Latest News

പ്രളയക്കെടുതി രൂക്ഷമായ ആലുവ, ചാലക്കുടി, പത്തനംതിട്ട, പന്തളം ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആയിരങ്ങളെ രക്ഷപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നു. പ്രളയബാധിത മേഖലകളില്‍ ഭക്ഷണപ്പൊതികളെത്തിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ദേശീയ സംസ്ഥാന പാതകളില്‍ വെള്ളം കയറിയതിനാല്‍ എറണാകുളത്ത് നിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു.

മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രാവിലെതന്നെ രക്ഷാപ്രവര്‍ത്തനം സജീവമായി. സൈന്യത്തിന്‍റെ 23 ഹെലികോപ്റ്ററുകളും നാന്നൂറിലധികം ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നാട്ടുകാരും മല്‍സ്യതൊഴിലാളികളും എല്ലാ സഹായവുമായി ഒപ്പംകൂടി.

പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജനനിരപ്പില്‍ വലിയ മാറ്റമില്ല. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി. ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂര്‍ േദശീയപാത മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങിയെങ്കിലും പിന്നീട് സുരക്ഷിതമായി മാറ്റി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. സമാന അനുഭവം ആലങ്ങാട്ടെ ക്യാംപിനുമുണ്ടായി.

ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. പെരിങ്ങല്‍കുത്ത് ഡാം തുടര്‍ച്ചയായ രണ്ടാം ദിവസവും നിറഞ്ഞൊഴുകുന്നു. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ദിവസങ്ങള്‍ക്കുശേഷം ഇന്ന് മഴ മാറിനിന്നു.

കനത്ത മഴയിലും മഴക്കെടുതിയിലും സംസ്ഥാനത്ത് കഴിഞ്ഞ 17 ദിവസത്തിനിടെ മരിച്ചത് 164 പേര്‍. കഴിഞ്ഞ മൂന്നുദിവസത്തിടെ മാത്രം 119 പേര്‍ മരിച്ചു. ഇന്നുമാത്രം 14 ജീവനുകള്‍ പൊലിഞ്ഞു. പത്തനംതിട്ട സീതത്തോട് ഉരുൾ പൊട്ടലില്‍ കാണാതായ മുണ്ടൻപാറ പാട്ടാളത്തറയിൽ പ്രമോദിന്റെ മൃതദേഹം കണ്ടെത്തി.

നെന്മാറയിലും തിരുവിഴാംകുന്നിലും കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സുതാലയത്തില്‍ അശോഖന്‍ മരിച്ചു. ചങ്ങാടം മറിഞ്ഞാണ് അപകടം. തൃശൂരില്‍ ഇന്ന് നാലുപേര്‍ മരിച്ചു. ചാലക്കുടിയില്‍ മരംവീണ് രണ്ട് സ്ത്രീകള്‍ മരിച്ചു. കൊടുങ്ങല്ലൂരിലും ആലവയിലും ഗോതുരുത്തിലും വരന്തരപ്പിള്ളിയിലും ഓരോ മുങ്ങി മരണങ്ങളും ഇന്ന് നടന്നു.

നൂറ്റാണ്ടിലെ മഹാപ്രളയത്തെ സൈന്യത്തിന്‍റെ സഹായത്തോടെ മറികടക്കാനുള്ള തീവ്രശ്രമത്തില്‍ കേരളം….

സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രളയ ബാധിതമെന്ന് മുഖ്യമന്ത്രി . പത്തനംതിട്ട ,ആലപ്പുഴ ,എ റ ണാകുളം ,തൃശ്ശൂർ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് 12 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ‘ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപിക്കുന്നതിനാണ് മുൻ ഗണന. ഒരു ലക്ഷം ഭക്ഷണ പൊതികളും കുടിവെള്ളവും വിതരണം ചെയ്യും .പെരിങ്ങൽകുത്ത് ഡാം സുരക്ഷിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഗുരുതര സ്ഥിതി വിശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു. സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ഏകോപനസെല്‍ യോഗം ഇന്ന്

മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജലനിരപ്പ് ഉയരുന്നതാണ് പ്രളയം രൂക്ഷമാക്കിയത്. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി.

ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂ  മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. പന്തളത്തും അപ്രതീക്ഷിത പ്രളയമുണ്ടായി. വെള്ളം അതിവേഗതയില്‍ കുത്തിയൊലിക്കുന്നു. അവിടെനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.

മഴക്കെടുതികളില്‍ കഴിഞ്ഞ രണ്ടുദിവത്തിനിടെ മരിച്ചവരുടെ എണ്ണം 111 ആയി. മലപ്പുറം മറ്റത്തൂരില്‍ ക്യാംപില്‍ ചികില്‍സകിട്ടാതെ വീട്ടമ്മ മരിച്ചു. പാലക്കാട് മഴയ്ക്ക് അല്‍പം ശമനമുണ്ട്. നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഭാരതപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നു. ആഴപ്പുഴ വേമ്പനാട് കായലിലും ജലനിരപ്പ് ഉയരുന്നു. രാജീവ് ബോട്ട് ജെട്ടിയില്‍ വെള്ളംകയറി.

നെന്മാറ ഉരുള്‍പൊട്ടലില്‍ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു.ചാലക്കുടി മൂഞ്ഞേലിയില്‍ വീടിന് മുകളിലേക്ക് മരണം വീണ് രണ്ടു മരണം. തൃശൂര്‍ ജില്ലയില്‍ 23പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലു പേരും മരിച്ചു

പമ്പാ നദിയിലൂടെ വേമ്പനാട്ടുകായലിലെത്തുന്ന അധികജലം കടലിലേക്ക് ഒഴുക്കുന്നതിനായി തോട്ടപ്പള്ളി സ്പില്‍വേ 11 മണിക്ക് തുറക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴുവാക്കാനാണ് നടപടി. 11 മണി മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. ജലനിരപ്പ് 2402.3 അടിയായി. മുല്ലപ്പെരിയാർ മേഖലയിൽ മഴയിൽ നേരിയ കുറവ്. ജലനിരപ്പ് 141 അടി. ചെറുതോണി അണക്കെട്ടിൽ നിന്നും തൽക്കാലത്തേക്ക് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കില്ലെന്നു കെഎസ്ഇബി അറിയിച്ചു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നു. വാർത്താവിനിമയ ബന്ധങ്ങൾ മുഴുവൻ തകരാറിലായി. ഇടുക്കി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷ്യധാന്യങ്ങൾക്കു ക്ഷാമം. പെട്രോൾ കിട്ടാനില്ല. ഉള്ള പമ്പുകളിൽ വൻ തിരക്ക്. ഇടുക്കിയിലേക്ക് ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഹൈറേഞ്ചിലേക്ക് എത്തിക്കാനാകാത്ത സ്ഥിതിയാണ്. റോഡുകളെല്ലാം അപകടത്തിലായതിനാൽ വാഹനങ്ങൾ പൊലീസ് നിയന്ത്രണത്തിലാണ്. തൊടുപുഴയിൽ മഴ പൂർണമായി കുറഞ്ഞു. അടിമാലി മേഖലയിലെ പല ഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി. കേരളത്തില്‍ അതിതീവ്ര മഴ ഉണ്ടാകില്ല. അതേസമയം 13 ജില്ലകളിലും റെഡ് അലര്‍ട് തുടരും. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനു ആശ്വാസം പകരുന്നതാണ് പുതിയ അറിയിപ്പ്.

പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന തീവ്രശ്രമത്തിന് തുടക്കം. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സേനാംഗങ്ങളും രംഗത്ത്. മല്‍സ്യബന്ധനബോട്ടുകളുമായി മല്‍സ്യതൊഴിലാളികളും പ്രളയമേഖലകളിലെത്തി. പ്രളയമേഖലകളിലേക്ക് ഹെലികോപ്റ്ററുകളിലും കൂടുതല്‍ ഭക്ഷണം എത്തിക്കും. നാലു വിമാനം ഭക്ഷണം തിരുവനന്തപുരത്തെത്തി. കൂടുതല്‍ ഉടനെത്തും.

സംസ്ഥാനത്തെ മഹാപ്രളയത്തില്‍ പെട്ട് ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ നാവികസേനയുടെ അതിതീവ്രദൗത്യം തുടരുന്നു. 40 ഡൈവിങ് ടീമുകളും ഹെലികോപ്റ്ററുകളുമായി ഓപ്പറേഷന്‍ മദത് എന്ന ദൗത്യംഎല്ലാത്തരത്തിലും സഹായഹസ്തവുമായി രംഗത്തുണ്ട്.

പെരിയാറില്‍ നിന്ന് കുതിച്ചെത്തിയ വെള്ളത്തില്‍ ഭൂരിഭാഗവും മുങ്ങിയ കൊച്ചിയില്‍ നാവികസേന പൂര്‍ണസമയ നിരീക്ഷണം നടത്തുന്നുണ്ട്. 40 റെക്സ്യൂ ഡൈവിങ് ടീമുകള്‍ ജെമിനി ബോട്ടുകളുമായി രക്ഷാദൗത്യം നടത്തുന്നു. കഴിഞ്ഞദിവസം വരെ 150– ഓളം ആളുകളെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്. രക്ഷപെടുത്തിയവര്‍ക്ക് നാവികസേനാ ആസ്ഥാനത്ത് ക്യാംപ് ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഫോര്‍ട്ട് കൊച്ചിയിലും ആലുവയിലും നാവികസേനയുടെ ദുരിതാശ്വാസ ക്യാംപുകളുണ്ട്.

പന്തളത്ത് അവിചാരിത പ്രളയം. അച്ചന്‍കോവിലാറും പമ്പയും കരകവിഞ്ഞു. പന്തളം നഗരം മുങ്ങി. വെള്ളം അതിവേഗതയില്‍ കുത്തിയൊലിക്കുന്നു. ജില്ലയിലെ രക്ഷാദൗത്യം വെല്ലുവിളി നേരിടുന്നു.

പ്രളയബാധിത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്നത് പന്തളം വഴിയായിരുന്നു.

കനത്ത മഴയിൽ ചാലക്കുടി ടൗണില്‍ ജലനിരപ്പ് ഉയരുന്നു. മുരിങ്ങൂര്‍ ദേശീയപാത മേല്‍പാലം മുങ്ങി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി.

കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു.

ഇടുക്കി ജില്ലയില്‍ പലയിടത്തും വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂറാകുന്നു. മൊബൈല്‍, ലാന്‍ഡ് ഫോണുകളും നിശ്ചലം,പ്രധാന റോഡുകളും തടസപ്പെട്ടു

രക്ഷാപ്രവര്‍ത്തനത്തിനു പോലും ആരെയും വിളിക്കാനാവുന്നില്ല

ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്ക് അധികജലം ഉടന്‍ ഒഴുക്കില്ല. ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂട്ടില്ല. നീരൊഴുക്കില്‍ നേരിയ കുറവുണ്ട്. ജലനിരപ്പ് 2402.35 അടിയാണ്.

പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂട്ടുന്നത് 2403 അടിയിലെത്തിയാല്‍ മാത്രം. ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത് 1500 ഘനമീറ്റര്‍ വെള്ളമാണ്.

സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ 108 ജീവനുകള്‍ പൊലിഞ്ഞു. ഇന്ന് മലപ്പുറം മറ്റത്തൂര്‍ ക്യാംപില്‍ ചികില്‍സ കിട്ടാതെ  സ്ത്രീ മരിച്ചു. പത്തനംതിട്ട പാണ്ടനാട് വയോധിക രക്ഷപ്പെടുന്നതിനിടെ വെള്ളത്തില്‍ വീണുമരിച്ചു. തൃശൂര്‍ ജില്ലയില്‍ 21പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലുപേരും മരിച്ചു

വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടി നാലു വീടുകളിലെ 12 പേരടക്കം തൃശൂർ ജില്ലയിൽമാത്രം 21 മരണം. മലപ്പുറം ചെറുകാവ് ഐക്കരപ്പടിക്കു സമീപം രണ്ടു വീടുകളിലേക്കു മണ്ണിടിഞ്ഞുവീണു 12 പേരും അരീക്കോട് ഓടക്കയം ആദിവാസി കോളനിയിൽ ഉരുൾപൊട്ടലിൽ‌ ഏഴുപേരും മരിച്ചു. ഇടുക്കിയിൽ രണ്ടു ദിവസങ്ങളിലായി 24 മരണം. മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ഏഴുപേരും നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ വീടു തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട വെള്ളികുളത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാളെ കാണാതായി.സംസ്ഥാനമാകെ രണ്ടര ലക്ഷത്തിലേറെപ്പേർ ദുരിതാശ്വാസ ക്യാംപുകളിൽ. എറണാകുളം ജില്ലയിൽ മാത്രം 1.12 ലക്ഷം പേർ. പത്തനംതിട്ട ജില്ലയിൽ മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിൽ. കുട്ടനാട് കഴിഞ്ഞ മാസത്തേതിനെക്കാൾ ഗുരുതര സ്ഥിതിയിൽ. നാളേക്കുശേഷം മഴ കുറയുമെന്നു കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിലായി 87 സ്ഥലങ്ങളിൽ ഉരുൾപൊട്ടി. ആയിരങ്ങൾ വീടുകളിൽ ഒറ്റപ്പെട്ടു

കേരളത്തിലുണ്ടായ ഏറ്റവും വലിയ മഴക്കെടുതിയാണ് ഇത്തവണ കണ്ടത്. നൂറിലധികം ജീവനുകള്‍ പൊലിഞ്ഞ പ്രളയത്തിന്‍റെ തോത് കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലണ് ഭരണകൂടവും ജനങ്ങളും. എല്ലവാരും ഒറ്റക്കെട്ടായി പ്രളയത്തെ നേരിടുകയാണ്. കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ ദുരന്താനുഭവത്തെയാണ്. മനുഷ്യ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടക്കുകയാണ്. മാധ്യമങ്ങളൊന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചമേകുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്.

രാജ്യമാകെ കേരളത്തിന്‍റെ കണ്ണീര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലോകമാധ്യമങ്ങളും കേരളത്തിനെപ്പമാണ്. വലിയ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ കേരളത്തിന്‍റെ ദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തർദേശീയ മാധ്യമങ്ങളായ സിഎന്‍എനും, ബിബിസിയും, വിഷയത്തിന് അതീവ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കേരളത്തിലെ പ്രളയത്തിന്‍റെ ദൃശ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായിയുടെ വാക്കുകളും അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ മഴ വിതയ്ക്കുന്ന ദുരിതം ലോകത്തെ അറിയിക്കാന്‍ ചൈനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്റെയും, ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റവർക്കിന്റെയും റിപ്പോര്‍ട്ടിങ് സംഘങ്ങളാണ് കൊച്ചിയിൽ എത്തിയത്.

നൂറ് കോടി യുഎസ് ഡോളറിലധികം നഷ്ടം കേരളത്തിനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. വാഷിംഗ്ണ്‍ പോസ്റ്റ്, അല്‍ ജസീറ. ഗാര്‍ഡിയന്‍ തുടങ്ങി ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിന്‍റെ കണ്ണീരൊപ്പാനും സാമ്പത്തികമായി സഹായിക്കാനും ലോകത്തോട് പറയുകയാണ് മാധ്യമങ്ങള്‍

പ്രളയത്തില്‍ കുടുങ്ങിയ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്റ്റര്‍ ദൗത്യത്തില്‍ രക്ഷപ്പെടുത്തി. ഏയ്ഞ്ചല്‍വാലി ആറാട്ടുകളം മുട്ടുമണ്ണില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിലെത്തിച്ച രജനിയെ പെട്ടെന്ന് തന്നെ കാത്തിരപ്പള്ളി ജനറല്‍ ആശുപത്രിയ ലേക്ക് മാറ്റി. രോഗി അപകടനില തരണം ചെയ്തുവെന്നും ലേബര്‍ റൂമില്‍ നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് ഡോ.ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു.

കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചല്‍ വാലിയില്‍ റോഡുകള്‍ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്ന് രാവിലെ പ്രസവവേദന അനുഭവപ്പെട്ട രജനിയെ മുന്‍ വാര്‍ഡംഗം സിബിയുടെ നേതൃത്വത്തില്‍ ഏയ്ഞ്ചല്‍വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഗ്രൗണ്ടിലെത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കൃത്യ സമയത്ത് തന്നെ മെഡിക്കല്‍ സംഘവുമായി ഹെലികോപ്റ്റര്‍ എയ്ഞ്ചല്‍വാലി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിക്കാന്‍ സാധിച്ചു.

കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോ.ഭാഗ്യശ്രീയുടെ നേതൃത്യത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധനയ്ക്ക് ശേഷം ശേഷം രജനിയെ ഹെലികോപ്റ്ററിലേക്ക് കയറ്റിയത്. കയറുന്ന സമയത്ത് രജനിയ്ക്ക് ബോധക്ഷയം ഉണ്ടായത് കുറച്ച് പരിഭ്രാന്തി സൃഷ്ടിച്ചു.

പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി മിക്ക ടെലികോം കമ്പനികളും രംഗത്തെത്തി. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോ അൺലിമിറ്റഡ് സേവനമാണ് കേരള സർക്കിളിൽ നൽകുക. ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ്, ഡേറ്റ പാക്കുകളാണ് ജിയോ നല്‍കുന്നത്.

‘ഡിയർ കസ്റ്റമർ, ഈ ദൗർഭാഗ്യകരമായ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും അടിയന്തര സഹായം ആവശ്യപ്പെടുന്നതിനും നിങ്ങളെ സഹായിക്കുന്നതിന് 7 ദിവസത്തേക്കുള്ള അൺലിമിറ്റഡ് വോയിസ് ഡാറ്റ പായ്ക്ക് നൽകുന്നു. സുരക്ഷിതനായി ഇരിക്കുക’. ഇതാണ് ജിയോ സന്ദേശം.

എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് 30 രൂപ പാക്ക് നൽക്കുന്നുണ്ട് നൽകും. ഏഴു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയാണ് നൽകുന്നത്. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാംപുകളിലും എയർടെൽ സേവനം ലഭ്യമാക്കും. വൈഫൈ, കോൾ സേവനം എന്നിവ നൽകും. കൂടാതെ എയർടെൽ സ്റ്റോറുകളിൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സഹായവും നല്‍കും. തൃശൂർ, മലപ്പുറം, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങീ ജില്ലകളിലെ 28 സ്റ്റോറുകളിൽ സേവനം ലഭിക്കും.

ടെലികോം പ്രശ്നങ്ങൾ പരിഹരിക്കാനും മികച്ച നെറ്റ്‌വർക്ക് ലഭ്യമാക്കാനും മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മറ്റു ചില ടെലികോം കമ്പനികളും സൗജന്യ സേവനവുമായി രംഗത്തെത്തിയിട്ടുണ്ട്.

പമ്പാനദി കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ചെങ്ങന്നൂരിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈനികരും എൻ.ഡിആർഎഫ് അംഗങ്ങളും പത്തനംതിട്ടയിൽ എത്തിയെങ്കിലും ചെങ്ങന്നൂരിലെ പല സ്ഥലത്തേക്കും രക്ഷാസേനയ്ക്ക് എത്താനാകുന്നില്ല. ജനങ്ങൾ സഹായത്തിന് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

മുൻപ്രധാനമന്ത്രി എ.ബി വാജ്പേയി അന്തരിച്ചു. 94 വയസായിരുന്നു. ഒൻപത് ആഴ്ചയായി എയിംസിൽ കഴിയുന്ന വാജ്പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. തുടർ‌ന്ന് ജീവൻ‌രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിവന്നത്. വ്യാഴാഴ്ച  വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിഉൾപ്പെടെയുള്ള ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതകാ ബാനർജി, ബി.ജെ.പി മുതിർന്ന നേതാവ് എ‌ൽ.കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, രാധാമോഹൻസിംഗ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഡോ. ഹർഷവർധൻ, സുരേഷ് പ്രഭു, ബി.ജെ.പി എം.പി മീനാക്ഷി ലേഖി തുടങ്ങിയവരും വാജ്പേയിയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.

ശ്വാസതടസം, മൂത്രതടസം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 1999 മുതൽ 2004വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി രോഗം കാരണം 2009 മുതൽ പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി. പൊഖ്റാൻ ആണവ പരീക്ഷണവും (മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.

പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് തന്റെ വീട്ടിൽ താമസിക്കാം എന്ന് ഒരു പോസ്റ്റ് സിനിമാതാരം ടൊവിനോ തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുടയിലെ ദുരിതബാധിത ക്യാമ്പുകളില്‍ ഇതിന് പിന്നാലെ താരം സുഹൃത്തുക്കളുമായി എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ചു .

ഫേസ്ബുക്കിൽ വിമർശിച്ചവർക്ക് ചുട്ടമറുപടി നൽകിയ ടോവിനോ തന്റെ പ്രവർത്തിയിലൂടെയും മാതൃകയാകുകയാണ് . മറ്റു താരങ്ങളും സജീവമായി ദുരിതാശ്വാസ ക്യാപുകളിൽ സഹായമെത്തിക്കുന്നുണ്ട്.

 

Copyright © . All rights reserved