Latest News

കോഴിക്കോട്: ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ട കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ ശക്തമായ സമരവുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. 7500 രൂപ മാത്രം ശമ്പളം നല്‍കി ജോലിക്കെടുത്ത ജൂനിയര്‍ നഴ്‌സുമാരെ യാതൊരു കാരണവും ബോധിപ്പിക്കാതെ മാനേജ്‌മെന്റ് പിരിച്ചുവിടുകയായിരുന്നു. ഏഴ് പേരെയാണ് പിരിച്ചുവിട്ടത്. ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച 40 നഴ്സുമാരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറഞ്ഞ വേതനം നല്‍കി ബേബി മോമ്മോറിയല്‍ ആശുപത്രി നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതായി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉറപ്പു നല്‍കിയ മിനിമം വേതനം നല്‍കാന്‍ തയ്യാറാകാത്ത ആശുപത്രി മാനേജ്‌മെന്റുകളില്‍ ഒന്നാണ് ബേബി. ജൂനിയര്‍ നഴ്‌സുമാരായി നിയമിതരായ 7 പേരെ ആശുപത്രി നേരത്തെ പിരിച്ചുവിട്ടിരുന്നു. നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാതോടെ 5 പേരെ തിരിച്ചെടുക്കുകയും രണ്ട് പേരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരെ പിന്നീട് വീണ്ടും പിരിച്ചുവിടുകയായിരുന്നു.

അതേസമയം ഒഴിവാക്കിയ നഴ്‌സുമാരെ ട്രെയിനിംഗ് അടിസ്ഥാനത്തിലാണ് ജോലിയിലെടുത്തതെന്നും ഇത്തരം പിരിച്ചുവിടല്‍ സ്വഭാവിക നടപടി മാത്രമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. പിരിച്ചുവിട്ട ഏഴ് പേരെയും തിരിച്ചെടുത്തില്ലെങ്കില്‍ ആശുപത്രി സംതഭിപ്പിക്കുമെന്ന് യു.എന്‍.എ അറിയിച്ചിട്ടുണ്ട്. പ്രതിഷേധ നടപടികള്‍ ശക്തമാക്കും. നിലവില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നതിനായി പ്രതിഷേധകരെ മാനേജ്‌മെന്റ് ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ച നടക്കുന്ന സമയത്ത് പ്രത്യക്ഷ സമരം ഒഴിവാക്കുമെന്നും എന്നാല്‍ നിസഹകരണ പരിപാടികള്‍ തുടരുമെന്നും യുഎന്‍എ നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിക്ക് സമര പ്രവര്‍ത്തകരും മാനേജ്‌മെന്റ് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. പിരിച്ചുിവിട്ടവരെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന നിലപാടായിരിക്കും മാനേജ്‌മെന്റ് എടുക്കുക. അങ്ങനെയാകുമ്പോള്‍ സമരം കൂടുതല്‍ ശക്തമാകും. കോഴിക്കോട് ജില്ലയിലെ പ്രമുഖ ആശുപത്രികളിലൊന്നാണ് ബേബി മെമ്മോറിയല്‍. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടാല്‍ നൂറുകണക്കിന് രോഗികളെ ഇത് സാരമായി ബാധിക്കും.

ന്യൂസ് ഡെസ്ക്

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം) ന് നല്കാൻ തീരുമാനമായി. ഡൽഹിയിൽ നടന്ന ചർച്ചയെത്തുടർന്നാണ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നതിനുള്ള തീരുമാനം നാളെ പ്രഖ്യാപിക്കും. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി, മുസ്ളിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സിസി പ്രസിഡന്റ് എം.എം ഹസൻ എന്നിവർ പങ്കെടുത്തു.

യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിന് കേരളാ കോൺഗ്രസിന്റെ മടങ്ങി വരവ് ആവശ്യമാണെന്നും രാജ്യസഭാ സീറ്റിന് അവർക്ക് അവകാശമുണ്ടെന്നുമുള്ള മുസ്ളീം ലീഗിന്റെ നിലപാട് കേന്ദ്ര കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ സ്ഥാനമൊഴിയുന്നവരിൽ ഒരാൾ കോൺഗ്രസ് പ്രതിനിധിയും ഒരാൾ കേരളാ കോൺഗ്രസ് പ്രതിനിധിയുമാണ്.  മൂന്നാമത്തെയാൾ എൽ ഡി എഫ് അംഗം ആണ്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടു വർഷത്തോളമായി യുഡിഎഫിൽ നിന്ന് അകന്നു നിൽക്കുന്ന കേരളാ കോൺഗ്രസിന്റെ തന്ത്രപരമായ രാഷ്ട്രീയ നിലപാടിന്റെയും നിലനില്പിന് പ്രാദേശിക പാർട്ടികളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് കോൺഗ്രസ് മനസിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നല്കാനുള്ള തീരുമാനം. രാജ്യസഭാ സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസ് നാളെ പ്രഖ്യാപിക്കും.

മാരാരി ബീച്ചിന് സമീപമുണ്ടായ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ (31) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. കഞ്ഞിപ്പാടം സ്വദേശി അഖിലിനാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ആറോടെയാണ് അപകടം. വൈദികൻ സഞ്ചരിച്ചിരുന്ന ബൈക്ക് തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപത്തുവച്ച് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഖിലുമൊത്ത് ബൈക്കിൽ ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക്, ദിവ്യബലി അർപ്പിക്കുവാനായി പോകുന്പോഴായിരുന്നു അപകടം. ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാ.ഫ്രാൻസിസ് രാജു മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.

തുമ്പോളി പള്ളി, തുറവൂർ മരിയപുരം സെന്‍റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും ഫാ.ഫ്രാൻസിസ് രാജു സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേർത്തല തെക്കുപഞ്ചായത്ത് രണ്ടാം വാർഡ് തൈക്കൽ കാക്കരി വീട്ടിൽ ആന്‍റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാലസ്, സിബി, മാർട്ടിൻ, എൽസ.

പത്തനംത്തിട്ട മുക്കൂട്ടുത്തറയില്‍ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. ജെസ്‌നയുടെ തിരോധാനത്തില്‍ അടുത്ത ബന്ധുവിന് പങ്കുണ്ടെന്ന ഗുരുതര ആരോപണമാണ് പി.സി. ജോര്‍ജ് എംഎല്‍എ ഉന്നയിച്ചത്.

അവരെ (ആരോപണമുന നേരിടുന്ന ബന്ധു) പിടിച്ച് ചോദ്യം ചെയ്യേണ്ടതു പോലെ ചെയ്താല്‍ സത്യങ്ങളെല്ലാം മണിമണി പോലെ പുറത്തുവരും. ഈ ബന്ധുവിനെപ്പറ്റി നാട്ടുകാര്‍ക്ക് ഒട്ടും നല്ല അഭിപ്രായമില്ലെന്നും അതെല്ലാം അന്വേഷിക്കണമെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജ് ഈ വിഷയത്തില്‍ വിവാദത്തിന് തിരികൊളുത്തി പറഞ്ഞ ചില കാര്യങ്ങള്‍ ഇങ്ങനെ – ഞാന്‍ ആ കുട്ടിയുടെ വീട്ടിലേക്ക് ചെല്ലുകയാണ്. കാണാതായി നാല് ദിവസം കഴിഞ്ഞപ്പോ. കുറച്ച് കഴിയുമ്പോ ഉമ്മന്‍ ചാണ്ടി വരുമെന്ന് പറയുന്നുണ്ടായിരുന്നു. കുറച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവിടെ നില്‍പ്പുണ്ടായിരുന്നു.

ഈ കൊച്ചിന്റെ ……. (അടുത്ത ബന്ധുക്കള്‍) എന്തൊരു സന്തോഷത്തിലാണ് എന്നെ സ്വീകരിച്ചത് എന്ന് അറിയാമോ? അവിടെ നിന്ന് പോരുംവഴി പുറത്തിറങ്ങി അയല്‍ക്കാരോട് ചോദിച്ചപ്പോള്‍ ആ ബന്ധുവിനെക്കുറിച്ച് അത്ര നല്ല കാര്യങ്ങള്‍ അല്ല കേട്ടത്. എന്ന് മാത്രമല്ല വളരെ മോശമായ കാര്യങ്ങളാണ് ആളുകള്‍ പറഞ്ഞത്.

കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്നും ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജെസ്‌നയെ പിന്നീട് കാണാതായി. എരുമേലി സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് ഈ പെണ്‍കുട്ടി നടന്നു നീങ്ങിയതായി വരെ വ്യക്തമായിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കാണാതായ ജെസ്ന. രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു.

പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.

ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജെസ്‌നയെന്ന് പരിചയക്കാര്‍ ആവര്‍ത്തിക്കുന്നു.

എത്യോപ്യയിലെ തടാകത്തില്‍ മാമോദീസാ ശുശ്രൂഷ നടത്താനെത്തിയ പുരോഹിതനെ മുതല കൊന്നു. വേറെ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

തെക്കന്‍ എത്യോപ്യയില്‍ മെര്‍ക്കെബ് തബ്യയിലെ അബയ തടാകക്കരയില്‍ മാമോദീസാചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാനെത്തിയ പുരോഹിതന്‍ ഡോച്ചോ എഷീതാണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഒപ്പമുണ്ടായിരുന്നവര്‍ പുരോഹിതനെ രക്ഷിക്കാന്‍ കഠിന ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

ഞായറാഴ്ച രാവിലെ നടക്കുന്ന മാമോദീസ ചടങ്ങില്‍ എണ്‍പതോളം പേര്‍ എത്തിയിരുന്നു. തടാകക്കരയില്‍ ചടങ്ങുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കവെ അപ്രതീക്ഷിതമായി മുതല കടന്നാക്രമിക്കുകയായിരുന്നു. തടാകത്തില്‍ നിന്ന് പൊങ്ങിയ മുതല ഉടന്‍ തന്നെ പുരോഹിതനെ കടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ചടങ്ങിനെത്തിയവരെല്ലാം മുതലയുടെ ആക്രമണത്തിന് സാക്ഷിയായിരുന്നു. ഇവരാണ് സംഭവം പറഞ്ഞത്.

ഈ തടാകത്തിലെ മുതലകള്‍ സാധാരണ ഗതിയില്‍ ആക്രമണകാരികളല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തടാകത്തില്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ ഭക്ഷ്യ ക്ഷാമം നേരിട്ടതാണ് മുതലകള്‍ മനുഷ്യനെ ആക്രമിക്കാന്‍ ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു.

താനെ സ്വദേശിയായ സല്‍മാന്‍ അഫ്രോസ് ഖാന്‍ (26), കാമുകി മനീഷ നാരായണ്‍ നെഗി (21) എന്നിവരെയാണ് മുലുന്ദ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിക്കു പുറത്ത് പാര്‍ക്ക് ചെയ്ത കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷമെന്ന് സംശയിക്കുന്ന രണ്ട് കുപ്പികള്‍ കാറിനുള്ളില്‍ നിന്ന് കണ്ടെടുത്തു. ഹിന്ദുമത വിശ്വാസിയാണ് മനീഷ. സല്‍മാന്‍ ഇസ്ലാംമത വിശ്വാസിയും. ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചുവെങ്കിലും വീട്ടുകാര്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. പ്രണയജോഡികളെ തിരക്കേറിയ നഗരമധ്യത്തില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

വ്യത്യസ്ത മതവിശ്വാസികളായ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു. കുടുംബവുമായുള്ള ബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തില്‍ ഇവര്‍ ആത്മഹത്യ ചെയ്തതതാണെന്ന് പോലീസ് നിഗമനം. എന്നാല്‍ കാറില്‍ നിന്ന് ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വസ്ത്രവ്യാപാരിയാണ് സല്‍മാന്‍. മനീഷ ഒരു ഷോപ്പിംഗ് മാളില്‍ സെയില്‍സ്‌ഗേളും. ഇരുവരും അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ അനുവദിക്കാതെ വന്നതോടെ നാലു ദിവസം മുന്‍പ് ഇവര്‍ ഒളിവില്‍ പോയി. എന്നാല്‍ വീട്ടുകാര്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. ബുധനാഴ്ച 3.30 ഓടെയാണ് കോടതിക്ക് സമീപം നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.

പോലീസ് എത്തുമ്പോളും കാറിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അകത്തുനിന്നും പ്രതികരണമൊന്നും കിട്ടാതെ വന്നതോടെ പോലീസ് ചില്ല്‌പൊട്ടിച്ച്‌ നോക്കുമ്ബോഴാണ് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവരെ മുലുന്ദ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇവരുടെ തിരിച്ചറിയല്‍കാര്‍ഡുകളില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും കാറില്‍ നിന്നും ലഭിച്ച കുപ്പികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പോലീസ് അറിയിച്ചു.

താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അമ്മയില്‍ അടിമുടി അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയതെന്നാണ് സൂചന.

അതേ സമയംരാജ്യസഭാ സീറ്റിലേക്ക് മമ്മൂട്ടിയെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മമ്മൂട്ടി അമ്മയുടെ ഭാരവാഹിത്വം ഒഴിയുന്നതും ചര്‍ച്ചയാകുന്നത്. ജൂലൈയിലാണ് സംഘടനയില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്.

രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണു സുരേഷ് ഗോപി. ചാലക്കുടിയില്‍നിന്ന് ഇടതുസ്വതന്ത്രനായി ലോക്‌സഭയിലെത്തിയ ഇന്നസെന്റ് ഇനി മത്സരിക്കാന്‍ സാധ്യത കുറവാണെന്നതും മമ്മൂട്ടിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ

കൂടാതെ പൃഥ്വിരാജിനെയും രമ്യാനമ്പീശനെയും താരസംഘടന അമ്മയില്‍ നിന്ന് പുറത്താക്കിയേക്കും. ഈ മാസം 24 ന് കൊച്ചിയില്‍ ചേരുന്ന ജനറല്‍ ബോഡിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച ഉണ്ടാകുമെന്ന് അറിയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ പൃഥ്വിരാജും രമ്യാനമ്പീശനും മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യം സംഘടനയ്ക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത് സംഘടനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പിന്നീട് സംഘടനയില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവരും സംഘടനാ തത്വങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് ഇരുവരേയും സംഘടനയില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഈ രണ്ടു പ്രമുഖ താരങ്ങളെ പുറത്താക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും സംഘടനാ നേതൃത്വം പരിശോധിക്കുന്നുണ്ട്.

എനിക്ക് മാനസിക രോഗമാണെന്നാണ് അച്ഛൻ പറയുന്നത്. എനിക്ക് ഇതുവരെ ആ രോഗത്തിന് ചികിത്സിക്കേണ്ടി വന്നിട്ടില്ല. ഒരിക്കൽ, അനന്തപുരി ഹോസ്പിറ്റലിൽ കൗൺസിലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. ഞാൻ ഒരു മരുന്നും കഴിക്കുന്നില്ല. ഒരുപനി വന്നാൽ പോലും അടുത്തുള്ള ക്ലിനിക്കിലാണ് പോകാറുള്ളത്. വേണമെങ്കിൽ സുഹൃത്തുക്കളോട് ചോദിക്കാം. കൗൺസിലിങ്ങിന് പോകേണ്ടി വന്നത് വീട്ടിലെ മാനസിക പീഡനങ്ങൾ മൂലമാണ്.

ഒരുപാട് തെറിവിളിയും അടിയുമൊക്കെ കൊണ്ടിട്ടുണ്ട്. അഞ്ചാം ക്ലാസുമുതൽ 10 വരെ വീട്ടിലാണ് നിന്നത്. അതിനുശേഷമാണ് ഹോസ്റ്റലിലേക്ക് പോകുന്നത്. വീട്ടിൽ ചെറിയ എന്തെങ്കിലും കാര്യമുണ്ടെങ്കിലും തന്നെ ഒരുപാട് തല്ലും. വിറകുകൊള്ളി കൊണ്ട് അടിക്കും, അടിവയറ്റിൽ ചവിട്ടും. അനന്തപുരി ആശുപത്രിയിൽ ഡോ. വൃന്ദയുടെ അടുത്താണ് കൗൺസിലിങ്ങിന് കൊണ്ടുപോയത്. കൗൺസിലിങ്ങ് സമയത്ത് ഞാൻ കാര്യങ്ങളൊക്കെ പറയുമ്പോൾ ഡോക്ടർ പറഞ്ഞത് മോൾക്കല്ല, മോളുടെ മാതാപിതാക്കൾക്കാണ് പ്രശ്നം എന്നാണ്.

അച്ഛൻ കോടതിയിൽ പറഞ്ഞത് അമ്മയ്ക്കും മാനസിക പ്രശ്നമുണ്ടെന്നും അമ്മ മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ്. ഇതെല്ലാം കള്ളമാണ്. അമ്മ ഇതുവരെ മാനസിക പ്രശ്നത്തിന് മരുന്നൊന്നും എടുത്തിട്ടില്ല. അമ്മയുടെ അമ്മ വീട്ടിൽ തനിച്ചാണ്. അതോർക്കുമ്പോൾ അമ്മയ്ക്ക് വിഷമം ഉള്ളതൊഴിച്ചാൽ വേറെ കുഴപ്പങ്ങളൊന്നും എന്റെ അമ്മയ്ക്കില്ല. പിന്നെ ഷുഗറിനോ കൊളസ്ട്രോളിനോ മറ്റോ മരുന്ന് കഴിക്കുന്നുണ്ട്.

താൻ വീട്ടിൽ പ്രശന്ങ്ങളുണ്ടാക്കാറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നുമുള്ള പിതാവിന്റെ ആരോപണങ്ങളും നീനു നിഷേധിച്ചു. അമ്മയുടെ ഗർഭപാത്രത്തിൽ നാലു സെന്റീമീറ്ററോളം വലുപ്പമുള്ള ഒരു മുഴ വന്നിരുന്നു, അത് ഒാപ്പറേഷൻ ചെയ്ത് കളഞ്ഞു. പിന്നീട് വീട്ടുകാർ പറഞ്ഞത്, ഞാൻ അമ്മയെ ഉപദ്രവിച്ചപ്പോൾ സംഭവിച്ചതാണ് അതെന്നാണ്.

ഞാൻ ഒന്നു ടിവി ഒാഫ് ചെയ്ത കാര്യം പോലും അമ്മ അപ്പയോട് പറഞ്ഞ് കൊടുത്ത് തല്ലു കൊള്ളിക്കും. പപ്പ ചെറുത് കേട്ടാൽ തന്നെ എന്നെ വലുതായി ഉപദ്രവിക്കും. ഇതെല്ലാം അയൽപക്കത്തുള്ളവര്‍ക്ക് കാണാം. ടിവി ഒാഫ് ചെയ്തതിന് എന്നെ തല്ലുമ്പേോൾ ഞാൻ മുറ്റമടിക്കുകയായിരുന്നു. എന്റെ മുടിക്കുത്തിന് പിടിച്ചു തല്ലുകയായിരുന്നു. നാട്ടുകാർ നോക്കിയപ്പോൾ പിടിച്ച് അകത്തേക്ക് കൊണ്ടു പോയി.

വീട്ടിൽ ആരും തന്റെ പ്രശ്നങ്ങൾ കേൾക്കാറില്ല, സഹോദരനുമായി യാതൊരു സഹകരണവുമില്ലായിരുന്നു. പുള്ളി പത്താം ക്ലാസുകഴിഞ്ഞ് ലിഫ്റ്റ് ടെക്നോളജി പഠിച്ചു. അതിനുശേഷം കേരളത്തിനു പുറത്ത് ജോലി ചെയ്തു. പിന്നീട് ദുബായിൽ പോയി. കെവിനുമായാണ് പ്രണയത്തിലായ ശേഷം തന്റെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നത്. വീട്ടുകാരുമായി ഒ‌രു കാരണവശാലും ഞാൻ ഒത്തുപോകില്ല. ഞാനുമായി ബന്ധമുണ്ടായതിന് കെവിനുമായി വഴക്കിടുകയോ തല്ലുകയോ ഒക്കെ ചെയ്യാമായിരുന്നു. പക്ഷെ ജീവന് എടുത്തത് എന്തിനാണ്? എനിക്ക് ഇവിടെത്തന്നെ നില്‍ക്കണം. എന്‍റെ വീട്ടിലേക്ക് ഞാന്‍ മടങ്ങുന്നില്ല. പഠനം തുടരണം. കെവിൻ ചേട്ടനെ കൊന്നവരുടെ സംരക്ഷണം ആവശ്യമില്ല. നീനു പറഞ്ഞു നിർത്തി

വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെയും പ്രതിശ്രുത വരനെയും ബന്ധുക്കളെയും യുവതിയുടെ കാമുകന്റെ നേതൃത്വത്തിലെത്തിയ സംഘം തല്ലി.സംഘർഷത്തിനൊടുവിൽ യുവതി കാമുകനൊപ്പമാണെന്നു പറഞ്ഞതോടെ നിശ്ചയിച്ച വിവാഹത്തിൽ നിന്നു പ്രതിശ്രുത വരനും ബന്ധുക്കളും പിൻമാറി.ഇന്നലെ ഉച്ചകഴിഞ്ഞു നഗരത്തിലെ വസ്ത്രവ്യാപാരശാലയിലാണു സംഭവം. കടയുടെ ഉള്ളിൽ നിന്നു സംഘർഷം റോഡിലേക്കു വ്യാപിച്ചതോടെ ജനക്കൂട്ടം കാഴ്ചക്കാരായി. പൊലീസെത്തി ആറുപേരെ പിടികൂടി കേസ് എടുത്തു. പ്രതിശ്രുതവരനും വധുവിന്റെ സഹോദരനും കടയിലെ ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കു മർദനമേറ്റു.

പൊലീസ്പ്രതിശ്രുത വരനെയും യുവതിയെയും കാമുകനെയും സ്റ്റേഷനിലെത്തിച്ചു. കാമുകനൊപ്പം പോകാനാണ് ഇഷ്ടമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെന്നും യുവതി അറിയിച്ചതോടെ വിവാഹത്തിൽ നിന്നു പിന്മാറുന്നതായി വരന്റെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ബംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരായ യുവാവും യുവതിയും നാട്ടിൽ ഒരുമിച്ചു പഠിച്ചവരാണ്. പ്രണയത്തിലുമായിരുന്നു.ഇതിനിടെ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ചെയ്യുന്നതിനിടെ പരിചയപ്പെട്ട മറ്റൊരു യുവാവുമായും യുവതി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു. ഈ യുവാവാണ് ഇന്നലെ സംഘവുമായെത്തി സംഘർഷമുണ്ടാക്കിയത്.

ഇതിനിടെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായി യുവതിയുടെ വിവാഹം തീരുമാനിച്ചു.വിവാഹനിശ്ചയവും നടത്തി. തുടർന്നു വിവാഹവസ്ത്രം എടുക്കാനാണു യുവതിയും വരനും ബന്ധുക്കളും വസ്ത്രവിൽപന ശാലയിലെത്തിയത്. ഈ സമയം കടയിലെത്തിയ കാമുകൻ കൂടെ ഇറങ്ങിവരാൻ യുവതിയോട്ആവശ്യപ്പെടുകയായിരുന്നു. വരന്റെയും യുവതിയുടെയും ബന്ധുക്കൾ ഇതിനെ ചോദ്യംചെയ്തതോടെയാണു സംഘർഷമായത്.മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെന്നു യുവതി പറഞ്ഞതോടെ വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ, യുവതിയെ തൊടുപുഴയിലെ ഷെൽറ്റർ ഹോമിലാക്കി.

തിരുവനന്തപുരം: ആലുവ, എടത്തലയില്‍ നടന്ന പോലീസ് മര്‍ദ്ദനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. മര്‍ദ്ദനമേറ്റ ഉസ്മാന്‍ പോലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പോലീസിനെതിരെ പ്രതിഷേധിക്കാനെത്തിയത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പോലീസിന്റെ നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉസ്മാനെതിരെ കേസെടുക്കുകയായിരുന്നു വേണ്ടത്. പോലീസ് സാധാരണക്കാരന്റെ നിലവാരത്തിലേക്ക് താഴാന്‍ പാടില്ലായിരുന്നു. കുറ്റക്കാരായ പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ഇവര്‍ക്കു നേരെ നടപടി സ്വീകരിച്ചതായും പിണറായി വിജയന്‍ വ്യക്തമാക്കി.

കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആലുവ സ്വകാര്യ റിപ്പബ്ലിക്കല്ലെന്നും തീവ്രവാദികളെ ആ നിലയ്ക്ക് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ പ്രകോപിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

RECENT POSTS
Copyright © . All rights reserved