A well earned Lunch for #TeamIndia.
You prefer? #ENGvIND
പ്രളയക്കെടുതിൽ വലയുന്ന സംസ്ഥാനത്ത് മഴ കുറയുന്നത് ആശ്വാസമാകുന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചു.
അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ പെരിയാറിലെ ജലനിരപ്പ് താഴുന്നുണ്ട്. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മഴ കുറയുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ ദ്രുതഗതിയിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടും പിൻവലിച്ചിരുന്നു. എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടാണ് പിൻവലിച്ചത്. ഏഴ് ജില്ലകളിൽ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണകുളം, ഇടുക്കി, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതോടെ കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളിലും ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹെലികോപ്റ്റര്‍ വഴി ഭക്ഷണപ്പൊതികള്‍ എത്തിക്കാനും അസുഖ ബാധിതരായവരെ ആശുപത്രികളിലേക്ക് മാറ്റാനുമാണ് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ ഏതാണ്ട് 2 ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. സന്നദ്ധപ്രവര്‍ത്തകരാണ് മിക്കയിടങ്ങളിലും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത്. പത്തനംതിട്ട, എറണാകുളം, വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവിടുള്ളവര്‍ കുടുങ്ങിക്കിടക്കുന്നത്. തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതമാണ്. അതേസമയം, ചെങ്ങന്നൂര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ വീടുവിട്ടു വരാന്‍ തയാറായിട്ടില്ലെന്നും വിവരമുണ്ട്. അതേസമയം ചാലക്കുടി, തൃശൂരിലെ മറ്റു പ്രളയബാധിത പ്രദേശങ്ങള്‍, അതിരപ്പള്ളി, ആലുവ എന്നിവിടങ്ങളില്‍ വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. ഇന്ന് രാവലെ മുതല്‍ എറണാകുളം ജില്ലയില്‍ മഴയുണ്ടായിട്ടില്ല.
തിരുവനന്തപുരം: തന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ താന്‍ കൂടെ വരില്ലെന്ന് രക്ഷാപ്രവര്‍ത്തകരോട് തൃശ്ശൂരിലെ മൃഗസംരക്ഷകയായ യുവതി. ഉപേക്ഷിക്കപ്പെട്ടതും തെരുവില്‍ അലഞ്ഞതുമായ നായകളെ കണ്ടെത്തി സംരക്ഷിക്കുന്ന യുവതിയാണ് സ്വന്തം ജീവനൊപ്പം തന്റെ വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത്. തന്റെ 25 പട്ടികളെക്കൂടി രക്ഷിക്കാതെ മാറി താമസിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് എത്തിയപ്പോള്‍ വെള്ളം കെട്ടിക്കിടന്ന വീട്ടിനകത്ത് പുതപ്പിച്ച നിലയിലായിരുന്നു പട്ടികള്‍.
സുനിത എന്ന യുവതിയാണ് പട്ടികളെ രക്ഷിക്കാതെ വരില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഇവര്‍ സംരക്ഷിച്ചത് മുഴുവന്‍ തെരുവുപട്ടികളേയും ഉപേക്ഷിപ്പെട്ട നായ്കുട്ടികളേയും ആയിരുന്നു. നായ്ക്കളെ ഇപ്പോള്‍ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോയി, തുടര്‍ന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണലുമായി സുനിത ബന്ധപ്പെട്ടു. ഇവരെത്തിയാണ് യുവതിയേയും നായ്ക്കളേയും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ പട്ടികള്‍ മുഴുവന്‍ അവശനിലയിലായിരുന്നു. ഇപ്പോള്‍ തൃശൂരിലെ ഒരു പ്രത്യേക ദുരിതാശ്വാസ കേന്ദ്രത്തിലാണ് സുനിതയും ഭര്‍ത്താവും നായ്ക്കളും കഴിയുന്നത്. വെള്ളപ്പൊക്കത്തിന് ശേഷം സുനിതയുടെ നായ്ക്കള്‍ക്ക് കൂട് പണിയാനായി പണം കണ്ടെത്തുമെന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണല്‍ അറിയിച്ചു.
പല ആളുകളും ഇപ്പോഴും ബോട്ടുകളിലും ഹെലികോപ്റ്ററില്‍ കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണത കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദയവു ചെയ്ത് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു. രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രളയക്കെടുതിയില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം. നേവിയുടെ രക്ഷാപ്രവര്‍ത്തനത്തിനിടെ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയും മര്‍ദ്ദിച്ചും നാട്ടുകാരായ സ്ത്രീകളാണ് ആക്രമണം അഴിച്ചുവിട്ടത്. ചെങ്ങന്നൂര്‍ എരമല്ലൂര്‍ അയ്യപ്പ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളെയാണ് നാട്ടുകാര്‍ സംഘടിതമായി ആക്രമിച്ചത്. കോളജിലെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികളെയാണ് മനുഷ്യത്വരഹിതമായി നാട്ടുകാര്‍ കായികമായി ആക്രമിച്ചത്. ഹെലികോപ്റ്റര്‍ വഴി വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിച്ചെന്നാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആതിര മാധ്യമങ്ങളോട് പറഞ്ഞത്.
രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയാല്‍ വീടുകള്‍ തകരുമെന്നും അടുത്തുള്ള മരങ്ങൾ നഷ്ടപ്പെടും എന്നും പറഞ്ഞാണ് സ്ത്രീകള്‍ ആക്രമിച്ചതെന്ന് ആതിര പറഞ്ഞു. സംഘടിച്ചെത്തിയ നാട്ടുകാര്‍ വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് കസേര വലിച്ചെറിയുകയും ഒരാളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇന്ന് വൈകിട്ട് 6.30 നാണ് 13 വിദ്യാര്‍ത്ഥികളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്തത്. കറണ്ട് പോലുമില്ലാത്ത ഹോസ്റ്റലില്‍ ഇനി 15 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്നത്. ഇവരെ നാളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കും. രക്ഷപെടുത്തിയ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്തെത്തിച്ചു. ജീവൻ പണയപ്പെടുത്തി ഇവരെ രക്ഷിക്കാൻ വരുമ്പോൾ ഉള്ള നാട്ടുകാരുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് എന്ന് സൈനീകൻ മാധ്യമങ്ങളോട് പറഞ്ഞത്.
ദുബായ്: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായവുമായി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു കോടി രൂപ ഉടൻ കൈമാറുമെന്ന് അദ്ദേഹത്തിന്‍റെ സാന്പത്തികകാര്യ ഉപദേഷ്ടാവ് അറിയിച്ചു.
നേരത്തേ, കേരളത്തിന് സഹായവുമായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം മലയാളത്തില്‍ ട്വീറ്റ് ചെയ്തു.
ബേണ്‍: യുഎൻ മുൻ സെക്രട്ടറി ജനറലും നോബൽ ജേതാവുമായ കോഫി അന്നാൻ (80) അന്തരിച്ചു. സ്വിറ്റ്സർലൻഡിലായിരുന്നു അന്ത്യം. യുഎന്നിന്‍റെ ഏഴാം സെക്രട്ടറി ജനറലായിരുന്നു കോഫി അന്നാൻ. 1997 ജനുവരി മുതൽ 2006 ഡിസംബർ വരെയാണ് കോഫി അന്നാൻ സേവനമനുഷ്ഠിച്ചത്.
ഘാനയിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നാൻ. 2001ലാണ് അദ്ദേഹം നോബൽ സമ്മാനത്തിന് അർഹനായത്.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് കൂടുതല്‍ മുങ്ങുന്നു. ആലപ്പുഴ നഗരത്തിലേക്കും വെള്ളംകയറി തുടങ്ങി. നൂറുകണക്കിനുപേര്‍ ഇപ്പോഴും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാഭരണകൂടം കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു
വേമ്പനാട്ടു കായലില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെയാണ് ആലപ്പുഴ നഗരത്തിന് മധ്യത്തിലൂടെ കടന്നുപോകുന്ന വാടക്കനാലും വാണിജ്യകനാലും നിറഞ്ഞത്. മാതാ ബോട്ടുജെട്ടി വെള്ളത്തിനടിയിലായി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും വെള്ളം കയറിത്തുടങ്ങി. ദേശീയപാതയ്ക്ക് സമാന്തരമായുള്ള ആലപ്പുഴ–ചേര്‍ത്തല കനാലും നിറഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. കനാലുകളില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
അതേ സമയം കുട്ടനാട്ടില്‍ നിന്നുള്ള പലായനം തുടരുകയാണ്. പള്ളാത്തുരുത്തി മുതല്‍ പൂപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ എ.സി.റോഡിന് ഇരുകരകളിലുമുള്ള താമസക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറുകയാണ്. ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, കിടങ്ങറ, പുളിങ്കുന്ന്, കാവാലം ഭാഗങ്ങളില്‍ നൂറുകണക്കിന് പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മല്‍സ്യത്തൊഴിലാളികളാണ് മുന്നില്‍ . രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മോട്ടോര്‍ ബോട്ടുകളും വഞ്ചിവീടുകളും വിട്ടുനല്‍കാത്ത ഉടമകളെ അറസ്റ്റുചെയ്യാന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
നിമിഷങ്ങള്‍ കടന്നുപോകും തോറും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. കൈമെയ് മറന്ന് എല്ലാവരും ഇറങ്ങിയെങ്കിലും ആയിരക്കണക്കിനാളുകള്‍ ഇനിയും ഒറ്റപ്പെട്ട വീടുകളില്‍ സഹായത്തിന് കേഴുകയാണ്. ചെറുവള്ളങ്ങളും കൂടുതല്‍ ഹെലികോപ്റ്ററുകളും അടിയന്തരമായി ചെങ്ങന്നൂരിലേക്ക് വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരിക്കുമെന്ന എം.എല്‍.എ സജി ചെറിയാന്റെ വിലാപത്തെ തുടര്‍ന്ന് രാവിലെ മുതല്‍ ഊര്‍ജസ്വലമായി രക്ഷാപ്രവര്‍ത്തനം. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും കൊല്ലത്തുനിന്നുള്ള പത്ത് വലിയ മല്‍സ്യബന്ധനബോട്ടുകളും ഇന്നിറങ്ങി. ദുരന്തനിവാരണസേനയും എത്തി. കല്ലിശേരി ഭാഗത്തുനിന്ന് സ്ത്രീകളും കുട്ടികളും അടക്കം 23 പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തി. ചെന്നെത്താന്‍ ബുദ്ധിമുട്ടായ ഈ പ്രദേശത്ത് ഇനിയും നിരവധി പേരുണ്ടെന്നാണ് വിവരം. എന്നാല്‍ മതിലുകളില്‍ തട്ടിയും ചെറുവഴികളില്‍ കുടുങ്ങിയും വലിയ ബോട്ടുകള്‍ പലയിടത്തും എത്തുന്നില്ല. ചെറിയ ബോട്ടുകളുടെയും വ്യോമസേനയുടെയും സഹായം അടിയന്തരമായി വേണം.
നാലുദിവസം പിന്നിട്ട സാഹചര്യത്തില്‍ ഒരു രാത്രി കൂടി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കാനുള്ള ശേഷി എത്രപേര്‍ക്കുണ്ടാകുമെന്നാണ് അറിയേണ്ടത്. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണവും വസ്ത്രവും വെള്ളവും കൂടുതല്‍ വേണ്ട സാഹചര്യവും ചെങ്ങന്നൂരിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ദാരുണമായ തോല്‍വികള്‍ക്ക് ഇനി ബീഫിനെ പഴിക്കാം. മലയാളികള്‍ പൊറോട്ടയും ബീഫും കഴിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുമ്പോള്‍ ബിഫ് മെനുവില്‍ ഉള്‍പ്പെടുത്തി ഇംഗ്ലീഷുകാര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപണം. ശരാശരി ഉത്തരേന്ത്യക്കാര്‍ക്ക് ബിഫ് കഴിക്കുക മഹാപാപമാണ്.ഗോഹത്യ കൊടും പാതകമായി കണക്കാക്കുന്ന ഇന്ത്യന്‍ ടീമിന്റെ മുന്നിലേക്ക് നല്‍കിയ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ പര്യടനം ദുരന്തത്തിലേക്ക് നീങ്ങുമ്പോള്‍ ആരാധകര്‍ ഭക്ഷണ മെനുവിനെ ചൊല്ലി കലാപത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തകര്‍ന്ന ഇന്ത്യ ലോര്‍ഡ്‌സ് ടെസ്റ്റിലും പ്രതീക്ഷകള്‍ ബാക്കിവെയ്ക്കാതെ തോല്‍വിയടഞ്ഞിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തിരുന്നത്.
ക്രിസ് വോക്‌സും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും തല്ലി തളര്‍ത്തി. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ബീഫ് മെനുവില്‍ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് ഇന്ത്യയുടെ തോല്‍വിയെന്നാണ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യയുടെ തോല്‍വിയോടൊപ്പം ഇപ്പോള്‍ ചര്‍ച്ചായാകുന്നത് മൂന്നാം ദിനം ഉച്ചയ്ക്ക് ഇന്ത്യന്‍ ടീം കഴിച്ച ഭക്ഷണമാണ്. ലഞ്ച് മെനുവിന്റെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ച് ‘ഡക്കി’ല്ലേയെന്നായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍ ഇപ്പോള്‍ ആ മെനുവിലെ ബീഫിനെച്ചൊല്ലിയാണ് വിവാദം. ചിക്കനും ചെമ്മീനും ബീഫ് പാസ്തയും പനീറുമെല്ലാം മെനുവിലുണ്ട്. ഇതില്‍ ബീഫ് പാസ്ത എന്തിന് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നല്‍കി എന്നാണ് ഒരുകൂട്ടം ആളുകള്‍ ചോദിക്കുന്നത്. ബീഫോ ? ഇതെങ്ങനെ സമ്മതിച്ചുകൊടുക്കും? എന്നാണ് ഒരു ട്വീറ്റ്. ഇത് അംഗീകരിക്കാനാവില്ലെന്നും അനുവദിച്ചുകൊടുക്കാനാവില്ലെന്നും ആരാധകര്‍ മുറവിളി കൂട്ടുന്നു.

അതേസമയം, കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്‌ക്കെതിരെ നടപടിയുമായി ബിസിസിഐ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയില്‍ നിന്നും പരിശീലകന്‍ രവിശാസ്ത്രിയില്‍ നിന്നും ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു. നേരത്തെയുണ്ടായ ആരോപണം നിലനിര്‍ത്തി പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയവും ക്യാപ്റ്റന്‍ ആവശ്യപ്പെട്ട ടീമും നല്‍കിയിട്ടും എന്തുകൊണ്ടാണ് പൊരുതാന്‍ പോലും നില്‍ക്കാതെ ഇന്ത്യ പരാജയപ്പെട്ടതെന്നാണ് ബിസിസിഐ ചോദിക്കുന്നത്.
ഇവര്‍ക്ക് പുറമെ പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെയും ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിന്റെയും പ്രകടനവും ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ ശനിയാഴ്ച തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റിന്റെ ഫലമറിഞ്ഞ ശേഷം മാത്രം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്താല്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചു. അതേസമയം, നാണംകെട്ട് തോറ്റ ടീമിനെതിരെ ആരാധകരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതും ബിസിസിഐ കണക്കിലെടുത്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ തോല്‍വി വഴങ്ങിയപ്പോള്‍ ഒരുങ്ങാന്‍ മതിയായ സമയം കിട്ടിയില്ലെന്നും മത്സരങ്ങള്‍ തമ്മില്‍ കാര്യമായ അകലമില്ലെന്നുമാണ് ടീം കാരണം പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടില്‍ തയാറെടുപ്പിന് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന ന്യായം പറയാന്‍ ടീമിനാകില്ലെന്നും ഇത്തവണ പരിമിത ഓവര്‍ മത്സരങ്ങള്‍ ആദ്യം നടത്തിയതുപോലും ടീമിനോട് അഭിപ്രായം തേടിയിട്ടാണെന്നും ബിസിസിഐയുടെ പ്രതിനിധികളിലൊരാള്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
‘ സീനിയര്‍ ടീമിന്റെ പര്യടനം നടക്കുമ്പോള്‍ത്തന്നെ നിഴല്‍ പരമ്പരയ്ക്കായി എ ടീമിനേയും നാം അയച്ചിരുന്നു. സീനിയര്‍ ടീം അംഗങ്ങളായ മുരളി വിജയ്ക്കും അജിങ്ക്യ രഹാനെയ്ക്കും എ ടീമില്‍ കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ചോദിച്ചതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്. എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍, കാരണം ചോദിക്കാന്‍ ബോര്‍ഡിന് അധികാരമുണ്ട്,’ അദ്ദേഹം പറയുന്നു.
ടീം തിരഞ്ഞടുപ്പിന്റെ കാര്യത്തിലുള്‍പ്പെടെ കോഹ്‌ലിക്കും ശാസ്ത്രിക്കും ബിസിസിഐ അനാവശ്യ സ്വാതന്ത്ര്യം നല്‍കുന്നതായി നേരത്തേ മുതല്‍ ആരോപണമുണ്ട്. അതേസമയം, പുറം വേദന മൂലം കഷ്ടപ്പെടുന്ന ക്യാപ്റ്റന്‍വമമഗ വിരാട് കോഹ്‌ലിക്ക് അടുത്ത ടെസ്റ്റില്‍ കളിക്കാനാകാതെ വന്നാല്‍, ടീമിനെ ആരു നയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന രഹാനെയ്ക്ക് പകരമായി താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രവിചന്ദ്രന്‍ അശ്വിന്റെ പേരാണ് പരിഗണനയില്‍.
കനത്ത മഴയ്ക്കിടയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി. വൈപ്പിനില്‍ നിന്ന് പുറപ്പെട്ട ബോട്ട് ആലുപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് മുങ്ങിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാവികസേന ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷിച്ചു.
മഴയെതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പിനെ വകവയ്ക്കാതെ പോയ ബോട്ട് തിരയിലും കാറ്റിലും അകപ്പെട്ട് മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങിയതിന് പിന്നാലെ നാല് പേര്‍ തടിയില്‍ പിടിച്ചു കിടന്നു. തുടര്‍ന്ന് നാവികസേനയുടെ അവസരോചിത ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. രക്ഷിച്ച നാല് പേരെയും ഹെലികോപ്ടര്‍ മാര്‍ഗം കരക്കെത്തിച്ച് ചികിത്സ നല്‍കി. അതേസമയം, കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുള്ളത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ചകളും അവ്യക്തമാണ്.
പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുളള ദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം സൈന്യത്തെ ഏൽപ്പിക്കണം. മൂന്നു ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുച്ഛിച്ചു തളളി. എന്നെ പുച്ഛിച്ചോട്ടെ. എന്നെ പുച്ഛിക്കുന്നതിൽ കുഴപ്പമില്ലെന്നും ജനങ്ങളെ രക്ഷിച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. അത് സൈന്യത്തെ ഏൽപ്പിക്കണം. തിരുവല്ല, പന്തളം, റാന്നി, ആറൻമുള, പറവൂർ, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിതിഗതികൾ രൂക്ഷമാണ്. കേരളം ഒന്നിച്ചു കൈകോർത്തിട്ടും എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
കുടിവെളളവും മരുന്നും കിട്ടാതെ നിരവധി പേർ പലയിടങ്ങളിൽ കഴിയുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സൈന്യത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. നേരത്തെ അസമിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോൾ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം ഞാൻ നേരിട്ട് കണ്ടതാണ്. ദുരഭിമാനം വെടിഞ്ഞ് ഇനിയെങ്കിലും സേനയെ വിളിക്കാൻ സർക്കാർ തയ്യാറാവണം.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ നേരിൽ കണ്ടും ഫോണിലും ഇക്കാര്യം ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടും ഇക്കാര്യം ആവർത്തിച്ചു. ഇതിലൊന്നും രാഷ്ട്രീയമില്ല. ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രീയം മാറ്റിവച്ചാണ് ഇതൊക്കെ ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ജീവനുകളാണ് പൊലിയുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.