ഹൈദരാബാദ്: സി.ബി.ഐയെ വിലക്കിയ ആന്ധ്രാപ്രദേശില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായ നികുതി വകുപ്പിനെയും ഇറക്കി കേന്ദ്രസര്‍ക്കാര്‍. തെലുങ്കുദേശം പാര്‍ട്ടിയിലെ പ്രമുഖനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ വൈ.എസ് ചൗധരി എം.പിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കലും മറ്റ് സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ചാണ് റെയ്ഡ് നടക്കുന്നത്. ആന്ധ്രയില്‍ സി.ബി.ഐയ്ക്കും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാന്‍ നല്‍കിയിരുന്ന പൊതുധാരണ പിന്‍വലിച്ച് കഴിഞ്ഞ എട്ടിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
എം.പിയുടെ വീട്ടിലും റെയ്ഡ് നടക്കുന്ന വിവരം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭമായ സുജന ഗ്രൂപ്പ് സ്ഥിരീകരിച്ചു. സുജന ഗ്രൂപ്പുമായി ബന്ധപ്പെട്ട് മുന്‍പ് സിബിഐ നടത്തിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് സൂചനയുണ്ട്. സുജന ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തിയിരുന്ന കടലാസ് കമ്പനി ഡയറക്ടര്‍മാരുടെ ഇമെയില്‍ സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്തിയിരുന്നു. നാഗര്‍ജുന ഹില്‍സിലും ജൂബിലി ഹില്‍സിലുമുള്ള ചൗധരിയുടെ കമ്പനികളില്‍ രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത്.
നരേന്ദ്ര മോഡി സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന ചൗധരി മാര്‍ച്ചില്‍ സര്‍ക്കാരിന് ടിഡിപി പിന്തുണ പിന്‍വലിച്ചതോടെയാണ് രാജിവച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് സഹായിക്കും. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അഛന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡി.ജി.പി വിശദമായ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.
കുടുംബം നൽകിയ പരാതിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. ബാലഭാസ്കറിനു ശത്രുക്കളൊന്നും ഉള്ളതായി കുടുംബത്തിന് വ്യക്തതയില്ല. എന്നാൽ പരാതിയിൽ ചൂണ്ടിക്കാണിക്കുന്ന സംശയങ്ങളിലൂടെ ബാലഭാസ്കറിനോട് ആർക്കെങ്കിലും ശത്രുതയുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണം നടക്കേണ്ടതുണ്ട്.
പത്തുവർഷമായി ബാലഭാസ്കറിനു പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു എന്ന വിവരമാണു കുടുംബാംഗങ്ങൾ നല്‍കുന്നത്. ഒരു പ്രോഗ്രാമിനിടെയാണ് ബാലഭാസ്കറിനെ ഡോക്ടര്‍ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് ബാലഭാസ്കറിനു വജ്രമോതിരം സമ്മാനമായി നൽകി എന്നാണു ലഭിക്കുന്ന വിവരം. പിന്നീട് പാലക്കാട്ടെ വീട്ടിൽ ബാലഭാസ്കറിനു വയലിൻ പരിശീലനത്തിനായി അദ്ദേഹം സൗകര്യവും ഒരുക്കി നൽകി.
പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രിയുമായുള്ള ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം എന്നാണു കുടുംബത്തിന്റെ പ്രധാന ആവശ്യം. എവിടെ നിന്നാണ് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ ആരംഭിക്കുന്നത്? എങ്ങനെയാണ് പാലക്കാടുള്ള ആയുർവേദ ആശുപത്രി ഉടമയുമായി ബാലഭാസ്കറിനു ബന്ധം തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഡോക്ടറുടെ കുടുംബത്തിലെ അംഗമാണ് അപകടസമയത്ത് കാറോടിച്ചിരുന്ന അർജുൻ. എന്നാൽ ബാലഭാസ്ക്കറാണ് കാറോടിച്ചിരുന്നതെന്ന അർജുന്റെ മൊഴിയും, അർജുനാണ് കാറോടിച്ചിരുന്നതെന്ന ലക്ഷ്മയിടെ മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
അപകടവുമായി ബന്ധപ്പെട്ടാണു സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു സംശയം ഉയർന്നത്. ഈ കുടുംബവുമായി ബന്ധപ്പെട്ടു വലിയ സാമ്പത്തിക ഇടപാടുകൾ ബാലഭാസ്കർ നടത്തിയിരുന്നു. അപകടം ഉണ്ടായതിനു പിന്നാലെ ബാലഭാസ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടാൻ ബാലഭാസ്കറിന്റെ അച്ഛനും അമ്മയും ശ്രമം നടത്തിയിരുന്നു.
സംഗീതജ്ഞൻ ബാലഭാസ്കറും മകളും വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘത്തിനു നിര്‍ദേശം നൽകി. ബാലഭാസ്കറിന്‍റെ പിതാവും ബന്ധുക്കളും ഡിജിപിയെ സന്ദര്‍ശിച്ചു മരണത്തില്‍ സംശയം ഉന്നയിച്ചു പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണു നടപടി. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നൽകാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്
രാത്രി താമസിക്കാന്‍ മുറി ബുക്ക് ചെയ്ത ബാലഭാസ്കര്‍, എന്തിനാണു തിടുക്കപ്പെട്ടു ബാലഭാസ്കർ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചതെന്ന് അന്വേഷിക്കണമെന്നും പിതാവ് സി.കെ.ഉണ്ണി നല്‍കിയ പരാതിയിൽ പറഞ്ഞിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്.
വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിന്റെ മകൾ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകടദിവസം മരിച്ചിരുന്നു. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ 2 ശസ്ത്രക്രിയകൾക്കു വിധേയനാക്കി. മകളുടെ പേരിലുള്ള വഴിപാടുകൾക്കായി സെപ്റ്റംബർ 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനത്തിനു ശേഷം 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടവരവ് കുറഞ്ഞത് സര്‍ക്കാരിന് ഒരിക്കലും പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ ഇത് ബാധിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ ഇത് പ്രയാസമുണ്ടാക്കും. എന്നാല്‍ ദേവസ്വം ബോര്‍ഡിന് പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വരുംദിവസങ്ങളില്‍ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. മുന്‍വര്‍ഷങ്ങളിലും നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ നോക്കാമെന്നും മന്ത്രി പറഞ്ഞു. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോടതി തീരുമാനം എന്തായാലും അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ പിന്നീട് ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവര്‍ക്ക് വേണ്ടി തന്നെയാണ്. സര്‍ക്കാര്‍ എക്കാലവും ബോര്‍ഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരൻ മരണം മുന്നിൽക്കണ്ടിരുന്നെന്ന് റിപ്പോർട്ട്. വിദേശമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദ്വീപിലുള്ളവരെ മതപരിവർത്തനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ ഇവിടെയെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
”എനിക്ക് പേടിയാകുന്നു. ഈ സൂര്യാസ്തമയക്കാഴ്ച മനോഹരമാണ്, കരച്ചിൽ വരുന്നു എനിക്ക്. ഞാൻ കാണുന്ന അവസാനത്തെ സൂര്യാസ്തമയമാകുമോ ഇതെന്ന് ഞാൻ ഭയക്കുന്നു”, ഇരുപത്തിയാറുകാരനായ ജോൺ അലൻ ചൗ അവസാനമായി കുറിച്ചു.
പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാരാണ് സെന്റിനൽ ദ്വീപിലേത്. ആദ്യതവണയെത്തിയപ്പോൾ അലനെ കണ്ട ഗോത്രവർഗ്ഗക്കാരിൽ ഒരാൾ അമ്പെയ്തിരുന്നു. അലന്റെ ബൈബിളിലാണ് അമ്പ് കൊണ്ടത്. അന്ന് മടങ്ങിയ അലൻ വീണ്ടും ദ്വീപിലേക്ക് മടങ്ങിച്ചെല്ലാൻ തീരുമാനിക്കുകയായിരുന്നു.
ദ്വീപിലെ ഗോത്രവർഗ്ഗക്കാരെ മതപരിവർത്തനം ചെയ്യുകയായിരുന്നു അലന്റെ ഉദ്ദേശ്യം. ”ദൈവമേ, ഇവിടെയുള്ള ആരും നിന്റെ നാമം കേട്ടിട്ടില്ല. ഇത് സാത്താന്റെ അവസാനത്തെ കോട്ടയാണോ?” അലന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ നൽകി, അവരുടെ സഹായത്തോടെയാണ് അലൻ ദ്വീപിലെത്തിയത്. അലനെ ഗോത്രവർഗ്ഗക്കാർ അമ്പെയ്യുന്നതും മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചുമൂടുന്നതും കണ്ടത് ഇതേ മത്സ്യത്തൊഴിലാളികൾ തന്നെയാണ്. ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരന്റെ മൃതദേഹം വീണ്ടെടുക്കാൻ ഉൗർജ്ജിത ശ്രമം
മൃതദേഹം വീണ്ടെടുക്കാൻ നിർദേശങ്ങൾ മുന്നോട്ടു വച്ച് പ്രശസ്ത നരവംശ ശാസ്ത്രഞ്ജനായ ടി.എൻ പണ്ഡിറ്റ് മുന്നോട്ടു വന്നു. 1966ലും 1991ലും ആന്‍ഡാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുളള അനുഭവത്തിന്റെ വെളിച്ചത്തിലാണ് 83 കാരനായ പണ്ഡിറ്റ് നിർദ്ദേശങ്ങളുമായി മുന്നോട്ടു വന്നത്. ഇന്ത്യയുടെ നരവംശശാസ്ത്ര സര്‍വേയുടെ ഭാഗമായിട്ടായിരുന്നു അതിസാഹസികമായ ദൗത്യത്തിന് അദ്ദേഹം അന്ന് മുതിർന്നത്. നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ ആദ്യനിർദേശം.
1991ൽ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ടി.എൻ പണ്ഡിറ്റ് ഇടപെടുന്നു.
ഉച്ചയ്ക്കോ വൈകുന്നേരമോ ചെറിയ സംഘം തീരത്തേക്ക് പോയാൽ ഗോത്രവർഗ്ഗക്കാർ തീരത്ത് ഉണ്ടാകില്ലെന്നും ആ സമയത്ത് തേങ്ങയും ഇരുമ്പും സമ്മാനമായി നൽകിയാൽ മൃതദേഹം എടുക്കാൻ നമ്മളെ അവർ അനുവദിക്കുമെന്നും പണ്ഡിറ്റ് പറയുന്നു. അമ്പെയ്ത്ത് എത്താത്ത ദൂരത്ത് ബോട്ട് നിര്‍ത്തണം.പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായവും തേടുന്നത് നന്നായിരിക്കും പണ്ഡിറ്റ് പറഞ്ഞു. 2015 വരെ കേന്ദ്ര ആദിവാസി വികസന മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന പണ്ഡിറ്റിനെ കേൾക്കുന്നത് ഉചിതമായിരിക്കുമെന്നാണ് നിലപാടിലാണ് നരവംശ ശാസ്തജ്ഞർ.
ഈ ആദിവാസി വിഭാഗത്തെ ശത്രുവായി കാണുന്നതിലും പണ്ഡിറ്റ് എതിർ അഭിപ്രായം രേഖപ്പെടുത്തി. നമ്മളാണ് കയ്യേറ്റക്കാർ. അവരുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. അവർ അവരുടെ രക്ഷ നോക്കുകയാണ് ചെയ്തത്. ആദ്യത്തെ തവണ അമ്പെയ്തപ്പോൾ തന്നെ അദ്ദേഹം ശ്രദ്ധിക്കണമെന്നായിരുന്നു. സംഭവിച്ചത് ദൗർഭാഗ്യകരമായി പോയി. പണ്ഡിറ്റ് പറഞ്ഞു.
നൂറ്റാണ്ടുകളായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ദ്വീപിലെ നിവാസികൾ. ഇന്ത്യൻ നിയമവും ദ്വീപിൽ സന്ദർശകരെ വിലക്കുന്നു. തന്റെ യാത്ര നിയമവിരുദ്ധമാണെന്ന് അലനറിയാമായിരുന്നു. ദ്വീപിന് സമീപത്ത് പട്രോൾ നടത്തുന്ന നാവികസേനയെ അകറ്റിനിർത്താനുള്ള ആസൂത്രിതശ്രമങ്ങൾ അലൻ നടത്തിയതായും ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. ”ദൈവം തന്നെയാണ് നാവികസേനയില്‍ നിന്ന് അവരുടെ പട്രോളിൽ നിന്നും ഞങ്ങളെ മറച്ചുപിടിക്കുന്നത്”, അലൻ കുറിച്ചു.
മത്സ്യങ്ങളും കത്രികകളും സേഫ്റ്റി പിന്നുകളും ഉൾപ്പടെ ഗോത്രവർഗ്ഗക്കാർക്കുള്ള സമ്മാനങ്ങളുമായാണ് അലൻ ദ്വീപിലേക്കെത്തിയത്. അവരുടെ ഭാഷയും ആംഗ്യങ്ങളും അലൻ മനസ്സിലാക്കിയിരുന്നു.
ജോൺ അല്ലൻ ചൗവിന്റെ മരണത്തിനു കാരണക്കാരായവരോട് തങ്ങൾ ക്ഷമിച്ചതായി ചൗവിന്റെ കുടുംബം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. മരണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഏഴു മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഉത്തര സെന്റിനൽ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ അവർ അമ്പെയ്ത് സന്ദര്‍ശകരെ പ്രതിരോധിക്കും. 2004–ൽ സുനാമി രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ദ്വീപിനു മുകളിൽ കൂടി പറന്ന ഹെലികോപ്റ്ററിനു നേരേയും ഇവർ അമ്പേയ്തിരുന്നു.
ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഉത്തര സെന്റിനൽ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ അവർ അമ്പെയ്ത് സന്ദര്‍ശകരെ പ്രതിരോധിക്കും.
മി ടൂ പരാമർശത്തിൽ മോഹൻലാലിനെതിരെ ആഞ്ഞടിച്ച് രേവതിക്ക് പിന്നാലെ പത്മപ്രിയയും. നടൻ മോഹൻലാലിൻറെ പേരെടുത്തു പറയാതെയായിരുന്നു രേവതി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമർശനം.
മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും. അഞ്ജലി മേനോന്‍ പറഞ്ഞ പോലെ, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുന്നുവെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റംവരുത്തുമെന്നും അറിയില്ലെന്നുമായിരുന്നു രേവതി ട്വിറ്ററില്‍ കുറിച്ചത്.
ഇതിനു പിന്നാലെയാണ് നടി പത്മപ്രിയയും രംഗത്തെത്തിയിരിക്കുന്നത്.മീ ടു വിഷയത്തിലെ മോഹന്‍ലാലിന്റെ കാഴ്ച്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്മപ്രിയ.വലിയൊരു കൂട്ടം മനുഷ്യര്‍, സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ച്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുള്ള നിലപാടാണത്.
മീ ടുവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ടൈംലൈന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും എനിക്കറിയാം.എന്നാല്‍ അത്തരമൊരു മൂവ്‌മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ എനിക്ക് അത്ഭുതമാണ്. ആരോപണങ്ങള്‍ ആനുകൂല്യമാക്കുന്ന ഉഴപ്പൻ പുരുഷ മനസിനെയാണ് അദ്ദേഹം പ്രതിഫലിപ്പിക്കുന്നതെന്നും പത്മപ്രിയ വ്യക്തമാക്കുന്നു.
മി ടൂ ഒരു പ്രസ്ഥാനമല്ലെന്നും ചിലർക്കതൊരു ഫാഷൻ മാത്രമാണ് എന്നായിരുന്നു മോഹൽലാൽ പറഞ്ഞിരുന്നത്.പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുന്ന ‘ഒന്നാണ് നമ്മള്‍’ എന്ന ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മി ടൂ വിനെതിരെയുള്ള മോഹൻലാലിന്റെ പരാമർശം.
സലീമ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാന്‍ കഴിയും. ആരണ്യകത്തിലെ അമ്മിണ്ണിയെ മറക്കാനാകുമോ? അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍. വിടര്‍ന്ന കണ്ണുള്ള ആ സുന്ദരിയാണോ ഇതെന്ന് തോന്നിപ്പോകാം. അത്രമാത്രം രൂപമാറ്റം ഇപ്പോള്‍ സലീമയ്ക്ക് വന്നിട്ടുണ്ട്.
വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും സിനിമയോടുള്ള ഇഷ്ടം മാറിയിട്ടില്ല. മലയാളത്തിലേക്ക് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സലീമ അരങ്ങേറ്റം നടത്തിയത്. മോഹന്‍ലാലിന്റെ വന്ദനത്തിലും ചെറിയൊരു വേഷത്തില്‍ സലീമ അഭിനയിച്ചിരുന്നു. മഹായാനം എന്ന മമ്മൂട്ടി സിനിമയായിരുന്നു സലീമ അഭിനയിച്ച അവസാന ചിത്രം. ഇടക്കാലത്ത് നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം സലീമ സിനിമയിലേക്ക് തിരികെ എത്തുകയാണ്.
രണ്ടാം വരവിനൊരുങ്ങുന്ന സലീമ തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ലിസ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് സലീമ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. ചിത്രത്തില്‍ അഞ്ജലിയാണ് നായിക. ഹൊറര്‍ ചിത്രമായി ഒരുക്കുന്ന ലിസയില്‍ അഞ്ജലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമയിലെ സലീമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, എന്നിങ്ങനെ മൂന്ന് ഭാഷകളിലുമായിട്ടാണ് ലിസ നിര്‍മ്മിക്കുന്നത്. മറ്റൊരു കാര്യം ലിസ ത്രിഡിയിലാണ് നിര്‍മ്മിക്കുന്നതെന്നാണ്. പുതുമുഖ സംവിധായകനായ രാജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ ഛായാഗ്രാഹകനും സംവിധായകനുമായ പിജി മുത്തയ്യയാണ് നിര്‍മ്മിക്കുന്നത്.
ശബരിമല ശാന്തമാകുന്നതിനിടെയാണ് നടി ഉഷയുടെ മലകയറ്റം. കറുപ്പുടുത്ത്, വാ മൂടിക്കെട്ടിയാണ് മലയാള നടി കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയത്. നടി ഉഷയുടെ വ്യത്യസ്ത മല കയറ്റമായിരുന്നു.സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ഉഷ. ചിത്തിര ആട്ട വിശേഷത്തിന് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിത പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ട ദിവസമടക്കം നടി സന്നിധാനത്തുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് നടി ശബരിമലയില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലെ വീട്ടില്‍ നിന്നും വ്യാഴാഴ്ചയാണ് ഇവര്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. അപ്പോള്‍ മുതല്‍ വാ മൂടിക്കെട്ടിയിരിക്കുകയായിരുന്നു. പമ്പ വരെ ഇവര്‍ ബസ്സിലാണ് എത്തിയത്. വാ മൂടിക്കെട്ടി മൗനവ്രതത്തില്‍ മാത്രമല്ല, ഭക്ഷണം കഴിക്കാതെ ഉണ്ണാവ്രതത്തിലും ആയിരുന്നു നടി.
സന്നിധാനത്ത് എത്തി തൊഴുമ്പോള്‍ മാത്രമാണ് നടി വാ മൂടിക്കെട്ടിയ തുണി അഴിച്ചത്. അതിന് ശേഷം സന്നിധാനത്തെ വടക്കേ നടയില്‍ നടന്ന നാമജപത്തില്‍ ഉഷ പങ്കെടുക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് താന്‍ ശബരിമലയില്‍ എത്തുന്നത് എന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമലയില്‍ ഇതുവരെ വളരെ സമാധാന പൂര്‍ണമായ അന്തരീക്ഷം ആയിരുന്നു ഉണ്ടായിരുന്നത്. ആ സമാധാനം നഷ്ടപ്പെടാന്‍ പാടില്ല. അത് ഏറെ ദോഷം ചെയ്യുന്ന കാര്യമാണെന്ന് ഉഷ പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുളള പ്രതിഷേധമാണോ വായ മൂടിക്കെട്ടിയുളളത് എന്നത് വ്യക്തമല്ല.
2008 ഐപിഎൽ മത്സരത്തിനിടെ ഹർഭജൻ സിങ്ങ് തല്ലിയ സംഭവത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തി ശ്രീശാന്ത്. ഗ്രൗണ്ടിൽ പ്രകോപിതനായതാണ് എല്ലാത്തിനും കാരണം. അതിരുകടന്ന് പെരുമാറിയതും താൻ തന്നെയാണെന്ന് ശ്രീശാന്ത് പറയുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒരു മത്സരാർഥിയുടെ ചോദ്യത്തിനുത്തരമായാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
”ഞാൻ കിങ്സ് ഇലവൻ പഞ്ചാബ് താരവും ഭാജി മുംബൈ ഇന്ത്യൻ താരവുമായിരുന്നു. തന്നെ പ്രകോപിതനാക്കരുതെന്ന് മത്സരത്തിനു മുമ്പ് ഹർഭജൻ സിങ് തന്നോടു പറഞ്ഞിരുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാൽ മത്സരം മുംബൈ ഇന്ത്യൻസ് തോറ്റു. ഹർഭജൻ റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്. ആ സമയത്ത് താൻ ഹർഭജന്റെ അടുത്തെത്തി ‘നിർഭാഗ്യം’ എന്നു പറഞ്ഞുവെന്നും ഭാജി അദ്ദേഹത്തിന്റെ കൈമുട്ട് വെച്ച് അടിക്കുകയുമായിരുന്നെന്ന് ശ്രീ പറഞ്ഞു.
‘ആ മത്സരം ഞാൻ സീരിയസായി എടുത്തു. ഗ്രൗണ്ടിൽ പ്രകോപിതനായെന്നതു സത്യമാണ്. മത്സരം കഴിഞ്ഞപ്പോൾ ഭാജിയുടെ അടുത്തുചെന്ന് കൈ തരാൻ പറഞ്ഞു. ഭാജി കൈ മുട്ടുകൊണ്ട് എന്നെ അടിച്ചു. നിങ്ങൾ കണ്ടതുപോലെ മുഖത്ത് എന്നെ ആരും തല്ലിയിട്ടില്ല. എനിക്കു വേണമെങ്കിൽ അവിടെവച്ച് തന്നെ അദ്ദേഹത്തെയും തല്ലാമായിരുന്നു.’
‘അതൊരു തല്ലാണെന്നുപോലും പറയാൻ കഴിയില്ല. ഞാനാണ് അതിരുകടന്നത്. അവരുടെ ഹോംഗ്രൗണ്ടിൽ അവർ തോറ്റ് നിൽക്കുകയാണ്. ആ സമയത്ത് ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ആദ്യം നല്ല ദേഷ്യം ഉണ്ടായി. പക്ഷേ നിസ്സഹായനായതോടെ ഞാൻ കരഞ്ഞുപോയി.’–ശ്രീശാന്ത് പറഞ്ഞു
എന്നാൽ ഹർഭജൻ ഇപ്പോഴും മൂത്ത ജ്യേഷ്ഠനെപോലെയാണെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഭാജിയുടെ കുടുംബവുമായും നല്ല ബന്ധമാണെന്നും ശ്രീ പറഞ്ഞു. ഷോയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഹർഭജനെ അറിയിക്കണമെന്ന് തന്റെ ഭാര്യയോട് ശ്രീ ആവശ്യപ്പെടുകയും ചെയ്തു.
മത്സരത്തിനിടെ ഹർഭജൻ ശ്രീശാന്തിനെ തല്ലിയതും ശ്രീശാന്ത് ഗ്രൗണ്ടിൽ നിന്ന് കരഞ്ഞതുമെല്ലാം വലിയ വിവാദമായിരുന്നു. മത്സരം തോറ്റ ഹർഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തൊ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാർത്തകൾ വന്നത്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വീണ്ടും റിമാന്‍ഡില്‍. ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസില്‍ സുരേന്ദ്രനെ അടുത്തമാസം ആറുവരെയാണ് റാന്നി കോടതി റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ അരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസ് അനുമതി തേടിയെങ്കിലും കോടതി ഇന്ന് അനുവദിച്ചില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷയ്ക്കൊപ്പം നാളെ പൊലീസിന്റെ അപേക്ഷയും കോടതി പരിഗണക്കും.
സുരേന്ദ്രനെ കൊട്ടാരക്കര ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അതും നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് സുരേന്ദ്രന്‍ കോടതിക്ക് പുറത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇതിന് പിന്നിലെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
തന്നെ അനന്തമായി ജയിലിൽ അടയ്ക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കേസുകളെ നിയമപരമായി നേരിടുമെന്നും കൊട്ടാരക്കര ജയിലിൽനിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.
ചിത്തിരയാട്ട വിശേഷ ദിവസം സന്നിധാനത്തെ വലിയ നടപ്പന്തലിൽവച്ച് 52 കാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് കെ.സുരേന്ദ്രനുൾപ്പടെയുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആർ.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആർ.എസ്.എസ് നേതാവ് ആർ.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസിൽ പ്രതി ചേർത്തു. കേസിൽ നേരത്തേ അറസ്റ്റിലായ സൂരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘർഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് നടപടി.
ഫോൺവിളി വിവരങ്ങളും തെളിവായി സ്വീകരിച്ചിട്ടുണ്ട്. പ്രതിഷേധവും അക്രമവുമെല്ലാം നടക്കുന്ന സമയത്ത് ഇപ്പോൾ പ്രതിചേർത്തിരിക്കുന്ന നേതാക്കളെല്ലാം സന്നിധാനത്തുണ്ടായിരുന്നു. നേരത്തെ സംഭവത്തിൽ അറസ്റ്റിലായവരെ സാമൂഹമാധ്യമങ്ങളിൽ നേതാക്കൾ പിന്തുണച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽപേരെ പ്രതി ചേർക്കുമെന്ന സൂചനയും പോലീസ് നൽകുന്നു.
വിവാദങ്ങളിലൂടെയാണ് ലോകപ്രശസ്ത ദക്ഷിണ കൊറിയൻ പാസ്റ്റർ ജീറോക്ക് ലീയുടെ പ്രയാണം. താൻ ദൈവത്തിന്റെ അവതാരമാണെന്ന് ലോകം മുഴുവൻ പ്രചരിപ്പിക്കുകയും അനുയായികളായ എട്ടു യുവതികളെ 20 വർഷം അതിക്രൂരമായ പീഡിപ്പിക്കുകകയും ചെയ്ത രോഗശാന്തി ശുശ്രൂഷകന് ഒടുവിൽ പിടി വീണു. ചെറുപ്പം മുതൽ ലീയുടെ പ്രാർത്ഥനാലയത്തിൽ വരികയും ലീയുടെ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന പെൺകുട്ടികൾ ലീയ്ക്ക് കീഴടങ്ങുന്നത് ദൈവഹിതമായി കരുതിയിരുന്നു.
ലൈംഗികത ദൈവികമാണെന്നും തനിക്ക് കീഴടങ്ങുമ്പോൾ ദൈവത്തിനു മനസും ശരീരവും സമർപ്പിക്കുകയാണെന്നും ഇയാൾ യുവതികളെ വിശ്വസിപ്പിച്ചിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെയും പ്രാർത്ഥനകളിലൂടെയും അത്ഭുതങ്ങൾ കാണിക്കുന്ന രോഗശാന്തി ശുശ്രൂഷകനായിട്ട് ഇയാൾ ലോകമെങ്ങും അറിയപ്പെട്ടിരുന്നത്.
ദക്ഷിണ കൊറിയയിലെ മാന്‍മിന്‍ സെന്‍ട്രല്‍ ചര്‍ച്ചിന്റെ പാസ്റ്ററാണ് ലീ. ഒരു ലക്ഷത്തിൽ പരം വിശ്വാസികളുളള ദക്ഷിണ കൊറിയയിൽ പടർന്നു പന്തലിക്കുന്ന വമ്പൻ സഭാസമൂഹമാണ് മാൻമിൻ സെൻട്രൽ ചർച്ച്. ലോകത്തുടനീളമായി 10,000 ശാഖകളുള്ള സഭയ്ക്ക് 133,000 വിശ്വാസികളുണ്ട്.
ദൈവത്തോളം പോന്ന വ്യക്തിത്വമായി ലീയെ കണ്ടിരുന്ന ഇരകൾക്ക് ലീയെ എതിർക്കാനുളള മാനസികവും ശാരീരികവുമായ ശക്തി ഇല്ലായിരുന്നുവെന്നും ലീ അത് ആവോളം മുതലെടുത്തിരുന്നതായും വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. ദൈവത്തെപ്പോലെ കരുതുന്ന ലീ പറയുന്നത് കേട്ടാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ദൈവനിഷേധത്തിന്റെയും വിചിത്രാരാധനയുടെയും പേരിലും കൊറിയന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ 1999 ല്‍ പുറത്താക്കിയിട്ട് ജീറോക്ക് ലീയെ തനിക്ക് പാപമില്ലെന്നും താൻ മരണമില്ലാത്തവനാണെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. 75 കാരനായ ലീയുമായി 50 വയസ്സിന്റെ വ്യത്യാസമുള്ളവരാണ് ഇരകള്‍.
ആരോപണം പലക്കുറി ലീ നിഷേധിച്ചുവെങ്കിലും തെളിവുകൾ മുഴുവൻ പാസ്റ്റർക്ക് എതിരായിരുന്നു. ദൈവീകത്വമുളള ലീയുമായുളള സഹവാസം കൊണ്ട് തങ്ങൾക്കും ആ ദിവ്യത്വം കിട്ടുമെന്ന് ഇയാൾ പെൺകുട്ടികളെ വിശ്വസിപ്പിച്ചിരുന്നത്. ഇരുപതു വര്‍ഷമായി ലീ നടത്തിക്കൊണ്ടിരുന്ന ലൈംഗിക ചൂഷണത്തില്‍ ലീ ചെയ്യുന്ന എല്ല കാര്യവും ദൈവദത്തമാണെന്നു കരുതിയ അവര്‍ ഇക്കാര്യം പോലീസ് ചോദ്യം ചെയ്യലില്‍ പറയുന്നത് പോലും തെറ്റാണെന്ന് വിശ്വസിച്ചു. ലീയുമായുളള ലൈംഗിക ബന്ധം ശാരീരകബന്ധം എന്നതിനെക്കാൾ ദൈവികമായ ഒന്നായാണ് പെൺകുട്ടികൾ കരുതിയിരുന്നത്.
1999 ല്‍ 300 വിശ്വാസികളുമായി കൊറിയന്‍ ടെലിവിഷനില്‍ വരെ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ലീ. ലീയുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും അയാളുടെ സഭ കോടതിയില്‍ നിന്നും നിരോധനം വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. ലീ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും രോഗശാന്തി നൽകുന്നവനും അത്ഭുതം കാട്ടുന്നവനുമാണെന്നം കാട്ടി ഇയാളുടെ സഭ തന്നെ പ്രചരണവും നടത്തിയിരുന്നു. എയ്ഡ്‌സ്, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളില്‍ അത് ബാധിച്ച ഭാഗത്ത് സ്പര്‍ശിച്ച് ലീ പ്രാര്‍ത്ഥിച്ചാല്‍ രോഗം ഇല്ലാതാക്കുമെന്നായിരുന്നു മാന്‍മിന്‍ ചര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്.