കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് ഗായകനുമായ രാജേഷ് കുമാറിനെ(34) കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞു. ഖത്തറില്‍ നിന്ന് എത്തിയ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് പ്രതികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞു. പ്രതികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കാതിരാക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഖത്തറിലെ രാജേഷിന്റെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. പക്ഷേ പ്രതികളും ക്വട്ടേഷന്‍ ഏല്‍പ്പിച്ച വ്യക്തിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെടാതിരുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. സന്ദേശങ്ങള്‍ കൈമാറാന്‍ വാട്ട്‌സാപ് ഉപയോഗിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഖത്തറിലുള്ള യുവതിയുമായി രാജേഷിന് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. രാജേഷിന്റെ ഫോണിലെ ലോക്ക് തുറക്കാനുള്ള ശ്രമം പോലീസ് നടത്തി വരികയാണ്. ഫോണില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജേഷ് രാത്രിയാണ് തന്റെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ് നടത്താറുള്ളതെന്ന് ക്വട്ടേഷന്‍ സംഘം മനസ്സിലാക്കിയിരുന്നു. സംഭവദിവസം സുഹൃത്ത് കുട്ടനോടൊപ്പം സ്റ്റുഡിയോയില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് അക്രമി സംഘമെത്തുന്നത്. കുട്ടനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം പുറത്താക്കിയ സംഘം രാജേഷിനെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ പറഞ്ഞു.
ഹൈദരാബാദ്: ടെലിവിഷന്‍ അവതാരകയായിരുന്ന യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മൂസാപെട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘എന്റെ ബുദ്ധിയാണ് എന്റെ ശത്രു’ എന്നെഴുതിയ കുറിപ്പ് ഇവിടെനിന്നു കണ്ടെത്തി.
36കാരിയായ രാധിക റെഡ്ഡി വിവാഹ മോചനത്തിന് ശേഷം പത്തുവയസ്സുകാരനായ മകനൊപ്പം മാതാപിതാക്കളുടെ കൂടെയാണു താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ ഉടന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം രാധിക വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷാദ രോഗം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും മരണത്തില്‍ ആരും ഉത്തരവാദികളെല്ലെന്നും രാധികയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. വി 6 ചാനലിന്റെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു രാധിക.
നിയന്ത്രണം വിട്ട് ബഹിരാകാശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ചൈനീസ് ബഹിരാകാശ നിലയം ടിയാങ്‌ഗോംങ് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയമര്‍ന്നു. ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളിലായാണ് പേടകം ഭൂമിയില്‍ തിരികെ പ്രവേശിച്ചതെന്ന് ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയോടെയായിരുന്നു ഭൗമാന്തരീക്ഷത്തിലേക്ക് നിലയം പ്രവേശിച്ചത്. പേടകത്തിന്റെ മിക്ക ഭാഗങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കത്തി നശിച്ചതായി അതോറിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.
ശനിയാഴ്ചയോ ഞായറാഴ്ചയോ ചൈനീസ് നിലയം ഭൂമിയില്‍ പ്രവേശിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ദക്ഷിണ അറ്റിലാന്റിക്കിലെ ബ്രീസിലിയന്‍ തീരത്ത് ബ്രസീലിലെ സാവോ പോളോയ്ക്കും റിയോ ഡി ജറീറോയ്ക്കും അടുത്തായി പതിക്കുമെന്നായിരുന്നു ചൈന പ്രതീക്ഷിച്ചിരുന്നത്. സമുദ്രത്തിനു മുകളിലായി ടിയാംഗോംഗ് ഭൗമപ്രവേശനം നടത്തുമെന്നായിരുന്നു യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറഞ്ഞിരുന്നത്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കില്ലെന്നും വിശദീകരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എവിടെയാണ് ബഹിരാകാശ നിലയത്തിന്റെ അവശിഷ്ടങ്ങള്‍ പതിക്കുക എന്ന കാര്യത്തിലായിരുന്നു ലോകമൊട്ടാകെ ആശങ്ക നിലനിന്നിരുന്നത്. 2013ല്‍ ഡീകമ്മീഷന്‍ ചെയ്യാനിരുന്ന നിലയം 2016 വരെ പ്രവര്‍ത്തനം തുടര്‍ന്നു. 2017 ഡിസംബറിലാണ് ഇതിന്റെ മേല്‍ നിയന്ത്രണം നഷ്ടമായെന്ന് ചൈന അറിയിച്ചത്. പിന്നീട് കാണാതായ പേടകം കണ്ടെത്തിയപ്പോള്‍ ഭൂമിയില്‍ പതിക്കുന്ന വിധത്തിലാണ് സഞ്ചാരപാതയെന്ന് വ്യക്തമാകുകയായിരുന്നു.
വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന ഭൂമാഫിയ സംഘം ഒളിക്യാമറയില്‍ കുടുങ്ങി. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് വയനാട് ജില്ലാ കളക്ടറും സിപിഐ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ കൂടുങ്ങിയത്. തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് എന്നയാളെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സമീപിക്കുകയായിരുന്നു. ഇയാള്‍ വഴി ഡപ്യൂട്ടി കളക്ടര്‍ സോമരാജന്‍, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്നിവരുമായും ചാനല്‍ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടു. നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കാമെന്ന് ഇവര്‍ വാക്ക് നല്‍കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഡപ്യൂട്ടി കളക്ടറെ സസ്‌പെന്റ് ചെയ്യാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ 20 ലക്ഷം കൈക്കൂലിയും 20 ലക്ഷം രൂപ സ്ഥല വിലയായും നല്‍കിയാല്‍ മതിയെന്ന് ഭൂമാഫിയ ഇടനിലക്കാരന്‍ പറയുന്നു. സിപിഐ ജില്ലാ സെക്രട്ടറി വഴി കാര്യങ്ങള്‍ ശരിയാക്കി നല്‍കാമെന്നും ഇടനിലക്കാരന്‍ ഉറപ്പ് നല്‍കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം എന്തു നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആദ്യ ഗഡു എന്ന നിലയ്ക്ക് റിപ്പോര്‍ട്ടര്‍ ചെറിയൊരു തുക ഡപ്യൂട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ടര്‍ കൈമാറുന്നതും ഒളിക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പില്‍ വരെ ഭൂമാഫിയാ സംഘത്തിന്റെ ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ആളുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെ, വൈദ്യുതിയില്‍ സ്വയംപര്യാപ്ത കൈവരിച്ചുകൊണ്ട് ലോകത്തിനു മുഴുവന്‍ മാതൃകയാകുകയാണ് ചോള്‍ട്ടണിലെ ഈ വീടുകള്‍. സെറ്റ്‌ലാന്‍ഡ് റോഡിലെ ഇത്തരം വീടുകളില്‍ സെട്രല്‍ ഹീറ്റിംഗ് സംവിധാനമോ ഗ്യാസോ ആവശ്യമില്ല. ശാസ്ത്രജ്ഞനും ഡെവലപ്പറുമായ കിറ്റ് നോള്‍സാണ് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. റിന്യൂവബിള്‍ എനര്‍ജിയും ഈ വീടുകള്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ഉപയോഗിക്കുന്നതിന്റെ 25 ശതമാനം വൈദ്യുതി വേണമെങ്കില്‍ ഗ്രിഡിലേക്ക് തിരികെ നല്‍കാന്‍ ശേഷിയുള്ളവായണ് ഈ വീടുകള്‍. ഈ വീടുകളില്‍ ഉപയോഗിച്ചിരിക്കുന്ന സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് വളരെ തുച്ഛമായ തുക മാത്രമേ ആവശ്യമായി വരികയുള്ളു. സമ്മറിന്റെ അവസാനത്തില്‍ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഇവ യൂറോപ്പിലെ തന്നെ ആദ്യത്തെ പാസീവ് ഹൗസ് പ്ലസ് വീടുകളായിരിക്കും. ഇവയ്ക്ക് സമാന രീതിയിലുള്ള വീടുകള്‍ നിര്‍മ്മിച്ചിച്ച ഏക സ്ഥലം ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലെയിനാണ്.
പാസീവ് വീടുകള്‍ 100 ശതമാനവും പരിസ്ഥിതിക്ക് അനിയോജ്യമായി രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഇവയ്ക്ക് സെന്‍ട്രലൈസ്ഡ് ഹീറ്റിംഗ് സംവിധാനത്തിന്റെ ആവശ്യമില്ല. പാസീവ് ഹൗസ് പ്ലസ് വീടുകള്‍ അവയ്ക്ക് ആവശ്യമുള്ളതിനേക്കാളും 25 ശതമാനം കൂടുതല്‍ എനര്‍ജി ഉത്പാദനം നടത്താന്‍ കഴിയും. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ് വീടുകള്‍ക്ക് ആവശ്യമായി വരുന്ന പെയിന്റ് കണ്ടുപിടിച്ചിരിക്കുന്നത്. ചോള്‍ട്ടണിലെ ഏറ്റവും ആഢംബര പൂര്‍ണമായ വീടുകളാണ് ഇവയെല്ലാം. ഒരോ വീടുകളും 2000 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി മാസ്റ്റര്‍ സ്യൂട്ട് ഉള്‍പ്പെടെ ആകെ 5 ബെഡ്‌റൂമുകളാണ് ഉണ്ടാവുക. ഇത് കൂടാതെ മുന്‍ വശത്തായി ഫോര്‍മല്‍ ലിവിംഗ് റൂം ഉണ്ടാകും. രണ്ടാമത്തെ സിറ്റിംഗ് ഏരിയ ഗാര്‍ഡന്‍ അഭിമുഖമായിട്ടായിരിക്കും സ്ഥിതി ചെയ്യുക.
വീടിന് അകത്തായി നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ നിലയ്ക്ക് ഒരു ആഢംബര വീടുകള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇത്തരം വീടുകള്‍ക്കുണ്ട്. ഇത്രയധികം സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ ഇവയുടെ നിര്‍മ്മാണച്ചെലവും വളരെ കൂടുതലാണ്. വീടുകള്‍ പെട്രോകെമിക്കല്‍ ഫ്രീയായിരുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അന്തരീക്ഷത്തില്‍ നിന്നും ചുടുള്ള വായു സ്വീകരിച്ച് വീടിനുള്ളില്‍ നിശ്ചിത താപനില നിലനിര്‍ത്താന്‍ കഴിയുന്ന ഹീറ്റ് എക്‌ചേഞ്ചറുകളാണ് ഇതര ഹീറ്റിംഗ് സംവിധാനങ്ങള്‍ക്ക് പകരമായെത്തുന്നത്. വെന്റിലേഷന്‍ സംവിധാനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ് ഹീറ്റിംഗിന് സഹായിക്കുക. ഈ ടെക്‌നോളജി വീടിനകത്ത് ആവശ്യമുള്ള അളവില്‍ ഹ്യുമിഡിറ്റി നിലനിര്‍ത്തും. ആസ്ത്മ, അലര്‍ജി തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഈ വെന്റിലേഷന്‍ സംവിധാനം ഗുണം ചെയ്യും. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ വീടുകള്‍ ഭാവിയില്‍ യൂറോപ്പില്‍ വ്യാപിക്കുമെന്നാണ് കരുതുന്നത്.
സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ഡൂണ്‍റേയ് ആണവനിലയത്തില്‍ നിന്നുള്ള ആണവമാലിന്യം അമേരിക്കയിലേക്ക് കടത്തുന്നു. സമ്പുഷ്ട യുറേനിയം ഉള്‍പ്പെടെയുള്ള ആണവ ഇന്ധനങ്ങള്‍ അമേരിക്കയിലേക്ക് കടത്താനായി യുഎസ് എയര്‍ഫോഴ്‌സിന്റെ രഹസ്യ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. സൗത്ത് കരോളിനയിലേക്ക് പോകുന്ന വിമാനങ്ങള്‍ വിക്ക് ജോണ് ഒ’ഗ്രോട്ട്‌സ് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഈ വിമാനങ്ങള്‍ അടുത്ത വര്‍ഷം അവസാനം വരെ സര്‍വീസ് തുടരുമെന്നാണ് വിവരം. എന്നാല്‍ ഇങ്ങനെയൊരു കൈമാറ്റത്തേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഡൂണ്‍റേയ്, ന്യൂക്ലിയര്‍ ഡീകമ്മീഷനിംഗ് അതോറിറ്റി, സ്‌കോട്ട്‌ലാന്‍ഡ് പോലീസ്, സിവില്‍ ന്യൂക്ലിയര്‍ കോണ്‍സ്റ്റാബുലറി, വിക്ക് എയര്‍പോര്‍ട്ട് എന്നിവ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. വിമാനത്താവളത്തിനു ചുറ്റുമുള്ള റോഡുകള്‍ അടക്കുമെന്ന് ഹൈലാന്‍ഡ് കൗണ്‍സില്‍ ജനങ്ങള്‍ക്ക് വിവരം നല്‍കിയതോടെയാണ് ഈ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തായത്. ആണവമാലിന്യം കൊണ്ടുപോകുന്നതിനാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നതെന്ന് രണ്ട് ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ക്ക് ദോഷകരമാകുമെന്നതിനാലാണ് മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2019 സെപ്റ്റംബര്‍ 30 വരെയാണ് പ്രദേശത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് തവണ കൂടി ഇത്തരത്തിലുള്ള വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2016ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ ആണ് വിക്ക് വിമാനത്താവളത്തിലൂടെ അമേരിക്കയിലേക്ക് സമ്പുഷ്ട യുറേനിയം കൊണ്ടുപോകാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. അണു ബോംബുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന സമ്പുഷ്ട യുറേനിയത്തിനു പകരം മെഡിക്കല്‍ ഗ്രേഡ് യുറേനിയം തിരികെ നല്‍കാമെന്നായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമയുടെ വാഗ്ദാനം. എന്തായാലും രഹസ്യ വിമാനങ്ങളിലെ ആണവക്കടത്തിനെതിരെ എംപിമാര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇരട്ടകളില്‍ സെറിബ്രല്‍ പാള്‍സി രോഗിയായ കുട്ടി നടക്കാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മാതാവായ ലോറ ബ്രോക്കണ്‍ഷയര്‍ ഡൈക്ക്. ഇരട്ട സഹോദരനായ സോളമനൊപ്പം സെബാസ്റ്റ്യന്‍ എന്ന ബാലന് നടക്കാന്‍ സാധിച്ചത് അമേരിക്കയില്‍ നടത്തിയ ഒരു ശസ്്ര്രകിയയിലൂടെയാണ്. എന്‍എച്ച്എസില്‍ ലഭ്യമല്ലാത്ത് ഈ ശസ്ത്രക്രിയക്കായി ലോറ സമാഹരിച്ചത് 70,000 പൗണ്ടായിരുന്നു. കാലുകള്‍ ദൃഢമാകുന്ന അവസ്ഥ ഇല്ലാതാക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ഇതുമാത്രമായിരുന്നു സെബാസ്റ്റ്യന് നടക്കാനുള്ള ശേഷി ലഭിക്കാനുള്ള അവസാന ആശ്രയം. സെബാസ്റ്റ്യന്‍ നടക്കുന്നത് കാണുമ്പോള്‍ ഇപ്പോള്‍ ശരിക്കും അതിശയം തോന്നുകയാണെന്ന് ലോര്‍മ പറയുന്നു.
ഒരിക്കലും നടക്കില്ലെന്ന് കരുതിയതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സോളമന്‍ അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സോളമനൊപ്പം നടക്കാന്‍ സെബാസ്റ്റ്യന് എന്നും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ അവന് അത് സാധിക്കുന്നുണ്ടെന്ന് ലോര്‍മ പറയുന്നു. കേംബ്രിഡ്ജിലെ അഡെന്‍ബ്രൂക്ക് ആശുപത്രിയിലാണ് ഇരട്ടക്കുട്ടികള്‍ക്ക് ലോര്‍മ ജന്‍മം നല്‍കിയത്. പ്രസവം 37-മത്തെ ആഴ്ചയിലായിരുന്നെങ്കിലും 28 ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കോണ്ട്രാക്ഷന്‍ ആരംഭിച്ചിരുന്നു. ഇത് സെബാസ്റ്റിയന് ഓക്‌സിജന്‍ ലഭിക്കുന്നത് കുറച്ചിരിക്കാമെന്നാണ് കരുതുന്നത്. 15 മാസം പ്രായമുള്ളപ്പോളാണ് സെറിബ്രല്‍ പാള്‍സിയുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്.
പിന്നീടാണ് ഒരു ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന് നടക്കാനുള്ള ശേഷി ലഭിക്കുമെന്ന് ലോര്‍മയും ഭര്‍ത്താവ് ജെയിംസും അറിഞ്ഞത്. മിസൗറിയിലെ സെന്റ് ലൂയിസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു അത്. യുകെയില്‍ ഈ ശസ്ത്രക്രിയ ഇല്ലെന്നും അതിനായി 70,000 പൗണ്ടോളം വേണ്ടി വരുമെന്നും മനസിലായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഈ തുക കണ്ടെത്തിയത്. 2016ല്‍ അമേരിക്കയിലേക്ക് ഇവര്‍ ചികിത്സക്കായി പോയി. ഒരു മാസം അവിടെ തങ്ങേണ്ടി വന്നു. അവിടെ പ്രാഥമിക പരിശീലനങ്ങള്‍ സെബാസ്റ്റ്യന് ലഭിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഫിസിയോ തെറാപ്പിക്ക് സെബാസ്റ്റ്യന്‍ വിധേയനാകുന്നുണ്ട്.
സർക്കാർ നിരോധിച്ചിട്ടും അറുതിയില്ലാതെ നോക്കുകൂലി. നടൻ സുധീർ കരമനയുടെ വീട്ടിൽ മൂന്ന് ലക്ഷം രൂപയുടെ ഗ്രാനൈറ്റ് ഇറക്കാൻ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ. അവശ്യം നിരസിച്ചപ്പോൾ ഭീഷണിപ്പെടുത്തി ഇരുപത്തയ്യായിരം രൂപ വാങ്ങിയെന്നും പരാതി ഉയര്‍ന്നു.
തിരുവനന്തപുരം ചാക്കയിലെ വീട് നിർമാണത്തിനിടെയാണ് സുധീർ കരമന തൊഴിലാളി യൂണിയനുകരുടെ നോക്കുകൂലി തട്ടിപ്പിന് ഇരയായത്. ബെംഗളുരുവിൽ നിന്ന് ഗ്രാനൈറ്റ് കൊണ്ടുവന്നപ്പോളാണ് നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയനുകളെല്ലാം ഒന്നിച്ചെത്തിയത്.
മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ ഗ്രാനൈറ്റിനാണ് ഒരു ലക്ഷത്തിന്റെ നോക്കുകൂലി. തരില്ലെന്ന് അറിയിച്ചു ഇതോടെ ഭീഷണിയും തെറി വികയുമായി. ഒടുവിൽ ഒരു ഗ്രാനൈറ്റ് പോലുമിറക്കാത്തവർക്ക് ഇരുപത്തയ്യായിരം രൂപ നൽകണ്ടി വന്നു. പിന്നീട് വെറും പതിനാറായിരം രൂപക്ക് ഗ്രാനൈറ്റ് കമ്പനിക്കാർ തന്നെ ലൊഡിറക്കി. നോക്കുകൂലി നിരോധിച്ചെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം കൂടി പ്രഖ്യാപിച്ച ശേഷമാണ് യൂണിയനുകളുടെ കൊള്ള തുടരുന്നത്.
സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഒരു ഗോളിന് മുന്നിൽ. എം.എസ്. ജിതിനാണ് ബംഗാളിനെതിരെ കേരളത്തിന്റെ ഗോൾ നേടിയത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മൽസരം പുരോഗമിക്കുകയാണ്. അഞ്ച് വർഷത്തിന് ശേഷം കേരളം ഫൈനൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
സതീവൻ ബാലൻ എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ ശക്തരാണ് കേരള ടീം. ഓരോ കളിയിലും അവസരത്തിനൊത്ത് ഉയർന്ന യുവ താരങ്ങളിലാണ് പ്രതീക്ഷയത്രയും. അവസാന ലീഗ് മത്സരത്തിൽ കേരളത്തിനോട് പരാജയപ്പെട്ടതിനാൽ ബംഗാൾ പുതിയ തന്ത്രങ്ങളുമായാണ് ഇറങ്ങിയത്. അത് മറികടക്കാനുള്ള കരുത്തും ആത്മവിശ്വാസവും കേരളത്തിനുണ്ടെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, തുടക്കം മുതൽ ആക്രമിച്ച് കളിച്ച് ആദ്യം ഗോൾ നേടുക എന്നതായിരിക്കും കേരളം ലക്ഷൃമിടുന്നത്. ബംഗാൾ കരുത്തരാണ് എന്നതിനാൽ തന്നെ കേരളം പ്രതിരോധം കൂടുതൽ ശക്തമാക്കും. ഗോൾവല കാക്കാൻ വി.മിഥുൻ മികച്ച ഫോമിലായതിനാൽ ടീമിന് ആത്മവിശ്വാസമേറും. എം. എസ്.ജിതിനും കെ.പി.രാഹുലും സീസണും രാഹുൽ വി രാജുമൊക്കെ ഫോം നില നിർത്തിയാൽ ഫലം അനുകൂലമാകും. ആതിഥേയർ ആയതിനാൽ ഗ്രൗണ്ട് സപ്പോർട്ട് ബംഗാളിന് അനുകൂലമായിരിക്കും.
നാലരപതിറ്റാണ്ട് മുമ്പാണ് കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട നേട്ടം. പിന്നീടിങ്ങോട്ട് നാല് തവണകൂടി കേരളം സന്തോഷക്കിരീടം ചൂടി. പതിനാല് വര്‍ഷമായുള്ള കാത്തിരിപ്പിന് അവസാനംകുറിക്കാനാണ് രാഹുല്‍ വി.രാജും സംഘവും ഇന്നിറങ്ങിയത്.
കോട്ടയം: പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. സ്കൂളിന്‍റെ ഹയർസെകൻഡറി ക്ലാസുകൾ പ്രവർത്തകർ അടിച്ചു തകർത്തു.
പ്രതിഷേധവുമായെത്തിയവർക്കു നേരെ പോലീസ് ലാത്തി വീശി. പ്രകടനമായെത്തിയ പ്രവർത്തകർ സ്‌കൂള്‍ കെട്ടിടത്തിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ക്ലാസ് മുറികളിലെ ബഞ്ചും മേശയും തല്ലിത്തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് നടത്തുന്ന വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹം സ്കൂളിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ലാത്തി വീശിയതിനു പുറമേ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
വാഴൂര്‍ പുളിക്കല്‍കവല സ്വദേശി ഈപ്പന്‍ വര്‍ഗീസിന്‍റെ മകന്‍ ബിന്‍റോ ശനിയാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയത്തിനായി മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥിയെ തോല്‍പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കള്‍ വ്യക്തമാക്കിയത്.
അതേസമയം സ്കൂൾ അധികൃതർ ഈ ആരോപണം തള്ളിയിരുന്നു.