കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ് മാത്രമെ വൈക്കം ഡി.വൈ.എസ്.പി അന്വേഷിക്കേണ്ടതുള്ളുവെന്നാണ് ഉത്തരവ്. വൈക്കം ഡി.വൈ.എസ്.പിക്ക് കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹന്റെ ജോലി ഭാരം കുറയ്ക്കാനുമാണ് അനബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
പരാതിക്കാരിയായ കന്യാസ്ത്രീയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍, കുറവലങ്ങാട് മഠത്തിലെ ജോലിക്കാരനെ ഉപയോഗിച്ച് പരാതിക്കാരിയെ വധിക്കാന്‍ ചിലര്‍ നടത്തിയ നീക്കം, കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം തുടങ്ങിയ കാര്യങ്ങല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷിയെ സ്വാധീനിക്കാന്‍ ബിഷപ്പിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായതായി കണ്ടെത്തിയാല്‍ നിലവില്‍ ഫ്രാങ്കോയ്ക്ക് മേലുള്ള നിയമക്കുരുക്ക് മുറുകും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിക്കാണ് അന്വേഷണച്ചുമതല.
ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എര്‍ത്തലിനെതിരെ എടുത്ത കേസും എംജെ കോണ്‍ഗ്രിഗേഷന്‍ (മിഷണറീസ് ഓഫ് ജീസസ്)നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ കേസുമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ചിത്രം പുറത്തുവിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ സിസ്റ്റര്‍ അമലയ്ക്കെതിരേയും കേസെടുത്തിരുന്നു. പരാതിക്കാരിയും സഹോദരനും ഉള്‍പ്പെടെ ഉന്നയിച്ച മറ്റു ആരോപണങ്ങളും ഇതോടപ്പം അന്വേഷിക്കുമെന്നാണ് സൂചന.
നിലവില്‍ ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡിലാണ്. അദ്ദേഹത്തിന് പിന്തുണയുമായി എം.എല്‍.എ പി.സി ജോര്‍ജ് ഇന്നലെ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പീഡനക്കേസില്‍ ശക്തമായ നിയമ നടപടികളുണ്ടാകുന്നത് വരെ നിയമ പോരാട്ടം തുടരാനാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ തീരുമാനം. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
മഴയും വെയിലും കൊള്ളാതെ കയറിക്കിടക്കാന്‍ പാകത്തില്‍, പൊളിഞ്ഞ ഷെഡിന് മീതേ വലിച്ചു കെട്ടാന്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരാമോ എന്നാണ് ആ അമ്മ നിറകണ്ണുകളോടെ ചോദിച്ചത്. പക്ഷേ ആ വേദന തുളുമ്പിയ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കൂട്ടായ്മ പകരം നല്‍കിയത് അടച്ചുറപ്പുള്ള ഒരു വീട്, അതും വെറും പതിനാറു ദിവസം കൊണ്ട്. തലചായ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന ചോരുന്ന കൂരയും പ്രളയം കൊണ്ടുപോയതോടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസമാക്കിയ രമയാണ് ഒരു കൂട്ടം സുമനസ്സുകളുടെ സ്‌നേഹക്കരുതലില്‍ സുരക്ഷിതയായത്.
പറവൂര്‍ വടക്കുംപുറം തൈക്കൂട്ടത്തില്‍ ശ്രീനിവാസന്റെ ഭാര്യ 63 കാരി രമ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട്, ഒരു കൊച്ചു ഷെഡിലായിരുന്നു താമസം. പ്രളയത്തില്‍ ആ ഷെഡ് തകര്‍ന്നു. തലചായ്ക്കാന്‍ ഇടമില്ലാതായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ യുവാക്കളോടാണ് രമ തന്റെ ആവശ്യം പറഞ്ഞത്. രമയുടെ ദുരിതം മനസിലാക്കിയ യുവാക്കള്‍ വീടൊരുക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി രൂപപ്പെടുത്തിയ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളാണു വളരെ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായ വീടൊരുക്കാനുള്ള രണ്ടര ലക്ഷം രൂപ സമാഹരിച്ചത്. ഒരു മുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവയുള്ള വീടാണ് ഒരുക്കി നല്‍കിയത്. വീടിനകം ടൈല്‍ പാകിയിട്ടുണ്ട്. മേല്‍ക്കൂര ഷീറ്റ് വിരിച്ച് സീലിങ് ചെയ്തതോടെ വീട് റെഡി. വീട് പൂര്‍ണമായും നിര്‍മിച്ച ശേഷമായിരുന്നു ഗൃഹപ്രവേശന വിവരം പുറത്തുവിട്ടത്.
ഞായറാഴ്ച രാവിലെ നടന്ന ഗൃഹപ്രവേശനത്തിലേക്ക് ആരേയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ എം.എല്‍.എയും ജനപ്രതിനിധികളും കലാകാരന്മാരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങിനെത്തി സന്തോഷം പങ്കുവെച്ചു. ഹോം ചലഞ്ച് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഗ്രൂപ്പ് സമാഹരിച്ച തുകയില്‍ ബാക്കി വന്ന 10000 രൂപ മറ്റൊരു വീടു നിര്‍മാണത്തിനായി രമ കൈമാറി. മറ്റൊരാള്‍ക്ക് വീടൊരുക്കാനുള്ള പുതിയ ദൗത്യത്തിലാണ് ഈ സൗഹൃദസംഘം.
കൊച്ചി ഇടപ്പള്ളിയില്‍ ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിയെ തല്ലി മൃതപ്രായനാക്കിയ താല്‍ റെസ്റ്റോറന്റില്‍ റെയ്ഡില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങളുടെ കൂമ്പാരം. കൊച്ചി നഗരസഭയുടെ ഭക്ഷ്യവിഭാഗമാണ് റെയ്ഡ് നടത്തിയത്. ഇന്നലെയാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവര്‍ത്തിക്കുന്ന താല്‍ ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേര്‍ന്ന് ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയ് ആയ ജവഹര്‍ കാരാടിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഇന്നലെ രണ്ട് മണിക്ക് നടന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയ വളരെ പ്രതിഷേധത്തോടെയാണ് പ്രതികരിച്ചത്.
രാവിലെ ഒന്‍പത് മണിയോടെയാണ് ഫുഡ് ആന്റ് സേഫ്റ്റി പ്രവര്‍ത്തകര്‍ ഇവിടെ റെയ്ഡിനെത്തിയത്. പാല്‍, ബിരിയാണി അരി, ഇറച്ചി എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ ഇവര്‍ പിടിച്ചെടുത്തിരുന്നു. നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലിന്റെ ഉടമയുടെ മകനും ജീവനക്കാരും ഗുണ്ടാ രീതിയിലാണ് ഇടപെടുന്നതെന്ന പരാതി വ്യാപകമാണ്.

ജീവനക്കാര്‍ക്ക് ഇവിടെ മര്‍ദ്ദനം പതിവാണെന്നും ആരോപണമുണ്ട്. ഇന്നലെയും ജീവനക്കാരന് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ഇടപെട്ടതിന്റെ പേരിലാണ് ജവഹര്‍ കാരോടിനു മര്‍ദ്ദനമേറ്റത്. ഒരു സംഘം ആളുകള്‍ വലിഞ്ഞിട്ട് കാരോടിനെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ജവഹര്‍ കാരോട് കളമശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം സംഭവത്തില്‍ യുവജനസംഘടനകള്‍ ഹോട്ടലിലേക്ക് അടുത്തദിവസങ്ങളില്‍ മാര്‍ച്ച് നടത്തിയേക്കും. സാമൂഹ്യ പ്രവര്‍ത്തകനായ ജവഹര്‍ കാരോടിന് മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കുമെന്ന് തൃക്കാക്കര എംഎല്‍എ പി.ടി.തോമസ് പറഞ്ഞു. സംഭവം അന്വേഷിക്കേണ്ട ആവശ്യമുണ്ട്. ഒരു ഡിസിസി സെക്രട്ടറിയെ സംഭവം അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും പി.ടി.തോമസ് പറഞ്ഞു.
ഹോട്ടലിലെ ജീവനക്കാരനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് സാമൂഹിക പ്രവര്‍ത്തകനായ ജവഹര്‍ കരാട് എന്ന യുവാവിനെ ഹോട്ടല്‍ ഉടമസ്ഥന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചത്. സാരമായി പരുക്കേറ്റ ജവഹര്‍ കളമശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ജീവനക്കാരെ മര്‍ദിക്കുകയും കസ്റ്റമേഴ്സിനോട് മോശമായി പെരുമാറുകയും ചെയ്യുന്നത് ഹോട്ടല്‍ ഉടമസ്ഥന്റെ പതിവു ശൈലിയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ യുവാവിനെതിരേയുള്ള അക്രമത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.
കോട്ടയം: സിംഹാസനത്തിൽ നിന്ന് സിമന്റ് തറയിലേക്കുള്ള ബിഷപ്പിന്റെ പതനമാണ് ഇന്നലെ പാല സബ് ജയിലിൽ കണ്ടത്. കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പിൽ കിടന്ന ഫ്രാങ്കോയുടെ കണ്ണുകളെ ഉറക്കം പെട്ടെന്ന് പിടികൂടി. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു ശല്യം. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. വിശുദ്ധ കുർബാന അർപ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലിൽ നടന്നില്ല.
ഇന്നലെ ഉച്ചകഴി ഞ്ഞ് 2.25ന് പാലാ സബ് ജയിലിൽ പ്രവേശിച്ച ഉടൻ റിമാൻഡ് പ്രതിയുടെ ക്രമനമ്പർ 5968 നല്കി. തുടർന്ന് ജയിൽ വസ്ത്രങ്ങളും വിതരണം ചെയ്തു. പക്ഷേ, ധരിച്ചിരുന്ന പാന്റും ജുബ്ബയും ധരിക്കാൻ ജയിൽ അധികൃതർ അനുവദിക്കുകയായിരുന്നു. എന്നാൽ ബെൽറ്റ് ഊരിവാങ്ങി. റിമാൻഡ് പ്രതിയായതിനാലാണ് ധരിച്ചിരുന്ന വസ്ത്രങ്ങൾ തുടർന്നും ഉപയോഗിക്കാൻ ജയിലിൽ അനുമതിയുണ്ട്.
മൂന്നാം നമ്പർ സെല്ലിലാണ് ബിഷപ്പ് ഫ്രാങ്കോയെ പാർപ്പിച്ചിട്ടുള്ളത്. മറ്റു രണ്ടു പേർ കൂടി കൂട്ടിനുണ്ട്. ഒരാൾ അതിർത്തിക്കേസ് തർക്കത്തിൽ അറസ്റ്റിലായതാണ്. മറ്റെയാൾ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനും. ശല്യക്കാരല്ലാത്തവരുടെ കൂടെയാണ് ബിഷപ്പ് ഫ്രാങ്കോയെ അടച്ചിട്ടുള്ളത്. ബിഷപ്പ് സെല്ലിനു മുമ്പിൽ എത്തിയപ്പോൾ സെല്ലിലുണ്ടായിരുന്ന രണ്ടു പേരും എഴുന്നേറ്റ് ഭവ്യതയോടെ നിന്നു. അവരെ നോക്കിയശേഷം എന്തോ പറയാൻ ഭാവിച്ചെങ്കിലും ഉരിയാടിയില്ല.
ജയിൽ ഉദ്യോഗസ്ഥർ പോയി ക്കഴിഞ്ഞ് അല്പനേരം സംസാരിച്ചു. എന്നാൽ മദ്യപിച്ച ഇയാളെ ഉപദേശിക്കാനൊന്നും ബിഷപ്പ് ഫ്രാങ്കോ മിനിക്കെട്ടില്ല. അതിർത്തി തർക്കത്തിൽ അയൽവാസിയോട് ക്ഷമിക്കാമായിരുന്നുവെന്നും മറ്റേ കൂട്ടുപ്രതിയെ ഉപദേശിച്ചില്ല. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു പ്രഭാത ഭക്ഷണം. ഉപ്പുമാവും പഴവും ചായയുമായിരുന്നു. ജയിൽ അധികൃതർ ഇന്നലെ തന്നെ പ്ളേറ്റും ഗ്ലാസും നല്കിയിരുന്നു.
അതുമായി ക്യുവിൽ നില്ക്കുവാനൊന്നും ഫ്രാങ്കോ മിനക്കെട്ടില്ല. ജയിലറുടെ നിർദേശപ്രകാരം സഹതടവുകാരിൽ ഒരാൾ വാങ്ങിക്കൊണ്ട് കൊടുക്കുകയായിരുന്നു. ജയിലിലാവുന്ന ആദ്യ ഇന്ത്യൻ ബിഷപ്പായിരുന്നതിനാലും ജയിലിൽ കഴിയുന്ന മറ്റ് തടവുകാരുടെ ആക്രമണം ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാലും വളരെ സൂക്ഷിച്ചാണ് കാര്യങ്ങൾ നീക്കുന്നത്.
രണ്ടു ഉദ്യോഗസ്ഥരെ ബിഷപ്പിന്റെ സുരക്ഷയ്ക്കായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ചോറും പുഴുക്കും രസവും കഴിച്ചു. ഉച്ചക്ക് ഏറെ താമസിച്ചാണ് ജയിലിലെത്തിയതെങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ചോറും മീൻകറിയും അവിയലും കൂട്ടി ശരിക്ക് ഭക്ഷണം കഴിച്ചു. വൈകുന്നേരം ചായയും കഴിച്ചു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭര്‍ത്താവ് മാരിയപ്പന്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി. അംബാസമുദ്രം പൊലീസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. സംഭവത്തിനുശേഷം ഇയാള്‍ തമിഴ്നാട്ടിലെത്തിയതായി ബന്ധുവായ ഒരാളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അംബാസമുദ്രം പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
സൗമ്യനും പൊതുവേ ശാന്ത സ്വഭാവക്കാരനുമായ മാരിയപ്പന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ ശ്രീവരാഹത്തെ ജനങ്ങള്‍ക്കാവുന്നില്ല. ശ്രീവരാഹം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന മാരിയപ്പനും കുടുംബവും നാട്ടുകാരോട് അടുത്തിടപഴകിയവരായിരുന്നു. പൊതുവേ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
വീട്ടില്‍ അനാവശ്യമായി വഴക്കോ അടിപിടിയോ ഉണ്ടാകാറില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 20വര്‍ഷം
മുൻപ് തലസ്ഥാനത്തെത്തിയ ഇവര്‍ മണക്കാട് തോപ്പുമുടുക്കിലായിരുന്നു താമസം. വോട്ടവകാശം മണക്കാട് വാര്‍ഡിലും. കച്ചവടത്തിനെത്തിയ മാരിയപ്പനും കുടുംബവും ഇവിടത്തുകാരായി മാറുകയായിരുന്നു. ആക്രിക്കച്ചവടം പിന്നീട് പാത്രക്കച്ചവടത്തിലേക്ക് മാറി. മണക്കാട് താമസിച്ചിരുന്ന ചെറിയ വാടക വീട്ടില്‍ നിന്നും നാലുവര്‍ഷം
മുൻപ് ശ്രീവരാഹത്തേക്ക് താമസം മാറിയത്. മകള്‍ ഗീതയെ തമിഴ്നാട്ടിലേക്ക് വിവാഹം കഴിച്ചയച്ചു. മറ്റൊരു മകന്‍ ഗണേഷനും അവിടെയാണ്.
ഇളയമകന്‍ മണികണ്ഠനാണ് ഒപ്പമുള്ളത്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. 5 ലക്ഷം രൂപ ഒറ്റിക്ക് വീടെടുത്തായിരുന്നു ആദ്യം താമസം. അടുത്തിടെ ഉടമ്പടി പുതുക്കിയപ്പോള്‍ ഒറ്റിത്തുക 10ലക്ഷമായി വര്‍ദ്ധിപ്പിച്ചു. അതും നല്‍കാന്‍ മാരിയപ്പന്‍ തയ്യാറായി. അയല്‍വാസികളുടെ ആവശ്യങ്ങളോട് സഹകരിക്കുന്ന കുടുംബത്തെപ്പറ്റി നാട്ടുകാര്‍ക്ക് നല്ലതുമാത്രമേ പറയാനുള്ളു. മാരിയപ്പന്‍ മുഴുവന്‍ സമയ മദ്യപാനിയായിരുന്നില്ല. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അമ്പലത്തിലും സിനിമ കാണാനും പതിവായി പോകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്ന.രണ്ട് പേരും ക്ഷേത്രത്തില്‍ പോവുകയും പിന്നീട് ഒന്നിച്ച് സിനിമയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയിട്ടായിരുന്നു കൊലപാതകം.
മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും കലഹിക്കുന്നത് പതിവാണ്. മോഹനകുമാറിന്റെ വീടിന്റെ ഒന്നാം നിലയിലാണ് മാരിയപ്പനും കുടുംബവും താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു.കൊലപാതകം നടത്തിയ ശേഷം മാരിയപ്പന്‍ വീട്ടില്‍ നിന്നും ഇറങ്ങി തന്റെ ടൂവീലറില്‍ കയറി പോയി. ഈ സമയം ഇളയ മകന്‍ മണികണ്ഠന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛന്‍ വേഗത്തില്‍ തന്നെ മറികടന്ന് വണ്ടിയില്‍ പോകുന്നത് കണ്ടു.
വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ താഴെ താമസിക്കുന്ന വീട്ടുമസ്ഥനോട് മറ്റൊരു തക്കോല്‍ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വീട്ടുടമസ്ഥനോട് മറ്റൊരു താക്കോല്‍ വാങ്ങി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്. നിലവിളിച്ചു കൊണ്ട് വീട്ടുമസ്ഥനെ വിവരമറിയിക്കുകയും വീട്ടുടമസ്ഥന്‍ ഫോര്‍ട്ട് പൊലീസിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു.
സംഭവത്തിന്‌ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട മാരിയപ്പന്‍ പേരൂര്‍ക്കടയ്ക്ക് സമീപം തന്റെ മൊബൈല്‍ഫോണും ഉപേക്ഷിച്ചിരുന്നു. ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് പൊലീസ് തന്നെ പിടികൂടുന്നത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശം. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മാരിയപ്പനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
ഇയാളെ ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് സൂചന. കന്നിയമ്മാളിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിനും വീട്ടില്‍ പൊതുദര്‍ശനത്തിനുംശേഷം സംസ്‌കാരത്തിനായി രാത്രിയോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആദിത്യയുടെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വിശ്വാസികളുടെ വൻ പ്രതിഷേധത്തെ തുടർന്നാണ് സിസ്റ്റർ ലൂസിക്കെതിരായ നടപടി പിൻവലിച്ചത്. വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. പ്രതിഷേധിക്കാനെത്തിയവരിൽ പ്രായമായവർ വരെ ഉണ്ടായിരുന്നു.
തിരിച്ചെടുത്തതിനേക്കാൾ വിശ്വാസികൾ ഒപ്പുമുണ്ടെന്നതിൻറെ സന്തോഷമായിരുന്നു സിസ്റ്ററുടെ വാക്കുകളില്‍
”തിരിച്ചെടുത്തതിനേക്കാൾ അഭിമാനം സഭാവിശ്വാസികൾ എന്‍റെ കൂടെയുണ്ട് എന്നറിയുമ്പോഴാണ്. നീതിക്കു വേണ്ടി പോരാടാന്‍, സത്യത്തിനു വേണ്ടി നിലനിൽക്കാൻ അവരെനിക്ക് ഊർജം നൽകുന്നു. എന്‍റെ കൂടെയുള്ള സിസ്റ്റേഴ്സോ സന്യാസസമൂഹമോ അല്ല, ഇടവകാസമൂഹമാണ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത്, ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന നാനൂറോളം കുടുംബങ്ങളാണ്.
എൻറെ അപ്പച്ചൻറെ പ്രായമുള്ളവർ വരെ ഉണ്ടായിരുന്നു. ഇവിടെ വേദപാഠം പഠിപ്പിക്കുന്നതോ വിശുദ്ധ കുർബാന കൊടുക്കുന്നതോ ഒന്നുമല്ല പ്രശ്നം. അതിന് അച്ചന് ആരെ വേണമെങ്കിലും നിയോഗിക്കാം. തിരിച്ചെടുത്തവർ തന്നെ അതിനെ നെഗറ്റീവ് ആറ്റിറ്റ്യൂഡിൽ കാണരുത്. ഇത് സത്യത്തിനു നേരെ കണ്ണു തുറക്കാൻ ദൈവം തന്ന അവസരമാണ്. അത്മായ വിശ്വാസ സമൂഹത്തിന് ശബ്ദമുണ്ടെന്ന് തെളിയിച്ചു.
വൈദികർക്കും ആലോചനാ സംഘങ്ങൾക്കും തിരുത്താനുള്ള അവസരമായി ഇതിനെ കാണണം.
സഭയിൽ ഒത്തിരി നൻമയുണ്ട്. ഒപ്പം ഒത്തിരി തിൻമയുമുണ്ട്. സമൂഹം കൂടെയുണ്ടെങ്കിൽ എല്ലാം മാറ്റാം. കപടമായ ആശയങ്ങളെയും രീതികളെയും ഒഴിവാക്കി ശുദ്ധിയിലേക്കു വരണം. ഫ്രാങ്കോ എന്ന ബിഷപ്പിൻറെ തിൻമ വലുതാണ്. അത് കത്തോലിക്കാ സഭയുടെ കണ്ണ് തുറപ്പിക്കണം”.
വിവാഹ ശേഷം നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്കര്‍-ലക്ഷമി ദമ്പതികൾക്ക് ഒരു മകൾ ജനിച്ചത്. ദിവം കൊടുത്ത നിധിയെ വാഹനാപകടത്തിൽ ദൈവം തന്നെ തിരിച്ചെടുത്തത് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന ബാലഭാസ്‌ക്കറും, ഭാര്യ ലക്ഷ്മിയും ഇതുവരെ അറിഞ്ഞിട്ടില്ല.
മകൾക്ക് വേണ്ടിയുള്ള വഴിപാടായിരുന്നു തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദർശനം. ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങവേ കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. അപകടം ഉണ്ടായ ഉടനെ തന്നെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത കുഞ്ഞ് ബോധരഹിതയായിരുന്നു. കുട്ടിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു.
ബാലഭാസ്കറിന്‍റേയും ഭാര്യയുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്നും ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇരുവരും ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. ബാലഭാസ്കറിന് തലയ്ക്കും നെട്ടെല്ലിനും മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചറുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭാര്യ ലക്ഷമിയ്ക്കും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വരും എന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെ രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയില്‍ നിന്നും തെന്നിമാറിയ വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവസമയം അതുവഴി കടന്നു പോയ വാഹനത്തിലെ യാത്രക്കാര്‍ നൽകിയ വിവരമനുസരിച്ച് സ്ഥലത്ത് എത്തിയ ഹൈവേ പൊലീസാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.
അപകടം നടക്കുമ്പോൾ വാഹനത്തിന്റെ മുൻസീറ്റിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു മകൾ തേജസ്വി ബാല. ഭാര്യ ലക്ഷമി പിറകിലെ സീറ്റിലായിരുന്നു. ഹൈവേ പൊലീസും പിന്നീട് സ്ഥലത്ത് എത്തിയ ഫയർഫോഴ്സും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ച് നാല് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ മകള്‍ മരണപ്പെട്ടുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുദ്യോഗസ്ഥര്‍ പറയുന്നു.
അപകടം വിവരമറിഞ്ഞ് ബാലഭാസ്കറിന്റെ സുഹൃത്തുകളും സിനിമാരംഗത്തെ പ്രശസ്തരുമായ നിരവധി പേർ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ബോളിവുഡ് നടിയും പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണ്‍ വികാര നിര്‍ഭരമായ ഒരു കാര്യം പങ്ക് വെച്ചു. തന്‍റെ അനുജന്‍ സുന്ദീപ് വോഗ്ര ഒരിക്കലും ആ വിഡിയോ കാണരുത്. അത് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ഒരുപക്ഷേ അവനത് കണ്ട് കഴിഞ്ഞാല്‍ പിന്നെ എനിക്ക് അവനെ ഒരിക്കലും അഭിമുഖീകരിക്കാന്‍ കഴിയില്ല എന്നും അവര്‍ പറയുന്നു.

അടുത്തിടെ സണ്ണി ലിയോണിന്‍റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി കരണ്‍ജിത് കൗര്‍ “ദി അണ്‍ റ്റോള്‍ഡ് സ്റ്റോറി” ഇന്‍റര്‍നെറ്റില്‍ വെബ് സിരീസ് ഇറക്കിയിരുന്നു. ഇത് ഏറെ ചര്‍ച്ചാവിഷയമാകുകയും വലിയ ഹിറ്റാകുകയും ചെയ്തു. ഇതിലെ രംഗങ്ങളാണ് തന്‍റെ അനുജന്‍ ഒരിക്കലും കാണാനിടയാകരുതെന്ന് താന്‍ ആഗ്രഹിക്കുന്നതെന്ന് സണ്ണിലിയോണ്‍ പറഞ്ഞത്. സണ്ണി ലിയോണിന്‍റെ മുന്‍കാല ജീവിത അനുഭവങ്ങളും പോണ്‍ മേഖലയിലേക്ക് എങ്ങനെ എത്തപ്പെട്ടെന്നും പച്ചയായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

തന്‍റെ ജീവിതത്തില്‍ കുറേ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ എന്‍റെ അനുജന് സഹിക്കാവുന്നതിലും അപ്പുറമുളളതാണ്. അതിനാലാണ് അവന്‍ അത് കാണല്ലേ എന്ന് ഞാന്‍ പ്രര്‍ത്ഥിക്കുന്നത്. താന്‍ ഇങ്ങനെയൊരു മേഖലയിലേക്ക് എത്തിപ്പെട്ടതില്‍ വളരെ വേദനിക്കുന്നുവെന്നും അതില്‍ അവര്‍ പശ്ചാത്താപിക്കുന്നുവെന്നും സണ്ണിലിയോണ്‍ പറഞ്ഞു. കരണ്‍ജിത് കൗര്‍ ദി അണ്‍ റ്റോള്‍ഡ് സ്റ്റോറിയുടെ ആദ്യ പതിപ്പാണ് റിലീസ് ആയിട്ടുളളത്. രണ്ടാം പതിപ്പ് ഉടന്‍ പുറത്തിറങ്ങും.
കൊച്ചിയില്‍ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. മലപ്പുറം സ്വദേശിയും ഊബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനുമായ ജവഹര്‍ കാരടിനാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടില്‍ സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റ് ഉടമയില്‍ നിന്നും ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റത്. പത്തോളം ആളുകള്‍ റസ്റ്റൊറന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അര മണിക്കൂറോളം തടഞ്ഞു വച്ച് മര്‍ദ്ദീക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.
ജവഹറിന്റെ ദേഹമാസകലം ചതവും നീര്‍ട്ടുമുണ്ട്, കഴുത്തിനും തോളിനും സാരമായ പരിക്കുണ്ട്. രണ്ട് ചെവിക്കും തോളെല്ലിനും ഗുരുതരമായ പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നില് നടുറോഡിലിട്ടു മര്ദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജവഹറിന് നേരെ അക്രമം അഴിച്ചു വിട്ടത്. ‘നാല്‍പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും’ നീയാരാടാ ചോദിയ്ക്കാന്‍ എന്ന് പറഞ്ഞു ജവാഹറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. ഏകദേശം അരമണിക്കൂറോളം മര്‍ദ്ദനമേറ്റ ജഹവറിന്റെ തലയ്ക്കാണ് കൂടുതല്‍ പരിക്കേറ്റിരിക്കുന്നത്.
തൃശൂർ ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഡ്രൈവർ ഒല്ലൂർ മുട്ടത്ത് രാജു ബേബിയുടെയും കണ്ടക്ടർ കെ.എം. ടിൻസണിന്റെയും മനസ്സാന്നിധ്യമാണു ബസിലുണ്ടായിരുന്ന യാത്രക്കാർക്കു രക്ഷയായത്. അമിത വേഗത്തിലെത്തിയ ബൈക്ക് എതിരെ വന്നിരുന്ന കാറിന്റെ തൊട്ടുമുന്നിലായാണു ബസിനു നേർക്കു വന്നത്.
എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപേ ബൈക്ക് ബസിനടിയിൽ പാഞ്ഞുകയറി. ഒരു നിമിഷം മനസ്സു പിടഞ്ഞെങ്കിലും ബസിനു താഴെനിന്നു പുക ഉയരുന്നതു കണ്ടതോടെ യാത്രക്കാരോടു പുറത്തിറങ്ങാൻ അലറിവിളിക്കുകയായിരുന്നു. രാജു ബേബി പറയുന്നു. രാജുവിന്റെ അലർച്ച കേട്ടതോടെ ടിൻസൺ ബസിന്റെ വാതിലുകൾ തുറന്ന് യാത്രക്കാർക്ക് ഓടിമാറാൻ നിർദേശം നൽകി. എല്ലാ യാത്രക്കാരും ഇറങ്ങിയശേഷമാണു രാജുവും ടിൻസണും ബസിനടുത്തു നിന്നു മാറിയത്.
ഇതിനു പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു ബസിൽ തീയാളിപ്പടർന്നു. ഇതിനിടയിൽ ബൈക്ക് യാത്രികൻ അനൂപിനെ നാട്ടുകാരിൽ ചിലർ പുറത്തെടുത്തിരുന്നു. ഇയാളുടെ ബൈക്കിനൊപ്പം രണ്ടു ബൈക്കുകൾ കൂടിയുണ്ടായിരുന്നുവെന്നു രാജു ബേബി പറഞ്ഞു. എന്നാൽ അപകടത്തിനു ശേഷം മറ്റു ബൈക്കുകളിൽ ഉണ്ടായിരുന്നവർ സ്ഥലം വിട്ടു. ബസിനടിയിൽപ്പെട്ട ബൈക്ക് പൂർണമായി കത്തിനശിച്ചതിനാൽ മരിച്ച യുവാവിനെ തിരിച്ചറിയാനും വൈകി.
ബൈക്ക് നിയന്ത്രണംവിട്ടു കെഎസ്ആർടിസി ബസിനടിയിൽ ഇടിച്ചുകയറി പൊട്ടിത്തെറിച്ചു. ബൈക്കോടിച്ചിരുന്ന യുവാവ് മരിച്ചു. ബസും ബൈക്കും പൂർണമായി കത്തിനശിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തൻപുരവീട്ടിൽ അലക്സാണ്ടറുടെ മകൻ അനൂപ് (17) ആണു മരിച്ചത്.
ബസിലുണ്ടായിരുന്ന 44 യാത്രക്കാർ ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. എംസി റോഡിൽ മാറാടി പള്ളിപ്പടിയിൽ ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് അപകടം. തൃശൂരിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസ്. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്. അപകടശേഷം പെട്രോൾ ടാങ്കിൽ നിന്നു തീപടർന്നു ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. പിന്നാലെ ബസും കത്തിനശിച്ചു.
ബൈക്ക് ബസിനടിയിലേക്കു പാഞ്ഞുകയറുകയും പുക ഉയരുകയും ചെയ്തതോടെ ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്നു യാത്രക്കാരെ ഉടൻ പുറത്തിറക്കി. എല്ലാവരും ബസിൽ നിന്ന് അകലേക്ക് ഓടിമാറിയതിനു തൊട്ടുപിന്നാലെയായിരുന്നു പൊട്ടിത്തെറിയും തീപിടിത്തവും.
ബസിനടിയിലേക്കു തെറിച്ചുവീണ അനൂപിനെ നാട്ടുകാർ പുറത്തെടുത്ത് ആദ്യം മൂവാറ്റുപുഴയിലെ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. മൂന്നു ബൈക്കുകൾ ഓരോന്നായി മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. ബസ് ബൈക്കുമായി 50 മീറ്ററോളം റോഡിലൂടെ ഉരഞ്ഞുനീങ്ങി.
മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുള്ള നാലു ഫയർ യൂണിറ്റുകൾ ഒരു മണിക്കൂറോളം പ്രയത്നിച്ചാണു തീ അണച്ചത്. എംസി റോഡിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗത സ്തംഭനവുമുണ്ടായി. ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു.