ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലുമാളിലേക്കുള്ള സ്കൈവോക് തുറന്നു. രാവിലെ 9 മുതൽ രാത്രി പത്ത് മണിവരെയാണ് സ്കൈവോകിലൂടെ ലുലുമാളിലേക്കുള്ള പ്രവേശനം.
വ്യാപാരകേന്ദ്രങ്ങളോട് ചേർന്നുള്ള മെട്രോ സ്റ്റേഷനുകൾക്ക് സമീപം റോഡുകളിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപാരസ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള നടപ്പാതകൾ. കൊച്ചി മെട്രോയുടെ ആദ്യത്തെ ആകാശപാതയാണ് ലുലുമാളിലേത്.
ഇടപ്പള്ളി മെട്രോസ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് ഇനി മഴയും റോഡിലെ തിക്കും തിരക്കും ഒന്നും അനുഭവിക്കേണ്ട. നേരിട്ട് മാളിനുള്ളിലേക്ക് പ്രവേശിക്കാം. പുറത്തുള്ളവർക്കും സ്റ്റേഷന്റെ കവാടത്തിലെ ലിഫ്റ്റ് വഴി ഒന്നാം നിലയിലെത്തി നേരെ ലുലുമാളിലേക്കെത്താം. സ്റ്റേഷനുകൾക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം ഇതു പോലെ സ്വന്തം ചെലവിൽ സ്കൈവോക് നിര്മിക്കാം.
അഞ്ച് കോടി ചെലവഴിച്ച് ആറ് മാസം കൊണ്ടാണ് സ്കൈവോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. മൂന്ന് കോച്ചിന്റെ മാതൃകയിലാണ് ലുലുവിലേക്കുള്ള ആകാശപാത. സ്കൈവോക് യാഥാർഥ്യമായതോടെ ലുലുവിന് സമീപത്തെ റോഡുകളിലെ ജനത്തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.
ഊട്ടി-മേട്ടുപ്പാളയം ദേശീയപാതയിലെ മന്തടയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. 33 പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ദുരന്തം.ഊട്ടിയിൽനിന്നു കുന്നൂരിനു പോകുകയായിരുന്ന ബസാണ് എതിരെവന്ന വാഹനത്തിന് അരികുകൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
ഊട്ടി സ്വദേശി ശാന്തകുമാരി(55), ഊട്ടി കാന്തൽ സ്വദേശി അൽമാസ്(29), ഊട്ടി ഞൊണ്ടിമേട് സ്വദേശി നന്ദകുമാർ(36), കുന്നൂർ സ്വദേശികളായ ദിനേശ്(30), പുഷ്പൻ(30), പേളിതല സ്വദേശി ധർമൻ (64), ബംഗളൂരു സ്വദേശി ജയശ്രീ(45)എന്നിവരാണ് മരിച്ചത്. അൽമാസ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ സംഭവസ്ഥലത്തുമാണ് മരിച്ചത്. ബസ് ഡ്രൈവർ രാജ്കുമാർ ഉൾപ്പെടെ പരിക്കേറ്റവരെ കോയന്പത്തൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഊട്ടി, കുന്നൂർ സ്റ്റേഷനുകളിൽനിന്നെത്തിയ അഗ്നി-രക്ഷാസേനാംഗങ്ങളും പ്രദേശവാസികളും മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
കാഷ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനും റൈസിംഗ് കാഷ്മീർ എഡിറ്ററുമായ ഷുജാത് ബുഖാരി(50)യെയും അംഗരക്ഷകരായ രണ്ടു പോലീസുകാരെയും അജ്ഞാത സംഘം വെടിവച്ചു കൊന്നു. ലാൽ ചൗക്കിലെ പ്രസ് എൻക്ലേവിലെ റൈസിംഗ് കാഷ്മീർ ഓഫീസിനു വെളിയിലായിരുന്നു മൂവരും വെടിയേറ്റു മരിച്ചത്.
ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാൻ പോകവേയായിരുന്നു ബുഖാരിക്കു വെടിയേറ്റത്. വെടിവയ്പിൽ രണ്ടുപ്രദേശവാസിക ൾക്കു പരി ക്കേറ്റു. കൊലപാതകത്തി ന്‍റെ കാരണം വ്യക്തമായിട്ടില്ല. ദ ഹിന്ദു ദിനപത്രത്തിന്റെ കാഷ്മീർ കറസ്പോണ്ടന്റ് ആയും ഷുജാത് ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്.
ഷുജാത് ബുഖാരിയെ വധിച്ചതിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അപലപിച്ചു. ബുഖാരി ധീരനായ മനുഷ്യനായിരുന്നുവെന്നും കാഷ്മീരിൽ നീതിയും സമാധാനവും കൊണ്ടുവരാൻ ബുഖാരി നിർഭയം പോരാടിയെന്നു രാഹുൽ പറഞ്ഞു.
വിശേഷ പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് മലയാളി ദമ്പതികളെ വിമാനത്തിൽ അപമാനിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണു ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ കയറിയപ്പോഴാണു മലയാളി ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ അധിക്ഷേപിച്ചത്.
ദിവ്യ ജോർജ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണു ജീവനക്കാർ ആവശ്യപ്പെടുന്നത്’– ദിവ്യയുടെ പോസ്റ്റിൽ പറയുന്നു.
സമൂഹമാധ്യമത്തിൽനിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയിൽ വച്ച് ഭർത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. എന്നാൽ ക്യാപ്റ്റൻ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ നടത്തിയിട്ടുണ്ട്. വിമാന ജീവനക്കാർ ആദ്യം ചെറിയ ആശങ്കകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാൽ കാര്യം മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നു ദിവ്യ പറഞ്ഞു.
ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. മകൾക്കു ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും മടിയിലാണ് ഇരുത്താറുള്ളത്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റ് അനുവദിക്കാറുണ്ട്. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്.
ഇത്രയും പറഞ്ഞതു ചിലതു വ്യക്തമാക്കാനാണ്. എനിക്കെതിരെ ട്രോളുകൾ വന്നുതുടങ്ങിയിരിക്കുന്നു. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്നു വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ആദ്യമായി കുഞ്ഞിനെ പ്രത്യേകം സീറ്റിലിരുത്തി ആകാശയാത്ര നടത്തേണ്ടി വന്നു. തലയിലും കാലിലും അമ്മയും അച്ഛനും പിടിച്ചിരുന്നു. ഫുക്കറ്റിലേക്കുള്ള അവധിക്കാല യാത്ര, ദുഃസ്വപ്നം പോലെയായെന്നു ദിവ്യ പറഞ്ഞു. സംഭവത്തിൽ സ്കൂട്ട് എയർലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
രാജസ്ഥാനിൽ ഈ മാസം ഒന്നുമുതൽ കാണാതായിരുന്ന ഫ്രഞ്ച് വനിതയെ കണ്ടെത്തി. പുഷ്കറിൽനിന്നു കാണാതായ ഇരുപതുകാരി ഗെലേ ഷുടോയെ ആൾവാറിലാണു കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
മേയ് 31 നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഗെലേ ഷുടോ സുഹൃത്തുക്കളുമായി അവസാനം ബന്ധപ്പെട്ടത്. ഇതിനുശേഷം താമസിച്ചിരുന്ന ഹോട്ടലിൽനിന്നു പോയ ഗെലേയെ സംബന്ധിച്ചു സൂചനകൾ ലഭിച്ചില്ല. ഇവരെ കാണാതായതു സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ആൾവാറിൽ യുവതിയെ കണ്ടെത്താൻ കഴിഞ്ഞത്.
പുഷ്കറിൽനിന്നു ജയ്പൂരിലേക്കു പോകാൻ നിശ്ചയിച്ചിരുന്ന യുവതി, പദ്ധതിയിൽ മാറ്റം വരുത്തി ആൾവാറിലേക്കു പോയത് ബന്ധുക്കളെയും പോലീസിനെയും കുഴക്കുകയായിരുന്നു. ഓർഗാനിക് ഫാമിംഗ് പഠിക്കുന്നതിനായാണ് ഗെലെ ആൾവാറിലെത്തിയതെന്നു പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുടെ പോസ്റ്റ് കണ്ടതോടെ ഫ്രഞ്ച് അംബാസഡർ അലക്സാൻഡ്രെ സീഗ്ലെർ ട്വിറ്ററിലൂടെ രാജസ്ഥാൻ പോലീസിനോട് സഹായമഭ്യർഥിച്ചിരുന്നു.
മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം. സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവാണ്. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് പൂര്‍ത്തിയാക്കി.
എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.
കാലവര്‍ഷം രൂക്ഷമായതോടെ കോഴിക്കോട് കരിഞ്ചോലയില്‍ വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. ഒരു വയസുകാരിയായ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്‌റത്തിന്റെ മകളാണ് റിഫ. കാണാതായവര്‍ക്ക് വേണ്ടി ഇന്നലെ നിര്‍ത്തിവച്ച തിരച്ചില്‍ ആരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് കുട്ടികള്‍ അടക്കം ഏഴ് പേര്‍ മരണമടയുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ സന്ധ്യയോടെ നിറുത്തി വച്ചിരുന്നു. മലപ്പുറം കോട്ടയം ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരണമടഞ്ഞു. കരിഞ്ചോലയില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്.
പെരുന്നാളിന് വാങ്ങിയ പുത്തനുടുപ്പുകൾ അണിയാൻ ഇനി സഹോദരങ്ങളായ ദില്‍നയും ഷഹബാസുമില്ല. പെരുന്നാളാഘോഷങ്ങളുടെ തയ്യാറെടുപ്പിനിടയിൽ വിധിയുടെ ക്രൂരത ഉരുൾ പൊട്ടലിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു.കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ശമ്മാസ് തന്റെ സഹോദരി ദില്‍നയുടെയും ഷഹബാസിന്റെയും ചേതനയറ്റ ശരീരം കാണാനെത്തിയപ്പോഴുള്ള നിമിഷം കണ്ടുനിന്നവരുടെ കണ്ണു നിറയിച്ചു. ഉരുൾപൊട്ടലിൽ പരുക്കേറ്റ ശമ്മാസ് സഹോദരങ്ങളുടെ ചേതനയറ്റ ശരീരം കണ്ട് ബന്ധുക്കളുടെ കൈകളിലിരുന്നു പൊട്ടിക്കരഞ്ഞപ്പോൾ കൂടിനിന്നവരുടെ കണ്ണുകളെയും അത് ഈറനണിയിച്ചു.ശമ്മാസിനെ ആശ്വസിപ്പിക്കാന്‍ പോലും ആർക്കും കഴിയുമായിരുന്നില്ല. പരിക്കേറ്റ ഉപ്പ സലീമും ഉമ്മ ഷെറിനും ശമ്മാസിനൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കരിഞ്ചോലയില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. മലമുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ദുരന്തം വിതച്ചത്. തടയണ മഴയില്‍ പൊട്ടിത്തകര്‍ന്നതോടെ കുത്തിയൊലിച്ച വെള്ളവും മണ്ണും പാറയും വീടുകളെ വിഴുങ്ങുകയായിരുന്നു. കോഴിക്കോട്ട് കക്കയം, പുല്ലൂരാമ്പാറ, ചമല്‍, കട്ടിപ്പാറ, വേനപ്പാറ, മലപ്പുറം ജില്ലയിലെ എടവണ്ണ, ചാത്തല്ലൂര്‍, ആനക്കല്ല് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് ? കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്.
കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെഫിന്‍ കോടതി വളപ്പില്‍ വച്ച് വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. വീഡിയോ കോളിന് ഉപയോഗിച്ച ഫോണ്‍ ഷെഫിന്റെ ബന്ധുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഷെഫിന്റെ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ വീഡിയോ കോള്‍ ചെയ്തത്.
സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരഷാ ഡ്യൂട്ടിക്കാരായ എആര്‍ ക്യാംപിലെ ഏഴ് പോലീസുകാര്‍ക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏഴ് ഉദ്യോഗസ്ഥരും പോലീസ് വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഏറ്റുമാനൂര്‍ കോടതി വളപ്പില്‍ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരുമായാണ് ഇയാള്‍ സംസാരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ഇതേ സമയം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. പ്രതിയെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാനോ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനോ ഇവര്‍ തയ്യാറായില്ല.
തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തു. എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്‍ കൈക്കു കയറി പിടിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പി.യുടെ മകള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യം പോലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മൊഴി നല്‍കുകയും ആശുപത്രിയില്‍ എത്തുകയും ചെയ്തത്.
ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് പോലീസുകാരന്റെ പരാതി ഇങ്ങനെയാണ്. എ.ഡി.ജി.പി.യുടെ ഭാര്യയെയും മകളെയും രാവിലെ നടക്കാനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുവന്നുവിട്ടു. തിരിച്ചു പോകുമ്പോള്‍ വാഹനത്തിലിരുന്ന മകള്‍ തന്നെ ചീത്ത വിളിച്ചു. ഇത് തുടര്‍ന്നാല്‍ വണ്ടി മുന്നോട്ടെടുക്കാനാവില്ലെന്നു പറഞ്ഞ് വണ്ടിനിര്‍ത്തി. പ്രകോപിതയായ പെണ്‍കുട്ടി വണ്ടിയില്‍നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വാഹനമാണ് ഇതെന്നും വിട്ടുതരാന്‍ കഴിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഒാേട്ടാറിക്ഷയില്‍ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ.ഡി.ജി.പി.യുടെ മകള്‍ പോയി. എന്നാല്‍ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഇത് ഉപയോഗിച്ച് തന്റെ കഴുത്തിലും മുതുകിലും ഇടിക്കുകയുമായിരുന്നു.
ഇടിയില്‍ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണയുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് എ.ഡി.ജി.പി.യോട് പരാതിപ്പെട്ടിരുന്നതായും പോലീസുകാരന്‍ പറയുന്നു.
വൈപ്പിന്‍: സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി മെമ്പറുമായ വി.കെ. കൃഷ്ണന്‍(74) ആത്മഹത്യ ചെയ്തു. 74 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ആത്മഹത്യാക്കുറിപ്പ് ഏല്‍പ്പിച്ച ശേഷം കായലില്‍ ചാടുകയായിരുന്നു.
കൃഷ്ണനെ കണ്ടെത്തുന്നതിനായി കായലില്‍ തെരെച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് കണ്ണമാലി കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ കൃഷ്ണന്‍ ആരോപിക്കുന്നു.
മെയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം പ്രസിഡന്റ് സ്ഥാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് പട്ടികജാതി സംവരണ സ്ഥാനമായ പഞ്ചായത്ത് പ്രസിഡന്റ് കസേര കൃഷ്ണന് ലഭിക്കുന്നത്. സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയച്ചുണ്ടായ ആത്മഹത്യ ആയതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടക്കാനാണ് സാധ്യത.