പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. ഇന്ത്യാ സന്ദർശനത്തിനായി സ്റ്റാർമറിനെ മോദി ക്ഷണിച്ചതായും പ്രസ്താവനയിൽ പറയുന്നു.
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഡോ. മസൂദ് പെസെഷ്‌കിയാനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും ദീർഘകാലവുമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
15 വർഷം മുമ്പ് ശ്രീകലയെ കാണാതായതിന് പിന്നാലെ നടന്ന കൊലപാതകം ദുരഭിമാനത്തിന്റെ പേരിലാണെന്ന് കലയുടെ ബന്ധുക്കൾ. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാംവാർഡിൽ ഐക്കരമുക്കിനു സമീപം മുക്കത്ത് മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക ദമ്പതികളുടെ മകൾ ശ്രീകലയുടേത് പ്രണയവിവാഹമായിരുന്നു.
പ്രണയത്തെ തുടർന്ന് ഇരുസമുദായങ്ങളിൽപെട്ട കമിതാക്കൾ ഒളിച്ചോടിയാണ് വിവാഹിതരായത്. ഈഴവ സമുദായാംഗമായ ഭർത്താവായ മൂന്നാം വാർഡിൽ കണ്ണമ്പള്ളിൽ അനിൽ കുമാറിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും എതിർപ്പ് ശക്തമായിരുന്നു.
ശ്രീകലയെ കാണാതായെന്ന പ്രചാരണത്തിന് പിന്നാലെ 15ാംദിവസമാണ് അനിൽ മറ്റൊരു യുവതിയെ കല്യാണം കഴിച്ചത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുടെ സംശയം.
സെപ്റ്റിക് ടാങ്കിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അനിലും ബന്ധുക്കളായ മൂന്നുപേരും പ്രതികളായതോടെയാണ് ഇത് ദുരിഭാനക്കൊലയാണെന്ന് സംശയിക്കുന്നത്.
കാണാതായി 15 വർഷം പിന്നിട്ടിട്ടും ശ്രീകലയുടെ പേര്‍ റേഷൻ കാർഡിൽനിന്ന് നീക്കം ചെയ്യാൻ കുടുംബത്തിനു മനസ്സുവന്നില്ല. ഒളിച്ചോടിപ്പോയതായുള്ള പ്രചാരണം ശക്തമായതോടെ ഏതെങ്കിലും ഒരു ദേശത്ത് ജീവിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തിലാണ് അന്ന് പരാതിയുമായി പോകാതിരുന്നതെന്ന് കലയുടെ മൂത്ത സഹോദരൻ അനിൽകുമാറിന്റെ ഭാര്യ ശോഭനകുമാരി പറഞ്ഞു.
എന്നെങ്കിലും സ്വന്തം മകനെയും സഹോദരങ്ങളെയും കുട്ടികളെയും കാണാ%
യു.കെ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന നേട്ടം. ഒരു ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയെങ്കിലും പകരമെത്തുന്നത് 26 ഇന്ത്യന്‍ വംശജരായ എംപിമാരാണ്. ഇക്കുറി ബ്രിട്ടീഷ്-ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും 26 പേരാണ് ജയിച്ച് കയറിയത്. ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്.
നേരത്തേ 15 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളായിരുന്നത്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ എണ്ണം ഉയരുകയായിരുന്നു. 107 ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളാണ് ഇക്കുറി യു.കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2021ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനിലുള്ളത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റിഷി സുനക് ആണ് ഇന്ത്യന്‍ വംശജരില്‍ ഏറ്റവും പ്രമുഖന്‍. റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നാണ് സുനക് വിജയിച്ചത്. സുവെല്ല ബ്രേവര്‍മാന്‍, പ്രീതി പട്ടേല്‍, ക്ലെയര്‍ കുടിഞ്ഞോ, ഗഗന്‍ മൊഹീന്ദ്ര, ശിവാനി രാജ എന്നിവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച പ്രമുഖ ഇന്ത്യന്‍ വംശജര്‍.
ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ വിജയിച്ചത്-19 പേര്‍. സീമ മല്‍ഹോത്ര, വലേരി വാസ്, ലിസ നന്ദി, പ്രീതം കൗര്‍ ഗില്‍, തന്‍മന്‍ജീത് സിംഗ് ധേസി, നവേന്ദു മിശ്ര, നാദിയ വിട്ടോമെ എന്നിവര്‍ സീറ്റ് നിലനിര്‍ത്തി.
മലയാളിയായ സോജന്‍ ജോസഫ്, ജാസ് അത്വാല്‍, ബാഗി ശങ്കര്‍, സത്വീര്‍ കൗര്‍, ഹര്‍പ്രീത് ഉപ്പല്‍, വാരീന്ദര്‍ ജസ്, ഗുരീന്ദര്‍ ജോസന്‍, കനിഷ്‌ക നാരായണ്‍, സോണിയ കുമാര്‍, സുരീന ബ്രാക്കണ്‍ബ്രിഡ്ജ്, കിരിത് എന്റ്വിസില്‍, ജീവന്‍ സാന്ദര്‍ എന്നിവരാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കന്നിവിജയം നേടിയ ഇന്ത്യന്‍ വംശജര്‍. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായി മുനീറ വില്‍സണ്‍ വിജയിച്ചു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കാര്യമായി നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ഇക്കുറി റെക്കോഡ് ഇന്ത്യന്‍ വംശജരെ മത്സരിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി ഇതിന് പ്രായശ്ചിത്തം ചെയ്തത്.
650 സീറ്റുകളില്‍ 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു.
കേരളം പനിക്കിടക്കയിൽ. സംസ്ഥാനത്ത് ഇതുവരെ 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരോഗ്യവകുപ്പ് പുറത്തുവിട്ട രോഗവിവരകണക്കിലാണ് ഞെട്ടിക്കുന്ന കണക്ക്. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്പോൾ 55,830 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്.
ഇന്നലെ മാത്രം 11, 438 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് 493 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ 1693 പേരാണ് സംശയത്തിലുള്ളത്.രണ്ട് ഡെങ്കി മരണം സംശയിക്കുന്നു. 69 പേർക്ക് എലിപ്പനി, മൂന്ന് മരണം. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളാണ് സ്ഥിരീകരിച്ചത്.
എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗികളുടെ കണക്കുകൾ ജൂലൈ ഒന്നിനാണ് ആരോഗ്യവകുപ്പ് നിർത്തിവച്ചത്. ശമ്പളം കിട്ടാത്ത എൻ.എച്ച്.എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. ഇന്നലെ എൻ.എച്ച്.എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീകരിച്ചത്.
ബിനോയ് എം. ജെ.
ആസ്വാദനത്തേക്കാൾ കൂടുതൽ പ്രാധാന്യം നേട്ടങ്ങൾക്ക് കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ സ്വാധീനം നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നന്നായി പ്രതിഫലിക്കുന്നുമുണ്ട്. ചെറുപ്പം മുതലേ നാം ചില ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ പഠിച്ചു വരുന്നു. നമ്മുടെ സന്തോഷങ്ങളെ നാം അവക്കു വേണ്ടി ബലികഴിക്കുന്നു. ഈ ലക്ഷ്യങ്ങൾ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ളവ ആയിരുന്നാൽ വലിയ പ്രശ്നമില്ല. പക്ഷേ പലപ്പോഴും അവ അങ്ങനെ അകണമെന്നില്ല. തങ്ങളുടെ കുട്ടികൾ ഡോക്ടർ ആകണമെന്നും എൻജിനീയർ ആകണമെന്നും അവർ ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾ തീരുമാനിക്കുന്നു. പിന്നീടങ്ങോട്ട് അതിനുള്ള പരിശീലനമാണ് നടക്കുന്നത്. നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും (പഠനത്തിൽ മികവു കാണിക്കുന്നവർ പ്രത്യേകിച്ച് ) തങ്ങൾ ഇഷ്ടപ്പെടാത്ത കോഴ്സുകൾ പഠിക്കുകയും തങ്ങൾ ഇഷ്ടപ്പെടാത്ത ജോലികൾ ചെയ്യുകയും ചെയ്യുന്നുവെന്നതാണ് സത്യം. അതിൽ പോലും ഒരു ന്യൂനപക്ഷം തങ്ങൾ തിരഞ്ഞെടുക്കുന്ന ജീവീതവൃത്തി തങ്ങൾക്ക് യോജിക്കാത്തതാണെന്ന് തിരിച്ചറിയുക പോലും ചെയ്യുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ഇതിനേക്കാൾ ഗുരുതരമായ പ്രശ്നം, മുമ്പ് സൂചിപ്പിച്ചതുപോലെ, അവർ തങ്ങളുടെ പ്രവർത്തന മണ്ഠലങ്ങളിൽ വിജയം വരിക്കുന്നതിനുവേണ്ടി സ്വന്തം സന്തോഷങ്ങളെ ബലി കഴിക്കുന്നുവെന്നുള്ളതാണ്. അതിനെ ‘ഹീറോയിസ’ മായി സമൂഹം വാഴ്ത്തുന്നു. ഇത് നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒരുതരം ആശയക്കുഴപ്പത്തിന്റെ വിത്തുകൾ പാകുന്നു. അതുപോലെ തന്നെ നമ്മുടെ കുട്ടികളും യുവാക്കളും തങ്ങളുടെ കർമ്മം സമ്മാനിക്കുന്ന ആസ്വാദനത്തേക്കാൾ ഉപരിയായി അവ സമ്മാനിക്കുന്ന നേട്ടങ്ങൾക്ക് (പ്രതിഫലം) പ്രാധാന്യം കൊടുക്കുന്നു. ഇവർക്ക് തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ വെട്ടിത്തിളങ്ങുവാൻ ആവില്ലെന്ന് മാത്രമല്ല കർമ്മം എന്നും ഒരു ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുകയും സമ്പത് വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുന്നു. കർമ്മം ചെയ്യേണ്ടത് ആസ്വാദനത്തിനു വേണ്ടിയാണെന്നും പ്രതിഫലത്തിനുവേണ്ടിയല്ലെന്നുമുള്ള കർമ്മയോഗസിദ്ധാന്തത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് സ്ഥാനമാനങ്ങൾക്കുവേണ്ടിയും, പണത്തിനുവേണ്ടിയും, അധികാരത്തിനുവേണ്ടിയും പൗരന്മാർ ജീവിച്ചു തുടങ്ങുമ്പോൾ നമ്മുടെ സമൂഹം ഒരു ഭ്രാന്താലയമായി മാറുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ആസ്വാദനവും ആനന്ദവും എന്നേ തിരോഭവിച്ചു കഴിഞ്ഞിരിക്കുന്നു. പകരം കിടമത്സരവും, അസൂയയും, സ്പർദ്ധയും, അസംതൃപ്തിയും നമ്മുടെ കൂടപ്പിറപ്പുകളായി മാറിയിരിക്കുന്നു. ഉള്ളിൽ നിന്നും വരുന്ന ആനന്ദത്തെ സർവാത്മനാ സ്വീകരിക്കുന്നതിന് പകരം പുറമേ നിന്നും വരുന്ന പ്രതിഫലത്തിന്റെ പിറകേ ഓടുമ്പോൾ ഉണ്ടാവുന്ന അസംതൃപ്തിയും നിരാശയും നമ്മുടെ ജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു.
ചെറു പ്രായം മുതലേ സമൂഹം നമ്മെ വഴി തെറ്റിക്കുന്നു. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, കൂട്ടുകാരിൽ നിന്നും, സമൂഹത്തിൽ നിന്നും നാം തെറ്റായ കാര്യങ്ങൾ പഠിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ജീവിതമെന്നത് പണം സമ്പാദിക്കലോ, പ്രശസ്തിയാർജ്ജിക്കലോ, അധികാരത്തിലെത്തുന്നതോ മാത്രമായി മാറിയിരിക്കുന്നു. ഇപ്രകാരം ജീവിതം പാഴായി പോയല്ലോ എന്ന് നാം മനസ്സിലാക്കുന്നതാവട്ടെ നമ്മുടെ മരണസമയത്തും. അടുത്ത ജന്മത്തിലും ഇതേ കഥ തന്നെ ആവർത്തിക്കുന്നു. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ശാശ്വതമായി നിലനിൽക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നേട്ടങ്ങൾ ഒന്നും ശാശ്വതമല്ല. അത്രയും പ്രയത്നമില്ലാതെ ലഭിക്കുന്ന ആസ്വാദനവും ആനന്ദവും എക്കാലവും നിലനിൽക്കുന്നു. കാട്ടിലെ മൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ജീവിതം ആസ്വദിക്കുവാൻ അറിയാം. ചെറു പ്രായത്തിൽ നമ്മുടെ കുട്ടികൾക്കും അതറിയാം. സമൂഹത്തിന്റെ സ്വാധീനം മൂലമാണ് നമുക്കത് നഷ്ടമാകുന്നതെന്ന് സ്പഷ്ടം.
ഇപ്രകാരം നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിതം ആസ്വദിക്കുക മാത്രം ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഒന്നും കിട്ടുന്നില്ലേ? അവർ അത്യന്തികമായ ജീവിതവിജയം കൈവരിക്കുന്നു! നിങ്ങൾ ഒരു കലാകാരൻ ആണെങ്കിൽ, ആ കല സമ്മാനിക്കുന്ന ആസ്വാദനത്തിനു വേണ്ടി മാത്രമാണ് നിങ്ങൾ കലയിൽ ഏർപ്പെടുന്നതെങ്കിൽ, കാലക്രമേണ നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കലാകാരൻ ആയി മാറും. നിങ്ങൾ ഒരു ശാസ്ത്രകാരനാണെങ്കിൽ, അറിവിനും ആസ്വാദനത്തിനും വേണ്ടി മാത്രമാണ് നിങ്ങൾ ആ കർമ്മത്തിൽ ഏർപ്പെടുന്നതെങ്കിൽ താമസമില്ലാതെ നിങ്ങൾ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനായി മാറും. മറിച്ച് നിങ്ങളുടെ കണ്ണ് കർമ്മം സമ്മാനിക്കുന്ന പേരിലും പ്രശസ്തിയിലും (പ്രതിഫലം) ആണെങ്കിൽ നിങ്ങൾക്ക് കർമ്മത്തിലും അതു നൽകുന്ന ആസ്വാദനത്തിലും ശ്രദ്ധിക്കുവാനാവാതെ വരികയും നിങ്ങൾക്ക് അസാരണമായ വിജയങ്ങൾ ഒന്നും കൈവരിക്കുവാനാവാതെ വരികയും ചെയ്യുന്നു. ആസ്വാദനം തന്നെ കർമ്മം. നിങ്ങൾ ഒരു പാട്ട് കേൾക്കുകയോ ഒന്ന് നടക്കാൻ പോകുകയോ ചെയ്യുമ്പോൾ ആ സമയം പാഴായി പോകുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? അത്തരം സമയങ്ങളിലാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മാനുഷ്ഠാനം നടക്കുന്നത്. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും വിശ്രമിക്കുമ്പോഴും മനുഷ്യൻ ഏറ്റവും അർത്ഥവ്യത്തായി കർമ്മം ചെയ്യുന്നു. നിങ്ങൾ ഒരു മിടുക്കൻ ആകണമെന്ന് സമൂഹം ആഗ്രഹിക്കുന്നില്ല. മറിച്ച് നിങ്ങൾ ഒരു വാലാട്ടിയായി കാണുവാനാണ് സമൂഹത്തിന് കൂടുതൽ താത്പര്യം. കാരണം അപ്പോൾ മാത്രമേ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതി കേടുകൂടാതെ തുടർന്നുപോകൂവാൻ സമൂഹത്തിന് കഴിയൂ. നിങ്ങൾ മിടുക്കനായാൽ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ നിങ്ങൾ തൂത്തെറിയുമെന്ന് സമൂഹത്തിന് നന്നായി അറിയാം. അതിനാൽ നിങ്ങളുടെ ജീവിതം ക്ലേശപൂർണ്ണമായി മാറുന്നതിന് സമൂഹം തന്നെ ഉത്തരവാദി. നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് അതിനെ ഒരാനന്ദലഹരിയാക്കി മാറ്റുവാൻകഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വിമ്മിങ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിച്ച് കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍. സ്വിമ്മിങ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.
ക്രോളി : ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ വെസ്റ്റ് സസ്സെക്സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാർഷിക പെരുന്നാളും ഇടവക പത്താം വർഷത്തിലേയ്ക്ക് കടക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനവും 2024 ജൂലൈ 6, 7 (ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. 2024 ജൂലൈ 6 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടർന്ന് എം. ജി. ഓ. സി .എസ് . എം മീറ്റും , സന്ധ്യ പ്രാർത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപ്പെടുന്നു.
പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, ഗ്ലാസ്‌ഗോ സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോൺ അച്ചന്റെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയും , പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ മലങ്കര സഭയുടെ പ്രിയ പുത്രൻ അഡ്വ: ചാണ്ടി ഉമ്മൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. പൊതുയോഗത്തിൽ ഇടവകയിൽ നിന്നും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിൻ വർഗീസ് അടുത്ത വർഷത്തെ കർമ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.
അതെ തുടർന്ന് ആശീർവാദം , ആദ്യഫല ലേലം, സ്നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്സിലുള്ള എല്ലാ സഭാ വിശ്വാസികളും നേർച്ച കാഴ്ചകളോട് കൂടി പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിൻ വർഗീസ് അറിയിച്ചു.
തൃശൂര്‍ മടക്കത്തറയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലാ കളക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്.
തുടര്‍ന്ന് പ്രാഥമിക അണുനശീകരണ നടപടികളും സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യല്‍, ഇത്തരം കടകളുടെ പ്രവര്‍ത്തനം, പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ട്. രോഗം സ്ഥിരീകരിച്ച പന്നിഫാമില്‍ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയില്‍ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാര്‍ഗങ്ങളിലും പൊലീസ്, ആര്‍ടിഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തും.
ആഫ്രിക്കന്‍ പന്നിപ്പനി എച്ച് വണ്‍ എന്‍ വണ്‍ പനിയുടെ പ്രതിരോധത്തില്‍ നിന്നും വ്യത്യസ്തമാണ്. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ആഫ്രിക്കന്‍ പന്നിപ്പനി മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സി.പി.എം കേന്ദ്രകമ്മിറ്റി. നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പെരുമാറ്റം മോശമാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ സിസി ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിച്ചപ്പോള്‍ സി.പി.എം നിലവാരം പുലര്‍ത്തിയില്ല. സോഷ്യല്‍ മീഡിയ ഇടപെടല്‍ രീതി പുനപരിശോധിക്കണമെന്നും സി.സി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതി തിരിച്ചടിച്ചെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
ജനമനസ് മനസിലാക്കുന്നതില്‍ സി.പി.എമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് മുന്‍മന്ത്രിയും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ടി.എം. തോമസ് ഐസകും കുറ്റപ്പെടുത്തിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവളം വണ്ടിത്തടത്ത് ഗൃഹനാഥനെയും ഭാര്യാമാതാവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് പിന്നാലെയുള്ള ആത്മഹത്യയെന്ന് നിഗമനം. 76-കാരിയായ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥനായ സാബുലാല്‍ ജീവനൊടുക്കിയെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. സാബുലാലിന്റെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍(50) ഭാര്യാമാതാവ് സി.ശ്യാമള(76) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അര്‍ബുദബാധിതയായി ചികിത്സയിലായിരുന്ന സാബുലാലിന്റെ ഭാര്യ റീന ജൂണ്‍ മൂന്നാം തീയതിയാണ് അന്തരിച്ചത്. ബുധനാഴ്ച ഭാര്യയുടെ വേര്‍പാടിന് ഒരുമാസം പൂര്‍ത്തിയാവുന്നദിവസമായിരുന്നു.
ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലുമണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവായ വഞ്ചിയൂര്‍ സ്വദേശി ബിന്ദുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചിരുന്നു. ഭാര്യയുടെ വേര്‍പാട് തന്നെ തളര്‍ത്തി. ഇനി പിടിച്ച് നില്‍ക്കാനാവില്ല, അതിനാല്‍ അമ്മയെയും കൂടെ കൂട്ടുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബിന്ദു സാബുലാലിന്റെ വാട്‌സാപ്പ് സന്ദേശം കണ്ടത്. ഉടന്‍തന്നെ മൊബൈല്‍ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നാലെ വീട്ടുജോലിക്കാരിയായ ബീനയെ വിളിച്ച് പെട്ടെന്ന് വീട്ടില്‍പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ബീന സാബുലാലിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ കുറ്റിയിടാതെ ചാരിവെച്ചനിലയിലായിരുന്നു. അകത്ത് കയറിയപ്പോഴാണ് താഴെത്ത കിടപ്പുമുറിയില്‍ ശ്യാമളയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ കയര്‍ മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മുകള്‍നിലയിലെ കിടപ്പുമുറിയില്‍ സാബുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഉടന്‍തന്നെ ഇവര്‍ വീടിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി. തുടര്‍ന്ന് കോവളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കോവളം എസ്.എച്ച്. ഒ. സജീവ് ചെറിയാന്‍, എസ്.ഐ.മാരായ സുരഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തിട്ടുണ്ട്.
സാബുലാല്‍-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായിരുന്ന സാബുലാല്‍ ചിത്രകലാരംഗത്തും നാടകസംഘത്തിലും പ്രവര്‍ത്തിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.