Latest News

ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി.

ക്രിസ്ത്യന്‍ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്‍പിച്ച് പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുകയും ചെയ്യുന്നു.

എന്നാല്‍ വരുന്ന ജൂലൈ മൂന്ന് ബുധനാഴ്ച അഫിലിയേറ്റഡ് കോളജുകളില്‍ വിവിധ കോഴ്‌സുകളുടെ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നതിന് കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ തയ്യാറെടുക്കുന്നതായി അറിയുന്നു. അന്നേ ദിവസം പരീക്ഷകള്‍ നടത്തപ്പെടുകയാണെങ്കില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു നടപടിയായി മാറും.

ഇത് തികച്ചും ദുഖകരമാണ്. ഇപ്രകാരം ഉള്ള സാഹചര്യത്തില്‍ അടുത്ത ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

പത്തിരിപ്പാലയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. അതുല്‍ കൃഷ്ണ, ആദിത്യന്‍, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. സി.സി.ടി.വികൾ പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവിൽ പോലീസ്.

പത്താം ക്ലാസ് വിദ്യാർഥികളാണ് അതുല്‍ കൃഷ്ണയും ആദിത്യനും. ഏഴാം ക്ലാസ് വിദ്യാർഥിയാണ് അനിരുദ്ധ്. ഇവർ മൂന്ന് പേരും അയൽവാസികളാണ്. ഒരുമിച്ച് സ്കൂളിലേക്കിറങ്ങിയ വിദ്യാർഥികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, കുട്ടികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താതായതോടെ മാതാപിതാക്കൾ വിവരം പോലീസിൽ അറിയിച്ചു.

നിലവിൽ വിദ്യാർഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്ന് പേരും സ്കൂൾ യൂണിഫോമിലായിരുന്നു. മറ്റ് വസ്ത്രങ്ങൾ ഇവരുടെ പക്കലുണ്ടോ എന്നതിലും സംശയമുണ്

ലിവർപൂൾ: നാടൻ പാട്ടിൻറെ രാജകുമാരി ശ്രീ പ്രസീത ചാലക്കുടിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ ഈ ഓണക്കാലത്ത് യുകെയിൽ എത്തുന്നു. ഈ സെപ്റ്റംബർ 20ന് നടക്കുന്ന ആദ്യത്തെ ഷോയ്ക്ക് കളമൊരുങ്ങുന്നത് വിറാലിലെ പോർട്ട് സൺലൈറ്റിലുള്ള ഹ്യൂം ഹാളിൽ ആണ്. 2005 ലെ കലാഭവൻ മണിയുടെ സ്റ്റേജ് ഷോയ്ക്ക് ശേഷം വിറാലിൽ നടക്കുന്ന ആദ്യത്തെ സ്റ്റേജ് ഷോ എന്ന നിലയിൽ വലിയ ആവേശത്തിലാണ് പ്രദേശവാസികൾ. സമീപകാലത്ത് വരെ താരതമ്യേന ചെറിയ മലയാളി സമൂഹം ഉണ്ടായിരുന്ന വിറാലിൽ കഴിഞ്ഞ മൂന്ന് നാല് വർഷങ്ങൾക്കിടയിൽ സംഭവിച്ച മലയാളി കുടിയേറ്റം സാംസ്കാരിക രംഗത്തും കലാകായികരംഗത്തും വലിയൊരു കുതിച്ചുചാട്ടം ആണ് ഉണ്ടാക്കിയത്. വിറാലിലെയും ലിവർപൂളിലെയും ചെസ്റ്ററിലെയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ മലയാളികളുടെ അനൗദ്യോഗികമായ ഒരു കൂട്ടായ്മയാണ് വിറാലിൽ നടക്കുന്ന ഈ സ്റ്റേജ് ഷോയുടെ സംഘാടകർ. ആയതുകൊണ്ട് മേഴ്സി സൈഡിലുള്ള എല്ലാ സാംസ്കാരിക സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയിൽ വിശ്വാസം അർപ്പിക്കുകയാണ് സംഘാടകർ.

‘നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നു വരെ വന്നില്ലാരും’ എന്ന നാടൻപാട്ടിന്റെ ശീലുകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രസീത ചാലക്കുടി ഫോക്‌ലോറിൽ എം. ഫില്ലിന് പുറമേ ഉത്തരകേരളത്തിലെ പുലയരുടെ നാടൻ പാട്ടുകൾ എന്ന വിഷയത്തിൽ കേരളകലാമണ്ഡലത്തിൽ പിഎച്ച് ഡി. ചെയ്തിട്ടുണ്ട്. നടനും ഗായകനുമായ ഭർത്താവ് ശ്രീ മനോജ് കരുമുവും പ്രസീതയോടൊപ്പം ഈ സ്റ്റേജ് ഷോയിൽ പങ്കുചേരുന്നു. ചലച്ചിത്ര പിന്നണിഗാനരംഗത്ത് കുതിച്ചുയരുന്ന പുതിയ നക്ഷത്രങ്ങളാണ് വിഷ്ണുവർദ്ധനും ഗ്രഷ്യ അരുണും. സമീപകാലത്തായി യുകെയിലും യൂറോപ്പിൽ എമ്പാടുമായി നടക്കുന്ന സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യവും വ്യത്യസ്ത ഭാവഗാനങ്ങളുമായി മെജോ ജോസഫും പങ്കുചേരുന്നു. സംഗീത ലഹരിക്ക് നർമ്മത്തിന്റെ മേമ്പൊടി വിതറിക്കൊണ്ട് നർമ്മ സംഭാഷണങ്ങളും സ്പോട്ട് ഡബ്ബിങ്ങുമായി കലാഭവൻ ദിലീപും അരങ്ങ് തകർക്കുന്നതോടെ രണ്ടര മണിക്കൂർ നീളുന്ന ഈ സ്റ്റേജ് ഷോ അതിൻറെ പാരമ്യത്തിൽ എത്തും.

പ്രസീത ചാലക്കുടിയുടെ യുകെ ആട്ടക്കളം എന്ന ഈ സ്റ്റേജ് ഷോയുടെ ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചത് സീറോ മലബാർ സഭ ലിവർപൂൾ, ബർക്കൻ ഹെഡ്, ചെസ്റ്റർ മിഷനുകളുടെ വികാരിയായ റവ. ജെയിംസ് ജോൺ കോഴിമല അച്ചനാണ്. പ്രദേശത്തെ ആദ്യകാല മലയാളിയും ലിവർപൂളിലെയും വിറാളിലെയും മതസംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയവരിൽ പ്രമുഖനുമായ ശ്രീ റോയി ജോസഫ് മൂലംകുന്നം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

ലിവർപൂളിലും വിറാലിലും ചെസ്റ്ററിലുമായി ഏതാണ്ട് പത്തിലധികം ഓണാഘോഷങ്ങൾ നടക്കുന്ന ഈ സെപ്റ്റംബർ മാസത്തിൽ സാധാരണ യു കെ മലയാളികളുടെ കുടുംബ ബജറ്റുകൾക്ക് അധിക ബാധ്യതയാകാതെ 15 പൗണ്ടിൽ തുടങ്ങുന്ന ടിക്കറ്റ് നിരക്കുകൾ ആണ് ഈ സ്റ്റേജ് ഷോയ്ക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ബന്ധപ്പെടുക.

വിറാൽ :

Mathew Lukose -07570530111
Linto Antony -07342147755
Dinesh Shashikumar -07423465885
Biju George -07886247099

ചെസ്റ്റർ:

Baiju Varghese- 07480825399

ലിവർപൂൾ

Thomaskutty Francis -07882193199
Sebastian Joseph-07788254892

ഡോ. മായാഗോപിനാഥ്

അമ്മേ ദേ നോക്കിയേ എനിക്കിന്ന് സ്കൂളിൽ നിന്ന് കിട്ടിയതാ ഈ മാവിന്റെ തൈ.”

വലിയ സന്തോഷത്തോടെയാണ് വിനുക്കുട്ടൻ പരിസ്ഥിതി ദിനത്തോsനുബന്ധിച്ചു സ്കൂളിൽ നിന്ന് കിട്ടിയ ആ തൈ കൊണ്ടുവന്നത്.

നമ്മളിതു എവിടെ നടും അമ്മേ?

വിനുക്കുട്ടന് മരം നടാൻ ധൃതിയായി.എന്റെ മലയാളം മിസ്സ്‌ പറഞ്ഞു നമ്മുടെ ലൈഫ് ടൈമിൽ നമ്മൾ പത്തു മരമെങ്കിലും നടണമെന്ന്‌. ഒരഞ്ചു വയസുകാരന്റെ നിഷ്കളങ്കത നിറഞ്ഞ ചിരിയോടും ഉൽസാഹത്തോടും കൂടി അവൻ അത് പറഞ്ഞപ്പോൾ മാലതി ഓർത്തു.

ചെറിയ ഒരു പൂച്ചെടി ആയിരുന്നെങ്കിൽ ചെടിച്ചട്ടിയിൽ വച്ച് ബാൽക്കണിയിൽ വക്കാമായിരുന്നു. ഇതിപ്പോൾ മാവിന്റെ തൈയ്യല്ലേ?

ആദ്യം മോൻ മേലുകഴുകി വന്ന് ഭക്ഷണം കഴിക്ക്. അച്ഛൻ വരട്ടെ. നമുക്ക് വഴിയുണ്ടാക്കാം.

“നീ ഇവിടെ ഇരിക്കണെ . ഞാൻ കുളിച്ചിട്ടു വരാമേ.’അവൻ അരുമയോടെ ആ തൈ തലോടി വാഷ്ബാസിന്റെ താഴെ വച്ചു.
“കുറച്ചു വെള്ളം കൊടുക്കട്ടെ അമ്മേ “ചോദിച്ചു തീരും മുന്നെ അവൻ ടാപ്പിൽ നിന്ന് കൈകുമ്പിളിൽ വെള്ളം നിറച്ച് ചെടികവറിന്മേൽ ഒഴിച്ചു

ചെറിയ സമയത്തിനുള്ളിൽ തന്നെ ആ കുരുന്നു തൈയ്യോട് അവൻ ഒരാത്മബന്ധം സ്ഥാപിച്ചത് മാലതി തിരിച്ചറിഞ്ഞു.

ഭക്ഷണം കഴിക്കുമ്പോൾ അവൻ ചോദിച്ചു കൊണ്ടേയിരുന്നു.
“എനിക്കീ മാവിൽ നിന്ന് മാമ്പഴം എന്ന് കിട്ടുമമ്മേ?
അവന്റെ മനസ്സിൽ അവൻ ആ തളിർ മരം നട്ടു കഴിഞ്ഞിരുന്നു.

മോനെ പല പല വെറൈറ്റി മാവുകളുണ്ടിപ്പോൾ.. ചിലതു രണ്ടു വർഷത്തിലൊക്കെ കായ്ക്കും.
ഇത് ഏത് തരമാണെന്ന് അമ്മയ്ക്കറിയില്ലലോ..

അച്ഛനെ വിളിച്ചു നേരത്തേ വരാൻ പറയമ്മേ..
അവൻ തിടുക്കം കൂട്ടി.

വേഗം ഹോം വർക്കൊക്കെ ചെയ്തു തീർക്കു. മാലതി പറഞ്ഞു.

” അച്ഛൻ വരും മുന്നെ നമുക്കിതു ബാൽക്കണിയിൽ നട്ടാലോ അമ്മേ?”

അപ്പൂപ്പന്റെ വീട്ടിലെ മാവ് മോൻ കണ്ടിട്ടില്ലേ?ഒരുപാടു വലുതല്ലേ? മാവിനൊക്കെ വളരാൻ ഒരുപാടിടം വേണം വിനുക്കുട്ടാ. വലിയ വേരുകൾ മണ്ണിൽ ആഴത്തിൽ ഇറങ്ങി പോയാണ് മരം കാറ്റത്തൊക്കെ വീഴാതെ കൈകൾ മുകളിലോട്ടുയർത്തി നിൽക്കുന്നത്. അത് കൊണ്ട് നമുക്കിതു ബാൽക്കണിൽ വക്കാൻ പറ്റില്ല മോനെ
മാലതി അത് പറഞ്ഞപ്പോൾ അവന് സങ്കടമായി.

എന്താമ്മേ അച്ഛൻ നമുക്ക് മുറ്റമുള്ള വീട് വാങ്ങാത്തെ? എങ്കിൽ നമുക്ക് നിറയെ മരങ്ങൾ നടാരുന്നല്ലോ..

വിനുക്കുട്ടൻ തറയിലിരുന്നു തളിർ ചെടിയെ തലോടി.
രണ്ടു തളിരുകൾ പരസ്പരം സ്വകാര്യം പറഞ്ഞു..
“ടാ നിന്നേ ഞാൻ എവിടെ നടും? “അവൻ
ആ കുഞ്ഞ് ചെടിയോട് കിന്നാരം പറഞ്ഞും അതിന്റെ ഇലകളെ തലോടിയും ഇരുന്നപ്പോളാണ് കിരൺ വന്നത്.

അച്ഛാ ദേ നോക്കിയേ ഇത് കണ്ടോ?
കിരൺ ഒരു കയ്യിൽ ഫോൺ പിടിച്ചു മറുകയ്യിൽ നിന്ന് ബാഗ് താഴെ വച്ച് നെക്ക് ടൈ ലൂസാക്കി മോനെ നോക്കി ചിരിച്ചു തലകുലുക്കി..
അച്ഛാ.. അവൻ തൈകവറുമായി കിരണിന്റെ പിറകെ ചെന്നു.

വിനുക്കുട്ടാ അച്ഛൻ മൊബൈലിൽ സംസാരിക്കുകയല്ലേ..

വിസ്താരമുള്ള വീടുകളും ഭംഗിയുള്ള കോർട്ട് യാർഡും മറ്റുള്ളവർക്ക് ഡിസൈൻ ചെയ്തു നൽകുന്ന ആർക്കിട്ക്ട് ആയിരുന്നു കിരൺ. ഇടുങ്ങിയ ചെറിയ ഫ്ലാറ്റിലിറ്റുന്നു അയാൾ കാറ്റുകയറിയിറങ്ങുന്ന വിശാലമായ വീടുകൾ വരച്ച് തന്റെ സ്വപ്‌നങ്ങൾ സാക്ഷാൽകരിച്ചു കൊണ്ടേയിരുന്നു.

വിനുക്കുട്ടൻ കവറും പിടിച്ചു നിൽക്കെ അയാൾ ഷൂസ് അഴിച്ചു റാക്കിൽ വച്ചു. പിന്നേ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ വാഷ്റൂമിലേക്ക് പോയി.

മോനിതു അവിടെ വയ്ക്കു. അച്ഛൻ ഫ്രഷ് ആയിട്ടു വരട്ടെ. അവൻ വീണ്ടും ഡെയിനിങ് ടേബിളിനോട് ചേർന്നുള്ള വാഷബ്‌സിന് താഴെ അത് വച്ചു.
വീണ്ടും കൈക്കുമ്പിളിൽ വെള്ളം നിറച്ച് കുടഞ്ഞു. കുട്ടാ കൂടുതൽ വെള്ളം ഒഴിച്ചാലും അത് അഴുകി പോകും മോനെ..
അമ്മ നോക്കിയേ താഴെ ഹോൾസ് ഉണ്ട്.
ഇതിലൂടെ പൊക്കോളും അമ്മേ

കിരൺ മേലുകഴുകി വന്ന പാടെ ചായ കുടിക്കാനിരുന്നു.
വിനുക്കുട്ടൻ വീണ്ടും തൈകവറുമായി ഓടി കിരണിന്റെ അടുത്തെത്തി. അവനൊഴിച്ച വെള്ളം മണ്ണിലൂടെ ഒഴുകി
ചെളിനിറത്തിൽ കിരണിന്റെ മുണ്ടിന്മേൽ വീണു.

എന്തായിത് വിനുക്കുട്ടാ..
അച്ഛന്റെ ഡ്രസ്സ്‌ എല്ലാം കേടാക്കിയല്ലോ.. മാലു നീയിതു വാങ്ങി ആ ബാൽക്കണിലെങ്ങാനും കൊണ്ടു വയ്ക്കു.

ടീച്ചർമാർ വെറുതെ ഓരോ പൊല്ലാപ്പും കൊണ്ടിറങ്ങും. മനുഷ്യനെ മിനക്കെടുത്താൻ..

ഇനിയിപ്പോൾ മാവ് നട്ടു വേണ്ടേ മാമ്പഴം കഴിക്കാൻ..

“കിരൺ പ്ലീസ്. “മാലതി കെഞ്ചി.
അവനു വിഷമം ആവും.

“എങ്കിൽ നീ നിന്റെ അച്ഛനോട് പോയി പറ കൊച്ചുമോന് മാവും തൈ വക്കാൻ കുറച്ചു സ്ഥലം വാങ്ങി തരാൻ ‘

അയാളോട് മറുപടി പറയാതെ പ്ലേറ്റ് എടുത്തു കാസെറോൾ നീക്കി വച്ച് ചപ്പാത്തി എടുത്തു കൊടുത്തു മാലതി.

പിന്നീട് ബാൽക്കണിയിലേക്കുള്ള ഗ്ലാസ്‌ ഡോർ തുറന്നു മാവിൻ തൈ പുറത്ത് വച്ചു. വിനുക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

സാരല്ല മോനെ. അമ്മ നാളേ മോനെ അപ്പൂപ്പന്റെ വീട്ടിൽ കൊണ്ടുപോകാം. നമുക്ക് അവിടെ തൈ നടാം.
അവനു ഒരുമ്മ കൊടുത്തു അവന്റെ കണ്ണുനീർ തുടച്ച് മാലതി പറഞ്ഞു.

അവൻ തലകുലുക്കി സമ്മതിച്ചു.

രാത്രി മാലതി അവനെ ഉറക്കാൻ കിടത്തുമ്പോൾ അവൻ വീണ്ടും ചോദിച്ചു. “അപ്പൂപ്പന്റെ വീട്ടിൽ നമ്മളിതു എവിടെ നടും അമ്മേ?”

മാലതി അവന്റെ നിറുകയിൽ തലോടി. “അതൊക്കെ നമുക്ക് നാളേ അവിടെ എത്തിയിട്ട് ആലോചിക്കാം മോനെ.”

രാവേറെ ചെല്ലുവോളം ഏതോ സ്കെച്ചിൽ മുഴുകി ഇരുന്ന കിരൺ എന്നത്തേയും പോലെ ജോലിക്കിടെ സോഫയിൽ തന്നെ കിടന്നുറങ്ങി.

കാലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ മാലതി പറഞ്ഞു. വീക്കെന്റല്ലേ? ഞാനും മോനും ഒന്ന് വീട് വരെ പോകും.

“ഓ മാവ് നടാൻ ആണോ?
ഇയാൾക്ക് വേറെ പണിയില്ലേ?
അതങ്ങനിരുന്നു അങ്ങ് കരിഞ്ഞുണങ്ങിക്കോളും. കുഞ്ഞല്ലേ അവൻ അത് മറക്കുകയും ചെയ്യും.”

തികച്ചും എളുപ്പമായ പോംവഴി തന്നെ. മാലതി മനസ്സിൽ പറഞ്ഞു…

എല്ലാം കരിഞ്ഞുണങ്ങുന്നത് ഇങ്ങനെ തന്നെയാണ്.
കനിവിന്റെ നനവും കാലൂന്നി നിൽക്കാൻ ഒരിടവും മതി ഇത്തിരി പച്ചപ്പിന്..

വരണ്ട മനസ്സുകളിൽ നനവ് പടർത്താൻ വേണ്ട സ്നേഹം അതാണല്ലൊ നമുക്കിടയിൽ ഇപ്പോൾ ഇല്ലാത്തത്…

ഉച്ചക്കത്തേയ്ക്ക് കുറച്ചു വെജിറ്റബിൾ ഫ്രൈഡ് റൈസ് ഉണ്ടാക്കി മേശപ്പുറത്തു വച്ച്
മാലതി വേഗം ഒരുങ്ങിയിറങ്ങി. വിനുക്കുട്ടൻ അരുമച്ചെടിയെ താലോലിച്ചു കൊണ്ടിരുന്നു.

വീട്ടിലെത്തിയതും മുറ്റത്ത് ഒരു പെട്ടി ഓട്ടോയിൽ നിന്ന് ഇന്റർലോക്ക് ഓടുകൾ ഇറക്കുന്ന രണ്ടു പണിക്കാരെ കണ്ടു.
ഏട്ടൻ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.

“അളിയൻ വന്നില്ലേ മാലു ”
തിരക്കായിരിക്കും അല്ലേ?

വിനുക്കുട്ടൻ ആഹ്ലാദത്തോടെ മുറ്റത്തേക്ക് കയറി.
അപ്പൂപ്പനെ കണ്ടതും വിനുക്കുട്ടൻ പറഞ്ഞു. “കണ്ടോ ഞാൻ നടാൻ കൊണ്ടു വന്ന മരം.”

“ആഹാ നല്ല മാവിൻ തൈയ്യാണല്ലോ..”

അച്ഛൻ അത് വാങ്ങി നോക്കി

മുറ്റത്തേക്ക് കയറി വന്ന ഏട്ടൻ പറഞ്ഞു.” പക്ഷെ ഈ പത്തു സെന്റിൽ ഇനി ഒരു മാവിന് കൂടെ ഇടമില്ലലോ അച്ഛാ .”

മാലതിക്കു വല്ലാതെ നൊന്തു.

“വീടിനു ചുറ്റോട് ചുറ്റും ഇന്റർലോക്ക് ചെയ്യുവാ.
പിന്നേ ഉള്ള സ്ഥലത്തു രണ്ടു മാവുണ്ടല്ലോ.”

അവളിങ്ങോട്ട് വന്നപ്പോഴേ നീ തുടങ്ങിയോ വേണു?
അച്ഛൻ പറഞ്ഞു.

“പിന്നേ വല്ല മരവും ചെടിയും ഒക്കെ പറമ്പിൽ വയ്ക്കണമായിരുന്നെങ്കിൽ ഉണ്ടായിരുന്നല്ലോ നിന്റെ വീതത്തിൽ പത്തൻപത് സെന്റ്.
എല്ലാം വിറ്റു സിറ്റിയിൽ ഫ്ലാറ്റ് വാങ്ങുമ്പോൾ നീ ഓർക്കണമായിരുന്നു.”

ഏട്ടൻ ആവോളം കത്തി കുത്തിയിറക്കി..

“അല്ലെങ്കിലും അന്നേ ഞാൻ പറഞ്ഞതാ ഈ കല്യാണം വേണ്ടെന്നു..

ആര് കേൾക്കാൻ…”
ഏട്ടൻ അകത്തേക്ക് നടന്നു കയറി.

“മോൾ അതൊന്നും കണക്കാക്കണ്ട…”
അമ്മ വന്ന് കൈയിൽ തലോടി അകത്തേക്ക് കൂട്ടി കൊണ്ടു പോയപ്പോൾ വിനുക്കുട്ടൻ അച്ഛനോട് ചോദിച്ചു.

“എവിടെയാ അപ്പൂപ്പാ നമ്മൾ മാവ് നടുക?”

മാലതി തേങ്ങി പോയി.

അവന്റെ കൈപിടിച്ച് അച്ഛൻ അകത്തേക്ക് നടന്നു.

അമ്മ പറഞ്ഞു.
“നീ വിഷമിക്കണ്ട. നമുക്ക് അത് ഇവിടെ എവിടെയെങ്കിലും നടാം.”

“വേണ്ട അമ്മേ. ഇനി നാളേ ഏട്ടന് ദേഷ്യം തോന്നി അത് പിഴുതു കളഞ്ഞാൽ അവനു വിഷമം ആവും..”

“മാലു അത് ഞാൻ നോക്കിക്കോളാം “അച്ഛനും പറഞ്ഞു.

എങ്കിലും അത് വേണ്ടെന്നു മാലു തീർച്ചയാക്കിയിരുന്നു..

മതിൽ കെട്ടി തിരിച്ച തന്റെ വിറ്റുപോയ പറമ്പിലേക്ക് നോക്കി നിന്ന് ഓരോന്ന് ആലോചിച്ചു മാലതി.

എന്ത്‌ പറഞ്ഞു വിനുക്കുട്ടനെ ആശ്വസിപ്പിക്കും?
അപ്പോഴാണ് ജലജ ചേച്ചി അവിടേക്കു വന്നത്

വലിയ പറമ്പും വീടും ഒക്കെ ഉണ്ടായിട്ടും മക്കളില്ലാതെ ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്ക് ജീവിക്കുന്ന ചേച്ചി ഇടയ്ക്കൊക്കെ അമ്മയോട് സ്നേഹാന്വേഷണത്തിന് വരും.

വിനുക്കുട്ടന്റെ മാവിൻ തൈ വിശേഷം കേട്ടു ചേച്ചി മോനോട് ചോദിച്ചു..

“വിനുക്കുട്ടാ അമ്മായിടെ വീട്ടിൽ നടുമോ ഈ തൈയ്‌.”

വിനുക്കുട്ടന് എപ്പോ വേണേലും അവിടെ വന്ന് ഇതിനെ നോക്കാല്ലോ.. അമ്മായി പൊന്നു പോലെ വളർത്തിക്കോളാം.”

എന്നും വെള്ളം കൊടുക്കുമോ. വിനുക്കുട്ടൻ ചോദിച്ചു”

“പിന്നേ എന്നും വെള്ളം കൊടുത്തു അമ്മായി നോക്കിക്കോളാം..”

വിനുക്കുട്ടൻ മാലതിയുടെ മുഖത്തേക്ക് നോക്കി
എന്നാ നമുക്ക് പോവാല്ലേ അമ്മായീടെ വീട്ടിൽ…
അവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി.. “ഇപ്പോൾ തന്നെ നടാമോ ”

മാലതിയുടെ കണ്ണ് നിറഞ്ഞു..

വിനുക്കുട്ടൻ പ്ലാസ്റ്റിക് കവറുമായി ഓടി വന്നു..
അവരൊരുമിച്ചു പാടത്തിനക്കരെയുള്ള അമ്മായിയുടെ പറമ്പിലേക്ക് നടന്നു.

തളിർ മരം തനിക്ക് വേര് പടർത്താൻ ഒരിടം കിട്ടിയതിൽ സന്തോഷിച്ച് കാറ്റിലാടി ചിരിച്ചു.

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്

മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ തോമസ് ചാഴികാടന്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടെന്നായിരുന്നു തോമസ് ചാഴികാടന്റെ ആരോപണം. നവകേരളസദസിലെ തനിക്കെതിരായ വിമര്‍ശനം തോല്‍വിക്ക് ആക്കംകൂട്ടിയെന്നും അദേഹം പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തോമസ് ചാഴികാടന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് വി.എന്‍ വാസവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ട് പോലും ഇത്തവണ കിട്ടിയില്ലെന്നും ചാഴികാടന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ നിലപാട്. എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തോല്‍വിയ്ക്ക് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

നവകേരള സദസ് കോട്ടയത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നത്തെ എം.പിയായ തോമസ് ചാഴികാടനെ വേദിയിലിരുത്തി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. പരിപാടിയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്നും പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. തൊട്ടുമുമ്പ് പ്രസംഗിച്ച ചാഴികാടന്‍ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയോട് പരസ്യമായി ഉന്നയിച്ചിരുന്നു. ഇതിനെയായിരുന്നു മുഖ്യമന്ത്രി വിമര്‍ശിച്ചത്.

അടിമാലി – കോതമംഗലം ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കാര്‍ യാത്രികനായ ഒരാള്‍ മരിച്ചു. മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് കാറ്റിലും മഴയിലുമാണ് അപകടം നടന്നത്.

കാറിനും കെ.എസ്.ആര്‍.ടി.സി. ബസിനും മുകളിലേക്കാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. ഒരു ഗര്‍ഭിണി അടക്കം നാല് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ഭാഗത്തേക്കാണ് മരം വീണത്. നിരവധി വാഹനങ്ങളാണ് വഴിയിലുണ്ടായിരുന്നത്. ഇതിലെ യാത്രക്കാരുൾപ്പെടെയുള്ളവര്‍ പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഇന്നു കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്.

ഇന്നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 25ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 26ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 27നു മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റ്‌ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 ദിവസം സംസ്ഥാനത്തു പലയിടത്തും മഴ ശക്തമായി തുടരും. കേരള തീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ പാത്തി രൂപപ്പെട്ടതിനാൽ പടിഞ്ഞാറൻ തീരമേഖലയിൽ അടുത്ത രണ്ടു ദിവസം കാലവർഷക്കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ജാഗ്രതാ നിർദേശമുണ്ട്. തീരദേശത്തും കനത്ത മഴ ലഭിക്കുമെന്നാണു സൂചന. ഒഡീഷയിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട 2 ചക്രവാതച്ചുഴികളാണു മഴ കനക്കാൻ കാരണം.

27 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ മീൻ പിടിക്കാൻ പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രതാ നിർദേശം.

നാളെ രാത്രി 11.30 വരെ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള,തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി പതിനൊന്നര വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

ഒരുരാത്രികൊണ്ട് മൂന്ന് വളർത്തുപശുക്കളെ കൊന്ന് കേണിച്ചിറയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. ഞായറാഴ്ച രാത്രി 11 മണിയോടെ പള്ളിത്താഴെ കിഴക്കയിൽ സാബുവിന്റെ വീടിനുസമീപത്ത് വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കടുവയെ കണ്ടാൽ മയക്കുവെടിവെക്കാൻ തീരുമാനിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കടുവ കൂട്ടിലായത്. 10 വയസ്സുള്ള തോൽപ്പെട്ടി 17 എന്ന ആൺകടുവയാണിത്.

നേരത്തെ ഒമ്പതുമണിയോടെ മാളിയേക്കല്‍ ബെന്നിയുടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കടുവ എത്തിയിരുന്നു. തൊഴുത്തിലെത്തിയതിന്റെ ദൃശ്യം പുറത്തുവന്നു. പശുക്കളെ കൊന്ന അതേ തൊഴുത്തിലാണ് കടുവയെത്തിയത്. കടുവയ്ക്ക് അവശതയുള്ളതായി സംശയമുണ്ട്. പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള ആട്ടിന്‍ കൂട്ടിലുള്ള ഒരു ആടിനെ ചത്തനിലയില്‍ കണ്ടെത്തി.

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനമാണിത്. പതിനെട്ടാം ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് 293 സീറ്റുകളോടെ ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷമായ ഇന്ത്യ മുന്നണിക്ക് 234 സീറ്റുകളുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിസഭാംഗങ്ങളും രാവിലെ 11 മണി മുതല്‍ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍ അക്ഷരമാലാ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്യും.

പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവും ഏഴ് തവണ ലോക്‌സഭാംഗവുമായ ഭര്‍തൃഹരി മഹ്താബ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിന് മുന്നോടിയായി നാളെ രാവിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ലോക്സഭയുടെ പ്രോടേം സ്പീക്കറായി മഹ്താബിന് സത്യവാചകം ചൊല്ലിക്കൊടുക്കും.

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തോടനുബന്ധിച്ച് അംഗങ്ങള്‍ ഒരു നിമിഷം മൗനം ആചരിക്കുന്നതോടെ നടപടികള്‍ ആരംഭിക്കും. പിന്നാലെ ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പട്ടിക സഭയുടെ മേശപ്പുറത്ത് വയ്ക്കും.

തുടര്‍ന്ന് ലോക്സഭാ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ മഹ്താബ് വിളിക്കും. പന്നീട് ജൂണ്‍ 26ന് നടക്കുന്ന സ്പീക്കറുടെ തിരഞ്ഞെടുപ്പ് വരെ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ രാഷ്ട്രപതി നിയോഗിച്ച ചെയര്‍പേഴ്‌സണ്‍മാരുടെ പാനലിന് പ്രോടേം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ജൂണ്‍ 27 ന് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ച ജൂണ്‍ 28 ന് ആരംഭിക്കും.

പിണറായി മന്ത്രിസഭയിൽ ഇനി ഒ.ആർ.കേളുവും; പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി അധികാരമേറ്റു. കെ.രാധാകൃഷ്ണൻ രാജിവച്ച ഒഴിവിൽ മന്ത്രിയായ ഒ.ആർ. കേളു, വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ്. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു.

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. കെ.രാധാകൃഷ്ണൻ രാജിവച്ച ഒഴിവിൽ മന്ത്രിയായ ഒ.ആർ. കേളു, വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ്. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായാണ് കേളു മന്ത്രിപദവിയിലേക്ക് അധികാരത്തിലേക്കെത്തുന്നത്.

മുൻ മന്ത്രി കെ.രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം.ബി. രാജേഷിനും വീതിച്ചു നൽകി. ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താലാണ് കേളുവിന് ഈ വകുപ്പുകള്‍ നല്‍കാത്തത് എന്നാണ് സിപിഎം വക്‌താക്കൾ പറയുന്നത്. അതേസമയം, കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തതിനെതിരെ പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും വലിയതോതിലുള്ള വിമർശനവും ഉന്നയിക്കുന്നത്ഉയർന്നു വന്നിരുന്നു. വയനാട്ടില്‍നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സിപിഎം ജനപ്രതിനിധിയാണ് കേളു.

വയനാട് ജില്ലനേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാന്‍ ഇനി സ്വന്തം മന്ത്രിയുണ്ടാകുമെന്ന ആശ്വാസമാണ് മാനന്തവാടി ജനങ്ങള്‍ക്കുള്ളത്. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഒ.ആര്‍. കേളു എം.എല്‍.എ.യുടെ പിതാവ് ഓലഞ്ചേരി രാമന്‍, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആര്‍. രവി (അച്ചപ്പന്‍), ഒ.ആര്‍. ലീല, ഒ.ആര്‍. ചന്ദ്രന്‍, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved