പൂഞ്ഞാറിൽ പി.സി ജോര്‍ജ്ജ് എം.എൽ.എ പങ്കെടുത്ത പരിപാടിയിലേയ്ക്ക് ചീമുട്ടയേറ്. ഉച്ചകഴിഞ്ഞ് പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനികിരീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഘര്‍ഷം. ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. തുടർന്ന് പി.സി.ജോർജും പ്രതിഷേധക്കാരുമായി വാക്കേറ്റമുണ്ടായി. എറിഞ്ഞവനെ വീട്ടിൽ കയറി തല്ലുമെന്നു പി.സി. ജോർജ് മൈക്കിലൂടെ പറഞ്ഞു. എറിഞ്ഞവനെ താൻ കണ്ടു. നീ വീട്ടിൽ കിടന്നുറങ്ങില്ല. ഓർത്തോ. പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും എംഎൽഎ പറഞ്ഞു.
പ്രണയനൈരാശ്യം മൂലം കീഴ്ശാന്തി ജീവനൊടുക്കി. കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ഗോവിന്ദാപുരം സ്വദേശിയാണ് മരിച്ച അഭിമന്യു(19). പ്രഭാത പൂജകൾക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അഭിമന്യു ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാമുകിയെ വിഡിയോ കോള്‍ ചെയ്ത ശേഷം മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തിനകത്ത് വച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഭിമന്യുവിന്റെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യു കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു.
അഭിമന്യൂവിന്റെ സഹോദരന്‍ നേരത്തേ ഇതേ അമ്പലത്തില്‍ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായാണ് അഭിമന്യു ഇവിടെ ആദ്യം എത്തിയത്. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളുടെ ഭാഗമായാണ് വീണ്ടും അഭിമന്യു എത്തിയതെന്നും പൊലീസ് പറയുന്നു.
രാത്രി മുഴുവന്‍ മരുഭൂമിയില്‍ കുടുങ്ങിയ സ്ത്രീകളടക്കമുള്ള മലയാളി സംഘത്തെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയ പൊലീസ് നിരീക്ഷണ സംഘം ഇവരെ കണ്ടെത്തിയശേഷം മരുഭൂമിയിലെ പ്രത്യേക ദൗത്യസംഘത്തെ കൃത്യമായ സ്ഥലം അറിയിക്കുകയായിരുന്നു.
ഭക്ഷണവും വെള്ളവുമായാണ് പൊലീസ് എത്തിയത്. ദുബായിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉദ്യോഗസ്ഥന്‍ മലപ്പുറം സ്വദേശി മുഷ്താഖ്, സുഹൃത്തും എന്‍ജിനീയറുമായ പത്തനംതിട്ട സ്വദേശി ഷഹനാസ് ഷംസുദ്ദീന്‍, ഷഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. മരുഭൂമിയില്‍ ഇടയ്ക്കിടെ ഉല്ലാസയാത്ര പോകാറുള്ള ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അല്‍ ഖുദ്രയില്‍ രണ്ടു വാഹനങ്ങളിലായി എത്തുകയായിരുന്നു.
തുടര്‍ന്നു ഫോട്ടോ എടുക്കാനായി മരുഭൂമിയിലേക്ക് തിരിച്ചു. വൈകിട്ട് 6ന് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വാഹനം മണലില്‍ പുതയുകയും അടുത്തവാഹനത്തിന്റെ ടയര്‍ കേടാകുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷം വാഹനങ്ങള്‍ ശരിയാക്കി യാത്രയാരംഭിച്ചെങ്കിലും വഴിതെറ്റി മരുഭൂമിക്കുള്ളിലേക്കു പോയി. 18 കിലോമീറ്ററിലേറെ പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത് അറിഞ്ഞതെന്നു മുഷ്താഖ് പറഞ്ഞു. രാത്രി വളരെ വൈകിയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ടെന്റ് ഒരുക്കി കുറച്ചുപേര്‍ അതിലും ബാക്കിയുള്ളവര്‍ വാഹനങ്ങളിലും കിടന്നു.
വെള്ളവും ഭക്ഷണവുമില്ലാത്തതും കൊടുംതണുപ്പും പലരെയും അവശരാക്കി. പുലര്‍ച്ചെ പുറപ്പെടാന്‍ തുടങ്ങിയെങ്കിലും വാഹനങ്ങള്‍ മണലില്‍ പുതഞ്ഞുപോയിരുന്നു. പ്രമേഹവും മറ്റ് അസുഖങ്ങളുമുള്ളവര്‍ മരുന്നും ഭക്ഷണവുമില്ലാതെ തീര്‍ത്തും അവശരായി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ദുബായ് പൊലീസിനെ വിവരം അറിയിച്ചു. ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തിയ റെസ്‌ക്യൂ വിഭാഗം ഇവരെ കണ്ടെത്തുകയും പ്രത്യേക ദൗത്യസേനയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എല്ലാ സംവിധാനങ്ങളുമായി എത്തിയ രക്ഷാസംഘം ആശ്വസിപ്പിക്കുകയും വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തു. മണലില്‍ പുതഞ്ഞുപോയ വാഹനങ്ങള്‍ പുറത്തെടുത്തു. ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ഇവര്‍ മരുഭൂമിയില്‍ നിന്നു പുറത്തുകടന്നത്.
ചൈനീസ് ആപ്പായ ടിക് ടോക് തരംഗമാണ് ഇപ്പോൾ.എന്നാല്‍ ഈ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളുണ്ടെന്നും പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്സിയായി എത്താന്‍ കുട്ടികള്‍ തയാറാകുന്നുവെന്നത് വന്‍ ഭീഷണിയാണ്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്സ്’ ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പണ്‍ ചെയ്താല്‍ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി മുഖപത്രം ജന്മ ഭൂമിയുടെ കാർട്ടൂൺ.നേരത്തെയും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി സംഘപരിവാർ നേതാക്കൾ എത്തിയിരുന്നു.
കാർട്ടൂണിലൂടെയാണ് ജന്മഭൂമി മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിരിക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന വനിതാ മതിൽ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയായിരുന്നു വിവാദ കാർട്ടൂൺ.

ശനിയാഴ്ചത്തെ പത്രത്തിലാണ് (22-12-2018) ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍.തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം എന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്.
പിണറായി വിജയന്റെ പിതാവ് മുണ്ടയില്‍ കോരന്‍ ചെത്തുതൊഴിലാളിയായിരുന്നു. ഈഴവ സമുദായ കുടുംബമാണ് അദ്ദേഹത്തിന്റേത്.ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്ന പത്തനംതിട്ടയിലെ നാമജപ സമരക്കാരിയായ സ്ത്രീ പിണറായിയെ ‘ചോവ കൂതി മോന്‍’ എന്ന് വിളിച്ചത് വലിയ വിവാദമാവുകയും പ്രതിഷേധമുയരുകയും ഇവര്‍ക്കെതിരെ ജാതി അധിക്ഷേപത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു.
കൊല്ലം: പ്രണയ നൈരാശ്യം മൂലം കീഴ്ശാന്തിയായ യുവാവ് ചുറ്റമ്പലത്തില്‍ തൂങ്ങിമരിച്ചു. കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ഗോവിന്ദാപുരം സ്വദേശി അഭിമന്യു(19)വാണ് മരിച്ചത്. പ്രഭാതപൂജകള്‍ക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.
കാമുകിയെ വീഡിയോ കോള്‍ ചെയ്ത ശേഷമാണ് അഭിമന്യു ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ പരിശോധിച്ച ശേഷമാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യൂ കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു. പിന്നീട് വീഡിയോ കോള്‍ ചെയ്യുകയും മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.
ഇതേ ക്ഷേത്രത്തില്‍ അഭിമന്യുവിന്റെ സഹോദരന്‍ നേരത്തേ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായി അഭിമന്യു ഇവിടെ എത്തിയിരുന്നു. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായാണ് അഭിമന്യു ഇവിടെ വീണ്ടും എത്തിയത്.
കൊല്ലം ആറ്റിങ്ങലിലെ വീട്ടിൽനിന്നു രാവിലെ 44 പവനും 70,000 രൂപയും മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉച്ചയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടി. സേലം സ്വദേശികളായ കൃഷ്ണമ്മ (30), ബാലാമണി (28), മസാനി (30), രാധ (23) ജ്യോതി(35) എന്നിവരെയാണു പിങ്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ ആറ്റിങ്ങൽ കോളജിന് സമീപം കോളജ് ഓഫ് സയൻസ് ട്യൂഷൻസെന്ററിന് എതിർ വശത്തുള്ള രുഗ്മിണിയിൽ എം.എസ്.രാധാകൃഷ്ണൻനായരുടെ വീട്ടിൽനിന്നു പണവും സ്വർണവും അപഹരിച്ചശേഷം കൊല്ലത്ത് എത്തി ട്രെയിൻ മാർഗം സ്വദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.
കൈക്കുഞ്ഞുങ്ങളുമായി വീട്ടിൽ എത്തി ഭിക്ഷ ചോദിക്കുകയും പണം എടുക്കാനായി വീട്ടുകാർ അകത്തേക്കു പോയ തക്കം നോക്കി മോഷണം നടത്തുകയുമായിരുന്നു. വീട്ടുകാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ഈ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നു നാടോടി സംഘമാണു പിന്നിലെന്നു മനസിലാക്കിയ പൊലീസ് ദൃശ്യങ്ങൾ സഹിതം എല്ലാ സ്റ്റേഷനിലേക്കും വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു പിടിയിലായത്.
മോഷണത്തിനുശേഷം വസ്ത്രം മാറിയ സംഘം ആറ്റിങ്ങലിൽനിന്നു ബസിൽ കയറി കല്ലുവാതുക്കലിൽ എത്തി. അവിടെനിന്ന് ഓട്ടോയിൽ കൊല്ലം സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നു പൊലീസിനോടു പറഞ്ഞു. മോഷ്ടിച്ച പണവും സ്വർണവും പ്രതികളിൽനിന്നു കണ്ടെടുത്തു. ഇവരോടൊപ്പം 4 കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ പൊലീസിനു കൈമാറി.
ഇന്തൊനീഷ്യയിലെ പാലു, സുലവേസി പ്രദേശങ്ങളെ തച്ചുതകർത്ത ഭൂകമ്പവും സൂനാമിയും ആഞ്ഞടിച്ചു മൂന്നു മാസം തികയാനിരിക്കുന്നതേയുള്ളൂ. സെപ്റ്റംബർ 28 നുണ്ടായ ദുരന്തത്തിൽ മരിച്ചത് രണ്ടായിരത്തിലേറെപ്പേരാണ്. സൂനാമി മുന്നറിയിപ്പു പോലും ശരിയായ വിധത്തിൽ നൽകാതിരുന്നതാണു പാലുവിലും സുലവേസിയിലും മരണസംഖ്യ കൂടാൻ കാരണമായത്. സൂനാമി മുന്നറിയിപ്പു സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള സർക്കാർ നീക്കങ്ങൾ തുടരുന്നതിനിടെയാണു പുതിയ സംഭവം
ഇത്തവണയും സർക്കാർ യാതൊരു മുന്നറിയിപ്പും നൽകിയില്ല. അതിനാൽത്തന്നെ ഒരിടത്തു കടൽത്തീരത്തു സംഗീതനിശ നടക്കുമ്പോഴാണ് തിരകൾ ഇരമ്പിയാർത്തെത്തിയത്. സംഗീത വിരുന്നു നടക്കുന്ന വേദി തിരയടിച്ചു തകരുന്നതിന്റെ വിഡിയോകളും വൈറലായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യൻ ബീച്ചുകളിലെത്തിയിരിക്കുന്നത്. 222 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നു സർക്കാർ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
ശനിയാഴ്ച രാത്രിയുണ്ടായ സൂനാമിയെത്തുടർന്നു പലയിടത്തേക്കുമുള്ള റോഡുകൾ തകർന്നിരിക്കുകയാണ്. വൈദ്യുതി ബന്ധവും തകരാറിലായി. എണ്ണൂറോളം പേർക്കു സൂനാമിയിൽ പരുക്കേറ്റിട്ടുണ്ട്. സൂനാമിക്കു മുൻപ് ഭൂകമ്പം ഇല്ലായിരുന്നുവെന്നാണ് ഇന്തൊനീഷ്യൻ ജിയോളജിക്കൽ വകുപ്പ് പറയുന്നത്. അതിനാൽത്തന്നെ യാതൊരു സൂചനയും ലഭിച്ചില്ല. വേലിയേറ്റത്തിന്റെ ഭാഗമായി തിരയടിച്ചു കയറിയതാണെന്നായിരുന്നു തുടക്കത്തിൽ വാദം. എന്നാൽ മിനിറ്റുകൾക്കകം ദുരന്ത നിവാരണ ഏജൻസി തങ്ങളുടെ വാക്കുകൾ തിരുത്തി; സൂനാമിയാണെന്ന് ഉറപ്പാക്കി
എന്നാൽ അതിനു പിന്നിൽ പ്രവർത്തിച്ച ‘പ്രകൃതിശക്തി’ എന്താണെന്നു മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. സംശയത്തിന്റെ വിരൽമുന നീളുന്നത് ഒരു അഗ്നിപർവതത്തിലേക്കാണ്. സുമാത്ര, ജാവ ദ്വീപുകൾക്കിടയിലെ സന്ദ്ര കടലിടുക്കിലുള്ള അനക് ക്രാക്കത്തൂവ എന്ന അഗ്നിപർവതം. കുപ്രസിദ്ധമായ ക്രാക്കത്തൂവ അഗ്നിപർവതത്തിന്റെ ‘കുട്ടി’ എന്നറിയപ്പെടുന്നതാണ് ഇത്. 36,000 പേരിലേറെ കൊല്ലപ്പെട്ട ക്രാക്കത്തൂവ അഗ്നിപർവത സ്ഫോടനം ഉണ്ടാകുന്നത് 1883 ലാണ്. ഈ സംഭവം കഴിഞ്ഞ് അരനൂറ്റാണ്ടു തികഞ്ഞപ്പോഴാണ് കടലിൽനിന്ന് ‘അനക്’ ഉയർന്നു വന്നത്. അങ്ങനെയാണ് ‘ക്രാക്കത്തൂവയുടെ കുട്ടി’ എന്ന പേരു ലഭിക്കുന്നതും.
ഏതാനും ദിവസങ്ങളായി അനക് ‘പൊട്ടിത്തെറി’യുടെ ലക്ഷണങ്ങൾ കാണിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജിയോളജിക്കൽ ഏജൻസി പറയുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് ഏകദേശം 13 മിനിറ്റോളം അനക്കിൽനിന്ന് ചാരവും പുകപടലങ്ങളും വന്നിരുന്നു. ആയിരക്കണക്കിനു മീറ്റർ ഉയരത്തിൽ ചാരം ചിതറിത്തെറിക്കുകയും ചെയ്തു. ഇതിനു പിന്നാലെ രാത്രി ഒന്‍പതോടെ അഗ്നിപർവതം തീതുപ്പുകയായിരുന്നു. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് കടലിന്നടിയിലെ ഭൂഫലകങ്ങളുടെ സ്ഥാനചലനമാണോ സൂനാമിക്കു കാരണമായതെന്നും പരിശോധിക്കുന്നുണ്ട്. കടലിലെ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ ഇതു സംഭവിക്കാറുണ്ട്; എന്നാൽ വളരെ അപൂര്‍വമായി മാത്രം. കടൽവെള്ളം സ്ഫോടനത്തിനു പിന്നാലെ ഇരമ്പിയാർക്കുന്നതും പതിവാണ്. ഭൂകമ്പസൂചനകളൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് സൂനാമിക്കു പിന്നിൽ അഗ്നിപർവതമാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്
ഇതോടൊപ്പം വേലിയേറ്റം ദിവസം കൂടിയായതോടെയാണ് സൂനാമിക്കു ശക്തിയേറിയതെന്നും ഇന്റർനാഷനൽ സൂനാമി ഇൻഫർമേഷൻ സെന്റർ പറയുന്നു. എന്നാൽ അന്തിമറിപ്പോർട്ട് പുറത്തെത്തിയിട്ടില്ല.
പസഫിക് സമുദ്രത്തിൽ ടെക്ടോണിക് ഫലകങ്ങൾക്ക് അടിക്കടി സ്ഥാനചലനം സംഭവിക്കുന്ന ‘റിങ് ഓഫ് ഫയർ’ മേഖലയിലാണ് ഇന്തൊനീഷ്യ. ഇക്കാരണത്താൽത്തന്നെ ഇവിടെ ഭൂകമ്പവും സൂനാമിയും അഗ്നിപർവത സ്ഫോടനവും പതിവാണ്. ശനിയാഴ്ചയിലെ ഭൂകമ്പത്തെത്തുടർന്ന് ആയിരക്കണക്കിനു പേരാണ് വീടും ഹോട്ടലുകളും വിട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്. നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു. തെക്കൻ സുമാത്ര തീരത്തും ജാവയുടെ പടിഞ്ഞാറൻ തീരത്തുമാണ് രാത്രി ഒൻപതരയോടെ സൂനാമി ആഞ്ഞടിച്ചത്. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്
ഞായറാഴ്ച ഉച്ച വരെ 168 പേർ മരിച്ചു, 700 പേർക്കു പരുക്കേറ്റു– എന്നാണ് ദുരന്ത നിവാരണ ഏജൻസി റിപ്പോർട്ട്. സൂനാമിയല്ല, വേലിയേറ്റമാണ് ഉണ്ടായതെന്ന ആദ്യ മുന്നറിയിപ്പിന് ഏജൻസി മാപ്പു പറയുകയും ചെയ്തു. ഒട്ടേറെ മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു. എല്ലുകളൊടിഞ്ഞാണ് ഭൂരിപക്ഷം പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒട്ടേറെ കേന്ദ്രങ്ങളും തയാറാക്കിയിട്ടുണ്ട്.
ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട യുവതികള്‍ പാതിവഴിയില്‍ മടങ്ങുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് മടങ്ങുന്നത്. പൊലീസ് സുരക്ഷയില്‍ മരക്കൂട്ടം പിന്നിട്ട് കുറച്ചുദൂരം കൂടി താണ്ടിയശേഷമാണ് മടക്കം. രാവിലെ ആറരയോടെ മലകയറിയ സംഘത്തെ അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാരും തടഞ്ഞിരുന്നു.
പൊലീസ് പ്രതിഷേധക്കാരെ ബലമായി മാറ്റി ഇരുവരുമായി മുന്നോട്ടുപോയെങ്കിലും മരക്കൂട്ടത്തിനപ്പുറം വന്‍പ്രതിഷേധം നേരിടേണ്ടിവന്നതോടെ മലകയറ്റം നിര്‍ത്തി. തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷമാണ് സ്ഥിതി മോശമാണെന്നും മുന്നോട്ടുപോകാനാകില്ലെന്നും വ്യക്തമാക്കി പൊലീസ് മടങ്ങണമെന്ന് നിര്‍ദേശം നല്‍കിയത്. ഇതിനിടെ കനകദുര്‍ഗയ്ക്ക് ബോധക്ഷയമുണ്ടായി. ബിന്ദുവുമായി പൊലീസ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ തിരിച്ചിറങ്ങുകയാണ്. പ്രഥമശുശ്രൂഷനല്‍കിയശേഷം ഡോളിയില്‍ കനകദുര്‍ഗയെയും പമ്പയിലേക്ക് കൊണ്ടുവരും
സൗതാംപ്ടണിൽ ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരന് ജീവപര്യന്തം തടവുവിധിച്ചു വിൻസ്റ്റർ ക്രൗൺ കോടതി. ലഹരിയിലായിരുന്ന ഡൗൾടൺ ഫിലിപ്പ്സിനാണു കോടതി തടവുവിധിച്ചത്. കുട്ടിയുടെ മാതാവിനെ 30 മാസവും തടവിന് ശിക്ഷിച്ചു. കുഞ്ഞിന്റെ സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടതും കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാത്തതുമാണ് അലന്നാ സ്കിന്നറിന് ശിക്ഷ ലഭിക്കാൻ കാരണമായത്.
ക്രൂരമായ മർദനത്തിനിരയായ കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകർന്ന നിലയിലായിരുന്നു. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലായിരുന്നു. ഫെബ്രുവരി 11 പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ക്രൂരമായി പരുക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ തയാറായിരുന്നില്ല.
അയൽവാസിയുടെ വീട്ടിലെ പാർട്ടിക്കിടയിൽ ഫിലിപ്സ് വോഡ്കയും ബിയറും കൂടാതെ എക്സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. പാർട്ടിക്കുശേഷം ഫ്ളാറ്റിലെത്തിയ ഫിലിപ്സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തൽ.
കുഞ്ഞിനെ മർദിച്ച ഫിലിപ്സ് 3.41 ഓടെ ഫ്ളാറ്റിൽനിന്ന് പുറത്തുപോയി. ഇയാൾ കടയിൽ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി. സ്കിന്നർ ഗർഭിണിയായിരുന്ന സമയത്തും ഫിലിപ്പ്സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു.
എന്നാൽ കോടതിയിലെത്തിയ ഫിലിപ്പ്സ് താൻ തെറ്റു ചെയ്തിട്ടില്ലെന്നും സോഫയിൽനിന്ന് കുഞ്ഞു താഴെ വീഴുകയായിരുന്നുവെന്നും മൊഴി നൽകി. സംഭവദിവസം അവരുടെ വീട്ടിൽനിന്ന് വലിയ കരച്ചിൽ കേട്ടിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. വിവരിക്കാനാകാത്ത വിധത്തിലുള്ള വേദനയാണ് കുഞ്ഞ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു.