ഹൈദരാബാദ്: തെലുങ്ക് സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് നടി പൊതുനിരത്തില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. തെലുങ്ക് സിനിമാ താരം ശ്രീ റെഡ്ഡിയാണ് ഫിലിം ചേമ്പറിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഹൈദരാബാദിലെ സിനിമാ സംഘടനയുടെ ഓഫീസിന് മുന്നില്‍ വെച്ച് താരം തുണിയഴിച്ചതോടെ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടുകയും പിന്നീട് പോലീസ് ഇടപെട്ട് സമരം അവസാനിപ്പിക്കുകയും ചെയ്തു.
ഇന്ന് രാവിലെ സംഘടനാ ഓഫീസിന് മുന്നിലെത്തിയ നടി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെ ഉടുതുണി അഴിച്ചു. നേരത്തെ ഈ വിഷയത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഇടപെടണമെന്നാണ് നടി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഹരിച്ചില്ലെങ്കില്‍ പൊതുനിരത്തില്‍ പൂര്‍ണ്ണനഗ്‌നയായി സമരം ചെയ്യുമെന്ന് നടി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി ശ്രീ റെഡ്ഡി നേരത്തെ രംഗത്ത് വന്നിരുന്നു.
സിനിമയില്‍ വേഷം ലഭിക്കണമെങ്കില്‍ ലൈവ് നഗ്‌ന വീഡിയോ ചാറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നടി പറയുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതായും നടി ആരോപിക്കുന്നു. നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ശീ റെഡ്ഡി വ്യക്തമാക്കി.
വീഡിയോ കാണാം
ന്യൂഡല്‍ഹി: ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവേചനം നിലനില്‍ക്കുന്നതായി വ്യക്തമാക്കി നിരവധി ദളിത് എംപിമാരാണ് രംഗത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ നാഗിനയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ യശ്വന്ത് സിന്‍ഹയാണ് ഇക്കാര്യം ഉന്നയിച്ച് അവസാനമായി മോഡിക്ക് കത്തെഴുതിയിരിക്കുന്നത്. ദളിതനായ ഇദ്ദേഹത്തിന് നേരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിവേചനം നേരിടുന്നതായി കത്തില്‍ പറയുന്നു.
‘ദളിത് ആയതിനാല്‍ എന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നില്ല. സംവരണം കാരണം മാത്രമാണ് ഞാന്‍ എം.പിയായത്. നാലുവര്‍ഷം ഭരിച്ചിട്ടും ബിജെപി സര്‍ക്കാര്‍ മുപ്പതുകോടി ദളിതര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല’ യശ്വന്ത് സിന്‍ഹ കത്തില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളിലെ ദളിത് വിവേചനത്തെപ്പറ്റി പരസ്യമായി പ്രതികരിക്കുന്ന നാലാമത്തെ എംപിയാണ് യശ്വന്ത് സിന്‍ഹ.
നേരത്തെ എം.പിമാരായ അശോക് ദോഹ്രെ, ഛോട്ടേലാല്‍ ഖര്‍വാറും, സാവിത്രി ഫൂലെയും വിവേചനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ബി.ജെ.പി സ്ഥാപിതമായതിന്റെ 38-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനങ്ങള്‍ നേതൃത്വത്തിന് നേരെയുണ്ടാകുന്നത്.
ജയ്പൂര്‍: കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് സല്‍മാന് ജാമ്യം നല്‍കിയത്. 50,000 രൂപ കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടു. താരം ഇന്നു തന്നെ ജയില്‍ മോചിതനാകും.
സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന താരത്തിന് മാനുഷിക പരിഗണന നല്‍കി ജാമ്യമനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും വാദമുയര്‍ന്നു. കെട്ടിച്ചമച്ച തെളിവുകളാണ് പോലീസ് ഹാജരാക്കിയതെന്നും ദൃക്‌സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.
വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു കഴിഞ്ഞ വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സല്‍മാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വാദം കേള്‍ക്കു ന്ന ജഡ്ജി ഉള്‍പ്പെടെ 87 പേരെ സ്ഥലം മാറ്റിയിരുന്നു.
ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീമിലെ 14 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി പോകുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസില്‍ 28 പേരാണ് ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ്. ബസ് ഡ്രൈവറും സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
ദാരുണ സംഭവത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാനഡയുടെ കായിക ലോകത്തെ നടുക്കിയ അപകടമാണ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായിരിക്കുന്നത്. മരിച്ചവരെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്.
ആഴ്‌സെനല്‍ ഫുട്‌ബോള്‍ ക്ലബ്ബിനോടുള്ള ആരാധന മൂത്ത് കുഞ്ഞിന് ക്ലബ് താരത്തിന്റെ പേരിട്ട മലപ്പുറം കാരന് ആഴ്‌സനലിന്റെ ആദരം. മലപ്പുറം, മഞ്ചേരി സ്വദേശിയായ ഇന്‍സമാമിനെക്കുറിച്ചുള്ള വീഡിയോ ആഴ്‌സനല്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ക്ലബ് താരമായ മെസുദ് ഓസിലിന്റെ പേരാണ് ഇന്‍സമാം കുഞ്ഞിന് നല്‍കിയത്. ഇന്‍സമാം-ഫിദ സനം ദമ്പതികള്‍ക്ക് കഴിഞ്ഞ ഡിസംബറിലായിരുന്നു കുഞ്ഞ് പിറന്നത്.
ഭാര്യ ഗര്‍ഭിണിയായപ്പോള്‍ത്തന്നെ ആണ്‍കുട്ടിയാണ് പിറക്കുന്നതെങ്കില്‍ ആഴ്‌സെനല്‍ താരത്തിന്റെ പേരായിരിക്കും നല്‍കുകയെന്ന് തീരുമാനിച്ചിരുന്നുവെന്ന് ഇന്‍സമാം വീഡിയോയില്‍ പറയുന്നു. മതവിശ്വാസിയായതിനാല്‍ മുസ്ലീം പേരിനോടായിരുന്നു താല്‍പര്യം. എല്‍നെനി എന്ന പേരും പരിഗണിച്ചെങ്കിലും ഒടുവില്‍ മെസുദ് ഒസിലിന്റെ പേര് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. താന്‍ ഓസിലിന്റെ ആരാധകനാണെന്നും ഇന്‍സമാം പറയുന്നു.
എരുമേലി: വിശപ്പ് സഹിക്കാനാവാതെ തമിഴ്‌നാട് സ്വദേശി മണ്ണ് ഭക്ഷണമാക്കി. എരുമേലിയിലാണ് സംഭവം. വഴിയരികില്‍ നിന്ന് മണ്ണ് വാരി ഭക്ഷിക്കുന്ന ഇയാളെ കണ്ട നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ വിശന്നിട്ടാണെന്നായിരുന്നു മറുപടി ലഭിച്ചു. ഇത് കേട്ടയുടന്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തമിഴ്നാട് തേനി പെരിയകുളം സ്വദേശിയായ ഗുരുസ്വാമി(53)ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കി.
കൈയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നും ഗുരുസ്വാമി നാട്ടുകാരോട് പറഞ്ഞു. മണ്ണ് വാരി തിന്നാന്‍ ശ്രമിച്ച ഗുരുസ്വാമിയെ തടഞ്ഞത് സമീപത്തെ എരുമേലി എ.ആര്‍. ഫൈനാന്‍സ് ജീവനക്കാരനായ റെജിയാണ്. 15 ദിവസം മുന്‍പാണ് ഇയാള്‍ ശബരിമലയില്‍ ജോലി തേടിയെത്തുന്നത്. ശബരിമലയുടെ സമീപത്ത് ഒരു ജോലി ലഭിച്ചെങ്കിലും ശമ്പളമൊന്നും ലഭിച്ചില്ല.
കൈയിലുണ്ടായിരുന്ന കൈയിലുണ്ടായിരുന്ന കാശിന് കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി എരുമേലിയിലെത്തി. പണമില്ലെങ്കിലും ആളുകളോട് യാചിക്കാന്‍ ഗുരുസ്വാമി തയ്യാറായില്ല. എരുമേലി എസ്.ഐ. മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചത്. വഴിച്ചെലവിനായുള്ള പണവും നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കി.
ഇന്ന് അതിരാവിലെ തിരുവനന്തപുരം നഗരം ഉണര്‍ന്നത് പരിഭ്രാന്തിയോടെ. സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തില്‍ കയറി സ്ത്രീ സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയതാണ് നഗരത്തെ പരിഭ്രാന്തിലാഴ്ത്തിയത്. ഇവരെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബലംപ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.
കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യാ ഭീഷണിയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. തന്റെ പേരിലുള്ള പോലീസ് കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. യുവതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിന് കേസുണ്ട്. 2014 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതിരാവിലെ തന്നെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴുക്കിയ സ്ത്രീയെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. പക്ഷേ ഇതു ഫലം കാണാത്ത സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ഇവരെ ബലം പ്രയോഗിച്ച് താഴെയിറയത്.
കുവൈത്തില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസം. തടവില്‍ കഴിയുന്ന 134 പേര്‍ക്ക് ശിക്ഷയിളവ് പ്രത്യേക അമീരി ഉത്തരവ് പ്രകാരം ലഭിച്ചതായി കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചു. വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന 15 ഇന്ത്യക്കാരുടെ തടവ് ജീവപര്യന്തമാക്കി കുറച്ചു. ഇതിനു പുറമെ 119 ഇന്ത്യക്കാരുടെ തടവ് ശിക്ഷ ഇളവ് ചെയ്തു. ഇക്കാര്യം വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങാണ് വ്യക്തമാക്കിയത്.
ശിക്ഷയിളവ് ലഭിച്ച 53 പേരുടെ ജീവപര്യന്തം തടവ് 20 വര്‍ഷമായിട്ടാണ് കുറച്ചത്. ഇതുകൂടാതെ 18 പേരുടെ തടവ് ശിക്ഷ ഒമ്പതു മാസമായിട്ടും 25 പേരുടെ ആറു മാസമായിട്ടും ഒരാളുടെ മൂന്നു മാസമായിട്ടും കുറച്ചു. തടവില്‍ കഴിയുന്ന 22 പേരെ ഉടന്‍ മോചിപ്പിക്കും.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ത്ത് ശിക്ഷയിളവവ് നല്‍കുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പക്ഷേ വിഷയത്തില്‍ കുവൈത്ത് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എല്ലാ വര്‍ഷവും അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവ് ശിക്ഷയിളവ് നല്‍കുന്ന പതിവുണ്ട്. 1207 തടവുകാര്‍ക്ക് ഇത്തവണ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഈ പട്ടികയില്‍ വിദേശികളുമുണ്ടെന്നാണ് വിവരം.
ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തടവ് ശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. ജഡ്ജ് ദേവ് കുമാര്‍ ഖാത്രിയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ജാമ്യീപേക്ഷയില്‍ വാദം കേള്‍ക്കേണ്ട ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിക്കും സ്ഥലം മാറ്റമുണ്ട്.
സംസ്ഥാനത്തെ 87 ജഡ്ജുമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാജസ്ഥാന്‍ ഹൈക്കോടതി പുറത്തുവിട്ടു. ജഡ്ജുമാരുടെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് നവമാധ്യമങ്ങളില്‍ ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങള്‍ നടക്കാറ്. എന്നാല്‍ ഇത്തവണ സ്ഥലംമാറ്റം നേരത്തേയാണ്. സല്‍മാന് ശിക്ഷവിധിച്ച ജഡ്ജ് ഖാത്രിക്ക് പകരം ഉദയ്പുര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമരേന്ദ്ര സിങ് സികര്‍വാറിനെയാണ് നിയമിച്ചത്.
1998ലാണ് ഷൂട്ടിംഗ് ലോക്കേഷനില്‍ വെച്ച് സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണ മൃഗത്തെ വേട്ടയാടുന്നത്. സല്‍മാന് പുറമെ മറ്റു ചില നടന്മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് താരം ഇപ്പോള്‍.
കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി യുവതി. രാജേഷുമായി ഒന്നിച്ച് താമസിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഗള്‍ഫിലെ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമില്ലായിരുന്നുവെന്നും ഗള്‍ഫിലെ വ്യവസായയുടെ മുന്‍ ഭാര്യയായ യുവതി പറഞ്ഞു.
റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായാണ് നൃത്താധ്യാപികയും സത്താറിന്റെ മുൻ ഭാര്യയുമായ യുവതി രംഗത്തെത്തിയത്. ഖത്തറിലെ വാട്സ് ആപ്പ് റേഡിയോയുമായുള്ള അഭിമുഖത്തില്‍ രാജേഷും അദ്ദേഹത്തിന്‍റെ കുടുംബവുമായി തനിക്ക് ബന്ധമുണ്ടെന്നും യുവതി സ്ഥിരീകരിച്ചു.
പല തവണ രാജേഷിനെ ഞാൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഭർത്താവും അച്ഛനും അമ്മയും കയ്യൊഴിഞ്ഞ തനിക്ക് രാജേഷ് ഒരു പ്രതീക്ഷ തന്നെയായിരുന്നു. എന്നെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഞങ്ങൾ തമ്മിൽ വഴിവിട്ട ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.
അതേസമയം രാജേഷിന്റെ കൊലപാതകത്തില്‍ തന്റെ മുന്‍ ഭര്‍ത്താവിന് പങ്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും യുവതി പറഞ്ഞു. ഈ റേഡിയോ അഭിമുഖത്തിന്‍റെ ഓഡിയോ കേരള പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിന്റെ സൂത്രധാരൻ അലിഭായിക്ക് താനാണ് ക്വട്ടേഷൻ നൽകിയതെന്ന ആരോപണം തള്ളി നൃത്താധ്യാപികയുടെ മുൻ ഭർത്താവ് സത്താറും രംഗത്തെത്തിയിരുന്നു. ഇതും പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.
ക്വട്ടേഷനിൽ പൊലീസിന് ആശയക്കുഴപ്പം
തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്നതില്‍ ആശയക്കുഴപ്പം. ക്വട്ടേഷന്‍ നല്‍കിയെന്ന് പൊലീസ് കരുതുന്ന ഖത്തറിലെ വ്യവസായിയെ ന്യായീകരിച്ച് രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയെത്തിയതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കൊലനടന്ന് രണ്ടാഴ്ചയായിട്ടും മുഖ്യപ്രതികളെ കിട്ടാത്തതും അന്വേഷണത്തിന് തിരിച്ചടിയാകുന്നുണ്ട്.
അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷന്‍ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താര്‍. കൊല്ലാനുള്ള കാരണം സത്താറിന്റെ ഭാര്യയായിരുന്ന നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധം. അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള വിലയിരുത്തല്‍ ഇങ്ങിനെയാണ്. ഫോണിലൂടെ നൃത്താധ്യാപികയുടെ മൊഴിയെടുത്തപ്പോള്‍ ഈ വിലയിരുത്തലിനെ അവരും ശരിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഖത്തറിലെ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ നിലപാട് മാറ്റി. സത്താര്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കരുതുന്നില്ലെന്നാണ് നൃത്താധ്യാപിക പറയുന്നത്.
ഇതോടെയാണ് ക്വട്ടേഷന്‍ നല്‍കിയതിന്റെ കാരണത്തില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. എന്നാല്‍ നിലപാട് മാറ്റത്തിന് പിന്നില്‍ സത്താറിന്റെയും ക്വട്ടേഷന്‍ സംഘത്തിന്റെയും ഭീഷണിയാവാമെന്നും പൊലീസ് വിലയിരുത്തുന്നു. അതിനിടെ ഖത്തറിലെ മറ്റൊരു മലയാളി വ്യവസായിക്ക് രാജേഷുമായി വൈരാഗ്യമുണ്ടായിരുന്നെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ കൊലനടത്തിയ അലിഭായിയെയും അപ്പുണ്ണിയെയും കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവു. ഇന്ത്യയില്‍ തന്നെയുള്ള അപ്പുണ്ണിയെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരയുന്നുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപെടുകയാണെന്ന് പൊലീസ് അറിയിച്ചു.