Latest News

മൂവാറ്റുപുഴ: ക്ഷേത്രത്തില്‍ കയറുമ്പോല്‍ ഉടുപ്പൂരണമെന്ന ആചാരത്തിന് എസ്എന്‍ഡിപിയുടെ തിരുത്ത്. ഇനി മുതല്‍ എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് അഴിക്കാതെ പുരുഷന്‍മാര്‍ക്ക് പ്രവേശിക്കാം. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഈ പ്രഖ്യാപനം നടത്തിയത്. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ വെച്ച് നടത്തിയ പ്രഖ്യാപനത്തിനു ശേഷം വെള്ളാപ്പള്ളി ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.

പഞ്ചലോഹത്തില്‍ നിര്‍മിച്ച ശ്രീനാരായണഗുരു വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുനഃപ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സമര്‍പ്പിച്ച ശേഷം നടന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കണം എന്നു പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന്‍ പ്രസംഗം ഇടയ്ക്ക് അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.

‘ഷര്‍ട്ട്, ബനിയന്‍ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്’ എന്ന് ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് വെള്ളാപ്പള്ളി എടുത്തുമാറ്റി. പിന്നീട് ഉടുപ്പൂരാതെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികള്‍ വെള്ളാപ്പള്ളിക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.

ന്യൂസ് ഡെസ്ക്

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി നിയമിതനായി എന്ന് ശശി തരൂരിന്റെ ട്വീറ്റ്. ലോക സാമ്പത്തിക രംഗത്തെ നിർണായ പദവി അലങ്കരിക്കുന്ന രഘുറാം രാജൻ നിലവിലുള്ള ഗവർണർ മാർക്ക് കാർണിയുടെ പിൻഗാമിയാകുമെന്ന് സിയാസത്ത് ന്യൂസിനെ അടിസ്ഥാനമാക്കിയാണ് ശശി തരുർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. ഇൻറർനാഷണൽ മോനിട്ടറി ഫണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റായി നാല്പതാം വയസിൽ നിയമിതനായ ആദ്യത്തെ യൂറോപ്യനല്ലാത്ത വ്യക്തിയാണ് രഘുറാം രാജൻ. ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ബാങ്കറായി മാറുന്ന രഘുറാം രാജന് ഒരു വർഷം 874,000 പൗണ്ട് ശമ്പളമായി ലഭിക്കുമെന്നും  ഇന്ത്യയിൽ തിരസ്കരിക്കപ്പെട്ട പ്രതിഭയുടെ നിയമനം ബ്രെക്സിറ്റ് പശ്ചാത്തലത്തിൽ ബ്രിട്ടനെ ശക്തമാക്കാനെന്നും സിയാസത്ത് ന്യൂസ് റിപ്പോർട്ട് പറയുന്നു.

ഇന്ത്യാക്കാരനായ നാസർ ഹുസൈൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാര്യം അനുസ്മരിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റിൽ ഇനിയൊരു ഇന്ത്യൻ പ്രൈം മിനിസ്റ്റർ കൂടിയായാൽ റിവേഴ്സ് കോളനിയൈസേഷൻ പൂർത്തിയാകുമെന്നും പറയുന്നു. എന്നാൽ ഇത് വ്യാജവാർത്തയാണെന്നും കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ ട്വീറ്റു ചെയ്തതിന് കടുത്ത വിമർശനവുമാണ് ശശി തരൂർ നേരിടുന്നത്. നിലവിലുള്ള ഗവർണർ മാർക്ക് കാർണി 2019 ജൂണിലെ സ്ഥാനമൊഴിയൂ എന്നിരിക്കെ സിയാസത്ത് പോലെയുള്ള ഒരു ന്യൂസിന്റെ അടിസ്ഥാനത്തിൽ വ്യാജ വാർത്ത പ്രൊമോട്ട് ചെയ്തതിനെതിരെ നൂറു കണക്കിന് ട്വീറ്റുകൾ വന്നു കഴിഞ്ഞു.

ഇത് രശ്മി, ബി.സി.എ ബിരുദധാരിയാണ്. ബംഗ്ലുരുവിലെ ഐ.ടി. കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ഒരു സമയത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു. പണം സൂക്ഷിച്ചിരുന്ന മേശയില്‍ നിന്ന് പലപ്പോഴായി നഷ്ടപ്പെട്ടത് ഒന്നരലക്ഷം രൂപ. വിശദമായ ചോദ്യംചെയ്യലില്‍ റിസപ്ഷനസ്റ്റിനെ പിടികൂടി. രശ്മിയായിരുന്നു പണമെടുത്തത്. തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.തൃശൂരില്‍ നിന്ന് ബംഗ്ലുരുവിലേയ്ക്കുള്ള ബസ് യാത്രയിലാണ് കിളിയായ റാഷിദിനെ പരിചയപ്പെടുന്നത്. റാഷിദ് വെറും കിളി മാത്രമല്ല. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. മലപ്പുറം സ്വദേശി. റാഷിദുമായുള്ള പ്രണയം വിവാഹത്തില്‍ എത്തി. ഇരുവരും കോയമ്പത്തൂരിലേയ്ക്കു താമസം മാറ്റി. പണ്ട്, പണം തട്ടിയ കേസ് മറച്ചുവച്ച രശ്മി ഇപ്പോള്‍ ഒരു പ്രമുഖ ബാങ്കിലെ കസ്റ്റമയര്‍ കെയര്‍ സെന്ററില്‍ ജീവനക്കാരിയാണ്. റാഷിദ് പോക്കറ്റടിയും മോഷണവുമായി തുടരുന്നു. റാഷിദ് മോഷ്ടിക്കുന്ന സാധനങ്ങള്‍ വില്‍ക്കുന്നത് രശ്മിയാണ്. ലാപ്ടോപ്പായാലും മൊബൈല്‍ ആയാലും. കാരണം, ബാങ്കിലെ ഉദ്യോഗസ്ഥയാണല്ലോ. ആരും സംശയിക്കില്ല. റാഷിദ് പണ്ട് ജയിലില്‍ കിടക്കുമ്പോള്‍ പരിചയപ്പെട്ട അനീഷ് ബാബുവും ഇവര്‍ക്കൊപ്പം കൂടി. ബസിലും ട്രെയിനിലും പോക്കറ്റടി. ആളില്ലാത്ത വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച.

ഇതെല്ലാം പഴയ സംഭവം ഇനി കുടിങ്ങിയ പുതിയ കഥയിലേക്ക്……

‘‘മോളേ ഇനി രണ്ടു ദിവസത്തേയ്ക്ക് ഇനി എനിക്കു ജോലിയില്ല. ഇവിടുത്തെ സാറും കുടുംബവും ഓഫിസ് പൂട്ടി വിദേശത്തു പോയി. ഇനി കുറച്ചുനാളു കഴിഞ്ഞേ വരൂ’’. അമ്മ ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞപ്പോള്‍ രശ്മിയുടെ മനസില്‍ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി. അമ്മ ജോലി ചെയ്യുന്ന സാറിന്റെ വീട് വലിയ കൊട്ടാരമാണ്. അവിടെ കുത്തിതുറന്നാല്‍ കിട്ടാന്‍ പോകുന്നത് വിലപ്പിടിപ്പുള്ള സാധനങ്ങള്‍. രശ്മി ഉടനെ മനസില്‍ പദ്ധതിയിട്ടു. ഭര്‍ത്താവ് റാഷിദിനോട് കാര്യം പറഞ്ഞു. ബസില്‍ കിളിയായിരുന്ന റാഷിദ് പണ്ട് രശ്മിയെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. ഇപ്പോള്‍ രശ്മിയും റാഷിദും കോയമ്പത്തൂരിലാണ് താമസം. കേട്ട ഉടനെ റാഷിദ് സുഹൃത്ത് അനീഷ് ബാബുവിനെ വിളിച്ചു വരുത്തി. പെട്ടെന്ന് പോകണം തൃശൂര്‍ എടമുട്ടത്തേയ്ക്ക്. നല്ലൊരു കോള് വന്നിട്ടുണ്ട്. പണക്കാരന്‍ വീട്ടില്‍ ഇല്ല. അങ്ങനെ, റാഷിദും അനീഷും കൂടി തൃശൂരിലേക്ക് ബസ് കയറി. എടമുട്ടം സ്വദേശിയായ ദിലീപ്കുമാറിന്റെ വീട്ടില്‍ നുഴഞ്ഞുക്കയറി. വീട്ടുകാര്‍ ഓസ്ട്രേലിയയില്‍ പോയതിന്റെ പിറ്റേന്നു രാത്രിയാണ് ഇവര്‍ കളവിനായി കയറുന്നത്. ലാപ്ടോപ്, പുതിയ മൊബൈല്‍ ഫോണ്‍ , വിദേശ നാണയങ്ങള്‍ എടുത്ത് ബാഗിലിട്ടു. മേശയില്‍ നിന്ന് കാറിന്റെ താക്കോലും കിട്ടി. കാറുമായി സ്ഥലംവിടാന്‍ തീരുമാനിച്ചു. കീ ഓണ്‍ ചെയ്യും മുമ്പ് ഗീയര്‍ നോക്കി. പക്ഷേ, ഗിയര്‍ കാണാണില്ല. ഇതെന്ത് കാര്‍. കുറേനേരം കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ നോക്കി നടന്നില്ല. കാറിനെ പഴിച്ച് ഇവര്‍ പുറത്തിറങ്ങി. കാര്‍ ഓട്ടോമാറ്റിക് ആയിരുന്നു. ഇത് ഓടിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നു. വീട്ടുമുറ്റത്തിരുന്ന ഇലക്ട്രിക് സ്കൂട്ടറുമായി സ്ഥലംവിട്ടു. രണ്ടു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേയ്ക്കും സ്കൂട്ടറിലെ വൈദ്യുതി തീര്‍ന്നു. സ്കൂട്ടര്‍ ഉപേക്ഷിച്ചു. പിന്നെ, ഒരു സൈക്കിള്‍ തട്ടിയെടുത്ത് ബസ് സ്റ്റോപ്പ് വരെ പോയി. നേരെ, കോയമ്പത്തൂരിലേക്ക് വണ്ടിക്കയറി.

തൃശൂര്‍ എടമുട്ടത്തെ വീട്ടില്‍ നിന്ന് റാഷിദും അനീഷും മോഷ്ടിച്ചപ്പോള്‍ പുതിയൊരു മൊബൈല്‍ ഫോണ്‍ കിട്ടി. പുതിയ ഫോണ്‍. ഒറ്റനോട്ടത്തില്‍ ഉപയോഗിച്ചതായി തോന്നില്ല. ഫോണിന്റെ പായ്ക്കറ്റ് പൊട്ടിച്ചിട്ടുമില്ല. ഈ ഫോണ്‍ പുതിയതായതിനാല്‍ റാഷിദ് രശ്മിയ്ക്കു ഗിഫ്റ്റായി നല്‍കി. ഫോണ്‍ എടമുട്ടത്തെ വീട്ടില്‍ നിന്ന് കിട്ടിയതാണെന്ന് രശ്മിയ്ക്കറിയാം. പുതിയ ഫോണായതിനാല്‍ പൊലീസിന് പിടിക്കാന്‍ കഴിയില്ലെന്ന് രശ്മി കണക്കുക്കൂട്ടി. എന്നാല്‍, വീട്ടുടമയുടെ മകന്‍ ഒരാഴ്ച ഈ ഫോണില്‍ ഒരു സിമ്മിട്ട് ഉപയോഗിച്ചിരുന്നു. ഫോണ്‍ ഇഷ്ടപ്പെടാത്തതിനാല്‍ അതേപ്പോലെതന്നെ പായ്ക്ക് ചെയ്ത് വീട്ടിലെ അലമാരയില്‍ വച്ചു. ഈ ഫോണ്‍ നമ്പറെടുത്ത് പൊലീസ് ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ സംഘടിപ്പിച്ചു. പിന്നെ, ഈ നമ്പര്‍ പിന്‍തുടര്‍ന്ന് ഫോണ്‍ നിലവില്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. അങ്ങനെ, നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് രശ്മിയുടെ നമ്പര്‍. ടവര്‍ ലൊക്കേഷന്‍ കോയമ്പത്തൂരും. വിലാസം പരിശോധിച്ചപ്പോള്‍ കവര്‍ച്ച നടന്ന വീടിന്റെ ഉടമയുടെ ഓഫിസിലെ ജീവനക്കാരിയുടെ മകളാണ് രശ്മിയെന്ന് മനസിലായി. പിന്നെ, കാര്യങ്ങള്‍ എളുപ്പമായിരുന്നു പൊലീസിന്. പാവം ജീവനക്കാരി മകളോട് സാധാരണ ഫോണ്‍ ചെയ്യുമ്പോള്‍ പറഞ്ഞതാണ് വീട്ടുകാര്‍ ഇല്ലെന്നും അവധിയാണെന്നും. കള്ളത്തരം രക്തത്തില്‍ അലിഞ്ഞ മകളുണ്ടോ വിടുന്നു. അമ്മ സംസാരത്തിനിടെ പറഞ്ഞ ആ ചെറിയ കാര്യം രശ്മിയുടെ കള്ളത്തര ബുദ്ധിയില്‍ വിലപ്പെട്ട വിവരമായിരുന്നു.

അരിസോണയില്‍ നിന്നും ലാസ് വെഗാസിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം രണ്ട് മോഡലുകള്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ചെറുവിമാനത്തില്‍ യാത്രക്കാര്‍ കൃത്യമായി ഇരിക്കാത്തതും, ഭാരം കൂടിയതുമാകാം അപകടകാരണമെന്നാണ് വ്യോമയാന വിദഗ്ധര്‍ കരുതുന്നത്. അപകടത്തിന് മുന്‍പ് വിമാനത്തിന്റെ ചിറകുകള്‍ ലംബമായി നിന്നതായും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍സ്റ്റാഗ്രാം മോഡലായ 23കാരി മറിയ കൂഗനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വംശജനും നൈറ്റ്‌ലൈഫ് പ്രൊമോട്ടറുമായ ആനന്ദ് പട്ടേലും വിമാനത്തിലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദ് കുറ്റിപ്പാല

ലണ്ടന്‍ : ബ്രിട്ടണിലുള്ള മലയാളികള്‍ ഒത്ത് ചേര്‍ന്ന് മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി യുകെ ഘടകം രൂപീകരിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ രൂപീകരണവും പ്രഥമ സൗഹൃദ യോഗവും ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് വെംബ്ലിയിലെ ചല്‍ക്കില്‍ കമ്മൂണിറ്റി സെന്ററില്‍ വെച്ച് നടക്കുകയുണ്ടായി .  200 മൈല്‍ ദൂരത്ത്‌ നിന്ന് വരെ ആം ആദ്മികള്‍ ലണ്ടനിലെ യോഗത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു

മുജീബ് ലണ്ടന്റെ അധ്യക്ഷതയില്‍ ഒത്തു കൂടിയ യുകെ മലയാളികളായ സാധാരണക്കാരുടെ യോഗം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ അയച്ച വീഡിയോ സന്ദേശ പ്രദര്‍ശനത്തോടെയായിരുന്നു ആരംഭിച്ചത് . ഇന്ന് എന്തുകൊണ്ട് ഇങ്ങനെയൊരു കൂട്ടായ്മയുടെ ആവശ്യകതയും പ്രസക്തിയും എന്നത് പ്രധാന വിഷയമായി ചര്‍ച്ച ചെയ്തു . ആം ആദ്മി എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരാനുള്ള കാരണവും സാഹചര്യവും , പാര്‍ട്ടിയുടെ ആശയങ്ങളും , നയങ്ങളും , ലക്ഷ്യവും , നാം പ്രവാസികള്‍ എന്തുകൊണ്ട് ആം ആദ്മി പാര്‍ട്ടിയെ അനുകൂലിക്കണമെന്നുമുള്ള അധ്യക്ഷന്റെ മിതമായ വാക്കുകള്‍ വളരെ ശ്രദ്ധേയമായിരുന്നു . എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ദുരവസ്ഥയെപ്പറ്റി പലരും മനസ്സ് തുറന്നു.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കൊണ്ട് തന്നെ ഡെല്‍ഹിയിലെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ട് രാജ്യത്തിനാകെ മാതൃകാപരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയതിന്റെ പിന്നിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടിനെയും , ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവിനെയും യോഗം വിലയിരുത്തി . അധികാര ദുരുപയോഗമില്ലാതെ പൊതുജന നന്മയുദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ആം ആദ്മി പാര്‍ട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു . അതോടൊപ്പം കേരളത്തിലെ ആം ആദ്മി പാര്‍ട്ടി നേത്രുത്വം നടത്തുന്ന പോരാട്ടത്തിന് ഐക്യധാര്‍ട്യവും പ്രഖ്യാപിച്ചു.

കേരളത്തിലെ ആം ആദ്മി കണ്‍വീനര്‍ ശ്രീ സി ആര്‍ നീലകണ്ഠന്‍ യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന സന്ദേശം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക

വെയില്‍സില്‍ നിന്നും , വിഞ്ചെസ്സ്റ്ററില്‍ നിന്നും , കോവന്ട്രിയില്‍ നിന്നും വരെ അനേക മൈലുകള്‍ താണ്ടി എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ സദസ്സിന് പ്രത്യേക ആവേശവും ഊര്‍ജ്ജവും പകര്‍ന്നു. ഓര്‍ഗനൈസറായി മുജീബ് ലണ്ടനെയും , ട്രഷററായി സക്കീര്‍ ക്രോയിഡനേയും ചുമതലപ്പെടുത്തി .  ഇപ്പോള്‍ സ്റ്റേറ്റ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ട് യുകെ മുഴുവനിലുമുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഗ്രുപ്പുകളില്‍ കമന്റുകളും പോസ്റ്റുകളും പങ്ക് വെയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യവും നയങ്ങളുമായി ബന്ധപ്പെട്ട ഫലപ്രദമായ പോസ്റ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതിന്റെ അനിവാര്യതയും ചര്‍ച്ചയുടെ ഭാഗമായി നടന്നു .

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് എല്ലാവിധ സഹായങ്ങളും നല്‍കികൊണ്ട് ഡോര്‍ റ്റു ഡോര്‍ ക്യാമ്പയിന് വേണ്ടി ഒരു സംഘത്തെ നാട്ടിലേയ്ക്ക് അയയ്ക്കാനും , പരമാവധി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടെലിഫോണ്‍ ക്യാമ്പയിന്‍ നടത്തുവാനും , ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് വേണ്ടി പരമാവധി തുക സമാഹരിക്കുവാനും യോഗം തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ വരുംകാല പ്രവര്‍ത്തന പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അധികം വൈകാതെ തന്നെ ഒരു കുടുംബ സംഗമം കൂടി സംഘടിപ്പിക്കണമെന്ന ശുഭവാര്‍ത്തയോടെയാണ് യോഗം അവസാനിച്ചത്.

മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നജീബ് മൂടാടി പങ്കുവച്ച ഫെയ്‌സ്ബുക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

നജീബ് മൂടാടി എഴുതിയ കുറിപ്പ്;

അവള്‍ എങ്ങോട്ടാണ് മാഞ്ഞുപോയത്!

ഈ പെണ്‍കുട്ടിയെ നമുക്കറിയില്ല. പക്ഷെ നമ്മുടെ വീട്ടില്‍/കുടുംബത്തില്‍/ അയല്പക്കങ്ങളില്‍ ഈ പ്രായത്തിലുള്ള ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവരിലൊരാള്‍ ഒരുദിവസം അല്പനേരമെങ്കിലും വീട്ടിലെത്താന്‍ വൈകുകയും വിവരങ്ങളൊന്നും അറിയാതിരിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ.

പരിചയക്കാരെയൊക്കെ വിളിച്ചന്വേഷിച്ചും, പലവഴിക്ക് തിരഞ്ഞിറങ്ങിയും, പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചും… ഉത്കണ്ഠയോടെ, പരിഭ്രാന്തിയോടെ ഇരുട്ടിലേക്ക് കണ്ണ്‌നട്ട്….. ഓരോ വിളിക്കും കാതോര്‍ത്ത്, താങ്ങാനാവാത്ത വര്‍ത്തയൊന്നും കേള്‍ക്കല്ലേ എന്ന് കരളുരുകി പ്രാര്‍ത്ഥിച്ച്……

എത്ര പെട്ടെന്നാണ് ഒരു കുടുംബം എല്ലാ സന്തോഷങ്ങളും അവസാനിച്ച് നിസ്സഹായമായ നിലവിളിയിലേക്ക് വീണു പോകുക. ഒരു രാത്രിയെങ്കിലും ഇങ്ങനെ തള്ളി നീക്കുക എന്നത് എത്ര കഠിനമായ അനുഭവമാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി ഈ ഫോട്ടോയില്‍ കാണുന്ന പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനിയും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് Bcom രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ
ജസ്‌ന മരിയ ജെയിംസിന്റെ കുടുംബം ഇതുപോലെ അവള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്‍

പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി. അങ്ങോട്ടുള്ള ബസ്സില്‍ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവള്‍ അവിടെ എത്തിയിട്ടില്ല. എങ്ങോട്ട് പോയി എന്ന യാതൊരു വിവരവും ഇല്ലാതെ ഇപ്പോള്‍ അറുപത് ദിവസങ്ങള്‍ ആവുന്നു!

ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ ATM കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും കിട്ടാതെ ഓരോ ദിവസവും കഴിഞ്ഞു പോവുകയാണ്. എന്താണ് സംഭവിച്ചിരിക്കുക എന്നറിയില്ല.

ഒരു വിദേശവനിതയെ ഇതേപോലെ കാണാതായി ഒരു മാസം കഴിഞ്ഞപ്പോള്‍ കേട്ട വാര്‍ത്തയുടെ നടുക്കം മാറാത്ത നമുക്കെങ്ങനെയാണ് എന്നിട്ടും ഈ പെണ്‍കുട്ടിയുടെ കാര്യം കണ്ടില്ല എന്നു നടിക്കാന്‍ കഴിയുക. സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കണം എന്നഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് സുഹൃത്ത് Jincy Maria ആണ് വിവരങ്ങള്‍ മെസേജ് ചെയ്തത്. കേരളത്തിനകത്തും പുറത്തുമായി കഴിയുന്ന നമുക്ക് ഈ വാര്‍ത്തയും ഫോട്ടോയും share ചെയ്യുന്നതിലൂടെ ആ കുടുംബത്തിന്റെ കാത്തിരിപ്പിനും കണ്ണീരിനും ശമനമാവാന്‍ കഴിഞ്ഞാലോ?

ഈ പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ എവിടെവെച്ചെങ്കിലും കണ്ടുമുട്ടിയ, അല്ലെങ്കില്‍ എന്തെങ്കിലും വിവരം തരാന്‍ കഴിയുന്ന ആരുടെയെങ്കിലും മുന്നില്‍ ഈ വാര്‍ത്തയും ചിത്രവും എത്തിയെങ്കിലോ. നമുക്ക് പരമാവധി ശ്രമിക്കാം. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനോ വാര്‍ത്ത കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനോ ഒന്നുകൂടി ജനശ്രദ്ധ ഉണ്ടാവനോ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുള്ളവര്‍ അവരുടെ ശ്രദ്ധയില്‍ പെടുത്താനും ശ്രമിക്കുക.

ഒരുപാട് നന്മകള്‍ക്ക് കാരണമാകുന്ന സോഷ്യല്‍ മീഡിയക്ക് ജസ്‌നയെ കണ്ടെത്താനും കഴിയട്ടെ. നമുക്ക് നല്ല വാര്‍ത്ത മാത്രം പ്രതീക്ഷിക്കാം. പരമാവധി ആളുകളില്‍ എത്താന്‍ താങ്കളിലൂടെ സാധ്യമാവട്ടെ. വീട്ടില്‍ നിന്ന് സന്തോഷപൂര്‍വ്വം പുറത്തേക്ക് പോയ ഒരു പെണ്‍കുട്ടി ഇനിയും തിരിച്ചെത്താത്ത ഒരു വീട്ടില്‍ അപ്പനും കൂടപ്പിറപ്പുകളും കാത്തിരിക്കുന്നുണ്ട്. ആ സങ്കടങ്ങള്‍ക്ക് നാം കൂട്ടാവുക.
____
എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവരോ, മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാനോ ജസ്‌നയുടെ കസിന്‍ റോജിസ് ജെറിയുടെ 9995780027 എന്ന നമ്പറില്‍ ബന്ധപ്പെടാം. (വിശദവിവരങ്ങള്‍ ആദ്യ കമന്റിലെ വാര്‍ത്തയില്‍ ഉണ്ട്)

ഹാരി രാജകുമാരന്റെ വിവാഹത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, പുതിയ പുതിയ വാര്‍ത്തകളാണ് രാജകുടുംബത്തില്‍ നിന്ന് വരുന്നത്. ഹാരി- മേഗന്‍ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തുന്ന അതിഥികള്‍ കൈയിൽ ഭക്ഷണവുമായി വരണമെന്ന നിര്‍ദ്ദേശത്തിലൂടെ ലോകത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് രാജകുടുംബം. ഭക്ഷണം ഉണ്ടാകില്ല എന്ന കാര്യം ക്ഷണക്കത്തില്‍ സൂചിപ്പിക്കാന്‍ വിട്ടു പോയതിന് പിന്നാലെയാണ് ഭക്ഷണം സ്വന്തമായി തന്നെ കയ്യില്‍ കരുതണമെന്ന നിര്‍ദ്ദേശം എത്തിയത്.

രാജകീയ വിവാഹത്തിന് ക്ഷണം കിട്ടിയ 2640 അതിഥികളില്‍ 1200 പേര്‍ സാധാരണക്കാരാണ്. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം കാണാനുള്ള അവസരം വിഐപി അതിഥികള്‍ക്കു മാത്രമാണുള്ളത്. ബാക്കിയുള്ളവര്‍ കൊട്ടാരവളപ്പിലെ മൈതാനത്തിലിരിക്കണം. ഇവര്‍ക്കു ശീതളപാനീയവും ലഘുഭക്ഷണവും മാത്രമാണു കൊട്ടാരം വകയായി ഒരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങു നാലുമണിക്കൂറിലേറെ നീളുമെന്നതിനാല്‍ ഉച്ചക്ക് കഴിക്കാനുള്ള പൊതി വീട്ടില്‍നിന്നു കൊണ്ടുവരുന്നതായിരിക്കും നല്ലതെന്നാണ് അറിയിപ്പ്. ഹാരിമേഗന്‍ വിവാഹച്ചെലവിനത്തില്‍ 40 കോടി പൗണ്ട് വകയിരുത്തിയ രാജകുടുംബം സാധാരണക്കാര്‍ക്കു മാന്യമായ ഭക്ഷണം കൊടുക്കാന്‍ പിശുക്കുകാട്ടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

രാജകീയ മാംഗല്യത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാടകീയ സംഭവങ്ങളാണ് കൊട്ടാരത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ഹാരി രാജകുമാരന് മേഗന്‍ മെര്‍ക്കലിന്റെ സഹോദരന്‍ കത്തയച്ചത് വാര്‍ത്തയായിരുന്നു. ഒട്ടും താമസിച്ചിട്ടില്ല, മേഗനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. മേഗന്റെ അര്‍ദ്ധ സഹോദരന്‍ തോമസ് മെര്‍ക്കലായിരുന്നു കത്തയച്ചത്. മേഗനുമായുള്ള ഹാരിയുടെ വിവാഹം നടന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാഹ ചരിത്രങ്ങളില്‍ ഏറ്റവും വലിയ പിഴവായിരിക്കും അതെന്നും തോമസ് കത്തില്‍ പറഞ്ഞിരുന്നു.

സെല്‍ഫി ഭ്രമം മൂത്തു ജീവൻ ബലിനൽകിയതിനു ഇതാ മറ്റൊരു ഉദാഹരണം കൂടി. വഴിയരികില്‍ മുറിവേറ്റ് കിടന്ന കരടിക്കൊപ്പം സെല്‍ഫിയെടുക്കാനായിരുന്നു ഒഡിഷയിലെ ടാക്‌സി ഡ്രൈവറായ പ്രഭു ഭത്ര ശ്രമിച്ചത്. പക്ഷെ അത് അയാളുടെ അവസാനത്തെ സെല്‍ഫിയുമായി. കരടിയുടെ ആക്രമണത്തില്‍ വീണുപോയ പ്രഭുവിനെ ആളുകള്‍ നോക്കിനില്‍ക്കെയാണ് അത് കടിച്ചുകൊന്നത്. കരടിയില്‍നിന്ന് പ്രഭുവിനെ രക്ഷിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

വഴിയരികില്‍ കരടി കിടക്കുന്നത് പ്രഭു കണ്ടത് ഒരു വിവാഹസംഘത്തേയുംകൊണ്ട് പോവുമ്പോഴാണ്. കാറിലുള്ളവര്‍ നോക്കി നില്‍ക്കെ, പ്രഭു കാറില്‍നിന്നിറങ്ങി കരടിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറിവേറ്റ് കിടന്നതിനാല്‍ കരടി എഴുന്നേല്‍ക്കില്ലെന്നാണയാള്‍ വിചാരിച്ചത്.

എന്നാല്‍, പെട്ടെന്ന് ചാടിയെഴുന്നേറ്റ കരടി അക്രമാസക്തനാവുകയും പ്രഭുവിനെ ആക്രമിക്കുകയും ചെയ്തു. ഒരു കുളത്തില്‍നിന്ന് വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നു കരടി. അതിനടുത്തേക്ക് പോയ പ്രഭു, ചരിഞ്ഞ പ്രദേശത്ത് കാല്‍വഴുതി കരടിയുടെ അടുത്തേക്ക് വീഴുകയായിരുന്നു. പ്രഭുവിന്റെ മുഖത്തു തന്നെ കടിച്ച കരടി അയാളെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം കണ്ട ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

കല്ലെറിഞ്ഞും അടിച്ചും കരടിയെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫലിക്കുന്നില്ല. കരടിയുടെ അടുത്തേക്ക് പോകരുതെന്ന മറ്റുള്ളവരുടെ മുന്നറിയിപ്പ് പ്രഭു കേട്ടിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രഭുവിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം കരടിയെ കൂടുതല്‍ ആക്രമണവീര്യമുള്ളതാക്കി മാറ്റിയെന്നും കണ്ടുനിന്നവര്‍ പറയുന്നു. പരിഭ്രാന്തരായ നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. അവരെത്തിയപ്പോഴേക്കും പ്രഭു മരിച്ചിരുന്നു. കരടിക്ക് മയക്കുവെടിവെച്ച ശേഷമാണ് പ്രഭുവിന്റെ മൃതദേഹം സംഭവസ്ഥലത്തു നിന്ന് മാറ്റിയത്.

തിരുവല്ലയിൽ 91 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. ചാത്തങ്കേരി സ്വദേശി ബിജുവാണ്  പൊലീസിന്‍റെ പിടിയിലായത്.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ബിജുവിനെ ആലപ്പുഴ പുളിങ്കുന്നിലെ ബന്ധുവീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16ന് തിരുവല്ലക്ക് സമീപം പുളിക്കീഴിലാണ് കേസിന് ആസ്പദമായ സംഭവം. 40 വയസുള്ള ബിജു പുലര്‍ച്ചെ മൂന്ന് മണിയോടെ 91കാരിയുടെ വീട്ടില്‍ കയറി. അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഉറങ്ങിക്കിടന്ന വൃദ്ധയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

സ്ത്രീ ഒച്ചയിട്ടതോടെ തൊട്ടടുത്ത മുറിയില്‍ കിടന്ന മകളും മരുമകനും ഉണര്‍ന്നു. ഇതോടെ ബിജു ഓടിരക്ഷപ്പെട്ടു. ബിജുവിനെ നേരത്തെ പരിചയമുണ്ടായിരുന്ന സ്ത്രീ പുളിക്കീഴ് പൊലീസില്‍ നല്‍കി. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ്, പുളിക്കീഴ് എസ്.ഐ. മോഹന്‍ ബാബുവും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘവും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മാധ്യമപ്രവർത്തകയായ യുവതി വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കിടങ്ങൂർ കുളങ്ങരമുറിയി‍ൽ പരേതനായ കെ.എ.വാസുദേവന്റെ മകൾ സൂര്യ (29) ആണു മരിച്ചത്. ഇടിച്ച വാൻ നിർത്താതെ പോയി. ഇന്നലെ രാത്രി ഏഴിന് അയർക്കുന്നം തിരുവ‍ഞ്ചൂർ റോഡിൽ ചപ്പാത്ത് നിഷ്കളങ്ക ജംക്‌ഷനിലായിരുന്നു അപകടം.

നീറിക്കാട്ടുള്ള ബന്ധുവീട്ടിൽ പോയ ശേഷം ബന്ധു അനന്തപത്മനാഭനൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു സ്റ്റാർ വിഷൻ ചാനലിൽ വാർത്താ അവതാരകയായ സൂര്യ. ചെറിയ ചാറ്റൽമഴയുള്ള സമയത്തായിരുന്നു അപകടം. സ്കൂട്ടറിനു പിന്നിൽ വാൻ ഇടിച്ചതിനെ തുടർന്ന് സൂര്യ തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ സൂര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അനന്തപത്മനാഭനു നിസ്സാര പരുക്കേറ്റു.

സൂര്യയുടെ പിതാവ് സിപിഎം അയർക്കുന്നം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വാസുദേവൻ അഞ്ചു മാസം മുൻപാണു മരിച്ചത്. അമ്മ: സുശീല. സഹോദരി: സൗമ്യ. സൂര്യയുടെ മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ.

Copyright © . All rights reserved