കാര്‍ഡുകള്‍ വഴിയുള്ള പരസ്യം കണ്ട് മസാജിനെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ നാല് യുവതികള്‍ ഉള്‍പ്പെട്ട സംഘം ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്ത് കൊടുക്കുമെന്ന പരസ്യം നല്‍കിയാണ് നൈജീരിയന്‍ യുവതികള്‍ യുവാക്കളെ വഞ്ചിച്ചിരുന്നത്. 28നും 33 നും ഇടയില്‍ പ്രായമുള്ള നാലു നൈജീരിയന്‍ യുവതികളെയാണ് യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് 4500 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ദുബായ് പൊലീസ് പിടികൂടിയത്.
ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് കാര്‍ഡുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് മസാജിനായി എത്തിയത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്. കാര്‍ഡുകള്‍ വഴി ലഭിച്ച പരസ്യത്തില്‍ കണ്ട മേല്‍വിലാസത്തിലെ ഫ്ലാറ്റിലെത്തിയ 24 വയസ്സുള്ള യുവാവിനെ യുവതികള്‍ സ്വീകരിച്ച് അകത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഫ്ലാറ്റിനകത്ത് കയറിയ ഉടന്‍ തന്നെ അഞ്ചു നൈജീരിയന്‍ യുവതികള്‍ ആക്രമിച്ചു. തുടര്‍ന്ന് ഇയാളെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്നഫോട്ടോകള്‍ എടുക്കുകയും ചെയ്തു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 4500 ദിര്‍ഹം ഇവര്‍ കൈക്കലാക്കി. പൊലീസില്‍ വിവരം അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ഉടന്‍ തന്നെ സംഭവ സ്ഥലത്തു നിന്നും മുങ്ങുകയും ചെയ്തു.
ചതിയില്‍ അകപ്പെട്ട യുവാവ് അല്‍ റാഫാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജൂണ്‍ ആറിന് രാത്രി പതിനൊന്നു മണിയോടെ മൂന്ന് സ്ത്രീകള്‍ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയോടുന്നതായി പാകിസ്ഥാനി സെക്യൂരിറ്റി പൊലീസിന് മൊഴി നല്‍കി. ഒരു നൈജീരിയന്‍ പുരുഷനും ഉണ്ടായിരുന്നു. അല്‍പസമയത്തിനുള്ളില്‍ പൊലീസ് സംഘം എത്തുന്നതാണ് കണ്ടത്. മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു പറഞ്ഞതെന്നും സെക്യൂരിറ്റി പറഞ്ഞു. തുടര്‍ന്ന് ഫ്ലാറ്റിലെ സിസിടിവി കാമറയുടെ ദൃശ്യത്തിന്റെ സഹായത്തോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതികള്‍ നേരത്തെയും സമാനമായ കൃത്യം നടത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഉസ്ബക്കിസ്ഥാന്‍ യുവാവ് തിരിച്ചറിഞ്ഞു. എന്നാല്‍, ഞായറാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെ യുവതികള്‍ കുറ്റം നിഷേധിച്ചു. യുവാവിനെ തടഞ്ഞുലവയ്ക്കുകയോ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് യുവതികള്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പറഞ്ഞു. കേസില്‍ ഈ മാസം 20ന് വീണ്ടും വാദം നടക്കും.
കശ്‍മീരിൽ വീരമൃത്യു വരിച്ച ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിലെത്തിച്ചു. ഇവിടെനിന്നും മൃതദേഹം സൈനിക അകമ്പടിയോടെ ഉദയംപേരൂരിലെ സ്വവസതിയായ യേശുഭവന്‍ വീട്ടിലേക്ക് കൊണ്ടുവരും.മൃതദേഹം ഏറ്റുവാങ്ങാന്‍ ജില്ലാ കളക്ടര്‍ ഉൾപ്പെടയുള്ളവർ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിലാണ് ആന്റണി വീരമൃത്യുവരിച്ചത്.സംസ്കാരം വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട മുരിയാട് എമ്ബറര്‍ ഇമ്മാനുവല്‍ പള്ളിയിൽ നടക്കും.
ഡിവൈഎസ്പി ഹരികുമാറിന്റെ മരണവിവരമറിഞ്ഞു വീട്ടിലെത്തിയവർക്ക് പിടിതരാത്ത ചോദ്യമായി അവശേഷിച്ചത് വർഷങ്ങൾക്കു മുൻപ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ്. ജീവനൊടുക്കുന്നതിനു മുൻപ് ഹരികുമാർ സ്വന്തം മകനു സമർപ്പിച്ച അവസാന പുഷ്പമായിരുന്നോ അതെന്നു ബന്ധുക്കൾ പലരും തമ്മിൽ ചോദിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഒൻപത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ കുഴിമാടത്തിൽ വാടാത്ത പൂവ് ആരെങ്കിലും സമർപ്പിച്ചതാണോ അതോ സമീപത്തെ ചെടിയിൽ നിന്ന് കൊഴിഞ്ഞുവീണതാണോ എന്നും വ്യക്തമല്ല. അസുഖ ബാധിതനായിട്ടാണ് മൂത്ത മകൻ അഖിൽ ഹരി വർഷങ്ങൾക്കു മുൻപ് മരിച്ചത്.
ഇതിനു ശേഷം നാളുകളോളം ഹരികുമാർ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാർ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പിൽ ഹരികുമാർ എഴുതിയിരുന്നത്. ഹരികുമാറിനെ ഇന്നലെ സംസ്കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.
ആത്മഹത്യ ചെയ്യുന്നതായി എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു. ‘…സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം..’ എന്നാണ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നത്.
നീല ടീ ഷര്‍ട്ടിനൊപ്പം ധരിച്ച കറുത്ത പാന്റ്സിന്‍റെ പോക്കറ്റിലായിരുന്നു കുറിപ്പ്. ആത്മഹത്യക്ക് മുന്‍പ് പ്രതി വീട്ടില്‍ കയറിയിട്ടില്ല എന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. തേങ്ങ കൂട്ടിയിടുന്ന മുറിയിലായിരുന്നു ആത്മഹത്യ. കൊലക്കുറ്റം ഉറപ്പിച്ചതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന മനോവിഷമമാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍.
ഹരികുമാറിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഇതര സംസ്ഥാനങ്ങളില്‍ തിരയുന്നതിനിടെയാണ് സ്വന്തം വീട്ടിലെത്തി ജീവനൊടുക്കിയത്. പൊലീസിനെയും പരാതിക്കാരെയും ഞെട്ടിച്ച് രാവിലെ ഒമ്പതരയോടെയാണ് ഡിവൈ.എസ്.പി ബി. ഹരികുമാറിന്റെ മരണവാര്‍ത്തയെത്തിയത്. കല്ലമ്പലത്തിന് സമീപം വേലൂരിലുള്ള വീടിന്റെ പിന്‍വശത്തെ ചായ്പ്പിനുള്ളില്‍ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നായകള്‍ക്ക് ആഹാരം നല്‍കാനെത്തിയ ബന്ധുവായ സ്ത്രീയാണ് ആദ്യം കണ്ടതും പൊലീസിനെ അറിയിച്ചതും.
മുംബൈയിൽ ജോലിനോക്കുന്ന മകളുടെ ഫെയ്സ് ബുക്ക് പ്രണയം മാതാവിൻെറ ജീവെനെടുത്തു. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിളപുത്തൻ വീട്ടിൽ പി.കെ.വർഗ്ഗീസ് ഭാര്യ മേരിക്കുട്ടിവർഗ്ഗീസ് ആണ് പട്ടാപകൾ മകളുടെ കാമുകൻെറ കൊലക്കത്തിക്ക് ഇരയായത്. പ്രതി മധുരൈ സ്വദേശി സതീഷ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വീട്ടിനുളളിൽ വച്ചാണ് മേരികുട്ടിക്ക് കുത്തേറ്റത്. പാട്സൽ സർവ്വീസ് നൽകാനെന്ന വ്യാജേന വീട്ടിനുളളിൽ കടന്ന പ്രതി പെട്ടന്ന് വലത് നെഞ്ചിനുളളിൽ കത്തി കുത്തി ഇറക്കുകയായിരുന്നു. മുറിവേറ്റ് രകതം വാർന്ന് പുറത്തേക്ക് ഒാടിയ മേരികുട്ടി റോഡ് വക്കിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഭർത്താവ് വർഗ്ഗീസ് ഗൾഫിലും ഇളയ മകൾ ലിൻസ വർഗ്ഗീസ് ഉപരിപഠനം നടത്തുന്നതിനായ് ബാഗ്ലൂരിലും ആയതിനാൽ സംഭവസമയം വീട്ടിനുളളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.
നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും അഞ്ചലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയിൽ നേഴ്സിംഗ് ജോലിനോക്കുന്ന മൂത്ത മകൾ ലിസ്സ ഏറെനാളായ് പ്രതിയുമായ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിൽ ആവുകയുമായിരുന്നു. വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാൻ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല.
ഇതേ തുടർന്ന് പെൺകുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ നിന്നും ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് കുളത്തൂപ്പുഴയിൽ എത്തിയത്. എന്നാൽ പെൺകുട്ടി ഇവിടെ ഉണ്ടായിരുന്നില്ല ഇതേതുടർന്ന് മകളുമായുളള പ്രണയ വിവരം മേരികുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ടാക്സിയും,ഡ്രൈവർ മധുര സ്വദേശി ചിത്തിരസെൽവവും പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിന് ശേഷം കടക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ബിനോയി ജോസഫ്
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിശുദിനം ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സമുചിതമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിൽഡ്രൻസ് ഡേ സന്ദേശവുമായി മലയാളിയുടെ സൈക്കിൾ പര്യടനം ഇതിനിടയിൽ ശ്രദ്ധേയമാവുകയാണ്. ഇത് നടക്കുന്നത് കേരളത്തിലല്ല. കർണാടകയിലെ വീഥികളിലൂടെയാണ് മലയാളിയായ എയർഫോഴ്സ് ഓഫീസർ ഇക്കോ ഫ്രണ്ട്ലി സൈക്കിൾ റൈഡ് നടത്തുന്നത്. നവംബർ 11 ന് ആരംഭിച്ച യാത്ര ശിശുദിനമായ ഇന്ന് നവംബർ 14 ന് സമാപിക്കും. ബാല്യകാലത്തിൽ കുട്ടികളെ കളിച്ചും ആനന്ദിച്ചും വളരാനനുവദിക്കുക, അവരുടെ ബാല്യം അവർക്കായി നല്കുക, കുട്ടികളെ സ്നേഹിക്കുക, അവരെ വിദ്യാസമ്പന്നരാക്കുക, ശരിയായ മാർഗത്തിൽ നയിക്കുക, മൂല്യങ്ങളിൽ വളർത്തുക എന്ന സന്ദേശവുമായാണ് മുരളി വിശ്വനാഥൻ ഒറ്റയാൾ പര്യടനം നടത്തുന്നത്. “മിഷൻ 2018” എന്നു പേരിട്ടിരിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ കുട്ടികളുമായി സംവദിക്കാൻ വേദിയൊരുക്കിയാണ് സജ്ജമാക്കിയിരിക്കുന്നത്.
സാഹിത്യ രംഗത്ത് നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. ബാലരമ, കളിക്കുടുക്ക, ചമ്പക്ക്, മിന്നാമിന്നി തുടങ്ങി ബാലമാസികകളിലും കുട്ടികളോട് സംവദിക്കുന്ന കഥകളും കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. കുട്ടികൾക്കായി സമ്മാനങ്ങളുമായിട്ടാണ് മുരളി വിശ്വനാഥന്റെ ഇത്തവണത്തെ സഞ്ചാരം. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള കുട്ടികൾക്ക് പുരസ്കാരങ്ങളും അദ്ദേഹം പര്യടനത്തിൽ വിതരണം ചെയ്യുന്നുണ്ട്. സൈക്കിളിലുള്ള യാത്രയായതിനാൽ യാത്രാച്ചിലവുമില്ല. ഇന്ധനത്തിന്റെ ഉപയോഗം ഇല്ലാതെ ഇക്കോ ഫ്രണ്ട്‌ലി യാത്രയാണിത്.
2003 ലാണ് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾക്ക് ഊന്നൽ നല്കി സൈക്കിൾ യാത്രകൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്. 2004 ൽ പ്രകൃതിയെ സ്നേഹിക്കുക എന്ന സന്ദേശമുയർത്തിയും തുടർന്ന് അവയവദാനം, സല്യൂട്ട് സോൾജിയേഴ്സ്, ആരോഗ്യം സമ്പത്ത്, സ്ത്രീകളെ ബഹുമാനിക്കുക, ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി സന്ദേശങ്ങളുമായി സൈക്കിൾ യജ്ഞങ്ങൾ ഓരോ വർഷവും തുടർന്നു. 1300 കിലോമീറ്റർ 11 ദിവസങ്ങൾ കൊണ്ട് സൈക്കിളിലും 5000 കിലോമീറ്റർ ഒൻപതു ദിവസങ്ങൾ കൊണ്ട് ബൈക്കിലും, പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ മുരളി വിശ്വനാഥൻ താണ്ടിയിരുന്നു. ശാരീരികമായും മാനസികമായും വികാരപരമായും ശക്തരാകുവാൻ കുട്ടികളെ തയ്യാറാക്കാൻ നമുക്ക് കടമയുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തന്റെ എളിയ പരിശ്രമങ്ങൾ സഹായിക്കുമെന്ന പ്രത്യാശയിലാണ് മുരളി വിശ്വനാഥൻ. സ്വന്തം കുടുംബവും സുഹൃത്തുക്കളും മുരളി വിശ്വനാഥന്റെ ഈ യാത്രയിൽ പൂർണ പിന്തുണയുമായി കൂടെയുണ്ട്.
ഇൻഡ്യൻ എയർ ഫോഴ്സിൽ 1986 മുതൽ 2006 വരെ സേവനം അനുഷ്ഠിച്ച മുരളി വിശ്വനാഥൻ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം. അഡ്വഞ്ചർ സൈക്ളിംഗിലൂടെ സാമൂഹ്യ സേവനം നടത്തുന്ന മുരളി വിശ്വനാഥനെ ഇന്ത്യൻ എയർഫോഴ്സ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളും സംഘടനകളും പുരസ്കാരങ്ങൾ നല്കി ആദരിച്ചിട്ടുണ്ട്.
തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ച സര്‍ക്കാര്‍ സിനിമ കേരളത്തില്‍ നിയമക്കുരുക്കില്‍. പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരമാണ് ക്രിമിനല്‍ കേസെടുത്തത്. നടന്‍ വിജയ് ആണ് ഒന്നാം പ്രതി. നിര്‍മാതാവും വിതരണക്കാരനുമാണ് രണ്ടും മുന്നും പ്രതികള്‍. ഡി.എം.ഓ തൃശൂര്‍ ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് സമൻസ് അയക്കും. രണ്ടു വര്‍ഷം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
വിജയിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആരോഗ്യവകുപ്പിന്റെ കണ്ണില്‍ കരടായത് ഇങ്ങനെ: നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിച്ചു. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പും പോസ്റ്ററില്ല. തൃശൂരിലെ വിവിധ സിനിമ തിയറ്ററുകള്‍ പരിശോധിച്ചു. ഫാന്‍സുകാരുടെ നല്ല കട്ട പോസ്റ്റര്‍. തലയുയര്‍ത്തി നില്‍ക്കുന്ന വിജയിയുടെ ചുണ്ടില്‍ സിഗരറ്റും. ആദ്യം പോസ്റ്ററുകള്‍ പിടിച്ചെടുത്തു. ഫാന്‍സുകാരുടെ ഫ്ളക്സും പൊക്കി. തൃശൂര്‍ ഡി.എം.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോടതിയില്‍ നിന്ന് സമന്‍സ് കിട്ടിയാല്‍ ഇളയദളപതി തൃശൂരിലേക്ക് വരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഭിഭാഷകരെ നിയോഗിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമോയെന്നും ആരാധകര്‍ക്ക് അറിയണം. പോസ്റ്റര്‍ അടിച്ചവരുടെ അശ്രദ്ധയാണ് ഇവിടെ കേസിന് വഴിയൊരുക്കിയത്. സര്‍ക്കാര്‍ സിനിമ പുറത്തിറങ്ങിയ ദിവസം തൊട്ട് ആരാധകരുടെ വഴിനീളെ ഇത്തരം പോസ്റ്ററുകള്‍ പതിച്ചിരുന്നു. ആരോഗ്യവകുപ്പിന് കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് അറിയാവുന്ന ആരോ ഡി.എം.ഒയ്ക്കു പരാതി അയച്ചു. അങ്ങനെ, പരാതി പരിശോധിച്ചപ്പോഴാണ് പോസ്റ്ററിലെ അപാകത കണ്ടെത്തിയതും േകസെടുത്തതും.
ഇന്ന് ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129 ആം ജന്മദിനമാണ് ഇന്ന്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം. ചാച്ചാജിയുടെ സ്മരണയില്‍ രാജ്യത്തെ കുട്ടികള്‍ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ സ്‌നേഹത്തോടെ ചാച്ചാജി എന്നു വിളിക്കുന്ന നെഹ്രു ലോകം മുഴുവന്‍ പ്രസിദ്ധി നേടിയിരുന്നു. കുട്ടികളോട് ഇടപഴുകാന്‍ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു ചാച്ചാജി. പൂക്കളെയും പ്രകൃതിയെയും സ്നേഹിച്ചിരുന്ന നെഹ്രു ധരിക്കുന്ന വസ്ത്രത്തില്‍ റോസാ പൂവ് എന്നുമുണ്ടാകുമായിരുന്നു.
മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്‌റു. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭാവിക്കായി അദ്ദേഹം ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു. അവരെ സ്‌നേഹിച്ചും കുട്ടികള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കിയും അവരുടെ ഭാവി ലോകത്തിനു മുന്നില്‍ തുറന്നിട്ടു. വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഒരുപോലെ നല്‍കാന്‍ ചാച്ചാജി ശ്രമിച്ചു. വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങള്‍ നെഹ്രുവിന്റെ കാലഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടു.
മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര
ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു.
അമാനുഷിക കഥാപാത്രങ്ങളുടെ പിതാവ് സ്റ്റാന്‍ ലീ അന്തരിച്ചു. സ്പൈഡര്‍മാനും അയണ്‍ മാനും ഉള്‍പ്പടെ അന്‍പതിലേറെ കോമിക് കഥാപാത്രങ്ങള്‍ മാര്‍വല്‍ കോമിക്സ് മുന്‍ ചീഫ് എഡിറ്ററായിരുന്ന സ്റ്റാന്‍ ലീയുടെ സൃഷ്ടിയാണ്. അമേരിക്കയിലെ ലോസാഞ്ചലസിലായിരുന്നു 95 കാരനായ സ്റ്റാന്‍ ലീയുടെ അന്ത്യം.
ലോകത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സൂപ്പര്‍ ഹീറോ. ചിലന്തിയെ രക്ഷകനാക്കിയ ഇതിഹാസം. സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലീബര്‍ എന്ന സ്റ്റാന്‍ ലീ. എക്സ് മെന്‍, സ്പൈഡര്‍മാന്‍, ഹള്‍ക് അയണ്‍ മാന്‍, തോര്‍ ഡോക്ടര്‍ സ്ട്രെയിഞ്ച് . പിതാവിന്റെ മരണത്തില്‍ പൊട്ടിക്കരയുന്ന സൂപ്പര്‍ ഹീറോകളുടെ നിര ഇനിയുമേറെ.
മാര്‍വല്‍ കോമിക്സില്‍ സാധാരണക്കാരനായി ജോലിക്കുകയറിയ സ്റ്റാന്‍ ലി ഭാവനകളുടെ അതികായനായി വളര്‍ന്നു. ജര്‍മാനിക് മിതോളജിയിലെ ഇടിമുഴക്കത്തിന്റെ ദേവനായ തോര്‍ സ്റ്റാന്‍ ലിയുടെ ഭാവനയില്‍ സൂപ്പര്‍ ഹീറോയായി.
മാര്‍വല്‍ സിനിമകളില്‍ സൃഷികള്‍ക്കൊപ്പം സൃഷ്ടാവും വേഷമിട്ടു. ഒരു ഡോളറിന്റെ ബിസിനസില്‍ നിന്ന് മാര്‍വല്‍ കോമിക് കഥാപാത്രങ്ങളെ സിനിമയായും കംപ്യൂട്ടര്‍ ഗെയിമായും കോടികളുടെ വ്യവസായമാക്കി മാറ്റി സ്റ്റാന്‍ ലീ.
കോഴിക്കോട്: നിപ്പ പനിക്കാലത്ത് ജീവന്‍ പോലും പണയം വെച്ച് ജോലി ചെയ്ത കരാര്‍ ജീവനക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടു. പലരെയും ആറു മാസം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് പിരിച്ചു വിട്ടത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.
നിപ സമയത്ത് തങ്ങളെ നിയമിക്കുമ്പോള്‍ എത്രകാലമെന്നോ എന്താണ് ജോലിയന്തെന്നോ പറഞ്ഞിരുന്നില്ലെന്ന് കരാര്‍ത്തൊഴിലാളികള്‍ പറഞ്ഞു. നിപ വാര്‍ഡില്‍ നിന്ന് പുറത്തേക്കുവരാന്‍ പോലും ആ സമയത്ത് ആശുപത്രിയിലെ ഹെഡ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നിപ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് ഇവരുടെ ജോലിക്കാര്യത്തില്‍ ആരോഗ്യ മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആദരിക്കല്‍ചടങ്ങില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മെമന്റോ നല്‍കിയത്.
ബാക്കിയുള്ളവര്‍ക്ക് പിന്നീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ഒന്നുംലഭിച്ചിട്ടില്ല. തൊഴിലെടുത്ത് മുന്നോട്ടുപോകാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി, ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഡി.എം.ഒ., പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ക്ക് നിവേദനം അയച്ചിരിക്കുകയാണ് ഇവര്‍. മുഖ്യമന്ത്രിയെ നേരിട്ടു കാണാനും പരിപാടിയുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ 16 മുതല്‍ നിരാഹാര സമരത്തിനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഗുസ്തി താരത്തെ വെല്ലുവിളിച്ച ബോളിവുഡ് താരം രാഖി സാവന്ത് ഇടികൊണ്ട് ആശുപത്രിയിൽ. ഹരിയാനയിലെ പഞ്ച്കുല ജില്ലയിൽ നടന്ന കോണ്ടിനെന്റൽ റസ്‌ലിംഗ് എന്റർടെയ്ൻമെന്റ് മാച്ചിനിടെയാണ് സംഭവം. പഞ്ചകുലയിലെ തൊലാൽ ദേവി സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരം കാണാനെത്തിയതായിരുന്നു താരം. വനിതാ ഗുസ്തി താരത്തെ ചലഞ്ച് ചെയ്ത് റിംഗിൽ കയറിയ രാഖിക്ക് മത്സരത്തിനിടയിൽ പരിക്കേൽക്കുകയായിരുന്നു. റിംഗിലെത്തിയ രാഖിയെ ഗുസ്തി താരം പൊക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. നിലത്തുവീണതോടെ താരത്തിന്റെ ബോധം പോയി.
രാഖിയെ സംഘാടകർ താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്. വയറിനും നടുവിനും പരിക്കേറ്റ രാഖിയെ പോലീസും സംഘാടകരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന സൂചന. രാഖിയുടെ ബോക്സിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോളിവുഡിൽ വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് രാഖി സാവന്ത്. ഏറ്റവും അവസാനം തനുശ്രീ ദത്തയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഖി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്.