ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോവുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.
തുടര്‍ന്ന് വിമാനം തിങ്കളാഴ്ച രാവിലെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കോട്ടയം: കോട്ടയത്ത് നഗരമധ്യത്തില്‍ പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുമ്പിലായാണ് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇയാള്‍ പോസ്റ്റില്‍ തൂങ്ങി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരമായി കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ഇയാള്‍ പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകള്‍ പറയുന്നത്. പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകള്‍ മടങ്ങിയ നിലയിലാണ്. ഇത് സംശയം വര്‍ദ്ധിപ്പിക്കുന്നു.
ഇയാള്‍ പുലര്‍ച്ചെ മൂന്നുമണിയോടെ സമീപത്തെ കടയിലെത്തി ചായ കുടിച്ചിരുന്നുവെന്നും വിവരമുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയത്തിലേക്ക് നയിക്കുന്ന മുറിവുകളൊന്നും ശരീരത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നഗരത്തില്‍ തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവമാണ പോലീസിനെയും കുഴക്കുന്നത്.
ലൈംഗിക പാവകള്‍ വില്‍ക്കുന്ന ലണ്ടനിലെ ‘ലവ് ഡോള്‍സ് ‘ എന്ന കടയുടെ മുമ്പില്‍ കടയുടമ ഒരു ഓഫര്‍ സ്ഥാപിച്ചു. ട്രൈ ബിഫോര്‍ യു ബൈ’ എന്ന്! പരസ്യം കണ്ട് എത്തിയവരെ കൊണ്ട് കടയില്‍ വന്‍ തിരക്കായി. 100 പൗണ്ട് നല്കിയാല് മതി കടയിലെ സെക്സ് ഡോളുകള്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചു നോക്കാന്‍ അനുവദിക്കും. തുടര്‍ന്ന് ഇഷ്ടമായാല്‍ വാങ്ങിയാല്‍ മതി. 2000 രൂപയാണ് ഡോളിന്റെ വില. ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കടയിലേയ്ക്ക് എത്തുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വിവരം പോലീസിന്റെ ചെവിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കടയുടമയക്കെതിരെ കേസ് എടുത്തു. പോലീസ് അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടയില്‍ നടന്നത് എന്നു കണ്ടെത്തി. അതോടെ ഉടമയില്‍ നിന്ന് 6000 പൗണ്ട് പിഴയും ഈടാക്കി.
പോളണ്ടിനെപ്പറ്റി ഇനിയൊരക്ഷരം മിണ്ടരുത്! ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റ് പോളണ്ട് റഷ്യന്‍ ലോകകപ്പില്‍നിന്ന് പുറത്ത്. യെറി മിനാ (40), റഡാമല്‍ ഫാല്‍ക്കാവോ (70), യുവാന്‍ ക്വാഡ്രഡോ (75) എന്നിവരാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്.
റഷ്യന്‍ മണ്ണില്‍ കൊളംബിയയുടെ ആദ്യ ജയമാണിത്. ആദ്യ മല്‍സരത്തില്‍ ജപ്പാനോടു തോറ്റ കൊളംബിയ, ഈ വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു. അതേസമയം, ആദ്യ മല്‍സരത്തില്‍ സെനഗലിനോടു തോറ്റ പോളണ്ട്, രണ്ടാം തോല്‍വിയോടെ ലോകകപ്പില്‍നിന്ന് പുറത്തായി.
എകാതെറിന്‍ബര്‍ഗ്ന്മ സൂപ്പര്‍താരം കെയ്സുകി ഹോണ്ട സൂപ്പര്‍സബ്ബായി അവതരിപ്പ മല്‍സരത്തില്‍ സെനഗലിനെതിരെ ജപ്പാനു സമനില. ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. സാദിയോ മാനെ (11), മൂസ വാഗു (71) എന്നിവര്‍ സെനഗലിനായി ലക്ഷ്യം കണ്ടപ്പോള്‍ തകാഷി ഇനൂയി (34), കെയ്സുകി ഹോണ്ട (78) എന്നിവര്‍ ജപ്പാനായും ഗോള്‍ നേടി.
72–ാം മിനിറ്റില്‍ ഷിന്‍ജി കവാഗയ്ക്കു പകരക്കാരനായി കളത്തിലിറങ്ങിയ ഹോണ്ട, ആറു മിനിറ്റിനുള്ളില്‍ ഗോള്‍ നേടിയാണ് സെനഗലിനെ കുരുക്കിയത്. ആദ്യ മല്‍സരത്തില്‍ പോളണ്ടിനെ അട്ടിമറിച്ച സെനഗലിനും കൊളംബിയയെ അട്ടിമറിച്ച ജപ്പാനും ഇതോടെ നാലു പോയിന്റായി. ആദ്യ മല്‍സരം തോറ്റ മറ്റു രണ്ടു ടീമുകള്‍ക്കും പോയിന്റൊന്നുമില്ല. ഇതോടെ ഗ്രൂപ്പ് എച്ചില്‍നിന്ന് ഇരുവര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കടക്കാനും വഴി തെളിഞ്ഞു.
കരസേന മേജറുടെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരു മേജർ അറസ്റ്റിൽ. മേജർ നിഖിൽ ഹണ്ടയാണ് അറസ്റ്റിലായത്. ഇയാളെ ഉത്തർപ്രദേശിലെ മീററ്റിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെ നിഖിൽ ഹണ്ട കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഡൽഹി കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപത്തുനിന്നുമാണ് മുപ്പത്തിയഞ്ചുകാരിയായ ഷൈലജയുടെ ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഫിസിയോതെറാപ്പി ചികിത്സയ്ക്കായി അമിത് ദ്വിവേദിയാണ് ഭാര്യയെ കന്റോൺമെന്റിലെ ആശുപത്രിയിലാക്കിയത്.
പിന്നീട് മടക്കികൊണ്ടുവരാൻ ഡ്രൈവർ എത്തിയപ്പോൾ ചികിത്സ തേടി ഇവർ ഇവിടെയെത്തിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിലെ മുറിവിന് പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റി. വാഹനാപകടം ആണെന്ന് വരുത്തിതീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
ഇന്നസെന്റ് യുഗത്തിന് അവസാനം. ഇനി മലയാള സിനിമാതാരങ്ങളുടെ സംഘടനയെ മോഹന്‍ലാലും ഇടവേള ബാബുവും ചേര്‍ന്ന് നയിക്കും. കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗം പുരോഗമിക്കുകയാണ്. മാധ്യമങ്ങളെ പരിപൂര്‍ണമായും ഒഴിവാക്കി കൊണ്ടാണ് യോഗം നടക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യോഗത്തിന്റെ ദൃശ്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പുറത്തുവിടുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവരും യോഗത്തില്‍ പങ്കെടുക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ തന്നെ പുറത്തുവന്നിരുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാലിന് ആശംസകളര്‍പ്പിക്കുന്നവരുടെ തിരക്കായിരുന്നു രാവിലെ. വളരെ ലളിതമായിട്ടാണ് മമ്മൂട്ടി ചടങ്ങിലെത്തിയത്. മുണ്ടുടുത്ത് തനി നാടന്‍ ഗൈറ്റപ്പില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മമ്മൂട്ടി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തനിക്ക് ഒൗദ്യോഗികമായി ഒരു പദവിയും വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം.
ഇന്നസെന്റെ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇതിനോടകം സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായി. അമ്മയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ട കാര്യം അദ്ദേഹം പ്രസംഗത്തില്‍
ഒാര്‍മിപ്പിച്ചു. അതിന് പിന്നാലെ വന്നു രസികന്‍ താങ്ങ്. 40 അല്ല 100 ശതമാനം ആക്കണെമന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഞാന്‍ സ്ഥാനം ഒഴിയുകയാണല്ലോ എന്നും. വേദിയില്‍ നിറഞ്ഞ കയ്യടി. ഹാസ്യത്തിന്റെ രൂപത്തില്‍ ഇന്നസെന്റ് തന്റെ കാലത്തിലെ അമ്മയുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും വിലയിരുത്തി. മറ്റുള്ളവര്‍ക്ക് വഴിമാറി കൊടുക്കുന്നവന്റെ സന്തോഷത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് അദ്ദേഹം നര്‍മ്മത്തെ കൂട്ടുപിടിച്ച് പറഞ്ഞു. അമ്മ മഴവില്ല് മെഗാഷോയുടെ വിലയിരുത്തലും യോഗത്തില്‍ നടന്നു
കൊല്ലം കുളത്തുപ്പുഴയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂര മര്‍ദനം. ഗുരുതര പരുക്കുകളോടെ എണ്‍പത്തിയെട്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കല്ലുവെട്ടാംകുഴിയില്‍ താമസിക്കുന്ന റാഹേലമ്മയേയായണ് മകന് ബാബു ക്രൂരമായി മര്‍ദിച്ചത്. മകന്റെ ആക്രമണത്തില്‍ എണ്‍പത്തിയെട്ട് വയസുള്ള റാഹേലമ്മയുടെ മുഖത്തിന് സാരമായി പരുക്കേറ്റിട്ടുണ്ട്.നാട്ടുകാരാണ് വിവരം പൊലീസിലറിയച്ചത്. പൊലീസെത്തി റാഹേലമ്മയെ കുളത്തുപ്പുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്മയെ മര്‍ദിച്ച ശേഷം വീട്ടില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ബാബുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ബാബു അമ്മയെ മര്‍ദിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
ചാലക്കുടിക്കാരായ രണ്ടു പെണ്‍കുട്ടികള്‍ ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തി. പതിനാറു ദിവസമെടുത്താണ് പതിനെട്ടുകാരികള്‍ ബുള്ളറ്റില്‍ മടങ്ങി എത്തിയത്.യാത്രയിലുടനീളം കൊടും തണുപ്പും മഞ്ഞും. ഉയരം കൂടുംതോറം ശ്വാസംകിട്ടാത്ത അവസ്ഥ. പലപ്പോഴും മരണം മുന്നില്‍ കണ്ടു. ഇടയ്ക്ക് ബുള്ളറ്റ് മഞ്ഞില്‍ കുടുങ്ങി. അങ്ങനെ, നിരവധി പ്രതിസന്ധികള്‍ മറികടന്ന് ഈ രണ്ടു പെണ്‍കുട്ടികള്‍ ഹിമാലയം കീഴടക്കി.
ചാലക്കുടി സ്വദേശികളായ ആന്‍ഫി മരിയ ബേബിയും അനഘയും. ഹിമാലയത്തിലേക്കൊരു ബൈക്ക് യാത്ര ഈ പെണ്‍കുട്ടികളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് യാഥാര്‍ഥ്യമായത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗണ്ഡ് , മണാലി വഴിയായിരുന്നു യാത്ര. രണ്ടു പേരും കുട്ടിക്കാലെ തൊട്ടേ കൂട്ടുകാരായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു ഹിമാലയത്തിലൂടെയുള്ള ബൈക്ക് യാത്ര ഇവരുടെ സ്വപ്നത്തില്‍ ഇടംപിടിച്ചത്.
വീട്ടുകാര്‍ സമ്മതിച്ചോടെ യാത്രയ്ക്കായുള്ള പരിശീലനവും തയാറെടുപ്പും തുടങ്ങി.ബൈക്കിലൂടെയുള്ള യാത്ര കാമറയില്‍ പകര്‍ത്താന്‍ ഒരുസംഘത്തേയും കൂടെക്കൂട്ടിയിരുന്നു. കോയമ്പത്തൂരില്‍ ബി.ബി.എ. എവിയേഷന്‍ മാനേജ്മെന്റ് വിദ്യാര്‍ഥിനിയാണ് ആന്‍ഫി. അനഘയാകട്ടെ ഗ്രാഫിക് ഡിസൈന്‍ കോഴ്സിന് പഠിക്കുന്നു.
എയർ ഇന്ത്യയുടെ നെറ്റ് വർക്കിലുണ്ടായ തകരാറിനേത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുൾപ്പെടെ 23 വിമാനങ്ങൾ പുറപ്പെടാൻ വൈകി. ചെക്ക് ഇൻ സോഫ്റ്റ്വേറിലുണ്ടായ തകരാറിനെത്തുടർന്ന് 23 വിമാനങ്ങൾ പുറപ്പെടാൻ 15 മുതൽ 30 മിനിറ്റ് വൈകിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതൽ 2.30 വരെയാണ് സോഫ്റ്റ്വേർ തകരാറുണ്ടായത്. ഇതിനെത്തുർന്ന് ചെക്ക് ഇന്നും മറ്റു സേവനങ്ങളും കംപ്യൂട്ടർ സഹായമില്ലാതെ ചെയ്യേണ്ടിവന്നു. എയർ ഇന്ത്യയുടെ ചെക്ക് ഇൻ, ബോർഡിംഗ്, ബാഗേജ് ട്രാക്കിംഗ് ടെക്നോളജി എന്നിവ കൈകാര്യം ചെയ്യുന്നത് എസ്ഐടിഎയാണ്.