Latest News

ഇന്ന് റിലീസായ രജനികാന്ത് ചിത്രം പേട്ട ഇന്റര്‍നെറ്റില്‍. രണ്ടുമണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍നിന്ന് ചിത്രീകരിച്ച എച്ച്.ഡി പ്രിന്റാണ് പ്രചരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി വന്‍ഹിറ്റിലേക്ക് കുതിക്കുന്നതിനിടെയാണ് അണിയറ പ്രവര്‍ത്തകരെ അടക്കം ഞെട്ടിച്ച് സിനിമ തമിഴ് റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകപ്രതീക്ഷകളെ നിരാശയിലാഴ്ത്താതെയാണ് രജനീകാന്ത് ചിത്രം ‘പേട്ട’യുടെ കുതിപ്പ്. ആരാധകർ മാത്രമല്ല, വലിയ താരനിരയാണ് ചിത്രം കാണാനെത്തിയത്. മോണിങ്ങ് ഷോ കാണാനെത്തിയവരിൽ നടി തൃഷയും ഉണ്ടായിരുന്നു. ചിത്രം കണ്ടതിനു ശേഷം സിനിമയിലെ ഡയലോഗിനൊപ്പം എപിക്, രജനിഫൈഡ് എന്നാണ് ധനുഷ് ട്വിറ്ററിൽ കുറിച്ചത്.

ചിത്രം കണ്ട് രജനിഫൈഡ് ആയത് ധനുഷ് മാത്രമല്ലെന്നാണ് ആദ്യപ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം തിയേറ്ററിലിരുന്ന് കയ്യടിക്കുകയും ആർപ്പവിളിക്കുകയും ചെയ്തെന്നാണ് വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിത്രത്തിന്റെ റീലീസിനോടനുബന്ധിച്ച് തമിഴ്നാട്ടിലെ ചില കമ്പനികൾ ഇന്ന് അവധിദിനമായി പോലും പ്രഖ്യാപിച്ചു. നോട്ടീസ് ബോർ‍ഡുകളിൽ ദിവസങ്ങൾക്കു മുന്‍പേ അറിപ്പുകളും പ്രത്യക്ഷപ്പെട്ടു.

രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പേട്ടയുടെ ടീസർ റിലീസ് ചെയ്തത്. തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം. വീണ്ടും സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുറുചുറുക്കോടെ സ്റ്റൈൽമന്നൻ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്ഷൻ. കലാനിധി മാരൻ ആണ് നിർമാണം.

മറയൂര്‍ ചന്ദനത്തൈല ലേലം നാളെ. നിലവില്‍ ഒരു കിലോ ചന്ദന തൈലത്തിന് 3 ലക്ഷത്തി അന്‍പതിനായിരം രൂപയാണ് വില. ഇന്ത്യയിൽ എവിടെ നിന്നും ഓൺലൈൻ വഴി ലേലത്തിൽ പങ്കെടുക്കാം.

മറയൂര്‍ ചന്ദനം ലേലത്തിന് പിന്നാലെ മറയൂര്‍ ചന്ദനതൈലവും ഓൺലൈൻ ലേലത്തിന് ഒരുങ്ങി . നാളെ നടക്കുന്ന ഇ- ലേലത്തിലേക്ക് 35 കിലോഗ്രാം ചന്ദനതൈലമാണ് ഒരുക്കിയിരിക്കുന്നത്. ഒരുകിലോ ചന്ദന തൈലത്തിന് 3 ലക്ഷത്തതി അന്‍പതിനായിരം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

മുന്‍ കാലങ്ങളില്‍ മറയൂര്‍ സര്‍ക്കാര്‍ ചന്ദന ഡിപ്പോയില്‍ വച്ച് നടത്തുന്ന പൊതു ലേലത്തില്‍ കമ്പനികളുടെ പ്രതിനിധികള്‍ നേരിട്ട് എത്തിയാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ നാല് വര്‍ഷക്കാലമായി ചന്ദന ലേലം ഓൺലൈൻ ലേലമാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ കമ്പനികള്‍ക്ക് പങ്കെടുക്കുവാൻ കഴിയുന്നുണ്ട്.

കഴിഞ്ഞ രണ്ട് തവണകളിലായി ലേലത്തില്‍ വിറ്റഴിച്ച ചന്ദനതൈലത്തിന് മികച്ച വിലയാണ് ലഭിച്ചത്. ഇത്തവണ ലേലത്തില്‍ വെയ്ക്കുന്ന ചന്ദനതൈലത്തിന് 30 ശതമാനം വില കൂട്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചന്ദന തൈല ഫാക്ടറി കേരള വനം വികസന വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

യാത്രക്കാരന്‍ ബസ്സിനുള്ളില്‍ മറന്നുവെച്ച പാസ്‌പോര്‍ട്ടും വിസയും വിമാനത്താവളത്തിലെത്തി തിരിച്ചു കൊടുത്ത കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ. ഇരുവരെയും അഭിനന്ദിച്ച് ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ബസ്സിലുണ്ടായിരുന്ന അനീഷ് അഷ്റഫ് എന്നയാളാണ് ഡ്രൈവറുടെയും കണ്ടക്ടറെയും നല്ല മനസ്സിനെ അഭിനന്ദിച്ച് കുറിപ്പ് എഴുതിയത്. കെഎസ് ആര്‍ടിസിയിലെ ഹീറോസ്..സല്യൂട്ട് എന്ന തലക്കെട്ടട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പിന് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കൈയ്യടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബസ് ഡ്രൈവര്‍ കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും ആണ് ഈ നല്ല മനസ്സിന്റെ ഉടമകള്‍.

 ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെ എസ് ആര്‍ ടി സി യിലെ ഹീറോസ്… സല്യൂട്ട്

(6/01 /2019 രാത്രി 11 മണി ആയിക്കാണും)ഇന്നലെ പോസിറ്റീവ് കമ്യൂണിന്റെ ഗ്രാജ്യൂവേഷന്‍ സെറിമണിയില്‍ രവീന്ദ്രന്‍ സാറില്‍നിന്നും സര്‍ട്ടിഫിക്കറ്റും വാങ്ങി PC TOTS ന്റ ഒരു ട്രെയിനറായതിന്റെ സന്തോഷത്തില്‍ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാന്‍ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാര്‍ നിറയെ ഉണ്ടായിരുന്നു ബസില്‍.

ബസ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തി ഗള്‍ഫ് യാത്രയ്ക്കുള്ളവര്‍ എയര്‍പോര്‍ട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോള്‍ കണ്ടക്ടര്‍ നിസാര്‍ സാറിനോട് എന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞു. പുള്ളി ചാര്‍ജ് ചെയ്യാന്‍ സ്ഥലം കാണിച്ചപ്പോള്‍ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരില്‍ ഒരാള്‍ കിറ്റ് തുറന്നു നോക്കി.

കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്തീന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത്.. ബസ് സൈഡൊതുക്കി. മൊയ്തീന്റെ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു.

ബസ് വെയിറ്റ് ചെയ്യുമെങ്കില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസില്‍ ചര്‍ച്ചയായിരുന്നു. ബസിന്റെ സാരഥി കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയര്‍പോര്‍ട്ട് ലക്ഷ്യം വെച്ചു നീങ്ങി. എയര്‍ പോര്‍ട്ടിലെത്തി ബസ് ഹോണടി തുടങ്ങി. ഞാനുള്‍പ്പെടെ രണ്ട് മൂന്ന് യാത്രക്കാര്‍ പുറത്തിറങ്ങി അന്വേഷിച്ചു കുറച്ചു സമയത്തിനുള്ളില്‍ മൊയ്തീനെ കണ്ടു പാസ്‌പോര്‍ട്ടും രേഖകളും കൈമാറി. അയാള്‍ക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും….ഈ ബസിലെ ഡ്രൈവര്‍ കൃഷ്ണദാസിനെയും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങള്‍ക്കൊരു… ബിഗ് സല്യൂട്ട്..

…KSRTC യിലെ ഹീറോസ്… സല്യൂട്ട് (6/01 /2019 രാത്രി 11 മണി ആയിക്കാണും)ഇന്നലെ പോസിറ്റീവ് കമ്യൂണിന്റെ ഗ്രാഡ്ജ്യൂയേഷൻ…

  റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം.ദിബ്ബ തവീന്‍ റോഡിലായിരുന്നു അപകടം.അപകടത്തിൽ മലപ്പുറം വള്ളുവമ്പ്രം നാലകത്ത് അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകന്‍ മണിപറമ്പില്‍ മന്‍സൂര്‍ അലി (32) മരിച്ചു. ഫുജൈറയില്‍ ഫറൂജ് ബലാദി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

മന്‍സൂര്‍ അലി സഞ്ചരിച്ച വാഹനം മറ്റൊന്നിന്റെ പുറകിലിടിച്ചാണ് അപകടം. റാക് സൈഫ് ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റാക് കെ.എം.സി.സി. പ്രവര്‍ത്തകര്‍ അറിയിച്ചത്.

ആറു വയസ്സുള്ള പെൺകുട്ടിയെ തോളിലേറ്റി കാനനപാതയിലൂടെ ശബരിമലയ്ക്കു പോയ തീർഥാടകനെ രാത്രി കാട്ടാന കുത്തിക്കൊന്നു. എന്നാൽ തോളിലുണ്ടായിരുന്ന കുഞ്ഞിനെ ദൂരേക്ക് എറിഞ്ഞതിനാൽ കുട്ടി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിൻ റോഡ് ഈസ്റ്റ് തെരുവിൽ പരമശിവം ആണു മരിച്ചത്. സഹോദരിയുടെ മകൾ ദിവ്യയെ തോളിലെടുത്തു നടക്കുകയായിരുന്ന പരമശിവത്തിന്റെ മുന്നിലേക്കു കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിൽ കരിയിലാംതോടിനും കരിമലയ്ക്കും ഇടയിൽ വള്ളിത്തോടിനു സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. സേലത്തു നിന്ന് 40 പേരുടെ തീർഥാടക സംഘത്തിലെ 13 പേരാണു കാനനപാതയിലൂടെ നടന്ന് ശബരിമലയ്ക്കു പോയത്. യാത്രയ്ക്കിടെ ഇവർ വിശ്രമിച്ച ഒരു കടയുടെ നേരെ കാട്ടാന വന്നപ്പോൾ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനിടെയാണു പരമശിവം ആനയുടെ മുന്നിൽ പെട്ടത്.

സഹോദരിയുടെ മകൾ ദിവ്യയെ ചുമലിലേറ്റി മുന്നോട്ടാണ് ഓടിയത്. പിന്നോട്ട് ഓടിയ മറ്റുള്ളവർ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു.മകൻ ഗോകുൽ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണു പരമശിവത്തെ ആന ആക്രമിച്ചത്. ആനയുടെ ചിന്നംവിളിയും ആളുകളുടെ നിലവിളിയും കേട്ടു കാനനപാതയിലെ കച്ചവടക്കാർ ഓടിയെത്തി. അമ്മാവന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുകയായിരുന്ന കുട്ടിയെ എടുത്തു തിരിച്ചോടിയതായി വള്ളിത്തോട്ട് താൽക്കാലിക കട നടത്തുന്ന ഷൈജു പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും രാത്രി പന്തങ്ങൾ കൊളുത്തിയാണു സ്ഥലത്തെത്തിയത്. അയ്യപ്പസേവാസംഘം പ്രവർത്തകരുടെയും മറ്റു തീർഥാടകരുടെയും സഹായത്തോടെ പരമശിവത്തെ ചുമന്നു മുക്കുഴിയിൽ എത്തിച്ചു. അവിടെ നിന്നു കോരുത്തോട് വഴി ഇന്നലെ പുലർച്ചെ രണ്ടോടെ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാനനപാതയിൽ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് 12 അംഗ തീർഥാടക സംഘം ശബരിമല യാത്ര മതിയാക്കി. വനപാലകർക്കൊപ്പം തിരികെ മുണ്ടക്കയത്തെത്തിയ സംഘം പരമശിവത്തിന്റെ മൃതദേഹവുമായി സേലത്തേക്കു പോയി.

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളി എംഎല്‍എ. ഖനനം പൂര്‍ണമായി നിര്‍ത്തുന്നത് പ്രയോഗിമല്ലെന്നും എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. സമരം ആനാവശ്യമാണെന്നാണ് ഐആര്‍ഇയിലെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്.

‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ആലപ്പാട് സംരക്ഷിക്കപെടണം എന്നാല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു.

കരിമണല്‍ ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്ന് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.

എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും ഖനനം നിര്‍ത്തും വരെ സമരം തുടരുമെന്ന് നാട്ടുകാര്‍. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിന് മുഖ്യമന്ത്രിെയയും വ്യവസായ മന്ത്രിയെയും സമീപിക്കാനാണ് എംഎല്‍എയുെട തീരുമാനം.

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരായ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കി സര്‍ക്കാര്‍. യുവതികള്‍ ദര്‍ശനം നടത്തിയതായി വ്യക്തമായതോടെ തന്ത്രിയുടെ നിര്‍ദേശ പ്രകാരം നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. എന്നാല്‍ ശുദ്ധിക്രിയ മാത്രമല്ല അയിത്താചാര പ്രകാരമുള്ള ചില ക്രിയകളും സന്നിധാനത്ത് നടന്നതായിട്ടാണ് സൂചന.

അയിത്താചാര പ്രകാരമുള്ള ക്രിയകള്‍ ഇന്ത്യന്‍ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. അയിത്താചാരപ്രകാരമുള്ള ക്രിയകള്‍ നടന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ സൂചന നല്‍കിയിരുന്നു. അങ്ങനെ വന്നാല്‍ തന്ത്രക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. നവോത്ഥാന സംരക്ഷണത്തിനായി പിന്നാക്ക സമുദായ സംഘടനകളുടെ പിന്തുണ നേടിയ സര്‍ക്കാര്‍ ഇക്കാര്യത്തിലും അവരുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്.

സ്ത്രീകള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയുമാണ് ഇത്തരം അയിത്ത ആചാരങ്ങള്‍ നിലനിന്നിരുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ശബരിമലയില്‍ അയിത്തവുമായി ബന്ധപ്പെട്ട ശുദ്ധിക്രിയയാണ് നടന്നതെങ്കില്‍ തന്ത്രിക്കെതിരെ നിയമ നടപടി ഉള്‍പ്പെടെയുണ്ടാകും. തന്ത്രിയുടെ വിശദീകരണം ലഭിച്ചാലുടനെ വിവിധ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇടതുപക്ഷ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. മകരവിളക്കിന് മുന്‍പ് വീണ്ടും പരിഹാരക്രിയ നടത്തുമെന്ന് നേരത്തെ തന്ത്രി പറഞ്ഞിരുന്നു.

കുഞ്ചറിയാ മാത്യൂ

കേരളത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ശ്രോതസ്സുകളിലൊന്നായ വിനോദ സഞ്ചാര മേഖലയെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ ബാധിക്കുന്നതായി പരാതി. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ബ്രിട്ടണ്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടവും സംഘര്‍ഷവുമുള്ള സ്ഥലങ്ങളില്‍ പോകരുതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇടവിട്ടുണ്ടാകുന്ന ഹര്‍ത്താലുകള്‍ തന്നെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രധാന്യം നല്‍കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഗുണകരമല്ല. ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം നല്‍കുന്നവര്‍ പലപ്പോഴും വിനോദ സഞ്ചാരികളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിക്കാറുണ്ടെങ്കിലും ഇതൊരിക്കലും പ്രായോഗികമായ സമീപനം ആകാറില്ല. വിനോദ സഞ്ചാരികള്‍ക്ക് മാത്രമായി ഒരു പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നടത്താനും തയ്യാറാകാറില്ല.

ഹര്‍ത്താലിനോടനുബന്ധിച്ചുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതോടു കൂടി കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെ നിരീക്ഷിക്കുന്നതെന്ന് അറിയിച്ച ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം..സത്യൻ അന്തിക്കാട്, മോഹൻലാൽ ശ്രീനിവാസൻ ത്രയം സമ്മാനിച്ച് ക്ലാസിക് ഹിറ്റുകളാണിവ. പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട്–ശ്രീനിവാസൻ കൂട്ടുകെട്ടിൽ ‘ഞാൻ പ്രകാശൻ’ എത്തിയപ്പോഴും പ്രേക്ഷകർക്ക് അറിയേണ്ടത് മൂവരും ഒന്നിക്കുന്ന ചിത്രം ഇനിയെപ്പോഴാണ് എന്നായിരുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട്.

‘ഞാൻ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാൽ കഥ വന്നുചേർന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആൾ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.

”മോഹൻലാലും ശ്രീനിവാസനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്സ്ആപ്പിൽ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിർദോഷമായ ഒരു തമാശ പോലും മോഹൻലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസൻ പറഞ്ഞാലും ലാലിനെ കളിയാക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ.

”ഫഹദിന്റെ കഥാപാത്രം ‘വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോൾ ‘അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും’ എന്ന് ശ്രീനി മറുപടി നൽകുന്ന സീനുണ്ട്. അത് മോഹൻലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹൻലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ്– സത്യൻ അന്തിക്കാട് പറഞ്ഞു.

ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ ചെവി നേപ്പാളിയായ ഹോട്ടല്‍ ജീവനക്കാരന്‍ കടിച്ചുമുറിച്ചു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുലശേഖരത്തിനു സമീപത്തെ ഒരു ഹോട്ടലിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ക്ഷേത്രത്തിലെ സംഭാവന പിരിവുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ ഹോട്ടലിനു സമീപം എത്തിയിരുന്നു.

ഇതിനിടെ ഹോട്ടല്‍ ആഹാരത്തെപ്പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഇവരില്‍ നിന്നും ഉണ്ടായതായി പറയപ്പെടുന്നു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ഹോട്ടലിലെ സപ്ലെയറായ നേപ്പാള്‍ സ്വദേശിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതു സംഘര്‍ഷത്തിലേക്കെത്തി. തുടര്‍ന്ന് പരസ്പരം അസഭ്യവര്‍ഷവും കസേരകള്‍ കൊണ്ട് അടിയും തുടങ്ങി.

സംഭവമറിഞ്ഞ് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ മദ്ധ്യസ്ഥതയില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിമദ്ധ്യേ യുവാക്കളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയുമായി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അരിശം മൂത്ത ഇയാള്‍ യുവാക്കളിലൊരാളുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു. യുവാവിന്റെ ചെവിയുടെ കാല്‍ ഭാഗത്തോളം നഷ്ടപ്പെട്ടു. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ താമസിക്കുന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

RECENT POSTS
Copyright © . All rights reserved