അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം.ജി എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകന്‍ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിനി പത്തനാപുരം മഞ്ഞക്കാല തലവൂര്‍ പള്ളിക്കിഴക്കേതില്‍ റെജി സാമുവലിന്റെ മകള്‍ അക്സാ റെജി(18) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടെങ്കിലും ആളെ കണ്ടിരുന്നുമില്ല. മലിനജലം ഒഴുക്കുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് സംഘം മടങ്ങി.
പിന്നീട് വൈകുന്നേരം നാലോടെ വീണ്ടും ചാനല്‍ സംഘമെത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി പ്രദേശവാസിയായ സിനാജ് മലങ്കരയോട് വിവരം പറയുകയും, ഇദേഹം വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വരുന്നുണ്ടായിരുന്നു.
ഡോണലിന്റെയും അക്സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്. അപ്പോഴാണ് എഞ്ചിനിയറിങ് കോളജിലെ കുട്ടികളെയാണ് കാണാതായതെന്ന് മനസിലായത്.
തൊടുപുഴയില്‍ നിന്നും അഗ്‌നിരക്ഷാസേനയേയും വിളിച്ചുവരുത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടാള്‍ ആഴമുള്ള കുത്തില്‍ നിന്നും ഡോണലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈകുന്നേരം 7:50-ഓടെ കുത്തിന്റെ താഴെ ഭാഗത്തു നിന്നും അക്സയുടെ മൃതദേഹവും കണ്ടെടുത്തു.
ഷാനോ എം കുമരൻ
കോമനും കോരനും അത്ഭുത പരതന്ത്രരായി ചുറ്റിനും നോക്കി. വിമാന താവളത്തിൽ നല്ല തിരക്കുണ്ട്. ഏറിയ പങ്കും തങ്ങൾ നിൽക്കുന്ന ഇടത്താണ്. ദൂര യാത്രയ്ക്കുള്ളവർ. കോമൻ ഉദ്വേഗത്തോടെ ആരാഞ്ഞു. എന്തിനാ കോരാ ഇത്രയേറെ ആളുകൾ അവിടേയ്ക്കു പോകുന്നെ?
മെല്ലെ ചിരിച്ചിട്ട് കോരൻ തന്റെ വിജ്ഞാനകോശത്തിന്റെ മൂടി തുറന്നു. അതോ, കോമാ അതൊരു വലിയ ചരിത്രമാണ്. മണ്ഡൂക ദേശം എന്നറിയപെടുന്ന ചീവീടുകളുടെ നാട്. ഒരു മഹാ ദ്വീപ് ആണ് മണ്ഡൂകദേശം . നീളൻ കാലുകളുള്ള വെളുത്തു കൊലുന്നനെയുള്ള മനുഷ്യർ വസിക്കുന്ന നാട്. ഈ പ്രപഞ്ചത്തിൽ ഒന്നിനെയും ഭയമില്ലാത്ത വെളുത്ത മനുഷ്യർക്ക് ഒന്നിനെ വല്ലാത്ത വെറുപ്പായിരുന്നു. അവരുടെ കുടിലുകളുടെ മേച്ചിലുകൾക്കിടയിലും കൊട്ടാരക്കെട്ടുകളുടെ വിടവുകളിലും വിജനമായ വെളി നിലങ്ങളിലും കാടുകളിലും മേടുകളിലും എല്ലാം ഒരേ പോലെ വിഹരിച്ചു പാറി പറന്നിരുന്ന പച്ച നിറമുള്ള ചീവീടുകൾ കാതടപ്പിക്കുന്ന അവയുടെ കിരു കിരാ ശബ്ദം അത് ആ നാട്ടിലെ വെളുത്ത മനുഷ്യർക്ക് അരോചകമായിരുന്നു. ചീവീടുകൾ മരത്തിനു മുകളിലും മറ്റും തമ്പടിക്കുവാൻ തുടങ്ങിയതോടെ അവർ വല്ലാതെ ബുദ്ധി മുട്ടി.
ചീവീടുകൾക്കിത്ര ചിമിട്ടോ “? കോമന്റെ കണ്ണുകളിൽ അത്ഭുതം കൂറി.
” നമ്മൾ കാണാൻ പോകുന്നതല്ലേ കോമാ ”
കോരൻ തുടർന്നു …..
കപ്പലിൽ കടൽ ചുറ്റി വന്ന വെളുത്ത മനുഷ്യർക്കിടയിലെ കുള്ളനായി കുള്ളൻ ഗുണ്ടർട്ട് ആണ് പറഞ്ഞത് ഏഴു കടലിനും അക്കരെ കുരങ്ങുകളെ പോലെ ചിതറിയ സ്വഭാവവിഭൂഷിതരായ മനുഷ്യർ തിങ്ങി പാർക്കുന്ന ഒരു നാടുണ്ടത്രെ. കോദണ്ഡദേശം എന്നാണത് അറിയപെടുന്നത്. അധികം നീളമില്ലാത്ത അവർ തങ്ങളുടെ മുണ്ടൻ കാൽ പാദങ്ങൾ ഉപയോഗിച്ച് മരങ്ങളിലും മറ്റും വളരെ എളുപ്പത്തിൽ കയറിച്ചെല്ലുമത്രെ. ചീവീടുകൾ പോലുമറിയാതെ അവർ മരപ്പൊത്തുകളിലും കൂറ്റൻ കെട്ടിടങ്ങളുടെ കൽക്കെട്ടിനുള്ളിലെല്ലാം പരുപരുത്ത കാൽപാദങ്ങൾ ഊന്നി കയറി വിടവുകളിലുമെല്ലാം പതിയിരുന്നു ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ചീവീടുകളെ തങ്ങളുടെ പരു പരുത്ത കൈവിരലുകൾ കൊണ്ട് ഇറുക്കിപ്പിടിച്ചു ഞെരിച്ചു കൊല്ലുവാൻ തക്ക മിടുക്കരാത്രേ. ആ മനുഷ്യർ പത്തിരുപത്തഞ്ചു കൊല്ലങ്ങൾക്കു മുന്നെയാണ് കുള്ളൻ ഗുണ്ടർട്ടിന്റെ ആശയത്തെ രാജാവ് സ്വീകാര്യമായെടുത്തത്. അതിനെ തുടർന്ന് സഭാ മേധാവികളുമായി കുള്ളൻ ഗുണ്ടർട്ടിന്റെ ആശയത്തെ കുറിച്ച് ദീർഘമായ ചർച്ചകളും മറ്റു നിരീക്ഷണങ്ങളും നടത്തി. മറ്റുള്ളവർ പിന്താങ്ങിയതോടെ രാജ കല്പനയുമെത്തി. വെറുമൊരു നാവികനായ കുള്ളൻ ഗുണ്ടർട്ടിനെ നാല് ഗ്രാമങ്ങളുടെ മേധാവിയായി നിയമിച്ചു. ഗുണ്ടർട്ടിന്റെ ഒപ്പം അയാൾക്കാവശ്യമുള്ള പടയാളികളായ നാവികരെ നാല് വലിയ കപ്പലുകളിലായി രാജാവ് കോദണ്ഡ ദേശം എന്ന നാട്ടിലേക്കയ്ച്ചു. കുള്ളൻ ഗുണ്ടർട്ടും സംഘവും നടത്തിയ നിരവധി പരീക്ഷയിൽ വിജയിച്ച രണ്ടായിരത്തിലേറെ കോദണ്ഡ ദേശ വാസികളെ അന്ന് കപ്പലിലേറ്റി മണ്ഡൂകദ്വീപിലേക്കെത്തിച്ചത്. വൈകാതെ നീളമുള്ള വെളുത്ത മനുഷ്യർ ചീവീടുകളുടെ ശല്യമില്ലാതെ സുഖമായി ഉറങ്ങി തുടങ്ങി. നിദ്രയുടെ സുഖം അനിർവ്വചനീയം ആണെന്നവർ തിരിച്ചറിഞ്ഞു.
കോദണ്ഡ ദേശക്കാർ ചോദിച്ചതെല്ലാം മണ്ഡൂക രാജാവ് നൽകി അവർക്കു പാർപ്പിടങ്ങളും ജീവിതമാർഗത്തിനായി തൊഴിലും നൽകി. ലോകത്തിലെല്ലായിടത്തും ഉള്ള മനുഷ്യ വർഗ്ഗങ്ങളിൽ വച്ചേറ്റവും ബുദ്ധിയുള്ളവരായിരുന്നു കോദണ്ഡ ദേശക്കാർ. അവർ നിരവധി ചീവീടുകളെ ആരോരുമറിയാതെ കൂട്ടിലടച്ചു പാർപ്പിച്ചു. ഇളം പുല്ലും മഞ്ഞിൻ കണങ്ങളും നൽകി കരൂത്ത് വയ്പ്പിച്ചു. ഇടയ്ക്കിടെ കുറച്ചെണ്ണത്തിനെ മോചിതരാക്കും. അവറ്റകൾ പാറിപ്പറന്നു പ്രജനനം നടത്തുകയും തദ്ദേശ വാസികളുടെയെല്ലാം ഉറക്കം
കെടുത്തുകയും ചെയ്തു. തുടർന്ന് കോദണ്ഡ ദേശക്കാർ അവറ്റയെ പിടിച്ചു നശിപ്പിക്കുവാനിറങ്ങും. അങ്ങനെ മണ്ഡൂക ദേശത്തിൽ തങ്ങളുടെ ആവശ്യകത അവർ ഊട്ടിയുറപ്പിച്ചു. എന്നാൽ അതിനും പുറമെ ബുദ്ധിശാലികളായ അവർ മണ്ഡൂക രാജാക്കന്മാരുടെ അടുക്കൽ സ്ഥിര വാസത്തിനുള്ള കരാറുകൾ തയ്യാറാക്കി നിയമപരമായി മുദ്രണം ചെയ്തുറപ്പുച്ചു. അവരങ്ങനെ കരാറിന്റെ ഉറപ്പിന്മേൽ പിന്നീട് ചീവീടുകളെ തുറന്നു വിടാതെയായി. അവരുടെ പക്കൽ കുറെയേറെ ചീവീടുകൾ ഉള്ള കാര്യം മണ്ഡൂക ദേശവാസികളൊട്ടറിഞ്ഞില്ല താനും. കോദണ്ഡ ദേശക്കാർ അങ്ങനെ സുഖിമാന്മാരായി തടിച്ചു കൊഴുത്തു. അവർ ദ്രവ്യങ്ങളും പണ്ടങ്ങളുമെല്ലാം കോദണ്ഡ ദേശത്തുള്ള താന്താങ്ങളുടെ ബന്ധു മിത്രാദികൾക്കെത്തിച്ചു കൊടുത്തു അവരെയും സമ്പന്നരാക്കി കൊണ്ടിരുന്നു. ചീവീടുകൾ ഏറെക്കുറെ ചത്തൊടുങ്ങിയിരുന്നു. കോദണ്ഡ ദേശക്കാർ മറ്റു പല ജോലികളിലും വ്യാപൃതരായി സമ്പന്നരായി വളർന്നു കൊണ്ടേയിരുന്നു. സംഘടിതമായ ജീവിത ശൈലിയാണ് നിലനിൽപിന് നല്ലതെന്നു തിരിച്ചറിഞ്ഞ കോദണ്ഡന്മാർ
വിഖ്യാതമായ കോദണ്ഡ മണ്ഡൂക സഭ രൂപീകരിച്ചു. തെരഞ്ഞെടുപ്പുകൾ നടത്തുകയും പ്രമാണിമാരായ മാന്യന്മാർ സ്ഥാനമാനങ്ങൾ ഏൽക്കുകയും ചെയ്തു. ഓരോരോ കൊല്ലങ്ങളിൽ കസേരകൾക്കു വേണ്ടി കോദണ്ഡ സഭകളിൽ വാക്കേറ്റവും കശപിശകളും സർവ്വ സാധാരണമായി. വർഷങ്ങൾ പലതു കഴിഞ്ഞു. രാജ്യസഭകളിലും മറ്റുമെല്ലാം കോദണ്ഡ ദേശക്കാർ കടന്നു കയറി തുടങ്ങി. കോദണ്ഡന്മാരുടെ വളർച്ചയിൽ മണ്ഡൂകന്മാർ അസൂയാലുക്കളായി. വിദേശികളെ ഓടിക്കുന്നതിനു വേണ്ടി വെളുത്തവർ തക്കം പാർത്തിരുന്നു. അതിനവർ പലതരം ഉപായങ്ങൾ നോക്കിയെങ്കിലും ഫലവത്തായില്ല. കാലങ്ങൾ കടന്നു പോയി പരിഷ്‌കാരങ്ങൾ ലോകമെങ്ങും കയ്യടക്കി. കൂടുതൽ ശക്തി പ്രാപിക്കുന്നതിലേക്കായി ബുദ്ധി രാക്ഷസന്മാരായ കോദണ്ഡന്മാർ കാലങ്ങളായി കൈവശം വച്ചിരുന്ന ചീവീടുകളെ കൂടി തുറന്നു വിട്ടു. ചീവീടുകൾ എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുവാൻ നൂതന മാർഗങ്ങൾ കൈവശപ്പെടുത്തിയ കോദണ്ഡ ദേശത്തെ പരിഷ്കാരികളായ പുതു തലമുറയെ മണ്ഡൂക ദേശത്തു എത്തിക്കുവാൻ തദ്ദേശീയരും വിദേശികളും തമ്മിൽ ധാരണയായി എന്നാൽ
പുതിയ തലമുറയിലെ കോദണ്ഡന്മാർ അതീവ ബുദ്ധിശാലികളായിരുന്നു. അവർ ഉയർന്ന വേതനവും മുന്തിയ ജീവിത സൗകര്യങ്ങളും ആവശ്യമായി മുന്നോട്ടു വച്ചു .ആ പരിഷ്കാരികൾ നമ്മളാണ് കോമാ ” അഭിമാനത്തോടെ കോരൻ പറഞ്ഞു നിർത്തി.
” നമ്മൾ മാത്രമല്ല കോരാ .ഇക്കാണുന്ന ജനസാഗരമത്രയും പരിഷ്കാരികൾ നമ്മൾ കോദണ്ഡന്മാർ …” ആവേശത്തോടെ കോമൻ കൂട്ടിച്ചേർത്തു. ലോക വസ്തുതകളെക്കുറിച്ചുള്ള കോരന്റെ ധാരണയെ കോമൻ പ്രശംസിച്ചു.
അങ്ങനെ അതും ധാരണയായി. പരിഷ്കാരികളായ കോദണ്ഡ ദേശക്കാർ വന്നു കൊണ്ടേയിരുന്നു.
കോദണ്ഡ മണ്ഡൂക സഭകളിലെ അധികാര കസേരകൾക്കുള്ള വടം വലികൾ നാട്ടിലെങ്ങും പാട്ടായി കൊണ്ടിരുന്നു.
ചീവീടുകളുടെ എണ്ണം കുറഞ്ഞു. പുതിയതായി എത്തിയ അംഗങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായി. തങ്ങളെയും കൂടെ പ്രസ്തുത സഭയിൽ ചേർക്കണമെന്നവർ ഒറ്റയ്ക്കും പെട്ടയ്ക്കും പഴയകാല നിവാസികളോട് അഭ്യർത്ഥന നടത്തിയെങ്കിലും അവർ അതിനു തയ്യാറായില്ല. കാരണമൊട്ടു പറഞ്ഞതുമില്ല.
പുതിയ തലമുറകളിലുമുണ്ടായി ചില പ്രമാണിമാർ അവരുടെ നേതൃത്വത്തിൽ നിരന്തരമായ ആവശ്യമുയർന്നു ഒറ്റപെട്ടു നിൽക്കുന്ന തങ്ങളെ കൂടെ കോദണ്ഡ മണ്ഡൂക സഭയിൽ ചേർക്കണേയെന്ന ആവശ്യം ശക്തമായി. പ്രസ്തുത സഭയിലെ അന്നത്തെ തലവൻ സുന്ദരനും പുരോഗമന ചിന്താധാരയിൽ അടിയുറച്ചു വിശ്വസിയ്ക്കുന്നവനുമായ ശ്രീമാൻ ശങ്കുണ്ണി ആയിരുന്നു. നിരവധിയായ വിജ്ഞാന സ്രോതസ്സുകളുടെ വിള നിലമായിരുന്നു ശ്രീമാൻ ശങ്കുണ്ണി. എന്ത് കൊണ്ടും പുതു തലമുറയെ മുന്നിൽ നിറുത്തി അവരുടെ ആശയങ്ങൾ ഉൾക്കൊണ്ട് മുന്നേ നിന്ന് നയിക്കുവാൻ ശ്രീമാൻ ശങ്കുണ്ണിക്ക് നല്ല സാമർത്യമായിരുന്നു താനും. പുതുതായി എത്തിയ കോദണ്ഡൻമാരെ സഭയിലേക്കു സ്വാഗതം ചെയ്യുവാൻ അയാൾ സന്നദ്ധനായിരുന്നു. പക്ഷെ അയാൾക്കു ചുറ്റിനും ഉണ്ടായിരുന്ന ഇരിപ്പിടങ്ങളിൽ കടുപ്പം ബാധിച്ച മുത്തശ്ചൻമാർ അതിനൊട്ടു തയ്യാറായതേയില്ല പോലും. അവനൊന്നടങ്കം എതിർപ്പു പ്രകടമാക്കി. തലവൻ സഹൃദയനായ ശ്രീമാൻ ശങ്കുണ്ണിയാണെങ്കിലും ആളുകൾക്ക് താല്പര്യം കുന്നായ്മയിൽ ബിരുദാനന്തര ബിരുദമെടുത്ത വർക്കി പേരപ്പനോടായിരുന്നു. അവരുടെ കൂട്ടായ വിജയത്തിൽ വർക്കി പേരപ്പന്റെ നേതൃത്വത്തിൽ അവരൊന്നടങ്കം പറഞ്ഞു ” ശങ്കുണ്ണി രാജി വയ്ക്കുക ”
അത്യധികം ഹൃദയവ്യഥയോടെ തലവൻ ശ്രീമാൻ ശങ്കുണ്ണി ചോദിച്ചു. ” എന്തിനാണ് നിങ്ങൾ നിങ്ങളുടെ പുതു തലമുറയെ അകറ്റി നിറുത്തുന്നത്. നാളെ അവരല്ലേ എനിക്കും നിങ്ങൾക്കും തണലാവേണ്ടവർ. നമ്മളെ നയിക്കുവാൻ പ്രാപ്തരാണ് പുതിയ കോദണ്ഡന്മാർ എന്തായാലും അവർ കൂടി നമ്മളോടൊപ്പം വേണമെന്നാണെന്റെ ആഗ്രഹം എന്നയാൾ തുറന്നു പറഞ്ഞുവെങ്കിലും അവരെല്ലാം ഏക സ്വരത്തിൽ പറഞ്ഞു. ‘ ശങ്കുണ്ണി രാജി വയ്ക്കുക. നിങ്ങളുടെ സേവനം ഇനി വേണ്ട…. പരിഷ്കാരികൾ വേണ്ടേ വേണ്ട. അവർ പുറത്തു തന്നെ നിൽക്കട്ടെ നമ്മൾ പ്രമാണിമാർക്ക് അവരെ നിരീക്ഷിക്കാം അവർ ചീവീടുകളെ കൈകാര്യം ചെയ്യുന്നതിൽ എത്രത്തോളം മിടുക്കരെന്നു നിരീക്ഷിക്കേണ്ടിയിരിക്കുന്നു. മിടുക്കരെങ്കിൽ കൂടെ കൂട്ടാം. ”
നിരത്തിയ മുടന്തൻ ന്യായങ്ങളിങ്ങനെയൊക്കെയാണെങ്കിലും ബുദ്ധിശാലികളായ പരിഷ്കാരികളുടെ കടന്നു കയറ്റം തങ്ങളുടെ മേധാവിത്വത്തെ ഇല്ലാതാക്കുമെന്നവർ ഭയപ്പെട്ടിരുന്നു. നിരാശയോടെ പ്രായത്തെ വെല്ലുന്ന യുവ മനസ്സിനുടമയായ ശ്രീമാൻ ശങ്കുണ്ണി തന്റെ സഭാവാസികളുടെ മനസ്സിന് ബാധിച്ചിരിക്കുന്ന തിമിരം മാറ്റികിട്ടുവാൻ സർവ്വേശ്വരന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. സ്വപ്നത്തിലെന്നവണ്ണം പൊന്നുടയതമ്പുരാന്റെ തിരുവരുളപ്പാടുണ്ടായി
” കുഞ്ഞേ ശങ്കുണ്ണി വിഷമിക്കേണ്ടതില്ല അവരറിയുന്നില്ല അവരുടെ കാഴ്ചയെ മറയ്ക്കുന്ന അഹങ്കാരമെന്ന വിഷമുള്ളിനെ എന്നാൽ ഞാൻ എല്ലാമറിയുന്നവൻ … കുഞ്ഞേ ശങ്കുണ്ണി നീ ഇത് കൂടി മനസ്സിലാക്കിക്കൊൾക ആർക്കു വേണ്ടിയാണോ നീ നിന്റെ നെഞ്ചിനെ ഉരുക്കുന്നതു അവർ നിന്നെ വിൽക്കുവാൻ അച്ചാരം വാങ്ങിയവരാണ്. വിഷമിക്കാതെയിരിക്കു എല്ലാം അവരുടെ ‘ വർക്കി പേരപ്പൻ പറയും പോലെ ‘നടക്കട്ടെ … ഓർത്തു കൊൾക അവരും നീയും വഴിയുടെ അവസാനം ഞാൻ കാത്തു നിൽപ്പുണ്ട് ”
ദൈവം പ്രത്യക്ഷമായോ എന്തോ ശ്രീമാൻ ശങ്കുണ്ണി രാജി വച്ച് തലവേദനകളില്ലാതെ സ്വസ്ഥമായിരിക്കുന്നു. നെല്ലും പതിരും കതിരിൽ രണ്ടാണെന്ന് തിരിച്ചറിയാത്ത
പരിഷ്കാരികളായവരിൽ ചില വങ്കന്മാർ ഇന്നോ നാളെയോ സഭയിലെ അംഗമാകുവാൻ കച്ച കെട്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അവരും ആ മന്ത്രം ഇട വിടാതെ ഉരുവിട്ട് കൊണ്ടിരുന്നു. ‘ എല്ലാം വർക്കി പേരപ്പൻ പറയും പോലെ ‘
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രാം യോഗപ്പ (48) ഗൗരഭായ് (42) വിജയലക്ഷ്മി (36) ഗാന്‍ (16) ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.
ബംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ല്‍ ഇന്ന് രാവിലെ 11 മണിയോടൊണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ട് ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കാറിലുണ്ടായിരുന്ന ആറ് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായാണ് വിവരം. ക്രെയിനും മറ്റും ഉപയോഗിച്ചാണ് കണ്ടെയ്നര്‍ ലോറി കാറിന് മുകളില്‍ നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദൈവശാസ്ത്രത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ നാളെ ഡിസംബർ 22-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയും തലശ്ശേരി രൂപതയുടെ കീഴിലുള്ള ആൽഫ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോഴ്സുകൾ സംഘടിപ്പിച്ചത്. തദവസരത്തിൽ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ റവ ഡോക്ടർ റ്റോം ഓലിക്കരോട്ടും ബ്രദർ തോമസ് പോളും സന്നിഹിതനായിരിക്കും.

ബിർമിങ്ഹാമിലെ Yewsep Pastoral Centre -ലാണ് ബിരുദ ദാന കർമ്മങ്ങൾ നടക്കുന്നത്. നാലുപേരാണ് ബിരുദാനന്തര (MTH) കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയത്. 15 പേർ ദൈവശാസ്ത്രത്തിൽ ബിരുദവും (BTH) പൂർത്തിയാക്കി. ഇദംപ്രഥമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ദൈവശാസ്ത്ര കോഴ്സിന്‍റെ ബിരുദാനന്തര ചടങ്ങുകൾaക്കായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
ബിരുദ ദാന ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ആൻസി ജോൺസന്റെയും ജിൻസ് പാറശ്ശേരിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റി പ്രവർത്തിച്ച് വരുന്നു
സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അഡിഷനല്‍ സെഷന്‍സ് ജഡ്ജി ജെ.നാസറാണ് ശിക്ഷ വിധിച്ചത്. 2023 ഏപ്രില്‍ 24നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 2022 മാര്‍ച്ച് 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ സഹോദരന്‍ രഞ്ജു കുര്യനെയും മാതൃസഹോദരനായ മാത്യു സ്‌കറിയയെയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്‌കറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയുമാണ് മരിച്ചത്. 278 പ്രമാണങ്ങളും വെടിവയ്ക്കാന്‍ ഉപയോഗിച്ച വിദേശനിര്‍മിത റിവോള്‍വറും ഉള്‍പ്പെടെ 75 തൊണ്ടിമുതലും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലിസ്റ്റിക് എക്‌സ്പര്‍ട്ട് എസ്.എസ്.മൂര്‍ത്തി കോടതി മുന്‍പാകെ നേരിട്ടു ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴിയും നല്‍കിയിരുന്നു.
പ്രതി ജോര്‍ജ് കുര്യന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ക്രിസ്മസ് അവധിക്കു മുന്‍പ് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. കുടുംബ സ്വത്തില്‍നിന്ന് കൂടുതല്‍ സ്ഥലം തനിക്കു ലഭിക്കുന്നതിനോട് രഞ്ജുവിനും മാത്യു സ്‌കറിയയ്ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്ന് ജോര്‍ജ് കുര്യന്‍ കരുതി. കുടുംബവീടിനോടു ചേര്‍ന്നുള്ള സ്ഥലം പിതാവ് തനിക്ക് എഴുതിത്തന്നെങ്കിലും അതു വില്‍ക്കുന്ന കാര്യത്തിലും സഹോദരനും മാതൃസഹോദരനും എതിരുനിന്നുവെന്നും കോടികള്‍ കടബാധ്യതയുള്ള തനിക്ക് കുടുംബസ്വത്ത് വില്‍ക്കാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്നും ജോര്‍ജ് കുര്യന്‍ മൊഴി നല്‍കിയിരുന്നു. സംഭവം നടക്കുന്നതിനു മൂന്നു ദിവസം മുന്‍പ് എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയില്‍ എത്തിയ ജോര്‍ജ് കുര്യന്‍ തിങ്കളാഴ്ച വീട്ടിലെത്തി സ്വത്തു സംബന്ധിച്ച കാര്യം സംസാരിച്ചു. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
രഞ്ജുവും മാത്യു സ്‌കറിയയും ചേര്‍ന്ന് തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാണ് റിവോള്‍വര്‍ എടുത്ത് ഇരുവരെയും വെടിച്ചതെന്നും മൊഴി നല്‍കിയിരുന്നു. രഞ്ജുവിന്റെ നെഞ്ചിലാണു വെടിയേറ്റത്. മാത്യു സ്‌കറിയയുടെ തലയിലും നെഞ്ചിലുമാണ് മുറിവുകള്‍. രണ്ടു പേരുടെയും ശരീരം തുളഞ്ഞുകയറി വെടിയുണ്ട പുറത്തു പോയി. കൊച്ചിയില്‍ താമസിച്ചു റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. ഈ സ്ഥലത്തു വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതി. ഇതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. മാതാപിതാക്കളായ കെ.വി.കുര്യനും റോസും തൊട്ടടുത്ത മുറിയിലുള്ളപ്പോഴാണ് വെടിവെപ്പുണ്ടായത്. എറണാകുളത്ത് താമസിച്ചിരുന്ന ജോര്‍ജ് കുര്യന്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ കുടുംബവീട്ടിലെത്തിയെപ്പോള്‍ കൈയില്‍ കരുതിയിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. എറണാകുളത്ത് താമസിക്കുന്ന ജോര്‍ജ് കുര്യന്‍ വീടും ഫ്ളാറ്റും നിര്‍മിച്ചുവില്‍ക്കുന്ന ബിസിനസ് നടത്തിവരുകയായിരുന്നു.
കുടുംബവീടിനോടുചേര്‍ന്നുള്ള രണ്ടരയേക്കറോളം സ്ഥലം പിതാവ് ജോര്‍ജ് കുര്യന് നല്‍കിയിരുന്നു. ഇവിടെ വീട് നിര്‍മിച്ച് വില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനത്തെ രഞ്ജു എതിര്‍ക്കുകയും കുടുംബവീടിനോടുചേര്‍ന്നുള്ള അരയേക്കറോളം സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് തൊട്ടു മുമ്പുള്ള ദിവസം വീട്ടില്‍ ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ മുറിയെടുത്ത് താമസിച്ചിരുന്ന ജോര്‍ജ് കുര്യന്‍ കൊല നടന്ന ദിവസം വൈകീട്ട് നാലരയോടെയാണ് വീട്ടിലെത്തിയത്. ഈ സമയം ഇയാള്‍ ബാഗും കൈയില്‍ കരുതിയിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കവിഷയം സംസാരിക്കുന്നതിനിടെ ജോര്‍ജ് കുര്യന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടുവളപ്പിലുണ്ടായിരുന്ന ജോലിക്കാരാണ് വെടിശബ്ദം കേട്ടത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന ബാബുക്കുട്ടൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. കാഞ്ഞിരപ്പള്ളി സിഐയും നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ റിജോ പി ജോസഫ്, മുണ്ടക്കയം സിഐ ആയിരുന്ന ഷൈൻ കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്
കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയുമായ വി. ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരനായ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പക്ഷേ താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നും സജി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തില്‍ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.
ജർമനിയിൽ ബെർലിനിൽ നിന്നും 130 കിലോമീറ്റർ അകലെയുള്ള കിഴക്കൻ മഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. 68 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ വാഹനമോടിച്ച സൗദി സ്വദേശിയെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. 50 വയസുകാരനായ ഇയാൾ ഡോക്ടർ ആണെന്നും വർഷങ്ങൾക്ക് മുൻപ് ജർമനിയിൽ സ്ഥിരതാമസമാക്കിയ ആളാണെന്നും പൊലീസ് പറയുന്നു. ഭീകരാക്രമണമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ പ്രാദേശിക സമയം രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടാകുന്നത്. കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യു കാർ ആണ് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറിയത്. മാർക്കറ്റിനുള്ളിലേക്ക് ഇരച്ചെത്തിയ കാർ ആളുകളെ ഇടിച്ചിട്ട ശേഷം നാനൂറ് മീറ്ററോളം മുന്നോട്ട് പോയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഫയർ സർവീസ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയുമായിരുന്നു.
ക്രിസ്മസ് അടുത്തതിനാൽ മാർക്കറ്റിനുള്ളിലും വലിയ തിരക്ക് ഉണ്ടായിരുന്നു. അപകടമുണ്ടാക്കിയ വാഹനം സൗദി പൗരൻ വാടകയ്‌ക്ക് എടുത്തതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ക്രിസ്മസ് മാർക്കറ്റുകളിലേക്ക് പോകുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് ജർമൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് ഈ സന്ദേശം നൽകുന്നതെന്നും മറ്റ് തരത്തിലുള്ള ഭീഷണികൾ ഇല്ലെന്നുമാണ് ഇവർ പറഞ്ഞത്.
മഗ്‌ഡെബർഗിൽ നിന്നും പുറത്തു വന്ന ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതായും ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സമൂഹ മാധ്യമത്തിൽ കുറിച്ചു. 2016ലുണ്ടായ ഭീകരാക്രമണത്തിന്റെ എട്ടാം വാർഷികത്തിലാണ് ജർമനിയെ നടുക്കി ഈ അപകടമുണ്ടായത്. 2016 ഡിസംബർ 19ന് ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എം.ടി. വാസുദേവന്‍ നായര്‍. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എം.ടി.
കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളങ്ങാശേരിയില്‍ സാബുവാണ് (56) റൂറല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയത്. നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു.
ഇന്ന് രാവിലെ 7:30ഓടെ ആയിരുന്നു സംഭവം. സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിലെ ഗോവണിക്ക് സമീപം സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. 25 ലക്ഷത്തോളം രൂപയാണ് ഇദേഹം ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്.
നേരത്തേ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാല്‍ തവണകളായി മാസം തോറും നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതിയില്‍ പണം നല്‍കുന്നുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
സാബുവിന്റെ ഭാര്യ ചികിത്സയുടെ ഭാഗമായി തൊടുപുഴ ആശുപത്രിയിലാണ്. ചികിത്സയ്ക്ക് പണമില്ലാത്തിനാലാണ് സാബു ഇന്നലെയും ബാങ്കിലെത്തിത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി. ബാങ്കില്‍ നിന്ന് പണം ലഭിക്കാത്തത് തന്നെയാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സാബു ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷൻ അടിസ്ഥാനമായി 150 ൽ അധികം കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പി.ആർ.ഒ അറിയിച്ചു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം , മിഷൻ ഡയറക്ടര്മാരുടെ കോൺടാക്ട് ഡീറ്റെയിൽസ് തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം എന്നിവ റീജിയൻ തിരിച്ചു തയ്യാറാക്കിയത് താഴെ നൽകുന്നു .






















