സംസ്ഥാനത്ത് പാചകവാതകവില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുടെ വില 1410.50 രൂപയായി. ഇന്ധനവിലയിലും വര്‍ധനയുണ്ട്. പെട്രോള്‍ വില 82 രൂപ കടന്നു.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണു കാരണം. ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തിയിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നതിനാൽ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധനവിലർധനയ്ക്കു കാരണമാകുന്നുണ്ട്.
ജൂലൈയിൽ ഡീസൽവില 50 പൈസയാണ് ഉയർന്നതെങ്കിൽ ഓഗസ്റ്റിൽ രണ്ടര രൂപയോളം വർധിച്ചു. പെട്രോൾ വിലയിലും രണ്ടു രൂപയുടെ വർധനയാണ് കഴിഞ്ഞമാസം ഉണ്ടായത്. പ്രളയ ദിനങ്ങളിലും വില നേരിയ തോതിൽ വർധിച്ചിരുന്നു. ഓഗസ്റ്റിൽ ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയിൽ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സേലം: ബംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചിട്ടുണ്ട്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. 30 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ ഏഴു പേര്‍ മലയാളികളാണ്. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.
ബംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന തിരുവല്ല ബസില്‍ ഇടിക്കുകയായിരുന്നു.
അപകടം നടന്ന വിവരമറിഞ്ഞയുടന്‍ സേലം ജില്ലാകലക്ടര്‍ രോഹിണി അടക്കമുള്ള അധികൃതര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരില്‍ ആലപ്പുഴ എടത്വാ സ്വദേശി ജിം ജയിംസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ എണ്‍പത്തിയേഴു വയസുകാരി കൊല്ലപ്പെട്ടത് കലഹത്തിനിടെ തല ഭിത്തിയില്‍ ഇടിച്ചപ്പോഴെന്ന് ഭര്‍ത്താവിന്റെ മൊഴി. കൊലയ്ക്കുശേഷം മൃതദേഹം തീവച്ചു നശിപ്പിച്ചു. തൊണ്ണൂറ്റിരണ്ടുകാരനായ ഭര്‍ത്താവ് ഭാര്യയുടെ ആഭരണം കുഴിച്ചിട്ടതായും സമ്മതിച്ചു.
തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിനിയായ എണ്‍പത്തിയേഴുകാരി കൊച്ചുത്രേസ്യയെ കാണാനില്ലെന്ന് കാട്ടി മക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
ഓട്ടോറിക്ഷയില്‍ കയറി പോകുന്നതു കണ്ടെന്നാണ് ഭര്‍ത്താവ് ചെറിയക്കുട്ടി മക്കളോടും പൊലീസിനോടും പറഞ്ഞത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷ് എത്തി ചെറിയക്കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിന്റെ മുകളിലത്തെ നിലയില്‍വച്ച് വാക്കേറ്റവും ബഹളവും ഉണ്ടായി. കയ്യാങ്കളിക്കിടെ കൊച്ചുത്രേസ്യയുടെ തല ഭിത്തിയിലിടിച്ചു. തലയുടെ പുറകില്‍ ആഴത്തില്‍ മുറിവുണ്ടായി.
ബോധരഹിതയായതിന് പിന്നാലെ മരിച്ചു. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ടെറസിലേക്ക് കൊണ്ടുവന്നു. പിറ്റേന്നു രാവിലെ മൃതദേഹം താഴേയ്ക്കിട്ടു. ചിരട്ടയും വിറകുമിട്ട് കത്തിച്ചു.
അതേസമയം, 92 വയസുള്ള ഒരാള്‍ ഭാര്യയെ കൊന്ന് കത്തിക്കുമോയെന്നാണ് നാട്ടുകാരുടെ സംശയം. സംഭവം നടന്നത് മുകളിലത്തെ നിലയിലായതിനാല്‍ മൃതദേഹം താഴേയ്ക്കിടാന്‍ പ്രതിക്കു ഒറ്റയ്ക്കു കഴിഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം. തലയോട്ടിയുടെ ചെറിയ ഒരു ഭാഗം ഒഴിച്ച് ബാക്കിയെല്ലാം ചാരമായി. ഭിത്തിയിലെ രക്തക്കറയും മുടിയിഴകളും മാത്രമാണ് ശാസ്ത്രീയ തെളിവ്. പിന്നെ, മണ്ണില്‍ കുഴിച്ചിട്ട ആഭരണവും.
കാസര്‍കോട് ചിറ്റാരിക്കലില്‍ വെള്ളടുക്കത്ത് അമ്മയെയും കുഞ്ഞിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയതായുള്ള പരാതിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്. അമ്മയെയും കുഞ്ഞിനേയും കാമുകനൊപ്പം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം വീട്ടിലെത്തി ഇരുവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന രീതിയിലാണ് വാർത്തകൾ പറന്നത്. എന്നാൽ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതോടെയാണ് ഇത് നാടകമാണ് എന്ന സൂചനയിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനു (22) മൂന്നുവയസ്സുകാരനായ മകൻ എന്നിവരെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. തന്നെ ആക്രിക്കച്ചവടക്കാരായ ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നീനു തന്നെയാണ് കരഞ്ഞു കൊണ്ട് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചത്. ആക്രിക്കച്ചവടക്കാരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നീനു ഭർത്താവിനെ ഫോണിൽ വിളിച്ചെങ്കിലും കൂടുതല്‍ ചോദിക്കുന്നതിനു മുൻപ് തന്നെ ഫോണ്‍ കട്ട് ചെയ്തിരുന്നു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫിലായിരുന്നു. അതിനു മുൻപ് കഴുത്തിൽ മുറിവേല്‍പിച്ച് ചോര ഒലിപ്പിച്ച നിലയില്‍ നീനുവിന്റെ ഫോട്ടോ ഭര്‍ത്താവിന്റെ വാട്‌സ്‌ആപ്പിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പരിശോധിച്ച പോലീസ് കഴുത്തിന് മുറിവേറ്റാല്‍ ഉണ്ടാകുന്ന രീതിയിലുള്ള ചോരയല്ല ഫോട്ടോയിലുള്ളതെന്ന് ഉറപ്പിക്കുകയായിരുന്നു. ചെറുപുഴയിലെ വെൽഡിങ് തൊഴിലാളിയായ യുവാവിനൊപ്പമാണ് യുവതിയെ പിടികൂടിയത്.
കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട നീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ച് പ്രാപൊയിലിലെ ബിനു എന്ന യുവാവുമായി അടുപ്പത്തിലാണെന്നറിഞ്ഞതോടെ ജോലിക്ക് പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. ഇതിനു ശേഷമാണ് തട്ടിക്കൊണ്ടുപോയതായുള്ള സംഭവം ഉണ്ടായത്. യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന പോലീസ് പിടിച്ചെടുത്ത കാര്‍ ബിനുവിന്റെതാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട്ട് വെച്ച് പോലീസ് പിടികൂടി.
കാസർകോട് ചിറ്റാരിക്കാൽ വെള്ളടുക്കത്ത് അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. കാസര്‍ഗോഡ് ചിറ്റാരിക്കലിലാണ് സംഭവം. ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മകന്‍ സായി കൃഷ്ണ (മൂന്ന്) എന്നിവരെയാണു കാണാതായത്.
കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണിൽ വിളിച്ചു തന്നെ ചിലർ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു.
ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുൻപ് കരഞ്ഞു കൊണ്ട് മീനു ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു.
വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരൻ, വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാർ ചിറ്റാരിക്കാൽ എസ്.ഐ. രഞ്ജിത് രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
നൃത്തച്ചുവടുകളുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി കെനിയയിൽ എത്തിയപ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരിക്കൽക്കൂടി നൃത്തം ചെയ്ത് കാണികളെ അമ്പരിപ്പിച്ചത്. യുഎന്നിന്റെ നെയ്റോബി ക്യാംപസിലെത്തിയ തെരേസ മേ സ്കൗട്ട്സ് അംഗങ്ങൾക്കൊപ്പമാണ് ചുവടുകൾ വച്ചത്.
ക്യാംപസിലെത്തിയ തെരേസ ‘പ്ലാസ്റ്റിക് ചലഞ്ചി’നും തുടക്കമിട്ടു. അതിനുശേഷം അവിടെനിന്നും പോകാനൊരുങ്ങുമ്പോഴാണ് വോളന്രിയർമാരായ വിദ്യാർത്ഥികൾ നൃത്തം ചെയ്തത്. തെരേസ മേയും അവർക്കൊപ്പം കൂടി നൃത്തം ചെയ്തു. എന്നാൽ തെരേസ മേയുടെ നൃത്തച്ചുവടുകൾ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. നേരത്തെ സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലെ സ്കൂളിൽ എത്തിയപ്പോഴും തെരേസ മേ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഡാൻസും ഭാവപ്രകടനവും ട്രോളുകളായും മെം ആയും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്.
തനിക്ക് താരജാഡയില്ലെന്നും ആരോടും ഡേറ്റ് നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നായകനായും വില്ലനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനടന്‍ ഫഹദ് ഫാസില്‍. ഒരു വിഭാഗമാളുകളുടെ സിനിമയില്‍ മാത്രം പ്രവര്‍ത്തിക്കുന്നയാള്‍. സീനിയര്‍ സംവിധായകര്‍ പോലും വിളിച്ചാല്‍ ഫോണെടുക്കാന്‍ മടിക്കുന്ന വ്യക്തി എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി നാനയുമായുള്ള അഭിമുഖത്തിലാണ് നടന്‍ തന്റെ ഭാഗം വ്യക്തമാക്കിയത്.
ഞാന്‍ മാറിപ്പോയി ചില ആളുകളുടെ മാത്രം സിനിമകളില്‍ അഭിനയിക്കുന്നു. എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്. ഫഹദ് പറയുന്നു.
ഡേറ്റ് തരില്ലെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എനിക്ക് കൂടി തൃപ്തികരമാകുന്ന എന്നെകൂടി എക്‌സൈറ്റ്‌മെനറ് ചെയ്യിക്കുന്ന സിനിമയായിരിക്കണം. എന്റെ സിനിമകള്‍ ആളുകള്‍ കാണണം എന്‍ജോയ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനപ്പുറത്ത് വേറൊന്നും ചിന്തിക്കാനില്ല. സിനിമയില്‍ നിന്ന് ഏഴെട്ട് വര്‍ഷം മാറി നിന്നെങ്കിലും പ്രതീക്ഷയോടെയാണ് തിരിച്ച് വന്നതെന്നും ഫഹദ് പറഞ്ഞു.
ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം അമല്‍നീരദ് സംവിധാനം ചെയ്ത വരത്തനാണ്. അന്‍വര്‍ റഷീദ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.
നടിയുടെ പ്രണയം ജീവൻ നഷ്ടപെട്ട് യുവാവ്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ എന്ന 28 കാരനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടിയായ വിഷ്ണുപ്രിയയ്ക്കുണ്ടായ പ്രണയത്തോട് പിതാവ് സൂര്യ നാരായണന്‍ എന്ന 66 കാരന് കടുത്ത എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചു. കൊടൈക്കനാല്‍ സിറ്റിവ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് നടിയുമായി പ്രണയം ഉള്ളതായി വിവരം പോലീസിന് ലഭിക്കുകയായിരുന്നു. സൂര്യനാരായണന്‍ നല്‍കിയ കരാര്‍ പ്രകാരം സെന്തില്‍ 24 ന് പ്രഭാകരനെ ഓട്ടം വിളിച്ചു. പിന്നാലെ മണികണ്ഠനും അണ്ണാദുരൈയും സല്‍മാനും കാറില്‍ കയറുകയും പ്രഭാകരന്റെ മുഖം തുണികൊണ്ടു മൂടി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.
കൊലപ്പെടുത്താനായി മണികണ്ഠന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ സൂര്യനാരായണന്‍ നിക്ഷേപിച്ചിരുന്നു. 13 സെന്റ് നിലവും വാഗ്ദാനവും ചെയ്തു. പ്രഭാകരന്റെ മൊബൈഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് സംഘത്തെക്കുറിച്ചുളള വിവരം പോലീസിന് കിട്ടിയത്. കൊലപാതകികളെ സഹായിച്ചതിന് സല്‍മാന്റെ സഹോദരന്‍ ഇര്‍ഫാനാണ് അറസ്റ്റിലായിരിക്കുന്ന നാലാമത്തെയാള്‍. പത്തു വര്‍ഷമായി കൊടൈക്കനാലിലാണ് നടി ഉള്‍പ്പെട്ട സൂര്യനാരായണന്റെ കുടുംബം താമസിച്ചിരുന്നത്. ഇതിനിടയില്‍ സിനിമാ ഷൂട്ടിംഗിന് ശേഷം നടി വരുമ്പോള്‍ മധുര വിമാനത്താളവത്തില്‍ നിന്നും കൊടൈക്കനാലിലേക്ക് പതിവായി കൊണ്ടുവന്നിരുന്നതും കൊണ്ടുപോയിരുന്നതും പ്രഭാകരനായിരുന്നു.
പല തവണ ഓട്ടം പോയതിലൂടെ വിഷ്ണുപ്രിയയ്ക്ക് പ്രഭാകരനുമായി അടുപ്പം ഉണ്ടാകുകയായിരുന്നു. മകളുടെ പ്രണയത്തെ എതിര്‍ത്തിരുന്ന സൂര്യനാരായണന്‍ ഇക്കാര്യത്തില്‍ മകള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നെങ്കിലും ഇരുവരും അതിനെ അവഗണിച്ചും പ്രണയം തുടര്‍ന്നതോടെയാണ് പ്രഭാകരനെ കൊല്ലാന്‍ സൂര്യനാരായണന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതും കൊലപാതകം നടത്തിച്ചതും.
തൃശൂർ കൊടകര വെളളിക്കുളങ്ങരയിൽ വയോധികയെ ഭർത്താവ് കൊന്ന് കത്തിച്ചു. മുക്കാട്ടുകര വീട്ടിൽ കൊച്ചുത്രേസ്യയെയാണ് (87) ഭർത്താവ് ചെറിയ കുട്ടി (92) തലക്കടിച്ച് കൊന്ന് കത്തിച്ചത്. ചെറിയക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു. മക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംശയം തോന്നിയ മക്കൾ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ വിറകുപുരക്ക് സമീപം എല്ലിൻകഷണങ്ങൾ കണ്ടെത്തിയത്.
തുടർന്ന് ചെറിയകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിൽ നിരന്തരമായി അഭിപ്രായവ്യത്യാസങ്ങളും വാക്കുതർക്കവും ഉണ്ടാകുമായിരുന്നു.
കൊച്ചുത്രേസ്യയെ തലക്കടിച്ചുകൊലപ്പെടുത്തിയ ശേഷം പുതപ്പുകൊണ്ട് പൊതിഞ്ഞ് കത്തിക്കുകയായിരുന്നുവെന്ന് ചെറിയകുട്ടി പൊലീസിനോട് പറഞ്ഞു.ചെറിയകുട്ടി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.
കേരളത്തിലെ മഹാപ്രളയത്തിൽ കൈത്താങ്ങുമായി റിലയൻസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടിരൂപ സംഭാവന നല്‍കി. ഫൗണ്ടേഷന്‍ ചെയര്‍പഴ്സണ്‍ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് േനരിട്ടെത്തി ചെക്ക് കൈമാറി. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫിസിലെത്തിയായിരുന്നു നിത അംബാനി ധനസഹായം നല്‍കിയത്.
ദുരിതബാധിതരെ കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും നിത അംബാനി സമയം കണ്ടെത്തി. ഹരിപ്പാട് പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പിലെത്തിയ അവർ കുട്ടികളുമായി സംവദിക്കുകയും സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
റിലയൻസിന്‍റെ ദുരിതാശ്വാസ സഹായമായ 71 കോടി രൂപയിൽ 21 കോടി രൂപയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ റിലയൻസ് ഫൗണ്ടേഷൻ കേരളത്തിൽ എത്തിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കേരളത്തിലെ പ്രളയജലമൊഴിഞ്ഞു ജന ജീവിതം സാധാരണ നിലയിലാകുന്നത് വരെ ഫൗണ്ടേഷന്‍ കേരളത്തിനൊപ്പമുണ്ടാകും നിത അംബാനി പറഞ്ഞു.