ കല്‍ക്കരി വാരാന്‍ ഖനി മാഫിയ തിരഞ്ഞുകണ്ടെത്തിയ അനുയോജ്യമായ ആകാരവടിവുള്ള പട്ടിണിക്കാരില്‍ ഒരുവന്‍. അവരിലാരും കുടുംബത്തിന്റെ ഒരു നേരത്തെ ആഹാരത്തിനപ്പുറം ഒന്നും നേടിയില്ല. അവരുടെ വിയര്‍പ്പില്‍ കുരുത്ത ഖനി മുതലാളിമാരാകട്ടെ ഇന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അഠുത്ത ചങ്ങാതിമാരാണ്. ആരോഗ്യം ക്ഷയിച്ച് സോലിബാര്‍ തൊഴില്‍ നിര്‍ത്തിയിട്ട് ആറ് വര്‍ഷമേ ആയിട്ടുള്ളൂ ആയിട്ടുള്ളൂ. മൂന്ന് ആണ്‍മക്കളും കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും വരെ ആ മനുഷ്യന്‍ എലിക്കുഴികള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. മോനിറുളിന്റെ മൂത്ത സഹോദരന്‍ മാണിക് അലിയും കല്‍ക്കരി ഖനിയിലാണ് തൊഴിലെടുക്കുന്നത്.

ഖനിയിലേക്ക് കയറിയ വെള്ളം സാധാരണ പമ്പുകള്‍ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കി കളയാന്‍ കഴിയില്ലെന്ന് സോലിബാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലാത്തതു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാത്തതെന്ന് വേദനയോടെ ആ വൃദ്ധന്‍ പറയുന്നു. തായ്വാനിലെ ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ അന്താരാഷ്ട്ര സംഘത്തിനൊപ്പം ആളുകാട്ടാന്‍ സേനയെ അയച്ച മോദി മേഘാലയ ഇന്ത്യയിലാണെന്നു തന്നെ മറന്നുപോയിരിക്കുന്നു. പതിനേഴു തൊഴിലാളികള്‍ മരിച്ച് ചീഞ്ഞുനാറുന്ന ദുര്‍ഗന്ധം പോലും പുറംലോകമറിയാതിരിക്കാന്‍ മാധ്യമങ്ങളുടെ വാ മൂടിയിട്ടാണ് അദ്ദേഹം അടുത്തയാഴ്ച ശബരിമല സമരം നയിക്കാന്‍ കേരളത്തില്‍ വരുന്നത് എന്നും സോലിബാര്‍ പറയുന്നു. മകനെ തിരഞ്ഞ് ഖനിയിലേക്ക് പോകുവാന്‍ മേഘാലയ സര്‍ക്കാരിനോട് അനുവാദം ചോദിച്ച് കാത്തിരിക്കുകയാണ് അദ്ദേഹം. ഇനിയും അധികൃതര്‍ പച്ചക്കൊടി കാട്ടിയിട്ടില്ല. ഏതുവിധവും ഈ അധ്യായം കുഴിച്ചുമൂടാനുള്ള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സമ്മതം നല്‍കുവാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ, സോലിബര്‍ റഹ്മാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പക്ഷേ, ദരിദ്രനും വൃദ്ധനുമായ ആ അച്ഛന് മറ്റെന്തിനാണു കഴിയുക?
ആലപ്പാട് നടക്കുന്ന ജനകീയ സമരത്തിന് ഒപ്പം ചേർന്ന് വിജയ് ആരാധകർ. ജില്ലയിലെ ‘കൊല്ലം നൻപൻസ്’ എന്ന് ഫാൻസ് സംഘടനയാണ് ആരാധകരെ അണിനിരത്തി പ്രതിഷേധിച്ചത്. വിജയ്‍യുടെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ഫ്ളക്സുകളും പ്ലക്കാർഡുകളും കയ്യിലേന്തിയായിരുന്നു പ്രതിഷേധപ്രകടനം. പ്രതിഷേധക്കാരിൽ ചിലർ വായ മൂടിക്കെട്ടിയാണ് എത്തിയത്.
ചവറ ശങ്കരമംഗലത്ത് പ്രവർത്തിക്കുന്ന ഐ ആർ ഇ ( ഇന്ത്യൻ റയർ എർത്ത് ലിമിറ്റഡ് ) എന്ന സ്ഥാപനം വർഷങ്ങളായി നടത്തുന്ന മണൽ ഖനനത്തിനെതിരെയാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം പോരാടുന്നത്. അറബിക്കടലിനും കായംകുളം കായലിലും ഇടക്കായി വീതി വളരെക്കുറഞ്ഞ ഒരു പ്രദേശം ആണ് ഇത്.
കൂടാതെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശ്ശൂരിൽ നിന്നും ബൈക്ക് റാലിയും ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെയാണ് ബൈക്ക് റാലി കടന്നുപോകുന്നത്. അരുൺ സ്മോക്കിയാണ് നേതൃത്വം. #savealapadu എന്ന ഹാഷ്ടാഗ് ബൈക്കുകളിലൊട്ടിച്ചാണ് യാത്ര. 200 കിലോമീറ്ററോളം സഞ്ചരിച്ച് റാലി നടത്താനാണ് നീക്കം.
കാത്തിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ എത്തി. ഇതെന്താ ബ്ലാക് ആന്റ് വൈറ്റ് ചിത്രമാണോ എന്ന് തോന്നിപ്പോകാം. ദൂരദര്‍ശന്‍ ശബ്ദത്തിന്റെ പശ്ചാത്തലം ഉള്‍പ്പെടുത്തിയാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ കടന്നുപോകുന്നത്. വ്യത്യസ്ഥമാര്‍ന്ന ഒരു ടീസര്‍. എന്താണ് കഥാസാരം എന്ന് കണ്ടുപിടിക്കാന്‍ പറ്റാത്തവിധം തിട്ടപ്പെടുത്തിയെന്നു തന്നെ പറയാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇറക്കിയിരിക്കുന്നത്.
ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ടീസറിലുള്ളത്. ആഫ്രിക്കന്‍ നായികയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ മധു.സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് ഒരുക്കുന്നത്. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് നിര്‍മ്മാണം.
ഭീമന്‍ ട്യൂണ മത്സ്യങ്ങളെ കോടികള്‍ നല്‍കി വാങ്ങുന്നത് ജപ്പാനിലെ സുഷി വ്യാപാരിയായ കിയോഷി കിമുറ ഇതാദ്യമായല്ല. എന്നാല്‍ ഇത്തവണ കിയോഷി വാങ്ങിയ മീനിന്‍റെ വില കേട്ടാല്‍ ശരിക്കും ഞെട്ടും. 31 ലക്ഷം ഡോളര്‍ അഥവാ 21.55 കോടി രൂപ. ടോക്കിയോവിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് വിലകൂടിയ മത്സ്യത്തെ കിയോഷി സ്വന്തമാക്കിയത്.

278 കിലോയാണ് കിയോഷി വാങ്ങിയ ട്യൂണ മത്സ്യത്തിന്‍റെ ഭാരം. ജപ്പാനിലെ വടക്കന്‍ തീരത്ത് നിന്നാണ് ഈ ഭീമന്‍ മത്സ്യത്തെ പിടികൂടിയത്. 2013ല്‍ അദ്ദേഹം 10 കോടിയോളം മുടക്കി ഭീമന്‍ ട്യൂണ മത്സ്യത്തെ വാങ്ങിയത് വാര്‍ത്തയായിരുന്നു.
സുഷി ഭക്ഷണങ്ങള്‍ വിളന്പുന്ന റസ്റ്റോറന്‍റ് ശ്യംഖലയുടെ ഉടമയാണ് കിയോഷി. 1935ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുകിജിയില്‍ എല്ലാ ദിവസവും ട്യൂണ മത്സ്യങ്ങള്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ട്യൂണ മത്സ്യങ്ങള്‍ ഉപയോഗിക്കുന്നത് ജപ്പാന്‍കാരാണ്. കറുത്ത നിറമുളള ട്യൂണയ്ക്കാണ് ജപ്പാനില്‍ ആവശ്യക്കാരേറെ. ഇത് കിട്ടാന്‍ പ്രയാസമുളളതിനാല്‍ കറുത്ത വജ്രം എന്നാണ് ഇത്തരം ട്യൂണകളെ അവര്‍ വിളിക്കുന്നത്.
സംസ്ഥാനത്ത് ശബരിമലയുടെ പേരിലുണ്ടായ കലാപത്തിന് കാരണം സര്‍ക്കാരാണെന്ന് എന്‍എസ്എസ്. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല പ്രശ്നത്തില്‍ വിട്ടുവീഴ്ചയ്ക്കുള്ള വിദൂരസാധ്യതപോലുമില്ല എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിക്കൊണ്ടാണ് എന്‍എസ്എസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജനം നല്‍കിയ അധികാരം ഉപയോഗിച്ച് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ഭരണകൂടം നിറവേറ്റാതിരിക്കുമ്പോള്‍ വിശ്വാസികള്‍ ചുമതല ഏറ്റെടുക്കുന്നതിനെ തെറ്റുപറയാനാകുമോ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു.
അത്തരം പ്രതിഷേധങ്ങളെ രാഷ്ട്രീയനിറം കൊടുത്ത് പ്രതിരോധിക്കുന്നത് ശരിയല്ല. യുവതീപ്രവേശത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സര്‍ക്കാരാണ്. ആദ്യംതന്നെ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. അനാവശ്യമായ നിരോധനാജ്ഞ, കള്ളക്കേസുകള്‍, വിശ്വാസികളെ പരിഹസിക്കല്‍, ഹൈന്ദവാചാര്യന്മാരെ അധിക്ഷേപിക്കല്‍ എന്നിവയെല്ലാം ജനാധിപത്യസര്‍ക്കാരിന് ചേര്‍ന്നതാണോയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിച്ചു. വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളും സമാധാനപരമായി പ്രതിഷേധിക്കേണ്ടസമയം അതിക്രമിച്ചെന്നും എന്‍എസ്എസ് നേതൃത്വം ആഹ്വാനം ചെയ്തു.
കേരളത്തിലെ സമീപകാല സംഭവവികാസങ്ങളില്‍ ആധിയും ആശങ്കയും പങ്കിട്ട് മമ്മൂട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും. സിനിമയുടെ ലൊക്കേഷനിലെ സൗഹൃദസംഭാഷണത്തിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഹൃദ്യമായ ചെറുകുറിപ്പായി ചുള്ളിക്കാട് തന്നെയാണ് സുഹൃത്തിന് അയച്ചുകൊടുത്തത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് അതിവേഗം വായനക്കാരെ നേടി. രണ്ടുവരിയില്‍ കേരളത്തിലെ ഓരോ മനുഷ്യന്റെയും ആധിയാണിതെന്നാണ് സമൂഹമാധ്യമത്തിലെ വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കുറിപ്പ് ഇങ്ങനെ:
വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:
“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”
“അതെ.”
ഞാൻ ഭാരപ്പെട്ട് പറഞ്ഞു.
ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.
കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.
എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:
” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”
– ബാലചന്ദ്രൻ ചുള്ളിക്കാട്